Sunday, April 5, 2020

ജീവിതം ശിക്ഷയാക്കാതിരിക്കുക, നമുക്കും മറ്റുള്ളവര്‍ക്കും അനുഗ്രഹമാകുക.! - അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി



ജീവിതം ശിക്ഷയാക്കാതിരിക്കുക, നമുക്കും മറ്റുള്ളവര്‍ക്കും അനുഗ്രഹമാകുക.! 
- അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/04/blog-post_5.html?spref=tw 

ബഹുമാന്യരെ, വിശ്വപണ്ഡിതന്‍ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി ആരംഭിച്ച മഹത്തരമായ പ്രവര്‍ത്തനമാണ് പയാമെ ഇന്‍സാനിയത്ത്. മാനവികതയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കലും കഴിയുന്നത്ര സേവന-സഹായങ്ങള്‍ നടത്തലുമാണ് ഇതിന്‍റെ ലക്ഷ്യം. ഈ വിഷയത്തില്‍ മൗലാന നടത്തിയ ഉജ്ജ്വല പ്രഭാഷണങ്ങളിലൂടെയാണ് ഇതിന്‍റെ സന്ദേശങ്ങള്‍ പ്രധാനമായും പ്രചരിപ്പിക്കുന്നത്. ഇക്കൂട്ടത്തിലെ ശ്രദ്ധേയമായ ഒരു പ്രഭാഷണമാണിത്. മാന്യ അനുവാചകര്‍ ഇത് വായിക്കുകയും ജാതി-മത വ്യത്യാസമില്ലാതെ സര്‍വ്വ ജനങ്ങള്‍ക്കും എത്തിച്ച് കൊടുക്കുകയും ഇതിനെ കുറിച്ചുള്ള നിര്‍മ്മാണാത്മക അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്ക് എത്തിച്ച് തരികയും ചെയ്യുക. കൂട്ടത്തില്‍ കഴിവിന്‍റെ പരമാവധി സേവന-സഹായങ്ങള്‍ സജീവമാക്കുകയും അതിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 
-പയാമെ ഇന്‍സാനിയത്ത് (മെസ്സേജ് ഓഫ് ഹുമാനിറ്റി) 
ദാറുല്‍ ഉലൂം ഓച്ചിറ ഘടകം. 
+91 9961955826 
ഇന്ത്യാ മഹാരാജ്യത്തെ മനസ്സിലാക്കുക.! 
പടച്ചവന്‍ നമ്മുടെ മേല്‍ ധാരാളം അനുഗ്രഹങ്ങള്‍ ചെയ്തിട്ടുണ്ട്. ധാരാളം വസ്തുക്കള്‍, അവസരങ്ങള്‍ എന്നിങ്ങനെ പടച്ചവന്‍റെ അനുഗ്രഹങ്ങള്‍ എണ്ണിയാല്‍ തീരുന്നതല്ല. പടച്ചവന്‍റെ അനുഗ്രഹങ്ങളില്‍ വലിയൊരു അനുഗ്രഹമാണ് ഈ മഹാരാജ്യം നമുക്ക് നല്‍കിയത്. പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമ്പന്നവും സമുന്നതമായ പാരമ്പര്യവും വ്യത്യസ്ത നിറങ്ങളെയും മണങ്ങളെയും ഒരുമിച്ചു കൂട്ടിയതുമായ രാജ്യം യഥാര്‍ത്ഥത്തില്‍ ഒരു ലോകം തന്നെയാണ്. ഭൂമിശാസ്ത്ര പരമായ സാങ്കേതിക ഭാഷയില്‍ മാത്രമാണ് ഇതിനെ രാജ്യമെന്ന് പറയപ്പെടുന്നത്. ഇതിന്‍റെ ഒരു അറ്റത്ത് നിന്നും മറ്റേ അറ്റം വരെ നമ്മില്‍ പലരും യാത്ര ചെയ്തുകാണുകയില്ല. രാജ്യത്തിന്‍റെ മുഴുവന്‍ ഭാഗങ്ങളിലും പോയിട്ടുള്ളവര്‍ ഇല്ലായെന്ന് തന്നെ പറയാന്‍ സാധിക്കും. വിനീതന്‍ അടുത്ത് ലക്നൗവില്‍ നിന്നും മദ്രാസ് വരെ യാത്ര ചെയ്യുകയുണ്ടായി. ഈ യാത്രയ്ക്കിടയില്‍ മാത്രം കടന്നുപോയ വിവിധ നാടുകളെയും നാട്ടുകാരെയും അവസ്ഥകളെയും കണ്ട് അത്ഭുതപ്പെട്ടുപോയി. വൈജ്ഞാനിക ആവശ്യങ്ങള്‍ക്ക് വേണ്ടി യൂറോപ്പിലേക്ക് എനിക്ക് പോകാന്‍ കഴിഞ്ഞിട്ടുണ്ട്. നിങ്ങളില്‍ പലരും അവിടെ പോയിട്ടുണ്ടായിരിക്കും. വാഹനത്തില്‍ കയറി ചെറിയ ഒരു യാത്ര ചെയ്യുമ്പോള്‍ തന്നെ നാം അറിയാതെ ഓരോ രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ കടന്നുപോകുന്നതാണ്. എന്നാല്‍ ഇന്ത്യയില്‍ അതി വേഗതയുള്ള ട്രൈനില്‍ പല ദിവസങ്ങള്‍ യാത്ര ചെയ്താലും അതിര്‍ത്തിയില്‍ എത്തിച്ചേരാന്‍ സാധിക്കുകയില്ല. അതെ, പടച്ചവന്‍ വലിയ ഒരു രാഷ്ട്രമാണ് നല്‍കിയിട്ടുള്ളത്. കൂടാതെ ഇവിടെ ധാരാളം സമുദായങ്ങളും, വിഭാഗങ്ങളും, സംസ്കാരങ്ങളും നിറഞ്ഞ് നില്‍ക്കുന്നു. കൂടാതെ ഇവിടുത്തെ രചനകളും സാഹിത്യങ്ങളും അമൂല്യമാണ്. പ്രകൃതി വിഭവങ്ങളാല്‍ ഈ രാജ്യം സമ്പന്നമാണ്. സര്‍വ്വോപരി ഈ രാജ്യത്തെ മണ്ണിന് പടച്ചവന്‍ പ്രത്യേകമായ ഒരു മയവും സത്യാന്വേഷണത്തിന്‍റെ ആഗ്രഹവും നീതിയോടുള്ള താല്പര്യവും വെച്ചിട്ടുണ്ട്. പടച്ചവനെ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ എല്ലാ കാലത്തും ഇവിടെ നടന്നിട്ടുണ്ട്. ഈ വിഷയത്തിലുള്ള ദാഹം ഒരിക്കലും അവസാനിച്ചിട്ടില്ലെന്ന് മാത്രമല്ല, ഈ രാജ്യത്തുണ്ടായ പല മഹത്തുക്കളും ഈ വിഷയത്തില്‍ വലിയ പ്രകാശം ചൊരിയുകയും ഇതര രാജ്യങ്ങള്‍ക്ക് പോലും പ്രയോജനപ്പെടുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍ പടച്ചവന്‍ നമുക്ക് വളരെ വിശാലമായ ഒരു ഭൂപ്രദേശമാണ് നല്‍കിയിരിക്കുന്നത്. പക്ഷെ, ഇന്ന് ഇവിടെ പാരമ്പര്യത്തിന് വിരുദ്ധവും മനുഷ്യത്വ രഹിതവുമായ പല കാര്യങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഇത് ലോകത്തിന്‍റെ മുഴുവന്‍ അവസ്ഥയാണെങ്കിലും ഈ രാജ്യത്ത് ഇത് തിരുത്താനും നല്ല ഒരു അവസ്ഥ കൊണ്ടുവരാനും നാം പരിശ്രമിച്ചാല്‍ അത് ഈ രാജ്യത്തിന് മാത്രമല്ല, ലോകത്തിന്‍റെ ഇതര ഭാഗങ്ങള്‍ക്കും വലിയ അനുഗ്രഹമായി മാറുന്നതാണ്. 
ലോകം കാത്തിരിക്കുന്നു.! 
ലോക നേതൃത്വം കരസ്ഥമാക്കുക എന്നത് നിസ്സാരമായ കാര്യമോ കളിയോ അല്ല. അതിന് വേണ്ടി വലിയ യോഗ്യതയും നീണ്ട പരിശ്രമങ്ങളും ആവശ്യമാണ്. പക്ഷെ, മാനവികതയുടെ വിഷയത്തില്‍ ലോകത്ത് ഇന്ന് വലിയൊരു ശൂന്യത സംഭവിച്ചിരിക്കുകയാണ്. അതിന്‍റെ അടിസ്ഥാന കാരണം പടച്ചവനെ അറിയാത്തവരും മാനവ മഹത്വം ഗ്രഹിക്കാത്തവരുമായ ആളുകളുടെ കരങ്ങളിലാണ് ലോക നേതൃത്വം വന്നുപെട്ടിരിക്കുന്നത്. രാഷ്ട്രീയമായി മുന്നേറുക, ജനതയെ അടിമകളാക്കുക, കൂടുതല്‍ സ്ഥലങ്ങളില്‍ അധികാരം പരത്തുക മറ്റുള്ളവരെ ഉന്മൂലനം ചെയ്ത് അവരുടെ സ്വത്ത് വകകള്‍ പിടിച്ചടക്കുക, അയല്‍വാസികളുടെ മേല്‍ ഗാംഭീര്യം നില നിര്‍ത്തുക, ഇടയ്ക്കിടയ്ക്ക് അവരെ വെല്ല് വിളിച്ച് മുട്ട് കുത്തിക്കുക മുതലായവയാണ് അവരുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍. യൂറോപ്പാണ് ഇതിന് തുടക്കം കുറിച്ചതെങ്കിലും നമ്മുടെ രാജ്യവും ഇതിനെ ഏറ്റ് പിടിച്ചിരിക്കുകയാണ്. 
