Tuesday, April 7, 2020

ദഅ് വത്തിന്‍റെയും തബ് ലീഗിന്‍റെയും ഉദാത്ത മാതൃകകള്‍.! -അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


ദഅ് വത്തിന്‍റെയും 
തബ് ലീഗിന്‍റെയും 
ഉദാത്ത മാതൃകകള്‍.! 
-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ, കൊല്ലം.)
https://swahabainfo.blogspot.com/2020/04/blog-post_7.html?spref=tw 
പ്രബോധനത്തിന്‍റെ മാര്‍ഗ്ഗത്തിന്‍റെ വിഷയത്തില്‍ നിര്‍ണ്ണിതമായ ഒരു വഴിയും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ലാ എന്നതാണ് വാസ്തവം. അപ്രകാരം വ്യക്തമാക്കാതെ ഇരിക്കുക തന്നെയാണ് വേണ്ടിയിരുന്നത്. കാരണം പ്രബോധനത്തില്‍ പരിസരത്തെയും പ്രബോധിതരുടെ അവസ്ഥകളെയും നിര്‍ബന്ധമായും പരിഗണിക്കേണ്ടതാണ്. ഈ അവസ്ഥകള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ പ്രബോധന പ്രവര്‍ത്തനത്തില്‍ ചിന്തയും സംസാരവും ഒരുപോലെ സൂക്ഷിക്കേണ്ടതാണ്. പ്രബോധകന്‍ മനുഷ്യന്‍റെ മാനസിക അവസ്ഥകളെ നന്നായി മനസ്സിലാക്കുകയും പ്രബോധിതന്‍റെ ആവശ്യങ്ങളെ ശരിക്കും തിരിച്ചറിയുകയും ചെയ്യേണ്ടതാണ്. ഇത്തരുണത്തില്‍ പ്രബോധകന് കടുത്ത നിയമങ്ങള്‍ കൊണ്ട് വരിഞ്ഞ് മുറിക്കിയാല്‍ ശരിയായ നിലയില്‍ പ്രബോധനം നിര്‍വ്വഹിക്കുക സാധ്യമല്ല. ഒരു മുതലാളി ഒരിക്കല്‍ ഒരു വേലക്കാരനെ വിളിച്ചു. വേലക്കാരന്‍ നിയമങ്ങളുടെ വിഷയത്തില്‍ കുറച്ച് ആളായതുകൊണ്ടായിരിക്കാം, ഞാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടു. മുതലാളി ഇപ്രകാരം എഴുതിക്കൊടുത്തു: രാവിലെ കമ്പോളത്തില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവരണം, ശേഷം വീട് വൃത്തിയാക്കണം തുടര്‍ന്ന് ഇന്ന ഇന്ന കാര്യങ്ങള്‍ ചെയ്യണം. ഒരു ദിവസം മുതലാളി കുതിരപ്പുറത്ത് യാത്ര ചെയ്ത് വന്നു. ഇറങ്ങാന്‍ നേരം കാല് തെന്നി മറിഞ്ഞുവീണു. കുതിരയുടെ കയറില്‍ കാല് കുരുങ്ങിയ അദ്ദേഹത്തെയും വലിച്ച് കുതിര ഓടാന്‍ തുടങ്ങി. മുതലാളി വേലക്കാരനെ കണ്ടപ്പോള്‍ എന്‍റെ ജീവന്‍ രക്ഷിക്കുകയെന്ന് അലറി വിളിച്ചു. വേലക്കാരന്‍ ഇത് എന്‍റെ കര്‍ത്തവ്യത്തില്‍ പെട്ടതാണോ എന്ന് നോക്കിയിട്ട് വരട്ടെ എന്ന് പറഞ്ഞുകൊണ്ട് കടലാസ് എടുക്കാന്‍ മുറിയിലേക്ക് ഓടി. അതെ, നിയമത്തിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് സേവനം ചെയ്യണം എന്ന അദ്ദേഹത്തിന്‍റെ നിലപാട് ഉജ്ജ്വലമാണെങ്കിലും മുതലാളിയുടെ ജീവന്‍ അപകടത്തിലായ സമയത്ത് നിയമം നോക്കിക്കൊണ്ടിരുന്നത് മഹാമോശമായിപ്പോയി. ഒരു അറബി കവി ഇപ്രകാരം ഉപദേശിക്കുന്നു: എന്തെങ്കിലും ആവശ്യത്തിന് ഒരാളെ അയക്കുമ്പോള്‍ ബുദ്ധിമാനായ വ്യക്തിയെ തെരഞ്ഞെടുക്കുക. വിശദമായ ഉപദേശങ്ങളൊന്നും നടത്തരുത്! കാരണം അദ്ദേഹം നിങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം മനസ്സിലാക്കി കാര്യങ്ങള്‍ ചെയ്യേണ്ടതുപോലെ കാര്യങ്ങള്‍ ചെയ്യുന്നതാണ്. 
ദഅ്വത്തിന്‍റെ ആഴവും പരപ്പുമുള്ള ആയത്ത്.! 
സത്യത്തിന്‍റെ പ്രബോധനം വളരെ സൂക്ഷ്മമായതിനോടൊപ്പം അങ്ങേയറ്റം വിശാലവുമാണ്. അതിന്‍റെ സ്ഥലങ്ങള്‍ക്കും സമയങ്ങള്‍ക്കും പ്രത്യേക പരിധികളൊന്നുമില്ല. ലോകം മുഴുവനും സര്‍വ്വ കാലങ്ങളിലും നടക്കേണ്ട ഒരു പ്രവര്‍ത്തനമാണിത്. അതുകൊണ്ട് തന്നെ പരിശുദ്ധ ഖുര്‍ആന്‍ പ്രബോധനത്തിന് പ്രത്യേക പരിധികളൊന്നും നിശ്ചയിച്ചിട്ടില്ല. മറിച്ച് പ്രബോധകന്‍റെ സംശുദ്ധമായ ബുദ്ധിയെയും വിവേചന ശേഷിയെയും ഏല്‍പ്പിക്കുകയുണ്ടായി. എവിടെ എപ്പോള്‍ എന്ത് മാര്‍ഗ്ഗം സ്വീകരിക്കണമെന്ന് പ്രബോധകന്‍റെ വിശ്വാസവും അഭിരുചിയും വഴികാട്ടുന്നതാണ്. പ്രബോധകന്‍റെ ശരിയായ ചിന്ത അദ്ദേഹത്തിന്‍റെ മനസ്സിനെയും മസ്തിഷ്കത്തെയും നിയന്ത്രിക്കുന്നതും അങ്ങനെ അദ്ദേഹം ഉത്തമ മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നതുമാണ്. 
