Friday, May 15, 2020

പ്രവാചകത്വ പരിസമാപ്തി -അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


പ്രവാചകത്വ പരിസമാപ്തി 
ഭാഗം 01
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
അളവറ്റ ദയാലുവും മഹാ കാരുണികനുമായ അല്ലാഹു ഇരുലോക വിജയം വെച്ചിരിക്കുന്നത് സത്യവിശ്വാസത്തിലും സത്കര്‍മ്മത്തിലുമാണ്. സത്യവിശ്വാസത്തിന്‍റെ പ്രധാനപ്പെട്ട ഒരു ഭാഗം അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വ) അവസാനത്തെ നബിയാണെന്ന് വിശ്വസിക്കുകയും സ്നേഹിച്ച് ആദരിക്കുകയും അനുസരിക്കുകയും അനുകരിക്കുകയും ചെയ്യലാണ്. വിശ്വപണ്ഡിതനായ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി  വര്‍ഷങ്ങള്‍ക്ക് മുമ്പ് മദീനാ മുനവ്വറയിലെ ജാമിഅ ഇസ്ലാമിയ്യയില്‍ പ്രവാചകത്വവും പ്രവാചകന്മാരും ഖുര്‍ആന്‍-ഹദീസിന്‍റെ വെളിച്ചത്തില്‍ എന്ന വിഷയത്തില്‍ ഏതാനും ദിവസം നീണ്ടുനിന്ന പ്രബന്ധ അവതരണം നടത്തുകയുണ്ടായി. അതിന്‍റെ അവസാനത്തെ രണ്ട് പ്രബന്ധങ്ങളില്‍ റസൂലുല്ലാഹി (സ്വ) യുടെ പ്രവാചകത്വ പരിസമാപ്തി പണ്ഡിതോചിതവും വൈകാരികവുമായ നിലയില്‍ അവതരിപ്പിച്ചു. പ്രസ്തുത ഭാഗം പ്രത്യേക രചനയായി ഇവിടെ കൊടുക്കുന്നു. മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വ) അവസാനത്തെ നബിയും ഏക നായകനും സര്‍വ്വരുടെയും വഴികാട്ടിയുമാണെന്ന് ഇത് ശക്തവും വ്യക്തവുമായി വിവരിക്കുന്നു. അല്ലാഹു ഇത് പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും ഉതവി നല്‍കട്ടെ.! 
https://swahabainfo.blogspot.com/2020/05/blog-post_60.html?spref=tw

പൂര്‍ത്തീകരിക്കപ്പെട്ട ദീന്‍, നബിമാരുടെ പിന്‍ഗാമികളായ സമുദായം. 
സര്‍വ്വജ്ഞനായ പടച്ചവന്‍റെ അജയ്യമായ തീരുമാനപ്രകാരം ദീനുല്‍ ഇസ്ലാമിനെ പരിപൂര്‍ണ്ണതയില്‍ എത്തിച്ചു. സര്‍വ്വകാലങ്ങളിലേക്കും മുഴുവന്‍ സ്ഥലങ്ങളിലും അഖില ആവശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ പര്യാപ്തമാക്കി. അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) സര്‍വ്വശക്തന്‍റെ സന്ദേശവും ദീനിന്‍റെ സൂക്ഷിപ്പ് മുതലും സമ്പൂര്‍ണ്ണമായ നിലയില്‍ അടിമകള്‍ക്ക് എത്തിച്ചു. അല്ലാഹുവിന്‍റെ പാതയില്‍ ശരിയായ നിലയില്‍ ത്യാഗ പരിശ്രമങ്ങള്‍ അനുഷ്ടിച്ചു. നുബുവ്വത്തിന്‍റെ, പ്രവാചകത്വത്തിന്‍റെ സ്ഥാനം കരസ്ഥമാക്കാതെ തന്നെ പ്രവാചകന്മാരുടെ പരിശ്രമങ്ങള്‍ ഏറ്റെടുക്കാനും ഇസ്ലാമിക പ്രബോധനം യഥാവിധി നിര്‍വ്വഹിക്കാനും തിരുമറി-മറിമായങ്ങളെ നേരിടാനും ഗുണകാംഷയോടെ എങ്ങും എന്നും മാനവരാശിയെ നയിക്കാനും പര്യാപ്തമായ ഒരു സമുദായത്തെ സജ്ജമാക്കി. നിങ്ങള്‍ ജനങ്ങളുടെ നന്മയ്ക്കായി അയയ്ക്കപ്പെട്ട ഉത്തമസമുദായമാണ്. നിങ്ങള്‍ നന്മ ഉപദേശിക്കുകയും തിന്മ തടയുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. (ആലിഇംറാന്‍ 110).
അതെ, അല്ലാഹു പ്രവാചകത്വത്തിന് പരിസമാപ്തി കുറിച്ചു. എന്നാല്‍ ലോകത്ത് പ്രവാചകന്മാരുടെ പിന്‍ഗാമികളായി. വിജ്ഞാനത്തിന്‍റെയും സന്മാര്‍ഗ്ഗത്തിന്‍റെയും പ്രകാശിക്കുന്ന വിളക്കുകളും ചിതറാത്ത ചിത്രങ്ങളും പതറാത്ത പാദങ്ങളും ഉള്ള അടിയുറപ്പിന്‍റെ പര്‍വ്വതങ്ങളും എല്ലാ കാലത്തും സര്‍വ്വസ്ഥലങ്ങളിലും ഉണ്ടായിരിക്കുന്നതാണെന്നും തീരുമാനിച്ചു. അല്ലാഹുവിന്‍റെ ഈ തീരുമാനത്തിന്‍റെ സുവിശേഷം അറിയിച്ചുകൊണ്ട്  റസൂലുല്ലാഹി (സ) അരുളി: ഓരോ കാലഘട്ടത്തിലും നീതി നിറഞ്ഞ വ്യക്തിത്വങ്ങള്‍ പ്രവാചകത്വത്തിന്‍റെ വിശുദ്ധ വിജ്ഞാനത്തെ യഥാവിധി വഹിക്കുന്നതാണ്. പരിധിലംഘിക്കുന്നവരുടെ തിരുമറികള്‍, അസത്യവാദികളുടെ മറിമായങ്ങള്‍, വിവരം കെട്ടവരുടെ ദുര്‍വ്യാഖ്യാനങ്ങള്‍ ഇവയില്‍ നിന്നും അവര്‍  ഈ വിജ്ഞാനത്തെ സംരക്ഷിക്കുന്നതാണ്. എന്‍റെ സമുദായത്തില്‍ ഒരു വിഭാഗം സത്യത്തിന്‍റെ മേല്‍ നിരന്തരം നിലയുറപ്പിക്കുകയും വിജയം വരിക്കുകയും ചെയ്യുന്നതാണ്. അവരെ പിന്തുണക്കാത്തവരെക്കൊണ്ട് അവര്‍ക്ക് യാതൊരു കുഴപ്പവും ഉണ്ടാകുന്നതല്ല. ലോകാവസാനം വരുന്നതുവരെ ഇത്തരം ആളുകള്‍ നിലനില്‍ക്കുന്നതാണ്. (മുസ്ലിം). 
പ്രവാചകത്വ പരിസമാപ്തിയുടെ പ്രഖ്യാപനം
അല്ലാഹുവിന്‍റെ തീരുമാന ലോകത്ത് ഇക്കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ട് കഴിഞ്ഞപ്പോള്‍ അല്ലാഹു പ്രഖ്യാപിച്ചു: മാനവരാശിയുടെ ഇരുലോക വിജയത്തിന്‍റെ അടിസ്ഥാനമായ വിശ്വാസ കര്‍മ്മങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങള്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) യിലൂടെ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. ഇനി ആര്‍ക്കും പുതുതായി പ്രവാചകത്വം നല്‍കപ്പെടുന്നതല്ല. മുഹമ്മദുര്‍റസൂലുല്ലാഹി (സ) അന്ത്യപ്രവാചകനാണ്. ഇക്കാര്യം പ്രഖ്യാപിക്കാന്‍ അല്ലാഹു സമുന്നതമായ വിവിധ ശൈലികളാണ് ഉപയോഗിച്ചത്. ഇവ ഓരോന്നും സംശുദ്ധബുദ്ധിയും അവക്രമായ മനസ്സുമുള്ള ഓരോ വ്യക്തികളും സമ്മതിക്കാന്‍ പര്യാപ്തമായ ശൈലികളാണ്. ഒരു ഭാഗത്ത് അല്ലാഹു പ്രഖ്യാപിച്ചു: മുഹമ്മദ് നബി നിങ്ങളിലെ പുരുഷന്മാര്‍ ആരുടെയും പിതാവല്ല. മറിച്ച്, അല്ലാഹുവിന്‍റെ ദൂതനും അവസാന നബിയുമാണ്. അല്ലാഹു എല്ലാം അറിയുന്നവനാണ്.( അഹസാബ് 40). റസൂലുല്ലാഹി (സ) അന്ത്യപ്രവാചകനാണ് എന്ന് ഈ ആയത്ത് വളരെ വ്യക്തമായി വിളിച്ചറിയിക്കുന്നു. പരിശുദ്ധഖുര്‍ആന്‍ മനസ്സിലാക്കുകയും ലോകത്തിന് മുഴുവന്‍ മനസ്സാലാക്കിക്കൊടുക്കുകയും ചെയ്ത സഹാബികള്‍ ഈ ആയത്തിലെ ഖാത്തമുന്നബിയ്യീന്‍ എന്നതിന് അവസാനത്തെ പ്രവാചകന്‍ എന്ന് തന്നെയാണ് ആശയം പറഞ്ഞിട്ടുള്ളത്. കൂടാതെ, ഓരോ യുഗങ്ങളിലുമുള്ള പണ്ഡിത മഹത്തുക്കള്‍ ഈ ആയത്തിന്‍റെ വെളിച്ചത്തില്‍ പ്രവാചകത്വപരിസമാപ്തി സമര്‍ത്ഥിക്കുകയും ചെയ്തു. അല്ലാഹു എല്ലാ അറിയുന്നവനാണ് എന്ന ആയത്തിന്‍റെ അവസാന ഭാഗം പരിശുദ്ധഖുര്‍ആനിന്‍റെ അമാനുഷികതയുടെ ഒരു മാതൃക കൂടിയാണ്. അതെ, ലോകാവസാനം വരെയുമുള്ള വിത്യസ്ത വിഭാഗങ്ങള്‍ക്ക് ഒരു പ്രവാചകന്‍ എങ്ങനെ മതിയാകും എന്ന് ആരെങ്കിലും ചിന്തിക്കുന്നെങ്കില്‍, അല്ലാഹു എല്ലാ കാര്യങ്ങളും നന്നായി അറിയുന്നുണ്ടെന്ന് മനസ്സിലാക്കിക്കൊള്ളട്ടെ! 
മറുഭാഗത്ത് റസൂലുല്ലാഹി (സ) യുടെ അനുഗ്രഹീത ജീവിതവും സന്ദേശവും സര്‍വ്വകാലത്തേക്കും മുഴുവന്‍ സ്ഥലങ്ങളിലേക്കും അഖില വിഭാഗങ്ങള്‍ക്കും മാതൃകാ യോഗ്യമാണ് എന്ന് പല വചനങ്ങളിലൂടെ അല്ലാഹു ഉണര്‍ത്തുകയും ചെയ്തു. അതില്‍ ഏതാനും വചനങ്ങള്‍ പാരായണം ചെയ്യുക: അല്ലാഹുവിന്‍റെ ദൂതരില്‍ നിങ്ങള്‍ക്ക് അതായത് അല്ലാഹുവിനെയും അന്ത്യദിനത്തെയും ആഗ്രഹിക്കുകയും അല്ലാഹുവിനെ അധികമായി ധ്യാനിക്കുകയും ചെയ്യുന്നവര്‍ക്ക് ഉത്തമ മാതൃകയുണ്ട്.( അഹ്സാബ് 21). താങ്കള്‍ പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുന്നതുമാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണകാട്ടുന്നവനുമാണ്.(ആലി ഇംറാന്‍ 31). പ്രവാചകരെ, സാക്ഷ്യം രേഖപ്പെടുത്തുന്നവരും സുവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരായി താങ്കളെ നാം അയച്ചിരിക്കുന്നു. അല്ലാഹുവിന്‍റെ അനുമതി പ്രകാരം അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരും പ്രകാശം പരത്തുന്ന വിളക്കുമാക്കിയിരിക്കുന്നു. (അഹ്സാബ് 45-46). 