യൂറോപ്പിന് ഒരു പ്രത്യേകതയുണ്ട്: അവിടെയുള്ള രാജ്യങ്ങളെല്ലാം വളരെ ചെറുതാണ്. അവരുടെ സാധന-സമഗ്രികളും പരിമിതമാണ്. അത് കൊണ്ട് തന്നെ അധികാരം വിശാലമാക്കാനും കമ്പോളം പിടിച്ചടക്കാനും ഞങ്ങളുടെ പക്കലാണ് കൂടുതല്‍ സാധനങ്ങളുള്ളതെന്ന് ജനങ്ങളെ കാണിക്കാനും അവര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിന് വേണ്ടി ഇംഗ്ലീഷുകാരും, ഫ്രാന്‍സ്, ജര്‍മ്മനി പോലുള്ള രാജ്യങ്ങളും ആഫ്രിക്ക പോലുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കുകയും അവയെ കോളനികളാക്കുകയും ചെയ്തു. അവര്‍ക്ക് എന്തെങ്കിലും സേവനങ്ങള്‍ ചെയ്യാന്‍ വേണ്ടിയായിരുന്നില്ല ഇപ്രകാരം ചെയ്തത്. ഞങ്ങള്‍ വളരെ ശക്തരാണെന്ന് ജനങ്ങളെ കാണിക്കാന്‍ വേണ്ടി മാത്രമായിരുന്നു അവരുടെ ലക്ഷ്യം. തുടര്‍ന്ന് പടച്ചവന്‍റെ പ്രത്യേക വിധിയുടെ അടിസ്ഥാനത്തില്‍ യൂറോപ്പ് ലോക നേതൃത്വത്തിലേക്ക് ഉയര്‍ന്നു. പക്ഷെ അപ്പോഴും അവര്‍ ദുഷിച്ച ഉദ്ദേശ-ലക്ഷ്യങ്ങള്‍ ഉപേക്ഷിക്കാനോ ദൈവഭക്തിയുടെയും മാനവ സ്നേഹത്തിന്‍റെയും പാഠങ്ങള്‍ പഠിക്കാനും തയ്യാരായില്ല എന്നുള്ളത് ലോകത്തിന്‍റെ തന്നെ വലിയൊരു ദുരന്തമാണ്. ഇത്തരുണത്തില്‍ ലോകം മുഴുവന്‍ പടച്ചവനെ പേടിക്കുകയും പടപ്പുകളെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു പുതിയ നേതൃത്വത്തെ കാത്തിരിക്കുകയാണ്. നമ്മുടെ മഹത്തായ രാജ്യത്ത് ഈ ഗുണങ്ങളുള്ള ഒരു നേതൃത്വം ഉയര്‍ന്ന് വന്നാല്‍ അത് ഈ രാജ്യത്തിനും മുഴുവന്‍ ലോകത്തിനും അനുഗ്രഹം തന്നെയായിരിക്കും. 
നിഷ്കളമായ സ്നേഹം വലിയൊരു ശക്തിയാണ്.! 
മഹാന്മാരായ പ്രവാചകന്മാരുടെ പ്രധാനപ്പെട്ട പാഠം നിഷ്കളങ്കമായ സ്നേഹമാണ്. പ്രത്യേകിച്ചും നാമെല്ലാവരും സമുന്നത പ്രവാചകനായി വിശ്വസിക്കുന്ന ഈസാ നബി (അ) യുടെ മുഖ്യമായ സന്ദേശം സ്രഷ്ടാവിനോടുള്ള സ്നേഹവും സൃഷ്ടികളോടുള്ള സഹാനുഭൂതിയുമായിരുന്നു. യൂറോപ്പ് യേശുവുമായി ബന്ധമുണ്ടെന്നാണ് വാദിക്കുന്നത്. യേശുവിന്‍റെ മാര്‍ഗ്ഗത്തെ അഭിമാനത്തോടെ അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. പക്ഷെ, മഹാനായ മസീഹിന്‍റെ അടിസ്ഥാന അദ്ധ്യാപനങ്ങള്‍ പോലും അവര്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്നത് ഒരു ദുഃഖ സത്യമാണ്. അതോടു കൂടി അവര്‍ ലോക നേതൃത്തിലേക്ക് ഉയര്‍ന്നപ്പോള്‍ ലോകം മുഴുവന്‍ നാശ-നഷ്ടങ്ങള്‍ വ്യാപകമായി. സ്നേഹ-സഹകരണങ്ങളുടെ മൈതാനത്തിന് പകരം ലോകം തെറ്റായ മത്സരങ്ങളുടെ ഒരു കമ്പോളമായി മാറി. പണം വാരിക്കൂട്ടാനും അതില്‍ മറ്റുള്ളവരെക്കാളും മുന്‍കടക്കാനും വലിയ മത്സരങ്ങള്‍ ആരംഭിച്ചു. ഇവിടെ പടച്ചവന്‍റെ സന്ദേശങ്ങളും മഹാ പുരുഷന്മാരുമായി ബന്ധപ്പെട്ട പൗരസ്ത്യ-ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ പറ്റിയ നല്ലൊരു അവസരമായിരുന്നു. ഇവര്‍ ലോകത്തിന് ഇപ്രകാരം പഠിപ്പിക്കേണ്ടിയിരുന്നു: സഹോദരങ്ങളെ, ഭൗതിക യോഗ്യതകളും ബുദ്ധി സാമര്‍ത്ഥ്യവും സാങ്കേതിക വിദ്യകളും കൊണ്ട് മാത്രം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയില്ല. ആത്മാര്‍ത്ഥമായ സ്നേഹമാണ് സര്‍വ്വ പ്രശ്നങ്ങളുടെയും പരിഹാരം. പടച്ചവന്‍റെ ദൂതന്മാരിലേക്ക് നോക്കുക: നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവരുടെ നാമങ്ങള്‍ പ്രകാശിക്കുന്നു. ലോകം അവരെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു.! പ്രത്യേകിച്ചും