Sunday, May 31, 2020

മുഹദ്ദിസുല്‍ അസ്ര്‍ മര്‍ഹൂം മൗലാനാ മുഫ്തി സഈദ് അഹ് മദ് പാലന്‍പൂരി


ഹുസൂര്‍ കെ ചെഹ്റേ സേ ജിസ് കോ നഫ്റത് ഹെ, ഉസേ മുജേ ക്യാ തഅല്ലുഖ് ഹേ.! 
മുഹദ്ദിസുല്‍ അസ്ര്‍ മര്‍ഹൂം മൗലാനാ മുഫ്തി സഈദ് അഹ് മദ് പാലന്‍പൂരി. 
അനുസ്മരണം: 
മുഷ്താഖ് മൗലവി അല്‍ കൗസരി കാഞ്ഞാര്‍. 
https://swahabainfo.blogspot.com/2020/05/blog-post_83.html?spref=bl 
വീരേതിഹാസങ്ങളുടെയും, വിജ്ഞാന പാരമ്പര്യത്തിന്‍റെയും, ചരിത്രമുറങ്ങുന്ന ഉത്തരേന്ത്യയിലെ ദേവ്ബന്ദില്‍ പതിവുപോലെ ഒരു സായാഹ്നം. 
കാറ്റിന് പോലും അറിവിന്‍റെ സുഗന്ധമുളള നാട്.! ദലമര്‍മ്മരങ്ങള്‍ പോലും പോരാട്ടത്തിന്‍റെ ഖിസ്സ ചൊല്ലുന്ന പ്രതീതി.! 
സൂര്യരശ്മികള്‍ ചക്രവാളസീമയെ വര്‍ണ്ണാഭിഷേകം ചെയ്യാനുളള ഒരുക്കത്തിലാണ്. രാവിന്‍റെ ഛായ നീലവാനിലേക്ക് മെല്ലെ പടര്‍ന്ന് തുടങ്ങിയിട്ടുണ്ട്. കമ്പോളത്തിന്‍െറ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് ശാന്തസുന്ദരമായ ഒരു കോണില്‍ വൈജ്ഞാനിക ലോകത്തെ അതികായനും പ്രിയ ഗുരുനാഥനുമായ മുഫ്തി സഈദ് അഹ്മദ് പാലന്‍പൂരിയുടെ ഭവനത്തില്‍ അദ്ദേഹത്തിന്‍റെ സവിധത്തിലാണ് ഞാനുള്‍പ്പെടെയുളള ഒരു സംഘം ശിഷ്യക്കൂട്ടം.! 
ദാറുല്‍ ഉലൂം പഠനകാലത്ത് സായാഹ്നം ചിലവഴിക്കാന്‍ ഏറ്റവും ഉത്തമ സ്ഥലമായി കണ്ടിരുന്നത് അവിടമായിരുന്നു. വിദ്യാര്‍ത്ഥികള്‍ സേവനനിരതരായി സാകൂതം നിശ്ചലമായിരിക്കും. ചിലപ്പോള്‍ ഉസ്താദ് വാചാലമാകും. പവിഴമുത്തുകള്‍ പോലെ അറിവിന്‍ ശകലങ്ങള്‍ പൊട്ടിവീഴുന്ന കാഴ്ച വലിയൊരനുഭൂതിയാണ് പകര്‍ന്നു നല്‍കിയിരുന്നത്. മറ്റ് ചിലപ്പോള്‍ തളം കെട്ടി നില്‍ക്കുന്ന നിശ്ശബ്ദതയും. അപൂര്‍വ്വമായി ആ സമയം ചില നേരനുഭവങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. ഹൃദയപാളിയില്‍ നിന്നും ഒരിക്കലും ഉണങ്ങാത്ത മഷിയായി അത് നമുക്ക് മുന്നില്‍ വലിയൊരു സന്ദേശം രചിച്ച് കാലാതിവര്‍ത്തിയായി നിലനില്‍ക്കും. ഇസ്ലാമിക ചിഹ്നങ്ങളുടെ അജയ്യത ഒരിക്കല്‍ക്കൂടി നമുക്കതിലൂടെ അനാവൃതമാകും. 
ഞങ്ങള്‍ക്കിടയിലേക്ക് ആകസ്മികമായാണ് രണ്ട്  അപരിചിതര്‍ കടന്ന് വന്നത്. ദൂരെ ആന്ധ്രാപ്രദേശില്‍ നിന്നാണ് വരവ്. യാത്രയുടെ മിന്നലാട്ടങ്ങള്‍ മുഖത്തുണ്ടെങ്കിലും ശൈഖിന്‍റെ കരംഗ്രഹിച്ച് ദുആ വസിയ്യത്ത് ചെയ്യാനാശിച്ച് വന്നതിനാല്‍ ക്ഷീണം അടയാളത്തിനു പോലുമില്ല. ഒന്നാമന്‍ മുസാഫഹ ചെയ്തു. വേഷം പൈജാമയും ജുബ്ബയും സുന്നത്തായ താടിയും. മൗലാനാ യഥോചിതം മറുപടി നല്‍കി. രണ്ടാമന്‍ പാന്‍റും ഷര്‍ട്ടും. മൗലാനാ കരം ഗ്രഹിക്കുന്നതിന് മുമ്പ് ആ മുഖമൊന്ന് വീക്ഷിച്ചു. താടിരോമങ്ങളില്ലാത്ത പരിഷ്കാരമുഖം. ഉടനെ  കരം പിന്‍ വലിച്ച് തന്‍റെ നീരസം പ്രകടപ്പിച്ചപ്പോള്‍ ഏവരും ഒരു നിമിഷം സ്തബ്ധരായി. 
പിന്നീട് ശൈഖ് മൊഴിഞ്ഞത് അല്‍പം കനമുളള വാക്കായിരുന്നു. മഹാ ജ്ഞാനികള്‍ക്കേ അത് മൊഴിയാന്‍ കഴിയൂ. പ്രവാചകസ്നേഹത്തില്‍ ജീവിതം കടഞ്ഞെടുത്തവര്‍ക്കേ അതുച്ഛരിക്കാനുളള അര്‍ഹതയുളളൂ. അകക്കണ്ണിന്‍റെ പ്രകാശമുള്ളവര്‍ക്കേ അതിന്‍റെ അര്‍ത്ഥവ്യാപ്തി മനസ്സില്‍ പതിയുകയുള്ളൂ. 