അദൃശ്യങ്ങള്‍ എല്ലാം അറിയുന്ന അല്ലാഹു സര്‍വ്വസമുന്നതനാണ്. അവസാനിക്കാനും പകരക്കാരന്‍ വരാനും സാധ്യതയുള്ള ഒരു ഭരണാധികാരിയെ പരിധിവിട്ട് പ്രശംസിക്കുന്നത് ബുദ്ധിയുള്ളവരുടെ ജോലിയല്ല. ഇത്തരം ആളുകളെക്കുറിച്ച് അറിവും ബോധവും ഉള്ളവര്‍ അളന്നുമുറിച്ചുമാത്രമേ സംസാരിക്കുകയുള്ളൂ. ഇവിടെ എല്ലാ അറിയുന്നവനായ അല്ലാഹുവാണ് റസൂലുല്ലാഹി (സ) അവസാനത്തെ നബിയാണെന്നും സര്‍വ്വസ്ഥല-കാലങ്ങള്‍ക്കും മാതൃകാ പുരുഷനാണെന്നും വളരെ ശക്തിയായും വെക്തമായും പ്രഖ്യാപിച്ചിരിക്കുന്നത്. ഇവകള്‍ പാരായണം ചെയ്യുന്ന ഓരോ സുമനസ്സുകളും ഇക്കാര്യം തുറന്ന് സമ്മതിക്കുക തന്നെ ചെയ്യുന്നതാണ്. 
മുഹമ്മദീ ജീവിത-സന്ദേശങ്ങളുടെ സുരക്ഷിതത്വത്തിന് അദൃശ്യ സജ്ജീകരണങ്ങള്‍
മുഹമ്മദുര്‍റസൂലുല്ലാഹി (സ) അന്ത്യപ്രവാചകനായി പ്രഖ്യാപിക്കുകയും റസൂലുല്ലാഹി (സ) യുടെ ജീവിതത്തെയും സന്ദേശത്തെയും സര്‍വ്വമനുഷ്യര്‍ക്കും മാതൃകായോഗ്യമായി വിവരിക്കുകയും ചെയ്ത ശേഷം അല്ലാഹുവിന്‍റെ കാരുണ്യം റസൂലുല്ലാഹി (സ) യുടെ ജീവിതവും അവസ്ഥകളും വചനങ്ങളും സ്വഭാവ രീതികളും സംരക്ഷിക്കുന്നതിലേക്ക് തിരിഞ്ഞു. തല്‍ഫലമായി പടച്ചവന്‍ ആദ്യകാല പണ്ഡിത പടുക്കളുടെ മനസ്സും മസ്തിഷ്കവും ഈ ഭാഗത്തേക്ക് തിരിച്ചുവിട്ടു. ലോക ചരിത്രത്തില്‍ പകരം കാണാത്ത നിലയില്‍ അവര്‍ ഈ മാര്‍ഗ്ഗത്തില്‍ കഠിനമായ ത്യാഗപരിശ്രമങ്ങള്‍ ചെയ്തു. ഒരുഭാഗത്ത് റസൂലുല്ലാഹി (സ) യുടെ ഓരോ അനക്കങ്ങളും അടക്കങ്ങളും പലര്‍ക്കും നിസ്സാരമായി തോന്നാവുന്ന ചെറിയ കാര്യങ്ങള്‍ വരെ അവര്‍ ശേഖരിച്ചപ്പോള്‍ മറുഭാഗത്ത് ഈ പഠന യാത്രകളില്‍ ആദ്യന്തം വലിയ സൂക്ഷ്മതയും ശ്രദ്ധയും പുലര്‍ത്തുകയും ചെയ്തു. 
ഉദാഹരണത്തിന് ഇമാം അബൂഈസാ തിര്‍മിദി (209-279) ക്രോഡീകരിച്ച ശമാഇല്‍ എന്ന ഗ്രന്ഥം പാരായണം ചെയ്യുക. റസൂലുല്ലാഹി (സ) യുടെ രൂപം, ആകൃതി, പതിവ്, സ്വഭാവം, താല്‍പ്പര്യം മുതലായ വിഷയങ്ങളിലെ അതിസൂക്ഷ്മമായ കാര്യങ്ങള്‍ അതില്‍ ശേഖരിച്ചിരിക്കുന്നു. ഇതര വ്യക്തികളെ പോകട്ടെ നബിമാരുടെ വിഷയത്തില്‍ പോലും ഇത്തരം കാര്യങ്ങള്‍ കാണാന്‍ സാധിക്കുന്നതല്ല. ഈ പരിശ്രമങ്ങളെ വെറും യാദൃശ്ചികവും വ്യക്തിപരമായ ആവേശവുമായി കാണാന്‍ കഴിയുന്നതല്ല. ഇപ്രകാരം ഇമാം മുഹമ്മദുബ്ന് ഇസ്മാഈല്‍ ബുഖാരി (റ) (194-256) ക്രോഡീകരിച്ച അല്‍ അദബുല്‍ മുഫ്റത് എന്ന ഗ്രന്ഥം പാരായണം ചെയ്യുക. പരസ്പര ബന്ധങ്ങള്‍, സഹകരണ രീതികള്‍, ആത്മ സംസ്കരണം, മുതലായ ഇസ്ലാമിക മര്യാദകളും സ്വഭാവങ്ങളുമായി ബന്ധപ്പെട്ട ധാരാളം പ്രവാചക വചനങ്ങളും കര്‍മ്മങ്ങളും ഇതില്‍ സമാഹരിച്ചിരിക്കുന്നു. ഇത് യാദൃശ്ചികമായ ഒരു സംഭവമല്ലാ, സര്‍വ്വകാലങ്ങളിലും സ്ഥലങ്ങളിലും പ്രവാചക സന്ദേശങ്ങള്‍ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനുമുള്ള അജയ്യനായ അല്ലാഹുവിന്‍റെ തന്ത്രപൂര്‍ണ്ണമായ പദ്ധതിയാണെന്ന് മനസ്സിലാക്കാന്‍ കഴിയും. 
അതെ, പ്രവാചക വചനങ്ങളും കര്‍മ്മങ്ങളും സമാഹരിച്ച ഹദീസ് ഗ്രന്ഥങ്ങള്‍ ഒരുതരം പ്രവാചക ഡയറിയാണ്. പ്രവാചകത്വത്തിന്‍റെ കിരീടം ധരിപ്പക്കപ്പെട്ടതുമുതല്‍ ഇരുപത്തിമൂന്ന് വര്‍ഷം ഓരോ ദിവസവും റസൂലുല്ലാഹി (സ) കഴിച്ചുകൂട്ടിയത് എങ്ങനെയാണെന്ന് ഇതില്‍ വിവരിച്ച് തരുന്നു. റസൂലുല്ലാഹി (സ) യുടെ രാപകലുകള്‍, പതിവ് രീതികള്‍, സ്വഭാവ കര്‍മ്മങ്ങള്‍, ചിന്താവീക്ഷണങ്ങള്‍ ഇതെല്ലാം അതിസൂക്ഷ്മമായ നിലയില്‍ ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ഗതകാലത്തുള്ള മഹാന്മാരെ മാത്രമല്ല സമകാലികരായ വ്യക്തിത്വങ്ങളെക്കുറിച്ചും ഈ രീതിയില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതല്ല. പുണ്യഹദീസിന്‍റെ ശേഖരത്തിലൂടെ ഓരോ വ്യക്തികള്‍ക്കും ഇന്നും റസൂലുല്ലാഹി (സ) യുടെ തിരുസദസ്സില്‍ എത്താനും വചനങ്ങള്‍ ശ്രവിക്കാനും സഹവാസത്തിന്‍റെ സല്‍ഫലങ്ങള്‍ അനുഭവിക്കാനും സാധിക്കുന്നതാണ്. കൂടാതെ, ചിത്രങ്ങളുടെയും പ്രതിമകളുടെയും വിഷയത്തില്‍ മുന്‍ഗാമികള്‍ക്ക് സംഭവിച്ച പിഴവുകളില്‍ നിന്നും ഹദീസ് ശേഖരം കാരണമായി റസൂലുല്ലാഹി (സ) യുടെ വ്യക്തിത്വത്തിന് സുരശ്രക്ഷിതത്വം ലഭിച്ചിരിക്കുന്നു. 
പ്രവാചക അദ്ധ്യായങ്ങളില്‍ ഒന്നായ ഹജ്ജത്തുല്‍ വിദായ യാത്രയിലേക്ക് മാത്രം നോക്കുക. നിവേദകന്മാര്‍ സാധാരണ ജനങ്ങള്‍ ശ്രദ്ധിക്കാത്ത കാര്യങ്ങള്‍ പോലും അതില്‍ കാണാന്‍ കഴിയും. രാജാക്കന്മാരുടെയും നേതാക്കന്മാരുടെയും യാത്രാ വിവരണങ്ങളില്‍ കാണപ്പെടാത്ത പലസംഭവങ്ങളും സന്ദേശങ്ങളും നിവേദകന്മാര്‍ ഈ അദ്ധ്യായത്തില്‍ ഉദ്ധരിച്ചിരിക്കുന്നു. ഉദാഹരണത്തിന് റസൂലുല്ലാഹി (സ) ഏത് സുഗന്ധമാണ് പുരട്ടിയത്? എവിടെ നിന്നുമാണ് രക്തം കുത്തി എടുത്തത്? ബലി മൃഗത്തിന്‍റെ അടയാളം എവിടെയാണ് ഇട്ടത്? റസൂലുല്ലാഹി (സ) ഏതെല്ലാം സ്ഥലങ്ങളിലാണ് ഇറങ്ങിയത്? വാഹനത്തിന്‍റെ പിന്നില്‍ ആരെല്ലാമാണ് ഇരുത്തിയത്? എന്നീ കാര്യങ്ങളെല്ലാം വിവരിക്കപ്പെട്ടിരിക്കുന്നു. (വിവരണത്തിന് ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യാ രചിച്ച ഹജ്ജത്തുല്‍ വദാഅ് എന്ന ഗ്രന്ഥവും അതിന് ലേഖകന്‍ കുറിച്ച അവതാരികയും കാണുക.
പ്രവാചക മഹശ്ചരിതത്തിന്‍റെ പ്രാധാന്യം.
ഹദീസ് ശേഖരത്തെപ്പോലെ തന്നെ റസൂലുല്ലാഹി (സ) യുടെ ജീവചരിത്രത്തിന്‍റെ ക്രോഡീകരണവും മുസ്ലിം സമുദായം അതീവ താല്‍പ്പര്യം കാണിച്ചിട്ടുള്ള ഒരു മേഖലായണ്. എല്ലാ കാലത്തും. ഉമ്മത്തിലെ പണ്ഡിത മഹത്തുക്കള്‍ ഈ വിഷയത്തില്‍ വലിയ ആവേശം കാട്ടിയിട്ടുണ്ട്. വിവിധ ലോക ഭാഷകളില്‍ ചെറുതും വലുതുമായ അസംഖ്യം രചനകള്‍ ഈ വിഷയത്തില്‍ ഇറങ്ങിയിട്ടുണ്ട്. അല്ലാമാ ഇബ്നുഖയ്യൂം ജൗവസിയ്യാ (691-751) രചിച്ച സാദുല്‍ മആദ് ഈ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന ഒരു രചനയാണ്. 
