Tuesday, October 31, 2017

വരൂ... നമുക്ക് ഖുര്‍ആനിലേക്ക് മടങ്ങാം..! -മൗലാനാ സയ്യിദ് അബ്ദുല്ലാഹില്‍ ഹസനി നദ്വി

വരൂ...
നമുക്ക് ഖുര്‍ആനിലേക്ക് മടങ്ങാം..!

-മൗലാനാ സയ്യിദ് അബ്ദുല്ലാഹില്‍ ഹസനി നദ്വി

എല്ലാ കാലഘട്ടത്തിലും സര്‍വ്വസ്ഥലങ്ങളിലും സജീവമായി നിലനില്‍ക്കുന്ന ഒരു ഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍. സര്‍വ്വകാലങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും അവസ്ഥകള്‍ക്കും അത് മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഏറ്റവും വലിയ അമാനുഷികതയാണ് പരിശുദ്ധ ഖുര്‍ആന്‍. ഈ അമാനുഷികത ഇന്നലെകളിലെ പോലെ ഇന്നും അജയ്യമായി നിലകൊള്ളുന്നു. നാളെയും ഇത് തുടരുകയും ചെയ്യും.
പരിശുദ്ധ ഖുര്‍ആന്‍ പൊതുവായ നിലയിലും ശാഖാപരമായും അമാനുഷികമാണ്. അതായത്, ഖുര്‍ആന്‍ ശരീഫ് മുഴുവനും അജയ്യമായതു പോലെ അതിന്‍റെ ഓരോ സൂക്തങ്ങളും അജയ്യമാണ്. നൂറു പ്രാവശ്യമല്ല ആയിരം വട്ടം പാരായണം ചെയ്താലും അതിന്‍റെ മാധുര്യം നിലനില്‍ക്കുന്നതാണ്. പരിശുദ്ധ ഖുര്‍ആന്‍ നിറഞ്ഞു കവിഞ്ഞ ഒരു ഖജനാവാണ്. ആഴമേറിയ ഒരു സമുദ്രവുമാണ്. മനുഷ്യവംശത്തിലെ എല്ലാ അംഗങ്ങള്‍ക്കും അതിന്‍റെ മുത്തുകള്‍ വിതരണം ചെയ്യപ്പെട്ടാലും അതിന് യാതൊരു കുറവും സംഭവിക്കുന്നതല്ല. വലിയ സമ്പന്നര്‍ക്ക് ഒന്നും വേണ്ടെങ്കിലും പരിശുദ്ധ ഖുര്‍ആനിനു മുന്നില്‍ അവര്‍ യാചകര്‍ മാത്രമാണ്. പരിശുദ്ധ ഖുര്‍ആനിലൂടെ അവരുടെ അകത്തും പുറത്തും മാറ്റം സംഭവിക്കുന്നതാണ്. പരിശുദ്ധ ഖുര്‍ആനിനെ മുറുകെ പിടിക്കുന്നവരെ അത് ഭൂമിയുടെ അടിത്തട്ടില്‍ നിന്നും സുറയ്യാ നക്ഷത്രത്തിന്‍റെ ഉന്നതിയിലെത്തിക്കും. ഖുര്‍ആന്‍ നിഷേധികള്‍ എത്ര ഉന്നതരായിരുന്നാലും അധ:പതനത്തിലേക്ക് ആപതിക്കും. അറേബ്യയിലെ മണല്‍ക്കാട്ടില്‍ താമസിച്ചവരും ആഹാര വസ്ത്രങ്ങള്‍ ഒന്നുമില്ലാത്തവരുമായ അറബികളെ ലോകത്തിന്‍റെ നായകരാക്കിയത് പരിശുദ്ധ ഖുര്‍ആനാണ്.
ഹിറാ ഗുഹയില്‍ ഒരു സാധാരണ കറുത്ത കമ്പിളി പുതച്ചിരുന്ന മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പരിശുദ്ധ ഖുര്‍ആനുമായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്നു. അതിലൂടെ ഇരുലോക വിജയങ്ങളുടെ രാജപാത തുറക്കപ്പെട്ടു. ചുരുക്കത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ ഒരു അമൂല്യ നിധിയും വന്‍ശക്തിയുമാണ്. അതിനെ വിശ്വസിക്കുകയും ആദരിക്കുകയും പാരായണം ചെയ്യുകയും ശ്രവിക്കുകയും പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഇരുലോക വിജയം വരിക്കുക തന്നെ ചെയ്യും.

ആശംസകളോടെ...
സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍

👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും  പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക്  പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!

👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.


🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation

🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?

Moulana Sajjad Numani Priyankara Rajyathinte randu Chithrangal All India Muslim Personal Low Board AbduShakoor Qasimi Kerala Malayalam Hasaniyya Swahaba Islamic Foundation Bukhari Hasani Qasimi Kanjar 1


