Saturday, May 2, 2020

ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ (റഹിമഹുല്ലാഹ്)


ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ (റഹിമഹുല്ലാഹ്) 
-മര്‍ഹൂം മൗലാനാ അബ്ദുല്‍ കരീം റഷാദ് അല്‍ ഖാസിമി 
https://swahabainfo.blogspot.com/2020/05/blog-post.html?spref=tw 
അല്ലാഹുവിന്‍റെ ദീനിനെ സമൂഹത്തിന് എത്തിച്ച് കൊടുക്കുന്നതിന് ജീവിതം ഉഴിഞ്ഞുവെച്ച്, അതിന്‍റെ ഫലങ്ങള്‍ നേരില്‍ കണ്ട്, തികഞ്ഞ ആത്മ സംതൃപ്തിയോടെ നാഥന്‍റെ വിളിക്ക് ഉത്തരമേകാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം മഹാന്മാരില്‍ ഒരാളായിരുന്നു മര്‍ഹൂം കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ (റഹ്). തെക്കന്‍ കേരളത്തിലെ പ്രശസ്ത പണ്ഡിതനായിരുന്ന മര്‍ഹൂം മുസ്തഫാ ആലിം സാഹിബ് അല്‍ ഖാസിമി (റഹ്) യുടെ ശിക്ഷണത്തില്‍ ഈരാറ്റുപേട്ടയിലെ നൂറുല്‍ഹുദാ മദ്റസയില്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ കഷ്ടതകളുടെ തീച്ചൂളയില്‍ പഠനം ആരംഭിച്ച മൗലാനാ, തെക്കേ ഇന്ത്യയിലെ പ്രശസ്ത പണ്ഡിത കേസരി ശൈഖുല്‍ മില്ലത് മര്‍ഹൂം സിയാഉദ്ദീന്‍ അഹ്മദ് അമാനി (റഹ്) യുടെ ശിക്ഷണത്തില്‍ തമിഴ്നാട് ലാല്‍പേട്ടയിലെ മമ്പഉല്‍ അന്‍വാര്‍ അറബിക് കോളേജില്‍ നിന്നും ദര്‍സെ നിസാമി അനുസരിച്ചുള്ള പഠനം പൂര്‍ത്തിയാക്കി മൗലവി ആലിം ഫാസില്‍ ബിരുദം നേടുകയും ശേഷം ദഅ് വതിന്‍റെ പാതയിലേക്ക് ഇറങ്ങുകയുമായിരുന്നു. നീണ്ട അഞ്ച് പതിറ്റാണ്ടുകള്‍ ഈ മാര്‍ഗ്ഗത്തില്‍ അവിടുന്ന് അര്‍പ്പണം ചെയ്തു. ദീനിന്‍റെ സന്ദേശവുമായി ഇന്ത്യയിലെന്നല്ല, ലോകത്തിന്‍റെ മിക്കഭാഗങ്ങളിലും അവിടുന്ന് സന്ദര്‍ശിച്ചു. കേരളത്തിലും, തമിഴ്നാട്ടിലും അവിടുന്ന് എത്തിപ്പെടാത്ത ഒരു ഗ്രാമമോ, മസ്ജിദോ, അറിയാത്ത ഒരു വഴിയോ ഉണ്ടാകുകയില്ല. 
അല്ലാഹുവിന്‍റെ വിധി-വിലക്കുകളും നബി (സ) യുടെ തിരുസുന്നത്തും ലോകമെങ്ങും എത്തിച്ചു കൊടുത്ത് മനുഷ്യ സമൂഹത്തെ സ്രഷ്ടാവിന്‍റെ ഇംഗിതത്തിനൊത്ത് ജീവിക്കുന്നവരാക്കിത്തീര്‍ക്കുന്നതിന് മുന്‍ഗാമികളായ മഹാന്‍മാര്‍ ചെയ്ത ത്യാഗങ്ങളെ അനുസ്മരിപ്പിച്ച് കൊണ്ട് ഉദാഹരണങ്ങളും അനുഭവങ്ങളും നിരത്തി സന്ദര്‍ഭോചിതമായി അവിടുന്ന് നല്‍കിയിരുന്ന അസൂയാര്‍ഹവും സാരസമ്പൂര്‍ണ്ണവുമായിരുന്ന ഉപദേശങ്ങള്‍ ആരുടേയും ഹൃദയങ്ങളെ കീഴടക്കുന്നതും ഇരുത്തി ചിന്തിപ്പിക്കുന്നതുമായിരുന്നു. എല്ലാവര്‍ക്കും അതില്‍ ഗുണപാഠമുണ്ടായിരിക്കും. ഉപദേശം തുടങ്ങേണ്ട താമസം സദസ്സ് ജന നിബിഢവും നിശ്ചലവുമാകുമായിരുന്നു. 