സ്നേഹത്തിന്‍റെ ദൂതനായ ഈസാ നബി, കാരുണ്യത്തിന്‍റെ പ്രവാചകനായ മുഹമ്മദ് നബി പോലുള്ള മഹത്തുക്കളുമായി ബന്ധമുള്ളവര്‍ ഈ കര്‍ത്തവ്യം നിര്‍വ്വഹിക്കേണ്ടതായിരുന്നു. വിശിഷ്യാ, ലോകം മുഴുവനും സൂര്യ-ചന്ദ്ര മാസങ്ങളുടെ കണക്കില്‍ അംഗീകരിച്ചിട്ടുള്ള രണ്ട് കലണ്ടറുകളായ ഗ്രിഗേറിയന്‍-ഹിജ്രി കലണ്ടറുകള്‍ ഈ രണ്ട് മഹത്തുക്കളുമായി ബന്ധപ്പെട്ടതാണ്. പക്ഷെ, അടിസ്ഥാനപരമായ ഈ ദൗത്യം നിര്‍വ്വഹിക്കാന്‍ നാമും മുന്നോട്ട് വന്നില്ല. ഇത് വലിയൊരു വീഴ്ചയാണഏ്. ഗുരുതരമായ ഈ വീഴ്ച ഇനിയെങ്കിലും നാം പരിഹരിക്കുക. വിശിഷ്യാ, സ്നേഹത്തിന്‍റെ മണ്ണായ ഇന്ത്യാ മഹാരാജ്യത്ത് നാം മാനവികതയുടെ സന്ദേശം സജീവമാക്കുക. ആദ്യം നാം ഇതിന്‍റെ ഗുണം അനുഭവിച്ചറിയുകയും ശേഷം ലോകത്തിന് കാട്ടിക്കൊടുക്കുകയും ചെയ്യുക. അതെ, ആത്മാര്‍ത്ഥ സ്നേഹമുണ്ടെങ്കില്‍ കുറഞ്ഞ വസ്തുക്കളില്‍ കൂടുതല്‍ ജോലികള്‍ നടക്കുന്നതാണ്. സ്നേഹം വലിയൊരു ശക്തിയാണ്. അത് ഇതര ശക്തികളെയെല്ലാം കവച്ച് വെക്കും. ലോകത്ത് അറിവിന്‍റെയോ ബുദ്ധിയുടെയോ വസ്തുക്കളുടെയോ ശാസ്ത്ര സാങ്കേതിക വിദ്യകളുടെയോ ഒരു കുറവുമില്ല. നിഷ്കളങ്കമായ സ്നേഹത്തിന്‍റെ കുറവ് മാത്രമാണുള്ളത്. 
സംശയങ്ങളും ദുരുദ്ദേശങ്ങളും വര്‍ജ്ജിക്കുക.! 
ഇന്നത്തെ അവസ്ഥ വളരെ അത്ഭുതകരമാണ്. സദുദ്ദേശം വളരെ കുറയുകയും മറ്റുള്ളവരെ കുറിച്ചുള്ള സംശയങ്ങള്‍ അധികരിക്കുകയും ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നോക്കൂ, മുഴുവന്‍ അധ്വാനങ്ങളും വിനയ-വണക്കങ്ങളും ത്യാഗങ്ങളും നടത്തുന്നത് ദുരുദ്ദേശത്തോട് കൂടിയാണ്. കൂട്ടത്തില്‍ എതിരാളികളെ തെറ്റിദ്ധരിക്കുകയും സംശയിക്കുകയും ആരോപണങ്ങളുടെ അമ്പുകള്‍ എയ്യുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പിന്‍റെയും രാഷ്ട്രീയത്തിന്‍റെയും കാര്യം മാത്രമല്ല, രണ്ട് പേര്‍ക്കിടയിലുള്ള ബന്ധങ്ങളിലും ഈ അവസ്ഥ സംജാതമായിരിക്കുന്നു. എന്തെങ്കിലും സംസാരിച്ചാല്‍ അതിന് പിന്നില്‍ ദുരുദ്ദേശങ്ങള്‍ കടന്നുകൂടുന്നു. കൂട്ടത്തില്‍ സംശയങ്ങള്‍ അവസാനിക്കുന്നുമില്ല. ഭരണ രംഗം വളരെയധികം അധപതിച്ചിരിക്കുന്നു. എല്ലാവരും മറ്റുള്ളവരെ സംശയത്തോട് കൂടിയാണ് നോക്കുന്നത്. രാജ്യനിവാസികള്‍ മുഴുവനും പരസ്പരം സംശയങ്ങളിലാണ്. സഹോദരങ്ങള്‍ക്കിടയില്‍ പോലും വിശ്വാസമില്ല. പരസ്പരം മനസ്സ് തുറന്ന് സംസാരിക്കാന്‍ എല്ലാവരും മടിക്കുന്നു. തദ്ഫലമായി ലോകം തന്നെ നരകതുല്യമായിരിക്കുന്നു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ നാം പരിശ്രമിക്കേണ്ടതാണ്. ഇതിന് രാഷ്ട്രീയക്കാരെ പ്രതീക്ഷിച്ച് മാറി നില്‍ക്കാന്‍ പാടില്ല. രാഷ്ട്രീയത്തോടോ രാഷ്ട്രീയക്കാരോടോ അന്ധമായ ഒരു എതിര്‍പ്പുമില്ല. പക്ഷെ, സ്വാതന്ത്ര്യ സമരത്തിന്‍റെ സമയത്തുള്ള രാഷ്ട്രീയമാണ് നമുക്ക് ആവശ്യം. അന്ന് ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും തോളുരുമ്മി നിന്നുകൊണ്ട് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് സദുദ്ദേശത്തോടെ പോരാടി. അത് കൊണ്ടാണ് ഈ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചത്. പക്ഷെ, അതിന് ശേഷം അവസ്ഥ വീണ്ടും മോശമായി. നാമെല്ലാവരും മുന്‍ഗാമികളായ മഹത്തുക്കളുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്കും മാര്‍ഗ്ഗത്തിലേക്കും മടങ്ങണമെന്ന് മാത്രമേ പറയുന്നുള്ളൂ. 