Monday, October 30, 2017

കായംകുളം അല്‍ ജാമിഅത്തുല്‍ ഹസനിയ്യ ഒരു പരിചയം

കായംകുളം
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ
ഒരു പരിചയം

ഇന്ത്യാ മഹാരാജ്യത്തിന്‍റെ തെക്ക് ഭാഗത്ത് സമുദ്ര തീരത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയവും മനോഹരവുമായ ഒരു സംസ്ഥാനമാണ് കേരളം. വശ്യ മനോഹരമായ പ്രകൃതി ഭംഗി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമാക്കിയ ഈ നാടിന് ലോക തലത്തില്‍ വലിയ സ്ഥാനമുണ്ട്. ഹരിത ഭംഗിയും മനോഹാരിതയും കൊണ്ട് ഈ കൊച്ചു നാട് എക്കാലവും കച്ചവടക്കാരുടെയും സഞ്ചാരികളുടെയും മനം കവര്‍ന്നിരുന്നു. കളകളാരവം മുഴക്കിയൊഴുകുന്ന മനോഹരമായ അനവധി നദികള്‍, തിരതല്ലിക്കയറുന്ന സമുദ്ര തീരങ്ങള്‍, നിരനിരയായി ഉയര്‍ന്ന് നില്‍ക്കുന്ന പര്‍വ്വതങ്ങള്‍, മറ്റിതര സുന്ദരമായ കാഴ്ചകളും കൂടാതെ മലയാളിയുടെ കരവിരുതില്‍ വിരിഞ്ഞ ഒട്ടനവധി കാഴ്ച വസ്തുക്കളും കൂടി ചേര്‍ന്ന ഈ കേര നാടിനെ അറബികള്‍ "ഖൈറുല്ലാഹ്" എന്നോ "ഖൈറുല്‍ ആലം" എന്നോ വിളിച്ചു എന്നാണ് ചരിത്രാന്വേഷികളുടെ നിഗമനം. ഭാഷയിലും കാലത്തിലും വന്ന വ്യതിയാനം മൂലം ഇത് പിന്നീടത് "കേരളം" എന്നായിത്തീര്‍ന്നു.
ഇതോടൊപ്പം ഇന്ത്യയുടെ മറ്റിതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് മതപരമായ ഒരു പ്രത്യേകതയും കൂടിയുണ്ട്. അറബികളിലെ മുസ്ലിം കച്ചവടക്കാര്‍ ഇന്ത്യയില്‍ ആദ്യമായി വന്നത് ഇവിടെയായിരുന്നു. ഇസ്ലാമിന് മുമ്പ് തന്നെ അറബികള്‍ക്ക് കേരളവുമായി കച്ചവട ബന്ധം ഉണ്ടായിരുന്നു. എന്നല്ല, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ജീവിത കാലത്ത് തന്നെ, തങ്ങളുടെ നിയോഗത്തെപറ്റി ഈ നാട്ടുകാര്‍ മനസ്സിലാക്കിയിരുന്നു. കൊട്ടാരത്തിന്‍റെ മട്ടുപ്പാവില്‍ നില്‍ക്കുമ്പോള്‍ ചന്ദ്രന്‍ പിളര്‍ന്ന സംഭവം നേരിട്ട് കണ്ട ഇവിടുത്തെ രാജാവ് അതിന്‍റെ യാഥാര്‍ത്ഥ്യം അന്വേഷിച്ചറിഞ്ഞ് ഇസ്ലാമില്‍ ആകൃഷ്ടരാകുകയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സന്നിധിയിലേക്ക് പാരിതോഷികങ്ങള്‍ അയച്ചതും പരിവാരങ്ങളെയും കൂട്ടി റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സന്നിധിയിലേക്ക് യാത്ര നടത്തിയതും വളരെയേറെ പ്രസിദ്ധമായതും അംഗീകൃതമായ ചരിത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള സംഭവങ്ങളാണ്. അംഗീകൃതരായ ചരിത്രകാരന്മാര്‍ ഇക്കാര്യം അംഗീകരിച്ചിട്ടുമുണ്ട്. പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവും ഫഖീഹുമായ മുഫ്തി മുഹമ്മദ് ശഫീഅ് (റ) ഈ ചരിത്ര യാഥാര്‍ത്ഥ്യം അംഗീകരിച്ചിട്ടുണ്ട്. പ്രസിദ്ധനായ ചരിത്രകാരന്‍ ശ്രീ ബാലകൃഷ്ണന്‍ പറയുന്നു: ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള നബി തിരുമേനി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കത്ത് മറ്റു നാടുകളിലെ രാജാക്കന്‍മാരുടെ സവിധത്തില്‍ എത്തിയത് പോലെ കേരള രാജാവിന്‍റെ  സവിധത്തിലും എത്തിയിരുന്നു. (മുഖദ്ദമത്തു തുഹ്ഫത്തുല്‍ മുജാഹിദീന്‍)
കടല്‍ മാര്‍ഗ്ഗം ഇന്ത്യയില്‍ ആദ്യമായി ഇസ്ലാം എത്തിച്ചേര്‍ന്നത് കേരളത്തിലാണ്. കര മാര്‍ഗ്ഗം സിന്ധിലും. കടല്‍ മാര്‍ഗ്ഗം കേരളത്തിലെത്തിയ മാലികുബ്നു ദിനാര്‍, ഹബീബു ബ്നു മാലിക്, ഷറഫുദ്ദീന്‍ ബ്നു മാലിക് എന്നിവരുടെ പ്രബോധനത്തിന്‍റെ ശക്തമായ നേതൃത്വവും അവരുടെ നിഷ്കളങ്കമായ പ്രവര്‍ത്തനവും മുഖേന കേരളത്തിന്‍റെ പല ഭാഗങ്ങളിലും വളരെ മുമ്പ് തന്നെ ഇസ്ലാം പ്രചരിച്ചു. ഇസ്ലാമിലൂടെ പ്രകാശ പൂരിതമായ ഈ മഹാത്മാക്കള്‍ നബവീ സുന്നത്തുകളെ ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് മസ്ജിദുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അപ്രകാരം ഇന്ത്യയിലെ ആദ്യത്തെ മസ്ജിദ് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ പ്രദേശത്ത് സ്ഥാപിതമായി. അതിനോടൊപ്പം തന്നെ എല്ലാ സ്ഥലങ്ങളിലും ഇല്‍മിന്‍റെയും ദീനിന്‍റെയും പ്രബോധനവും ചര്‍ച്ചകളും സജീവമായിത്തന്നെ നടന്നു. ഇസ്ലാം വരുന്നതിന് മുമ്പ് അറബികള്‍ക്ക് കേരളവുമായുള്ള ബന്ധം കച്ചവടത്തിലൂടെ മാത്രമായിരുന്നു. എന്നാല്‍ ഇസ്ലാം വന്നപ്പോള്‍ അതിനോടൊപ്പം ദീനിന്‍റെയും ഇല്‍മിന്‍റെയും ബന്ധവും കൂടി ശക്തി പ്രാപിച്ചു. അബ്ദുല്ലാഹിബ്നു അബ്ദുര്‍റഹ്മാന്‍ (റ) കേരളത്തില്‍ നിന്നും ദിമശ്ഖില്‍ പോയി ശൈഖ് അഹ്മദ് ശീറാസിയില്‍ നിന്നും മറ്റും അറിവ് നേടി. ഇപ്രകാരം ഹിജ്രി 740-ല്‍ കൊച്ചിയില്‍ അബ്ദുല്‍ കരീമുബ്നു ഇബ്റാഹീം അല്‍ദിലി എന്ന മഹാന്‍ എത്തിച്ചേര്‍ന്നു. ഹിജ്രി 879-ല്‍ അബ്ദുല്ലാഹിബ്നു അഹ്മദ്, ഖാസിം ബ്നു അഹ്മദ്, അബൂബക്ര്‍ അഹ്മദ് എന്നിവര്‍ മക്കയിലേക്ക് യാത്ര ചെയ്തു. അല്ലാമാ സഖാവിയില്‍ നിന്നും മറ്റിതര പണ്ഡിതരില്‍ നിന്നും ഹദീസിന്‍റെ ഇല്‍മ് കരസ്ഥമാക്കി. കേരളക്കാര്‍ക്ക് സുപരിചിതനായ മുഹദ്ദിസും ഫഖീഹുമായ അല്ലാമാ ഇബ്നു ഹജര്‍ ഹൈതമി ഹിജ്രി 909-ല്‍ ഇവിടെ വന്ന് ഇല്‍മീ ദാഹികളുടെ ദാഹം ശമിപ്പിച്ചു. മഹാനവര്‍കളില്‍ നിന്നും ഇല്‍മ് കരസ്ഥമാക്കിയവരില്‍ പ്രമുഖനാണ് പ്രസിദ്ധ ഷാഫിഈ ഫിഖ്ഹ് ഗ്രന്ഥമായ ഫത്ഹുല്‍ മുഈനിന്‍റെ കര്‍ത്താവായ അല്ലാമാ സൈനുദ്ദീന്‍ മഖ്ദൂം. ഇദ്ദേഹവും കേരളക്കാര്‍ക്ക് സുപരിചിതനാണ്. ഇപ്രകാരം തന്നെ ഇബ്നു ബത്വൂതയുടെ വരവ് കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. ഇബ്നു ബത്വൂത തന്‍റെ യാത്രാ വിവരണത്തില്‍ ഈ നാടിനെ വളരെ സുന്ദരമായ നിലയില്‍ വിവരിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ ഹള്വ്റത്ത് സയ്യിദ് അഹ്മദ് ശഹീദ് (റ) യും സംഘവും മക്കാമുക്കറമയിലേക്കുള്ള അവരുടെ യാത്രക്കായി തിരഞ്ഞെടുത്ത വഴി കേരളത്തിന്‍റെ തീരപ്രദേശമായ ആലപ്പുഴയുടെ തീരത്തു കൂടിയായിരുന്നു. മേല്‍ വിവരിക്കപ്പെട്ട മതപരവും വിജ്ഞാനപരവുമായ  പ്രത്യേകതകളോടൊപ്പം തന്നെ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയുടെ മറ്റിതര സംസ്ഥാനങ്ങളില്‍ സ്വാധീനം ചെലുത്തിയത് പോലെ കേരളത്തിലും സ്വാധീനം ചെലുത്തുകയുണ്ടായി. അത് കാരണമായി ഈ നാട്ടിലെ ദീനീ വിജ്ഞാന കേന്ദ്രങ്ങള്‍ ആളൊഴിഞ്ഞ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു. ബ്രിട്ടീഷ് സാമ്രാജ്യം തങ്ങളുടെ ശക്തി ഉപയോഗിച്ച് ദീനീ സ്ഥാപനങ്ങള്‍ പിടിച്ചെടുത്തത് കാരണമായി ദീനിന്‍റെ ഉറവിടങ്ങള്‍ വറ്റിപ്പോകുകയും യഥാര്‍ത്ഥ ആലിമുകള്‍ ഇല്ലാതാവുകയും ചെയ്തു. ഈ സമയം ഇന്ത്യയിലെ മറ്റു നാടുകളില്‍ ദീനിനോടു കൂറുള്ള ഉലമാക്കള്‍,  സൂഫിയാക്കള്‍, ഔലിയാക്കള്‍, സാധാരണ കച്ചവടക്കാര്‍ തുടങ്ങിയ ഒരു കൂട്ടം ജനങ്ങള്‍ ഇന്ത്യന്‍ മുസ്ലിംകളുടെ ഈമാന്‍ സംരക്ഷിക്കുന്നതിന് വേണ്ടി ധാരാളം ത്യാഗങ്ങള്‍ സഹിച്ചു.
ഈ ത്യാഗത്തിന്‍റെ അടിസ്ഥാനത്തില്‍ ദാറുല്‍ ഉലൂം-ദേവ്ബന്ദ്, മള്വാഹിറുല്‍ ഉലൂം-സഹാറന്‍പൂര്‍, നദ്വത്തുല്‍ ഉലമാ - ലക്നൗ തുടങ്ങിയ ധാരാളം ഉന്നത ദീനീ കലാലയങ്ങള്‍ ഇന്ത്യയില്‍ നിലവില്‍ വന്നു, കേരളത്തിലെ ഉലമാഉും  ദീനീസ്നേഹികളും ഇതിന്‍റെ തുടര്‍ച്ചയായി ധാരാളം ദീനീ കലാലയങ്ങള്‍ക്കും മദ്റസകള്‍ക്കും ഇവിടെയും അടിത്തറ പാകുകയുണ്ടായി. ഈ മദാരിസുകളുടെ നീണ്ട പട്ടികയില്‍ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കായംകുളം എന്ന പ്രദേശത്ത് അല്‍ ജാമിഅത്തുല്‍ ഹസനിയ്യ എന്ന പ്രസിദ്ധമായ ദീനീ കലാലയവും സ്ഥാനം പിടിച്ചിട്ടുണ്ട്. ദീനീ സേവനങ്ങളിലും, റബ്ബാനിയായ ഉലമാഇനെ വാര്‍ത്തെടുക്കുന്നതിലും തെക്കന്‍ കേരളത്തില്‍  വളരെയധികം മഹത്വം അര്‍ഹിക്കുന്നതായ ഒരു സ്ഥാപനം കൂടിയാണ് അല്‍ ജാമിഅത്തുല്‍ ഹസനിയ്യ.
സ്ഥാപക പശ്ചാത്തലവും സ്ഥാപകനും
ഈ ദീനീ കലാലയത്തിന്‍റെ സ്ഥാപകന്‍  ജനാബ് ഹാജി ഹസന്‍ യഅ്ഖൂബ് സേഠ് അവര്‍കളാണ്. കേളത്തിലെ എണ്ണപ്പെട്ട മഹത് വ്യക്തികളില്‍ ഒരാളായിരുന്ന ഹസന്‍ യഅ്ഖൂബ് സേഠ് കായംകുളം മുനിസിപ്പാലിറ്റിയുടെ  പ്രഥമ ചെയര്‍മാനുമായിരുന്നു. സത്യസന്ധത, ദീനീ ബോധം, കര്‍ത്തവ്യ നിര്‍വ്വഹണം, ജനങ്ങള്‍ക്ക് ഉപകാരം ചെയ്യല്‍, ജാതി-മത ഭേദമന്യേ സാധുക്കളെ സഹായിക്കല്‍ എന്നിവ  അദ്ദേഹത്തിന്‍റെ  ഗുണങ്ങളായിരുന്നു. ഇന്നും അദ്ദേഹം  ജനങ്ങളുടെ നാവുകളിലും ഹൃദയങ്ങളിലും ജീവിക്കുന്നു. ഇതിനോടൊപ്പം അദ്ദേഹം ഒരു പ്രമുഖ വ്യാപാരിയും ഏറെ വിശ്വസ്ഥനും സത്യസന്ധനുമായ വ്യാപാരി എന്നതിന്‍റെ മകുടോദാഹരണവുമായിരുന്നു. ഈ കച്ചവടങ്ങളിലൂടെ ഏത് വഴിയിലും പണം സമ്പാദിക്കുന്നതിനെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. കച്ചവടം ശരീഅത്തിന്‍റെ നിയമമനുസരിച്ച്  മാത്രമെ ചെയ്യാവൂ എന്നതില്‍ അദ്ദേഹത്തിന് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു. അല്ലാഹു തആലാ മഹാനവര്‍കളുടെ സമ്പത്തില്‍വളരെയധികം പുരോഗതി നല്‍കുകയുണ്ടായി.