അസാധാരണമായ ഓര്‍മ്മശക്തി അല്ലാഹു മൗലാനയ്ക്ക് നല്‍കിയിരുന്നു. മണിക്കൂറുകള്‍ നീളുന്ന അറബി, ഉറുദു പ്രസംഗങ്ങള്‍ ഒന്നും വിട്ടു പോകാതെ ലളിതമായ ഭാഷയില്‍ മലയാളത്തിലേക്കും തമിഴിലേക്കും അവിടുന്ന് പരിഭാഷപ്പെടുത്തിയിരുന്നു. അറബി, ഉര്‍ദു, തമിഴ് എന്നീ ഭാഷകളില്‍ അനായാസം പ്രസംഗിക്കുമായിരുന്നു. മൗലാനാ അവര്‍കള്‍ എത്തിപ്പെടുന്ന നാടുകളിലെ പ്രവര്‍ത്തകരുമായി ഉപദേശ-നിര്‍ദ്ദേശങ്ങളടങ്ങുന്ന കത്തുകളിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു. നൂറ് കണക്കിന് കത്തുകള്‍ക്ക് ഓര്‍മ്മയില്‍ നിന്നു തന്നെ മേല്‍ വിലാസങ്ങളും കുറിച്ചിരു ന്നു. അരനൂറ്റാണ്ടു കാലത്തെ പരിശ്രമത്തിലൂടെ പതിനായിരക്കണക്കിന് ദീനീ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആ മഹാനുഭാവന്‍റെ ഏത് നിര്‍ദ്ദേശങ്ങളും അനുസരിക്കാന്‍ അവര്‍ തയാറായിരുന്നു. ആഖിറത്തിലേക്കുള്ള ഒരു വലിയ മുതല്‍കൂട്ടായി അവരെ കാണുകയും അവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും ചെയ്തിരുന്നു. ബഹു: ഇല്‍യാസ് (റഹ്)യും യൂസുഫ് (റഹ്) യും മറ്റു അകാബിറുകളും ആഗ്രഹി ച്ചത് പോലെ സൂക്ഷ്മതയും തഖ്വയുമുള്ള പണ്ഡിതന്‍മാരെ വാര്‍ത്തെടുത്ത് അവരുടെ മേല്‍നോട്ടത്തില്‍ ദഅ്വത്തിന്‍റെ അമല്‍ നടപ്പില്‍ വരികയും, ദീനിനെ അതിന്‍റെ തനതായ രൂപത്തില്‍ ജീവിതത്തിന്‍റെ സകല മേഖലകളിലും പ്രാവര്‍ത്തികമാക്കുന്ന ഒരു ഉത്തമ തലമുറയെ വാര്‍ത്തെടുക്കലുമായിരുന്നു മൗലാനാ അവര്‍കളുടെ ലക്ഷ്യം. അതിന് വേണ്ടി കേരളത്തിലുടനീളം ദീനീ സ്ഥാപനങ്ങളും മര്‍ക്കസുകളും മസ്ജിദുകളും ഉണ്ടാകാന്‍ അവിടുന്ന് നേതൃത്വം നല്‍കുകയും ചെയ്തു. നൂറുകണക്കിന് പണ്ഡിതന്മാര്‍ വര്‍ഷം തോറും ആ സ്ഥാപനങ്ങളില്‍ നിന്നും ബിരുദം നേടി പുറത്തുവന്നുകൊണ്ടിരിക്കുന്നു. വീണ്ടും അവര്‍ ദാറുല്‍ ഉലൂം ദേവ്ബന്ദ് പോലുള്ള ഉയര്‍ന്ന ദീനീ കലാലയങ്ങളില്‍ പോയി പഠനം പൂര്‍ത്തിയാക്കുകയും ബിരുദാനന്തര ബിരുദം നേടുകയും ഡല്‍ഹി നിസാമുദ്ദീനിലെ മഹാന്‍മാരുടെ മുശാവറ പ്രകാരം ഒരു വര്‍ഷത്തേക്ക് ജമാഅത്തില്‍ പുറപ്പെട്ട് പല ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 
തഖ്വയുള്ള പണ്ഡിതന്‍മാരുടെ മേല്‍നോട്ടത്തിലല്ലാതെ എവിടെയെങ്കിലും ദഅ്വതിന്‍റെ ഈ പ്രവര്‍ത്തനം നടക്കാനിടയായാല്‍ ഫിത്നയുടെയും വഴികേടിനും പുതിയ വാതില്‍കൂടി തുറക്കലായിരിക്കും അത് എന്ന് പലപ്പോഴും ഇല്‍യാസ് (റഹ്) പറഞ്ഞിരുന്നതായി അദ്ദേഹത്തിന്‍റെ മല്‍ഫൂളാത്തിലുടനീളം കാണാന്‍ കഴിയും. സ്വഹീഹുല്‍ ബുഖാരിയില്‍ നബി (സ) തങ്ങള്‍ പറഞ്ഞതായി ഇബ്നു ഉമര്‍ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിലും ഈ ആശയം കാണുവാന്‍ കഴിയും. നബി (സ) തങ്ങള്‍ അരുളി: അന്ത്യ നാളടുക്കുമ്പോള്‍ ജാഹിലുകളുടെ മേല്‍നോട്ടത്തില്‍ ദീന്‍കാര്യങ്ങള്‍ നടക്കാന്‍ തുടങ്ങുകയും വിവരമില്ലാതെ അവരും അവര്‍ മുഖേന മറ്റുള്ളവരും വഴിപിഴക്കുകയും ചെയ്യും. അല്‍ഹംദുലില്ലാഹ്, ഇല്‍യാസ് (റഹ്) യും മറ്റു അകാബിറുകളും മൂസാ മൗലാനായും ആഗ്രഹിച്ചിരുന്നത് പോലെ ലോകത്തിന്‍റെ മിക്കഭാഗങ്ങളിലും തഖ്വയുള്ള ആലീമിങ്ങളുടെ മേല്‍നോട്ടത്തില്‍ തന്നെ ദഅ്വതിന്‍റെ ഈ പ്രവര്‍ത്തനം ഇന്ന് നടപ്പില്‍ വന്നു കഴിഞ്ഞു. 
