Wednesday, November 8, 2017

വിവാഹ പ്രായ പരിധിയും ഇസ് ലാമിക ശരീഅത്തും.! മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി (സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

വിവാഹ പ്രായ പരിധിയും
ഇസ് ലാമിക ശരീഅത്തും.!

മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

മുസ് ലിംകളുടെ പ്രശ്നങ്ങള്‍ വിശിഷ്യാ, ഇസ് ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിവാദമാക്കാനോ വികലമായി അവതരിപ്പിക്കാനോ പലരും സദാ തയ്യാറായി കഴിയുകയാണ്. ശരീഅത്തിനെ പരിഹസിക്കാന്‍ ലഭിക്കുന്ന ഒരവസരവും അവര്‍ പാഴാക്കുകയില്ല. ചെറിയ എന്തെങ്കിലും കാര്യങ്ങള്‍ ലഭിച്ചാലുടന്‍ ശരിയായ അന്വേഷണ-പഠനങ്ങളൊന്നും കൂടാതെ വിഷയം വിവാദമാക്കുകയും ആരോപണ-പ്രത്യാരോപണങ്ങളിലൂടെ രംഗം കൊഴുപ്പിക്കുകയും ചെയ്യുന്നു.
ഇസ് ലാമും മുസ് ലിംകളും ക്രൂരമായി നിന്ദിക്കപ്പെടുന്ന ഈ അക്രമത്തില്‍
ഇസ് ലാമും മുസ് ലിംകളുമായി ആത്മാര്‍ത്ഥ ബന്ധമുള്ള ചിലരും തെറ്റിദ്ധാരണകളും സമ്മര്‍ദ്ദങ്ങളും കാരണമായി പങ്കാളികളാകുന്നു എന്നതാണ് ഏറ്റവും വേദനാജനകമായ ഒരു കാര്യം.!
ഇപ്രകാരം വിവാദമാക്കപ്പെട്ട ഒരു വിഷയമാണ് വിവാഹത്തിന്‍റെ പ്രായപരിധി. ഇത് ഇന്നോ ഇന്നലെയോ ആരംഭിച്ച വിഷയമല്ല. പണ്ടു മുതല്‍ക്കേ ചര്‍ച്ച നടക്കുന്ന വിഷയമാണിത്. ബ്രിട്ടീഷ് കാലത്ത് ഇതുമായി ബന്ധപ്പെട്ട ഒരു നിയമം കൊണ്ടുവന്നു. പക്ഷെ, ശക്തമായ എതിര്‍പ്പുണ്ടായി. സ്വാതന്ത്ര്യാനന്തരം പതിനെട്ടു വയസ്സായി പ്രായപരിധി നിജപ്പെടുത്തി നിയമം കൊണ്ടുവന്നു. മുസ് ലിംകള്‍ക്കു മാത്രമല്ല, നിരവധി അമുസ് ലിംകള്‍ക്കും ഇതില്‍ എതിര്‍പ്പുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ ഒരു കേസ് നടക്കുകയാണ്. ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് അതില്‍ കക്ഷിയുമാണ്. മാസങ്ങള്‍ക്കു മുമ്പ് ലോക മനസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹി ബലാല്‍സംഗത്തെ തുടര്‍ന്ന് ഈ നിയമം മാറ്റണമെന്ന് പല ഭാഗത്ത് നിന്നും അഭിപ്രായമുയര്‍ന്നു. ചില പ്രത്യേക കാരണങ്ങളുടെ പേരില്‍ കേരളത്തിലെ ആധികാരിക ഇസ് ലാമിക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തില്‍ മുസ് ലിം സംഘടനകള്‍ ഇതിനെ കുറിച്ച് ഒരു കൂടിയാലോചന നടത്തി. ശരീഅത്തിന്‍റെ സംരക്ഷണവും പ്രചാരണവും മുന്നില്‍ കണ്ടുകൊണ്ട് വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇസ്ലാമിക ശരീഅത്തിന്‍റെ സംരക്ഷണവും പ്രചാരണവും ഇന്ത്യന്‍ മുസ് ലിംകളുടെ ഭരണ ഘടനാപരമായ അവകാശവും ലക്ഷ്യവുമായതിനാല്‍ ഈ നീക്കത്തെ ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് പിന്തുണയ്ക്കുന്നു. ഈ വിഷയത്തെ കുറിച്ച് ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന് പറയാനുള്ള കാര്യങ്ങള്‍ വളരെ ഹൃസ്വമായി വിവരിക്കുകയാണ്. 