സീറത്തുന്നബി, പ്രവാചക മഹത്ച്ഛരിതത്തിന്‍റെ മഹത്വം മഹാന്മാരായ ഇതര പ്രവാചകന്മാരുടെ ജീവ ചരിത്രങ്ങളുമായി ബന്ധിപ്പിച്ച് നോക്കുമ്പോഴാണ് വ്യക്തമാകുന്നത്. ഒരു ഭാഗത്ത് റസൂലുല്ലാഹി (സ) യുടെ ജീവിത അവസ്ഥകളും സന്ദേശങ്ങളും വളരെ ലളിതമായും അതിസൂക്ഷ്മമായും നമുക്ക് ലഭ്യമാണ്. മറുഭാഗത്ത് ഇതര നബിമാരുടെ ചരിത്രങ്ങള്‍ ഇപ്രകാരം ലഭ്യമല്ല. ഉദാഹണത്തിന് മഹാനായ ഈസാ നബി (അ) ന്‍റെ കാര്യം എടുക്കുക. രചനാവൈജ്ഞാനിക മേഖലകളില്‍ ആഗോള തലത്തില്‍ തന്നെ മുന്നേറിയുട്ടുള്ള ക്രൈസ്തവ സഹോദരങ്ങള്‍, ഈസാ മസീഹിന്‍റെ സ്നേഹത്തിലും വിശ്വാസത്തിലും അതിര് കടന്ന് ആരാധിക്കുന്നുണ്ടെങ്കിലും ഈശ്വോ മിശിഹായുടെ സമ്പൂര്‍ണ്ണവും മാതൃകാപരവുമായ ജീവിതവും സന്ദേശവും ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ്. പുതിയ നിയമം, ബൈബിള്‍, യേശുവിന്‍റെ അവസാനത്തെ മൂന്ന് വര്‍ഷം മാത്രമാണ് ഉള്‍ക്കൊണ്ടിരിക്കുന്നതെന്ന് പഴയെ ക്രൈസ്തവ പണ്ഡിതര്‍ പറഞ്ഞിരുന്നു. എന്നാല്‍ അവസാനത്തെ അമ്പത് ദിവസങ്ങളുടെ കാര്യങ്ങള്‍ മാത്രമേ ബൈബളില്‍ ഉള്ളൂ എന്നാണ് പുതിയ പണ്ഡിതര്‍ പ്രസ്താവിക്കുന്നത്. (എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക 13/1710).
അതെ, അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) ഒഴിച്ചുള്ള എല്ലാ പ്രവാചകന്മാരുടെയും നേതാക്കളുടെയും സംഭവങ്ങള്‍ പൊതുവില്‍ അവ്യക്തമാണ്. എന്നാല്‍ റസൂലുല്ലാഹി (സ) യുടെ മുഴുവന്‍ ജീവിതവും സന്ദേശങ്ങളും സുരക്ഷിതവും സുവ്യക്തവുമാണ്. ഇത് മറ്റ് മഹത്തുക്കളെ നിന്ദിക്കലും താഴ്ത്തലുമല്ല, അവരുടെ കാലഘട്ടം ഒരു പ്രത്യേക സ്ഥലത്തും സമയത്തും പരിമിതമായിരുന്നു. അന്ന് അവിടെ അത് ശരിയാംവിധം പ്രയോജനപ്പെട്ടു. ആ കാലം കഴിഞ്ഞതോടെ അതിന്‍റെ ആവശ്യകതയും ഇല്ലാതായി. എന്നാല്‍ റസൂലുല്ലാഹി (സ) യുടെ  കര്‍മ്മ മേഖലയും സമയവും സര്‍വ്വകാലികമാണ്. അതുകൊണ്ട് തന്നെ റസൂലുല്ലാഹി (സ) യുടെ ജീവിതവും സന്ദേശവും ലോകാവസാനംവരെയും നിലനില്‍ക്കുന്നതാണ്. 
റസൂലുല്ലാഹി (സ) യുമായി ശക്തവും നിരന്തരവുമായ ബന്ധം.
മുഹമ്മദുര്‍റസൂലുല്ലാഹി (സ) യുമായി സമുദായത്തിന് നിരന്തരവും ശക്തവുമായ ഒരു ബന്ധം ഉണ്ടായിരിക്കേണ്ടതാണെന്ന് പരിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നു. (അഹ്സാബ്, ഹുജറാത്ത്, തഹ്രീം, മുജാദല, സൂറത്തുകളില്‍ വിവരിക്കപ്പെട്ട പ്രവാചക മര്യാദകള്‍, ഫത്ഹ്, ളുഹാ, ഇന്‍ഷിറാഹ് അദ്ധ്യായങ്ങളില്‍ വിവരിച്ചിരിക്കുന്ന സ്ഥാനസമുന്നതികളും ശരിയായ ചിന്തയോടെ പാരായണം ചെയ്യുന്ന നിക്ഷ്പക്ഷരായ ഓരോരുത്തരുടെയും മനസ്സുകള്‍ റസൂലുല്ലാഹി (സ) മുഴുവന്‍ മനുഷ്യര്‍ക്കും സര്‍വ്വകാലത്തേക്കും  നിയോഗിക്കപ്പെട്ടതാണെന്ന് സാക്ഷ്യം വഹിക്കുന്നതാണ്. അതെ, മുഹമ്മദീ സൂര്യന് ഒരിക്കലും ഗ്രഹണം ബാധിക്കുന്നതല്ല. നബവീ നക്ഷത്രം ഒരിക്കലും അസ്തമിക്കുന്നതുമല്ല. മുഹമ്മദുര്‍റസൂലുല്ലാഹി (സ) യെക്കുറിച്ചുള്ള അല്ലാഹുവിന്‍റെ സുഗന്ധപൂരിതമായ അനുസ്മരണവും പ്രവാചക പ്രകീര്‍ത്തനങ്ങളും ഒരു ഭാഗത്ത് റസൂലുല്ലാഹി (സ) അന്ത്യപ്രവാചകനാണെന്നും വിളിച്ചറിയിക്കുമ്പോള്‍ മറുഭാഗത്ത് സമുദായത്തിലെ ഓരോ അംഗങ്ങളും റസൂലുല്ലാഹി (സ) യുമായിട്ടുള്ള ബന്ധം മനസ്സാ വാചാ കര്‍മ്മണാ നിരന്തരം നിലനിര്‍ത്തുകയും ചെയ്യണമെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു. അതെ, റസൂലുല്ലാഹി (സ) യുടെ വ്യക്തിത്വവുമായി മാത്രമല്ല, റസൂലുല്ലാഹി (സ) യുടെ ജീവിതം, സന്ദേശം, സഹാബത്ത്, തിരുകുടംബം, ജനിച്ചുവളര്‍ന്ന സ്ഥലം, കേന്ദ്രസ്ഥാനങ്ങള്‍ ഇതെല്ലാമായി സ്നേഹാദരവുകള്‍ നിറഞ്ഞ ബന്ധം സമുദായത്തിന് അത്യാവശ്യമാണ്.  ഈ ബന്ധത്തിന് തടസ്സം നില്‍ക്കുന്ന എല്ലാ പ്രവണതകളും നാശകരമാണ്. ഇത്തരുണത്തില്‍ ഇനി പുതിയ ഒരു പ്രവാചകന്‍റെ നിയോഗം റസൂലുല്ലാഹി (സ) യെക്കുറിച്ചുള്ള അല്ലാഹുവിന്‍റെ സമുല്‍കൃഷ്ട പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ്. റസൂലുല്ലാഹി (സ) യുമായിട്ടുള്ള സമുദായത്തിന്‍റെ ശക്തവും നിരന്തരവുമായിട്ടുള്ള ബന്ധത്തിനും എതിരാണ്. ഇതുകൊണ്ട് തന്നെ ഇമാമുകളെക്കുറിച്ചുള്ള ശിയാക്കളുടെ അതിരുകടന്ന വിശ്വാസങ്ങളും ശൈഖുമാരെ സംബന്ധിച്ച് സൂഫിവേഷധാരികളുടെ പരിധിലംഘനങ്ങളും മഹാന്മാരായ ഔലിയാഇനെക്കുറിച്ച് വിവരം കെട്ട പൊതുജനങ്ങളുടെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇസ്ലാമിക വിരുദ്ധമാണ്. അല്ലാഹു ആരുടെയും മനസ്സില്‍ രണ്ട് മനസ്സുകള്‍ വെച്ചിട്ടില്ല എന്ന ഖുര്‍ആനിക വചനം സത്യം തന്നെ. 
അതെ, ഒരു നബിയുടെ സമുദായത്തെ സംബന്ധിച്ചിടത്തോളം പുതിയ ഒരു നബിയുമായിട്ടുള്ള ബന്ധം    പഴയെ നബിയോടും ആ നബിയുമായി ബന്ധപ്പെട്ട വ്യക്തികളോടും വസ്തുക്കളോടുമുള്ള ബന്ധത്തില്‍ തീര്‍ച്ചയായും കുറവുണ്ടാക്കും. ഇത് തെളിവൊന്നും ആവശ്യമില്ലാത്ത പ്രകൃതിപരമായ ഒരു കാര്യമാണ്. എന്നാല്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) യുമായിട്ടുള്ള ബന്ധം കൂടുകയല്ലാതെ ഒരിക്കലും കുറയാന്‍ പാടില്ലെന്ന് പരിശുദ്ധഖുര്‍ആനും പുണ്യഹദീസുകളും വളരെ വ്യക്തമായി അറിയിക്കുന്നു. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ ഓരോരുത്തര്‍ക്കും മാതാപിതാക്കളെയും മക്കളെയും മുഴുവന്‍ മനുഷ്യരേക്കാള്‍ ഞാന്‍ പ്രിയങ്കരനാകുന്നതുവരെയും നിങ്ങള്‍  സത്യവിശ്വാസിയാകുന്നതല്ല. (ബുഖാരി, മുസ്ലിം). പരിശുദ്ധഖുര്‍ആന്‍ ഉണര്‍ത്തുന്നു: സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രവാചകന്‍ അവരിലേക്ക് അവരേക്കാള്‍ ബന്ധമുള്ളവരാണ്. പ്രവാചക പത്നിമാര്‍ അവരുടെ മാതാക്കളുമാണ്. (അഹ്സാബ് 6). പുതിയ ഒരു നബിയുടെ ആഗമനത്തോടെ ഈ സ്നേഹവും ബന്ധവും തകര്‍ന്ന് തരിപ്പണമാകുന്നതാണ്. പ്രിയങ്കരനായ വ്യക്തിത്വം ഒരാള്‍ മാത്രമായിരിക്കണമെന്നത് മനുഷ്യപ്രകൃതിയുടെ ശക്തമായ പ്രേരണയാണ്. 