മൗലാനാ അവര്‍കളുടെ പരിശ്രമ ഫലമായി കേരളത്തിലുടനീളം നിലവില്‍ വന്നിട്ടുള്ള ദീനീ സ്ഥാപനങ്ങ ളില്‍ നിന്നും ദഅ്വതിന്‍റെ മാര്‍ഗ്ഗത്തിലുള്ള മറ്റ് സ്ഥാപനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതന്‍മാരിലൂടെ കേരളത്തിലും ആ ആഗ്രഹം പൂവണിഞ്ഞു കൊണ്ടിരിക്കുകയാണ്. മൗലാനാ അവര്‍കള്‍ രോഗബാധിതനായി കഴിയുമ്പോഴും അവിടുന്ന് തുടങ്ങിവെച്ച സ്ഥാപനങ്ങളുടെ കാര്യത്തിലും അതിന്‍റെ നടത്തിപ്പുകാരും ഉസ്താദുമാരും വിദ്യാര്‍ത്ഥികളും ജമാഅത്തില്‍ പുറപ്പെടുന്ന കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണമെന്ന് ഈ വിനീതനെ ഉപദേശിച്ചിരുന്നു. ഹജ്ജിന്‍റെയും ഉംറയുടെയും ദഅ്വത്തിന്‍റെയും യാത്രാവേളയില്‍ മൗലാനാ അവര്‍കള്‍ ഈ വിനീതന് അയച്ചിട്ടുള്ള ഇരുന്നൂറില്‍പ്പരം കത്തുകളില്‍ മിക്കതിലും ഈ കാര്യം പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്. 
മലങ്കര ഡാം പണിയുന്നതിന് കാഞ്ഞാര്‍ നിവാസികളുടെ സ്ഥലം അക്വയര്‍ ചെയ്തപ്പോള്‍ മൗലാനാ അവര്‍കള്‍ക്കും അവിടെ നിന്നും താമസം മാറ്റേണ്ടി വന്നു. മൗലാനയെ തങ്ങളുടെ നാടുകളില്‍ കൊണ്ടുപോയി താമസിപ്പിക്കുവാന്‍ പല ദീനീ സ്നേഹികളും ആഗ്രഹം പ്രകടിപ്പിക്കുകയും ആത്മാര്‍ത്ഥമായി ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ മര്‍ഹൂം സുബൈര്‍ ഹാജിയുടെ ക്ഷണം സ്വീകരിച്ച് കേരളത്തിന്‍റെ ഏതാണ്ട് മധ്യ ഭാഗമായ ആലുവയിലെ എടത്തലയാണ് മൗലാനാ തെരഞ്ഞെടുത്തത്. ദഅ്വതിന്‍റെ പൊതുവായ പ്രയോജനവും ജാമിഅ കൗസരിയ്യയുടെ മേല്‍ നോട്ടവും മുന്‍ നിര്‍ത്തിയായിരുന്നു ഇത്. ദഅ്വതിന്‍റെ മാര്‍ഗ്ഗത്തില്‍ പുറപ്പെടുന്നതിന് എപ്പോള്‍ വിളിച്ചാലും ജീവിതത്തിലൊരിക്കലും ഒഴിവ് പറഞ്ഞിട്ടില്ലാത്ത രണ്ട് വ്യക്തികളില്‍ ഒരാളായിരുന്നു സുബൈര്‍ ഹാജി എന്ന് അവിടുന്ന് പലപ്പോഴും പറയുമായിരുന്നു. മറ്റൊരാള്‍ മുവാറ്റുപുഴ മര്‍ഹൂം അബ്ദുല്‍ ഖാദിര്‍ ഹാജി അവര്‍കളാണ്. അദ്ദേഹം അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പുറപ്പെട്ട് സിലോണില്‍ വെച്ച് മരിക്കുകയും അവിടെത്തന്നെ ഖബ്റടക്കം ചെയ്യപ്പെടുകയും ചെയ്തു. 