പരിശുദ്ധ ഖുര്‍ആന്‍ ഉപദേശിക്കുന്നു: പ്രവാചകരേ, വിജ്ഞാനവും സദുപദേശവും കൊണ്ട് ജനങ്ങളെ രക്ഷിതാവിന്‍റെ വഴിയിലേക്ക് ക്ഷണിക്കുക. അങ്ങേയറ്റം നല്ലവഴിയിലൂടെ അവരോട് സംവദിക്കുക. പടച്ചവന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നും തെറ്റിയവര്‍ ആരാണെന്നും സന്മാര്‍ഗ്ഗം പ്രാപിച്ചവരാണെന്നും അല്ലാഹുവിന് നന്നായിട്ട് അറിയാം. (നഹ്ല്‍ 125). പ്രബോധനത്തിന്‍റെ ആത്മാവ് മുഴുവനും ഉള്‍ക്കൊണ്ട ഒരു വചനമാണിത്. ഒരു പ്രബോധകന്‍ എവിടെവരെ പോകാമെന്നും എവിടേക്ക് പോകാന്‍ പാടില്ലെന്നും ഈ വചനം മനസ്സിലാക്കിത്തരുന്നു. പോകേണ്ട സ്ഥലത്തേക്കുറിച്ച് പറയുന്നു: താങ്കളുടെ രക്ഷിതാവിന്‍റെ മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുക. ഈമാന്‍ ശരിയായ വിശ്വാസം, നിസ്ക്കാരം, സല്‍സ്വഭാവം, മാനവ ആദരവ് മുതലായ കാര്യങ്ങളെ പ്രത്യേകം പറയുന്നതിന് പകരം ഇതെല്ലാം ഉള്‍ക്കൊള്ളുന്ന വചനമായ രക്ഷിതാവിന്‍റെ മാര്‍ഗ്ഗം എന്ന് പറഞ്ഞു. ഇതിലൂടെ ചിന്തയുടെയും കര്‍മ്മത്തിന്‍റെയും അനന്തമായ ചക്രവാളത്തെയാണ് തുറന്നിരിക്കുന്നത്. കൂടാതെ, ക്ഷണിക്കുക എന്ന പ്രയോഗവും വളരെ വിശാലതയുള്ളതാണ്. ഉപദേശം, പ്രഭാഷണം, എഴുത്ത് ഇവകളെ എല്ലാം ഇത് ഉള്‍ക്കൊള്ളുന്നുണ്ട്. ഇപ്രകാരം അടുത്ത വചനങ്ങളായ വിജ്ഞാനം (ഹിക്മത്ത്), സദുപദേശം (മൗഇള ഹസന) ഇവയും വളരെ വിശാല ആശയങ്ങളുള്ള  വചനങ്ങളാണ്. 
ഈ വചനം മുഹമ്മദുര്‍റസൂലുല്ലാഹി (സ)യുടെ പിതാമഹനും സമുന്നത പ്രബോധകനുമായ ഇബ്റാഹീം നബി (അ)യെ അനുസ്മരിച്ച ശേഷമാണ് അവതരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അല്ലാഹു പറയുന്നു: തീര്‍ച്ചയായും ഇബ്റാഹീം നബി ഒരു സമുദായം പോലുള്ള വ്യക്തിയും അനുസരണയുള്ളവരും പടച്ചവനിലേക്ക് പൂര്‍ണമായി തിരിയുന്നവരുമായിരുന്നു. അദ്ദേഹം ശിര്‍ക്ക് പ്രവര്‍ത്തിച്ചവരില്‍പ്പെട്ടിരുന്നില്ല. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിരേഖപ്പെടുത്തുന്നവരുമായിരുന്നു. അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്തു. ഇഹലോകത്തും അദ്ദേഹത്തിന് നാം നന്മ നല്‍കി. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളില്‍പ്പെടുന്നതാണ്. ഇബ്റാഹീം നബിയുടെ സരണി പിന്‍പറ്റുക എന്ന് താങ്കള്‍ക്ക് നാം ശേഷം ബോധനം നല്‍കി. അദ്ദേഹം അല്ലാഹുവിലേക്ക് പരിപൂര്‍ണ്ണമായി തിരിഞ്ഞ വ്യക്തിയായിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പ്പെട്ടിരുന്നില്ല. ശനിയാഴ്ച ദിവസത്തെക്കുറിച്ച് ഭിന്നിച്ചവരുടെമേല്‍ അത് നിര്‍ബന്ധമാക്കപ്പെട്ടു. താങ്കളുടെ നാഥന്‍ അവര്‍ ഭിന്നിച്ച വിഷയങ്ങളില്‍ ഖിയാമത്ത് ദിനം അവര്‍ക്കിടയില്‍ തീര്‍ച്ചയായും വിധി നടത്തുന്നതാണ്. (നഹ്ല്‍ 120-124). അതെ, ഇബ്റാഹീം നബി (അ) ന്‍റെ പ്രബോധനം പടച്ചവന്‍റെ മാര്‍ഗ്ഗത്തിലേക്കുള്ള ക്ഷണത്തിന്‍റെയും വിജ്ഞാന സദുപദേശങ്ങളുടെയും സമുത്തമ സംവാദത്തിന്‍റെയും ഉത്തമ മാതൃകയാണ്. 
ദഅ്വത്തിന്‍റെ ഖുര്‍ആനിക സംഭവങ്ങള്‍.! 