1. എല്ലാവരുടെയും ശാരീരിക വളര്‍ച്ച ഒരുപോലെയായിരിക്കുകയില്ല. കാലാവസ്ഥ, ആഹാരം, അന്തരീക്ഷം ഇവകളുടെ അടിസ്ഥാനത്തില്‍ വളര്‍ച്ചകളും വ്യത്യസ്ഥമാകും. പതിനെട്ടു വയസ്സിനു മുമ്പ് ഗര്‍ഭം ധരിക്കുന്നത് എല്ലാ പെണ്‍കുട്ടികള്‍ക്കും ദോഷമാണെന്നോ പതിനെട്ടു വയസ്സായവരെല്ലാം ഗര്‍ഭം ധരിക്കാന്‍ തീര്‍ച്ചയായും യോഗ്യതയുള്ളവരാണെന്നോ പറയാന്‍ കഴിയില്ല. പ്രകൃതി രീതിയനുസരിച്ച് ഇതിന്‍റെ യോഗ്യതയുടെ അടിസ്ഥാനം പ്രായപൂര്‍ത്തിയാണ്. ഇസ്ലാം ഇതിനെയാണ് സ്വീകരിച്ചിരിക്കുന്നത്.
2. ഇസ്ലാം ചെറു പ്രായത്തില്‍ തന്നെ വിവാഹത്തിനു പ്രേരിപ്പിക്കുന്നു എന്ന പ്രചാരണം തെറ്റണ്. പ്രായപൂര്‍ത്തിയായതിനു ശേഷം വിവാഹ കാര്യങ്ങള്‍ക്കു യോഗ്യത കൈവന്ന ശേഷം വിവാഹം കഴിക്കാനാണ് ഇസ്ലാം പ്രേരിപ്പിക്കുന്നത്. അനാഥരുടെ സമ്പത്ത് അവരെ ഏല്‍പ്പിക്കുന്നതിനെ കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു: "അനാഥര്‍ക്ക് വിവാഹ സമയമെത്തിയാല്‍ അവരെ നിങ്ങള്‍ പരീക്ഷിച്ചു നോക്കുക. അവരില്‍ സന്‍മാര്‍ഗ്ഗം ദൃശ്യമായാല്‍ അവരുടെ സമ്പത്ത് അവരെത്തന്നെ ഏല്‍പ്പിക്കുക". (നിസാഅ്:6) ഇവിടെ വിവാഹ സമയം കൊണ്ടുള്ള വിവക്ഷ പ്രായപൂര്‍ത്തിയാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു. സമുദായം മൊത്തത്തില്‍ പാലിച്ചു കൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്.
3. മാത്രമല്ല, ഉന്നത വിദ്യാഭ്യാസത്തിലുള്ള താല്‍പര്യം വര്‍ദ്ധിക്കുകയും അനുയോജ്യമായ ബന്ധങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ ഇന്ന് പതിനെട്ടു വയസ്സു കഴിഞ്ഞ് വൈകിയാണ് ബഹുഭൂരിഭാഗം വിവാഹങ്ങളും നടക്കുന്നത്. ഇതിന്‍റെ അടിസ്ഥാനം 'നിയമം' അല്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.