എടത്തലയിലേക്ക് മൗലാനാ താമസം മാറ്റിയപ്പോള്‍ ദീനിന്‍റെ വഴിയില്‍ മര്‍ഹൂം സുബൈര്‍ ഹാജി കൂടുതല്‍ തുണയായി. കാഞ്ഞാറിലെ സ്ഥലത്തിന് കിട്ടിയ ഒരു ലക്ഷം രൂപ മൗലാനാ സുബൈര്‍ ഹാജിയെ ഏല്‍പ്പിക്കുകയും അദ്ദേഹം അതില്‍ നിന്ന് എടത്തലയില്‍ തൊണ്ണൂറ് സെന്‍റ് സ്ഥലം വാങ്ങി അതില്‍ ഒരു വീട് പണിയുകയും ബാക്കി വന്ന തുക കൊണ്ട് ചെരുപ്പിന്‍റെ വെയ്സ്റ്റ് പൊടിക്കുന്ന ഒരു മെഷീന്‍ വാങ്ങി, മൗലാനാ ആരെയും ആശ്രയിക്കാതെ ദഅ്വത്തിന്‍റെ പ്രവര്‍ത്തനങ്ങളും കുടുംബകാര്യങ്ങളും നടത്തുന്നതിനുള്ള ഏര്‍പ്പാട് ചെയ്തുകൊടുക്കുകയും ചെയ്തു. അല്ലാഹു അതില്‍ ബര്‍കത്ത് ചെയ്തു. അതില്‍ നിന്നുള്ള വരുമാനം കൊണ്ട് കുടുംബകാര്യങ്ങളും മറ്റും നടത്തുകയും ഭാര്യയെയും മക്കളെയും ഹജ്ജിന് കൊണ്ടുപോകുകയും ചെയ്തു. 
ഇരുപത്തിയെട്ട് ഹജ്ജും അതിലധികം ഉംറകളും അവിടുന്ന് നിര്‍വ്വഹിച്ചു. മൗലാനാ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ വീട്ടിലെല്ലാവര്‍ക്കും ഒരു പെരുന്നാളിന്‍റെ പ്രതീതിയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തുന്ന പിതാവിനെ അല്ലെങ്കില്‍ ഭര്‍ത്താവിനെ കണ്ട് കൊതിമാറും മുമ്പേ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വീണ്ടും പുറപ്പെടും എന്ന് പ്രിയ പത്നിക്കും ചെല്ലക്കനികള്‍ക്കും അറിയാമായിരുന്നു. ഭൗതിക സുഖ സൗകര്യങ്ങളൊന്നും മൗലാനാ ആഗ്രഹിച്ചിരുന്നില്ല. ലളിത ജീവിതമായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. അതിഥികളെ സല്‍ക്കരിക്കുന്നതില്‍ കാണിച്ചിരുന്ന ഉല്‍സാഹം ആരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഭാര്യയോടും മക്കളോടും നേരംപോക്കു പറയുകയും പ്രായവ്യത്യാസമില്ലാതെ മക്കളെയും ചെറുമക്കളെയും ഭാര്യയെയും അടുത്തിരുത്തി എല്ലാവര്‍ക്കും ആഹാരം വാരിക്കൊടുത്ത് അവരോട് വാത്സല്യം കാണിക്കുകയും ചെയ്തിരുന്നു. ആ വാത്സല്യനി
ധിയുടെ വേര്‍പാട് ഒരിക്കലും താങ്ങാന്‍ കഴിയില്ല. 
ഏഴ് പെണ്‍മക്കളെയും സാധുക്കളായ ആലീമീങ്ങള്‍ക്കാണ് വിവാഹം കഴിച്ചു കൊടുത്തത്. ഏക മകന്‍ ഇല്‍യാസ് മൗലവിയും പണ്ഡിതനും മുദര്‍രിസും ദാഇയുമാണ്. സമ്പത്തിന് മൗലാനാ വിലകല്‍പിച്ചിരുന്നില്ല.
