Monday, November 6, 2017

എന്‍റെ പ്രിയപ്പെട്ട ഉപ്പ -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

🌷 എന്‍റെ പ്രിയപ്പെട്ട ഉപ്പ 🌷

🎤 -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്
വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍)
https://swahabainfo.blogspot.com/2017/11/blog-post_6.html?spref=tw 
നന്മകള്‍ വളരെ കുറഞ്ഞ ഈ പാപിയുടെ നന്മകളുടെ ഏറ്റം വലിയ അടിസ്ഥാനമാണ് ആദരണീയ പിതാവ് അബ്ദുര്‍റഹ്മാന്‍ ഹാജി.
ഏറ്റവും ഇളയ മകനായതിനാല്‍ ഉപ്പ എന്‍റെ സ്നേഹനിധിയായ പിതാവും ഗുരുനാഥനുമായിരുന്നു. അതുകൊണ്ട് ഉപ്പയുടെ മഹത്തരമായ സ്മരണകളോടൊപ്പം നന്മകള്‍ പിന്‍പറ്റപ്പെടുന്നതിനു കൂടി ചില കാര്യങ്ങള്‍ കുറിക്കുകയാണ്.
എന്‍റെ ചെറുപ്പം മുതല്‍ അവസാനം വരെ ഉമ്മയും ഉപ്പയും വലിയ കഷ്ടപ്പാടിലായിരുന്നെങ്കിലും ഞങ്ങളെ വളരെ സ്നേഹ-വാത്സല്യങ്ങളോടെയാണ് വളര്‍ത്തിയത്. ആലപ്പുഴയില്‍ നിന്നും ഇറങ്ങിത്തിരിച്ച പാവപ്പെട്ട കുടുംബം കരുനാഗപ്പള്ളി, കൊല്ലം വഴി എറണാകുളത്തെത്തി. ഓതാന്‍ ഉപ്പയുടെ ആത്മ സുഹൃത്തുകൂടിയായ മര്‍ഹൂം അഹ് മദ് മുഹമ്മദ് ഹാജിക്കയെ ഏല്‍പ്പിച്ചു.
ഹാജിക്ക നല്ല നിലയില്‍ പഠിപ്പിച്ചു ദീനീകാര്യങ്ങള്‍ക്കും ഹിഫ്സിനും പ്രേരണ നല്‍കി.
മസ്ജിദുന്നൂറില്‍ വന്നിരുന്ന ജമാഅത്തിലെ ഹാഫിസുകളെയും, റമദാനുല്‍ മുബാറകിലെ ഖുര്‍ആനിക ആവേശങ്ങളും കണ്ട് വിനീതനും ആഗ്രഹമുണ്ടായി. ഉമ്മയോട് പറഞ്ഞു.
ഉമ്മ ഉപ്പയോട് പറഞ്ഞു. ഉപ്പ ഹാജിക്കയെ ഏല്‍പ്പിച്ചു. 1981 ജനുവരി ഒന്ന് രാവിലെ വീട്ടില്‍ നിന്നും ഇല്‍മിന്‍റെ വഴിയിലേക്ക് ഉപ്പ കൈപിടിച്ച് യാത്രയാക്കി.
ചെറുപ്പത്തില്‍ വലിയ സ്നേഹത്തോടൊപ്പം കടുത്ത ശിക്ഷണവുമായിരുന്നു. രാത്രി നേരത്തെ കിടത്തി ഉറക്കും. രാവിലെ കര്‍ശനമായി ഉണര്‍ത്തും. നമസ്കാരത്തില്‍ അലസത കാട്ടിയതിനും അയല്‍ക്കാരെ അനാദരിച്ചതിനും എന്നെ അടിച്ചിട്ടുണ്ട്. ഉലമാ മഹത്തുക്കളോട് വളരെ സ്നേഹാദരവുകളായിരുന്നു. അവരുടെ ദര്‍സുകളെ ഏറ്റവും വാഴ്ത്തിപ്പറഞ്ഞിരുന്നു. വിനീതന്‍റെ ഉസ്ദാതുമാരുടെ പൊരുത്തത്തിന്‍റെ വലിയൊരു കാരണം ഉപ്പയും ഉമ്മയും അവരോട് പുലര്‍ത്തിയിരുന്ന ആദരവാണ്. സ്വയം താഴ്ന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. കൂടിയ വസ്ത്രങ്ങള്‍ ഉലമാഇനും സാധുക്കള്‍ക്കും കൊടുത്തിരുന്നു. ദിക്ര്‍ ഉറക്കെ ചൊല്ലിയിരുന്നു. മുതഅല്ലിംകളോട് വലിയ സ്നേഹമായിരുന്നു. മസ്ജിദില്‍ വരുന്ന മുസാഫിറുകളെ സേവിച്ചിരുന്നു.
കായംകുളത്ത് ഹിഫ്സ് ആരംഭിച്ചതിന് ശേഷം രണ്ട് ജുസുഅ്   ആയപ്പോള്‍ ചിലരുടെ പ്രേരണയ്ക്ക് വഴങ്ങി ഓതല്‍ നിറുത്തി സ്കൂളിലേക്ക് മടങ്ങി. ഉപ്പ ശക്തമായ നിലപാട് സ്വീകരിക്കുകയും എന്നെ അടിയ്ക്കുകയും ചെയ്തതിനാലാണ് വീണ്ടും ഖുര്‍ആനിലേക്ക് മടങ്ങിയത്.
1991-ല്‍ ദാറുല്‍ഉലൂം പഠനത്തിന് ശേഷം നാല് മാസം ജമാഅത്തിന് പുറപ്പെട്ടു മടങ്ങിവന്നപ്പോള്‍, കായംകുളം ഹസനിയ്യയില്‍ സേവനത്തിന് അവസരം ലഭിച്ചാല്‍ അവിടെതന്നെ പോകണമെന്ന് പറയുകയും
