Monday, November 6, 2017

എന്‍റെ പ്രിയപ്പെട്ട ഉമ്മ -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

💐 എന്‍റെ പ്രിയപ്പെട്ട ഉമ്മ 💐

🎤 -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്
എക്സിക്യുട്ടീവ് മെമ്പര്‍)
https://swahabainfo.blogspot.com/2017/11/blog-post_76.html?spref=tw 

വിനീതന്‍റെ ഓരോ നന്മകള്‍ക്കും പിന്നില്‍ ദുആ ഇരന്നും മറ്റും സഹായിച്ചിരുന്ന പ്രിയപ്പെട്ട ഉമ്മ (മര്‍യം ബീവി) യെക്കുറിച്ചുള്ള ഓര്‍മ്മ ഈ പാപിയെ പൊതിഞ്ഞ് നില്‍ക്കുന്നു.
ഹിജ്രി 1416
പരിശുദ്ധ റമദാന്‍ 17 നായിരുന്നു ഞങ്ങളെയെല്ലാം കണ്ണീരിലാഴ്ത്തിക്കൊണ്ട് ഉമ്മ ആഖിറത്തിലേക്ക് കടന്നുപോയത്. എല്ലാവര്‍ക്കും ഉമ്മ, ഉമ്മ തന്നെയാണ്. എന്നാല്‍ അല്ലാഹുവിന്‍റെ ആ അടിമ സ്ത്രീയില്‍ ചില മഹനീയ ഗുണങ്ങളുണ്ടായിരുന്നു. അവ മറ്റുള്ളവരും പകര്‍ത്തി, ഉമ്മയ്ക്കും കൂലി ലഭിക്കണമെന്ന് കരുതി ചിലത് ഇവിടെ പങ്ക് വെക്കുകയാണ്.
ജീവിതം മുഴുവന്‍, പല തരം പ്രയാസങ്ങളില്‍ കഴിഞ്ഞിരുന്നെങ്കിലും എല്ലാ സന്ദര്‍ഭങ്ങളിലും ക്ഷമയും നന്ദിയും അവര്‍ നില നിര്‍ത്തിയിരുന്നു. വിനീതന് ബോധം വന്ന നാള്‍  മുതല്‍ അവസാനം വരെ ഉമ്മ രോഗിണിയായിരുന്നു. എന്നാല്‍ അല്ലാഹുവിനോടുള്ള കടമകളോ, സൃഷ്ടികളോടുള്ള ബാധ്യതകളോ നിര്‍വ്വഹിക്കുന്നതിന് അവ ഒരിക്കലും തടസ്സമായിരുന്നിട്ടില്ല. നമസ്കാരം, നോമ്പ്, ദിക്ര്‍, ദുആ ഇതെല്ലാം ശരിയായി അനുഷ്ഠിച്ചിരുന്നു. നോമ്പ് പിടിക്കുന്നതിനെ ഡോക്ടര്‍ ശക്തമായി വിലക്കിയിട്ടും പലപ്പോഴും നോമ്പ് അനുഷ്ഠിച്ചിരുന്നു. നോമ്പ് പിടിക്കാന്‍ തീരെ വയ്യാതായപ്പോള്‍ അതിന് പകരമായ ആഹാരം കൂടുതലായി ദാനം ചെയ്തിരുന്നു. ദിക്ര്‍ - ദുആകള്‍ ഉമ്മയുടെ പതിവായിരുന്നു.
ഉമ്മ ഉപയോഗിച്ച് പഴയതായ മുനാജാത്ത് മഖ്ബൂല്‍, ഹിസ്ബുല്‍ അഅ്ളം ഇവയില്‍ പലതും ഇന്നും അവരുടെ ഓര്‍മ്മ ഉണര്‍ത്തുന്നു. വേര്‍പാടിന് ദിവസങ്ങള്‍ക്ക് മുമ്പ് മുതലേ മിസ്ബഹത്തുകള്‍ തയ്യാറാക്കി വെയ്ക്കുകയും അത് സന്ദര്‍ശകര്‍ക്ക് നല്‍കണമെന്ന് പറയുകയും ചെയ്തിരുന്നു.