പരിശുദ്ധ ഖുര്‍ആന്‍ പ്രബോധനത്തിന്‍റെ ശൈലി വിശേഷങ്ങള്‍ വിവരിക്കുന്നതിന് ധാരാളം നബിമാരുടെ സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്. പ്രസ്തുത സംഭവങ്ങള്‍ ഓരോന്നും മനസ്സില്‍ ആഴത്തില്‍ ഇറങ്ങുന്നതും പ്രതിഫലനം സൃഷ്ടിക്കുന്നതുമാണ്. ധാരാളം നബിമാര്‍ അനുസ്മരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രധാനമായും വിവരിക്കപ്പെട്ടിട്ടുള്ളത് നാല് നബിമാരുടെ പ്രബോധന പ്രവര്‍ത്തനങ്ങളാണ്. ഇബ്റാഹീം നബി (അ), യൂസുഫ് നബി (അ), മൂസാ നബി (അ), അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ). ഇവിടെ ആദ്യമായി ഈ മഹത്തുക്കളുടെ ചില മാതൃകാ സംഭവങ്ങള്‍ ഉദ്ധരിക്കുകയാണ്.
അദ്ധ്യായം 01 
ഖലീലുല്ലാഹി ഇബ്റാഹീം നബി (അ)
ഇബ്റാഹീം നബി (അ)യുടെ വിവിധ സംഭവങ്ങളില്‍ നിന്നും പ്രബോധനത്തിന്‍റെ വിഷയത്തില്‍ ശ്രദ്ധേയമായത് രണ്ട് സംഭവങ്ങളാണ്. ഒന്ന്, പിതാവിനോട് നടത്തിയ സത്യസംഭാഷണം. രണ്ട്, സമൂഹത്തിനോട് നടത്തിയ സത്യപ്രബോധനം. ഇവ രണ്ടിലും തന്ത്രജ്ഞത നിറഞ്ഞ വൈവിധ്യം കാണാന്‍ കഴിയുന്നതാണ്. സ്ഥലവും സമയവും മന:ശാസ്ത്രവും വളരെയധികം പരിഗണിച്ചിരിക്കുന്നതായി വ്യക്തമാകുന്നു. അദ്ദേഹം പിതാവിനോട് നടത്തിയ ഉപദേശം ഖുര്‍ആന്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: ഈ ഗ്രന്ഥത്തില്‍ ഇബ്റാഹീം നബിയെ അനുസ്മരിക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യസന്ധനും നബിയുമായിരുന്നു. അദ്ദേഹം പിതാവിനോട് പറഞ്ഞ സന്ദര്‍ഭം. എന്‍റെ പിതാവേ, കേള്‍ക്കാത്തതും കാണാത്തതും യാതൊരു ഗുണവും ചെയ്യാത്തതുമായവയെ എന്തിനാണ് ആരാധിക്കുന്നത്? എന്‍റെ പിതാവേ, താങ്കള്‍ക്ക് ലഭിച്ചിട്ടില്ലാത്ത ജ്ഞാനം എനിക്ക് ലഭിച്ചിരിക്കുന്നു. ആകയാല്‍ എന്നെ പിന്‍പറ്റുക. ഞാന്‍ താങ്കളെ നേര്‍മാര്‍ഗത്തിലൂടെ നയിക്കും. എന്‍റെ പിതാവേ, പിശാചിനെ ആരാധിക്കരുത്, പിശാച് കാരുണ്യവാനായ രക്ഷിതാവിനോട് ധിക്കാരം കാട്ടിയവനാണ്. എന്‍റെ പിതാവേ, കാരുണ്യവാന്‍റെ ഭാഗത്തു നിന്നും താങ്കള്‍ക്ക് ശിക്ഷ ബാധിക്കുമെന്ന് ഞാന്‍ ഭയക്കുന്നു. അങ്ങനെ താങ്കള്‍ പിശാചിന്‍റെ കൂട്ടാളിയായി മാറുന്നതാണ്. (മര്‍യം 41-45)
ഈ ആയത്തുകളില്‍ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്ന യാ അബത്തി, എന്‍റെ പിതാവേ എന്ന സംബോധനയില്‍ ചിന്തിക്കുക. പിതാവിനോടുള്ള മകന്‍റെ സ്നേഹവും വിനയവും ഇതില്‍ പരിപൂര്‍ണ്ണമായി പ്രകാശിക്കുന്നുണ്ട്. ഇതിന് പകരം താങ്കള്‍ ഇത് കേള്‍ക്കുക, വൃദ്ധനായ താങ്കള്‍ ചിന്തിക്കുക എന്നിങ്ങിനെ പറഞ്ഞിരുന്നുവെങ്കില്‍ അതില്‍ അഹന്തയുടെ അംശം കാണപ്പെടുമായിരുന്നു. അതുകൊണ്ട് തന്നെ പ്രിയപ്പെട്ട പിതാവേ എന്ന വാചകം തെരഞ്ഞെടുക്കുകയും അത് ആവര്‍ത്തിക്കുകയും ചെയ്തു. ഇതിലൂടെ കാര്യം മനസ്സിന്‍റെ ആഴങ്ങളില്‍ എത്തിച്ചേരുന്നതാണ്. പിതൃസ്നേഹം ഉണരുന്നതും മനസ്സിന്‍റെ കവാടം തുറക്കപ്പെടുന്നതുമാണ്. ഒരു പിതാവ് മകനോട്  എത്ര കോപിഷ്ടനാണെങ്കിലും പ്രിയപ്പെട്ട പിതാവേ എന്ന സംബോധനയിലൂടെ മനസ്സ് മയപ്പെടുകയും പറയുന്ന കാര്യം കേള്‍ക്കുന്നതിലേക്ക് ചെവി താഴുകയും ചെയ്യുന്നതാണ്. അതെ, ഇബ്റാഹീം നബി (അ) സത്യവിശ്വാസത്തിന്‍റെ സന്ദേശത്തിന് മുന്നില്‍ പ്രിയ പിതാവേ എന്ന് വിളിച്ചുകൊണ്ട് സ്നേഹത്തിന്‍റെ മനസ്സിനെ തട്ടിയുണര്‍ത്തി. പ്രബോധകന്‍ പറയുന്ന കാര്യം ശരിയായതിനോടൊപ്പം പറയേണ്ടത് പോലെ പറയുകയും കൂടി ചെയ്യുമ്പോഴാണ് പ്രബോധനം പൂര്‍ണ്ണമാകുന്നത്. കൂടാതെ, പ്രബോധനം ഫലിക്കുന്നതിന് മയവും വിനയവും ആവശ്യമാണ്. കടുംപിടുത്തക്കാരനും കടുത്ത സ്വഭാവിയും പ്രബോധന വിഷയത്തില്‍ വിജയിക്കുന്നതല്ല.