ബഹുമാന്യ ഉസ്താദ് മൗലാനാ മുഹമ്മദ് ഈസാ മന്‍ബഈ ക്ഷണിച്ച ഉടനെ എന്നെ നിര്‍ബന്ധിച്ച് കായംകുളത്തേക്ക് യാത്ര അയയ്ക്കുകയും ചെയ്തു.
തുടര്‍ന്ന് എന്നെ കായംകുളത്ത് പിടിച്ച് നിറുത്തിയത് ഉപ്പയുടെ പ്രേരണയായിരുന്നു. എനിക്ക് ഉപ്പായ്ക്ക് സേവനം ചെയ്യണമെന്ന് പറഞ്ഞ് അടുത്ത് നില്ക്കാന്‍ പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ വേണ്ട, കായംകുളത്ത് തന്നെ നിന്നാല്‍ മതി എന്ന് പ്രതികരിച്ചിരുന്നു. ഉപ്പയെ കാണാന്‍ ചെന്നാല്‍, പാഠം മുടക്കിയാണോ വന്നതെന്ന് ചോദിക്കുകയും അതിരാവിലെ തന്നെ യാത്രയാക്കുകയും ചെയ്തിരുന്നു.
റമദാനുല്‍ മുബാറകില്‍ തറാവീഹ് നമസ്കാരത്തില്‍ ഖുര്‍ആന്‍ ശരീഫ് പൂര്‍ത്തിയാക്കി ഓതാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്രസംഗങ്ങളില്‍ സൂക്ഷ്മതപുലര്‍ത്താനും ചുരുക്കി പറയാനും കല്പിച്ചിരുന്നു.
ഉപ്പയും ഉമ്മയും തന്നെയാണ് വിവാഹബന്ധവും തെരഞ്ഞെടുത്തത്. കുടുംബകാര്യങ്ങളും സൂക്ഷിക്കേണ്ട വിഷയങ്ങളും സദാ ഉണര്‍ത്തിയിരുന്നു. കുഞ്ഞുങ്ങളെ വളരെ സ്നേഹമായിരുന്നു. അവരെ സദാ ഓമനിച്ചിരുന്നു.
18 വര്‍ഷം മുമ്പ് പ്രിയപ്പെട്ട ഉമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞ് അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി.
ഉപ്പ വളരെ ദുഃഖിച്ചു. സാമ്പത്തികമായും ശാരീരികമായും ധാരാളം വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമുണ്ടായെങ്കിലും ഇരുവരുടെയും ജീവിതം വലിയ വിശ്വാസത്തിലും സംതൃപ്തിയിലുമായിരുന്നു.
ഉമ്മയെ സദാ സ്മരിച്ചിരുന്നു. എന്തെങ്കിലും സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്താല്‍ ഉമ്മയുടെ പേരില്‍ ചെയ്യുക എന്ന് നിര്‍ദ്ദേശിച്ചിരുന്നു. രണ്ടാം വിവാഹത്തിന് വിനീതന്‍ നിര്‍ബന്ധിച്ചെങ്കിലും ഉപ്പ തയ്യാറായില്ല. പ്രത്യുത ഉമ്മയുടെ സ്നേഹം കൂടി ഞങ്ങള്‍ക്ക് പകര്‍ന്ന് തന്നു. ഞങ്ങള്‍ മക്കളുടെയും ചെറുമക്കളുടെയും പഠനം, ജോലി, വീട്, ആഹാരം, വസ്ത്രം, യാത്ര, ചികിത്സ മുതലായ സര്‍വ്വകാര്യങ്ങളിലും ഉപ്പ ശ്രദ്ധിച്ചിരുന്നു.
ഓച്ചിറ ദാറുല്‍ഉലൂം മദ്റസയുടെ തുടക്കം ആലുവയിലായിരുന്നു. ഉപ്പ അതില്‍ പരിപൂര്‍ണ്ണമായി ബന്ധപ്പെട്ടു.
പിന്നീട് ഓച്ചിറയില്‍ നിന്നും ക്ഷണം വന്നപ്പോള്‍ അനുവദിക്കുകയും സൂക്ഷ്മതയും ലാളിത്യവും     മുറുകെ പിടിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ആദ്യ വര്‍ഷങ്ങളില്‍ ഓച്ചിറ മദ്റസയില്‍ വരികയും പ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. കുടുംബത്തിലെ ആളുകളെ സഹായത്തിന് പ്രേരിപ്പിക്കുകയും ലഭിച്ച സഹായങ്ങള്‍ ശ്രദ്ധയോടെ എത്തിച്ചുതരികയും എത്ര ചെറിയ സഹായമാണെങ്കിലും സഹായികള്‍ക്ക് ദുആയും നന്ദിയും അറിയിക്കാന്‍ കല്പിക്കുകയും അതിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു.