മുഹമ്മദീ നിയോഗത്തിന്‍റെ മറ്റുചില പ്രത്യേകതകള്‍ 
റസൂലുല്ലാഹി (സ) യുടെ സന്ദേശത്തിന്‍റെ ആഗോളീകരണവും ഇസ്ലാമിക ശരീഅത്തിന്‍റെ സാരസമ്പൂര്‍ണ്ണതയും വിളിച്ചറിയിക്കുന്ന സമുന്നതമായ പ്രഖ്യാപനങ്ങളും റസൂലുല്ലാഹി (സ) യിലൂടെ പ്രവാചകത്വത്തിന് പരിസമാപ്തി കുറിക്കപ്പെട്ടുവെന്ന് വിളിച്ചറിയിക്കുന്നുണ്ട്. അല്ലാഹു അറിയിക്കുന്നു: ഇന്നേ ദിവസം നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ ദീനിനെ ഞാന്‍ സമ്പൂര്‍ണ്ണമാക്കിത്തന്നിരിക്കുന്നു. നിങ്ങളുടെ മേലുള്ള എന്‍റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു. ഇസ്ലാമിനെ നിങ്ങള്‍ക്ക് മതമായി തൃപ്തിപ്പെട്ടുതന്നു. (മാഇദ 3). ഇസ്ലാം സമ്പൂര്‍ണ്ണവും മാനവ ആവശ്യങ്ങള്‍ക്ക് ഉപയുക്തവും നിരന്തരം നിലനില്‍ക്കുന്നതും ആണെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു. ഹജ്ജത്തുല്‍ വിദാഇന്‍റെ സന്ദര്‍ഭത്തില്‍ ഹിജ്റ 10 അറഫാ ദിനത്തിലാണ് ഈ ആയത്ത് അവതരിച്ചത്. ഇതിന് ശേഷം ഹലാല്‍ ഹറാമുകളുമായി ബന്ധപ്പെട്ട് ഒരു നിയമവും ഇറങ്ങിയിട്ടില്ലെന്ന് ഹദീസുകളിലൂടെ മനസ്സിലാകുന്നു. ഇതിന് ശേഷം റസൂലുല്ലാഹി (സ) 81 ദിവസം ഈ ലോകത്ത് താമസിച്ചു. ഈ ദീനിന്‍റെ ലക്ഷ്യങ്ങളും റസൂലുല്ലാഹി (സ) യുടെ രഹസ്യങ്ങളും ഏറ്റവും കൂടൂതല്‍ മനസ്സിലാക്കിയ സഹാബത്ത് വിശിഷ്യാ അവരുടെ നായകന്മാരായ ശൈഖൈന്‍ അബൂബക്ര്‍ സിദ്ദീഖ് (റ), ഉമറുഫാറൂഖ് (റ) തുടങ്ങിയവര്‍ ഈ ആയത്ത് അവതരിച്ചപ്പോള്‍ റസൂലുല്ലാഹി (സ) യുടെ വിയോഗം അടുത്തുവെന്ന് മനസ്സിലാക്കുകയും വേദന പ്രകടിപ്പിക്കുകയും ചെയ്തു. മറുഭാഗത്ത് മതങ്ങളുടെയും ചരിത്രങ്ങളുടെയും വിഷയത്തില്‍ പാണ്ഡിത്യമുണ്ടായിരുന്ന ചില യഹൂദ പണ്ഡിതര്‍, ഈ വചനം പരിശുദ്ധഖുര്‍ആനിന്‍റെ മാത്രം പ്രത്യേകതയാണെന്നും ഇത് അവതരിച്ച ദിനം പെരുന്നാളായി ആഘോഷിക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.(ബുഖാരി). ഈ ആയത്ത് അവതരിച്ച റസൂലുല്ലാഹി (സ) തന്നെ ഈ ഹജ്ജിനിടയില്‍ നടത്തിയ പ്രഭാഷണത്തില്‍ ഇപ്രകാരം അരുളി: അല്ലയോ ജനങ്ങളേ, തീര്‍ച്ചയായും എനിക്ക് ശേഷം ഒരു നബിയുണ്ടാകുന്നതല്ല. നിങ്ങള്‍ നിങ്ങള്‍ക്ക് ശേഷം ഒരു സമുദായവും വരുന്നതല്ല. ആകയാല്‍ നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുക. അഞ്ച് നേരം നിസ്ക്കരിക്കുക, റമളാനില്‍ നോമ്പ് അനുഷ്ടിക്കുക, സന്തുഷ്ട മനസ്സോടെ സകാത്ത് കൊടുക്കുക, അധികാരികളെ അനുസരിക്കുക നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുന്നതാണ്. (കന്‍സുല്‍ ഉമ്മാല്‍). 
ഇപ്രകാരം ഇസ്ലാം നിരന്തരമായി നിലനില്‍ക്കുന്നതാണെന്നും എല്ലാവിധ അവസ്ഥകളെയും മുറിച്ചുകടന്ന് അന്തസ്സോടെ മുന്നേറുന്നതാണെന്നും പരിശുദ്ധഖുര്‍ആനിലെ ഇതര ആയത്തുകളിലൂടെയും ഉണര്‍ത്തപ്പെട്ടിരിക്കുന്നു: അല്ലാഹുവാണ് അവന്‍റെ ദൂതന് സന്മാര്‍ഗ്ഗവും സത്യദീനും നല്‍കി എല്ലാ ദീനുകളേക്കാളും ജയിച്ചുയരാന്‍ അയച്ചത്. ഇതിന് സാക്ഷിയായി അല്ലാഹു മതി.(ഫത്ഹ് 28), അല്ലാഹുവിന്‍റെ പ്രകാശത്തെ അവരുടെ വായ കൊണ്ട് ഊതികെടുത്താന്‍ അവര്‍ ഉദ്ദേശിക്കുന്നു. നിഷേധികള്‍ വെറുത്താലും, അല്ലാഹുവിന്‍റെ പ്രകാശത്തെ പൂര്‍ത്തിയാക്കാതിരിക്കാന്‍ അല്ലാഹു സമ്മതിക്കില്ല. ബഹുദൈവാരാധകര്‍ അനിഷ്ടപ്പെട്ടാലും സത്യദീനിനെ എല്ലാ മതങ്ങളെക്കാള്‍ ജയിപ്പിച്ചുയര്‍ത്താന്‍ വേണ്ടി അല്ലാഹു തന്‍റെ റസൂലിനെ സന്മാര്‍ഗ്ഗവും സത്യദീനുമായി അയച്ചവനാണ്.(സഫ്ഫ് 8-9). ഇതും ഇത്തരം വചനങ്ങളും വളരെ വ്യക്തമായി ഒരു കാര്യം വിളിച്ചറിയിക്കുന്നു: ഇസ്ലാം അല്ലാഹുവിന്‍റെ അന്ത്യമ ദര്‍ശനമാണ്. സര്‍വ്വകാലങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും അനുയോജ്യമാണ്. ആര് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അല്ലാഹു ഇതിനെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതാണ്. 
മുഹമ്മദീ സന്ദേശത്തില്‍ യാതൊരു വിധ ഭേദഗതിയും ആവശ്യമില്ല. 
മുഹമ്മദുര്‍റസൂലുല്ലാഹി (സ) ക്ക് മുമ്പ് വന്ന നബിമാര്‍ ഏതെങ്കിലും പ്രത്യേക സ്ഥലത്തേക്കോ സമുദായത്തിലേക്കോ വന്നവരായിരുന്നു. യഹൂദികള്‍ക്കിടയില്‍ വന്നിട്ടുള്ള പ്രവാചകന്മാര്‍ അവരിലേക്ക് മാത്രം വന്നവരും ആ കാലത്തേക്ക് മാത്രം ഉള്ളവരാണെന്നും ബൈബിളില്‍ തന്നെ വന്നിട്ടുണ്ട്. നവമുസ്ലിം പണ്ഡിതയായ സഹോദരി മര്‍യം ജമീല പ്രസ്താവിക്കുന്നു: യഹൂദികള്‍ മറ്റുള്ളവരെ അവരുടെ മതത്തിലേക്ക് സ്വാഗതം ചെയ്തതായി ചരിത്രത്തില്‍ എവിടെയും സ്ഥിരപ്പെട്ടിട്ടില്ല. (ഇസ്ലാമും വേദക്കാരും അന്നും ഇന്നും). ഇപ്രകാരം മഹാനായ ഈസാ മസീഹ് (അ) ഇസ്റാഈല്‍ ജനതയിലേക്ക് മാത്രം അയക്കപ്പെട്ട ദൂതനാണ്. ഇസ്റാഈല്‍ സന്തതികളിലെ നഷ്ടപ്പെട്ട കുഞ്ഞാടുകളെ വീണ്ടെടുക്കാന്‍ മാത്രമാണ് താന്‍ വന്നതെന്ന് യേശു പറഞ്ഞതായി ബൈബിളില്‍ വന്നിട്ടുണ്ട്.(മത്തായി 15-24). ചുരുക്കത്തില്‍ മുന്‍കാല നബിമാര്‍ എല്ലാവരും പ്രത്യേക കാലത്തേക്കോ സ്ഥലത്തേക്കോ വന്നവരായിരുന്നു. എന്നാല്‍ അവരുടെയെല്ലാം ത്യാഗപരിശ്രമങ്ങളിലൂടെ മാനവരാശി പൂര്‍ണ്ണതയിലേക്ക് നീങ്ങി. ഇത്തരുണത്തില്‍ ലോകാവസാനം വരെയും വരാനുള്ള മുഴുവന്‍ അവസ്ഥകള്‍ക്കും അനുയോജ്യമായ ഒരു ജീവിത വ്യവസ്ഥിതി അവതരിപ്പിക്കാന്‍ അല്ലാഹു തീരുമാനിച്ചു. അങ്ങനെ അന്ത്യപ്രവാചകനായി മുഹമ്മദുര്‍റസൂലുല്ലാഹി (സ) യെ നിയോഗിച്ചുകൊണ്ട് പടച്ചവന്‍ രണ്ട് പ്രഖ്യാപനങ്ങള്‍ നടത്തി. ഒന്ന്, മുഹമ്മദീ നിയോഗം  സര്‍വ്വകാലത്തേക്കും സ്ഥലങ്ങളിലേക്കുമാണ്. മുഹമ്മദീ പ്രവാഹത്തില്‍ നിന്നും ഒരു വിഭാഗവും ഒഴിവാകുന്നതല്ല. പറയുക: അല്ലയോ ജനങ്ങളേ ഞാന്‍ നിങ്ങള്‍ എല്ലാവരിലേക്കും അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുമുള്ള ദൂതനാകുന്നു. ആകാശഭൂമികളുടെ അധികാരം അല്ലാഹുവിന് മാത്രമാകുന്നു. അവനല്ലാതെ ആരാധനയ്ക്കര്‍ഹന്‍ ആരുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. ആകയാല്‍ അല്ലാഹുവില്‍ വിശ്വസിക്കുക. അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന നിരക്ഷരരും പ്രവാചകനുമായ ദൂതരിലും വിശ്വസിക്കുകയും പിന്‍പറ്റുകയും ചെയ്യുക. നിങ്ങള്‍ സന്മാര്‍ഗ്ഗം പ്രാപിക്കുന്നതാണ്. (അഅ്റാഫ് 158) മുഴുവന്‍ മനുഷ്യര്‍ക്കും സന്തോഷവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി തന്നെയാണ് നാം താങ്കളെ അയച്ചത്. എന്നാല്‍ ജനങ്ങളില്‍ അധികംപേരും മനസ്സിലാക്കുന്നില്ല (സബഅ് 28), സര്‍വ്വലോകങ്ങള്‍ക്കും കാരുണ്യമായി മാത്രമാണ് നാം താങ്കളെ അയച്ചിരിക്കുന്നത്. (അമ്പിയാഅ് 107), മുഴുവന്‍ മാലോകര്‍ക്കും മുന്നറിയിപ്പുകാരനാകാന്‍ വേണ്ടി അല്ലാഹുവിന്‍റെ ദാസന്‍റെമേല്‍ ഫുര്‍ഖാന്‍ (സത്യാസത്യവിവേചനം) ഇറക്കിയവന്‍ ഐശ്വര്യപൂര്‍ണനാണ്. (അല്‍ഫുര്‍ഖാന്‍ 1). മുഹമ്മദുര്‍റസൂലുല്ലാഹി (സ) എല്ലാവിഭാഗങ്ങളുടെയും വംശങ്ങളുടെയും ഗോത്രങ്ങളുടെയും കുടുംബങ്ങളുടെയും രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും സംയുക്ത സ്വത്താണെന്നും ഇതിന് മുന്നില്‍ ആര്‍ക്കുമിടയില്‍ യാതൊരു വിവേചനവും ഇല്ലെന്നും ഈ വചനങ്ങള്‍ അറിയിക്കുന്നു. അതെ, മാനസിക വിശുദ്ധിയുടെയും കൃതജ്ഞതാ ബോധത്തിന്‍റെയും ഭയഭക്തിയുടെയും ത്യാഗപരിശ്രമങ്ങളുടെയും അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ഈ സ്വത്ത് അനുഭവിക്കാനും മുന്നേറാനും സാധിക്കുന്നതാണ്. (ഹുജറാത്ത് 13). റസൂലുല്ലാഹി (സ) അരുളി: മുഴുവന്‍ മനുഷ്യരും ആദം സന്തതികളാണ്. ആദം മണ്ണില്‍ നിന്നുമാണ് പടക്കപ്പെട്ടത്. ഭയഭക്തി കൊണ്ടാല്ലാതെ ഒരു അറബിക്കും അനറബിയേക്കാള്‍ യാതൊരു മഹത്വവും ഇല്ല. (തിര്‍മിദി). 