മനുഷ്യത്വമില്ലായ്മ ഗുരുതരമായ പ്രശ്നം.! 
എന്തെങ്കിലും രോഗം പരന്നാല്‍ അവസാനം അതില്‍ മനസ്സും മസ്തിഷ്കവും പ്രതിഫലിക്കുന്നതാണ്. ഇപ്രകാരം ഏറ്റവും വലിയ രോഗമായ മനുഷ്യത്വമില്ലായ്മ ഇന്ന് പടര്‍ന്ന് പന്തലിക്കുകയും അത് എല്ലാവരുടെയും മനസ്സിലും മസ്തിഷ്കത്തിലും മാറ്റമുണ്ടാക്കുകയും ചെയ്തിരിക്കുന്നു. ഇതിനുള്ള ഏക ചികിത്സ ആത്മാര്‍ത്ഥമായ സ്നേഹമുണ്ടാക്കിയെടുക്കലാണ്. ഓരോ കാലഘട്ടത്തിലെയും പ്രവാചകന്മാരും പരിഷ്കര്‍ത്താക്കളും ഗുരുവര്യന്മാരും ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സമ്മാനം നിഷ്കളങ്കമായ സ്നേഹമാണ്. അവരും സംശയങ്ങളുടെയും തെറ്റിദ്ധാരണകളുടെയും ദുരുദ്ദേശങ്ങളുടെയും കാലഘട്ടത്തിലാണ് രംഗപ്രവേശനം ചെയ്തത്. എല്ലാവരും മനുഷ്യത്വം നഷ്ടപ്പെട്ട് കഠിനമായ നാശത്തിലേക്ക് മറിഞ്ഞ് വീണിരുന്നു. മനുഷ്യത്വമില്ലായ്മ മനുഷ്യന്‍റെ അധഃപതനത്തിന്‍റെ അങ്ങേയറ്റമാണ്. മറ്റുള്ളവരെ സംശയത്തോടെ നോക്കുന്നതും അവരിലേക്ക് അടുക്കാന്‍ പാടില്ല എന്ന് വിശ്വസിക്കുന്നതും സ്വന്തം കാര്യം മാത്രം ശരിയായാല്‍ മതിയെന്ന് ചിന്തിക്കുന്നതും വളരെ നിന്ദ്യമായ അവസ്ഥയാണ്. ഇത്തരമൊരു ഘട്ടത്തില്‍ ആ മഹത്തുക്കള്‍ ശക്തമായി രംഗത്തിറങ്ങുകയും ജനങ്ങളെ ഉണര്‍ത്തുകയും ചെയ്തു. മറ്റുള്ളവരെ കുറിച്ച് സംശയിക്കുന്നതും നിരാശപ്പെടുന്നതും ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം മരണ വെപ്രാളത്തിന് തുല്യമായ അവസ്ഥയാണ്. നാട്ടുകാരെക്കുറിച്ച് നിങ്ങളുടെ സ്വന്തക്കാരായി കാണുക. അവരുടെ നാശം നിങ്ങളുടെയും നാശമാണ്. അവരില്‍ തെറ്റ് വല്ലതുമുണ്ടെങ്കില്‍ അത് തിരുത്താന്‍ പരിശ്രമിക്കുക. കാരണം, അവരുടെ നാശങ്ങളിലൂടെ നശിക്കുന്നത് അവര്‍ മാത്രമല്ല, ഈ നാട് കൂടിയാണ്. ഈ നാട് നശിച്ചാല്‍ നാട്ടുകാരായ നാമെല്ലാവരും നശിക്കുന്നതാണ്. 
അപകടകരമായ മാനസികാവസ്ഥ.! 