വിനീതന്‍റെ പാരായണങ്ങളും പ്രഭാഷണങ്ങളും രചനകളും ശ്രദ്ധിക്കുകയും വളരെ നല്ല പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. മഹാന്മാരുമായുള്ള ബന്ധത്തെ വിലമതിക്കുകയും അവരെ വളരെയധികം ആദരിക്കുകയും ചെയ്തിരുന്നു. പടച്ചവന്‍റ കൃപകൊണ്ടു മാത്രം വിനീതന്‍ ബന്ധപ്പെടുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്നു. മുതിര്‍ന്നവര്‍ക്കിടയില്‍ താഴ്മയോടെ വര്‍ത്തിക്കാന്‍ ഉപദേശിച്ചിരുന്നു. അവസാനം ലഖ്നൗ നദ്വത്തുല്‍ ഉലമയുടെ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പറഞ്ഞു: 'അത് വലിയ ഒരു സ്ഥാപനമാണ്. നിന്‍റെ ജോലി അതിനുള്ള സാമ്പത്തിക സഹായം എത്തിക്കലാണ്.
പയാമെ ഇന്‍സാനിയത്ത് (മാനവികതയുടെ സന്ദേശം) പ്രവര്‍ത്തനത്തില്‍ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്നത്തേയും എന്നത്തേയും വലിയ ഒരാവശ്യമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഉപ്പയോട് പറയപ്പെടുന്ന ഉപദേശങ്ങള്‍ ശ്രദ്ധിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു.
വിയോഗത്തിന് ഒരാഴ്ച മുന്‍പ് ഉപ്പ ഒന്ന് വീണു. എപ്പോഴും ചെയ്യാറുള്ളത് പോലെ ബുദ്ധിമുട്ടുകളൊന്നും പ്രകടിപ്പിച്ചതേയില്ല. വിനീതന്‍ ഇടയ്ക്കിടെ പോകുമായിരുന്നു. രാവിലെ തന്നെ മദ്റസയിലേക്ക് പറഞ്ഞുവിടുമായിരുന്നു. ഇതിനിടയില്‍ ചെറുമകന്‍ മുഹമ്മദ് സുഫ്യാന്‍ ഉംറയ്ക്ക്പോയി. അതിന്‍റെ കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ എന്നെ വിളിച്ച് വരുത്തുകയും ക്ലാസ്സ് വളരെ ശ്രദ്ധയോടെയും താല്പര്യത്തോടെയും കേള്‍ക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ എന്നെ
കായംകുളത്തേക്ക് അയയ്ക്കുകയും പാഠം കഴിഞ്ഞാലുടന്‍ വരണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
വൈകുന്നേരം ചെന്നപ്പോള്‍ ഉപ്പയെ തീവ്രപരിചരണ വിഭാഗത്തില്‍ കയറ്റിയിരുന്നു.
അടുത്ത് ചെന്നപ്പോള്‍, എല്ലാവരോടും പൊരുത്തം ചോദിക്കുന്നതായി പറഞ്ഞു. ഡോക്ടര്‍ വലിയ പ്രശ്നമൊന്നുമില്ലെന്നു പറഞ്ഞതിനാല്‍ ഞങ്ങള്‍ മുറിയില്‍ കിടന്നു. രാവിലെ 3.45 ന് ഞങ്ങളെ ഐ.സി.യു വിലേക്ക് വിളിപ്പിച്ചു. അത്യാസന്ന നിലയിലാണെന്ന് പറഞ്ഞു. ചെന്നപ്പോള്‍ അന്ത്യനിമിഷങ്ങളിലാണ്. കലിമ ചൊല്ലിക്കൊടുത്തു. ഏതാനും നിമിഷങ്ങള്‍ക്കകം നാലുമണിയോടെ ജീവിതം മുഴുവന്‍ ക്ഷീണിച്ചു തളര്‍ന്ന സാധു അടിമ ശാന്തമായ അന്ത്യനിദ്രയിലേക്ക് കടന്നു.
അല്ലാഹുവേ,
നീ പൊറുത്തുകൊടുക്കേണമേ...
കരുണകാട്ടേണമേ....
ആലുവായിലും ആലപ്പുഴയിലും കായംകുളത്തും ഓച്ചിറയിലും നടന്ന ജനാസ നമസ്കാരങ്ങള്‍, ധാരാളം മസ്ജിദ്-മദ്റസകളിലെ ദുആ,  ഇവകളെല്ലാം വലിയ ആശ്വാസം പകരുന്നു. അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ.! റഹിമഹുല്ലാഹു റഹ്മതല്‍ അബ്റാര്‍.
🔚🔚🔚🔚🔚🔚🔚🔚

ആശംസകളോടെ...
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾

👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...