മഹാനവര്‍കളുടെ സമ്പത്തിലുണ്ടാ യിരുന്ന ഉന്നതമായ സ്വീകാര്യത കാരണമായി സ്വന്തമായി ഒരു ദീനീ സ്ഥാപനം ഉണ്ടാക്കാനുള്ള ചിന്ത മനസ്സിലുണ്ടായി. അതിനെ പറ്റി തന്‍റെ അടുത്ത സ്നേഹിതനായ ജനാബ് യൂനുസ് മൗലവിയുമായി ആലോചിച്ച് ഈ മദ്റസുടെ നിര്‍മ്മാണത്തിന്  തുടക്കം കുറിക്കുകയും ഇതിന്‍റെ നടത്തിപ്പിനായി തന്‍റെ സമ്പത്തിന്‍റെ വലിയ ഒരു ഭാഗം വഖ്ഫ് ചെയ്യുകയും ചെയ്തു. ഇന്നും അദ്ദേഹത്തിന്‍റെ സന്തതികള്‍ ഈ വഴി തുടരുകയും മദ്റസയുടെ ചിലവുകളും അത്യാവശ്യങ്ങളും സ്വന്തം പൈസ കൊണ്ട് തന്നെ നിര്‍വ്വഹിക്കുകയും ചെയ്യുന്നു. ബാനി അവര്‍കള്‍ തന്‍റെ സ്നേഹിതന്‍ യൂനുസ് മൗലവിയുമായി ആലോചിച്ച് കേരളത്തിലെ ദറസ് മേഖലയിലെ പ്രമുഖനായ മഞ്ചേരി ഇബ്റാഹീം മുസ്ലിയാരെ ഹസനിയ്യയുടെ ആദ്യ പ്രിന്‍സിപ്പാള്‍ ആയി നിശ്ചയിക്കുകയും ചെയ്തു. അന്നു മുതല്‍ 1381 ശവ്വാല്‍ 24 (1962) ല്‍ മഹാനവര്‍കള്‍ അല്ലാഹുവിലേക്ക് മടങ്ങുന്നത് വരെ അല്ലാഹുവിനെ ഭയമുള്ള നിഷ്കളങ്കനായ ഒരു മുത്തവല്ലി എന്ന നിലയില്‍ തന്നെ അദ്ദേഹം മദ്റസ നോക്കി നടത്തി. മദ്റസുടെ പുരോഗതിയില്‍ അതീവ ശ്രദ്ധാലുവായിരുന്ന ബാനിയുടെ ആത്മാര്‍ത്ഥയുടെ പേരിലും ഹലാലായ സമ്പത്തിന്‍റെ ബറക്കത്തിന്‍റെ പേരിലും ഇവിടേക്ക് ദീനീ വിജ്ഞാനം തേടുന്ന വിദ്യാര്‍ത്ഥികള്‍ ധാരാളമായി ഒഴുകിയെത്തി.
ദര്‍സെ നിള്വാമി
കേരള ഭൂപ്രദേശം ഒരു ദീര്‍ഘ കാലഘട്ടം ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളുമായി ബന്ധമില്ലാത്ത അവസ്ഥയിലായിരുന്നു. പിന്നീട് ഈ നാട്ടിലെ ചില പണ്ഡിതന്മാരുടെയും ദഅ്വത്തിന്‍റെ പ്രവര്‍ത്തകരുടെയും പരിശ്രമ ഫലമായി മറ്റ് നാടുകളുമായി ബന്ധമുണ്ടായി. അപ്രകാരം തന്നെ ഇല്‍മീ കേന്ദ്രമായ ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെയും അതിന്‍റെ മാര്‍ഗത്തില്‍ സഞ്ചരിക്കുന്ന മറ്റ് വിജ്ഞാന കേന്ദ്രങ്ങളുടേയും പഠന-പരിശീലന രീതികളെയും പാഠ്യപദ്ധതികളെയും പറ്റി ശരിയായ അവബോധം ഉണ്ടായിത്തീരു കയും ചെയ്തു. കേരള മുസ്ലിമീങ്ങളില്‍ അധിക പേരും ഷാഫിഈ മദ്ഹബനുസരിച്ച് അമല്‍ ചെയ്യുന്നവരാണ്. എന്നതിനാല്‍ തന്നെ അവരുടെ രീതികളനുസരിച്ച് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിലവിലുള്ള പാഠ്യപദ്ധതി ചുരുങ്ങിയ നിലയില്‍ ഇവിടെയും നടപ്പാക്കി. ദര്‍സെ നിള്വാമീ എന്ന പേരിലാണ് അതറിയപ്പെടുക. ഇബ്തിദാഈ  ക്ലാസ്സ് മുതല്‍ ഫളീലത്ത് വരെ ഏഴ് വര്‍ഷം നിപുണന്മാരായ ഉസ്താദുമാരുടെ കീഴില്‍ മദ്റസകളിലായി നടത്തപ്പെടുന്ന കോഴ്സാണ് അത്.
ഇപ്പോഴുള്ള കോഴ്സനുസരിച്ച് ഹദീസ്, ഉസൂലുല്‍ ഹദീസ്, തഫ്സീര്‍, ഉസൂലുത്തഫ്സീര്‍, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, നഹ്വ്, സ്വര്‍ഫ്, മന്‍ത്വിഖ്, ഫല്‍സഫ, ബലാഗ, അറബി അദബ് തുടങ്ങി പ്രധാനപ്പെട്ട വിഷയങ്ങള്‍ക്ക് പുറമേ ഉറുദു, ഇംഗ്ലീഷ് പ്രാദേശിക ഭാഷയായ മലയാളം എന്നിവയെയും വളരെ പ്രാമുഖ്യത്തോട് കൂടി ഇവിടെ പഠിപ്പിക്കപ്പെടുന്നു. പ്രാരംഭത്തില്‍ രണ്ട് വര്‍ഷം അറബി ഭാഷയിലുള്ള  നൈപുണ്യമുണ്ടാക്കാനും ശേഷമുള്ള രണ്ട് വര്‍ഷങ്ങളില്‍ ആലിയ്യ് ആയ വിഷയങ്ങളില്‍ (നഹ്വ്, സ്വര്‍ഫ്, ബലാഗ, മന്‍ത്വിഖ്) കഴിവുണ്ടാക്കാനും, ശേഷമുള്ള രണ്ടു വര്‍ഷങ്ങള്‍ ഉലൂം ശഷര്‍ഇയ്യയും, അവസാനം ഒരു വര്‍ഷം ദൗറത്തുല്‍ ഹദീസുമാണ് പാഠപദ്ധതി. ഈ സിലബസിന്‍റെ മറ്റൊരു പ്രത്യേകത കേരളത്തില്‍ അധികം ആളുകള്‍ക്കും ഉറുദുവിന്‍റെ അക്ഷരമാല പോലും അറിയില്ലെങ്കിലും ഇവിടെ മൂന്നാം ക്ലാസ്സ് എത്തുമ്പോഴേക്കും കുട്ടികള്‍ ഉറുദു സംസാരിക്കാനും, മനസ്സിലാക്കാനും തുടങ്ങുന്നു എന്നതുമാണ്.
ഹിഫ്ള്വ് നാള്വിറ വിഭാഗം
റസൂലുല്ലാഹി  (സ്വല്ലല്ലാഹു അലൈഹിവസല്ലം) പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ഓരോ അക്ഷരങ്ങളും വേര്‍തിരിച്ച് ഓതുമായിരുന്നുവെന്ന് ഉമ്മു സലമ (റ) വിവരിക്കുന്നു. (തിര്‍മിദി, അബൂ ദാവൂദ്,  നസാഈ) പരിശുദ്ധ ഖുര്‍ആന്‍ നിര്‍ത്തി നിര്‍ത്തി സാവധാനം ഓതാന്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു         അലൈഹിവസല്ലം) കല്‍പ്പിക്കുകയുണ്ടായി. (അബൂ ദാവൂദ്) ഇബ്നുമസ്ഊദ് (റ) ന്‍റെ അടുക്കല്‍ ചില ആളുകള്‍ വന്നു പറഞ്ഞു: ഞാന്‍ ഒരു റക്അത്തില്‍ തന്നെ മുഫസ്സലാത്തുകള്‍ പൂര്‍ണ്ണമായി ഓതിത്തീര്‍ക്കുന്നു. അദ്ദേഹം കോപാകുലനായിക്കൊണ്ട് പറഞ്ഞു: ഈത്തപ്പഴത്തില്‍ നിന്നും മോശമായതിനെ യാതൊരു പരിഗണനയും കൂടാതെ വലിച്ചെറിയുന്നത് പോലെ ചിലര്‍ പരിശുദ്ധ ഖുര്‍ആനിനെ യാതൊരു ശ്രദ്ധയും കൂടാതെ പാരായണം ചെയ്തു കൊണ്ടിരിക്കുന്നു. (തിര്‍മിദി) ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ മാത്രമല്ല, തജ്വീദിന്‍റെ നിയമങ്ങള്‍  പരിഗണിക്കലും  ശരിയായ അക്ഷര ശുദ്ധിയോടെ ഹര്‍ഫുകള്‍ ഉച്ചരിക്കലും അറബി  ശൈലിയില്‍  ഖുര്‍ആന്‍  പാരായണം  ചെയ്യലും  കൂടി അത്യാവശ്യമായ കാര്യമാണെന്ന് ഇത്തരത്തിലുള്ള ഹദീസുകള്‍ വ്യക്തമാക്കുന്നു. പലപ്പോഴും ഇക്കാര്യങ്ങള്‍ പരിഗണിക്കാത്ത കാരണത്താല്‍ പ്രതിഫലം ലഭിക്കുന്നതിന് പകരം ശിക്ഷ ലഭിക്കാനാണ് സാധ്യതയുള്ളത്.
നമ്മുടെ ജാമിഅ:യുടെ ഹിഫ്ള്വ് വിഭാഗം പ്രസ്തുത കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കുന്നതും അതനുസരിച്ച്  പ്രവര്‍ത്തിക്കുന്നതു മാണ്. അല്‍ ഹംദുലില്ലാഹ്.! ഹസനിയ്യയില്‍ ഹിഫ്ള്വ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇന്നു വരെ ഈ  കാര്യങ്ങള്‍  ശ്രദ്ധിക്കുന്നുണ്ട്.  ഹിഫ്ള്വ് വിദ്യാര്‍ത്ഥികള്‍ക്ക് ഖുര്‍ആന്‍ ഓര്‍മ്മയുണ്ടോയെന്നത് മാത്രം പരിശോധിക്കാതെ തജ്വീദോട് കൂടി ഖുര്‍ആന്‍ ഓതാനും പരിശീലിപ്പിക്കുന്നു. അപ്രകാരം ഈ പാരായണ ശൈലി ഹാഫിള്വുകള്‍ക്ക് വശമാകുന്നു. സനദോ അല്ലെങ്കില്‍ ഹിഫ്ള്വ് പൂര്‍ത്തീകരിച്ചുവെന്ന സമ്മതപത്രം നല്‍കണമെങ്കില്‍ വിദ്യാര്‍ത്ഥി കുറഞ്ഞത് പത്ത് ദൗറ പൂര്‍ത്തിയാക്കേണ്ടതാണ്. അല്‍ഹംദുലില്ലാഹ്
ജാമിഅയുടെ ഈ നല്ല  രീതിയുടെ അംഗീകാരമെന്നോണം എല്ലാ വര്‍ഷവും 150 ല്‍ അധികം അഡ്മിഷന്‍റെ അപേക്ഷ വരാറുണ്ട്. ഇന്‍റര്‍വ്യൂ നടത്തിയതിന് ശേഷം വിജയത്തിന്‍റെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ കൊടുക്കാറുണ്ട്. ബാക്കിയുള്ള  വിദ്യാര്‍ത്ഥികളെ  വിഷമത്തോടെ  മടക്കി അയക്കുകയോ  അല്ലെങ്കില്‍ വെയിറ്റിംങ്ങ്  ലിസ്റ്റില്‍ പേര് ചേര്‍ക്കുകയും പുതിയ അഡ്മിഷനില്‍ കൂടുതല്‍ പരിഗണന നല്‍കുന്നതുമാണ്.  (ഇവിടെ  നിശ്ചയിച്ച ശൈലിയില്‍  ഖുര്‍ആന്‍  ഹിഫ്ള്വ് ചെയ്യാന്‍ കഴിയാത്ത കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിച്ചാലും അവര്‍ക്ക് ഹിഫ്ള്വ് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരികയും അവര്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കപ്പെടാനാണ് ഇന്‍റര്‍വ്യൂ നിശ്ചയിച്ചിരിക്കുന്നത്.) തജ്വീദോട് കൂടി ഖുര്‍ആന്‍ നോക്കി  ഓതിപ്പഠിക്കുന്നതിനായി  പ്രത്യേകം  ക്ലാസ്സ്  ഉണ്ട്. അതില്‍  പ്രാരംഭത്തില്‍ തന്നെ ഖുര്‍ആന്‍ തജ്വീദോടു കൂടി ഓതാന്‍ പഠിപ്പിക്കുകയും നൂറാനീ ഖാഇദയിലെ നിയമങ്ങള്‍ മനനം ചെയ്യിക്കുകയും ചെയ്യുന്നു. രണ്ട് ജുസ്അ് ഉസ്താദിനെ തെറ്റില്ലാതെ നോക്കി ഓതിക്കേള്‍പ്പിക്കുന്നതിലൂടെ ഖുര്‍ആന്‍ മുഴുവനും നോക്കി ഓതാനുള്ള കഴിവ് വിദ്യാര്‍ത്ഥിക്ക് കരസ്ഥമാകുന്നു. ഈ കാര്യങ്ങളോട് കൂടി ഫിഖ്ഹിന്‍റെ മസ്അലകളും, ഹദീസില്‍ വന്നിട്ടുള്ള ദുആക്കളും, നാല്‍പത് ഹദീസുകളും പ്രത്യേകമായി മനനം ചെയ്യിപ്പിക്കുകയും അതിനായി പ്രത്യേക പരീക്ഷകള്‍ നടത്തപ്പെടുകയും ചെയ്യുന്നു. ഈ മദ്റസയില്‍ നിന്നും മറ്റു മദ്റസകളില്‍ നിന്നും വിവിധ വിഷയങ്ങളില്‍ പ്രാഗല്‍ഭ്യം നേടിയ ഉസ്താദുമാരാണ് ഇവിടെ സേവന രംഗത്തുള്ളത്.
ഹാജി ഹസന്‍ യഅ്ഖൂബ് സേഠ് സ്മാരക ലൈബ്രറി
ജാമിഅ:യുടെ കിഴക്ക് ഭാഗത്തുള്ള ഹാജി ഹസന്‍ യഅ്ഖൂബ് സേഠ് സ്മാരക മന്ദിരത്തിന്‍റെ മുകളിലെ നിലയില്‍ വിപുലമായ ലൈബ്രറി തയ്യാറാക്കപ്പെട്ടിരിക്കുന്നു. ലൈബ്രറി അത്യാവശ്യമായ ഗ്രന്ഥങ്ങളാല്‍  സമൃദ്ധമാണ്. പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടതും അല്ലാത്തതുമായ ഗ്രന്ഥങ്ങളുടെ വലിയ ഒരു ശേഖരം തന്നെ അവിടെയുണ്ട്. ഗ്രന്ഥങ്ങള്‍ ഉസ്താദുമാരുടെയും, വിദ്യാര്‍ത്ഥികളു ടെയും കൈവശം കൊടുത്ത് വിടുന്നതിനും ഇവിടെ സംവിധാനമുണ്ട്. എല്ലാ വര്‍ഷവും പുതിയ പുതിയ ധാരാളം ഗ്രന്ഥങ്ങള്‍ വാങ്ങിക്കുകയും ചെയ്യാറുണ്ട്.  ഇക്കാര്യത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കാട്ടുന്ന ശുഷ്കാന്തി പ്രശംസനീയമാണ്. പഠനവേളയിലും മറ്റ് സമയങ്ങളിലും ഇത് തുറന്നിടാറുണ്ട്. ഉസ്താദുമാരും കുട്ടികളും ഇത് വളരെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താറുണ്ട്. ഉസ്താദുമാരില്‍ നിന്നുതന്നെ ഇതിന്‍റെ നേതൃത്വ ഉത്തരവാദികളെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. തങ്ങളുടെ ഉത്തരവാദിത്വം ഇവര്‍ പൂര്‍ണ്ണമായി നിര്‍വഹിക്കുകയും ചെയ്യുന്നു. ഈ മന്ദിരത്തിന്‍റെ ഏറ്റവും താഴെ  നിലയില്‍  ക്ലാസ്സ്  മുറികളാണുള്ളത്. മുകളിലെ നിലയില്‍ ബാനി അവര്‍കളുടെ  പേരിലായി ഒരു  വലിയ  ഹാളുമുണ്ട്. ഇവിടെയാണ് വിദ്യാര്‍ത്ഥികള്‍ കൂടിയിരുന്ന് പരസ്പരം പഠിക്കുന്നതും പഠിപ്പിക്കുന്നതും. ഇതില്‍ മറ്റ് പല പൊതുവായ പരിപാടികളും നടത്താറുണ്ട്.