ഇന്ന് നമ്മുടെ മനസ്സുകളില്‍ വളരെ തെറ്റായ ഒരു വിചാരമുണ്ട്: മുകളില്‍ പറയപ്പെട്ട കാര്യങ്ങളെല്ലാം ശരിയാണെങ്കിലും കോടിക്കണക്കിന് ജനങ്ങള്‍ വരുന്ന ഈ രാജ്യത്ത് ഞാന്‍ ഒരുവന്‍ മനുഷ്യത്വമുള്ളവനായത് കൊണ്ടോ, മറ്റുള്ളവരെ മാനവികതയിലേക്ക് ക്ഷണിച്ചത് കൊണ്ടോ യാതൊരു ഗുണവുമില്ല. ഇത് സമയം പാഴാക്കലും ഫലമൊന്നുമില്ലാതെ അധ്വാനിക്കലുമാണ്.! ഇത് വളരെ അപകടകരമായ ഒരു ചിന്താഗതിയാണ്. രാജ്യനിവാസികളെല്ലാം ഇതേ വാക്ക് തന്നെയാണ് ആവര്‍ത്തിക്കുന്നത്. എല്ലാവരും മറ്റുള്ളവരെ കുറിച്ച് നിരാശപ്പെടുന്നു. മറ്റുള്ളവര്‍ മറ്റുള്ളവര്‍ക്ക് മനുഷ്യത്വമില്ലാത്തതിനാല്‍ എനിക്ക് മാത്രം അതുണ്ടാകല്‍ കൊണ്ട് യാതൊരു ഗുണവുമില്ലെന്ന് വിശ്വസിക്കുന്നു. പ്രത്യുത സ്വന്തം നന്മകള്‍ക്ക് വേണ്ടി കൂടുതല്‍ മോശമാകാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുന്നു. തയ്യാറെടുപ്പ് മാത്രമല്ല, അവസരം കിട്ടിയാല്‍ കളത്തിലിറങ്ങി കളിക്കുകയും ചെയ്യുന്നു. രാജ്യത്ത് നടക്കുന്ന വിവിധ സംഭവങ്ങള്‍ ഇതിലേക്ക് തെളിവാണ്. 
അടുത്ത സമയത്ത് ഒരു വിമാനം ഒരിടത്ത് തകര്‍ന്ന് വീഴുകയുണ്ടായി. ഇതറിഞ്ഞ നാട്ടുകാര്‍ നാല് ഭാഗത്ത് നിന്നും ഓടിക്കൂടി. ചിലര്‍ അതിന്‍റെ ആണിയും മറ്റ് ചിലര്‍ പൊട്ടിയ കണ്ണാടിയും വേറെ ചിലര്‍ തകര്‍ന്ന ടയറിന്‍റെ കഷ്ണവും, ചുരുക്കത്തില്‍ ഓരോരുത്തരും കൈയ്യില്‍ കിട്ടിയത് എടുത്ത് കൊണ്ടോടി. ഇതെത്രയോ മോശമായ അവസ്ഥയാണ്.? ഇത് പോലെ ഒരു സ്ഥലത്ത് ട്രൈയിന്‍ അപകടമുണ്ടായപ്പോഴും ഇതേ രീതിയില്‍ കൈയ്യില്‍ കിട്ടിയത് കൊണ്ട് ആളുകള്‍ ഓടുകയുണ്ടായി. പരുക്കേറ്റവരെ ശുശ്രൂഷിക്കുകയും ദാഹിച്ച് വലഞ്ഞവര്‍ക്ക് വെള്ളം കൊടുക്കുകയും പിടയ്ക്കുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്യേണ്ട ഈ സമയത്ത് അന്യരുടെ സാധനങ്ങള്‍ കട്ടും കൊള്ളയടിച്ചും ഓടുന്നത് അങ്ങേയറ്റം നിന്ദ്യവും പടച്ചവന്‍റെ ശാപ-കോപങ്ങള്‍ വിളിച്ചു വരുത്തുന്നതുമാണ്. 
ഇത് പോലുള്ള ധാരാളം സംഭവങ്ങള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നു. ഇതിനോട് നമ്മുടെ മനസ്സില്‍ വെറുപ്പും ഇത് മാറണമെന്ന് ആഗ്രഹവും അതിന് വേണ്ടിയുള്ള പരിശ്രമവും ഉണ്ടെങ്കില്‍ നാമും സമൂഹവും രാജ്യവും രക്ഷപ്പെടും. അല്ലാത്ത പക്ഷം, രാജ്യത്തോടൊപ്പം നാമും നശിക്കും. രാജ്യം ഒരു കപ്പലാണ്. അക്രമികള്‍ കപ്പലിനെ നശിപ്പിച്ചാല്‍ സാത്വികനും പണ്ഡിതനും എല്ലാവരും മുങ്ങുന്നതാണ്. കപ്പലില്‍ യാത്ര ചെയ്യുന്നതിന് നികുതി കൊടുക്കണം. ആ നികുതി കപ്പലിനെ നശിപ്പിക്കാതെ നോക്കുക എന്നതാണ്. ഇത് നോക്കിയില്ലെങ്കില്‍ കപ്പല്‍ തകരുന്നതും യാത്രക്കാര്‍ നശിക്കുന്നതുമാണ്. കപ്പല്‍ നശിക്കുമ്പോള്‍ അക്രമികളല്ലാത്തവരെ ആകാശത്തേക്ക് എടുത്തുകൊണ്ട് പോകാന്‍ പ്രത്യേക പറവകളൊന്നും വരുന്നതല്ല. മുങ്ങാതിരിക്കാനുള്ള വഴി കപ്പല്‍ നശിക്കാതിരിക്കുക എന്നത് മാത്രമാണ്. 