ഖുര്‍ആന്‍ പാരായണം ഉമ്മയുടെ ഹരമായിരുന്നു.
അക്ഷര ശുദ്ധിയോടെ ഈണത്തിലുള്ള ആ പാരായണം ഇന്നും കാതുകളില്‍ മുഴങ്ങുന്നു. സൂറത്തുല്‍ ബഖറ, കഹ്ഫ്, അന്‍ആം, വാഖിഅ, യാസീന്‍ തുടങ്ങിയ സൂറത്തുകള്‍ കാണാപ്പാഠമായിരുന്നു. യാത്രയില്‍ കൈവശം ഖുര്‍ആന്‍ കരുതിയിരുന്നു. ഇല്ലെങ്കില്‍ അടുത്തിരുത്തി ഖുര്‍ആന്‍ ശ്രവിച്ചിരുന്നു. എത്ര തിരക്കായാലും ആരും കൂടിയില്ലെങ്കിലും തഅ്ലീം മുടക്കിയിരുന്നില്ല. അനിസ്ലാമിക-അനാവശ്യ പത്ര-മാസികകള്‍ വായിക്കുകയില്ലായിരുന്നു. എന്നാല്‍ പാചക കാര്യങ്ങളും വാര്‍ത്തകളും വായിച്ചിരുന്നു.
വിനീതന്‍ എഴുതുന്ന എല്ലാം ശ്രദ്ധയോടെ നോക്കിയിരുന്നു. ശൈഘുല്‍ ഇസ്ലാം അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ ജീവിത ചരിത്രം ഒരിക്കല്‍ വീട്ടിലിരുന്ന് വിവര്‍ത്തനം ചെയ്തപ്പോള്‍, ജോലിത്തിരക്കിനിടയില്‍ ഓരോ മണിക്കൂറിലും അടുത്ത് വന്നിരുന്ന് ശ്രദ്ധയോടെ വായിക്കുകയും തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈയുള്ളവന്‍ മദ്റസാ ജീവിതത്തിന് ശേഷം വളരെ കുറച്ച് മാത്രമേ വീട്ടില്‍ തങ്ങിയിരുന്നുള്ളൂ. ഉള്ളപ്പോള്‍ തന്നെ കിതാബുകളിലും ഉറക്കത്തിലും കഴിയും. ഈ സമയങ്ങളില്‍, ആ പാവം സ്ത്രീ അടുത്ത് വന്നിരുന്ന് ഞങ്ങള്‍ക്ക് കൂടി അതില്‍ നിന്നും വല്ലതും പറഞ്ഞ് താ എന്ന് പറഞ്ഞിരുന്നത് മനസ്സിനെ നോവിക്കുന്നു. ഉമ്മ ഇത്ര പെട്ടെന്ന് പോകുമെന്ന് യാതൊരു സങ്കല്‍പ്പവുമില്ലായിരുന്നു. ഈ പാപി പലപ്പോഴും ഇതില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. എന്നാലും, അവര്‍ അടുത്ത് തന്നെ കുറെ നേരം ഇരുന്നിട്ട് പോകുമായിരുന്നു. ചിലപ്പോള്‍ ഉമ്മയുടെ നിര്‍ദ്ദേശ പ്രകാരം കിതാബുകള്‍ എടുത്ത്   വായിക്കുമ്പോള്‍ ആ പാവത്തിന് അതില്‍ എത്ര വലിയ ശ്രദ്ധയും താല്‍പര്യവുമായിരുന്നു. ഒരിക്കല്‍ ശൈഘുല്‍ ഹദീസിന്‍റെ തന്നെ ആത്മ കഥയിലെ മക്കളുടെ മരണങ്ങളെ കുറിച്ചുള്ള ഭാഗം  വായിച്ചപ്പോള്‍ അവര്‍ ആദ്യന്തം പൊട്ടിക്കരയുകയുണ്ടായി. റമദാനിന് മുമ്പ് ശഅ്ബാനിലും കുറച്ച് ദിവസം എറണാകുളത്തെ ഒരു  ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു വെള്ളിയാഴ്ച രാവിലെ അവിടെ ചെന്നപ്പോള്‍, മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി (റഹ്) യുടെ ജീവ ചരിത്രം വായിക്കുകയാണ്. ജിഹാദിന് വേണ്ടി            മഹാനവര്‍കള്‍ പോയപ്പോള്‍ മാതാവുമായി നടത്തിയ സംഭാഷണം ഉറക്കെ വായിച്ച് ഉമ്മ കരയുന്നു.!