ഹുസൂര്‍ കെ ചെഹ്റേ സേ ജിസ് കോ നഫ്റത് ഹെ, ഉസേ മുജേ ക്യാ തഅല്ലുഖ് ഹേ.! "പുണ്യനബിയുടെ മുബാറകായ മുഖം വെറുക്കുന്നവനുമായി എനിക്കെന്തു ബന്ധം".? 
ആഗതന്‍റെ നിരാശ ദുഃഖമായും, അത്  കണ്ണീരായും മാറാന്‍ അധികസമയം വേണ്ടി വന്നില്ല. മഗ്രിബ് നമസ്കാരം കഴിഞ്ഞപ്പോഴും പശ്ചാത്താപത്തിന്‍റെ അശ്രുകണങ്ങള്‍ പെയ്ത് തീര്‍ന്നിരുന്നില്ല. മുഫ്തി സാഹിബ് വീണ്ടും ഞെട്ടിച്ചു. അദ്ദേഹത്തെ ഒരു കുഞ്ഞിനെപ്പോലെ അരികിലേക്കണച്ചു പിടിച്ച് പറഞ്ഞു: മോനേ.! ഇപ്പോള്‍ നീ നാട്ടിലേക്ക് മടങ്ങുക. ഒരുമാസം കൊണ്ട് താടിവളര്‍ത്തി വീണ്ടും വരിക. ഒരു ഗംഭീര സ്വീകരണം താങ്കള്‍ക്ക് ഞാനൊരുക്കാം. പുഞ്ചിരിച്ച് കൊണ്ട് യാത്രയാക്കി. വിദ്വേഷം ദീനിന്‍റെ ചിഹ്നങ്ങളെ അവമതിക്കുന്നതിന്‍റെ പേരില്‍ മാത്രം. വ്യക്തി താല്‍പര്യങ്ങള്‍ക്കതില്‍ സ്ഥാനമേ ഉണ്ടായിരുന്നില്ല. ഇതിലൂടെ ഗുരുവര്യന്‍റെ കര്‍ശന സമീപനത്തെ നിരൂപിക്കാനും വരികള്‍ക്കിടയിലൂടെ ഇത് വായിക്കാനും ആരെങ്കിലും ഒരുമ്പെടുന്നുണ്ടെങ്കില്‍ വിദൂര ദേശക്കാരനായ ഒരു വ്യക്തിയില്‍ ഒരു നിമിഷത്തില്‍ വരുത്തിയ അതിശയ വിപ്ലവം സസൂക്ഷ്മം വിലയിരുത്തിയ ശേഷം മതിയാകുമത്. കാരണം ആത്മീയാചാര്യന്മാര്‍ക്ക് സാമൂഹിക സംസ്കരണമാണ് പ്രധാനം. ബാഹ്യവേലകളുടെ പഴുതുകളിലൂടെ കേവലം പ്രശംസകള്‍ വാരിക്കൂട്ടലല്ല.! താടിയുടെ വിഷയത്തില്‍ ആയിരം ക്ലാസുകള്‍ കേള്‍ക്കുന്നതിലും വലിയ തരംഗമാണ് ഈ അനുഭവം ഹൃദയത്തില്‍ കൊത്തിവെച്ചത്.! മഹാന്മാരുമായുളള അനുഗ്രഹീതനിമിഷങ്ങളും അമൂല്യ സഹവാസവും ജീവിതത്തെ മാറ്റി മറിക്കുന്ന അത്ഭുതമെങ്ങനെയെന്ന് ഇതിലൂടെ ഭംഗിയായി വായിച്ചെടുക്കാം. വാചാലമായ അനുഭവങ്ങളുടെ തീച്ചൂളയില്‍ മനുഷ്യമനസ്സുകളെ ഊതിക്കാച്ചിയ പൊന്നാക്കി മാറ്റും ഈ സാമീപ്യം. തിരുസുന്നത്തുകള്‍ മുറുകെപ്പിടിക്കുന്നതില്‍ മുഫ്തി സാഹിബ് എത്ര ജാഗ്രത്തായ നിലപാടായിരുന്നുവെന്ന് മേലനുഭവത്തില്‍ നിന്നും സുതരാം വ്യക്തമാണ്. 
വസ്ത്ര ധാരണം, നടത്തം, ചിന്ത, ചലന നിശ്ചലനങ്ങള്‍, സംസാരം, അധ്യാപനം തുടങ്ങി ജീവിതത്തിന്‍റെ എല്ലാ സൂക്ഷ്മതലങ്ങളിലും നബവീ ശൈലിയുടെ സൗന്ദര്യം എടുത്തു കാണാമായിരുന്നു. പരിഷ്കാരങ്ങളുടെ മറവില്‍ സുന്നത്തുകളെ നിസ്സാരവല്‍ക്കരിക്കുകയും തുടര്‍ന്ന് അതിനെ പുറന്തള്ളുകയും ചെയ്യുന്ന ഇസ്ലാമിലെ  പുരോഗമന വാദികളുടെ മുഖമടച്ച പ്രഹരമാണ് മൗലാനാ തന്‍റെ ചോദ്യത്തിലൂടെ നല്‍കിയത്. 
മോഡേണിസത്തില്‍ ഇസ്ലാമിനെ ബന്ധിച്ച് മനസ്സിന്‍റെ അധമ: താല്‍പര്യങ്ങള്‍ക്ക് മതകീയ മാനം നല്‍കി പരിശുദ്ധ ദീനിനെ വഞ്ചിക്കുന്ന അല്‍പന്മാര്‍ മര്‍ഹൂമിന്‍റ മുന്നില്‍ എന്നും നിത്യവൈരികളായിരുന്നു. അവര്‍ക്കെതിരെ ചാട്ടുളി പ്രയോഗം വേണ്ടി വന്നാലും അതിനും  മടിച്ചിരുന്നില്ല. 