സമാജം, മത്സരം, സെമിനാര്‍
വിദ്യാര്‍ത്ഥികളില്‍ പ്രഭാഷണ-രചനാ പാടവം വളര്‍ത്തിയെടുക്കാനായി അന്നാദി അല്‍ അദബി എന്ന നാമധേയത്തില്‍ ഒരു സമാജവും ജാമിഅയില്‍ നടന്നു വരുന്നുണ്ട്. ഇതിനു കീഴില്‍ കുട്ടികള്‍ ആഴ്ചതോറും  അറബി, ഉര്‍ദു, മലയാളം തുടങ്ങിയ ഭാഷകളില്‍ പ്രസംഗ പരിശീലനം നടത്തുന്നു. മാസം തോറും ചുവര്‍ പത്രികയും മൂന്ന് ഭാഷകളിലും പ്രസിദ്ധീകരിക്കാറുണ്ട്. പ്രസിദ്ധീകരണ ഉത്തരവാദിത്വം വിദ്യാര്‍ത്ഥികള്‍ക്കാണെങ്കിലും മേല്‍നോട്ടം വഹിക്കുന്നത് മുഹ്തമിമും മറ്റ് ഉസ്താദുമാരുമാണ്. സമാജത്തിന് കുട്ടികള്‍ക്ക് പരിശീലനം നേടുന്നതിനായി പ്രസ്തുത മൂന്ന് ഭാഷയിലുള്ള ഗ്രന്ഥങ്ങളുടെ അമൂല്യ ശേഖരമുള്ള ഒരു ലൈബ്രറിയുമുണ്ട്. കുട്ടികളിലെ പ്രതിഭാ വിലാസം വളര്‍ത്തിയെടുക്കുന്നതിനും മത്സര ബുദ്ധി ഉണ്ടാക്കി എടുക്കുന്നതിനുമായി വര്‍ഷം തോറും വൈജ്ഞാനിക മത്സരം സംഘടിപ്പിക്കപ്പെടുന്നു.  അതില്‍ വിജ്ഞാനീയം - ഭാഷാ സാഹിത്യം - ഖുര്‍ആന്‍ പാരായണം - മനനം തുടങ്ങിയ പ്രധാനപ്പെട്ട ശീര്‍ഷകങ്ങള്‍ക്കു കീഴിലാണ് മത്സരം നടത്തപ്പെടുന്നത്. ഈ മത്സരം ഏറെ പ്രയോജനപ്രദവും, പ്രശംസനീയവുമാണ്. കേരളത്തിലെ മറ്റ് സ്ഥാപനങ്ങളിലെ ഉസ്താദുമാരും  വിധികര്‍ത്താക്കളായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നുണ്ട്. അപ്രകാരം തന്നെ പ്രധാന വിഷയങ്ങളില്‍ വിദഗ്ധരായ വ്യക്തിത്വങ്ങളുടെ മേല്‍നോട്ടത്തില്‍ സെമിനാറുകള്‍ നടത്തപ്പെടാറുണ്ട്. വിദ്യാര്‍ത്ഥികള്‍ പ്രസ്തുത വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ശേഷം വിഷയാവതാരകന്‍ വിഷയമവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് നടന്നു വരുന്ന ശൈലി. പൂര്‍വ്വവിദ്യാര്‍ത്ഥികളും, മറ്റ് ആലിമുകളും, പൊതു ജനങ്ങളുമെല്ലാം വലിയ താല്‍പര്യത്തോടെ ഇതില്‍  ശ്രോദ്ധാക്കളായി എത്താറുണ്ട്. കുട്ടികള്‍ക്ക് വിഷയാവതാരകരോടൊപ്പം ചര്‍ച്ചകളില്‍ തുറന്ന് പങ്കെടുക്കാനും അനുവാദം നല്‍കപ്പെടാറുണ്ട്.
തര്‍ബിയത്തിന്‍റെ ശൈലി
പഠനത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നതിനോടൊപ്പം തന്നെ കുട്ടികളുടെ തര്‍ബിയത്തിനും പ്രാധാന്യം നല്‍കുന്നത് മദ്റസയുടെ പ്രത്യേകതയാണ്. ശരീരപ്രകൃതം, ജീവിത ശൈലി, വസ്ത്രരീതി എന്നിവയെല്ലാം  സുന്നത്തനുസരിച്ച് ആക്കിത്തീര്‍ക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം പ്രേരണയും പരിശീലനവും നല്‍കാറുണ്ട്. മോശമായ പ്രവര്‍ത്തനങ്ങളും സ്വഭാവങ്ങളും കര്‍ശനമായി നിരുല്‍സാഹപ്പെടുത്താറുണ്ട്. മൊബൈല്‍ ഫോണ്‍ കൈവശം വെക്കുന്നത് മഹാ അപരാധമായി ഗണിക്കപ്പെടും. എന്നാല്‍ ഉസ്താദുമാരുടെ ഫോണുപയോഗിച്ച് വീട്ടിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വിളിക്കാവുന്നതുമാണ്. ഇടക്കിടെ മഹത്തുക്കളായ പല പണ്ഡിത ശ്രേഷ്ടരുടെയും ഉപദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാനും ശ്രദ്ധിക്കാറുണ്ട്. വിദ്യാര്‍ത്ഥികളും ഉസ്താദുമാരും തബ്ലീഗ് പ്രവര്‍ത്തനത്തില്‍ സ്വന്തം താല്‍പര്യത്തില്‍ പങ്കെടുക്കാറുണ്ട്. ആഴ്ചയില്‍ ഒരു ദിവസവും, ഇടക്കിടെ മൂന്ന് ദിവസവും, വര്‍ഷം തോറും നാല്‍പത് ദിവസവും താല്‍പര്യത്തോടെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പുറപ്പെടാറുമുണ്ട്. അല്ലാഹു സ്വീകരിക്കുമാറാകട്ടെ!
ഭക്ഷണ സൗകര്യം
ദിനവും മൂന്ന് നേരം  ഭക്ഷണം ക്രമീകരിച്ചിരിക്കുന്നതിനോട് കൂടി വിദ്യാര്‍ത്ഥികള്‍ക്കും ഉസ്താദ്മാര്‍ക്കും ഫജ്റിനും  അസ്റിനും ശേഷം ചായയും കടിയും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഒരാഴ്ചത്തേക്കുള്ള മെനു ക്ലിപ്തമാണ്. അതനുസരിച്ചാണ് ഭക്ഷണം തയ്യാറാക്കപ്പെടുന്നത്. ഇതില്‍ വ്യത്യസ്ത രുചികളുടെയും പോഷകത്തിന്‍റെയും വൈവിദ്ധ്യവും പരിഗണിച്ചിട്ടുണ്ട്. മാംസം, മത്സ്യം, പച്ചക്കറി തുടങ്ങി ദക്ഷിണേന്ത്യന്‍ വിഭവങ്ങളൊക്കെയും ഈ മെനുവില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആഴ്ചയിലൊരിക്കല്‍ നെയ്ച്ചോറും, ഇടയ്ക്കിടെ ബിരിയാനിയും നല്‍കപ്പെടാറുണ്ട്. ഉസ്താദ്മാര്‍ക്ക് പ്രത്യേക ഭക്ഷണങ്ങള്‍ തയ്യാറാക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉസ്താദുമാര്‍ക്ക് അവരുടെ ഭക്ഷണ ശൈലികള്‍ക്കും താത്പര്യങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കാറുണ്ട്.
തുണി കഴുകാനുള്ള സൗകര്യം
വിദ്യാര്‍ത്ഥികളുടെ സമയം പരിപൂര്‍ണ്ണമായി പ്രയോജനപ്പെടുത്തു ന്നതിനും പാഠങ്ങളിലും ഗ്രന്ഥ പാരായണത്തിലുമായി  സമയം ചിലവഴിക്കണമെന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികളുടെ തുണി കഴുകാനുള്ള ഏര്‍പ്പാടുകള്‍ നടത്തി വരുന്നുണ്ട്. സാമ്പത്തിക ശേഷിയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും വെറും തുച്ഛമായ നിരക്കില്‍ ഫീസ് ഈടാക്കി വസ്ത്രം കഴുകി ഇസ്തിരിയിട്ട് കൊടുക്കപ്പെടുന്നു. അതിനായി ജോലിക്കാരെയും നിയമിച്ചിട്ടുണ്ട്. അവര്‍ വിദ്യാര്‍ത്ഥികളില്‍  നിന്നും വസ്ത്രങ്ങള്‍ എടുത്ത് ജോലി പൂര്‍ത്തിയാക്കി തിരിച്ച് അവരുടെ  ബെഡില്‍  തന്നെ  വയ് ക്കുന്നു. കുട്ടികളുടെ വസ്ത്രങ്ങള്‍  പരസ്പരം മാറിപ്പോകാതിരിക്കാനായി  ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം കോഡ് നമ്പരും ബാഗുകളും നല്‍കിയിട്ടുണ്ട്.
മഹാന്മാരായ പണ്ഡിതരും ജാമിഅയും
തുടക്കം മുതല്‍ തന്നെ മഹാന്മാരായ  ഉന്നതരായ ഉലമാഇന്‍റെ ദൃഷ്ടി പതിഞ്ഞു  എന്നത്  ഈ  ജാമിഅയുടെ  ഒരു പ്രത്യേക ഭാഗ്യമാണ്. തഖ്വയും സംസ്കരണവും മുഖമുദ്രയാക്കിയ എണ്ണമറ്റ മഹാന്മാരായ ഉലമാഇന് ആതിഥ്യമരുളാന്‍ ജാമിഅക്ക് തൗഫീഖ് ലഭിച്ചിട്ടുണ്ട്. ദാറുല്‍ ഉലൂം ദേവ്ബന്ദിലെ ഉസ്താദുമാരായ ഹള്റത്ത് മൗലാനാ അര്‍ഷദ് മദനി, അല്ലാമാ ഖമറുദ്ദീന്‍ ഗോരഖ്പൂരി, ഹള്വ്റത്ത് മൗലാനാ അബ്ദുല്‍ ഹഖ് അഅ്സംഗഢ്, ഹള്വ്റത്ത് മൗലാനാ നിഅ്മത്തുല്ലാഹ് അഅ്ളമി, ഹള്റത്ത് മൗലാനാ മുജാഹിദുല്‍ ഇസ്ലാം ഖാസിമി, ഹള്റത്ത് മൗലാനാ ഷൗക്കത്തലി ബസ്തവി, ഹള്റത്ത് മൗലാനാ മുഫ്തി സഈദ് അഹ്മദ് പാലന്‍പൂരി, ഹള്വ്റത്ത് മുഫ്തി അമീന്‍ സ്വാഹിബ് പാലന്‍പൂരി, ഹള്വ്റത്ത് മുഫ്തി ജമീല്‍ സാഹിബ്, ദാറുല്‍ ഉലൂം ദയൂബന്ദ് സ്വദ്ര്‍ മുഫ്തി ഹള്വ്റത്ത് ഹബീബുര്‍റഹ്മാന്‍ ഖൈറാബാദി, ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയിലെ മഹാന്മാരായ ഉസ്താദുമാര്‍ ഹള്റത്ത് മൗലാനാ സയ്യിദ് റാബിഅ് ഹസനി നദ്വി, ഹള്വ്റത്ത് മൗലാനാ സജ്ജാദ് റഹ്മാന്‍ അഅ്ള്വമി നദ്വി, ഹള്വ്റത്ത് മൗലാനാ സല്‍മാന്‍ ഹുസൈനി നദ്വി, ഹള്വ്റത്ത് മൗലാനാ അബ്ദുല്ലാഹ് ഹസനി നദ്വി, ഹള്വ്റത്ത് മൗലാനാ വാള്വിഹ് ഹസനി നദ്വി, ഹള്റത്ത് മൗലാനാ ഖ്വാരി ത്വയ്യിബ് സാഹിബിന്‍റെ പ്രിയ പുത്രന്‍ ഹള്വ്റത്ത് മൗലാനാ സാലിം  സ്വാഹിബ്  ഖാസിമി, മൗലാനാ സകരിയ്യ നദ്വി സംഭലി, മൗലാനാ അമീന്‍ ഹര്‍ദോയി, ചാലിയം ഉസ്താദ്, മൂസാ മൗലാനാ, വടുതല മൂസാ ഉസ്താദ്, ചേലക്കുളം അബുല്‍ ബുഷ്റാ ഉസ്താദ്, ഇടത്തല അബ്ദുല്‍ കരീം ഉസ്താദ് തുടങ്ങിയ മഹാരഥന്മാരും ഈ ജാമിഅയുടെ അതിഥികളായിട്ടുണ്ട്. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ മുന്‍ ജനറല്‍ സെക്രട്ടറി ഹള്വ്റത്ത് മൗലാനാ നിള്വാമുദ്ദീന്‍ ഖാസിമി ഗയാവി തന്‍റെ സ്നേഹിതന്മാരായ പണ്ഡിതരുമൊത്ത് ജാമിഅ സന്ദര്‍ശിച്ചിരുന്നു. ഫിഖ്ഹ് അക്കാഡമിയുടെ ജനറല്‍ സെക്രട്ടറി ഹള്വ്റത്ത്  മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി, ഹള്റത്ത് മൗലാനാ ഉബൈദുല്ലാഹില്‍ അസ്അദി, ഹള്വ്റത്ത് പീര്‍ മൗലാന ത്വല്‍ഹാ സാഹിബ് സഹാറന്‍പൂരി, മൗലാനാ സല്‍മാന്‍ മള്വാഹിരി, ബാഖിയാത്തിന്‍റെ മുഹ്തമിം മൗലാനാ യഅ്ഖൂബ് സ്വാഹിബ്, ഹള്വ്റത്ത് മൗലാനാ മര്‍ഹൂം (കര്‍ണാടക അമീറേ ഷരീഅത്ത്) മുഫ്തി ഹള്വ്റത്ത് മൗലാനാ അബൂ സഊദ് സാഹിബ്, ഹള്വ്റത്ത് മൗലാനാ ഇബ്റാഹീം സാഹിബ് പാണ്ടാരി തുടങ്ങിയവരും ജാമിഅ സന്ദര്‍ശിച്ചിട്ടുണ്ട്.
ജാമിഅ:യുടെ ഫാളിലീങ്ങളും, ഹാഫിള്വീങ്ങളും
ദര്‍സെ നിള്വാമി നിലവില്‍ വന്നത് മുതല്‍ (ഹി: 1404) ഇന്ന് വരെ (ഹി: 1437) 200 ഫാള്വിലീങ്ങളും 217 ഹാഫിള്വീങ്ങളും ജാമിഅയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവര്‍ അവരുടേതായ സേവനരംഗങ്ങളില്‍ കര്‍മ്മനിരതരാണ്. മലയാളികള്‍ അവരെ വളരെ ആദരവോടെയാണ് കാണുന്നത് എന്നതില്‍ നാം അല്ലാഹുവിനെ സ്തുതിക്കുന്നു. അല്ലാഹു ജാമിഅയെ ഉത്തരോത്തരം വളര്‍ത്തുകയും, നമ്മുടെ എല്ലാവരുടെയും എല്ലാ സേവനങ്ങളെയും സ്വീകരിക്കുകയും നാമെല്ലാവരെയും അനുഗ്രഹിക്കുകയും ഈ സ്ഥാപനത്തിന്‍റെ തണലില്‍ നല്ല നിലയില്‍ കഴിയാനും മുന്നോട്ടു നീങ്ങാനും അല്ലാഹു തൗഫീഖ് നല്‍കുകയും ചെയ്യട്ടെ - ആമീന്‍
AL-JAMI'ATHUL HASANIYYA
kayamkulam
Alappuzha
Kerala
India
Website:
www.hasaniyya.in
E-mail:
alhasaniyya@gmail.com
Tell :
+91 7025930555

