Tuesday, July 31, 2018

ഇന്ത്യയുടെ വിജ്ഞാന ചഷകം: മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി - മമ്മൂട്ടി അഞ്ചുകുന്ന്


ഇന്ത്യയുടെ വിജ്ഞാന ചഷകം: 
മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി 
- മമ്മൂട്ടി അഞ്ചുകുന്ന്
http://swahabainfo.blogspot.com/2018/07/blog-post_39.html?spref=tw 

മദീനയിലെ ഇന്ത്യൻ സുഗന്ധം : 
മൗലാനാ ഖലീല്‍ അഹ് മദ് സഹാറന്‍പൂരി (റ)
http://swahabainfo.blogspot.com/2018/07/blog-post_11.html?spref=tw 

അല്ലാമാ അന്‍വര്‍ഷാഹ് കശ്മീരി :
ഇന്ത്യയുടെ ജ്ഞാന വിസ്മയം.! 
http://swahabainfo.blogspot.com/2018/07/blog-post_20.html?spref=tw  


ഇന്ത്യയുടെ സൗരഭ്യം : 
മൗലാനാ മുഹമ്മദ് സകരിയ്യ കാന്ദലവി (റഹ്)
http://swahabainfo.blogspot.com/2018/07/blog-post_15.html?spref=tw  

ഇന്ത്യയുടെ വിജ്ഞാന ചഷകം: 
മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി 