അല്ലാഹു നടത്തിയ രണ്ടാമത്തെ പ്രഖ്യാപനം ദീനിന്‍റെ ലാളിത്യമാണ്. അല്ലാഹു അറിയിക്കുന്നു: അല്ലാഹു നിങ്ങള്‍ക്ക് എളുപ്പത്തെ ആഗ്രഹിക്കുന്നു. ബുദ്ധിമുട്ടിനെ ആഗ്രഹിക്കുന്നില്ല (ബഖറ 185). നിങ്ങള്‍ക്ക് ദീനില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. (ഹജ്ജ് 78). ഗതകാല സമുദായങ്ങളിലെ പരിധിവിട്ടവര്‍ ഉണ്ടാക്കിത്തീര്‍ത്ത പ്രയാസ പ്രശ്നങ്ങളില്‍ നിന്നും മാനവരാശിയെ മോചിപ്പിക്കല്‍ മുഹമ്മദീ നിയോഗത്തിന്‍റെ വലിയ ഒരു ലക്ഷ്യമായി ഖുര്‍ആന്‍ ഉണര്‍ത്തുന്നു. (അഅ്റാഫ് 157). അല്ലാഹുവിന്‍റെ നിയമങ്ങളുടെ തത്വങ്ങള്‍ സമ്പൂര്‍ണ്ണമായി അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ എന്നും മുഴുവന്‍ മനുഷ്യരുടെയും സര്‍വ്വകാലത്തേക്കുമുള്ള നന്മ നോക്കിക്കൊണ്ടാണ് അല്ലാഹു നിയമങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും പരിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കുന്നു. (നിസാഅ് 11). ഇസ്ലാമിക വിധിവിലക്കുകള്‍ അടിസ്ഥാനപരമായി ഗതകാല നബിമാരിലൂടെ മനുഷ്യര്‍ക്ക് നല്‍കപ്പെട്ടതാണെങ്കിലും അന്ത്യമ യുഗത്തിലുള്ളവരുടെ അവസ്ഥ ഇതില്‍ പ്രത്യേകം പരിഗണിച്ചിട്ടുണ്ടെന്നും അല്ലാഹു അറിയിക്കുന്നു: നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിവരിച്ചുതരുവാനും നിങ്ങള്‍ക്ക് മുമ്പുള്ള നല്ലവരുടെ നടപടികള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കി തരുവാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാനും അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു സര്‍വ്വജ്ഞനും തന്ത്രജ്ഞനുമാണ്.(26) അല്ലാഹു നിങ്ങളിലേക്ക് കരുണയോടെ മടങ്ങാന്‍ ഉദ്ദേശിക്കുന്നു. മനോച്ഛകളുടെ പിന്നാലെ നടക്കുന്നവ രുടെ ഉദ്ദേശം നിങ്ങള്‍ വലിയ വഴികേടില്‍ അകപ്പെടണമെന്നാണ്.(27) അല്ലാഹു നിങ്ങള്‍ക്ക് കാര്യങ്ങള്‍ ലഘൂകരിക്കാന്‍ ഉദ്ദേശിക്കുന്നു. മനുഷ്യന്‍ ബലഹീനനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. (നിസാഅ് 26-28). ഈ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ ഇനി ഈ ലോകത്ത് പുതിയ ഒരു പ്രവാചകത്വത്തിന്‍റെയും ശരീഅത്തിന്‍റെയും യാതൊരു ആവശ്യവും ഇല്ല. 
പരിശുദ്ധഖുര്‍ആന്‍ സര്‍വ്വകാലത്തേക്കും സുരക്ഷിതം.  
പരിശുദ്ധഖുര്‍ആനിന് മുമ്പ് ധാരാളം വേദഗ്രന്ഥങ്ങള്‍ അവതരിക്കുകയുണ്ടായി. എന്നാല്‍ അവയെല്ലാം ഒന്നുങ്കില്‍ അപ്രതീക്ഷമാവുകയോ അല്ലെങ്കില്‍ ധാരാളം തിരുമറികല്‍ക്ക് ഇരയാവുകയോ ചെയ്തു. കാരണം അവയുടെ സുരക്ഷിതത്വം അതാത് കാലത്തുള്ള പണ്ഡിതരെയാണ് ഏല്‍പ്പിക്കപ്പെട്ടിരുന്നത്.തീര്‍ച്ചയായിട്ടും തൗറാത്തിനെ നാം അവതരിപ്പിച്ചു. അതില്‍ സന്മാര്‍ഗവും പ്രകാശവുമുണ്ട്. അനുസരണാശീലരായ പ്രവാചകന്മാര്‍ അതുകൊണ്ട് യഹൂദികള്‍ക്കിടയില്‍ വിധികല്പിക്കുന്നു. അവരിലെ ഭക്തന്മാരും പണ്ഡിതരും അപ്രകാരം വിധിക്കുന്നു. അല്ലാഹുവിന്‍റെ വേദത്തില്‍ നിന്നും സൂക്ഷിക്കപ്പെടാന്‍ അവരെ ഏല്പിക്കപ്പെട്ടതിന്‍റെ പേരിലാണ് അവര്‍ ഇപ്രകാരം ചെയ്യുന്നത്. അവര്‍ അതിന്‍റെമേല്‍ സാക്ഷികളുമായിരുന്നു. ആകയാല്‍ താങ്കള്‍ ജനങ്ങളെ ഭയക്കരുത്, എന്നെ ഭയക്കുക. എന്‍റെ വചനങ്ങള്‍ക്ക് പകരം കുറഞ്ഞവില താങ്കള്‍ വാങ്ങരുത്. അല്ലാഹു അവതരിപ്പിച്ചതുകൊണ്ട് വിധി നടത്താത്തവര്‍ നിഷേധികളാണ്. ( മാഇദ 44).
ചരിത്രപരവും വൈജ്ഞാനികമായി സ്ഥിരപ്പെട്ട പൂര്‍വ്വവേദങ്ങളിലെ ഈ തിരിമറികളെ അവയുടെ വാക്താക്കള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. പഴയെ നിയമത്തിന്‍റെ ധാരാളം ഭാഗങ്ങള്‍ എടുത്തുമാറ്റപ്പെട്ടു. ചിലഭാഗങ്ങള്‍ കത്തിച്ചുകളഞ്ഞു. ബുഖ്തനസ്ര്‍ ചക്രവര്‍ത്തി യേശുവിന്‍റെ ജനനത്തിന് മുമ്പ് 506-ാം വര്‍ഷത്തില്‍ ബൈത്തുല്‍ മുഖദ്ദസ് അക്രമിച്ചപ്പോള്‍ തൗറാത്തിന്‍റെ പലകകളെയും മൂസാ-ഹാറൂന്‍ പരമ്പരയിലെ തിരുശേഷിപ്പുകളും അഗ്നിക്ക് ഇരയാക്കി. മറ്റൊരിക്കല്‍ അന്തോഖിയോസ് നാലാമന്‍ യേശുവിന് മുമ്പ് 168 ല്‍ അക്രമിച്ചപ്പോഴും വിശുദ്ധവേദങ്ങള്‍ കത്തിച്ചിരുന്നു. മൂന്നാം പ്രാവശ്യം യേശുവിന് ശേഷം എഴുപതാം വര്‍ഷത്തില്‍ ടൈട്ടസ് രാജാവ് ബൈത്തുല്‍ മുഖദ്ദസ് അക്രമിക്കുകയും സര്‍വ്വതും നശിപ്പിക്കുകയും ചെയ്തു. (ജൂശ് എന്‍സൈക്ലോപീഡിയയില്‍ ഇതിന്‍റെ വിവരണങ്ങള്‍ ഉണ്ട്). ഇവിടെ മറ്റൊരു കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്: വേദഗ്രന്ഥത്തിന്‍റെ സുരക്ഷിതത്വത്തിലും സംരക്ഷണത്തിലും മുസ്ലിംകള്‍ക്കും യഹൂദികള്‍ക്കും ഇടയില്‍ വലിയ ഒരു വിത്യാസമുണ്ട്. മുസ്ലിംകള്‍ പരിശുദ്ധഖുര്‍ആനിന്‍റെ ഓരോ വചനങ്ങളും പടച്ചവന്‍റെ ഭാഷണമായി വിശ്വസിക്കുകയും എന്നുമെന്നും സുരക്ഷിതമായി കാണുകയും ചെയ്യുന്നു. എന്നാല്‍ യഹൂദരുടെ അരികില്‍ വേദഗ്രന്ഥത്തില്‍ കൂട്ടിക്കുറക്കലുകള്‍ നടത്താന്‍ അനുവാദമുണ്ട്. (ജൂശ് എന്‍സൈക്ലോപീഡിയ 93). 
അടുത്ത ബൈബിളിന്‍റെ കാര്യം ഇതിനേക്കാളും പ്രശ്നസങ്കീര്‍ണ്ണമാണ്. അത് സമാഹരിച്ചവരുടെ വിഷയത്തിലുള്ള  സംശയങ്ങള്‍ തന്നെ ഇതുവരെ തീര്‍ന്നിട്ടില്ല. അവര്‍ക്ക് മഹാനായ ഈസാ നബി (അ) യുമായിട്ടുള്ള ബന്ധം തന്നെ അവ്യക്തമാണ്. കൂടാതെ, ധാരാളം സഭകള്‍ വിവിധ കാലങ്ങളിലായി ഇതില്‍ ധാരാളം ഭേദഗതികള്‍ വരുത്തി. ബൈബിളിനെക്കുറിച്ച് വേദഗ്രന്ഥം എന്ന് പറയുന്നതിനേക്കാള്‍ ഉചിതം സംഭവങ്ങളുടെ സമാഹാരം എന്ന് പരിചയപ്പെടുത്തുന്നതാണ്. ഹദീസിന്‍റെ പ്രാമാണികമായ ആറ് ഗ്രന്ഥങ്ങള്‍ക്ക് തുല്യമായ സ്ഥാനമിരിക്കട്ടെ അതിനേക്കാള്‍ രണ്ട് മൂന്ന് പടികള്‍ താഴ്ന്ന ഹദീസ് സമാഹാരത്തിന്‍റെ ആധികാരികത പോലും ബൈബിളിന് ഇല്ലായെന്നത് ഹദീസ് നിവേദകരെക്കുറിച്ചുള്ള പഠനങ്ങളും ബൈബിള്‍ ഉദ്ധരിക്കുന്നവരെക്കുറിച്ചുള്ള പഠനങ്ങളും താരതമ്യം ചെയ്താല്‍ മനസ്സിലാക്കാന്‍ കഴിയും. കൂടാതെ, ചരിത്രപരമായ തെറ്റുകള്‍, വ്യക്തമായ വൈരുദ്ധ്യങ്ങള്‍, അസംഭവ്യമായ കാര്യങ്ങള്‍ എന്നിവ സമര്‍ത്ഥമായ നിലയില്‍ ബൈബിളില്‍ കാണാന്‍ കഴിയും. (വിവരണത്തിന് അല്ലാമാ റഹ്മത്തുല്ലാഹ് കീരാനവി അറബിയില്‍ രചിച്ച ഇസ്ഹാറുല്‍ ഹഖ് അദ്ദേഹത്തിന്‍റെ ശിഷ്യന്‍ അല്ലാമാ അബ്ദുല്‍ വഹ്ഹാബ് ഖാദിരി ക്രോഡീകരിച്ച ഇസാലത്തുശ്ശകൂക് എന്ന ഉറുദു ഗ്രന്ഥവും നോക്കുക). 
