Thursday, November 23, 2017

പ്രവാചക സ്നേഹം: എന്ത്.? എങ്ങിനെ.? മൗലാനാ സയ്യിദ് സല്‍മാന്‍ ഖാസിമി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

പ്രവാചക സ്നേഹം: എന്ത്.? എങ്ങിനെ.? 
മൗലാനാ സയ്യിദ് സല്‍മാന്‍ ഖാസിമി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
അല്ലാഹുവിന്‍റെ പ്രിയങ്കരനും ലോക നായകനും അന്ത്യ പ്രവാചകനുമായ സയ്യിദുനാ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ ഹൃദയംഗമായി സ്നേഹിച്ചാദരിക്കല്‍ സത്യവിശ്വസത്തിന്‍റെ സുപ്രധാന ഘടകമാണ്. അതില്ലാതെ സത്യവിശ്വാസം സങ്കല്‍പ്പിക്കുക പോലും സാധ്യമല്ല.
പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ വിശ്വസിക്കുകയും സ്നേഹിച്ചാദരിക്കുകയും സഹായിക്കുകയും തങ്ങളോടൊപ്പം അവതീര്‍ണ്ണമായ പ്രകാശം പിന്‍പറ്റുകയും ചെയ്യുന്നവര്‍ പരിപൂര്‍ണ്ണ വിജയം വരിക്കുന്നവരാണ്. (അഅ്റാഫ്)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
സ്വന്തം മക്കളെയും മാതാ-പിതാക്കളെയും സര്‍വ്വ ജനങ്ങളെക്കാളും ഞാന്‍ പ്രിയങ്കരനാകുന്നത് വരെ ഒരാളും യഥാര്‍ത്ഥ വിശ്വാസിയാകുകയില്ല.
(മുസ് ലിം)
പ്രവാചക സ്നേഹം സത്യവിശ്വാസത്തിന്‍റെ ആത്മാവാണ്. പ്രവാചക സ്നേഹം ഇല്ലാത്തവന്‍ വിശ്വാസത്തിന്‍റെ ആത്മാവ് ഇല്ലാത്തവനാണ്.
പ്രവാചക സ്നേഹത്തിന്‍റെ ഉദാത്ത മാതൃക മഹാന്മാരായ സ്വഹാബാക്കളിലായിരുന്നു. അവര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്ക് ജീവാര്‍പ്പണം ചെയ്തു. അവരുടെ അകതാരില്‍ പ്രവാചക സ്നേഹം നിറഞ്ഞുതുളുമ്പി. അവരുടെ ജീവിതം മുഴുവന്‍ പ്രവാചക സ്നേഹം തിളങ്ങി. ഹുദൈബിയ സന്ധിയില്‍ ശത്രുപക്ഷത്തുനിന്നും മദ്ധ്യസ്ഥനായി വന്ന ഉര്‍വ്വത്ത് ബിന്‍ മസ്ഊദ് നിഷേധികളോട് നടത്തിയ വിവരണം ഇപ്രകാരമാണ്:
അല്ലയോ ജനങ്ങളെ, വിവിധ രാജാക്കന്മാരുടെ അടുക്കല്‍ ഞാന്‍ ദൂതനായി പോയിട്ടുണ്ട്. കൈസര്‍, കിസ്റ, നജ്ജാശി എന്നീ ചക്രവര്‍ത്തിമാരെ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. പടച്ചവനില്‍ സത്യം.! മുഹമ്മദിന്‍റെ അനുയായികള്‍ അദ്ദേഹത്തെ സ്നേഹിക്കുന്നത് പോലെ അവരുടെ അനുയായികള്‍ അവരെ സ്നേഹിക്കുന്നില്ല. മുഹമ്മദിന്‍റെ ഉള്ളില്‍ നിന്നും എന്തെങ്കിലും പുറത്തേക്ക് വന്നാല്‍ അത് താഴേക്ക് പോലും വീഴാന്‍ അനുവദിക്കാതെ അവര്‍ കൈ കൊണ്ട് സ്വീകരിക്കുകയും അവരുടെ മുഖത്തും ശരീരത്തും പുരട്ടുകയും ചെയ്യുന്നു. മുഹമ്മദ് അവരോട് കല്‍പ്പിക്കുമ്പോള്‍ അവര്‍ എത്രയും പെട്ടെന്ന് അതിലേക്ക് മുന്നിടുന്നു. മുഹമ്മദ് വുദൂ ചെയ്യുമ്പോള്‍ അതിന്‍റെ അംശം എടുക്കുന്നതില്‍ അവര്‍ തിരക്ക് കൂട്ടുന്നു. മുഹമ്മദ് സംസാരിക്കുമ്പോള്‍ അവര്‍ നിശബ്ദത പാലിക്കുന്നു. ആദരവ് കൊണ്ട് അവര്‍ അദ്ദേഹത്തെ പരിപൂര്‍ണ്ണമായി തുറിച്ച് നോക്കാറില്ല. (ബുഖാരി)