ആധുനികവല്‍ക്കരണത്തിന്‍െറ പുറംതോടില്‍ നിന്നും ബഹിര്‍ഗമിക്കുന്നത് മദ്ഹബ് വിരോധമായാലും, ഹദീസ് നിഷേധമായാലും, നിരീശ്വരവാദമായാലും, ഷിര്‍കിയന്‍ ചിന്തകളായാലും, മുഫ്തി സാഹിബിന്‍റെ വാഗ്ശരങ്ങളും തൂലികപ്പടവാളും എന്നും സദാ ജാഗ്രതയില്‍ പ്രതിരോധ സജ്ജമായിരുന്നു. 
2020 മെയ് 19 റമദാന്‍ 27-ാം രാവില്‍ ആ ജ്ഞാനസൂര്യന്‍ അസ്തമിച്ചപ്പോള്‍, യുഗപുരുഷന്മാരുടെ വിയോഗങ്ങള്‍ തീര്‍ത്ത തീരാനഷ്ടത്തിനിടയില്‍ ഇസ്ലാമിക ലോകത്തിന് വീണ്ടും വലിയൊരാഘാതമായിത്തീര്‍ന്നു പകരമില്ലാത്ത ഈ വേര്‍പാട്. തീര്‍ച്ചയായും ഈ നഷ്ടത്തിന്‍റെ ആഴം കണക്കാക്കുക ഒട്ടും എളുപ്പമല്ല. ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍. അല്ലാഹു സ്വര്‍ഗം പകരമായി നല്‍കട്ടെ.! 
സപ്തസൗന്ദര്യങ്ങളും നിറഞ്ഞാടിയ അറിവിന്‍െറ ആഴക്കടല്‍.! 
വിജ്ഞാനം രക്തധമനികളിലും ത്രസിച്ചിരുന്ന അഗാധ ജ്ഞാനിയായിരുന്നു മൗലാനാ. ശരീരഭാഷയില്‍ പോലും പാണ്ഡിത്യത്തിന്‍റെ സപ്ത സൗന്ദര്യങ്ങളും അഴക് വിരിച്ചിരുന്നു. അറിവിന്‍റെ സമുദ്രം എന്ന് അതിഭാവുകത്വം അല്‍പ്പം പോലും കലരാതെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. അല്ലാഹു നവോത്ഥാന പ്രക്രിയക്ക് വേണ്ടി യുഗാന്തരങ്ങളില്‍ അയക്കുന്ന പ്രതിഭാശാലികളില്‍ മൗലാനയെ നമുക്ക് നിസ്സംശയം ഉള്‍പ്പെടുത്താം. ഗഹനമായ പാണ്ഡിത്യവും, പരന്ന വായനയും, ലളിത ജീവിതവും, വിജ്ഞാന സാഗരത്തിലെ കര കാണാത്ത അപഗ്രഥനവുമെല്ലാം, ആ വ്യക്തിത്വത്തിലെ സുന്ദരമായ ഞൊറിവുകളാണ്. മൗലാനയുമായി ഒരു നിമിഷം സംഗമിച്ചവന് അറിവിന്‍റെ സുഗന്ധം ആസ്വദിക്കാതെ കടന്നു പോകാനാകില്ല. അര്‍ത്ഥഗര്‍ഭമായ മൗനം പോലും വിദ്യാര്‍ത്ഥികള്‍ക്ക് വാചാലമായ ഈട് വെപ്പുകളായിരുന്നു. 
ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ഉസൂലുകള്‍, നിദാനശാസ്ത്രങ്ങള്‍, തത്വചിന്താ വിഷയങ്ങള്‍, തുടങ്ങി എല്ലാ മേഘലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സമകാലീന പണ്ഡിതരിലെ രജതമാണിക്യമാണ്. 'ദാറുല്‍ ഉലൂമിലെ' അവധി നാളുകളില്‍ അറിവിന്‍റെ പ്രചാരണത്തിന് വേണ്ടി ബ്രിട്ടന്‍, അമേരിക്ക, കാനഡ, ആഫ്രിക്ക തുടങ്ങിയ ലോകരാജ്യങ്ങള്‍ തുടച്ചയായി സന്ദര്‍ശിച്ചു. ദിനേന അനേകം സദസ്സുകളെ അഭിസംബോധന ചെയ്തു. ആയിരങ്ങള്‍ ആ ചിട്ടയൊത്ത ഭാഷണത്തില്‍ നിന്നും മധു നുകര്‍ന്നു. പശ്ചാത്യന്‍റെ മണ്ണില്‍ സാമൂഹിക സംസ്കരണത്തിന്‍റെ അനശ്വരമായ അധ്യായം രചിക്കുവാന്‍ വൈദേശിക സന്ദര്‍ശനങ്ങള്‍ വഴി മഹാമനീഷിക്ക് ഭാഗ്യം ലഭിച്ചു. ഏഷ്യയിലെ വിജ്ഞാന ഗോപുരം ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ തുടര്‍ച്ചയായി 12 വര്‍ഷം 'ബുഖാരി ഷരീഫും', മൂന്ന് ദശാബ്ദത്തിലധികം 'തിര്‍മുദീ ഷരീഫും', ഇടവേളകളില്‍ സിഹാഹിന്‍റെ മറ്റ് ഗ്രന്ഥങ്ങള്‍ പൂര്‍ണ്ണമായും, അതിഗംഭീരമായും ദര്‍സെടുക്കാനുളള നിയോഗം തന്നെ അദ്ദേഹത്തിന്‍റെ ക്ലാസ്സ് തെളിയിക്കുന്ന അടയാളക്കുറിയാണ്. 2008 ജൂണ്‍ 15 ന് ദാറുല്‍ ഉലൂമിന്‍െറ ശ്രദ്ധേയ പദവിയായ അധ്യാപക സമിതിയുടെ നേതൃത്വവും, 32 വര്‍ഷം ബുഖാരി ദര്‍സ് നടത്തിയ നസീര്‍ ഖാന്‍ മൗലാനായുടെ അനാരോഗ്യത്തെത്തുടര്‍ന്ന് അധ്യാപക രംഗത്തെ  പരമോന്നത പദവിയായ 'ഷൈഖുല്‍ ഹദീസ് പട്ടവും'  അലങ്കരിച്ചപ്പോള്‍ അര്‍ഹതക്കുളള അംഗീകാരം മാത്രമായിരുന്നു അത്. 
പകരമില്ലാത്ത അധ്യാപനശൈലി, ഹൃദയസ്പര്‍ശിയായ വാഗ് വിലാസങ്ങള്‍.! 