ഞാനൊന്ന് ചോദിക്കട്ടെ, നാം ഇന്ന് ഈ രാജ്യത്തെ തകര്‍ന്ന വിമാനവും ട്രൈയിനും പോലെയല്ലേ കാണുന്നത്.? ഇതിനിടയില്‍ കിടന്ന് നിലവിളിക്കുന്നവരെ രക്ഷിക്കാനോ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനോ നാം പരിശ്രമിച്ചിട്ടുണ്ടോ.? നമ്മിലേക്കും ചുറ്റുവട്ടത്തേക്കും കണ്ണോടിക്കുക. കച്ചവടങ്ങളിലും ഉദ്വേഗങ്ങളിലും തൊഴിലുകളിലും എല്ലാം കുഴപ്പങ്ങള്‍ വ്യാപകമായിരിക്കുന്നു. എല്ലാവരും സ്വന്തം പ്രയോജനത്തെ മാത്രം നോക്കുന്നു. സ്വന്തം അവകാശം നേടിയെടുക്കണമെന്നല്ലാതെ മറ്റുള്ളവരെ അവകാശങ്ങളെ കുറിച്ച് ആര്‍ക്കും യാതൊരു ചിന്തയുമില്ല. എല്ലാവര്‍ക്കും അവരെയും അവര്‍ക്ക് ഇഷ്ടപ്പെട്ട ആളുകളെയും കുറിച്ച് വലിയ ചിന്തയാണ്. മറ്റുള്ളവരും ഇന്ത്യന്‍ പൗരന്മാരാണ് എന്ന ചിന്തയില്ല. മാത്രമല്ല, മാനുഷികമായ സഹായത്തിന്‍റെയും സഹാനുഭൂതിയുടെയും അംശങ്ങള്‍ പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പ്രത്യുത എല്ലാവര്‍ക്കും മറ്റുള്ളവരുടെ തകര്‍ച്ചകളില്‍ നിന്നും എന്ത് മുതലെടുക്കാം എന്ന വിചാരം ശക്തമായിക്കൊണ്ടിരിക്കുന്നു. ഇത് വളരെ അപകടകരമായ മാനസികാവസ്ഥയാണ്. ഇത്തരം ചിന്താഗതികളുള്ള നാടും നാട്ടുകാരും ഒരിക്കലും രക്ഷപ്പെടുന്നതല്ലാ എന്ന് ഓര്‍ക്കുക. 
പരസ്പരം ധൈര്യം പകരുക.! 
അവസാനമായി പറയട്ടെ, അവസ്ഥകള്‍ വ്യക്തമാക്കാന്‍ വേണ്ടി മാത്രമാണ് രാജ്യത്തിന്‍റെ ചിത്രങ്ങള്‍ ഇവിടെ തുറന്ന് കാട്ടിയത്. ഇത് ആരെയും നിന്ദിക്കാനോ നിസ്സാരപ്പെടുത്താനോ വേണ്ടിയല്ല. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഇവിടെ ചിത്രീകരിച്ചത് എന്‍റെ ചിത്രം തന്നെയാണ്. ഈ തെറ്റുകള്‍ തിരുത്താന്‍ ആദ്യമായി സംസാരിക്കുന്ന വ്യക്തിയും രണ്ടാമതായി ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചവരും തയ്യാറാകുക എന്നതാണ് ഇതിന്‍റെ അടിസ്ഥാന ലക്ഷ്യം. ആകയാല്‍ നാം ഓരോരുത്തരും മറ്റുള്ളവര്‍ക്ക് ആത്മധൈര്യം പകരുക. നാം പരസ്പരം വിശ്വാസത്തിന്‍റെ കണ്ണുകൊണ്ട് കാണുക. സംശയത്തിന്‍റെ നോട്ടങ്ങള്‍ ഉപേക്ഷിക്കുക. എല്ലാവരെ കുറിച്ചും സദ്ഭാവനയും ഉത്തമ പ്രതീക്ഷകളും പുലര്‍ത്തുക. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ചെവി കൊടുത്ത് കേള്‍ക്കുക. മറ്റുള്ളവരുടെ മനസ്സില്‍ വല്ല ദുഃഖങ്ങളുമുണ്ടെങ്കില്‍ അവരെ വിലമതിക്കുകയും അവരുടെ ദുഃഖങ്ങളില്‍ പങ്കെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. ഇതിനാണ് മനുഷ്യത്വം എന്ന് പറയുന്നത്. 