ആശംസകളോടെ...
സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍

👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും  പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക്  പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!

👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.


🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...

Swahabainfo.blogspot.com

https://www.facebook.com/swahaba islamic foundation

🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?

Hafiz Bilal Hasani Qasimi Thammanam Ernakulam Noorul Huda Masjid Noarh Tharbiyyathul Huffaz Yahya Haji Marhoom Hafiz AbduShakoor Qasimi Kerala Malayalam Kayamkulam Jamia Hasaniyya Swahaba Islamic Foundation Bukhari Hasani Qasimi Kanjar


Sunday, October 29, 2017

അല്‍ ഹാജ് ഹാഫിസ്
യഹ് യ ഹാജി മര്‍ഹൂം

അനുസ്മരണം:
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
ഞങ്ങളുടെ കുടുംബത്തിലെ
പ്രധാന വ്യക്തിത്വവും കേരളത്തിലെ
തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ അമരക്കാരനുമായ
ആദരണീയ ജ്യേഷ്ഠസഹോദരന്‍
ഹാഫിസ് യഹ്യാ സാഹിബിന്‍റെ വിയോഗം
ഞങ്ങളുടെ കുടുംബത്തിനും ഇസ്ലാമിക
ദഅ്വത്തിന്‍റെ പരിശ്രമങ്ങള്‍ക്കും വലിയ നഷ്ടം
തന്നെയാണ്. ഏതാനും വര്‍ഷങ്ങളായി
രോഗിയായിരുന്നെങ്കിലും,
ആ സന്ദര്‍ഭത്തിലും പുലര്‍ത്തിയ മനക്കരുത്തും
രോഗത്തോട് സ്വീകരിച്ച
സമീപനവും മുന്നില്‍വെച്ച് കുറേ കാലം
കൂടി നമുക്കിടയില്‍ ഉണ്ടായിരിക്കുമെന്ന്
പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും
ചെയ്തിരുന്നു. പക്ഷേ പ്രിയപ്പെട്ട
ഗുരുനാഥന്‍ അല്ലാമാ അഷ്റഫ് അലി
ഹസ്റത്തിന്‍റെ തൊട്ടുപുറകിലായി
ഈ ശിഷ്യനും സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി.!
അല്ലാഹുവേ, അദ്ദേഹത്തിന്‍റെ കൂലി
ഞങ്ങള്‍ക്ക് നഷ്ടപ്പെടുത്തരുതേ. !
അദ്ദേഹത്തിന് ശേഷം ഞങ്ങളെ
പരീക്ഷണത്തില്‍ ആക്കരുതേ.!
ഞങ്ങള്‍ക്കും അദ്ദേഹത്തിനും
പൊറുത്ത് തരേണമേ.!
അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലം
പട്ടണത്തിലെ സാമ്പത്തികമായും
വിദ്യാഭ്യാസപരവുമായും വളരെ ഉയര്‍ന്ന
കുടുംബത്തില്‍ യഹ്യാ സാഹിബ് ജനിച്ചു.
അല്ലാഹു അപാരമായ സാമര്‍ത്ഥ്യം കൂടി
നല്‍കിയതിനാല്‍ അതിവേഗതയില്‍
വളര്‍ന്നുകൊണ്ടിരുന്നു.
ഇതിനിടയിലാണ് ലക്ഷങ്ങളെ അടിമുടി
മാറ്റിമറിച്ച തബ്ലീഗ് പ്രവര്‍ത്തനവുമായി
ബഹുമാന്യ മാമ,
അഡ്വ: മുഹമ്മദ് ഹാജി മര്‍ഹൂം
ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഞങ്ങളുടെ
കുടുംബത്തില്‍ മുഴുവനും വമ്പിച്ച മാറ്റം
ഉണ്ടായി. അല്ലാഹു ലോകാവസാനം വരെ
അത് നിലനിര്‍ത്തട്ടെ. എന്നാല്‍ ഈ മാറ്റം
ഏറ്റവും വലിയ പ്രതിഫലനം
സൃഷ്ടിച്ചത് കൊല്ലത്തെ ഉന്നത
സ്കൂളില്‍ വിദ്യാഭ്യാസം നേടിയിരുന്ന
യഹ്യാ സാഹിബിനാണ്. ഈ
സമയത്ത് ദക്ഷിണേന്ത്യയിലെ
ഇല്‍മ്-ദിക്ര്‍-ദഅ്വത്തിന്‍റെ മുജദ്ദിദായ
അല്ലാമാ അബുസ്സഊദ് അഹ്മദ് (റഹ്)
കേരളത്തില്‍ ഒരു സന്ദര്‍ശനം നടത്തി.
രാവും പകലും ഖുര്‍ആന്‍ ഓതലും
ഓതിക്കലും പതിവാക്കിയ ഹസ്റത്തിന്‍റെ
ആഗമനം കേരളത്തില്‍ ഖുര്‍ആന്‍
ഹിഫ്സിന്‍റെ രണ്ടാം തുടക്കത്തിന്
ആരംഭം കുറിച്ചു. മാമ മുഹമ്മദ് ഹാജി,
മര്‍ഹൂം സുബൈര്‍ ഹാജി,
മര്‍ഹൂം പി എം എസ് ഹാജി ചാല
തുടങ്ങിയവര്‍ മക്കളെയും കൂട്ടി
ബാംഗ്ലൂരില്‍ എത്തി. പക്ഷേ ഇവരില്‍
ഏറ്റവും ത്യാഗം സഹിച്ചത്
മാമ തന്നെയായിരുന്നു.
ദിവസങ്ങളോളം സഹധര്‍മ്മിണി
(അല്ലാഹു അമ്മായിക്ക് ആയുസ്സും
ആരോഗ്യവും നല്‍കട്ടെ.!) യെയും
കൂട്ടി ബാംഗ്ലൂരില്‍ പോയി
താമസിച്ച് മകനെ തടകിയും
തലോടിയും ഹിഫ്സ് ചെയ്യിപ്പിച്ചു.
ഹിഫ്സ് പൂര്‍ത്തിയായതിന് ശേഷം
ഹിഫ്സ് എതിര്‍ത്ത കുടുംബക്കാരെ
പ്രത്യേകിച്ച് കൂട്ടി കൊല്ലത്തെ
വീട്ടില്‍ വലിയ ഒരു പരിപാടി
സംഘടിപ്പിച്ചതും അതില്‍ യഹ്യാക്ക
ശബ്ദത്തിലും ഈണത്തിലും
അവസാന ആയത്തുകള്‍
ഓതിയതും ഇന്നും ഓര്‍മ്മയുണ്ട്.
തുടര്‍ന്ന് ഇല്‍മിന്‍റെ വഴിയിലേക്ക്
മകനെ തിരിച്ചുവിട്ടു. ഏതാനും വര്‍ഷം
ഇല്‍മ് പഠിച്ചു. പക്ഷേ പൂര്‍ത്തീകരിക്കാന്‍
സാധിച്ചില്ല. എന്നാല്‍ ഇവിടെ ഒരു കാര്യം
നന്നായി മനസ്സിലാക്കുക. ഇല്‍മിന്‍റെ
ഔപചാരിക പാഠ്യഭാഗം
പൂര്‍ത്തീകരിക്കലും ഹഖിന്‍റെ
ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന്
റബ്ബാനീ ഉലമാഇന്‍റെ സനദും
ഇജാസത്തും കരസ്ഥമാക്കലും
വളരെ മഹത്തരമായ കാര്യമാണ്.
എന്നാല്‍ ഇങ്ങനെ ചെയ്യാത്തവരെല്ലാം
ഒന്നുമല്ലാത്തവരാണ് എന്ന ധാരണയും
ശരിയല്ല. ഒരു മദ്റസയില്‍ നിന്നും
ഇടയ്ക്കുവെച്ചോ പൂര്‍ത്തീകരിച്ച
ശേഷമോ പുറത്തേക്ക് പോകുന്നവരുടെ
മുന്നില്‍ രണ്ട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
ഒന്ന്, ഇല്‍മുമായും ഉസ്താദുമാരുമായും
തുടര്‍ന്ന് നിരന്തരം ബന്ധപ്പെട്ട് കൂടുതല്‍
ഉന്നതങ്ങളിലേക്ക് ഉയരുക.
രണ്ട്, ഈ ബന്ധം ഇല്ലാതെ
അധ:പതനത്തിലേക്ക് താഴുക.
ഇതില്‍ ഒന്നാമത്തെ വിഭാഗത്തില്‍
പെടാന്‍ മദ്റസകളില്‍ ഒരു ദിവസമെങ്കിലും
വിദ്യാര്‍ത്ഥിയായിട്ടുള്ള എല്ലാ
സഹോദരങ്ങള്‍ക്കും അല്ലാഹു
ഉതവി നല്‍കട്ടെ.! ഇതിന് അത്യധികം
ആവേശം പകരുന്ന ഒന്നാണ് യഹ്യാ സാഹിബ്.
അദ്ദേഹത്തിന്‍റെ ബുദ്ധിസാമര്‍ത്ഥ്യം
ശരി തന്നെ. പക്ഷേ അതിനേക്കാള്‍
കൂടുതല്‍ ഇല്‍മും ഉലമാഉമായിട്ടുള്ള
ആത്മാര്‍ത്ഥ ബന്ധം കാരണമായി
അദ്ദേഹം ഒരു ഉന്നത പണ്ഡിതന്‍
തന്നെയാണ് എന്ന് അനുഭവങ്ങളും
പരീക്ഷണങ്ങളും സാക്ഷ്യം നില്‍ക്കുന്നു.
മആരിഫുല്‍ ഖുര്‍ആന്‍,
മആരിഫുല്‍ ഹദീസ്,
താരീഖ് ദഅ്വത്ത് എന്നീ
ഗ്രന്ഥങ്ങളും ഫത്ഹുല്‍ മുഈന്‍,
ഉംദത്തുസ്സാലിക്, ഖുദൂരി
മുതലായ ഫിഖ്ഹ് കിതാബുകളും
കാണാപ്പാഠമായിരുന്നു. കുറഞ്ഞ പക്ഷം
വിനീതന്‍ ഈ കിതാബുകളില്‍
മിക്കതും പരിചയപ്പെട്ടത്
ജ്യേഷ്ഠനില്‍ കൂടിയാണ്.
അന്നൊരിക്കല്‍ കൊല്ലത്തുനിന്നും
എറണാകുളത്തേക്ക് പഴയ ബസ്സില്‍
പഴയ റോഡിലൂടെ യാത്ര ആരംഭിച്ചു.
ഏറ്റവും പുറകിലെ സീറ്റില്‍ കാലുകള്‍
പൊക്കിവെച്ച് ഈ പാപിയോട്
കിടന്നോളാന്‍ പറഞ്ഞു.
കുറഞ്ഞത് നാല് മണിക്കൂര്‍
നീണ്ട യാത്രയില്‍ അല്‍ ഫുര്‍ഖാന്‍
മാസിക വായിച്ചുകൊണ്ടിരുന്നു.
ഈ സമയമത്രയും ശരീരം ചലിപ്പിച്ചിട്ടില്ല.
അന്നാണ് അല്‍ ഫുര്‍ഖാന്‍ ആദ്യമായി കാണുന്നത്.
അല്ലാമാ അഷ്റഫ് അലി
ത്ഥാനവിയുടെ പ്രഭാഷണ സമാഹാരമായ
അത്തബ്ലീഗ് എന്ന ഗ്രന്ഥത്തിന്‍റെ
അമ്പതോളം ഭാഗങ്ങള്‍ നിരന്തരം
വായിക്കുന്നത് കണ്ടിട്ടുണ്ട്.
തബ്ലീഗ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട
ഏതോ ഗ്രന്ഥമായിരുന്നു
എന്നായിരുന്നു എന്‍റെ വിചാരം.
എന്നാല്‍ ഹകീമുല്‍ ഉമ്മത്തിന്‍റെ
പ്രഭാഷണങ്ങളായിരുന്നുവെന്ന്
പിന്നീടാണ് മനസ്സിലായത്.
മആരിഫുല്‍ ഹദീസ് ഉറുദുവില്‍
എട്ട് ഭാഗങ്ങളാണെങ്കിലും
മലയാളത്തില്‍ അഞ്ച് ഭാഗങ്ങളായി
ഇറക്കണമെന്ന് അഭിപ്രായപ്പെട്ടത്
അല്ലാമാ നുഅ്മാനി മര്‍ഹൂമിന്‍റെ
അനുരാഗി കൂടിയായ യഹ്യാ
സാഹിബാണ്. എനിക്ക് വായിച്ച്

മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടായ
അല്ലാമാ നദ്വിയുടെ രചനകളിലേക്ക് ആവേശം
പകര്‍ന്നത് അദ്ദേഹം
തന്നെയാണ്. മുജദ്ദിദ്
അല്‍ഫ് ഥാനിയുടെ നാമം
ആദ്യമായി കേട്ടത് മര്‍ഹൂം
കാഞ്ഞാര്‍ മൂസാ മൗലാനയില്‍ നിന്നും,
അല്ലാമാ നദ്വിയുടെ
ഈ വിഷയത്തിലുള്ള
ഗ്രന്ഥത്തെക്കുറിച്ചറിഞ്ഞത്
യഹ്യാ സാഹിബില്‍ നിന്നുമാണ്.
ഞങ്ങളുടെ കൂടിക്കാഴ്ചകളിലെ
പ്രധാന ചര്‍ച്ച, ഇല്‍മും മദ്റസയും
പ്രസിദ്ധീകരണവുമായിരുന്നു.
അല്‍ ബലാഗ് മാസിക ഏറ്റെടുക്കാന്‍
മര്‍ഹൂമിന് വലിയ ആഗ്രഹമായിരുന്നെങ്കിലും
സാമ്പത്തിക സാഹചര്യം കൊണ്ട്
സാധിച്ചില്ല. എറണാകുളം കേന്ദ്രീകരിച്ച്
രചനകളുടെ പ്രസിദ്ധീകരണത്തിനും
വ്യാപകമായ പ്രചാരണത്തിനും വലിയ
ഒരു പദ്ധതി മനസ്സില്‍ ഉണ്ടായിരുന്നു.
ഇങ്ങോട്ട് പറയുന്നത് കൂടാതെ
അങ്ങോട്ട് പറയുന്നതും വളരെ
താല്‍പ്പര്യത്തിലും ശ്രദ്ധയിലും
കേള്‍ക്കുകയും പിന്തുണയ്ക്കുകയും
ചെയ്തിരുന്നു. പ്രയോജനകരമായ
രചനകള്‍ എല്ലാവര്‍ക്കും കാണാനും
വായിക്കാനും പറ്റുന്ന നിലയില്‍ വീടിന്
മുന്നില്‍ തന്നെ വെച്ചിരുന്നു.
അവ എടുത്ത് തഅ്ലീം പോലെ
വാപ്പയെയും ഉമ്മയെയും വായിച്ച്
കേള്‍പ്പിക്കുന്ന അതിമനോഹരമായ
രംഗം പലപ്പോഴും കണ്ടിട്ടുണ്ട്.
ഒരിക്കല്‍ അത്തര്‍ഗീബ് വത്തര്‍ഹീബ്
എന്ന ഹദീസ് ഗ്രന്ഥം വായിക്കുന്നത്
കാണുകയുണ്ടായി. വാപ്പയെയും
ഉമ്മയെയും അല്ലാഹു അനുഗ്രഹിക്കട്ടെ.!
മകന്‍റെ വായന ശ്രദ്ധിച്ച് കേള്‍ക്കുകയും
സംശയങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും
ചെയ്യുന്നു.! ചുരുക്കത്തില്‍,
ഇല്‍മിന്‍റെ വഴിയുമായി ബന്ധപ്പെട്ട
എല്ലാവര്‍ക്കും, വലിയ പ്രതീക്ഷയാണ്
ഇതിലൂടെ ലഭിക്കുന്നത്.
നിരന്തരം ദിക്റുകളില്‍
മുഴുകുമായിരുന്നു. മര്‍ഹൂമിന്‍റെ
ശൈലിയില്‍ കറുത്ത ചെറിയ
തസ്ബീഹ് പിടിച്ചു നടക്കുന്ന
ധാരാളം തബ്ലീഗ് പ്രവര്‍ത്തരെ
കാണാന്‍ കഴിയും. ദിക്റുമായിട്ടുള്ള
ബന്ധം അവര്‍ നിലനിര്‍ത്തണമെന്ന്
ഉപദേശിക്കുന്നു. ഒരിക്കല്‍ ദിക്റിന്‍റെ
പ്രവര്‍ത്തനത്തിനോടും
യഹ്യാക്കാക്ക് എതിര്‍പ്പാണോ
എന്ന് വിമര്‍ശന രീതിയില്‍
തുറന്ന് ചോദിച്ചപ്പോള്‍
ഇല്‍മും ദിക്റും ദഅ്വത്തിന്‍റെ
ചിറകുകള്‍ ആണ്. അത് ഇല്ലാതെ
ദഅ്വത്തേ ഇല്ലാ.
അതിന്‍റെ പ്രവര്‍ത്തനവും
ദഅ്വത്തിന്‍റെ പ്രവര്‍ത്തനം
തന്നെയാണെന്ന് പറഞ്ഞു.
ഒരിക്കല്‍ പ്രസ്ഥാവിച്ചു:
ഇല്‍മില്ലാത്ത ദാകിര്‍
അക്ബറിനെപ്പോലെ അപകടത്തില്‍
അകപ്പെടും. ദിക്ര്‍ ഇല്ലാത്ത ആലിം
അക്ബറിനെ നശിപ്പിച്ച
ആലിമുകളെപ്പോലെ
നല്ലവരെ നശിപ്പിക്കും.!
പരിശുദ്ധ ഖുര്‍ആന്‍ പാരായണം
ഹരമായിരുന്നു. വിവിധ
ഖാരിഉകളുടെ പാരായണങ്ങള്‍
ശ്രദ്ധിച്ചിരുന്നു. യഹ്യാക്കാക്കും
പല ശൈലികളില്‍ ഓതാന്‍
അറിയാമായിരുന്നെങ്കിലും
ശൈഖ് അബ്ദുല്‍ ബാസ്വിത്,
ശൈഖ് അയ്യൂബ് തുടങ്ങിയ
ഖാരിഉകളോട് പ്രേമമായിരുന്നിട്ടും
പ്രിയപ്പെട്ട ഗുരുനാഥന്‍ മൗലാനാ
അബുസ്സഊദ് ഓതിയിരുന്ന ഒരു
പ്രത്യേക ശൈലിയിലാണ് ഓതിയിരുന്നത്.
ഈ ശൈലിയായിരുന്നു ആദരവായ
റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ
ശൈലിയോട് വളരെ
അടുത്തതെന്ന് ഒരു മഹാപണ്ഡിതന്‍
ഓതിക്കേള്‍പ്പിച്ചുകൊണ്ട്
വിവരിക്കുകയുണ്ടായി.
വിനീതന്‍ ഈ ശൈലി
അനുകരിക്കുമ്പോഴെല്ലാം
വലിയ ശ്രദ്ധയും ഭക്തിയും
അനുഭവപ്പെടാറുണ്ട്.
ഈ ശൈലി അറിയാവുന്ന
മക്കളും കൂട്ടുകാരും
അത് തുടരണമെന്ന് പ്രത്യേകം
ഉണര്‍ത്തുകയാണ്.
ദഅ്വത്ത് ജ്യേഷ്ഠന്‍റെ
വസ്ത്രവും വിരിപ്പും, അകവും
പുറവും, രാവും പകലും, ചിന്തയും
സംസാരവും എല്ലാമെല്ലാമായിരുന്നു.
ലോകം അതിന് സാക്ഷിയായതിനാല്‍
അതിനെക്കുറിച്ച് കൂടുതലൊന്നും
കുറിക്കുന്നില്ല. പക്ഷേ ചിലകാര്യങ്ങള്‍
പ്രത്യേകം അനുസ്മരണീയമാണ്:
ദീനീ സംസാരം എന്ന പേരില്‍
ലളിതമാക്കിയ ഒരു പ്രഭാഷണകല
തന്നെ യഹ്യാ സ്പീച്ച് വികസിപ്പിച്ചു.
അറിവും ചിന്തയും അനുഭവവും
സമരസപ്പെടുത്തിക്കൊണ്ട്
രണ്ട് മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന
സംസാരങ്ങള്‍ കണ്ണുനീരും ചിരിയും
കയറ്റിറക്കങ്ങളും സമ്മിശ്രമായി
ഒഴുകി പരക്കുമായിരുന്നു.
മുലാഖാത്ത് സംസാരങ്ങളും
വളരെ ശക്തമായിരുന്നു.
മൗലാനാ ഉബൈദുല്ലാഹ്
ബല്‍യാവി (റഹ്) യോടൊപ്പം
ഞങ്ങള്‍ മഞ്ചേരിയില്‍ എത്തി.
ക്ഷീണം കാരണം യഹ്യാക്ക
മസ്ജിദില്‍ ചാരി ഇരിക്കുകയായിരുന്നു.
ഒരു മുസ്ലിയാര്‍ അടുത്തെത്തിയപ്പോള്‍
ഉടനെ ആദരിച്ച് നേരെ ഇരുന്നു.
അദ്ദേഹം ചോദിച്ചു: നാട്ടില്‍ എന്താ
പരിപാടി? യഹ്യാ സാഹിബ്:
ചെറിയ ഇരുമ്പ് കച്ചവടമാണ്.!
മുസ്ലിയാര്‍: നിങ്ങള്‍ ഇങ്ങനെ
തബ്ലീഗില്‍ കറങ്ങി നടക്കുമ്പോള്‍
അത് ആരാണ് നോക്കുക?
യഹ്യ സാഹിബ്: നേരത്തെ
നോക്കിക്കൊണ്ടിരുന്ന ആളുതന്നെ
നോക്കുന്നതാണ്. മുസ്ലിയാര്‍:
അത് ആരാണ്.? യഹ്യ സാഹിബ്:
ഉസ്താദിന് ആരാണെന്ന്
പറഞ്ഞുതരണോ? മുസ്ലിയാര്‍:
ആരാണ്.? യഹ്യാ സാഹിബ്
ഒരു പ്രത്യേക ശബ്ദത്തില്‍ നീട്ടി
പറഞ്ഞു: അല്ലാഹ്! അദ്ദേഹം
എഴുന്നേറ്റ് പോവുകയും
അടുത്ത പരിപാടികളില്‍
പങ്കെടുക്കുകയും ചെയ്തു.
മൂസാ മൗലാനാ മര്‍ഹൂം
ത്യാഗത്തിന്‍റെ വിഷയത്തില്‍
ഒന്നാം സ്ഥാനത്തായിരുന്നത് പോലെ,
ഓടി നടന്നുകൊണ്ടുള്ള തബ്ലീഗ്
സമ്മേളനങ്ങള്‍ യഹ്യാ സാഹിബിന്‍റെ പ്രത്യേകതകളാണ്.
കുടുംബക്കാരെയും എതിര്‍പ്പുള്ളവരെയും
തബ്ലീഗ് പ്രവര്‍ത്തനത്തിലേക്ക്
തന്ത്രപൂര്‍വ്വം പ്രേരിപ്പിച്ചിരുന്നു
എന്നതാണ് മറ്റൊരു പ്രത്യേകത.
ഹജ്ജിന് പോകുന്നവഴി
എന്‍റെ ജ്യേഷ്ഠന്‍ സുബൈര്‍ സാഹിബ്
അയച്ച ഒരു കത്തും അതിലെ
വാചകങ്ങളും ഓര്‍മ്മയുണ്ട്.
ജീവിതം വളരെ കുറഞ്ഞ
കാലത്തേക്കുള്ളതാണെങ്കിലും
ദീനിന്‍റെ പരിശ്രമവുമായി
ബന്ധപ്പെട്ടാല്‍ വളരെ
ലാഭകരമാക്കാന്‍ കഴിയും
എന്നതായിരുന്നു അതിലെ പ്രമേയം.
ദീനിന്‍റെ പരിശ്രമത്തിലും സുന്ദരമായ
കുടുംബ ജീവിതത്തിലും
അനുവദനീയമായ സമ്പാദ്യത്തിലും
ഒന്നാം സ്ഥാനം എന്ന സന്ദേശം
എത്ര ശക്തവും വ്യക്തവുമാണ്.
രോഗാവസ്ഥയില്‍ വിനീതന്
അയച്ച അവസാനത്തെ ഒരു സന്ദേശം
ഇപ്രകാരമാണ്: നാല് മാസം
കാല്‍നടയായി ദഅ്വത്തിന്‍റെ
മാര്‍ഗ്ഗത്തില്‍ യാത്ര ചെയ്യണമെന്ന്
വല്ലാത്ത ആഗ്രഹമാണ്.
നീയും കൂട്ടത്തില്‍ ഉണ്ടായാല്‍
വളരെ നന്നായിരിക്കും.
പൂര്‍ണ്ണമായിട്ട് കഴിയില്ലെങ്കിലും
കഴിയുന്ന നിലയില്‍ ആയാലും മതി.!
നൂറ് ശതമാനം തബ്ലീഗ്
പ്രവര്‍ത്തകനായതിനോടൊപ്പം