ലോകത്ത് വേദഗ്രന്ഥങ്ങളെന്ന് അറിയപ്പെടുകയും വേദക്കാര്‍ എന്ന പേരില്‍ പ്രസിദ്ധരാവുകയും ചെയ്ത മതസ്ഥരുടെ കരങ്ങളിലുള്ള ഗ്രന്ഥങ്ങളുടെ കാര്യം ഇതാണെങ്കില്‍ ഇറാനിലെയും ഇന്ത്യയിലെയും വേദങ്ങളുമായി ബന്ധപ്പെട്ടവരുടെയും വേദഗ്രന്ഥങ്ങളുടെയും കാര്യം ഇതിനേക്കാള്‍ സങ്കീര്‍ണ്ണമാണ്. മുഹമ്മദുര്‍റസൂലുല്ലാഹി (സ) ക്ക് തൊട്ടുമുമ്പ് പ്രയാണം ആരംഭിച്ച മതസ്ഥരാണ് ക്രൈസ്തവരും യഹൂദികളും. ഇറാനിലെയും ഇന്ത്യയിലെയും മതങ്ങളും ഗ്രന്ഥങ്ങളും ഇതിന് എത്രയോ മുമ്പുള്ളതാണ്. അവയുടെ യാഥാര്‍ത്ഥ്യം തന്നെ കണ്ടെത്തുക വളരെ ദുഷ്കരമാണ്. ഇക്കാര്യം ഇന്ത്യന്‍ പണ്ഡിതന്മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.( ഏ ഭാരതിന്‍റെ ദ റലീജയന്‍ ഓഫ് ഇന്ത്യ. സുരേഷ് ചന്ദ്ര ചക്രവര്‍ത്തിയുടെ ഫിലോസഫി ഓഫ് ദ ഉപനിശത്സ്, മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ: രാധാകൃഷ്ണന്‍റെ ഇന്ത്യന്‍ ഫിലോസഫി രണ്ടാം ഭാഗം എന്നിവ നോക്കുക). 
എന്നാല്‍ പരിശുദ്ധഖുര്‍ആന്‍ പടച്ചവന്‍റെ ഭാഗത്തുനിന്നും അവതീര്‍ണ്ണമായ അന്ത്യമഗ്രന്ഥവും മുന്‍വേദങ്ങളെ എല്ലാം ശരിവെക്കുന്നതും അവയുടെ യഥാര്‍ത്ഥ സന്ദേശങ്ങള്‍ വിവരിച്ച് തരുന്ന സാക്ഷിയുമാണ്. ലോകാവസാനം വരെയുള്ള മാനവരാശിയെ സ്രഷ്ടാവിലേക്ക് ബന്ധിപ്പിക്കുകയും സന്‍മാര്‍ഗ്ഗം പ്രകാശിപ്പിക്കുകയും പടച്ചവനിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന ഈ ഗ്രന്ഥത്തിന്‍റെയും കാര്യം ഇതര ഗ്രന്ഥങ്ങളേക്കാള്‍ വിത്യസ്ഥമാണ്. ഇത് അവതരിപ്പിച്ച പടച്ചവന്‍ തന്നെ ഇതിനെ സര്‍വ്വവിധ തിരിമറികളില്‍ നിന്നും മറിമായങ്ങളില്‍ നിന്നും കൂട്ടിക്കുറച്ചിലുകളില്‍ നിന്നും സുരക്ഷിതമാക്കിയിരിക്കുന്നു. ഉപദേശം അരികില്‍ വന്നപ്പോള്‍ അതിനെ നിഷേധിച്ചവര്‍. തീര്‍ച്ചയായും ഇത് അജയ്യമായ ഒരു ഗ്രന്ഥമാണ്. ഇതിന്‍റെ മുന്നിലൂടെയും പിന്നിലൂടെയും അസത്യം വന്ന് ചേരുന്നതല്ല. തന്ത്രജ്ഞനും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ നിന്നും അവതീര്‍ണ്ണമായ ഗ്രന്ഥമാണ്.  (ഹാമീം സജദ 41-42). ഈ ഗ്രന്ഥം ഏതെങ്കിലും അപകടത്തില്‍ പെട്ട് നഷ്ടപ്പെടുന്നതിനെയോ എല്ലാവരും മറന്ന് പോകുന്നതിനെയോ കുറിച്ച് യാതൊരു ആശങ്കയും ഇല്ല.  ഇത് അവതരിപ്പിച്ച സര്‍വ്വശക്തനും സര്‍വ്വലോക പരിപാലകനായ അല്ലാഹു തന്നെ ഇതിന്‍റെ സുരക്ഷിതത്വം ഏറ്റെടുത്തിരിക്കുന്നു. പരിശുദ്ധഖുര്‍ആനില്‍ അല്ലാഹു പ്രഖ്യാപിക്കുന്നു: തീര്‍ച്ചയായും നാമാണ് ഈ ഉപദേശ ഗ്രനഥം അവതരിപ്പിച്ചത്. ഇതിനെ നാം തന്നെ സംരക്ഷിക്കുന്നതാണ്. (ഹിജ്ര്‍ 9). ഈ സൂക്തത്തില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഹിഫ്സ് എന്ന ശബ്ദം ഖുര്‍ആനിന്‍റെ അക്ഷരങ്ങളും ആശയങ്ങളും സംരക്ഷിക്കുമെന്നും ഇതിന്‍റെ നിലനില്‍പ്പും പ്രചാരണവും സുരക്ഷിതമാണെന്നും വിളിച്ചറിയിക്കുന്നു. അതെ, അല്ലാഹു റസൂലുല്ലാഹി (സ) ക്ക് അവതരിപ്പിച്ചതുപോലെ ഈ ഗ്രന്ഥത്തെയും ഇതുമായി ബന്ധമുള്ള സര്‍വ്വകാര്യങ്ങളെയും സംരക്ഷിക്കുന്നതാണെന്ന് അല്ലാഹു തീരുമാനിച്ചു. മറുഭാഗത്ത് റസൂലുല്ലാഹി (സ) യും പരിശുദ്ധഖുര്‍ആനിന്‍റെ പാരായണത്തിനും പഠനത്തിനും പ്രചാരണത്തിനും വലിയ പ്രേരണ നല്‍കുകയും മനനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഹാഫിസുകളുടെ മഹത്വം വിവരിക്കുന്ന ഹദീസുകള്‍ മുതവാത്തിര്‍ പരമ്പരാഗതമായി സ്വീകാര്യമായ നിലയില്‍ സ്ഥിരപ്പെട്ടിരിക്കുന്നു. കൂടാതെ, മുസ്ലിംകളുടെ വിവിധ കാര്യങ്ങളെ പരിശുദ്ധഖുര്‍ആനുമായി ബന്ധിപ്പിക്കുകയും ചെയ്തു. നമസ്ക്കാരം പോലെയുള്ള ആരാധനകളില്‍ മാത്രമല്ല, സാമൂഹ്യം, നാഗരികം, സാഹിത്യം എന്നീ മേഖലകളില്‍ എല്ലാം പരിശുദ്ധഖുര്‍ആനിന്‍റെ ശബ്ദം മുഴുങ്ങുന്നത് കേള്‍ക്കാന്‍ കഴിയും. 
സഹാബത്തിന്‍റെ കാലഘട്ടം മുതല്‍ മുസ്ലിം സമുദായം പരിശുദ്ധഖുര്‍ആനിനെ നെഞ്ചോട് അണച്ച് പിടിക്കുക മാത്രമല്ല, ഈ വിഷയത്തില്‍ പരസ്പരം മത്സരിച്ച് മുന്നേറുന്ന അവസ്ഥ തന്നെയുണ്ടായി. ഖുര്‍ആനുമായിട്ടുള്ള മുസ്ലിംകളുടെ ബന്ധം ഹൃദയത്തിന്‍റെ ആഴങ്ങളില്‍ ഉറച്ചതും സ്നേഹാനുരാഗങ്ങളുടെ സുഗന്ധങ്ങള്‍ നിറഞ്ഞതുമാണ്. ഓരോകാലഘട്ടത്തിലും മുസ്ലിംകള്‍ ഖുര്‍ആന്‍ പഠന പാരയണങ്ങളിള്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. സാധാരണ മുസ്ലിം കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ആരംഭിക്കുന്നത് തന്നെ പരിശുദ്ധഖുര്‍ആന്‍ പാരായണവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. ഖുര്‍ആന്‍ മനനം ചെയ്യുന്നത് മുസ്ലിം സമുദായത്തിലെ ഒരു സാധാരണ സംഭവമാണ്. സഹാബികള്‍ എല്ലാവരും തന്നെ പരിശുദ്ധഖുര്‍ആന്‍ മനനം ചെയ്തവരും ആശയങ്ങള്‍ മനസ്സിലാക്കുകയും ചെയ്തവരായിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ മുന്നേറിയവര്‍ ഖുര്‍റാഅ് എന്ന പേരില്‍ അറിയപ്പെട്ടു. ഹിജ്രി മൂന്നാം വര്‍ഷം നടന്ന ബിഅ്റ് മഊന സംഭവത്തില്‍ എഴുപത് ഖുര്‍റാഅ് ശഹാദത്ത് വരിച്ചത് റസൂലുല്ലാഹി (സ) ക്ക് വലിയ ദു:ഖമായി. 