സ്മര്യ പുരുഷന്‍ അധ്യാപന ശൈലിയില്‍ തുല്യതയില്ലാത്ത പാടവം കാഴ്ചവെക്കുകയും ദാറുല്‍ ഉലൂമിന്‍റെ ചരിത്രത്തില്‍ വേറിട്ടൊരു ദറസ് ഗാഹിനെ പരിചയപ്പെടുത്തുകയും ചെയ്തു. ആയിരക്കണക്കിന് ഹദീസ് വിദ്യാര്‍ത്ഥികളെ സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയില്‍, അടുക്കും ചിട്ടയും സമന്വയിപ്പിച്ചിരുത്താനുളള കഴിവ് ഒരു സൗഭാഗ്യമായേ കരുതാനാകൂ. എത്ര സ്വീകാര്യമായിരുന്നു ഓരോ പാഠങ്ങളും. എത്ര വശ്യമായിരുന്നു അവതരണത്തിലെ താളപ്പൊരുത്തം. മുത്ത് നബിയുടെ വാമൊഴികളും, വിവരണങ്ങളും അഭംഗുരം ഒഴുകുമ്പോള്‍, പലപ്പോഴും മദീനയുടെ തെരുവുകളില്‍ മനസ്സ് അലഞ്ഞ് തിരിഞ്ഞിട്ടുണ്ട്. ഹദീസിന്‍റെ ചില ഭാഗങ്ങള്‍ നാരിഴകീറി വിശദീകരിക്കുമ്പോള്‍ നബവീ കാലഘട്ടത്തിലെ ഒരു  ദൃക്സാക്ഷി വിവരണത്തിന്‍റെ ഫീല്‍ ആര്‍ക്കും വന്ന് പോകും. അത്രമേല്‍ ആഴത്തിലായിരുന്നു ഹദീസ് വിഷയത്തിലെ മൗലാനയുടെ ഗ്രാഹ്യവും കൈമാററവും. അഭിപ്രായവ്യത്യാസങ്ങള്‍ വരുമ്പോള്‍ ഉപരിപ്ലവമായ മദ്ഹബ് ചര്‍ച്ചയില്‍ നിര്‍ത്താതെ ഇതിന്‍റെ ഉത്ഭവം സമര്‍ത്ഥിക്കുന്നത് അതിശയമുളവാക്കിയിട്ടുണ്ട്. തെളിവുകള്‍ വ്യത്യസ്തമാകുക, ഇമാമീങ്ങള്‍ മനസ്സിലാക്കിയതിലെ വൈജാത്യം, ഇത് രണ്ടില്‍ ഒന്നാണ് ഭിന്നതയുടെ ഉറവിടമെന്ന് പണ്ഡിതോചിതമായി സ്ഥാപിക്കുമ്പോള്‍ "പാലന്‍പൂര്‍ റേഞ്ച്' നമ്മുടെ കണക്കു കൂട്ടലുകള്‍ക്കെല്ലാമപ്പുറത്ത് ലാന്‍ഡ് ചെയ്തിട്ടുണ്ടാകും. മദ്ഹബിന്‍െറ ഇമാമീങ്ങളും, അവരുടെ നിര്‍ദ്ധാരണ ശാസ്ത്രവും, കര്‍മ്മശാസ്ത്ര ചര്‍ച്ചകളില്‍ വീറോടെ വിഷയീഭവിക്കും. ഇസ്ലാമിനെതിരെയുള്ള തെറ്റിദ്ധാരണകളും, പടിഞ്ഞാറന്‍ വിമര്‍ശനങ്ങളും, ഉപചര്‍ച്ചകളായി വരുമ്പോള്‍, നേര്‍ക്കുനേര്‍ മറുപടി പറയുന്ന പൊതുരീതിയില്‍ നിന്നും മാറി, മുസ്ലിം സമൂഹത്തിന്‍റെ വ്യതിചലനം ഇസ്ലാം വിമര്‍ശനത്തില്‍ വരുത്തിയ സ്വാധീനവും കൂടി വിവരിക്കുന്നതായിരുന്നു ശൈഖിന്‍റെ ശൈലി. 'മര്‍മ്മമറിഞ്ഞുളള സംവേദനം' എന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ. അധ്യാപക സമൂഹത്തിന് മാതൃകയാകും വിധം കെട്ടുപിണഞ്ഞ വിഷയങ്ങളെ അടുക്കോടെ തുറന്ന് തരുന്ന രീതി ആകര്‍ശകമാണ്. ദുരൂഹതയഴിക്കാന്‍ വിവിധ മുഖങ്ങള്‍ തുറക്കുകയും, ന്യൂറോ സര്‍ജ്ജന്‍െറ അവധാനതയോടെ അതില്‍ തട്ടുകള്‍ നിശ്ചയിക്കുകയും, ഇഴപിരിക്കുകയും, അതീവ സരളമായി വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഒരു താലത്തിലെന്ന പോലെ പകര്‍ന്ന് നല്‍കുകയും ചെയ്യുന്ന അനന്യ സാധാരണമായ രീതി സര്‍വ്വാത്മനാ സ്വീകരിക്കപ്പെട്ടതിന്‍റെ തെളിവ് കൂടിയായിരുന്നു ആ ദറസ് ഗാഹിലെ തിരക്കും, അലമാലകളായി തീരമണഞ്ഞ വിജ്ഞാന ദാഹികളും. 
ത്യാഗവും കണിശതയും ചാലിച്ച ജീവിതം. 