4. വിവാഹം വിദ്യാഭ്യാസത്തിന് എതിരാണെന്നും വിദ്യാഭ്യാസത്തില്‍ നിന്നും സമുദായത്തെ പിന്നോട്ടു വലിക്കാനാണ് പതിനെട്ടിന്‍റെ നിയമം മാറ്റണമെന്നു പറയുന്നതെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ഒന്നാമതായി, ഇസ് ലാമിക ശരീഅത്തോ പണ്ഡിതരോ വിദ്യാഭ്യാസത്തിനെതിരല്ല. മാത്രമല്ല, വിശിഷ്യാ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ മുസ് ലിം വിദ്യാഭ്യാസത്തിന്‍റെ പുരോഗതിയുടെ അടിസ്ഥാനം പണ്ഡിതന്‍മാരുടെ പ്രോത്സാഹനമാണ്. ഇക്കാര്യം ഞങ്ങള്‍ കേരളത്തിനു പുറത്തുള്ള സ്ഥലങ്ങളില്‍ പറയുകയും കേരളത്തെ മാതൃകയാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട്. രണ്ടാമതായി, വിദ്യഭ്യാസവും വിവാഹവും പരസ്പര വിരുദ്ധമല്ല. ശരിയായ വിവാഹം വിദ്യാഭ്യാസത്തിന് കൂടുതല്‍ സഹായകരമാണെന്നാണ് അനുഭവം. ഇസ് ലാം വിജ്ഞാനത്തിന്‍റെ മതമാണ്. മരണം വരെയുള്ള വിജ്ഞാന സമ്പാദ്യത്തെയാണ് ഇസ് ലാം പ്രേരിപ്പിക്കുന്നത്. വിനീതന്‍റെ 'ബാംഗ്ലൂര്‍ പ്രഭാഷണങ്ങള്‍' എന്ന പ്രഭാഷണ സമാഹാരത്തിലെ സ്ത്രീകളുമായി ബന്ധപ്പെട്ട അദ്ധ്യായത്തില്‍ ഇക്കാര്യം വിവരിച്ചിട്ടുണ്ട്. എന്നാല്‍ വിവാഹേതര തെറ്റായ ബന്ധങ്ങള്‍, വിദ്യാഭ്യാസത്തിനും ജീവിതത്തിനും സമൂഹത്തിനാകമാനം അപകടമാണ്. ഇതിനെ ഇസ് ലാം എതിര്‍ക്കുന്നു. ചുരുക്കത്തില്‍, സമുദായാംഗങ്ങള്‍ വിദ്യാഭ്യാസത്തില്‍ മുന്നേറുന്നതും ഉന്നത സ്ഥാനങ്ങളിലെത്തുന്നതും മഹത്തരമായ സേവനങ്ങളനുഷ്ഠിക്കുന്നതും വളരെ നല്ലതും കാലഘട്ടത്തിന്‍റെ ആവശ്യവുമാണ്. എന്നാല്‍ അതിന്‍റെ പേരില്‍ കൂടുതല്‍ പിന്തിപ്പിക്കുന്നത് നല്ലതല്ല.
(5) ചെറുപ്രായത്തില്‍ വിവാഹം കഴിപ്പിക്കണമെന്ന് ഇസ് ലാമിനോ
മുസ് ലിംകള്‍ക്കോ ഒരു നിര്‍ബന്ധവുമില്ല. ഇസ് ലാമിക ശരീഅത്ത് അതിനെ പ്രേരിപ്പിക്കുന്നതുമില്ല. എന്നാല്‍ അപൂര്‍വ്വമായി ചില നിര്‍ബന്ധിത സാഹചര്യങ്ങളുണ്ടാകാറുണ്ട്. അതിന്‍റെ കാരണങ്ങള്‍ പലതും സുദീര്‍ഘവുമാണെങ്കിലും അടിസ്ഥാനപരമായ രണ്ടു കാരണങ്ങള്‍ മാത്രം ഇവിടെ കൊടുക്കുന്നു. ഒന്ന്, ഇസ് ലാമിക വീക്ഷണത്തില്‍ പാതിവൃത്യത്തിന് വളരെ പ്രാധാന്യമുണ്ട്. സന്താനങ്ങളില്‍ ഇതിന് ഭംഗം വരാതിരിക്കാന്‍ രക്ഷകര്‍ത്താക്കള്‍ ആദ്യം മുതല്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നിട്ടും തെറ്റായ വല്ല ബന്ധവുമുണ്ടായിപ്പോയാല്‍ അത് ഒഴിവാക്കാന്‍ തന്ത്രപരമായി പരിശ്രമിക്കണം. ഈ രണ്ടു കാര്യങ്ങളിലൂടെ ബഹുഭൂരിഭാഗം അപകടങ്ങളെയും തരണം ചെയ്യാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇതെല്ലാം ഉണ്ടായിട്ടും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായി ചില തെറ്റായ ബന്ധം ഉണ്ടായിപ്പോകുകയും അത് നാശകരമാകാന്‍ സാധ്യത ഉണ്ടാകുകയും ചെയ്താല്‍ ഇവിടെ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നതാണ് അഭികാമ്യം. അതെ, ചൈല്‍ഡ് മാരേജ് എന്നു വിളിക്കപ്പെടുന്ന നിര്‍ണ്ണിത സമയത്തിനു മുമ്പുള്ള വിവാഹത്തേക്കാള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും മഹാ നാശകരം വഴിവിട്ട ലൈംഗികത (ചൈല്‍ഡ് സെക്സ്) ആണെന്ന് ഇസ് ലാം നിരീക്ഷിക്കുന്നു.