വിനീതന്‍ ഓരോ കാര്യങ്ങള്‍ക്കും ദുആ ഇരക്കാന്‍ പറയുമ്പോള്‍ അത് ഓര്‍ത്ത് വെച്ച് ദുആ ഇരക്കുമായിരുന്നു. മറ്റുള്ളവരോടും ഇത് തന്നെയായിരുന്നു അവസ്ഥ.
ദാറുല്‍ ഉലൂം ദേവ്ബന്ദിലേക്ക് വീട്ടില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പ് ഉമ്മയോട് ദുആ ഇരക്കാന്‍ അപേക്ഷിച്ചു. അല്പം മടിയോടുകൂടിയാണെങ്കിലും ദുആ ആരംഭിച്ചു. വെറും വാചകങ്ങളല്ലായിരുന്നു. അല്ലാഹുവിന്‍റെ മുന്നില്‍ മനസ്സ് തുറന്ന് പിടിച്ച് കരയുകയായിരുന്നു.! പടച്ചവനേ,
നീ അവര്‍ക്ക് ഉയര്‍ന്ന കൂലി കൊടുക്കേണമേ.!
മക്ക-മദീന പുണ്യനാടുകളോട് വലിയ അനുരാഗമായിരുന്നു. ഹജ്ജിന്‍റെ കാര്യങ്ങള്‍ തിരക്കിയാല്‍ വലിയ താല്പര്യത്തോടെ അവ വിവരിച്ചിരുന്നു. നമുക്ക് രണ്ട് പേര്‍ക്കും മദീനയിലേക്ക് പോകാം. അവിടെ വെച്ച് മരിക്കാനാഗ്രഹമുണ്ട്. സാധാരണ ഇപ്രകാരം പറഞ്ഞിരുന്നു.
മറു ഭാഗത്ത് സഹ ജീവികളോടുള്ള കടമകളും പ്രത്യേകം പാലിച്ചിരുന്നു. അവസാനം വരെ വീട് ജോലികളില്‍ പങ്കെടുത്തിരുന്നു. അതോടൊപ്പം ഞങ്ങളുമായി സംസാരിക്കാനും സമയം കണ്ടെത്തിയിരുന്നു. ഉമ്മയുടെ ആവശ്യങ്ങള്‍ക്ക് എടുക്കാതെ പൈസ, ഞങ്ങള്‍ക്ക് നല്‍കിയിരുന്നു. വിനീതന്‍റെ പ്രഥമ രചനയായ
മനുഷ്യത്വം മരിച്ചിട്ടില്ല എന്ന കിതാബിന്‍റെ പൂര്‍ണ്ണ ചെലവ് ഉമ്മയുടേതായിരുന്നു. അല്‍-ബലാഗിന്‍റെ പ്രഥമ ലക്കത്തിന്‍റെ ചിലവും അവര്‍ നല്‍കിയ പൈസ തന്നെ.! എല്ലാ കുടുംബക്കാരോടും നല്ല നിലയില്‍ വര്‍ത്തിച്ചിരുന്നു. അയല്‍വാസികളുമായി നല്ല സഹകരണമായിരുന്നു. ഉലമാ-മുതഅല്ലിംകളോട് വലിയ സ്നേഹമായിരുന്നു. അവര്‍ക്ക് ആഹാരം വെച്ച് കൊടുക്കാനും, തയ്യാറാക്കി തന്ന് വിടാനും വലിയ താല്പര്യമായിരുന്നു. ദാറുല്‍ ഉലൂമില്‍ നിന്നും മൗലാനാ സയ്യിദ് അര്‍ഷദ് മദനി, മൗലാനാ സഈദ് അഹ്മദ് പാലന്‍പൂരി എന്നീ മഹാന്മാര്‍ 1995 ഡിസംബറില്‍ കേരളത്തില്‍ വന്നപ്പോള്‍ വീട്ടിലാണ് താമസിച്ചത്. അവരുടെ ആഹാര ചിലവുകള്‍ മുഴുവന്‍ ഉമ്മ തന്നെ ഏറ്റെടുത്തു. വിനീതന്‍ കേണപേക്ഷിച്ചിട്ടും എല്ലാവരോടുമൊപ്പം ജോലികളില്‍ മുഴുകി. കിട്ടുന്നത് കിട്ടിക്കോട്ടെ എന്നായിരുന്നു മറുപടി.