ദീനിന്‍റെ മറ്റു പരിശ്രമങ്ങളെയും
വളരെയധികം വിലമതിച്ചിരുന്നു
എന്നതാണ് പലര്‍ക്കും അറിയാത്ത
വലിയ ഒരു പ്രത്യേകത.
ഇല്‍മ്-ദിക്ര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച്
പറഞ്ഞുകഴിഞ്ഞു.
ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍
ലാ ബോര്‍ഡിന് വേണ്ടി
പ്രവര്‍ത്തിക്കാന്‍ ഒരാളെ വേണമെന്ന്
മൗലാനാ അഷ്റഫ് അലി ഹസ്റത്
പറഞ്ഞപ്പോള്‍ അതിന് ഈ
പാപിയുടെ പേര് നിര്‍ദ്ദേശിച്ചത്
അദ്ദേഹമാണ്.
പ്രവര്‍ത്തനത്തിന്‍റെ വിവരങ്ങളും
മഹാന്മാരുടെ വിശേഷങ്ങളും
തിരക്കിയിരുന്നു. അവസാന
കൂടിക്കാഴ്ചയിലെ ഒരു വാചകം ഇതാണ്:
മൗലാനാ സയ്യിദ് നിസാമുദ്ദീന്‍
സാഹിബിനെപ്പോലുള്ളവര്‍
യാത്രയായി. ഇനി വളരെ കുറഞ്ഞ
മഹാന്മാര്‍ മാത്രമേയുള്ളൂ. അവര്‍
എല്ലാവരും വളരെ കഷ്ടപ്പെട്ടാണ്
ബോര്‍ഡിന്‍റെ പ്രവര്‍ത്തനം നടത്തുന്നത്.
തീര്‍ച്ചയായും അവര്‍ ഉമ്മത്തിന്‍റെ വലിയ
ഉപകാരികള്‍ തന്നെയാണ്.! അനാവശ്യങ്ങളും
അധര്‍മ്മങ്ങളും
അധികരിച്ചതിനാല്‍ പത്രമാധ്യമങ്ങളോട്
വലിയ വെറുപ്പായിരുന്നു. പക്ഷേ
ലോക കാര്യങ്ങളും രാഷ്ട്രീയ
ചലനങ്ങളും കാലിക വിഷയങ്ങളും
നന്നായി മനസ്സിലാക്കുകയും ആഴത്തില്‍
അപഗ്രഥിക്കുകയും ബന്ധപ്പെട്ടവരെ
ഉണര്‍ത്തുകയും ചെയ്തിരുന്നു.
ശീഇസം, ഖാദിയാനിസം മുതലായ
ഫിത്നകളില്‍ ജാഗ്രത പുലര്‍ത്തിയിരുന്നു.
പല തബ്ലീഗ് പ്രഭാഷണങ്ങളിലെയും
കേന്ദ്രവിഷയം സ്വഹാബത്തിന്‍റെ
മഹത്വവും പ്രാമാണികതയും
ആയിരുന്നു.
വലിയ തമാശകളും രസങ്ങളുമുള്ള
ജീവിതമായിരുന്നു. ഗൗരവം നിറഞ്ഞ
കാര്യങ്ങളുടെ ഭാരം ഇതിലൂടെ
ലഘൂകരിക്കപ്പെട്ടിരുന്നു. മര്‍ഹൂം
മാമയില്‍ നിന്നും കിട്ടിയ ഗുണം
കൂടിയാണിത്. രണ്ടുപേരും ചേരുമ്പോള്‍
ബഹുരസമായി മാറുമായിരുന്നു.
വാഹനം അതിവേഗതയിലാണ്
ഓടിച്ചിരുന്നത്. ആദ്യന്തം ഞങ്ങള്‍ ശ്വാസം
അടക്കിപ്പിടിച്ചിരിക്കുമായിരുന്നു.
കേരളത്തിലെ ആദ്യത്തെ മസ്തൂറാത്
ജമാഅത്താണ് എന്ന് പറഞ്ഞുകൊണ്ട്
മാമ, ജ്യേഷ്ഠ സഹോദരിയെയും
എന്നെയും ജമാഅത്തില്‍ പുറപ്പെടാന്‍
നിര്‍ബന്ധിച്ചു. ഞങ്ങളുടെ വീട്ടില്‍
നിന്നാണ് കണ്ണൂരിലേക്ക് ജമാഅത്ത്
പുറപ്പെട്ടത്. ജമാഅത്തിന്‍റെ മര്യാദകള്‍
വിവരിച്ച മാമ, ആവേശം വന്ന് വിശദമായി
സ്ത്രീകളുടെ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി.
ഇതിനിടയില്‍ എന്‍റെ വാപ്പ എന്നെയും
പെങ്ങളെയും പതുക്കെ വിളിച്ചിറക്കി,
അവര്‍ക്ക് പല സാമര്‍ത്ഥ്യങ്ങളും
അറിയാം, അവര്‍ ട്രെയിനില്‍
എങ്ങനെയെങ്കിലും കയറിക്കൊള്ളും,
നിനക്ക് ഒന്നും അറിയില്ല എന്ന്
പറഞ്ഞുകൊണ്ട് എന്നെയും
പെങ്ങളെയും റെയില്‍വേ സ്റ്റേഷനിലേക്ക്
കൊണ്ടുപോയി. ഞങ്ങള്‍ എത്തിയപ്പോള്‍
ട്രെയിന്‍ വന്ന് നില്‍ക്കുന്നു.
ബുക്ക് ചെയ്ത ധാരാളം
ബെര്‍ത്തുകളില്‍ ഞാനും
സഹോദരിയും മാത്രം.! വാപ്പ
പലരെയും ഫോണില്‍
വിളിച്ചുകൊണ്ടിരുന്നു, പണ്ട്
മൊബൈല്‍ ഫോണ്‍ ഒന്നും
ഇല്ലല്ലോ.? ഇതിനിടയില്‍ ട്രെയിന്‍
വിട്ടു. ഞങ്ങള്‍ ആകെ പരിഭ്രമിച്ചു.
അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോഴും
ആരും വന്നിട്ടില്ല. ഗാര്‍ഡ് പച്ചക്കൊടി
വീശാന്‍ എടുത്തു. അപ്പോള്‍ അതാ
ആരോ കാറ് പറത്തിക്കൊണ്ടുവന്ന്
ആളുകളെ ഇറക്കിക്കൊണ്ടിരിക്കുന്നു.
അതില്‍ നിന്നും മാമാ ഇറങ്ങി
ഓടിവന്ന് ഗാര്‍ഡിനെ മുആനഖ
ചെയ്ത് കെട്ടിപ്പിടിച്ച് നിന്നു.
അദ്ദേഹം വിടാന്‍ പറഞ്ഞ്
ബഹളം ഉണ്ടാക്കിയെങ്കിലും
പൊന്നുമോനെ, കഷ്ടപ്പെടുത്തല്ലേ
എന്ന് പറഞ്ഞ് പിടുത്തം വിട്ടില്ല.
എല്ലാവരും ട്രെയിനില്‍ കയറിക്കഴിഞ്ഞ്
അദ്ദേഹത്തെ സ്നേഹത്തോടെ
വിടുകയുണ്ടായി.! ഇത്തരം
അത്ഭുതങ്ങളും തമാശകളും
ധാരാളം ആയിരുന്നെങ്കിലും
പരദൂഷണം പറയുന്നത്
ഇഷ്ടമല്ലായിരുന്നു.
വേറൊരു വലിയ പ്രത്യേകത,
നാം പറയുന്ന സര്‍വ്വ വിഷയങ്ങളിലും
ഒന്നാന്തരം അഭിപ്രായങ്ങളും
മറുപടികളും പറയുമായിരുന്നു
എന്നതാണ്. വീട്, ഉപകരണങ്ങള്‍,
ആഹാരം, വസ്ത്രം, വാഹനം,
യാത്ര, രാഷ്ട്രീയം, സംസ്ഥാന-
ദേശീയ-അന്തര്‍ദേശീയ കാര്യങ്ങള്‍,
സംഘടനാ പ്രസ്ഥാനങ്ങള്‍,
പത്രമാസികകള്‍, മദ്റസാ-കോളേജ്,
കുടുംബം, കല്യാണം, കച്ചവടം,
മരണം, മര്‍ഹൂമുകള്‍, വാര്‍ത്തകള്‍,
ചരിത്രങ്ങള്‍ എന്നിങ്ങനെ എന്ത്
വിഷയം പറഞ്ഞാലും മര്‍ഹൂം
യഹ്യാക്കാക്ക് അതിനെല്ലാം
ഒന്നാന്തരം പ്രതികരണം
ഉണ്ടാകുമായിരുന്നു. ഒരിക്കലും
അനുവദനീയമായ വിഷയങ്ങളെ
നിരുത്സാഹപ്പെടുത്തിയിട്ടില്ല.
എന്നാല്‍ ദീനിന്‍റെയും ഇല്‍മിന്‍റെയും
മഹാന്മാരുടെയും കാര്യങ്ങള്‍
വളരെ താല്‍പ്പര്യത്തില്‍ കേട്ടിരുന്നു.
മുസ്ലിംകളും അമുസ്ലിംകളുമായ
സ്നേഹിതന്മാരുടെ വലിയ ഒരു
വൃന്ദം മര്‍ഹൂമിനുണ്ടായിരുന്നു.
അവരെല്ലാവരുമായി രാവും പകലും
വലിയ അടുപ്പമായിരുന്നു. അവരോട്
തബ്ലീഗിന്‍റെ കാര്യങ്ങള്‍
പറയുകയില്ലായിരുന്നു,
പക്ഷേ അവരെല്ലാം ഈ
ബന്ധത്തിലൂടെ തബ്ലീഗിനെയും
ദീനിനെയും നന്നായി മനസ്സിലാക്കി
എന്നുള്ളത് അനുഭവ സത്യമാണ്.!
നാളുകളായി ശരീരത്തിന്
അസ്വസ്ഥകള്‍ ഉണ്ടായിരുന്നിട്ടും
കാണിക്കാതെയും അറിയിക്കാതെയും
ഓടി നടക്കുകയുണ്ടായി. മൂസാ
മൗലാനാ മര്‍ഹൂമിന് ശേഷം
തബ്ലീഗ് പ്രവര്‍ത്തനത്തില്‍
വളരെയധികം ആവേശത്തോടെ
പങ്കെടുത്തു. ധാരാളം നാടുകളും
രാജ്യങ്ങളും വിശിഷ്യാ മര്‍ഹൂമിന്‍റെ
വികാരമായിരുന്ന ഹറമുകളിലും
യാത്ര ചെയ്തു. അല്ലാഹു ദറജ
ഉയര്‍ത്തുമാകാറകട്ടെ,
ഫീ സബീലില്ലാഹിയുടെ കൂലിയോടൊപ്പം
ശഹാദത്തിന്‍റെ സമുന്നത സ്ഥാനവും
നല്‍കട്ടെ.!
അവസാനം കഠിന രോഗം ബാധിച്ചു.
പക്ഷേ മനക്കരുത്തിനും ആവേശത്തിനും
ഒരു കുറവും ഉണ്ടായില്ല. ഏതാണ്ട്
മാസങ്ങളോളം ആശുപത്രികളിലും
വീട്ടിലുമായി കഴിഞ്ഞെങ്കിലും ദീനീ
ചിന്തകള്‍ക്കും സംസാരങ്ങള്‍ക്കും
ഒരു കുറവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ
റമദാനുല്‍ മുബാറകിനുമുമ്പ് രോഗം
കഠിനമായി. അല്ലാഹുവിന്‍റെ ഈ
ദാസമുമായി ബന്ധപ്പെട്ട മുഴുവന്‍
തെറ്റ് കുറ്റങ്ങളും മാപ്പാക്കണമെന്ന്
പറഞ്ഞ് അയച്ച മെസ്സേജ് ഈ
പാപിയെ വളരെയധികം കരയിച്ചു.
വിനീതന്‍ കരഞ്ഞുകൊണ്ടുതന്നെ
ആശ്വാസത്തിന്‍റെ മറുപടി നല്‍കി.
പെരുന്നാളിന് കണ്ടപ്പോള്‍ വളരെ
റാഹത്തായിരുന്നു. സഹോദരങ്ങളുടെ
റമദാനിലെ ദുആകളുടെ ഫലമാണ്
ഇതെന്ന് പ്രതികരിച്ചു. നീ അയച്ചുതന്ന
ഖുര്‍ആന്‍ മന്ത്രങ്ങളും വേദനയുടെ ദുആയും
വളരെ ഫലപ്പെട്ടു എന്ന്
പറഞ്ഞത് വലിയ ആശ്വാസമുണ്ടാക്കി.