റസൂലുല്ലാഹി (സ) അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഒരു സന്ദര്‍ഭത്തില്‍ പിതൃവ്യനോട് പറഞ്ഞ വാചകം ഇതുപോലെ ശ്രദ്ധേയമാണ്. എന്‍റെ പിതൃവ്യരെ, അവര്‍ സൂര്യനെ എന്‍റെ വലത് കൈയ്യിലും ചന്ദ്രനെ ഇടത് കൈയ്യിലും വെച്ചുതന്നാലും ഞാന്‍ ഈ പ്രബോധന പരിശ്രമത്തെ ഉപേക്ഷിക്കുന്നതല്ല! നിലപാടില്‍ ഉറച്ച് നിന്നുകൊണ്ടും മയം മുറുകെ പിടിച്ചും കൊണ്ടുള്ള ഈ വാചകം കാരണം അബൂത്വാലിബിന്‍റെ അനുകമ്പയും കരുണയും പ്രവഹിച്ചു. അദ്ദേഹം പൂര്‍വ്വിക മാര്‍ഗ്ഗത്തില്‍ തന്നെ നിലയുറപ്പിച്ചെങ്കിലും റസൂലുല്ലാഹി (സ)യോട് പറഞ്ഞു: മകനെ, നീ പോയിക്കൊള്ളുക. ഇഷ്ടമുള്ളത് പറയുക. ഞാന്‍ നിന്നെ ഒരിക്കലും അവരെ ഏല്‍പ്പിക്കുന്നതല്ല.! അതെ, ആദര്‍ശത്തില്‍ അടിയുറപ്പോടുകൂടി സ്നേഹ-ബഹുമാനങ്ങളോടെ കാര്യം പറഞ്ഞപ്പോള്‍ അബൂത്വാലിബിന്‍റെ കരുണയും അനുകമ്പയും പ്രവഹിക്കുകയും അദ്ദേഹം പൂര്‍വ്വിക മതത്തില്‍ നിലയുറപ്പിച്ചതിനോട് കൂടി ഇപ്രകാരം പറയുകയും ചെയ്തു. പ്രിയപ്പെട്ട മകനേ, നീ പോയി ഇഷ്ടമുള്ളത് ചെയ്തുകൊള്ളുക. നിന്നെ അവര്‍ക്ക് ഞാന്‍ ഏല്പിക്കുന്നതല്ല.! റസൂലുല്ലാഹി (സ്വ) പറഞ്ഞ അതേ ശൈലിയില്‍ തന്നെ അബൂത്വാലിബ് മറുപടിയും നല്‍കി. 
സുന്ദരമായ ഇബ്റാഹീമീ തെളിവുകള്‍.! 
ഇബ്റാഹീം (അ) പിതാവിനോട് സംസാരിച്ചപ്പോള്‍ തര്‍ക്ക ശാസ്ത്രം അവലംബിക്കുകയോ വലിയ ബുദ്ധിമാന്മാര്‍ക്ക് മാത്രം മനസ്സിലാകുന്ന കാര്യങ്ങള്‍ പറയുകയോ ചെയ്തില്ല. മറിച്ച്, ദിനം പ്രതി കണ്ടുവരുന്നതും എല്ലാവരും അറിയുകയും അനുഭവിക്കുകയും ചെയ്യുന്നതായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് സംസാരം ആരംഭിച്ചു. ഇവ ഒരു കുട്ടിയ്ക്ക് പോലും മനസ്സിലാകുന്ന കാര്യങ്ങളാണ്. അതെ, പിതാവ് പ്രായം കൂടിയ ആളായിരുന്നെങ്കിലും ബുദ്ധിപരമായ കുട്ടി തന്നെയായിരുന്നു. അത് കൊണ്ട് അദ്ദേഹത്തോട് പറഞ്ഞു: പ്രിയപ്പെട്ട പിതാവേ, യാതൊന്നും കേള്‍ക്കുകയും കാണുകയും ചെയ്യാത്തതും അല്പം പോലും ഉപകാരപ്പെടാത്തതുമായ ഒരു വസ്തുവിനെ എന്തിനാണ് ആരാധിക്കുന്നത്.? ശേഷം പറഞ്ഞു: താങ്കള്‍ അറിയാത്ത ഒരു യാഥാര്‍ത്ഥ്യം ഞാന്‍ അറിഞ്ഞിരിക്കുന്നു.! മകന്‍റെ അറിവും ഗ്രാഹ്യവും പിതാവിനെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. ധാരാളം സാധുക്കള്‍ക്ക് സമര്‍ത്ഥരും പണ്ഡിതരുമായ സന്താനങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് പിതാവിനോടുള്ള നിന്ദയല്ല. മറിച്ച്, പിതാവിനോടുള്ള അപേക്ഷയാണ്. ഇബ്റാഹീം (അ) തുടര്‍ന്നു: ആകയാല്‍ താങ്കള്‍ എന്നെ പിന്‍പറ്റുക. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗ്ഗം കാട്ടിത്തരാം.! ശേഷം പറഞ്ഞു: പ്രിയ പിതാവേ, താങ്കള്‍ എന്നെ പിന്‍പറ്റിയില്ലായെങ്കില്‍ പിശാചിനെ അനുസരിച്ചയാളാകും. താങ്കള്‍ പിശാചിനെ ആരാധിക്കരുത്. എല്ലാവരോടും കരുണയുള്ള പടച്ചവനോട് അനുസരണക്കേട് കാണിച്ചവനാണ് പിശാച്.! ഇബ്റാഹീം നബി (അ) യുടെ ഈ വാചകങ്ങളിലോരോന്നിലും ആശയ-തത്വങ്ങളുടെ ഖജനാവുകള്‍ അടങ്ങിയിട്ടുണ്ട്. പറയേണ്ട കാര്യങ്ങള്‍ പറയുകയും അനാവശ്യ വിശദീകരണങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. 
സമൂഹത്തോടുള്ള പ്രബോധനം.! 