കുടുംബ-മിത്രങ്ങളെ സദാ ഉപദേശിച്ചിരുന്നു. നമസ്കാരത്തിന്‍റെ വിഷയത്തില്‍ പ്രത്യേകം ഉണര്‍ത്തിയിരുന്നു. വിനീതനോട് ഖുര്‍ആനിന്‍റെ വിഷയത്തില്‍ ശ്രദ്ധിക്കാന്‍ ഉപദേശിച്ചിരുന്നു. കായംകുളം ഹസനിയ്യയില്‍ പഠനം പൂര്‍ത്തിയായപ്പോള്‍ ഉമ്മ അവിടെ എത്തി. പാപിയായ മകന് വേണ്ടി ഉസ്താദിനോട് ക്ഷമാപണം നടത്താന്‍. അവസാന റമദാനില്‍ തിരുവനന്തപുരത്തേക്ക് പോയപ്പോള്‍ ഉമ്മയുടെ വാക്ക് ഇതായിരുന്നു. ഇഖ്ലാസിന്‍റെ വിഷയത്തില്‍ വലിയ ശ്രദ്ധ വേണം.
തുടര്‍ന്ന് ഫോണിലും ഇതുതന്നെ ആവര്‍ത്തിച്ചു. ഉമ്മ ഓര്‍മ്മകളുടെ ഒരു സമുദ്രമാണ്. നമ്മില്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ മഹനീയ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി എഴുതിയ ചില കാര്യങ്ങള്‍ മാത്രമാണിത്. അല്ലാഹു ഇത്തരം മാതൃകകള്‍ വര്‍ദ്ധിപ്പിക്കട്ടെ.!
ഉമ്മയുടെ പരലോക ജീവിതം സുഖ-   സന്തോഷങ്ങള്‍ നിറഞ്ഞതാക്കട്ടെ.!
റമദാനില്‍ മൂന്ന് പ്രാവശ്യം ഉമ്മയെ സന്ദര്‍ശിച്ചു.
ഒന്നാമത്തെ ദിവസം രോഗ കാഠിന്യം കാരണമായി ഒന്നും സംസാരിച്ചില്ല. എങ്കിലും നെറ്റിയില്‍ മുത്തി. രണ്ടാം ദിവസം മുറിയിലായിരുന്നു. എന്തിനാണ് വന്നതെന്ന് ചോദിച്ചു. അന്ന് അതൃപ്തി പ്രകടിപ്പിച്ചു. മൂന്നാം ദിവസം മുറിയില്‍ തന്നെയായിരുന്നു. പക്ഷെ, സംസാരിച്ചതൊന്നുമില്ല. തിരുവനന്തപുരത്തുള്ള സുഹൃത്തുക്കളും കായംകുളത്തെ ഉസ്താദുമാരും മറ്റും ഉമ്മയ്ക്ക് വേണ്ടി ധാരാളം ദുആ ഇരക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ കൈ ഉയര്‍ത്തി കാണിച്ചു. നെറ്റിയില്‍ മുത്തി യാത്ര അയച്ചു. മടിയോടുകൂടിയാണെങ്കിലും വൈകുന്നേരം        തിരുവനന്തപുരത്ത് എത്തി. മഗ്രിബ് കഴിഞ്ഞപ്പോള്‍ രോഗം കൂടുതലാണെന്ന് ഫോണ്‍ വന്നു. മനസ്സ് പിടച്ചു. തറാവീഹ്             കഴിഞ്ഞപ്പോള്‍ സംഭവം നടന്ന് കഴിഞ്ഞിരുന്നു. എങ്കിലും സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കിയില്ല. പത്ത് മണിക്ക് ട്രെയിന്‍ കയറി. എറണാകുളം വരെ ഉറങ്ങിയില്ല. എറണാകുളത്ത് എത്തിയപ്പോള്‍ ജ്യേഷ്ഠനും മറ്റും സ്വീകരിക്കാന്‍ നില്‍ക്കുന്നു. ആശുപത്രിയിലേക്ക് പോകുന്നതിന് പകരം വീട്ടിലേക്ക് പോകുന്നത് കണ്ട് ഉമ്മ എവിടെ എന്ന് ചോദിച്ചപ്പോള്‍ വീട്ടിലുണ്ട് എന്ന് പറഞ്ഞു. കൂടുതല്‍ ചോദിക്കാന്‍ ധൈര്യം വന്നില്ല.