വിനീതന്‍ ഹജ്ജിലായിരിക്കവേ
പ്രത്യേകം ദുആ ചെയ്യണമെന്ന്
സന്ദേശം അയച്ചു. അല്ലാഹുവിന്‍റെ
തൗഫീഖ് അനുസരിച്ച് ദുആയില്‍
ശ്രദ്ധിച്ചു. ഹജ്ജ് കഴിഞ്ഞ് വന്ന്
അന്വേഷിച്ചപ്പോള്‍ ബാംഗ്ലൂരിലാണ്
ചികിത്സയെന്ന് വിവരം ലഭിച്ചു.
എത്തിയ ഉടനെ വിനീതന്‍
ഭോപ്പാലിലേക്ക് ആള്‍ ഇന്ത്യാ
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ
പരിപാടിക്ക് യാത്രക്ക് ഒരുങ്ങുമ്പോള്‍
യഹ്യാക്കയുടെയും ഞങ്ങള്‍
എല്ലാവരുടെയും പ്രിയങ്കരനും
യഹ്യാക്കയുടെ നന്മകളുടെ
അടിസ്ഥാനവുമായ അല്ലാമാ
മുഫ്തി അഷ്റഫ് അലി ഹസ്റത്
ശാന്തമായി അല്ലാഹുവിന്‍റെ
റഹ്മത്തിലേക്ക് യാത്രയായ വിവരം
അറിഞ്ഞ് ഞെട്ടിപ്പോയി.
പക്ഷേ ആദരണീയ ഉസ്താദിനെ
യാത്ര അയക്കാന്‍ മര്‍ഹൂം
യഹ്യാക്ക ഉണ്ടല്ലോ എന്ന
ചിന്തയാണ് ഇത് കേട്ടപ്പോള്‍
ആദ്യമായി മനസ്സിലേക്ക് വന്നത്.
ഹസ്റത്തിനോട് മാനസികമായി
വലിയ അടുപ്പമായിരുന്നു. തുടര്‍ന്ന്
ഭോപ്പാലില്‍ നിന്നും
തിരിച്ചെത്തിയപ്പോള്‍ ബാംഗ്ലൂരിലെ
ജാമിഅ മസീഹുല്‍ ഉലൂമില്‍ നടക്കുന്ന
സെമിനാറിലേക്കുള്ള ക്ഷണം
യഹ്യാക്കയുടെ ഇയാദത്തിനും
ഹസ്റത്തിന്‍റെ സിയാറത്തിനും
വേണ്ടിമാത്രം സ്വീകരിച്ചു.
എന്നാല്‍ ഇതിന് അവസരം
ഉണ്ടാകുന്നതിന് മുമ്പ്
അല്ലാഹുവിന്‍റെ റഹ്മത്ത്
വളരെയധികം കൊതിച്ചുകഴിഞ്ഞ
ഈ ദാസന്‍ 1439 മുഹര്‍റം 13
(2017 ഒക്ടോബര്‍ 04) ന് റഹ്മാന്‍റെ
വിശാലമായ റഹ്മത്തിലേക്ക്
യാത്രയായി.!
അവസാനം വരെ നമസ്കാരത്തില്‍
വളരെ ശ്രദ്ധയായിരുന്നു. രോഗം
കൂടിയും കുറഞ്ഞും
കൊണ്ടിരുന്നെങ്കിലും നമസ്കാര
കാര്യങ്ങളിലും മറ്റും ഒരു വ്യത്യാസവും
ഇല്ലായിരുന്നു. ലളിത വസ്ത്രങ്ങളാണ്
ധരിച്ചിരുന്നതെങ്കിലും വൃത്തിയിലും
വെടുപ്പിലും വലിയ സൂക്ഷ്മതയായിരുന്നു.
മരണം മുമ്പില്‍ കണ്ടാണ് ജീവിച്ചിരുന്നത്.
എന്നാല്‍ അവസാന വര്‍ഷങ്ങളിലും
മാസങ്ങളിലും ദിനങ്ങളിലും വളരെ
മനക്കരുത്തോടെ കാര്യങ്ങള്‍
എല്ലാം നിര്‍വ്വഹിക്കുകയുണ്ടായി.
കഠിന വേദനകള്‍ ഉണ്ടായിട്ടും
അത് പ്രകടമാക്കാതെ ദീനീ
പരിശ്രമങ്ങളെപ്പറ്റിയുള്ള
ചിന്തയും സംസാരങ്ങളും
തുടര്‍ന്നുകൊണ്ടിരുന്നു.
വേദനിക്കുന്ന കുടുംബാംഗങ്ങള്‍ക്കും
കൂട്ടുകാര്‍ക്കും അല്ലാഹു
സമാധാനവും ഉന്നത കൂലിയും നല്‍കട്ടെ.!
മര്‍ഹൂമിന്‍റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച്
സേവനങ്ങള്‍ ചെയ്യുന്നതില്‍
അവര്‍ യാതൊരു വിഴ്ചയും
വരുത്തിയില്ല. മര്‍ഹൂമും അവരെ
വിലമതിക്കുകയും ആശംസിക്കുകയും
ചെയ്തിരുന്നു. അവസാന ദിവസവും
സാധാരണപോലെ എന്നല്ല
സന്തോഷപ്രകടനങ്ങളും മറ്റും
കൂടുതലായിരുന്നു. ഇടക്ക് ജ്യൂസ്
വല്ലതും വേണമെന്ന് പറയുകയും
അനാര്‍ തന്നെ
തെരഞ്ഞെടുക്കുകയും
ചെയ്തു. രാത്രിയും വലിയ
ശാന്തതയില്‍ ആയിരുന്നു.
കുടുംബം ദിക്റിലും ദുആയിലും
വ്യാപൃതരായിരിക്കുന്നതുകണ്ട്
വലിയ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു.
പാതിരാത്രിയോട് അടുത്ത് അവസ്ഥ
കുറച്ച് മോശമായപ്പോള്‍ ഡോക്ടര്‍
വന്ന് സംസാരിച്ചു. ഐ.സി.യു.വിലേക്ക്
കൊണ്ടുപോകട്ടെ എന്ന് ചോദിച്ചപ്പോള്‍
അതിന്‍റെ ആവശ്യം ഉണ്ടോയെന്ന്
ചോദിച്ചു. ഇതിനിടയില്‍ അവസ്ഥ
അല്‍പ്പം കഠിനമായി. കുടുംബം
ദിക്ര്‍-ദുആയില്‍ മുഴുകി.
അല്ലാഹുവിന്‍റെ ദാസനും
മനസ്സുകൊണ്ട് അതില്‍ ലയിച്ചു.
ഇടക്ക് ജനലിന്‍റെ ഭാഗത്തേക്ക്
തുറിച്ച് നോക്കുകയും ദുആയിലും
മറ്റും വികാരമുണ്ടാകുമ്പോള്‍
ചെയ്യുന്നതുപോലെ വളരെ
കഷ്ടപ്പെട്ടും ശബ്ദത്തിലും കലിമ
വിശിഷ്യാ, അല്ലാഹുവിന്‍റെ
അനുഗ്രഹീത നാമം ഉരുവിട്ടുകൊണ്ട്
സമാധാനത്തോടെ പടച്ചവനിലേക്ക്
യാത്രയായി.!
അടുത്ത ദിവസം, മഗ്രിബ്
കഴിഞ്ഞ് പല റമദാനുകള്‍ മര്‍ഹൂം
യഹ്യാക്ക ഇഅ്തികാഫ് ഇരിക്കുകയും
പ്രവര്‍ത്തന കാര്യങ്ങള്‍
കൂടിയാലോചിക്കുകയും
സമ്മേളനങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള
മര്‍ഹൂം തങ്ങള്‍ കുഞ്ഞ് മുസ്ലിയാര്‍ മസ്ജിദിലും
പരിസരത്തും തിങ്ങിനിറഞ്ഞ ആളുകള്‍ ദുആ
ചെയ്തുകൊണ്ട് മയ്യിത്ത് നമസ്കരിച്ചു.
വീട്ടിലും
കിളികൊല്ലൂര്‍ മസ്ജിദിലും നടന്ന
നമസ്കാരങ്ങള്‍ക്ക് ശേഷം, മഹാനായ
പിതാവിന്‍റെ മടിത്തട്ടിലായി മകനും
എത്തിച്ചേര്‍ന്നു. റഹ്മതുല്ലാഹി അലൈഹിം...
മര്‍ഹൂമിന്‍റെ വേര്‍പാട് തീര്‍ച്ചയായും
ഞങ്ങളുടെ എളിയ കുടുംബത്തിനും
ദീനീ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും
വലിയ നഷ്ടം തന്നെയാണ്.
പക്ഷേ മര്‍ഹൂം ചെയ്ത അതുല്യ
സേവനങ്ങളുടെ വെളിച്ചങ്ങള്‍ എന്നും
വഴിവെളിച്ചമായും ജാരിയായ
സ്വദഖയായും നിലനില്‍ക്കുന്നതാണ്.
അല്ലാഹു പരിപൂര്‍ണ്ണ മഗ്ഫിറത്ത്-
മര്‍ഹമത്തുകള്‍ പ്രദാനം ചെയ്യട്ടെ.!
കുടുംബമിത്രങ്ങളെ ആശ്വസിപ്പിക്കട്ടെ.!
മര്‍ഹൂമിന്‍റെ ജീവിതവും സന്ദേശം
കൂടി വ്യക്തമാക്കുന്ന ഒരു ദുആ
ഉദ്ധരിച്ചുകൊണ്ട് ഇത് ഇവിടെ
അവസാനിപ്പിക്കുന്നു. എറണാകുളം
മസ്ജിദുന്നൂറില്‍ ഒരു വെള്ളിയാഴ്ച
രാവിലെ നീണ്ട ബയാനിന് ശേഷം
നടത്തപ്പെട്ട ദുആയുടെ
അവസാനത്തില്‍ നിലവിളിച്ചുകൊണ്ട്
മര്‍ഹൂം ഇപ്രകാരം ദുആ ഇരന്നു:
അല്ലാഹുവേ, മഹാന്മാരായ
സ്വഹാബത്തിനെ വിശിഷ്യാ
അബൂബക്ര്‍ സ്വിദ്ദീഖ് (റ) നെ
പോലെ ഞങ്ങളെ ആക്കേണമേ.
അദ്ദേഹവും അദ്ദേഹത്തിന്‍റെ
പിതാവും മാതാവും സഹോദരങ്ങളും
ഭാര്യമക്കളും കൂട്ടുകാരും എല്ലാവരും
മുഅ്മിനായിരുന്നു. ഉന്നത
മുഅ്മിനായിരുന്നു. പടച്ചവനെ
ഞങ്ങളെയും അതുപോലെ
ആക്കണേ. അതിന് മഹാന്‍
പരിശ്രമിച്ചതുപോലെ ഞങ്ങള്‍ക്കും
പരിശ്രമിക്കാന്‍ ഉതവി നല്‍കേണമേ.
വസല്ലല്ലാഹു അലന്നബിയ്യില്‍ കരീം.
അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍.

ഇസ്ലാമിക സന്ദേശങ്ങള്‍
കുറഞ്ഞ ചിലവിലും വ്യാപകമായും
പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍
താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള
സോഷ്യല്‍ മീഡിയകള്‍ നന്മ
പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.
പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍
മടി കാണിക്കരുത്. നാം മരണപ്പെട്ടാലും
ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

ദുആ ഇരന്ന് കൊണ്ട്...
സ്വഹാബാ ഇസ്ലാമിക് ഫൗണ്ടേഷന്‍
സന്ദര്‍ശിക്കൂ...
Swahabainfo.blogspot.com
facebook.com/swahaba islamic foundation

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...