ആയിരക്കണക്കിന് സമ്പന്നരെ ദീനീ തല്‍പരരും ദാഇകളുമാക്കിത്തീര്‍ത്തതല്ലാതെ അവരില്‍ നിന്നും ഒരു ചില്ലി കാശു പോലും ആഗ്രഹിച്ചിരുന്നില്ല. ആലിമീങ്ങള്‍ ദീനീ ഖിദ്മത്ത് വിട്ടു കൊണ്ട് ദുന്‍യാവിന്‍റെ പിന്നാലെ പോകുന്നതിനെ അവിടുന്ന് വെറുത്തിരുന്നു. മക്കയിലെ മദ്റസ സൗലതിയ്യയിലേക്കും മദീനയിലെ ഒരു ജാമിഅ മസ്ജിദിലേക്കും ഇമാമും മുദര്‍രിസുമായി സേവനമനുഷ്ഠിക്കുന്നതിന് ഈ വിനീതനെ അയക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പതിനായിരം രിയാല്‍ ശമ്പള വാഗ്ദാനവുമായി ചിലര്‍ മൗലാനാ അവര്‍കളെ സമീപിച്ചപ്പോള്‍ മൗലാനാ ഈ വിനീതനോട് അഭിപ്രായം ആരായുകയുണ്ടായി. കൗസരിയ്യാ വിട്ടുകൊണ്ട് ദുന്‍യാവിനെ ആഗ്രഹിച്ചു വിദേശത്തേക്ക് പോകുന്നതില്‍ പതിനായിരത്തിലൊരംശം പോലും താല്‍പര്യമില്ലെന്ന് ഈ വിനീതന്‍ അറിയിച്ചപ്പോള്‍ വളരെ സന്തോഷിക്കുകയും ഈ വിനീതന് വേണ്ടി ദുആ ചെയ്യുകയുമാണുണ്ടായത്. 
ഇബാദത്തുകള്‍ മൗലാനയുടെ പ്രകൃതി സ്വഭാവമായി മാറിയിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ വളരെ സൂക്ഷ്മത പാലിച്ചിരുന്നു. മസ്ജിദ്-മദ്റസയുടെ നിര്‍മ്മാണത്തിന് ഉദാരമതികള്‍ വാഗ്ദാനം ചെയ്യുന്ന തുകകള്‍ അതിന്‍റെ ഭാരവാഹികളെ ഏല്‍പിക്കാന്‍ പറയുകയല്ലാതെ മൗലാനാ അത് കൈപ്പറ്റുമായിരുന്നില്ല. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും തഖ്വയും ദുആയുമായിരുന്നു അവിടുത്തെ കൈമുതല്‍. മുസ്തജാബുദ്ദുആ ആയിരുന്നു മൗലാനാ എന്നത് അടുത്തിടപഴകിയിരുന്ന എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സമ്മേളനങ്ങള്‍ക്ക് പര്യവസാനം കുറിച്ച് കൊണ്ട് നടക്കുന്ന ദുആകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ദുആ ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് നൂറുകണക്കിന് കുറിപ്പുകള്‍ ലഭിക്കുമായിരുന്നു. അറബിയിലും ശേഷം മലയാളത്തിലുമായി അദ്ദേഹം ചെയ്തിരുന്ന ദുആകള്‍ ദീനി ചൈതന്യം ഉളവാക്കുന്നതും കണ്ണുനീരില്‍ കുളിപ്പിക്കുന്നതുമായിരുന്നു. ആയിരക്കണക്കിന് ആലിമീങ്ങളും മുതഅല്ലിംകളും പങ്കെടുത്ത വാഴക്കുളം ജാമിഅ ഹസനിയ്യയിലെ ഒരു സനദ് ദാന സമ്മേളനത്തില്‍ വെച്ച് സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ പ്രസിഡന്‍റ് അസ്സയ്യിദ് അസ്ഹരി തങ്ങള്‍ അവര്‍കള്‍ മൗലാനയെ സദസ്യര്‍ക്ക് പരിചയപ്പെടുത്തിയത്, സ്റ്റേജിലേക്ക് കടന്ന് വരുന്നത് മുസ്തജാബുദ്ദുആ ആയ മൂസാ മൗലാനയാണ് എന്നു പറഞ്ഞു കൊണ്ടായിരുന്നു. 
ഉന്നത വിലായത്തിന്‍റെ അടയാളങ്ങള്‍ മഹാനവര്‍കളില്‍ പ്രകടമായിരുന്നു. ശബ്ഗുസാരിയില്‍ പങ്കു കൊള്ളുന്നതിനായി യാത്രക്കൂലിയില്ലാതിരുന്നതു കൊണ്ട് കാഞ്ഞാറില്‍ നിന്നും ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരമുള്ള തൊടുപുഴയിലേക്കും പിറ്റേന്ന് അവിടെ നിന്നും തിരിച്ച് കാഞ്ഞാറിലേക്കും കാല്‍ നടയായിട്ടാണ് വരികയും പോവുകയും ചെയ്തിരുന്നത്. ഈ സന്ദര്‍ഭങ്ങളില്‍ പലപ്പോഴും കാഞ്ഞാറില്‍ നിന്നും പുറപ്പെട്ട് അല്‍പ സമയത്തിനുള്ളില്‍ തൊടുപുഴയില്‍ വെച്ചും തൊടുപുഴയില്‍ നിന്നും പുറപ്പെട്ട് അല്‍പസമയത്തിനുള്ളില്‍ കാഞ്ഞാറില്‍ വെച്ചും മൗലാനയെ കണ്ടിട്ടുള്ളതായി പല സ്നേഹിതന്മാര്‍ പറഞ്ഞതായും നേരിട്ടു തന്നെ അനുഭവമുള്ളതായും തൊടുപുഴ ടൗണ്‍ മസ്ജിദില്‍ ഇരുപത് വര്‍ഷം ഇമാമായി സേവനമനുഷ്ഠിച്ച അബ്ദുസ്സലാം മൗലവി അവര്‍കള്‍ ഈ വിനീതനോട് പറഞ്ഞിട്ടുണ്ട്. 