അല്ലാഹ്. അല്ലാഹ്.. വീട്ടിലെത്തിയപ്പോള്‍ ആളുകള്‍ കൂടിയിരിക്കുന്നു. പാവപ്പെട്ട ഉമ്മ സുഖ നിദ്രയിലാണ്. സമാധാനമുള്ള ആത്മാവേ, നിന്‍റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടവനായും തൃപ്തിയടഞ്ഞവനായും മടങ്ങിക്കൊള്ളുക. ആകയാല്‍, എന്‍റെ സജ്ജന ദാസന്മാരില്‍ നീ പ്രവേശിക്കുകയും എന്‍റെ സ്വര്‍ഗ്ഗത്തില്‍ നീ കടക്കുകയും ചെയ്യുക. (ഫജ്ര്‍ 27-30)
അന്ന് തറാവീഹില്‍, ഈ പാപി പാരായണം ചെയ്ത ചില ആയത്തുകള്‍: എല്ലാ ശരീരവും മരണത്തെ രുചിക്കും. അനന്തരം നമ്മിലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ്. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍, തീര്‍ച്ചയായും സ്വര്‍ഗ്ഗത്തിലെ  മണിമേടകളില്‍ നാം അവരെ വസിപ്പിക്കും. അവരുടെ താഴ്ഭാഗത്തിലൂടെ അരുവികള്‍ ഒഴുകും. അവരതില്‍ ശാശ്വതമായി വസിക്കുന്നതാണ്. പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം എത്ര     വിശിഷ്ടം.! അവര്‍, ക്ഷമിക്കുന്നവരും തങ്ങളുടെ നാഥന്‍റെ മേല്‍ ഭരമേല്‍പ്പിക്കുന്നവരുമാണ്.
(അന്‍കബൂത് 57-59)
അളവറ്റ ദയാലുവും
മഹാ കാരുണികനുമായ അല്ലാഹുവേ,
നിന്‍റെ ആ അടിമ നിന്നിലും നീ വിശ്വസിക്കാന്‍ പറഞ്ഞ കാര്യങ്ങളിലും വിശ്വസിച്ചിരുന്നു. സുകൃതങ്ങള്‍ അനുഷ്ഠിച്ചിരുന്നു. ക്ഷമയും  തവക്കുലും അവരുടെ പ്രധാന ഗുണമായിരുന്നു. നീ അവരുടെ പാപങ്ങള്‍ പൊറുത്ത് കൊടുക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്യേണമേ.!
നിന്‍റെ തൃപ്തിയുടെ ഭവനത്തില്‍ അവരെയും ഞങ്ങളെയും ഞങ്ങളുമായി ബന്ധപ്പെട്ടവരെല്ലാവരേയും ഒരുമിച്ച്         കൂട്ടേണമേ.!
നീ കാരുണ്യവാന്മാരില്‍ ഏറ്റം കരുണയുള്ളവനാണ്.!
🔚🔚🔚🔚🔚🔚🔚🔚

ആശംസകളോടെ...
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾

👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...