ഉര്‍വത്ത് ബിന്‍ മസ്ഊദ് കണ്ട ഈ കാഴ്ച ഒന്നോ രണ്ടോ ദിവസത്തെ കാര്യമല്ല. സ്വഹാബാക്കളുടെ എന്നുമുള്ള അവസ്ഥയായിരുന്നു. സ്വഹാബാക്കള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹി വസല്ലം) യോട് പുലര്‍ത്തിയിരുന്ന സ്നേഹാദരവുകള്‍ക്ക് വേറെ എവിടെയും മാതൃക കാണാന്‍ സാധിക്കുന്നതല്ല.
എന്നാല്‍ സ്വഹാബത്തിന്‍റെ ഈ അതുല്യമായ സ്നേഹാദരവുകളെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വലിയ ദീര്‍ഘ ദൃഷ്ടിയോടെ വീക്ഷിച്ചിരുന്നു. ആവേശ തിരമാലകള്‍ക്കിടയില്‍ മധ്യമ നിലപാട് നഷ്ടപ്പെടാന്‍ പാടില്ല എന്ന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിഷ്കര്‍ഷിച്ചിരുന്നു. ഒരിക്കല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഉപദേശിച്ചു:
ക്രൈസ്തവര്‍ ഈസാ നബി (അ) യെ അമിതമായി പരിധി ലംഘിച്ച് വാഴ്ത്തിയത് പോലെ നിങ്ങള്‍ എന്നെ വാഴ്ത്തരുത്. ഞാന്‍ അല്ലാഹുവിന്‍റെ ദാസനാണ്. നിങ്ങള്‍ എന്നെക്കുറിച്ച് അല്ലാഹുവിന്‍റെ ദാസനും ദൂതനുമാണെന്ന് പറയുക. (ബുഖാരി)
മറ്റൊരിക്കല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഉണര്‍ത്തി: ഇതര നബിമാര്‍ക്കിടയില്‍ എന്നെ നിങ്ങള്‍ ശ്രേഷ്ഠമാക്കരുത്. (മുസ്ലിം) അതായത്, മറ്റ് നബിമാരെ നിന്ദിക്കുന്ന നിലയില്‍ എന്നെ നിങ്ങള്‍ വാഴ്ത്തപ്പറയരുത്. ഈ ലോകത്ത് നിന്നും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വിട പറയുന്ന സന്ദര്‍ഭത്തില്‍ നടത്തിയ പ്രാര്‍ത്ഥനകളില്‍ ഒന്ന് ഇപ്രകാരമാണ്:
നബിമാരുടെ ഖബ്റിടങ്ങള്‍ സുജൂദിന്‍റെ സ്ഥാനമാക്കിയ യഹൂദ-ക്രൈസ്തവരെ അല്ലാഹു ശപിക്കട്ടെ.! (ബുഖാരി)
ഈ വചനം, തന്‍റെ ഖബ്ര്‍ സ്ഥാനത്തെ സുജൂദിന്‍റെ സ്ഥാനമാക്കരുത് എന്ന ശക്തമായ ഉണര്‍ത്തല്‍ കൂടിയാണ്. ചുരുക്കത്തില്‍ പ്രവാചക സ്നേഹം വളരെ പ്രധാനപ്പെട്ട കാര്യമായതിനോടുകൂടി തന്നെ അതിന് ചില മര്യാദ രീതികളും നിബന്ധനകളും കൂടിയുണ്ടെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അനുസരണയും അനുകരണവുമാണ്. അനുസരണയില്ലാത്ത സ്നേഹം വെറും പ്രകടനം മാത്രമാണ്. അനുസരണക്കേട് കാണിച്ചുകൊണ്ടുള്ള സ്നേഹ പ്രകടനം അത്ഭുതകരമായ ഒരു കാര്യമാണ്. ഒരാളോടുള്ള സ്നേഹം സത്യ സന്ധമാണെങ്കില്‍ അദ്ദേഹത്തെ തീര്‍ച്ചയായും അനുസരിച്ചിരിക്കും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) സ്വഹാബത്തിന്‍റെ സ്നേഹത്തെ അനുസരണത്തിന്‍റെയും അനുകരണത്തിന്‍റെ യും ശരിയായ വഴിയിലേക്ക് തിരിച്ചുവിടാന്‍ സദാ ശ്രദ്ധിച്ചിരുന്നു.