മൗലാനാ അവര്‍കള്‍ക്ക് അള്‍സിമേഴ്സ് രോഗം ബാധിച്ച് വീട്ടില്‍ കഴിയുമ്പോള്‍ ഈ വിനീതന്‍ ഹജ്ജിന് അപേക്ഷ കൊടുത്ത കാര്യം ആദ്യമായി മൗലാനാ അവര്‍കളെ അറിയിക്കാമെന്ന് വിചാരിച്ച് ചെന്നപ്പോള്‍ ഈ വിനീതനെ കണ്ട മാത്രയില്‍, അബ്ദുല്‍ കരീം മൗലവീ, വരീന്‍, നിങ്ങള്‍ ഈ വര്‍ഷം ഹജ്ജിന് പോവുകയാണെന്ന് കഴിഞ്ഞ രാത്രി പന്ത്രണ്ടര മണിക്ക് എനിക്ക് ടെലഗ്രാം വന്നു എന്ന് പറയുകയുണ്ടായി. ഇക്കഴിഞ്ഞ വര്‍ഷം ഹജ്ജിന് അപേക്ഷിക്കുന്ന കാര്യം പറയുവാന്‍ ആദ്യമായി സമീപിച്ചപ്പോഴും, നിങ്ങള്‍ ഈ വര്‍ഷം ഹജ്ജിന് പോവുകയല്ലേ, ദുആ ഖബൂലാകുന്ന സ്ഥലങ്ങളില്‍ ഈ വിനീതന് വേണ്ടി ദുആ ചെയ്യണം എന്ന് പറയുകയുണ്ടായി. എന്നാല്‍ ഞാന്‍ ഹജ്ജിന് പോകുന്ന കാര്യം അതുവരെ ആരോടും പറഞ്ഞിരുന്നില്ല. ഒരിക്കല്‍ പതിവ് പോലെ മൗലാനയുടെയടുക്കല്‍ ചെന്നപ്പോള്‍, ഇന്നലെ ഇസ്ഹാഖ് മൗലവി ആലുവ വരെ വന്നിട്ട് എന്നെ കാണാതെ പോയി എന്ന് വളരെ സങ്കടത്തോടെ പറയുകയുണ്ടായി. ഓര്‍മ്മക്കുറവിന്‍റെ പേരില്‍ പറയുകയാണെന്നാണ് പലരും വിചാരിച്ചത്. ഇസ്ഹാഖ് മൗലവിയോട് നേരില്‍ അന്വേഷിച്ചപ്പോഴാണ് സംഭവം ശരിയാണെന്നും അത് അവിടുത്തെ കറാമത്താണെന്നും മനസ്സിലായത്. 
സുഖമില്ലാതെ രണ്ടര വര്‍ഷത്തോളം വീട്ടില്‍ കഴിയേണ്ടി വന്നെങ്കിലും ദഅ്വത്തിന്‍റെ യാത്രയിലാണെന്ന ഭാവത്തില്‍ മലയാളത്തിലും അറബിയിലും തമിഴ്, ഉറുദു ഭാഷകളിലും വീട്ടിലുള്ളവരോടും സന്ദര്‍ശകരോടും ദഅ്വത്തിന്‍റെ കാര്യം ഉപദേശിച്ചു കൊണ്ടിരിക്കുമായിരുന്നു. വഫാതിന് പന്ത്രണ്ട് ദിവസം മുമ്പ്, എന്‍റെ പരലോക യാത്ര അടുത്തിരിക്കുന്നുവെന്നും റഹ്മത്തിന്‍റെ മലക്കുകള്‍ ഇറങ്ങുന്നതിന് തടസ്സമാകുന്ന ഒന്നും എന്‍റെ അടുക്കല്‍ ഉണ്ടാകാന്‍ ഇട വരരുതെന്നും, ആഖിറത്തില്‍ എനിക്ക് ദോഷകരമാകുന്ന ഒന്നും എനിക്കുവേണ്ടി ചെയ്യരുതെന്നും മറ്റും ഈ വിനീതനോട് വസ്വിയ്യത് ചെയ്യുകയും മരിച്ചു പോയ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മഷാഇഖുകളുടെയും പേരുകള്‍ എടുത്ത് പറഞ്ഞു അവര്‍ക്ക് വേണ്ടി ദുആ ചെയ്യുകയും, എന്‍റെ ആഖിറം വെളിച്ചമാകുന്നതിന് നിങ്ങള്‍ എല്ലാവരും എനിക്കു വേണ്ടി ദുആ ചെയ്യണമെന്ന് ഈ വിനീതനോടും വീട്ടിലുള്ളവരോടും പറഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുമായിരുന്നു അവസാന ദിവസങ്ങളില്‍. 