റസൂലുല്ലാഹി (സ) ക്ക് ശേഷം കള്ളപ്രവാചകത്വം വാദച്ച മുസൈലിമത്തുമായി യമാമയില്‍ വെച്ച് വലിയ പോരാട്ടം നടന്നു. ഇതിലും ധാരാളം ഖുര്‍റാഅ് ശഹീദായി. ഇത്തരുണത്തില്‍ ഖുര്‍ആനിന്‍റെ ഉന്നതമായ പാരായണത്തിന് കുഴപ്പം ഉണ്ടാകുമെന്ന് സഹാബികള്‍ക്ക് ചിന്തയുണ്ടായി. ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ആശങ്ക പ്രകടിപ്പിച്ചത് ഇത്തരം കാര്യങ്ങളില്‍ റസൂലുല്ലാഹി (സ) യോട് പോലും അഭിപ്രായം പറയുകയും അല്ലാഹു അഭിപ്രായങ്ങളെയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള ഉമറുല്‍ ഫാറൂഖ് (റ) വാണ്. ഉമര്‍ (റ) ന്‍റെ അഭിപ്രായം അബൂബക്ര്‍ (റ) സ്വീകരിക്കുകയും പരിശുദ്ധഖുര്‍ആന്‍ എഴുത്തുകാരാനായ സൈദുബ്ന് സാബിത്ത് (റ) ന്‍റെ മേല്‍നോട്ടത്തില്‍ മുഴുവന്‍ സഹാബികളും ബന്ധപ്പെട്ട് ഖുര്‍ആനിന്‍റെ ക്രോഡീകരണം നിര്‍വ്വഹിക്കുകയും ചെയ്തു. മൂന്നാം ഖലീഫ ഉസ്മാന്‍ (റ) ന്‍റെ കാലത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാം പ്രചരിച്ചു. ധാരാളം അനറബി പ്രദേശങ്ങളില്‍ ഖുര്‍ആന്‍ പാരായണ-പഠനങ്ങള്‍ സജീവമായി. ഇതിലൂടെ ഖുര്‍ആന്‍ പാരായണത്തിന്‍റെ ശൈലിയില്‍ ചില കുഴപ്പങ്ങള്‍ക്ക് സാധ്യതയുണ്ടായി. ഇത്തരുണത്തില്‍ ഉസ്മാന്‍ (റ) സിദ്ദീഖീ യുഗത്തില്‍ ക്രോഡീകരിച്ച ഖുര്‍ആനിന്‍റെ കോപ്പികള്‍ തയ്യാറാക്കി വിവിധ ഭാഗങ്ങളിലേക്ക് അയക്കുകയും ഇത് അനുസരിച്ച് മാത്രം പാരായണ-പഠനങ്ങള്‍ നടത്തുക എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ലോകമെമ്പാടും ഉസ്മാനി മുസ്ഹഫുകള്‍ പ്രചരിച്ചു. സമുദായത്തിന്‍റെ മനസ്സും നാവും അതുമായി ഇണങ്ങിച്ചേര്‍ന്നു. മുസ്ലിം ലോകം ഏകോപിച്ചു. ഇതുനടന്ന ഹിജ്രി 25 മുതല്‍ ഇന്നുവരെ ഇതിന്‍റെ വിഷയത്തില്‍ യാതൊരു ഭിന്നതയും ഇസ്ലാമിക ലോകത്ത് ഉണ്ടായിട്ടില്ല. ശേഷമുള്ള കാലഘട്ടത്തിലും പരിശുദ്ധഖുര്‍ആനിന്‍റെ പാരായണങ്ങളും മനന പരിശ്രമങ്ങളും പഠനഗവേഷണങ്ങളും ധാരാളമായി നടന്നു. ഒരു ഭാഗത്ത് ധാരാളം ഖുര്‍ആന്‍ ഹാഫിസുകളും ആലിമുകളും ഉണ്ടായി. മറുഭാഗത്ത് ധാരാളം കോപ്പികള്‍ പ്രിന്‍റ് ചെയ്യപ്പെടുകയും ലോകം മുഴുവന്‍ പ്രചരിക്കുകയും ചെയ്തു. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസ്താവിക്കുന്നു: ഭൂലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം ഖുര്‍ആനാണ്. (എന്‍സൈക്ലോപീഡിയ ഭാഗം മുഹമ്മദ്). 
യൂറോപ്യന്‍ പണ്ഡിതരും ഓറിയന്‍റിലിസ്റ്റുകളും ഖുര്‍ആനിനെ ദൈവിക ഗ്രന്ഥമായി അംഗീകരിക്കുന്നില്ലെങ്കിലും അവരും ഖുര്‍ആനിന്‍റെ മഹത്വം അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി. എന്തിനേറെ പരിശുദ്ധഖുര്‍ആനിനെയും പുണ്യപ്രവാചകനെയും വിമര്‍ശിക്കാന്‍ മുന്നിട്ട് ഇറങ്ങിയ ആളുകള്‍ പോലും ഖുര്‍ആനിന്‍റെ മഹത്വം അറിഞ്ഞോ അറിയാതെയോ തുറന്ന് സമ്മതിക്കേണ്ടിവന്നു. ഇസ്ലാമിനോടും പ്രവാചകനോടും കടുത്ത എതിര്‍പ്പും വിമര്‍ശനവും ഉന്നയിച്ചുകൊണ്ട് ഗ്രന്ഥം എഴുതുകയും സര്‍ സയ്യിദ് അഹ്മദ് ഖാനെപ്പോലുള്ളവരെ പോലും മറുപടി എഴുതാന്‍ നിര്‍ബന്ധിതനാക്കുകയും ചെയ്ത സര്‍ വില്യം മൂര്‍ ലൈഫ് ഓഫ് മുഹമ്മദില്‍ എഴുതുന്നു: മുഹമ്മദിന്‍റെ മരണാനന്തരം കാല്‍ നൂറ്റാണ്ടിനുള്ളില്‍ തന്നെ മുസ്ലിംകള്‍ക്കിടയില്‍ കടുത്ത ഭിന്നതകളും പ്രശ്നങ്ങളും തല പൊക്കി. അത് ഇന്നും നിലനില്‍ക്കുന്നു. പക്ഷേ മുഴുവന്‍ വിഭാഗങ്ങള്‍ക്കിടയിലും ഖുര്‍ആന്‍ ഒന്നുതന്നെയാണ്. എല്ലാ കാലഘട്ടത്തിലും പരമ്പരാഗതമായി വിശ്വസനീയമായ നിലയില്‍ മുസ്ലിംകള്‍ കൈമാറിക്കൊണ്ടിരിക്കുന്നത് രക്തസാക്ഷിയാക്കപ്പെട്ട ഉസ്മാന്‍ പകര്‍ത്തി എഴുതിപ്പിച്ച ഖുര്‍ആന്‍ പ്രതികളാണ്. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും യാതൊരു വിധ ഭേദഗതിയും ഇല്ലാതെ ഖുര്‍ആന്‍ നിലനില്‍ക്കുന്നു. (ലൈഫ് ഓഫ് മുഹമ്മദ്) ഖുര്‍ആന്‍ പഠനം നടത്തിയ മേരി കുറിക്കുന്നു: മുഴുവന്‍ പൗരാണിക വേദങ്ങള്‍ക്കിടയില്‍ ഖുര്‍ആന്‍ മാത്രമാണ് കലര്‍പ്പില്ലാതെ പരിശുദ്ധമായി (പ്യൂറസ്റ്റ്) നിലനിള്ളുന്നത്. (കമന്‍റി ഓഫ് ദ ഖുര്‍ആന്‍ 1/349). ഖുര്‍ആന്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്ത പാമര്‍ പറയുന്നു: ഉസ്മാന്‍ തയ്യാറാക്കിയ ഖുര്‍ആന്‍ പ്രതികള്‍ ഇന്നുവരെ അംഗീകരിക്കപ്പെട്ട പ്രതികളാണ്. (ദ ഖുര്‍ആന്‍ ഇന്‍ട്രോഡിക്കേഷന്‍ 70). ലൈന്‍പൂള്‍ എഴുതുന്നു: ഖര്‍ആനിന്‍റെ അടിസ്ഥാനത്തില്‍ യാതൊരു സംശയവും ഇല്ല എന്നതാണ് ഖുര്‍ആനിന്‍റെ ഏറ്റവും വലിയ മഹത്വം. നാം ഇന്ന് പാരായണം ചെയ്യുന്ന ഓരോ അക്ഷരങ്ങളും ആയിരത്തി മുന്നൂറ് വര്‍ഷങ്ങളായി ഭേദഗതികള്‍ ഒന്നും വരുത്തപ്പെടാത്ത വചനങ്ങള്‍ തന്നെയാണ്. (സെലക്ഷന്‍ ഫ്രംദ ഖുര്‍ആന്‍ ഈവിഷയത്തിലുള്ള കൂടുതള്‍ ഉദ്ധരണികള്‍ ആഗ്രഹിക്കുന്നവര്‍ മൗലാനാ അബ്ദുല്‍ മാജിദ് ദരിയാബാദി ഇംഗ്ലീഷില്‍ തയ്യാറാക്കിയ ഖുര്‍ആന്‍ വ്യാഖ്യാനം നോക്കുക. പ്രസിദ്ധീകരണം മജ്ലിസ് തഹ്ഖീഖാത്ത് നദ്വത്തുല്‍ ഉലമാ ലെക്നൗ). 
ചുരുക്കത്തില്‍ സര്‍വ്വകാലത്തും സുരക്ഷിതമായതും സംശയങ്ങള്‍ക്ക് അതീതവും സത്യാസത്യങ്ങളെ വിവേചിക്കുന്നതുമായ പരിശുദ്ധഖുര്‍ആന്‍ അജയ്യമായി നിലനില്‍ക്കുമ്പോള്‍ പുതിയ ദൈവിക സന്ദേശത്തിന്‍റെയും പ്രവാചകത്വത്തിന്‍റെയും ദൈവിക ഗ്രന്ഥത്തിന്‍റെയും ഒരു ആവശ്യവും ഇല്ല.
ആവശ്യമായതെല്ലാം വിവരിച്ച ഖുര്‍ആന്‍ പുതിയ നബിയെക്കുറിച്ച് നിശബ്ദമാണ്.
പരിശുദ്ധഖുര്‍ആന്‍ സത്യാസത്യങ്ങളെ വേര്‍തിരിക്കുന്നു. മുന്‍കാല വേദങ്ങളുടെ യഥാര്‍ത്ഥ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. മതത്തിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ എല്ലാം വിവരിക്കുന്നു. ഇഹത്തിലെയും പരത്തിലെയും വിജയ മോക്ഷങ്ങളുടെ കാര്യങ്ങളില്‍ ഒന്നുപോലും ഖുര്‍ആന്‍ വിട്ടിട്ടില്ല. എന്നാല്‍ ഇങ്ങനെയുള്ള ഖുര്‍ആന്‍ പുതിയ ഒരു പ്രവാചകന്‍റെ വരവിനെക്കുറിച്ച് തികഞ്ഞ നിശബ്ദത പുലര്‍ത്തുന്നു. ഇത്തരം വിഷയം വല്ലതുമുണ്ടായിരുന്നെങ്കില്‍ ഖുര്‍ആന്‍ നിശബ്ദത പുലര്‍ത്തുന്നത് പോകട്ടെ അവ്യക്തമാക്കുക പോലും ഇല്ലായിരുന്നു. ലോകാവസാനം വരാനിരിക്കുന്ന ധാരാളം ശാഖാപരമായ കാര്യങ്ങളെയും ദുഖാന്‍, ദാബത്ത്, യഅ്ജൂജ്, മഅ്ജൂജ് വിഷയങ്ങളെയും ഖുര്‍ആന്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. ഇത്തരുണത്തില്‍ ഏതെങ്കിലും പുതിയ നബി ഇനി വരാനുണ്ടെങ്കില്‍ ഖുര്‍ആന്‍ അതിനെക്കുറിച്ച് ഉണര്‍ത്തുകയും ജനമനസ്സുകളില്‍ അതിനെക്കുറിച്ച് ഇണക്കം ഉണ്ടാക്കുകയും ചെയ്യുമായിരുന്നു. കാരണം പുതിയ ഒരു പ്രവാചകനെയും അദ്ദേഹത്തിലൂടെ ഉണ്ടാകുന്ന പുത്തന്‍ ഉത്തരവാദിത്വങ്ങളെയും ജനങ്ങള്‍ സ്വാഗതം ചെയ്യാന്‍ ഇത് ആവശ്യമാണ്. മറുഭാഗത്ത് അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) യുടെ ആഗമനത്തെക്കുറിച്ചും സഹായിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും മുന്‍കാല വേദങ്ങളില്‍ എല്ലാം പറയപ്പെടുകയും ചെയ്തിട്ടുണ്ട്. 