രണ്ട്, ഇസ് ലാമില്‍ വിവാഹം വെറും ശാരീരിക ബന്ധം മാത്രമല്ല. പടച്ചവന്‍റെ പൊരുത്തവും പാരത്രിക വിജയവും ഇഹലോക സമാധാനവും സ്നേഹവും ലക്ഷ്യമിട്ട് ഒരിണയെ കൂട്ടാളിയായി സ്വീകരിക്കലും ഒരു അനുഗ്രഹീത കുടുംബത്തെ നട്ടു പിടിപ്പിച്ച് അതിനു വെള്ളവും വളവും നല്‍കി വടവൃക്ഷമായി വളര്‍ത്തലുമാണ് വിവാഹത്തിന്‍റെ ലക്ഷ്യം. നാമൊന്ന് സങ്കല്‍പ്പിക്കുക. ഒരു ഭാഗത്ത് ഏതാനും പെണ്‍കുട്ടികളുടെ അല്ലെങ്കില്‍ ഒരു പെണ്‍കുട്ടിയുടെ പിതാവിന് കഠിന രോഗം പിടികൂടുന്നു. രോഗം വര്‍ദ്ധിക്കുകയും അദ്ദേഹം മരണത്തിലേക്ക് നീങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു. സന്താനങ്ങളെ കാണുമ്പോള്‍ അദ്ദേഹത്തിന് വലിയ ദു:ഖമുണ്ടാകുന്നു. മറുഭാഗത്ത്, സാധു പെണ്‍കുട്ടികള്‍ അനാഥത്വത്തിന്‍റെ ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇത്തരുണത്തില്‍ ആ പിതാവ് കുടുംബത്തിന്‍റെ ശരിയായ പരിചരണത്തിന് ഒരു മരുമകനെ അന്വേഷിക്കുന്നു. ഭാഗ്യവശാല്‍ അനുയോജ്യനായ ഒരു വ്യക്തിയെ കണ്ടെത്തുകയും ചെയ്യുന്നു. ഇത്തരുണത്തില്‍ അദ്ദേഹം എന്താണ് ചെയ്യേണ്ടത്? ചുരുക്കത്തില്‍ തികച്ചും  മതപരവും മാനുഷികവുമായ ഇത്തരം കാരണങ്ങളുടെ പേരില്‍ പതിനെട്ടു വയസ്സിനു മുമ്പ് വിവാഹം കഴിക്കാന്‍
ഇസ് ലാമില്‍ അനുവാദമുണ്ട്. പ്രവാചനും സ്വഹാബത്തും അതു ചെയ്തിട്ടുമുണ്ട്. ധാര്‍മ്മിക മൂല്യങ്ങളും മാനവ മഹത്വവും ഇതിനെ ശരിവെക്കുകയും ചെയ്യുന്നു.
(6) ഈ വിഷയം ഇസ് ലാമിന്‍റെയും മുസ് ലിംകളുടെയും മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതു കൊണ്ടു മാത്രമാണ് ഇതിനെ ശരീഅത്ത് വിഷയമായി ഞങ്ങള്‍ കാണുന്നത്. യഥാര്‍ത്ഥത്തില്‍ ജാതിമത വ്യത്യാസമില്ലാതെ എല്ലാ പൗരന്‍മാരെയും ബാധിക്കുന്ന ഒരു പൊതു പ്രശ്നമാണിത്. മുസ് ലിം -
അമുസ് ലിം വേര്‍തിരിവൊന്നുമില്ലാതെ അടുത്ത കാലം വരെ പൊതുവില്‍ ആരും പതിനെട്ടു വയസ്സ് എന്ന പ്രായ പരിധിയില്‍ നിര്‍ബന്ധം പിടിച്ചിട്ടില്ല. എന്തിനേറെ, ഈ നിയമങ്ങള്‍ക്കു വേണ്ടി വലിയ വായില്‍ വാദിക്കുന്നവരുടെ കുടുംബങ്ങളില്‍ പോലും ഈ പ്രായ പരിധി പാലിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടായിരിക്കും. ആദ്യം സൂചിപ്പിക്കപ്പെട്ടതു പോലെ വിദ്യാഭ്യാസത്തിന്‍റെയും അന്വേഷണത്തിന്‍റെയും പേരില്‍ പൊതുവായി ഇന്ന് അവസ്ഥ മാറിയെന്നു മാത്രം. എന്നാല്‍ രാജസ്ഥാനിലും മറ്റും ഇന്നും ശൈശവ വിവാഹങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്. കൂടാതെ മുമ്പ് സൂചിപ്പിക്കപ്പെട്ട ന്യായമായ കാരണങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകാറുണ്ട്. ആകയാല്‍ മാനുഷികതയുടെ പരിപ്രേക്ഷ്യത്തില്‍ കൂടി ഇതിനെ നോക്കേണ്ടതാണ്.