പിന്നീട് പൊടുന്നനെ ഒരു ഭാഗം തളര്‍ന്നു പോകുകയും സംസാര ശേഷി നഷ്ടപ്പെടുകയും ആലുവ അന്‍വര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മുന്‍ വസ്വിയ്യത് അനുസരിച്ച് നഴ്സുമാര്‍ ചെയ്യേണ്ട സേവനങ്ങള്‍ ഭാര്യയും മക്കളും മരുമക്കളും ചെറുമക്കളും ഏറ്റെടുത്തു. അന്നപാനീയങ്ങള്‍ കഴിക്കാനാകാതെ ട്രിപ്പ് കൊണ്ട് മാത്രം പന്ത്രണ്ട് ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നെങ്കിലും ശരീരത്തിന് ഒരു ഉടവും സംഭവിച്ചിരുന്നില്ല. ഓരോ ദിവസവും കുളിപ്പിച്ച് ഡ്രസ്സ് മാറ്റി കിടത്തുമ്പോള്‍ ആരോഗ്യം വര്‍ധിച്ചുവരുന്നത് പോലെ അനു വപ്പെടുമായിരുന്നു. വഫാത്തിന് രണ്ടു ദിവസം മുമ്പ് വലിവ് കൂടുതലാകുകയും വെന്‍റിലേഷന്‍ ഫലപ്രദമാകാതെ വരികയും ചെയ്തു. ബന്ധുക്കളെയും മറ്റും അറിയിച്ചുകൊള്ളാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. പക്ഷെ രാത്രി പന്ത്രണ്ടു മണിയായപ്പോള്‍ അത്ഭുതകരമായി മൗലാനാ നോര്‍മല്‍ അവസ്ഥയിലായി. മൗലാനാ ഒരു അത്ഭുത മനുഷ്യനാണെന്നും ഞങ്ങളുടെ വൈദ്യ ശാസ്ത്ര തിയറി അനുസരിച്ച് മൗലാനാ മരിച്ചു പോയിരിക്കണമെന്നും അല്ലാഹുവിന്‍റെ പ്രത്യേക സഹായവും ശിഷ്യന്‍മാരുടെ ദുആയും കൊണ്ട് മാത്രമാണ് മൗലാനാ നോര്‍മലായതെന്നും ഡോ: ശൈഖ് പരീതും, ഡോ: ഹൈദരലിയും പറയുകയുണ്ടായി. പിറ്റെ ദിവസവും വലിവ് വളരെ കൂടുതലാകുകയും എല്ലാവരെയും അറിയിച്ചു കൊള്ളാന്‍ ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു. അര്‍ധ രാത്രി ആയപ്പോള്‍ വീണ്ടും മൗലാനാ നോര്‍മലായി. അവിടുത്തെ കിടത്തിയിരുന്ന മുറിയില്‍ സൂറത്ത് യാസീനും, സ്വലാതും ദുആയും ഇടമുറിയാതെ രാത്രിയും പകലും ഭാര്യയും മക്കളും മരുമക്കളും ചെറു മക്കളും സന്ദര്‍ശകരും മാറി മാറി ഓതിക്കൊണ്ടിരുന്നു. പിറ്റേ ദിവസം റമദാന്‍ 08 ബുധനാഴ്ച രാത്രി 12.40ന്, ശബ്ദം കേള്‍ക്കത്തക്ക വിധം ചെവിയോട് ചേര്‍ന്നിരുന്ന് ഈ വിനീതന്‍ സൂറത്ത് യാസീന്‍ ഓതിക്കൊണ്ടിരിക്കുകയായിരുന്നു. മരുമകന്‍ ബഷീര്‍ മൗലവിയും അടുത്തുണ്ടായിരുന്നു. വലിവ് നിന്നത് പോലെ ഈ വിനീതന് തോന്നി. നോക്കുമ്പോള്‍ ശരീരമാകെ വിയര്‍ത്തിരുന്നു. വിയര്‍പ്പ് തുടച്ചു കൊണ്ടിരുന്നപ്പോള്‍ ശരീരത്തിന്‍റെ പഴയ നിറം മാറിപ്പോകുന്നതായും പ്രകാശത്തോട് കൂടിയ വെളുത്ത നിറം കയറിവരുന്നതായും കാണാമായിരുന്നു. ഈ വിനീതന്‍റെ നേരെയും മുകളിലേക്കും മൗലാനാ അവര്‍കള്‍ മാറി മാറി നോക്കുകയും പുഞ്ചിരിച്ചു കൊണ്ട് കലിമ ചൊല്ലി താനെ ചുണ്ടുകള്‍ കൂട്ടുകയും കണ്ണുകള്‍ അടയ്ക്കുകയും ചെയ്തു. ഈ സമയം പാല്‍കുടിക്കുന്ന കുഞ്ഞുങ്ങളുടെ വായില്‍ നിന്നു വരുന്ന വാസന അല്‍പസമയം മുറിയിലാകെ പരന്നു. (ഇത് സ്വര്‍ഗ്ഗത്തിലെ സുഗന്ധമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്).