ഇബ്റാഹീം നബി (അ) പിതാവിനോട് നടത്തിയ ഉപദേശമാണ് മുകളില്‍ ഉദ്ധരിച്ചത്. ഇനി സ്വന്തം സമുദായത്തോട് നടത്തിയ ഉപദേശവും അതിന്‍റെ ശൈലിയും കാണുക: പിതാവിനോട് അതി ലളിതമായ നിലയില്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഉണര്‍ത്തിയ ഇബ്റാഹീം നബി (അ) ജനങ്ങളോട് സംസാരിച്ചപ്പോള്‍ മനുഷ്യ പ്രകൃതിയെയും ജീവിത യാഥാര്‍ത്ഥ്യങ്ങളെയും മുന്നില്‍ വെയ്ക്കുന്നത് ശ്രദ്ധിക്കുക: അദ്ദേഹം തന്‍റെ പിതാവിനോടും സമുദായത്തോടും നിങ്ങള്‍ എന്തിനെയാണ് ആരാധിക്കുന്നതെന്ന് ചോദിച്ച സന്ദര്‍ഭം. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നു. അതിനുമുന്നില്‍ ഭജനമിരിക്കുന്നു. അദ്ദേഹം ചോദിച്ചു: നിങ്ങള്‍ വിളിക്കുമ്പോള്‍ അവ കേള്‍ക്കുന്നുണ്ടോ.? അല്ലെങ്കില്‍ അവ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുന്നുണ്ടോ.? (ശുഅറാഅ് 69-73). ഈ ആയത്തുകളില്‍ ഇബ്റാഹീം നബി (അ) യുടെ പ്രവാചകീയമായ ഉള്‍ക്കാഴ്ചയും തന്ത്രജ്ഞതയും പറയപ്പെട്ടിരിക്കുന്നു. സമുദായത്തിന്‍റെ വ്യാജ ദൈവങ്ങളെ പരിഹസിക്കാനോ അവയെ കുറിച്ച് അസഭ്യം പറയാനോ അദ്ദേഹം മുതിര്‍ന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഒന്നും കേള്‍ക്കാന്‍ തയ്യാറാകാതെ മുഖം തിരിച്ച് പോകുമായിരുന്നു. ഇബ്റാഹീം നബി (അ) അവരുടെ ദൈവങ്ങളെ കുറിച്ച് എന്തെങ്കിലും അങ്ങോട്ട് പറഞ്ഞുകൊടുക്കുന്നതിന് പകരം, അവരെ തന്നെ പറയാന്‍ നിര്‍ബന്ധിതരാക്കി. 
ഇവിടെയും ഇബ്റാഹീം നബി (അ) തര്‍ക്ക ശാസ്ത്ര ശൈലികളും തത്വജ്ഞാന വചനങ്ങളും ഉപയോഗിക്കാതെ ആദ്യം അവരോട് ചോദിച്ചു: നിങ്ങള്‍ ഇവയെ വിളിച്ചാല്‍ ഇവ നിങ്ങളുടെ വിളി കേള്‍ക്കുമോ.? ഇവ ഉപകാര-ഉപദ്രവങ്ങളില്‍ വല്ലതും ചെയ്യുമോ.? ഈ രണ്ട് ചോദ്യങ്ങള്‍ മനുഷ്യ ജീവിതത്തിന്‍റെ അടിസ്ഥാന ഘടകങ്ങളാണ്. ഒന്ന്, വിളിക്കുന്നത് കേള്‍ക്കണം. രണ്ട്, ഉപകാരം വല്ലതുമുണ്ടാകണം. ഈ രണ്ട് കാര്യങ്ങളുടെ മേലാണ് മനുഷ്യ ജീവിതത്തിന്‍റെ ചക്രങ്ങള്‍ കറങ്ങുന്നത്. പക്ഷെ, ഇതിന് ഉത്തരം നല്‍കാതെ അവര്‍ പറഞ്ഞു: ഇതൊന്നും ഞങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ പൂര്‍വ്വികന്മാര്‍ ചെയ്തത് ഞങ്ങളും ചെയ്യുന്നു.! ഇത് തന്നെയാണ് ഇബ്റാഹീം നബി (അ) അവരെ കൊണ്ട് പറയിക്കാന്‍ ആഗ്രഹിച്ചത്. കാരണം, ഈ മറുപടിയുടെ രത്നചുരുക്കം, വിഗ്രഹങ്ങള്‍ക്ക് യാതൊരു കഴിവുമില്ലെന്നും ഇവര്‍ക്ക് യാതൊരു അറിവുമില്ലെന്നുമാണ്. കല്ലുകള്‍ കൊണ്ട് കുറെ വിഗ്രഹങ്ങളുണ്ടാക്കുകയും അവയ്ക്ക് കുറേ പേരുകള്‍ നല്‍കുകയും വ്യാജ കഥകള്‍ പടച്ചുണ്ടാക്കുകയും ചെയ്യുന്നു. ഇവയ്ക്ക് ജീവിതവുമായി യാതൊരു ബന്ധവുമില്ല. ഇവയ്ക്ക് യാതൊരു വിധ ഉപകാരങ്ങള്‍ ചെയ്യാനോ നാശങ്ങള്‍ ദൂരീകരിക്കാനോ യാതൊരു കഴിവുമില്ല. ഇവയ്ക്ക് പിന്നില്‍ വൈജ്ഞാനിക ന്യായമോ യാഥാര്‍ത്ഥ്യമോ ഒന്നുമില്ല. 
സംബോധിതരെ കൊണ്ട് കാര്യം പറയിക്കുക.! 