(7) വേറെ ധാരാളം ആവശ്യങ്ങളും വിഷയങ്ങളുമുള്ളപ്പോള്‍ ഇതിനായി എന്തിനിറങ്ങുന്നു എന്നു ചോദ്യമുണ്ടായിട്ടുണ്ട്. ഒന്നാമതായി ആരും മറ്റു വിഷയങ്ങള്‍ ഒന്നിനെയും വിസ്മരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നില്ല. ഇസ് ലാം സ്ത്രീകള്‍ക്കു നല്‍കുന്ന അവകാശങ്ങള്‍ പ്രചരിപ്പിക്കലും പ്രേരിപ്പിക്കലും ഇന്നത്തെ വലിയൊരാവശ്യമാണ്. (മലയാളത്തിലും പ്രസിദ്ധീകൃതമായ വിനീതന്‍റെ രചന - ഇസ്ലാമില്‍ സ്ത്രീകളുടെ സാമ്പത്തിക അവകാശങ്ങള്‍ - പഠിക്കാന്‍ അപേക്ഷിക്കുന്നു.) മുസ്ലിം വ്യക്തി നിയമം സംരക്ഷിക്കപ്പെടാനുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗവും ശരീഅത്തിനെ പഠിക്കലും പകര്‍ത്തലും പ്രചരിപ്പിക്കലും തന്നെ. എന്നാല്‍ ശരീഅത്ത് വിരുദ്ധമായ നിയമങ്ങളെയും നീക്കങ്ങളെയും നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് നേരിടുന്നതും വലിയൊരാവശ്യമാണ്. പിന്നെ, ഈ വിഷയം മാത്രം വലുതായി അവതരിപ്പിക്കപ്പെട്ടതിനു പിന്നില്‍ ചില തല്‍പര കക്ഷികളാണ് എന്ന കാര്യം നിഷ്പക്ഷമതികള്‍ തിരിച്ചറിയുക. ഉദാഹരണത്തിന്, മാധ്യമ പ്രവര്‍ത്തകരായ സഹോദരങ്ങളോട് ക്ഷമാപണം നടത്തിക്കൊണ്ട് പറയട്ടെ, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിനെ പോലുള്ള കൂട്ടായ്മകള്‍ സ്ത്രീകളുടെ ന്യായമായ അവകാശങ്ങളുടെ സംരക്ഷണത്തിനു വേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് മാധ്യമങ്ങള്‍ എത്ര പ്രാധാന്യം നല്‍കാറുണ്ട്? എന്നാല്‍ ഇതുപോലുള്ള പ്രശ്നങ്ങളിലെ വാദകോലാഹലങ്ങള്‍ക്ക് എത്ര സ്ഥാനമാണ് നല്‍കുന്നത്? രണ്ടാമതായി, ഇത്തരം വിഷയങ്ങളിലുള്ള ഭരണകൂടങ്ങളുടെ നീക്കങ്ങള്‍ വെറും ഈ വിഷയവുമായി മാത്രം ബന്ധപ്പെട്ടതല്ല. മഹാരാഷ്ട്ര നിയമസഭയില്‍ ബഹുഭാര്യത്വം നിരോധിച്ചുകൊണ്ടുള്ള ബില്‍ അവതരിപ്പിച്ചപ്പോള്‍ നടത്തപ്പെട്ട വിശദീകരണം, ഇത് രാജ്യത്ത് ഏകസിവില്‍ കോഡ് കൊണ്ടുവരാനുള്ള പ്രഥമ ചുവടുവെയ്പ്പാണ് എന്നാണ്. അതെ,
മുസ്ലിം വിരുദ്ധ ശക്തികളുടെ പ്രധാനപ്പെട്ട ഉന്നം ഈ രാജ്യത്ത് ഏക സിവില്‍ കോഡ് കൊണ്ടുവരലാണ് എന്നത് പരസ്യമായ രഹസ്യമാണ്. ഏകസില്‍ കോഡിന്‍റെ ഭീഷണി നിലനില്‍ക്കുന്ന കാലത്തോളം ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്.