ഒരു ദിനം കൊണ്ട് ആര്‍ജ്ജിച്ച അവതാര പരിവേഷമായിരുന്നില്ല അല്ലാമ സഈദ് അഹ്മദ് പാലന്‍പൂരിയുടേത്. ത്യാഗത്തിന്‍റെ കല്‍പടവുകള്‍ ശ്രമകരമായി താണ്ടിയ ഒരു ഭൂതകാലമതിലുണ്ട്. ബാല്യം മുതല്‍ തന്നെ പരിശ്രമശാലിയും ബുദ്ധികൂര്‍മ്മതയുമുളള ആളായിരുന്നു. സമയങ്ങള്‍ പാഴാക്കാതെ പഠനമെന്ന ഒരേ വികാരത്തില്‍ മുന്നോട്ട് നീങ്ങിയപ്പോള്‍, 22 -ാമത്തെ വയസ്സില്‍ തന്നെ മൗലാനാക്ക് യോഗ്യതകളുടെ നെറുകയിലേക്ക് എത്താന്‍ കഴിഞ്ഞു. മൗലാനായുടെ തന്നെ ചില ഭാഷ്യങ്ങള്‍ ഇതാ: "അറിവ് വെറും തപസ്സിലൂടെ ലഭിക്കുന്നതല്ല. അത് പയറ്റിത്തെളിഞ്ഞ് വരേണ്ട പ്രകാശമാണ്'. '10 വര്‍ഷം ഇല്‍മിന് വേണ്ടി അര്‍പ്പണം ചെയ്ത് കഠിനാധ്വാനം ചെയ്താല്‍, ശേഷം കിത്താബില്‍ നിന്നും അറിവ് നിര്‍ഗളിക്കുന്നത് കാണാന്‍ സാധിക്കും". 'മൂന്നാം ക്ലാസ്സ് വരെ പിതാവിന് വേണ്ടി പഠിച്ചു. ഒന്നുമായില്ല. തുടര്‍ന്നാണ് പക്വതയോടെ റബ്ബിന്‍റെ തൃപ്തിക്കായി പഠിച്ചത്. അല്ലാഹു എന്‍റെ മനസ്സ് അറിവിന് വേണ്ടി തുറന്ന് തന്നു". 
അഞ്ച് സഹോദരങ്ങളും, നാല് സഹോദരിമാരും ഉള്‍പ്പെടെ ഒമ്പത് പേരടങ്ങുന്ന കുടുംബത്തില്‍ മൗലാനാ പ്രഥമ സന്തതി ആയതിനാല്‍ സഹോദരങ്ങളുടെ ദീനീ വിദ്യാഭ്യാസം സ്വന്തം ചുമലിലേറ്റേണ്ടി വന്നു. ദാറുല്‍ ഉലൂമില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച് 1962-ല്‍ 'ഇഫ്താ' കോഴ്സില്‍ രണ്ടാം വര്‍ഷം ഉന്നത പഠനത്തിന് ചേര്‍ന്നപ്പോള്‍, അതിസാഹസിക ദൗത്യമാണ് അദ്ദേഹം ഏറെറടുത്തത്. നാനാവശങ്ങളില്‍ നിന്നും 'ദാറുല്‍ ഇഫ്താഇലേക്ക്' പ്രവഹിക്കുന്ന സംശയങ്ങള്‍ക്ക് നിവാരണം കണ്ടെത്താനുളള പങ്കപ്പാട് ഒരു വശത്ത്. സഹോദരന്‍ മൗലാനാ അമീന്‍ പാലന്‍പൂരിയെ ഖുര്‍ആന്‍ മനനം ചെയ്യിക്കുന്ന ഭാരം മറുവശത്ത്. അതേ സമയം തന്നെ മറ്റൊരു സഹോദരന്‍ മൗലവി അബ്ദുല്‍ മജീദിനെ പ്രാഥമിക കിത്താബുകള്‍ പഠിപ്പിക്കുന്ന ജോലിയും ഏറെറടുത്തു. ഇതിനെല്ലാം പുറമെ ഈജിപ്ഷ്യന്‍ ഖാരി ശൈഖ് മഹ്മൂദ് അബ്ദുല്‍ വഹാബ് മഹ്മൂദിന്‍റെയടുക്കല്‍ മുഫ്തി സാഹിബ് സ്വയം ഹിഫ്സ് ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ തിരക്കുകള്‍ക്കിടയില്‍ റമദാന്‍ വന്ന് പോയതു പോലുമറിഞ്ഞില്ല. അവധിക്ക് നാട്ടിലെത്താനുമായില്ല. ബഹുമുഖ തലങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യാന്‍ എത്ര കൃത്യമായ  ആസൂത്രണം കാഴ്ചവെച്ചിരിക്കണം എന്നൂഹിക്കാമല്ലോ. വര്‍ഷങ്ങള്‍ നീണ്ട വായനാ തപസ്യയിലൂടെ അറിവിന്‍റെ  അനേകം കാതങ്ങള്‍ മര്‍ഹൂം താണ്ടിക്കടന്നു. പഠന കാലത്ത് തന്നെ ദിവസേന 500 പേജ് വായിക്കുക എന്നത് ചലഞ്ചാക്കി ഏറ്റെടുത്തിരുന്നു. ഭാവിയില്‍ സമുദായം കാത്തിരുന്ന എണ്ണം പറഞ്ഞ ഗ്രന്ഥങ്ങള്‍ക്ക് ഊടും പാവുമൊരുക്കാന്‍ അതേറെ സഹായിച്ചു എന്നത് അവിതര്‍ക്കിതമാണ്.. പല ഗ്രന്ഥങ്ങളും ഇസ്ലാമിക സര്‍വ്വകലാ ശാലകളിലുള്‍പ്പെടെ നിലവില്‍ പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു. രണ്ടര നൂറ്റാണ്ടിലധികമായി ഉമ്മത്തിന്‍റെ മേല്‍ ബാധ്യതയായി നിന്ന ദൗത്യമാണ് ഇന്ത്യന്‍ മണ്ണിലെ ഹദീസ് വിജ്ഞാനത്തിന്‍റെ ആധാരശില, "ഷാഹ് വലിയ്യുല്ലാഹിദ്ദഹ്ലവിയുടെ" 'ഹുജ്ജത്തുല്ലാഹില്‍ ബാലിഗ:"' എന്ന വിശ്വോത്തര ഗ്രന്ഥത്തിന്‍റെ മൊഴി മാറ്റവും വിശദീകരണവും. ചരിത്ര പ്രാധാന്യമുള്ള ആ സുപ്രധാന കര്‍മ്മം മൗലാനാ തന്‍റെ നിശ്ചയദാര്‍ഢ്യത്തിന്‍റെ നൂലിഴകള്‍ കൊണ്ട് മനോഹരമായി നെയ്ത് തീര്‍ത്തു. ബൃഹത്തായ 5 വാള്യങ്ങളിലായി അത് പ്രസിദ്ധീകരിച്ചു. 'റഹ്മത്തുല്ലാഹില്‍ വാസിഅ:' എന്ന പേരില്‍ വലിയ്യുല്ലാഹി ചിന്താധാരയെ ശക്തമായി പ്രതിഫലിപ്പിച്ച അതുല്യ പരിഭാഷ. പണ്ഡിത ലോകം ഇരുകരം നീട്ടി അതിനെ സ്വീകരിച്ചു. ഏറെ ദുര്‍ഗ്രാഹ്യമായ ചില ഭാഗങ്ങളുമുള്‍പ്പെടുന്ന മൂലഗ്രന്ഥത്തെ അതിലളിതമായി വിവരിക്കുന്ന മുഫ്തി സാഹിബ് അറിവിന്‍റെ ഏത് ഗോപുരമേടയിലാണ് വിരാജിക്കുന്നതെന്ന് ഒറ്റ വായനയില്‍ തന്നെ വ്യക്തമാകും. മൗലാനയുടെ മാസ്റ്റര്‍ പീസ് രചനയും ഇത് തന്നെയാണ്. 