ഈ സമയം അടുത്തുള്ള മുറികളിലായിരുന്ന ഭാര്യാ-മക്കളെയും മരുമക്കളെയും മറ്റും വിളിക്കാന്‍ ബഷീര്‍ മൗലവി ഓടിയെങ്കിലും എല്ലാവരും എത്തുമ്പോഴേക്കും അവിടുന്ന് യാത്രയായിക്കഴിഞ്ഞിരുന്നു. അല്‍പ സമയത്തി നുള്ളില്‍ കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലും വാര്‍ത്ത പരന്നു. പിന്നീട് എടത്തലയിലുള്ള മൗലാനയുടെ വസതിയിലേക്ക് ജനം ഒഴുകുകയായിരുന്നു. വീടും പരിസരവും കൗസരിയ്യയും കോമ്പൗണ്ടും, മര്‍ക്കസും കോമ്പൗണ്ടുമെല്ലാം ജനനിബിഡമായി. അവിടുത്തെ ഒരുനോക്കു കാണുന്നതിനായി രാവിലെ മുതല്‍ ജനാസ നമസ്കാരം നടത്തുന്നതുവരെ ഇടമുറിയാതെ നീണ്ട നിരകള്‍ കാണാമായിരുന്നു. മരണശേഷം അവിടുത്തെ ശരീരം മരവിച്ചു പോയിരുന്നില്ല. കുളിപ്പിച്ചപ്പോള്‍ ഇഞ്ചക്ഷന്‍ ചെയ്ത സ്ഥലത്തു നിന്നും രക്തം ഒലിക്കുന്നുണ്ടായിരുന്നു. കൈകാലുകളും സാധാരണ പോലെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാമായിരുന്നു. ചുണ്ട് കണ്ടാല്‍ ആരെയോ ചുംബിക്കുന്നത് പോലെ തോന്നിപ്പോകും. പുഞ്ചിരിച്ചു കിടക്കുന്ന ആ കാഴ്ച കണ്ട്, ഇത്രയും വലിയൊരു മഹാന്‍ നമ്മുടെ നാട്ടില്‍ ജീവിച്ചിരുന്നിട്ട് നമുക്ക് അദ്ദേഹത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ? എന്ന് നാട്ടുകാരില്‍ പലരും പറയുന്നുണ്ടായിരുന്നു. ശുഹദാക്കളെ സംബന്ധിച്ച് ഖുര്‍ആനിലും ഹദീസുകളിലും വന്നിട്ടുള്ള മിക്ക ലക്ഷണങ്ങളും മൗലാനയില്‍ പ്രകടമായിരുന്നു. 
രണ്ട് മണിയോടെ, കൗസരിയ്യാ കോമ്പൗണ്ടും പരിസരവും തിങ്ങി നിറഞ്ഞു. കോമ്പൗണ്ടിന് പുറത്തും ജനങ്ങള്‍ അണിയണിയായി നിന്നു. ഏക മകന്‍ ഇല്‍യാസ് മൗലവി അല്‍ കൗസരി നമസ്കാരത്തിന് നേതൃത്വം നല്‍കി. ദീനീ രംഗത്ത് കര്‍മ്മോല്‍സുകരായ പതിനായിരക്കണക്കിന് ശിഷ്യഗണങ്ങളെ കണ്ട് മനസ് കുളിര്‍ത്ത് ആത്മ സംതൃപ്തിയോടെ അവിടുന്ന് നമ്മെ വിട്ടു മണ്‍മറഞ്ഞു. കൗസരിയ്യയുടെ സ്വര്‍ഗ്ഗീയ പൂന്തോപ്പില്‍ കൂട്ടുകാരന്‍ മര്‍ഹൂം സുബൈര്‍ ഹാജിയുടെ അരികില്‍ അവിടുന്ന് അന്ത്യവിശ്രമം കൊള്ളുന്നു. ലക്ഷക്കണക്കിന് ശിഷ്യ ഗണങ്ങളുടെയും സ്വന്ത-ബന്ധുക്കളുടെയും സ്നേഹിതന്‍മാരുടെയും ഹൃദയങ്ങളില്‍ ആ മഹാന്‍ ഇന്നും ജീവിച്ചിരിക്കുന്നു. അല്ലാഹു ആ മഹാനുഭാവന് ഉയര്‍ന്ന സ്വര്‍ഗ്ഗവാസിക്ക് നല്‍കുന്ന ഉന്നതമായ അനുഗ്രഹങ്ങള്‍ നല്‍കി എന്നെന്നും സന്തോഷിപ്പിക്കുമാറാകട്ടെ.! 
⭕⭕⭕🔷⭕⭕⭕
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826
അബൂ ഇബ്റാഹീം ഖാസിമി 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...