(8) ഇതിനെ കുറിച്ച് മുസ് ലിം നേതൃത്വം മാത്രം ഇത്ര ശ്രദ്ധ ചെലുത്തുന്നത് എന്തിനാണെന്ന് ചില സുമനസ്സുകള്‍ക്ക് സംശയമുണ്ട്. ബഹുമാന്യരേ, ഈ രാജ്യത്തെ കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിക്കപ്പെടുന്ന ഏക സമുദായം മുസ് ലിംകളാണെന്ന് ആര്‍ക്കാണ് അറിയാത്തത്?
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സമ്മതിക്കുകയും സ്ഥിരപ്പെടുകയും ചെയ്തവര്‍ സ്വതന്ത്രമായി വിഹരിക്കുന്നു. വല്ലവരുടെയും സിം കാര്‍ഡില്‍ പേരു കാണപ്പെട്ടു എന്നതിന്‍റെ പേരില്‍ മാത്രം പല മുസ് ലിംകളും ജയിലുകളില്‍ കഴിയുന്നു.! നമ്മുടെ വിഷയത്തെ തന്നെ എടുക്കൂ. മേല്‍ പറയപ്പെട്ടതുപോലെ പ്രായ പരിധിക്കു മുമ്പുള്ള വിവാഹങ്ങള്‍ എല്ലാ സമുദായങ്ങളിലുമുണ്ട്. പക്ഷെ, അതൊന്നും കാണാത്ത നിയമ പാലകര്‍, മുസ് ലിംകളിലിങ്ങനെ ഒരു വിവാഹാലോചനയോ വിവാഹമോ നടന്നാല്‍ എത്ര പ്രശ്നങ്ങളാണുണ്ടാക്കുന്നത്.? അതെ, നീതിയുടെയും നിയമത്തിന്‍റെയും പരസ്പര വിരുദ്ധമായ ഈ ഇരട്ട അളവു കോലുകള്‍ ഈ രാജ്യത്തിന്
ഗുരുതര ഭീഷണിയാണ്.
(9) സമുദായാംഗങ്ങളോടും നേതാക്കളോടും വളരെ സ്നേഹാദരവുകളോടെ ഒരു കാര്യം ഉണര്‍ത്തട്ടെ.! ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് നമ്മുടെ മുന്‍ഗാമികള്‍ പോരോടിയതും നാം ഇവിടെ നിലകൊള്ളുന്നതും
ഇസ് ലാമിക സന്ദേശങ്ങള്‍ പഠിച്ചും പകര്‍ത്തിയും പ്രചരിപ്പിച്ചും കൊണ്ടുള്ള ഒരു ജീവിതത്തില്‍ മാത്രമാണ്. ആകയാല്‍, ശരീഅത്തിന്‍റെ വിഷയത്തില്‍ ഐക്യപ്പെടുകയും ഐക്യപ്പെടുത്തുകയും ചെയ്യുക. രാഷ്ട്രീയ-സംഘടന-കുടുംബ-വ്യക്തി താല്‍പര്യങ്ങളും പ്രശ്നങ്ങളും ഇതിലേക്കു വലിച്ചിഴയ്ക്കരുത്. ന്യായമായ അഭിപ്രായ വ്യത്യാസങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അതിന്‍റെ വേദികളില്‍ മാന്യമായി അവതരിപ്പിക്കുക. നേതൃത്വത്തെയും സമുദായത്തെയും നിന്ദിക്കുകയോ സംശയിപ്പിക്കുകയോ ചെയ്യുന്ന പ്രവണത ഒരിക്കലുമുണ്ടാകരുത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നവര്‍ ഓര്‍ക്കുക; നിങ്ങളുടെ ഭാവിയും അപകടത്തിലാണ്. ചരിത്രം നിങ്ങള്‍ക്കു മാപ്പു നല്‍കുകയുമില്ല.