റബ്ബിന്‍റെ അപാര സഹായവും ഈ ഗ്രന്ഥ നിര്‍മ്മിതിയില്‍  കടാക്ഷിച്ചിട്ടുണ്ടെന്ന് മൗലാനാ തന്നെ അനുസ്മരിച്ചിട്ടുണ്ട്.
'ഒരിക്കല്‍ മൂലഗ്രന്ഥത്തിന്‍റെ ഒരു ഭാഗം എന്നെ സമ്മര്‍ദ്ദത്തിലാക്കി. വലിയ്യുല്ലാഹിയുടെ ക്രാന്ത ദര്‍ശിത്വത്തിലേക്ക് എത്തിച്ചേരാനാവാത്ത നിസ്സഹായത. ചിന്താനിമഗ്നനായ വേളയില്‍ രാത്രി മുന്നോട്ട് പോയി. ഞാനുറക്കത്തിലേക്കും  വീണു. ഗാഢമായ മയക്കത്തില്‍ നിന്നും ശാന്തമായി ഉണര്‍ന്നപ്പോള്‍ നാഥന്‍റെ സഹായവും തഴുകിയെത്തിയിരുന്നു. കിത്താബിലെ വഴങ്ങാത്ത ഭാഗം എനിക്ക് പകല്‍ പോലെ തെളിഞ്ഞ് വന്നു. പലപ്പോഴും ഗാഢനിദ്രയില്‍ ഈ അനുഗ്രഹസ്പര്‍ശം എനിക്ക് വീണ്കിട്ടിയിട്ടുണ്ട്.' 
ദേവ്ബന്ദിയ്യത്ത് ക്യാ ചീസ് ഹെ.? 
സുന്നത്തുകളുടെ പ്രചാരണത്തിനും, പുത്തനാശയങ്ങളുടെ പ്രതിരോധത്തിനും, ഉമ്മത്തിന്‍റെ അവലംബമായ മദ്ഹബിന്‍റെ സ്ഥിരീകരണത്തിനും അനിവാര്യ ഘട്ടത്തില്‍ അടര്‍ക്കളത്തില്‍ പോര്‍മുഖങ്ങള്‍ തുറക്കുന്നതിനും, ജീവിതം ഉഴിഞ്ഞു വെച്ചവരാണ് ദേവ്ബന്ദീ പണ്ഡിതന്മാര്‍. സമുദായ സേവനം ജീവിത ലക്ഷ്യമായി സ്വീകരിച്ചവര്‍. 'ദേവ്ബന്ദിയ്യത്ത്' എന്ന ചിന്താസരണി സമകാലിക ലോകത്തിന്‍റെ 'പള്‍സ്' അറിഞ്ഞുള്ള സന്തുലിതമായ ആവിഷ്കാരമാണ്. മുഫ്തി സാഹിബ് ഇതിന്‍റെ ശക്തനായ വക്താവും, പ്രചാരകനുമായിരുന്നു. വര്‍ഷാന്ത്യ ദര്‍സില്‍ ഭാവി ജീവിതത്തെ ബോധവല്‍ക്കരിക്കാന്‍ അര്‍ത്ഥഗര്‍ഭമായ ഒരു സാരോപദേശം ശിഷ്യന്മാര്‍ക്ക് നല്‍കുന്ന പതിവുണ്ട്. അതില്‍ ഈ വിഷയം ഊന്നിപ്പറയുകയും നിങ്ങള്‍ ഉമ്മത്തിന്‍റെ കാവല്‍ മാലാഖമാരായതിനാല്‍ ഇതില്‍ അണുവിട വ്യതിചലിക്കരുതെന്ന് ഉണര്‍ത്തുകയും ചെയ്യുമായിരുന്നു. ദേവ്ബന്ദിയ്യത്ത് എന്താണ്.? എന്ന വിഷയം പ്രൗഢമായി അവതരിപ്പിക്കുന്ന ശൈഖിന്‍റെ ശബ്ദവീചികള്‍ കാതുകളില്‍ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു. 
പിതാവിന്‍റെ കരുതല്‍ സമ്മാനിച്ച വിജയം. 