ഇപ്രകാരം റസൂലുല്ലാഹി (സ) യും അല്ലാഹുവിന്‍റെ പൊരുത്തത്തിന് കാരണമാക്കുന്ന സര്‍വ്വകാര്യങ്ങളും ഉണര്‍ത്തുകയും പടച്ചവന് കോപമുണ്ടാക്കുന്ന മുഴുവന്‍ കാര്യങ്ങളെയും ശക്തിയായി തടയുകയും ചെയ്തിട്ടുണ്ട്. മാനവരാശി സന്മാര്‍ഗ്ഗം പ്രാപിക്കണമെന്നതും സത്യവിശ്വാസികള്‍ സത്യസരണിയില്‍ ഉറച്ച് നില്‍ക്കണമെന്നതും റസൂലുല്ലാഹി (സ) യുടെ ഏറ്റവും വലിയ ആഗ്രഹമാണ്.... (തൗബ 128). സമുദായം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചെല്ലാം ഉണര്‍ത്തിയ റസൂലുല്ലാഹി (സ) അവയെ നേരിടാനും അതിജയിക്കാനുമുള്ള മാര്‍ഗ്ഗങ്ങളും വിശദമായി പറഞ്ഞുതന്നിട്ടുണ്ട്. ഉദാഹരണത്തിന് ദജ്ജാലീ ഫിത്നകളെയും പരിഹാര മാര്‍ഗ്ഗങ്ങളെയും കുറിച്ചുള്ള ഹീദീസ് സമാഹാരങ്ങളിലെ സുദീര്‍ഘമായ ഒരു അദ്ധ്യായമാണ്. ഇങ്ങനെയുള്ള റസൂലുല്ലാഹി (സ) അതീവ പ്രാധാന്യമുള്ളതും ഗുരുതരമായ പ്രശ്നങ്ങളും പ്രത്യാഘാതങ്ങളും ഉളവാക്കുന്നതുമായ പുതിയ പ്രവാചകനെക്കുറിച്ച് ഒന്നും മിണ്ടാതിരുന്നത് തന്നെ പ്രവാചകത്വ പരിസമാപ്തിക്കുള്ള പ്രധാന തെളിവാണ്. 
ഖത്മുന്നുബുവ്വത്ത്: സഹീഹും മുതവാത്തിറും വ്യക്തവുമായ ഹദീസുകളില്‍  
ഇസ്ലാം സമ്പൂര്‍ണ്ണമാവുകയും പ്രവാചകത്വത്തിന് പരിസമാപ്തി കുറിക്കപ്പെടുകയും ചെയ്തു എന്ന് വ്യക്തമാക്കുന്ന ധാരാളം വചനങ്ങള്‍ പരിശുദ്ധഖുര്‍ആനില്‍ ഉണ്ട്. ദുരുദ്ദേശങ്ങളും മാനസിക വളവുകളും ഇല്ലാത്ത ആര്‍ക്കും പ്രസ്തുത വചനങ്ങളില്‍ സംശയങ്ങള്‍ ഒന്നും ഉണ്ടാവുകയില്ല. എന്നാല്‍ റസൂലുല്ലാഹി (സ) അതുകൊണ്ട് മതിയാക്കാതെ അതേ വിഷയങ്ങള്‍ കൂടുതല്‍ വ്യക്തമായും ശക്തമായും വിവിധ ഹദീസുകളിലൂടെ വിവരിക്കുകയുണ്ടായി. മുഹദ്ദിസുല്‍ അസ്ര്‍ അല്ലാമാ സയ്യിദ് അന്‍വര്‍ഷാ കശ്മീരി (റ) അഖീദത്തുല്‍ ഇസ്ലാം ഫീ ഖത്മുന്നുബുവത്തി ഖൈരില്‍ അനാം എന്ന ഗ്രന്ഥത്തില്‍ ഇരുന്നൂറ് ഹദീസുകള്‍ സമാഹരിച്ചിട്ടുണ്ട്. മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനിയുടെ ഖത്മുന്നുബുവ്വത് മൗലാനാ മഹ്മൂദ് ഹസന്‍ ടോന്‍കിയുടെ മിഅ്യാറുസുന്നയിലും പ്രസ്തുത ഹദീസുകളും മുന്‍ഗാമികളായ മഹാന്മാരുടെ വചനങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. അവയില്‍ നിന്നും അഞ്ച് ഹദീസുകള്‍ മാത്രം ഇവിടെ ഉദ്ധരിക്കുകായണ്: 
റസൂലുല്ലാഹി (സ) അരുളി: ബനൂഇസ്റാഈലിന്‍റെ പ്രവാചകന്മാര്‍ അവരുടെ അധികാരികളുമായിരുന്നു. ഒരു പ്രവാചകന്‍ മരിക്കുമ്പോള്‍ തല്‍സ്ഥാനത്ത് മറ്റൊരു പ്രവാചകന്‍ വരുമായിരുന്നു. എന്നാല്‍ എനിക്ക് ശേഷം പുതിയ ഒരു നബിയും ഉണ്ടാകുന്നതല്ല. എന്നാല്‍ എന്‍റെ ഖലീഫമാര്‍ ഉണ്ടാകുന്നതാണ്. (ബുഖാരി). റസൂലുല്ലാഹി (സ) അരുളി: എന്‍റെയും എനിക്ക് മുമ്പുള്ളവരുടെയും ഉപമ ഇപ്രകാരമാണ്. ഒരു വ്യക്തി ഒരു സുന്ദര ഭവനം നിര്‍മ്മിച്ചു. എന്നാല്‍ അതിന്‍റെ ഒരു മൂലയില്‍ ഇഷ്ടികയുടെ സ്ഥാനം ഉപേക്ഷിക്കുകയുണ്ടായി. ജനങ്ങള്‍ ആ കെട്ടിടം ചുറ്റിക്കറങ്ങി നോക്കി ആശ്ചര്യപ്പെടുകയും എന്നാല്‍ ഈ ഇഷ്ടികയുടെ സ്ഥലം എന്തുകൊണ്ടാണ് ഉപേക്ഷിച്ചതെന്ന് ചോദിച്ച് അത്ഭുതപ്പെടുകയും ചെയ്തു. ആ ഇഷ്ടിക ഞാനാണ്. ഞാന്‍ അന്ത്യപ്രവാചകനാണ്. (ബുഖാരി). റസൂലുല്ലാഹി (സ) അരുളി: ഇതര നബിമാരേക്കാള്‍ ആറ് കാര്യങ്ങളില്‍ എനിക്ക് ശ്രേഷ്ട നല്‍കപ്പെട്ടിരിക്കുന്നു. എനിക്ക് സാരസമ്പൂര്‍ണ്ണ വചനങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു. ഉള്‍ഭയത്തിലൂടെ എന്നെ സഹായിക്കപ്പെട്ടിരിക്കുന്നു. ഗനീമത്ത് സ്വത്ത് എനിക്ക് അനുവദനീയമാക്കപ്പെട്ടു. ഭൂമി എനിക്ക് ആരാധനാസ്ഥാനവും ശുദ്ധീകരണ സ്ഥലവുമാക്കി. ഞാന്‍ മുഴുവന്‍ സൃഷ്ടികളിലേക്കും അയക്കപ്പെട്ടിരിക്കുന്നു. എന്‍റെ മേല്‍ നബിമാരുടെ പരമ്പര പൂര്‍ത്തീകരിക്കപ്പെട്ടു. (മുസ്ലിം). റസൂലുല്ലാഹി (സ) അരുളി: രിസാലത്തും നുബുവ്വത്തും അവസാനിച്ചു. എനിക്ക് ശേഷം ഒരു റസൂലോ നബിയോ ഉണ്ടാകുന്നതല്ല. (തിര്‍മിദി). റസൂലുല്ലാഹി (സ) അരുളി: ഞാന്‍ മുഹമ്മദാണ്. അഹ്മ്മദാണ്. എന്നിലൂടെ നിഷേധത്തെ മായിക്കപ്പെടുന്നു. മഹ്ഷറില്‍ എന്‍റെ പിന്നിലൂടെയാണ് എല്ലാവരെയും ഹാജരാക്കപ്പെടുന്നത്. ഞാന്‍ അവസാനത്തെ നബിയാണ്. എനിക്ക് ശേഷം ഒരു നബിയും ഉണ്ടാകുന്നതല്ല. (ബുഖാരി). 
ഖത്മുന്നുബുവ്വത്ത് സഹാബത്തിന്‍റെ പ്രഥമ ഇജ്മാഅ്, പ്രവാചകത്വവാദികളോട് കടുത്ത എതിര്‍പ്പ്.
പ്രവാചകത്വ പരിസമാപ്തി പരിശുദ്ധഖുര്‍ആനും പുണ്യഹദീസുകളും വളരെ വ്യക്തമായി അറിയിച്ചതിനോട് കൂടി സഹാബാകിറാം പ്രഥമവും പ്രധാനവുമായി ഏകോപിച്ച വിഷയം കൂടിയാണ്. ഇജ്മാഅ്, ഉമ്മത്തിന്‍റെ ഏകോപനം ശരീഅത്തിന്‍റെ അതിശക്തമായ പ്രമാണമാണ്. റസൂലുല്ലാഹി (സ) ഖാത്തിമുന്നബിയ്യീന്‍ ആണെന്ന് ശരിക്കും മനസ്സിലാക്കിയ അവര്‍ റസൂലുല്ലാഹി (സ) യെ അംഗീകരിച്ചതിനോട് കൂടി പ്രവാചകത്വം വാദിച്ച മുസൈലിമക്കെതിരില്‍ പോരാടി. മുസൈലിമ ഖുര്‍ആനിലും വിശ്വസിച്ചിരുന്നു. പക്ഷേ ഖുര്‍ആനിനെ തോന്നിയപോലെ വ്യാഖ്യാനിക്കുകയും മുഹമ്മദീ നുബുവ്വത്തില്‍ താനും പങ്കാളിയാണെന്ന് വാദിക്കുകയും ചെയ്തു. സഹാബത്ത് ഇതിനെതിരില്‍ ശക്തമായി പോരാടി. യമാമയില്‍ നടന്ന യുദ്ധത്തില്‍ 1200 സഹാബികള്‍ ശഹാദത്ത് വരിച്ചു. ഇതുപോലെ ഇടക്ക് പ്രവാചകത്വം വാദിച്ച അസ്വദുല്‍ അന്‍സിയയും വധിക്കുകയുണ്ടായി. 
സഹാബത്തിന് ശേഷമുള്ള യുഗങ്ങളിലും മുസ്ലിം സമുദായം പ്രവാചകത്വ പരിസമാപ്തിയില്‍ ഏകോപിച്ചിരിക്കുന്നു. പ്രവാചകത്വം വാദിക്കുന്നവരെയും അംഗീകരിക്കുന്നവരെയും എല്ലാ കാലഘട്ടത്തിലും ഇസ്ലാമില്‍ നിന്നും പുറത്ത് പോയവരായിട്ടാണ് മുസ്ലിംകള്‍ കണ്ടിട്ടുള്ളത്. (ഖാളി ഇയാദിന്‍റെ ശിഫാഅ് 2/270, അല്ലാമാ ശഹ്ര്‍സ്ഥാനിയുടെ അല്‍ മിലല്‍ 3/249, അല്ലാമാ ഇബ്നുമുജൈമിന്‍റെ അല്‍ അശ്ബാഹ് 179, മുല്ലാ അലിയ്യുല്‍ ഖാരിയുടെ ശറഹ് ഫിഖ്ഹ് അക്ബര്‍ 203, സൂഫീ നായകനായ ഇമാം അബ്ദുല്‍ വഹ്ഹാബ് ശഅറാനിയുടെ യവാഖീത്ത് 35 എന്നിവയില്‍ ഈ വിഷയത്തിലുള്ള ഇജ്മാഅ് ഉദ്ധരിച്ചിട്ടുണ്ട്. ഇതിന് എതിരായി പരിഗണനിയമായ ഒരു പണ്ഡിതനും ഒന്നും പറഞ്ഞിട്ടില്ല. വല്ലതും പറഞ്ഞതായി തല്‍പ്പര കക്ഷികള്‍ വാദിക്കുന്നുവെങ്കില്‍ ഒന്നുങ്കില്‍ അവരുടെമേലുള്ള അപരാധമാണ്, അല്ലെങ്കില്‍ അവരുടെ വാചകങ്ങളിലും ആശയങ്ങളിലും തിരിമറി നടത്തലാണ്). ഈ വിശ്വാസത്തെ എല്ലാ കാലത്തും മുസ്ലിംകള്‍ മാറോട് അണച്ചുപിടിച്ചിട്ടുണ്ട്. പുത്തന്‍ പ്രവാചകത്വത്തെ കേള്‍ക്കാന്‍ പോലും മുസ്ലിംകള്‍ തയ്യാറായിട്ടില്ല.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...