ഒരിക്കല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വുദൂ ചെയ്യുകയായിരുന്നു. സ്വഹാബാക്കള്‍ അതിന്‍റെ വെള്ളം കരസ്ഥമാക്കാന്‍ തിരക്ക് കൂട്ടി. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ചോദിച്ചു: നിങ്ങള്‍ എന്തിനാണ് എന്‍റെ വുദൂഇന്‍റെ ശിഷ്ടജലം എടുക്കുന്നതില്‍ തിരക്ക് കൂട്ടുന്നത്.? അവര്‍ പറഞ്ഞു: അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്നേഹമാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഉടനെ പ്രസ്താവിച്ചു: ആരെങ്കിലും അല്ലാഹുവിനേയും റസൂലിനേയും സ്നേഹിക്കാന്‍ അല്ലെങ്കില്‍, അല്ലാഹുവും റസൂലും അവനെ സ്നേഹിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സംസാരിക്കുമ്പോള്‍ സത്യസന്ധത മുറുകെ പിടിച്ചുകൊള്ളട്ടെ.! വിശ്വസിക്കപ്പെടുമ്പോള്‍ വിശ്വസ്ഥത നിലനിര്‍ത്തിക്കൊള്ളട്ടെ.! അയല്‍വാസികളോട് നല്ല നിലയില്‍ വര്‍ത്തിച്ച് കൊള്ളട്ടെ.! (ബൈഹഖി)
സുബ്ഹാനല്ലാഹ്.. ഇത് എത്ര മാത്രം മഹത്തരമായ അദ്ധ്യാപനവും സംസ്കരണ രീതിയുമാണ്. സ്നേഹത്തിന്‍റെയും ആദരവിന്‍റെയും ആവേശത്തെ അനുസരണയുടെയും അനുകരണത്തിന്‍റെയും മഹത്തായ മാര്‍ഗ്ഗത്തിലേക്ക് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തിരിച്ചുവിടുന്നു.!
ഈ സമുന്നത മാതൃകയുടെ വെളിച്ചത്തില്‍ നമ്മുടെ ഇന്നത്തെ അവസ്ഥ നാം പരിചിന്തനം നടത്തേണ്ടതായിട്ടുണ്ട്. നാമെല്ലാവരും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ സ്നേഹിക്കുന്നുണ്ടോ.? ഉണ്ടെങ്കില്‍ ആ സ്നേഹം ഈ നിലയില്‍ അനുസരണയുടെയും അനുകരണത്തിന്‍റെയും അവസ്ഥയിലാണോ.? അതെ, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടുള്ള സ്നേഹം വെറും വാദം കൊണ്ട് മാത്രം ഉണ്ടാകുന്നതല്ല. കൂടാതെ ഇസ്ലാം എന്നത് വെറും ബാഹ്യമായ കുറെ ചടങ്ങുകളും ആചാരങ്ങളും കര്‍മ്മങ്ങളും മാത്രമല്ല, അതിന്‍റെ അടിത്തറ ഉറച്ച കുറെ തത്വങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ശബ്ദ കോലാഹലങ്ങളും കളി തമാശകളുമായി ഇസ്ലാമിന് ബന്ധമൊന്നുമില്ല. കൂടാതെ, പ്രവാചക സ്നേഹം എന്നത് ഏതെങ്കിലും ദിവസമോ, മാസമോ ആയി ബന്ധിപ്പിക്കേണ്ട ഒരു കാര്യവുമല്ല.