പുകള്‍പെറ്റ പണ്ഡിത കേസരികളായ മൗലാനാ ഷബീര്‍ അഹ്മദ് ഉസ്മാനി, മൗലാനാ ബദര്‍ ആലം മീററ്റി, ഹദീസ് പണ്ഡിതന്‍ മൗലാനാ യൂസുഫ് ബിന്നൂരി എന്നിവര്‍ ഗുജറാത്തിലെ 'ഡാബേലില്‍' അധ്യാപനം നടത്തുന്ന കാലത്ത് മൗലാനയുടെ പിതാവ് യൂസുഫ് സാഹിബും പഠിതാക്കളില്‍ ഒരുവനായിരുന്നു.. ബദര്‍ ആലം മൗലാനയുടെ പ്രത്യേക സേവകനുമായിരുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം പഠനം പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചില്ല. ഏഴെട്ട് ജുസുഉകള്‍ ഖുര്‍ആനില്‍ നിന്നും മനനം ചെയ്യാന്‍ കഴിഞ്ഞതാണ് പഠനത്തിന്‍റെ ബാക്കിപത്രം. പക്ഷെ തന്‍റെ മക്കളെ, മേല്‍ പരാമര്‍ശിച്ച അഗ്രഗണ്യരായ ഉലമാക്കളുടെ നിരയിലേക്ക് വളര്‍ത്തിക്കൊണ്ടു വരണമെന്ന് പിതാവ് അതിയായി മോഹിച്ചു. പാതി വഴിയില്‍ പഠനം നിലച്ച അരുമ ശിഷ്യന്‍റെ ഹൃദയാഭിലാഷം തിരിച്ചറിഞ്ഞ ഗുരുവര്യന്‍ ബദര്‍ ആലം മൗലാനാ ശ്രദ്ധേയമായ ഒരു വസിയ്യത്ത് ചെയ്തു : 'യൂസുഫ്, മക്കളെ ഉയര്‍ന്ന പണ്ഡിതരാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഹറാമായ സമ്പാദ്യത്തില്‍ നിന്നും കുടുംബത്തെ പൂര്‍ണ്ണമായും സംരക്ഷിക്കുക. വിജ്ഞാനം ഒരു പ്രകാശ ധാരയാണ്. ഹറാമിലൂടെ പുഷ്ടിപ്പെട്ട ഹൃദയത്തില്‍ ഈ പ്രകാശം ഇടം പിടിക്കില്ല." ഉസ്താദിന്‍റെ കനപ്പെട്ട ഉപദേശം പട്ടിണി കിടന്നാണെങ്കിലും ഞാന്‍ നിറവേറ്റുമെന്ന് ഉഗ്രശപഥം ചെയ്യുകയും ജീവിതത്തില്‍ അത് സുന്ദരമായി പ്രാവര്‍ത്തികമാക്കുകയും ചെയ്തതിന്‍റെ കായ്ഫലങ്ങളാണ് ദേവ്ബന്ദിന്‍റെ റോള്‍ മോഡലുകളായ സന്തതികള്‍ അദ്ദേഹത്തിന് ലഭിച്ചത്. മൗലാനാ മുഫ്തി സഈദ് അഹ്മദും, മൗലാനാ മുഫ്തി അമീന്‍ സാഹിബും.! 
പരന്നൊഴുകിയ ജീവിതം, ശാന്തമായ മടക്കം.! 
സത്യാസത്യങ്ങളെ വിവേചിക്കുന്നതിലും, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിലും, തിരുത്തുന്നതിലും, ആരുടെയും മുഖം നോക്കിയിരുന്നില്ല. റബ്ബിന്‍റെ തൃപ്തിയല്ലാതെ മറ്റൊന്നും മുന്നില്‍ കണ്ടില്ല. സ്വന്തം പന്തിയിലും, അന്യന്‍റെ പന്തിയിലും വിവേചനം കാണിക്കാത്ത ഉറച്ച നിലപാട്. സൃഷ്ടികളുടെ ശൂന്യമായ പ്രശംസാ വാചകങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കിയിരുന്നില്ല. തന്‍റെ ശരികളെ സ്ഥാപിക്കുന്നതിനും തെറ്റുകളെ നിരാകരിക്കുന്നതിനും വ്യക്തമായ പ്രാമാണിക മാനദണ്ഡങ്ങളുണ്ടായിരുന്നു. ആര്‍ജ്ജവത്തോടെ അത് പ്രഖ്യാപിക്കുമ്പോള്‍ ദീനിന്‍റെ സംരക്ഷണം മാത്രമായിരുന്നു ചേതോവികാരമായി വര്‍ത്തിച്ചിരുന്നത്. ദാറുല്‍ ഉലൂമിന്‍റെ തൂണിലും, തുരുമ്പിലും  ദീനീ പ്രതിരോധത്തിന്‍റെ ഒരു "സഈദിയന്‍" സ്പര്‍ശം തുടിച്ച് നില്‍ക്കുന്നുണ്ട്. ഇതിനെ കടുത്ത നിലപാടായി വിലയിരുത്തുകയാണെങ്കില്‍, പ്രബോധനം ഒരു അധര വ്യായാമമാക്കി ചുരുക്കി, സാമൂഹിക അപചയങ്ങള്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി ആയുധം വെച്ച് കീഴടങ്ങലായിരിക്കും ഉചിതം.! സഹോദരന്‍ മൗലാനാ അമീന്‍ പാലന്‍പൂരി ഓര്‍മ്മിക്കുന്നു : "ജ്യേഷ്ഠന്‍, അല്ലാഹു ഏറെ അനുഗ്രഹിച്ച വ്യക്തിത്വമാണ്. മനസ്സില്‍ യൗവ്വനം ഒളിപ്പിച്ച കര്‍മ്മോത്സുകനായിരുന്നു എന്നും. സാഹചര്യങ്ങളെ അതിജീവിക്കാനുള്ള മനക്കരുത്ത് ഒന്ന് വേറെ തന്നെയാണ്. ജീവിച്ചിരിക്കെ രണ്ട് മക്കളുടെ ജനാസ കാണേണ്ടി വന്നപ്പോഴും "അല്ലാഹു നല്‍കിയത് അവന്‍ തന്നെ എടുത്തു" എന്ന ധീരമായ കാഴ്ചപ്പാടായിരുന്നു. രാപ്പകല്‍ ഭേദമന്യേ ഇത്രയധികം പ്രവര്‍ത്തനക്ഷമതയുള്ള വ്യക്തിയെ ഞാന്‍ ഇന്നേ വരെ കണ്ടിട്ടില്ല. സമയക്രമം പാലിക്കുന്നതില്‍ മൗലാനക്ക് പകരം മൗലാനാ മാത്രമേയുളളൂ. ജീവിതം ആദ്യന്തം ടൈംടേബിള്‍ അധിഷ്ഠിതമായിരുന്നു. അമാനുഷിക സേവനങ്ങളും അസംഖ്യം ഗ്രന്ഥങ്ങളും അദ്ദേഹത്തിലൂടെ  വെളിച്ചം കണ്ടത് സമയത്തില്‍ ലഭിച്ച അദൃശ്യമായ ബര്‍കത്തിന്‍റെ പിന്‍ബലത്തിലായിരുന്നു. ആദ്ധ്യാത്മിക വഴിയിലെ വിളക്കുമാടങ്ങളായ ശൈഖുല്‍ ഹദീസ് മൗലാനാ സകരിയ്യാ കാന്തലവി, മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരി, മൗലാനാ മുഫ്തി മുളഫ്ഫര്‍ ഹുസൈന്‍ മളാഹിരി എന്നിവരുമായി അഭേദ്യ ബന്ധം പുലര്‍ത്തിയിരുന്നു. ബൈഅത്ത് ചെയ്ത് അവരില്‍ നിന്നും അനുമതി അംഗീകാരവും കരസ്ഥമാക്കി. കഴിഞ്ഞ അധ്യയന വര്‍ഷാന്ത്യത്തില്‍ ബുഖാരി ഷരീഫ് പൂര്‍ണ്ണമാക്കിയ സവിശേഷ നിമിഷത്തില്‍ പതിവായി ചെയ്യുന്ന നസ്വീഹത്തിനായി വിദ്യാര്‍ത്ഥികള്‍ കാതോര്‍ത്തു. ശൈഖവര്‍കളും മനസ്സാ മോഹിച്ചിട്ടുണ്ടാകും. പക്ഷെ വിധി അനുകൂലമായില്ല. ഇത്രമാത്രം ഉരുവിട്ട് കൊണ്ട് വേദിയൊഴിഞ്ഞു: 
"ഇനി റബ്ബുദ്ദേശിക്കുന്നത് നടക്കും." 