(10) അവസാനമായി മുസ് ലിം - അമുസ് ലിം ഭേദമന്യേ ഇത്തരം വിഷയങ്ങളെ കുറിച്ച് അലോചിക്കുന്ന എല്ലാ സഹോദരങ്ങളോടും ഒരു കാര്യം കൂടി പറയട്ടെ, ഇത് ഏതാനും മുസ് ലിംകളുടെയോ സംഘടനകളുടെയോ ചിന്തയോ പരിശ്രമമോ അല്ല. എല്ലാ കാലത്തെയും ഞങ്ങളുടെ ഒരു ധര്‍മ്മവും ബാധ്യതയുമാണ്. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് മുന്‍ സാരഥിയും വിശ്വ പണ്ഡിതനുമായ അല്ലാമാ അലീമിയാന്‍ ബോര്‍ഡിന്‍റെ അഹ്മദാബാദ് സമ്മേളനത്തില്‍ ഇന്ത്യന്‍ മുസ് ലിംകളുടെ മാത്രമല്ല, രാജ്യത്തിന്‍റെ തന്നെ എക്കാത്തെയും ആവേശമായ രണ്ടു മഹത്തുക്കളുടെ പ്രസ്താവനകള്‍ ഉദ്ധരിക്കുകയുണ്ടായി. മൗലാനാ അബുല്‍ കലാം ആസാദിന്‍റെയും ഡോ. ദാകിര്‍ ഹുസൈന്‍റെയും. മൗലാനാ ആസാദ് നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ കാക്കിനാട സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് പ്രസ്താവിച്ചു:
 "എന്‍റെ ജീവിത യാത്രയില്‍ നിന്നും എന്നില്‍ ഉണ്ടായിത്തീര്‍ന്ന രണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ വളരെ വ്യക്തമായ നിലയില്‍ പ്രഖ്യാപിക്കട്ടെ. ഒന്ന്, ഞാന്‍ ഒരു മുസ് ലിമാണ്. ഇസ് ലാമിക സന്ദേശങ്ങളിലും വിധിവിലക്കുകളിലും ഞാന്‍ അഭിമാനിക്കുന്നു. അതില്‍ ഒന്നുപോലും ഉപേക്ഷിക്കാന്‍ ഞാന്‍ സന്നദ്ധനല്ല. രണ്ട്, ഞാന്‍ ഒരു ഇന്ത്യക്കാരനാണ്. അഖണ്ഡ ഭാരതത്തിന്‍റെ നിര്‍മ്മിതിയിലും വളര്‍ച്ചയിലും എനിക്ക് വ്യക്തമായ പങ്കുണ്ട്. ഈ അവകാശത്തെ കയ്യൊഴിയാന്‍ ഞാന്‍ ഒരിക്കലും തയ്യാറല്ല".
മുന്‍ ഇന്ത്യന്‍ രാഷ്ട്രപതികൂടിയായ ഡോ. ദാകിര്‍ ഹുസൈന്‍ ബനാറസ് ഹിന്ദു സര്‍വ്വകലാ ശാലയിലെ ബിരുധ ദാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് പ്രസ്താവിച്ചു:
"മുസ് ലിംകള്‍ രാജ്യത്തെ പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നത് പല സഹോദരങ്ങള്‍ക്കും തെറ്റിധാരണ ഉണ്ടായിരിക്കാം. എന്നാല്‍ മുസ് ലിംകളുടെ അസ്തിത്വവും വ്യക്തിത്വവും നഷ്ടപ്പെടുമോയെന്ന ന്യായമായ ആശങ്കയാണ് അതിനു പിന്നിലുള്ളതെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് അപേക്ഷിക്കുന്നു".
പ്രബുദ്ധമായ ആ സദസ്സിനു മുന്നില്‍ ഡോക്ടര്‍ സാഹിബ് മര്‍ഹൂം ഉദ്ധരിച്ച ഈരടി വളരെ ഉജ്ജ്വലം തന്നെ;
 "ഈ പൂവനത്തിന്‍റെ സൗന്ദര്യവും സമ്പൂര്‍ണ്ണതയും വ്യത്യസ്ഥ പുഷ്പങ്ങളും സുഗന്ധങ്ങളുമാണ്. ഇത്തരുണത്തില്‍ എന്‍റെ നിറവും മണവും ആര്‍ക്കെങ്കിലും അരോചകമാകുന്നുണ്ടെങ്കില്‍ അവര്‍ മനസ്സിലാക്കുക, ഈ പുവനത്തിന്‍റെ പൂര്‍ണ്ണതയില്‍ ഈ നിറത്തിനും മണത്തിനും അനിഷേധ്യമായ ഒരു പങ്കുണ്ട്".  
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...