ആകയാല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ സ്നേഹിച്ച് ആദരിക്കാനും അതിനെ അനുസരണ-അനുകരണങ്ങളുടെ ആത്മാവുമായി ബന്ധിപ്പിക്കാനും നാം പ്രത്യേകം പരിശ്രമിക്കേണ്ടതാണ്. നമ്മുടെ വിശ്വാസവും കര്‍മ്മങ്ങളും സ്വഭാവങ്ങളും ഇടപാടുകളും പരസ്പര ബന്ധങ്ങളും മാത്രമല്ല, മുഖവും ശരീരവും വസ്ത്രവും സര്‍വ്വ കാര്യങ്ങളും ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സമ്പൂര്‍ണ്ണവും സുന്ദരവും സരളവുമായ തിരുസുന്നത്തുകള്‍ക്ക് അനുസരിച്ചായിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ആകയാല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുചര്യകളെ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും നാം ഓരോരുത്തരും കഴിവിന്‍റെ പരമാവധി പരിശ്രമിക്കുക. ഇതാണ് യഥാര്‍ത്ഥ പ്രവാചക സ്നേഹം.! ഇതില്ലാതെയുള്ള പ്രവാചക സ്നേഹത്തിന്‍റെ വാദങ്ങള്‍ നീതിയുടെ കാഴ്ചപ്പാടില്‍ സ്വീകാര്യമല്ല.
വളരെയധികം ഖേദത്തോടെ പറയട്ടെ.! ഇന്ന് പ്രവാചക സ്നേഹത്തെക്കുറിച്ചുള്ള വാദങ്ങള്‍ വളരെ കൂടുതലായി നടക്കുന്നുണ്ട്. പക്ഷെ, അനുകരണത്തിന്‍റെയും അനുസരണയുടെയും അവസ്ഥകള്‍ വളരെ കുറഞ്ഞിരിക്കുന്നു. സ്വയം പടച്ചുണ്ടാക്കിയതും മനസ്സുകള്‍ക്ക് ഇഷ്ടം തോന്നുന്നതുമായ ചടങ്ങുകളെ സ്നേഹത്തി ന്‍റെ അടിസ്ഥാനമായി കാണുന്നു. അവകള്‍ ചെയ്യാത്തവരെ പ്രവാചക സ്നേഹമില്ലാത്തവരാണെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്യുന്നു. പ്രവാചക സ്നേഹത്തെ പരിപൂര്‍ണ്ണമായി പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത മഹാന്മാരായ പണ്ഡിത മഹത്തുക്കളെ പോലും ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. കൂടാതെ, വളരെ ആസൂത്രിതമായ നിലയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സംശയത്തില്‍ കുടുക്കുകയും ചെയ്യുന്നു.