ജീവിതത്തിലെ അരങ്ങില്‍ നിന്നും വിരമിക്കാനുളള വാചാലമായ സൂചനയാണതെന്ന് സങ്കല്‍പ്പിക്കാന്‍ പോലും ശിഷ്യഗണങ്ങള്‍ അശക്തരായിരുന്നു. ആയിരങ്ങളുടെ തേങ്ങലുകള്‍ക്കാണ് ദാറുല്‍ ഹദീസ് അന്ന് മൂകസാക്ഷിയായത്. തുടര്‍ന്ന് മെല്ലെ രോഗശയ്യയിലേക്ക് ഉസ്താദവര്‍കള്‍ പ്രവേശിച്ചു. പതിവ് തെറ്റിക്കാതെ പരിശുദ്ധ റമദാനിലും ആവുന്നത്ര ഉപദേശങ്ങള്‍ കൈമാറി. പക്ഷെ അവസാന പത്തിലെ വിശിഷ്ടമായ 27-ാം രാവില്‍ ഈ നൂറ്റാണ്ടിലെ തലയെടുപ്പുളള മുഹദ്ദിസ് ഓര്‍മ്മകളില്‍ വിലയം പ്രാപിച്ചു. ലോക്ഡൗണിന്‍െറ പശ്ചാത്തലത്തില്‍ ലോകം ഒരുള്‍ വലയത്തിലായിരുന്ന നിമിഷത്തില്‍. സംഗമങ്ങള്‍ നിയന്ത്രിക്കപ്പെട്ട നിശ്ചലനാളുകളില്‍ ആ ജ്യോതിര്‍ഗോളം അസ്തമയ നഭസില്‍ അലിഞ്ഞ് ചേര്‍ന്നു. അകം പൊള്ളയായ പ്രകടനാത്മകതയും, ബഹളമയമായ ആവേശക്കൂട്ടങ്ങളും,  ആഗ്രഹിക്കാതിരുന്ന ആ ശുദ്ധമനസ്സിന്‍റെ ഇംഗിതം നാഥന്‍ പരിഗണിച്ചിരുന്നോ.? ജീവിതപന്ഥാവ് വിമലീകരിക്കാതെ മരണാനന്തര ബഹുമതികളില്‍ സായൂജ്യമടയുന്ന പൊതുബോധത്തെ ഉശിരോടെ ചോദ്യം ചെയ്തിരുന്ന മഹാത്മാവിനെ നാഥന്‍ ശാന്തമായ അന്തരീക്ഷത്തില്‍ യാത്രയാക്കിയതാകാം. പരിശുദ്ധ റമദാനില്‍ ആ ഖബറിലേക്കെത്തിയതും എത്തിക്കൊണ്ടിരിക്കുന്നതുമായ കോടാനുകോടി പ്രാര്‍ത്ഥനകളുടെ കണക്ക് ആര്‍ക്കെങ്കിലും കണക്കാക്കാനാകുമോ.? ഭൗതിക ലോകത്തിന്‍റെ വിരിമാറില്‍ നിന്നും ശൈഖവര്‍കള്‍, ലോകത്തിന്‍റെ അഷ്ടദിക്കിലുമുളള ശിഷ്യഗണങ്ങളുടെയും, ദീനീ സ്നേഹികളുടെയും ഹൃദയ സിംഹാസനത്തിലേക്കാണ് ഉപവിഷ്ടനായത്. ഭൗതികലോകത്ത് ഒരാളുടെ വേര്‍പാടും പകരക്കാരന്‍റെ രംഗപ്രവേശവും ചംക്രമണ വ്യവസ്ഥയില്‍ അരങ്ങേറുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. പക്ഷെ കാലമെത്ര കഴിഞ്ഞാലും ദാറുല്‍ ഹദീസിലെ മുഫ്തി അല്ലാമാ സഈദ് അഹ്മദ് പാലന്‍പൂരിയുടെ കസേര ഒഴിഞ്ഞ് തന്നെ കിടക്കും.! 
---------------------------------------------------------------------------------------------------------------------------
തലമുറകളുടെ ഗുരുവര്യന്‍, 

റഹ് മത്തുല്ലാഹില്‍ വാസിഅയിലേക്ക്... 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/05/blog-post_84.html?spref=tw 
അല്ലാമാ സഈദ് അഹ് മദ് (റഹിമഹുല്ലാഹ്) 
പണ്ഡിതര്‍ക്ക് വലിയൊരു മാതൃക.! 
- മുഫ്തി സബീല്‍ അഹ് മദ് ഖാസിമി 
https://swahabainfo.blogspot.com/2020/05/blog-post_20.html?spref=tw  
സുന്നത്തിന്‍റെ പ്രാധാന്യവും,
ബിദ്അത്തിന്‍റെ അപകടങ്ങളും.! 
മുഫ്തി സഈദ് അഹ് മദ് പാലന്‍പൂരി 
https://swahabainfo.blogspot.com/2020/05/blog-post_19.html?spref=tw 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*

👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...