മനുഷ്യത്വം ഇല്ലെങ്കില്‍ ഈ ലോകം വ്യാപാരികളും ഉപഭോക്താക്കളും മാത്രമടങ്ങിയ ഒരു കമ്പോളമായി മാറുന്നതും ജീവിതത്തിന്‍റെ രസങ്ങള്‍ നഷ്ടപ്പെടുന്നതുമാണ്. ഇതിലൂടെ മാനവിക മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതും മനുഷ്യന്‍ ആഹാരത്തിന് ചുറ്റും മാത്രം കറങ്ങുകയും ആര്‍ത്തിയോടെ ഭൗതിക വസ്തുക്കളും സ്ഥാനമാനങ്ങളും നേടാന്‍ ഓടുകയും ചെയ്യുന്നവനായി മാറുന്നതാണ്. 
തെറ്റുകള്‍ മനുഷ്യ പ്രകൃതിയ്ക്ക് എതിരല്ല.! 
നാം ഒരു കാര്യം മനസ്സിലാക്കുക. തെറ്റുകള്‍ സംഭവിക്കുന്നത് മനുഷ്യ പ്രകൃതിയ്ക്ക് എതിരല്ലായെന്ന വിഷയത്തില്‍ ലോക മതങ്ങളും തത്വശാത്രങ്ങളും ഏകോപിച്ചിരിക്കുന്നു. മാത്രമല്ല, തെറ്റ് സംഭവിക്കുന്നത് ഒരു നിലയ്ക്ക് മനുഷ്യന്‍റെ പ്രത്യേകത കൂടിയാണ്. തെറ്റ് സംഭവിക്കുകയില്ലെങ്കില്‍ മനുഷ്യര്‍ക്കും കല്ലുകള്‍ക്കുമിടയില്‍ ഒരു വ്യത്യാസവുമില്ല. ആകയാല്‍ മനുഷ്യനില്‍ നിന്നും തെറ്റ് ഉണ്ടാകാറുണ്ട്. കൂട്ടത്തില്‍ മനുഷ്യന്‍ തെറ്റിനെ സമ്മതിക്കുകയും ദുഃഖിക്കുകയും ഇനിയൊരിക്കലും ചെയ്യുകയില്ലെന്ന് തീരുമാനിക്കുകയും ചെയ്യുന്നതാണ്. ഇവിടെയാണ് മനുഷ്യന്‍റെ മഹത്വം നിലകൊള്ളുന്നത്. തെറ്റുകള്‍ സംഭവിച്ചിട്ടും തിരുത്താതെ തെറ്റുകളില്‍ മുന്നേറുന്നത് മനുഷ്യന്‍റെ വലിയ ദുരന്തവും തകര്‍ച്ചയുമാണ്. ചുരുക്കത്തില്‍ മനുഷ്യന്‍ തെറ്റുകളിലും പാപങ്ങളിലും അകപ്പെടുന്നവനാണ്. അതിനെ തിരുത്താന്‍ വേണ്ടിയാണ് പടച്ചവന്‍റെ ദൂതന്മാര്‍ അയയ്ക്കപ്പെട്ടത്. ദൂതന്മാര്‍ വന്ന് മനുഷ്യനെ തെറ്റ് കുറ്റങ്ങളില്‍ നിന്ന് സ്നേഹത്തോടെ ഉണര്‍ത്തുകയും നേര്‍വഴിയിലേക്ക് നയിക്കുകയും ചെയ്തു. അവസാനമായി അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വ) ഈ ലോകത്ത് വന്ന് ഇതേ കര്‍ത്തവ്യം നിര്‍വ്വഹിക്കുകയും നമ്മെ ഏല്‍പ്പിച്ചുകൊണ്ട് യാത്രയാകുകയും ചെയ്തു. 
നമ്മുടെ ഉത്തരവാദിത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഒരു സന്ദര്‍ഭം സമാഗതമായിരിക്കുകയാണ്. പ്രത്യേകിച്ചും മാനവികതയുടെ മൂല്യങ്ങള്‍ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഈലോക ജീവിതത്തിന്‍റെ ഏറ്റവും വലിയ രസം പരസ്പര വിശ്വാസവും ആത്മാര്‍ത്ഥമായ സഹകരണവുമാണ്. എല്ലാവരെയും സംശയത്തിന്‍റെ ദൃഷ്ടിയില്‍ നോക്കുന്നതും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുക പോലും ചെയ്യാതെ അവരെ കുറിച്ച് മോശമായ വിചാരങ്ങള്‍ പുലര്‍ത്തുന്നതും തീരുമാനങ്ങള്‍ എടുക്കുന്നതും വളരെ മോശമാണ്. ദൗര്‍ഭാഗ്യവശാല്‍ മാനവികതയും മഹത്തായ ഗുണം നമ്മുടെ രാജ്യത്ത് വളരെയധികം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇത് ഉണ്ടാക്കിയെടുക്കാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമമാണ് പയാമെ ഇന്‍സാനിയത്ത് (മാനവികതയുടെ സന്ദേശം) കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
1️⃣ https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl 
2️⃣ https://chat.whatsapp.com/359zl3SYCWcEKgdCwqWUO0 
3️⃣ https://chat.whatsapp.com/JKP3vtbe7LNF6GjcZ0GTKK 
4️⃣ https://chat.whatsapp.com/F11F6oe1A44AFwGbAONL1B 
5️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
6️⃣ https://chat.whatsapp.com/KiTA5VN0NdNA9fGYvKiQn5 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
https://www.facebook.com/swahabaislamicfoundation 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...