ഈ കാലഘട്ടം പരസ്പരം ഐക്യവും സഹകരണവും വളരെയധികം അത്യാവശ്യമായ ഒരു സന്ദര്‍ഭമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ അതിന്‍റെ മേഖലയില്‍ മാത്രം ഒതുക്കി പൊതു ജനങ്ങളെയെല്ലാം പരസ്പര സ്നേഹത്തിന്‍റെയും സഹകരണത്തിന്‍റെയും നൂലില്‍ ബന്ധിപ്പിക്കാന്‍ പരിശ്രമിക്കേണ്ടത് ഇന്നത്തെ വലിയ ഒരു ആവശ്യമാണ്. എന്നാല്‍ പ്രവാചക സ്നേഹം ഞങ്ങള്‍ക്ക് മാത്രമാണുള്ളത് എന്ന് വാദിക്കുന്ന കുറെയാളുകള്‍ മഹാന്മാരായ പണ്ഡിത മഹത്തുക്കളെയും യഥാര്‍ത്ഥ പ്രവാചക സ്നേഹികളെയും നിന്ദിക്കുക മാത്രമല്ല, പലപ്പോഴും കാഫിറായി പ്രഖ്യാപിക്കുകയും ആക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. അല്ലാഹു ഇത്തരക്കാര്‍ക്ക് സന്മാര്‍ഗം നല്‍കുകയും പൈശാചിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉമ്മത്തിനെ കാത്ത് രക്ഷിക്കുകയും ചെയ്യട്ടെ.!
പ്രവാചക സ്നേഹം വാദിക്കുന്ന ഇത്തരം ആളുകളുടെ ഭാഗത്ത് നിന്നും ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഇരയായ ഒരു കൂട്ടമാണ് മഹാന്മാരായ ദേവ്ബന്ദ് ഉലമാഅ്. ധാര്‍മ്മിക ബാധ്യതയുടെ പേരില്‍ അനാചാരങ്ങളെ ശക്തിയുക്തം എതിര്‍ത്ത ആ മഹത്തുക്കളെക്കുറിച്ച് പ്രവാചക വിരോധികളെന്നും, സ്വലാത്ത്-സലാമുകള്‍ ചൊല്ലാത്തവരെന്നും പ്രവാചക കീര്‍ത്തനങ്ങള്‍ നടത്താത്തവരെന്നും പ്രചണ്ഠമായി പ്രചരിപ്പിക്കുന്നു. ഇവ   കല്ലുവെച്ച നുണയും കടുത്ത അപരാധവും മാത്രമാണ്.
അല്ലാഹുവിന്‍റെ അതി മഹത്തായ അനുഗ്രഹത്താല്‍ പുണ്യ ഹദീസിലും സീറത്തിലും ദേവ്ബന്ദ് ഉലമാഅ് നടത്തിയ സേവനങ്ങള്‍ അതുല്യമാണ്. ഈ വിഷയത്തില്‍ അവര്‍ നടത്തിയ രചനകളും പ്രബോധന-പ്രവര്‍ത്തനങ്ങളും വിവരിക്കാന്‍ തന്നെ വലിയ രചന ആവശ്യമാണ്. ഉപ ഭൂഖണ്ഡം മുഴുവന്‍ നിറഞ്ഞ് കിടക്കുന്ന ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെ സഹോദര സ്ഥാപനങ്ങളിലെല്ലാം ഹദീസ് ശരീഫ് പ്രധാനപ്പെട്ട പാഠ്യ വിഷയമാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുനാമം അനുസ്മരിക്കപ്പെടുമ്പോഴെല്ലാം പുണ്യ സ്വലാത്ത് ചൊല്ലണമെന്നത് ദാറുല്‍ ഉലൂമിലെ ദര്‍സുല്‍ ഹദീസിലെ പ്രഥമ പാഠമാണ്. ഞങ്ങളുടെ എളിയ സ്ഥാപനം മുറാദാബാദിലെ മദ്റസ ശാഹിയില്‍ തന്നെ ദൗറത്തുല്‍ ഹദീസിന് അഞ്ഞൂറില്‍പരം വിദ്യാര്‍ത്ഥികളുണ്ട്. ദാറുല്‍ ഉലൂമില്‍ ആയിരത്തില്‍ പരമാണ്. ദൗറയിലെ പ്രധാന പഠനം ഹദീസ് ആവര്‍ത്തനമാണ്. ഇങ്ങനെ ഓരോ മദ്റസയിലും ചൊല്ലപ്പെടുന്ന സ്വലാത്തുകള്‍ക്ക് വല്ല കണക്കുമുണ്ടോ.? കൂടാതെ ദേവ്ബന്ദ് ഉലമാഇന്‍റെ പ്രധാന പ്രവര്‍ത്തനമായ തസ്വവ്വുഫിലെ പ്രഥമ പാഠങ്ങളിലൊന്ന് ദിവസവും നൂറ് സ്വലാത്ത് പതിവാക്കണമെന്നും സ്വലാത്ത് അധികരിപ്പിക്കണമെന്നുമാണ്.
പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ഞങ്ങളുടെ മഹാന്മാരുടെ വികാര നിര്‍ഭരമായ ഒരു സുവര്‍ണ്ണ ഏടാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ച് കൊണ്ട് ദേവ്ബന്ദ് ഉലമാഅ് രചിച്ച കവിതകള്‍ ചുരുങ്ങിയ നിലയില്‍ ഞങ്ങളുടെ മാസിക നിദാ ഏ ശാഹി ക്രോഢീകരിച്ച് നഅത്തുന്നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് തന്നെ ആയിരത്തിലധികം പേജുകളുണ്ട്. ബഹുമാന്യ പണ്ഡിതര്‍ അത് പാരായണം ചെയ്യാനും പ്രഭാഷണങ്ങളില്‍ പ്രയോജനപ്പെടുത്താനും താല്പര്യപ്പെടുന്നു.
ഇഹ്യാഉസ്സുന്ന: അതായത് തിരുസുന്നത്തുകള്‍ പഠിക്കലും പകര്‍ത്തലും പ്രചരിപ്പിക്കലും ദേവ്ബന്ദ് ഉലമാഇന്‍റെ അന്നും ഇന്നും എന്നുമുള്ള വിവേചന രേഖയാണ്. അതുകൊണ്ടുതന്നെ ഇത്തിക്കണ്ണികളായ ബിദ്അത്തുകളെ ഞങ്ങള്‍ എന്നും എതിര്‍ക്കുക തന്നെ ചെയ്യും. കൂടാതെ ഖത്മുന്നുബുവ്വത്തിന്‍റെ പരിശുദ്ധ കോട്ടയെ കാത്ത് സൂക്ഷിക്കാനും ഇക്കാലഘട്ടത്തിലെ ദജ്ജാലി ഫിത്നയായ ഖാദിയാനിസത്തെ കുഴിച്ച് മൂടാനും ത്യാഗ പരിശ്രമങ്ങള്‍ നടത്തുന്നതും ദേവ്ബന്ദ് ഉലമാഇന്‍റെ മുഖ്യ ദൗത്യമാണ്.
ആകയാല്‍ യഥാര്‍ത്ഥ പ്രവാചക സ്നേഹം എന്താണെന്ന് മനസ്സിലാക്കുകയും സ്വഹാബ കിറാം മുതല്‍ ആരംഭിച്ച അതിന്‍റെ പരിശുദ്ധവും വിജയകരവുമായ പരമ്പരയില്‍ കണ്ണി ചേരുകയും ചെയ്ത് ഈ വഴിയിലെ ത്യാഗിവര്യന്മാരെ നിന്ദിക്കുന്നതിന് പകരം അവരെ കുറിച്ച് പഠിച്ച് പിന്‍പറ്റുകയും ചെയ്യാന്‍ നാം തയ്യാറാവുക. അല്ലാഹു തൗഫീഖ് നല്‍കട്ടെ.! കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേലും   അവിടുത്തെ കുടുംബാദികളുടെ മേലും തങ്ങളുടെ അനുചരന്മാരിലും അല്ലാഹുവിന്‍റെ ആയിരമായിരം അനുഗ്രഹങ്ങള്‍ വര്‍ഷിക്കട്ടെ.!
വരൂ.. ചൊല്ലാം...
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍...!
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
ആരെങ്കിലും രാവിലെയും വൈകുന്നേരവും പത്ത് പ്രാവശ്യം വീതം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍, അവന് ഖിയാമത്ത് നാളില്‍ എന്‍റെ ശഫാഅത്ത് ലഭിക്കുന്നതാണ്. 
മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...