മുകളിലുദ്ധരിക്കപ്പെട്ട ആയത്തുകള്‍ പല പ്രാവശ്യം പാരായണം ചെയ്യുക. ആശയ തലങ്ങളുടെ വിശാലമായ ഒരു ലോകം കാണാന്‍ കഴിയുന്നതാണ്. പിതാവിനോടും ജനങ്ങളോടും രണ്ട് ശൈലികളില്‍ സംസാരിച്ച ഇബ്റാഹീം നബി (അ) പ്രബോധിതന്‍റെ മനഃശാസ്ത്രത്തെ ആഴത്തില്‍ മനസ്സിലാക്കുകയും സൂക്ഷ്മമായ ശൈലിയില്‍ നീങ്ങുകയും പിടയ്ക്കുന്ന ഞരമ്പില്‍ പിടിച്ച് കുലുക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും ജനങ്ങളെ കൊണ്ട് താനുദ്ദേശിച്ച കാര്യം പറയിപ്പിക്കുകയും അവരുടെ മനസ്സ് കാലിയാക്കുകയും താന്‍ ഇട്ട് കൊടുക്കുന്ന കാര്യങ്ങള്‍ സ്വീകരിക്കാന്‍ പര്യാപ്തമാക്കുകയും ചെയ്തു. തുടര്‍ന്ന് അവരോട് അല്ലാഹുവിന്‍റെ അസ്തിത്വവും ഏകത്വവും ഇപ്രകാരം വിവരിച്ചു: അദ്ദേഹം പറഞ്ഞു:നിങ്ങള്‍ ആരാധിക്കുന്ന വസ്തുക്കളെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? നിങ്ങളും പൂര്‍വ്വപിതാക്കളും ആരാധിച്ച വസ്തുക്കള്‍. സര്‍വ്വലോക പരിപാലകനൊഴിച്ച് അവയെല്ലാം എന്‍റെ ശത്രുക്കളാണ്. അവന്‍ എന്നെ സൃഷ്ടിച്ചു. എനിക്ക് വഴികാണിക്കുകയും ചെയ്യുന്നു. അവന്‍ എനിക്ക് ആഹാരവും പാനീയവും നല്‍കുന്നു. ഞാന്‍ രോഗിയായാല്‍ എനിക്ക് ശമനം കനിയുന്നു. അവന്‍ എന്നെ മരിപ്പിക്കുകയും ശേഷം ജീവിപ്പിക്കുകയും ചെയ്യുന്നു. പ്രതിഫലദിവസം അവന്‍ എനിക്ക് പൊറുത്തുതരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. (ശുഅറാഅ് 75-82) 
ചുരുങ്ങിയ നിഷേധവും വിശദമായ സമര്‍ത്ഥനവും.! 
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ പരിശുദ്ധ ഖുര്‍ആനിന്‍റെ അത്ഭുതകരമായ ശൈലിവിശേഷത്തെ കുറിച്ച് പറഞ്ഞ ഒരു വചനം ഇവിടെ ഓര്‍മ്മ വരുന്നു. അദ്ദേഹം പറയുന്നു: ഗ്രീക്ക് തത്വശാസ്ത്രജ്ഞന്മാര്‍ പടച്ചവന്‍റെ ഗുണങ്ങളെ പറ്റി പറയുമ്പോള്‍ വളരെ ആഴം നിറഞ്ഞ ശൈലി സ്വീകരിക്കുകയും പടച്ചവന്‍ അങ്ങനെയല്ല, ഇങ്ങനെയല്ല എന്ന് ധാരാളം വിശദീകരിക്കുകയും പടച്ചവന്‍ ഇങ്ങനെയാണ് എന്ന് ചുരുക്കി പറയുകയും ചെയ്യാറുണ്ട്. അതായത്, അവര്‍ വിശദമായി നിഷേധിക്കുകയും ചുരുക്കി സമര്‍ത്ഥിക്കുകയും ചെയ്യുന്നു. എന്നാല്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ ശൈലി ഇതില്‍ നിന്നും വ്യത്യസ്ഥമാണ്. ഖുര്‍ആന്‍ പടച്ചവനില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചുരുക്കി പറയുകയും ഉള്ള കാര്യങ്ങള്‍ വിശദമായി വിവരിക്കുകയും ചെയ്യുന്നതാണ്. ഉദാഹരണത്തിന് താഴെ കൊടുക്കുന്ന പ്രസിദ്ധമായ ആയത്തുകള്‍ പാരായണം ചെയ്യുക: അവന്‍ അല്ലാഹുവാണ്. അവനല്ലാതെ ആരാധനയ്ക്കര്‍ഹന്‍ ആരുമില്ല. അദൃശ്യവും ദൃശ്യവും അറിയുന്നവന്‍. അവന്‍ എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമാണ്. അല്ലാഹു അല്ലാതെ ആരാധനയ്ക്കര്‍ഹന്‍ ആരുമില്ല. രാജാധികാരമുള്ളവന്‍, സര്‍വ്വന്യൂനതകളില്‍ നിന്നും പരിശുദ്ധന്‍, പരിപൂര്‍ണ്ണ സമാധാനം നല്‍കുന്നവന്‍, അഭയം നല്‍കുന്നവന്‍, മേല്‍നോട്ടം വഹിക്കുന്നവന്‍, പ്രതാപശാലി, പരമാധികാരി, മഹത്വമുള്ളവന്‍. അവര്‍ പങ്ക് ചേര്‍ക്കുന്നതില്‍ നിന്നും അല്ലാഹു എത്രയോ പരിശുദ്ധന്‍.! അല്ലാഹു സ്രഷ്ടാവും നിര്‍മ്മാതാവും രൂപം നല്‍കുന്നവനുമാകുന്നു. അല്ലാഹുവിന് ധാരാളം സുന്ദര നാമങ്ങളുണ്ട്. അല്ലാഹു പ്രതാപശാലിയും തന്ത്രജ്ഞനുമാണ്. (സൂറത്തുല്‍ ഹഷ്ര്‍ 22-24) 
ശൈഖുല്‍ ഇസ്ലാം വീണ്ടും പറയുന്നു: അല്ലാഹു അങ്ങനെയല്ല എന്ന് നൂറ് കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ മെച്ചമാണ് അല്ലാഹു ഇങ്ങനെയാണ് എന്ന് പറയുന്നത്.! അദ്ദേഹം പറഞ്ഞത് വളരെ സത്യം തന്നെ, നമ്മുടെയും മുന്‍ഗാമികളുടെയും ജീവിതം സമര്‍ത്ഥനങ്ങളുടെ മേലാണ് പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. നിഷേധ ശൈലികള്‍ കൊണ്ട് മനുഷ്യ നിര്‍മ്മാണം സാധ്യമല്ല. ഇബ്റാഹീം നബി (അ) ഇപ്രകാരമുള്ള നിര്‍മ്മാണാത്മക രീതിയിലാണ് ഇവിടെ കാര്യം പറഞ്ഞത്. 
അല്ലാഹുവിനെ ആവേശത്തോടെ അനുസ്മരിക്കുക.! 
ഇവിടെ ഇബ്റാഹീം നബി (അ) അല്ലാഹു അല്ലാത്തവരുമായി എനിക്ക് ഒരു ബന്ധവുമില്ല എന്ന് പറഞ്ഞതിന് ശേഷം അല്ലാഹുവിനെ കുറിച്ച് വിശദമായി പരിചയപ്പെടുത്തിയിരിക്കുന്നു. അവന്‍ എന്നെ സൃഷ്ടിച്ചു. എനിക്ക് വഴികാണിക്കുകയും ചെയ്യുന്നു. അവന്‍ എനിക്ക് ആഹാരവും പാനീയവും നല്‍കുന്നു. ഞാന്‍ രോഗിയായാല്‍ എനിക്ക് ശമനം കനിയുന്നു. അവന്‍ എന്നെ മരിപ്പിക്കുകയും ശേഷം ജീവിപ്പിക്കുകയും ചെയ്യുന്നു. പ്രതിഫലദിവസം അവന്‍ എനിക്ക് പൊറുത്തുതരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. (സൂറത്ത് ശുഅറാഅ് 78-82) 
ഈ ആയത്തുകളില്‍ അല്ലാഹുവിന്‍റെ അഞ്ച് മഹത്ഗുണങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നു: അല്ലാഹു പടച്ചവനാണ്, വഴി കാട്ടുന്നവനാണ്, ആഹാരം തരുന്നവനാണ്, ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനുമാണ്.! വിഗ്രഹങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഉപകാര-ഉപദ്രവങ്ങള്‍ക്ക് കഴിവുണ്ടോയെന്ന രണ്ട് കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. എന്നാല്‍ അല്ലാഹുവിന്‍റെ തിരുനാമം പറഞ്ഞപ്പോള്‍ ഇബ്റാഹീം നബി (അ) യുടെ ആവേശം ആളിക്കത്തുകയും പ്രതീക്ഷയോടെ തിരുഗുണങ്ങള്‍ അനുസ്മരിക്കുകയും ചെയ്തു. അതെ, ഇഷ്ടപ്പെട്ടവരെ കുറിച്ച് വാതോരാതെ സംസാരിക്കുക എന്നതും ഇഷ്ടമില്ലാത്തവരെ കുറിച്ച് കുറച്ച് മാത്രം പറയുക എന്നതും മനുഷ്യ പ്രകൃതിയാണ്. ഇബ്റാഹീം നബി (അ) അല്ലാഹുവിനെ സ്മരിച്ചപ്പോള്‍ വികാര-വിശ്വാസങ്ങള്‍ അലയടിച്ചുയരുകയും അല്ലാഹുവിന്‍റെ തിരുഗുണങ്ങള്‍ ആവേശത്തോടെയും പ്രതീക്ഷയോടെയും അനുസ്മരിക്കുകയും ചെയ്തു. 
മനസ്സിന്‍റെ വേദന, അവസരങ്ങള്‍ കാത്തിരിക്കാറില്ല.! 
ഇബ്റാഹീം നബി (അ) അല്ലാഹുവിനെ കുറിച്ച് പറഞ്ഞപ്പോള്‍ അത് കൊണ്ട് നിര്‍ത്തിയില്ല. തദവസരം അദ്ദേഹത്തിന്‍റെ മനസ്സിന്‍റെ ചില സ്വകാര്യ ദുഃഖങ്ങള്‍ പുറത്തേക്ക് പ്രവഹിക്കുകയും സ്ഥലവും സാഹചര്യമൊന്നും നോക്കാതെ അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്തു. രക്ഷിതാവേ, എനിക്ക് ജ്ഞാനം നല്‍കണേ! എന്നെ സല്‍വൃത്തരില്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ.! പിന്നീട് വരുന്നവരില്‍ എന്‍റെ നല്ലസ്മരണ നിലനിര്‍ത്തേണമേ.! എന്നെ അനുഗ്രഹപൂര്‍ണമായ സ്വര്‍ഗത്തിന്‍റെ അവകാശികളില്‍ പെടുത്തേണമേ.! (ശുഅറാഅ് 83-85) 
ഇത്രയും പറഞ്ഞപ്പോള്‍ വിഗ്രഹാരാധകരുടെ നേതാവും ക്ഷേത്രത്തിലെ പൂജാരിയും പ്രസിദ്ധ ജോല്‍സ്യനുമായ പിതാവിനെയും പരലോക അവസ്ഥകളെയും ഓര്‍മ്മ വരികയും അത് വിവരിക്കുകയും ചെയ്തു: എന്‍റെ പിതാവിന് മാപ്പ് നല്‍കേണമേ, തീര്‍ച്ചയായും അദ്ദേഹം വഴിപിഴച്ചവരില്‍പ്പെട്ടുപോയിരിക്കുന്നു. ജനങ്ങള്‍ യാത്രയാക്കപ്പെടുമ്പോള്‍ എന്നെ നാണംകെടുത്തരുതേ.! സമ്പത്തും സന്താനങ്ങളും ഒന്നും പ്രയോജനപ്പെടാത്ത ദിനം.എന്നാല്‍ അല്ലാഹുവിന്‍റെ അരികില്‍ പരിശുദ്ധ മനസ്സോടെ വന്നവന് അവ പ്രയോജനപ്പെടുന്നതാണ്. (ശുഅറാഅ് 86-89) 
ഈ ആയത്തുകള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി മുമ്പ് ഉദ്ധരിച്ച സൂറന്നുന്നഹ്ലിലെ ആയത്തുകള്‍ പാരായണം ചെയ്യുക. തീര്‍ച്ചയായും ഇബ്റാഹീം നബി ഒരു സമുദായം പോലുള്ള വ്യക്തിയും അനുസരണയുള്ളവരും പടച്ചവനിലേക്ക് പൂര്‍ണമായി തിരിയുന്നവരുമായിരുന്നു. അദ്ദേഹം ശിര്‍ക്ക് പ്രവര്‍ത്തിച്ചവരില്‍പ്പെട്ടിരുന്നില്ല. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിരേഖപ്പെടുത്തുന്നവരുമായിരുന്നു. അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്തു. ഇഹലോകത്തും അദ്ദേഹത്തിന് നാം നന്മ നല്‍കി. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളില്‍പ്പെടുന്നതാണ്. ഇബ്റാഹീം നബിയുടെ സരണി പിന്‍പറ്റുക എന്ന് താങ്കള്‍ക്ക് നാം ശേഷം ബോധനം നല്‍കി. അദ്ദേഹം അല്ലാഹുവിലേക്ക് പരിപൂര്‍ണ്ണമായി തിരിഞ്ഞ വ്യക്തിയായിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പ്പെട്ടിരുന്നില്ല. ശനിയാഴ്ച ദിവസത്തെക്കുറിച്ച് ഭിന്നിച്ചവരുടെമേല്‍ അത് നിര്‍ബന്ധമാക്കപ്പെട്ടു. താങ്കളുടെ നാഥന്‍ അവര്‍ ഭിന്നിച്ച വിഷയങ്ങളില്‍ ഖിയാമത്ത് ദിനം അവര്‍ക്കിടയില്‍ തീര്‍ച്ചയായും വിധി നടത്തുന്നതാണ്.  തന്ത്രജ്ഞതയോടെയും സദുപദേശത്തിലൂടെയും താങ്കളുടെ രക്ഷിതാവിന്‍റെ മാര്‍ഗ്ഗത്തിലേക്ക്  താങ്കള്‍ ക്ഷണിക്കുകയും അവരോട് വളരെ നല്ല രീതിയില്‍ സംവാദം നടത്തുകയും ചെയ്യുക. വഴികെട്ടവനെ താങ്കളുടെ നാഥന്‍ അറിയുന്നുണ്ട്. സന്മാര്‍ഗ്ഗികളെയും അറിയുന്നുണ്ട്.(125) ഇനി നിങ്ങള്‍ പകരം ചെയ്യുന്നെങ്കില്‍, നിങ്ങളോട്  അക്രമം ചെയ്യപ്പെട്ടതുപോലെ അവരോട് നിങ്ങള്‍ പകരം ചെയ്യുക. നിങ്ങള്‍ ക്ഷമ അവലംബിച്ചാല്‍ അതാണ് ക്ഷമാശീലര്‍ക്ക് ഉത്തമമായത്. താങ്കള്‍ ക്ഷമിക്കുക. താങ്കളുടെ ക്ഷമ അല്ലാഹുവിന്‍റെ ഉതവികൊണ്ട് മാത്രമാണ്. അവരുടെ പേരില്‍ വ്യസനിക്കരുത്. അവര്‍ മെനയുന്ന കുതന്ത്രങ്ങളില്‍ മനസ്സ് ഇടുങ്ങുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മതയുള്ളവരോടൊപ്പവും പരോപകാരം ചെയ്യുന്നവരോടൊപ്പവുമാണ്. (നഹ്ല്‍ 120-128.)
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
1️⃣ https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
2️⃣ https://chat.whatsapp.com/359zl3SYCWcEKgdCwqWUO0 
3️⃣ https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK 
4️⃣ https://chat.whatsapp.com/F11F6oe1A44AFwGbAONL1B 
5️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
6️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 
അല്ലാഹുവിന്‍റെ പ്രത്യേക തീരുമാന പ്രകാരം നാമെല്ലാവരും ഒറ്റപ്പെട്ട നിലയിലും ഒഴിവിന്‍റെ സന്ദര്‍ഭത്തിലും കഴിയുകയാണ്. ഈ അവസരം നമ്മുടെ കഴിഞ്ഞുപോയ വീഴ്ചകള്‍ക്ക് പരിഹാരവും വരുംകാലത്തേക്ക് ഒരുക്കവുമാക്കിയാല്‍ തീര്‍ച്ചയായും ഇത് വലിയൊരു അനുഗ്രഹമായി മാറുന്നതാണ്. നമ്മുടെ പ്രധാനപ്പെട്ട ഒരു ബാധ്യതയാണ് ദഅ് വത്തും തബ് ലീഗും. (പ്രബോധന-സംസ്കരണ പ്രവര്‍ത്തനങ്ങള്‍). പക്ഷെ, ഇതില്‍ നാം സാധുക്കള്‍ക്ക് ധാരാളം വീഴ്ചകള്‍ വന്നിട്ടുണ്ട് എന്നുള്ളത് ഒരു സത്യമാണ്. ഈ വീഴ്ചകളെ തിരുത്തുകയും ഏത് സാഹചര്യത്തിലും പ്രബോധന-സംസ്കരണ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മതയോടെ നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വളരെ മഹത്തരമായ ഒരു പരമ്പര പടച്ചവന്‍റെ നാമത്തില്‍ കൂട്ടുകാരുടെ പ്രേരണ പ്രകാരം ആരംഭിക്കുകയാണ്. ജീവിതം മുഴുവന്‍ ഇല്‍മിലും ദിക്റിലും ദഅ് വത്തിലുമായി കഴിച്ചുകൂട്ടി അവസാനം അതിന്‍റെ സാഹചര്യത്തില്‍ തന്നെ പടച്ചവനിലേക്ക് യാത്രയായ അല്ലാമാ നദ് വിയുടെ ദഅ് വത്ത് വ തബ് ലീഗ് കാ മുഅ്ജിസാനാ ഉസ്ലൂബ് എന്ന രചനയുടെ വിവര്‍ത്തനമാണിത്. പ്രബോധന-സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ മഹാന്മാരായ നബിമാരും ഇതര മഹത്തുക്കളും സ്വീകരിച്ച ഉത്തമവും അത്ഭുതകരവുമായ ശൈലീ-വിശേഷങ്ങള്‍ പരിശുദ്ധ ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ ഇതില്‍ അനാവരണം ചെയ്തിരിക്കുന്നു. ഇത് ഏതാനും മഹത്തായ സംഭവങ്ങളെ കുറിച്ചുള്ള സുന്ദരമായ അനുസ്മരണത്തോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട അമൂല്യമായ ഏതാനും ആയത്ത് - ഹദീസുകളുടെ പഠനവും ചിന്തയും കൂടിയാണ്. അല്ലാഹു എളുപ്പമാക്കട്ടെ.! സ്വീകരിക്കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
1️⃣ https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
2️⃣ https://chat.whatsapp.com/359zl3SYCWcEKgdCwqWUO0 
3️⃣ https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK 
4️⃣ https://chat.whatsapp.com/F11F6oe1A44AFwGbAONL1B 
5️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
6️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826 

👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...