         മദീനയിൽ വാഹനത്തിൽ സഞ്ചരിക്കാൻ ഭയന്ന പണ്ഡിതൻ, പച്ച ഖുബ്ബ കാണുമ്പോൾ പാദരക്ഷകൾ അഴിച്ചുവെക്കുമായിരുന്നുവത്രെ, ചുട്ടു പഴുത്ത മണലിൽ പാദങ്ങൾ ചുട്ടു പൊള്ളിയാലും തിരുദൂദർ നടന്ന വഴിയിൽ തന്റെ പാദരക്ഷ പതിയരുത് എന്നായിരുന്നു നിർബന്ധം. പച്ചഖുബ്ബ കാണുമ്പോൾ അനുരാഗത്തിന്റെ ഈരടികൾ ഉരുവിടുമായിരുന്നു. ഒരിക്കൽ ബ്രിട്ടീഷുകാർ അറസ്റ്റ് വാറണ്ട്  പുറപ്പെടുവിച്ചപ്പോൾ മഹാമനീഷി
ഒളിവിൽ കഴിഞ്ഞത് മൂന്ന് ദിവസം, നാലാം ദിവസം പുറത്തു വന്നപ്പോൾ  കാരണമന്വേഷിച്ചുവത്രെ " എന്റെ തിരുദൂതർ ഗാർ സൗറിൽ മൂന്ന് ദിവസം ഇത് പോലെ കഴിഞ്ഞിരുന്നു, അത് എന്റെ ജീവിതത്തിലും പ്രാവർത്തികമാക്കാനുള്ള ഒരു അവസരമായാണ് ഈ വാറണ്ടിനെ കണ്ടത്, ഇനി അവർ പിടിക്കുകയോ പിടിക്കാതിരിക്കുകയോ ചെയ്യട്ടെ "  അക്കാലത്ത് പ്രചാരത്തിലുള്ള പച്ച നിറത്തിലുള്ള പാദരക്ഷ ഒരാൾ സമ്മാനിച്ചുവത്രെ , തിരുദൂതരുടെ റൗദയുടെ മുകളിലെ ഖുബ്ബയുടെ നിറം തന്റെ കാലിൽ പാടില്ല എന്നതിനാൽ ഒരിക്കലും അത് ധരിച്ചില്ലത്രേ.
ഇന്ത്യയുടെ ഇസ്ലാമിക ചരിത്രത്തിലെ തുല്യതയില്ലാത്ത മഹാമനീഷി ഇമാം മുഹമ്മദ് ഖാസിം നാനൂത്തവിയുടെ ജീവിതത്തിലെ ചില എടുകളാണ് മുകളിൽ. ലോകത്ത് ഇസ്‌ലാമിക വിജ്ഞാനീയങ്ങൾ പ്രസരിപ്പിക്കുന്നതിൽ മഹത്തായ പങ്കു വഹിച്ച ദാറുൽ ഉലൂം ദയൂബന്ദിന്റെ സ്ഥാപകനായി ഗണിക്കപ്പെടുന്ന മഹാപുരുഷൻ, പ്രവാചക സ്നേഹവും ഇത്തിബാഉം ജീവിതമാക്കിയ പ്രവാചകാനുരാഗി, ബ്രിട്ടീഷ് അധിനിവേഷക്കാരുടെ കണ്ണിലെ കരട്, അധിനിവേശ വിരുദ്ധ പോരാട്ടത്തിലെ സമര നായകൻ, ആത്മീയ വഴിയിൽ ആയിരങ്ങൾക്ക് വെളിച്ചം നൽകിയ മുറബ്ബി, ക്രൈസ്തവ മിഷനറിമാർ ഭയന്നിയിരുന്ന സംവാദകൻ, ഇസ്ലാമിക വിശ്വാസങ്ങളെയും സമ്പ്രദായത്തെയും  ധൈഷണികമായും യുക്തിപരമായും അവതരിപ്പിച്ച ഗഹനമായ  രചനകളിലൂടെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭ, ഒപ്പം  തന്റെ കൃത്യനിർവ്വഹണത്തിലൂടെ ഇന്ത്യൻ മുസ്ലിംകളുടെ ഭാഗധേയം നിർണയിച്ച മഹാ മനീഷിയായിരുന്നു അബൂബക്കർ സിദ്ധീഖ് (റ) ന്റെ സിദ്ദീഖിയ്യത്ത് നിറഞ്ഞ ഈ പേരമകൻ.
ഇന്ത്യയിലേക്കുള്ള ഇസ്ലാമിന്റെ ആഗമനത്തിന്റെ ചരിത്രത്തിന് രണ്ട് എടുകളുണ്ട്. കേരളക്കരയുമായി അറബികൾ പ്രവാചകാഗമനത്തിന് മുമ്പ് തന്നെ വ്യാപാരബന്ധങ്ങളുണ്ടായിരുന്നതിനാൽ പ്രവാചകാനുചരന്മാർ കേരളത്തിൽ എത്തിയതായി പറയപ്പെടുന്നു. എന്നാൽ സ്വഹാബികളുടെ കാലശേഷമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കര മാർഗം ഇസ്ലാമിന്റെ സന്ദേശം കടന്നു വരുന്നത്. സഖഫി ഗോത്രക്കാരനായ മുഹമ്മദ് ബിൻ ഖാസിമാണ് ഈ ദൗത്യവുമായി ആദ്യമെത്തിയത്.പിന്നീട് സ്വഹാബിമാരുടെ പിന്മുറക്കാർ ഇന്ത്യയിലേക്ക് കുടിയേറ്റം നടത്തി, അബൂബക്കർ സിദ്ധീഖ് (റ) ന്റെ പൗത്രനും, ഉമർ, ഉസ്മാൻ, അലി, അബൂ അയ്യൂബിൽ അൻസാരി, (റ. അൻഹും)  തുടങ്ങിയ പ്രമുഖ സ്വഹാബി വര്യന്മാരുടെ പരമ്പരകൾ ഇവിടെ കുടിയേറിപ്പാർത്തു. നാനൂത്ത, സഹാരൻപൂർ പ്രദേശങ്ങളിലാണ് പ്രധാന കുടുംബങ്ങൾ അധിവാസിച്ചത്. ഇതിൽ സിദ്ധീഖി പരമ്പരയിൽ 1832 ലാണ് മുഹമ്മദ് ഖാസിം നാനൂത്തവി എന്ന ചരിത്ര പുരുഷന്റെ ജനനം.
ഇന്ത്യൻ മുസ്‌ലിംകൾ മതപരമായും രാഷ്‌ട്രീയ പരമായും പ്രതിസന്ധി നേരിട്ട് കൊണ്ടിരുന്ന ഒരു കാലത്ത് തന്റെ കർമ്മനിരതതയും പാണ്ഡിത്യവും കൃത്യമായി വിനിയോഗിച്ച് സമുദായത്തിന്റെ ദിശ നിർണയിച്ച കർമ്മയോഗി കുട്ടിക്കാലത്ത് തന്നെ അസാമാന്യ ബുദ്ധിവൈഭവം പ്രകടിപ്പിച്ചിരുന്നു.
മൗലാന മംലൂക്ക് അലി യിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മൗലാന അബ്ദുൽ ഗനി മുജദ്ദിദി യിൽ നിന്ന് ഹദീസ് പഠനം. പിന്നീട് ഇന്ത്യയിലെ വിഖ്യാത സൂഫി വര്യനായിരുന്ന ഹാജി ഇമ്ദാദുള്ള മുഹാജിർ മക്കി യുടെ ആത്മീയ ശിക്ഷണം.ഇന്ത്യൻ മുസ്ലിംകളുടെ അഭിമാന നായകന്റെ പടവുകൾ ഇതായിരുന്നു.
ശാന്ത സ്വഭാവക്കാരനായിരുന്നു അല്ലാമാ നാനൂത്തവി, ലളിതമായ വസ്ത്രധാരണം. ലാളിത്യം നിറഞ്ഞ ജീവിതം,   രസകരമായ ഒരു സംഭവം മൗലാന തഖി ഉസ്മാനി എഴുതുന്നു "മൗലാനായുടെ ബ്രിട്ടീഷ് വിരുദ്ധ സമരം ഭരണകൂടത്തിന് വലിയ തലവേദന സൃഷ്ടിച്ച് വരികയായിരുന്നു. ആയിടയ്ക്കാണ് അദ്ദേഹത്തിനെതിരെ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്യുവാനായി ഉദ്യോഗസ്ഥർ ദാറുല്‍ ഉലൂമിലെത്തി. മൗലാനായെ അന്വേഷിച്ചു. ദാറുല്‍ ഉലൂമിലെ ഛത്താമസ്ജിദിലാണ് താമസമെന്നറിഞ്ഞ് അങ്ങോട്ട് ചെന്നു.  ഒരു ലുങ്കിയും ബനിയനും ധരിച്ച ഒരാള്‍ മസ്ജിദ് തൂത്ത് വൃത്തിയാക്കുന്നത് കണ്ടു.അത് ഖാസിം നാനൂത്തവി (റഹ്) ആയിരുന്നു. അദ്ദേഹത്തിന്‍റെ പതിവായിരുന്നു അത്.
പക്ഷെ, ഇത് മസ്ജിദിലെ ജോലിക്കാരനാണെന്നും മൗലാന അകത്ത് ഏതെങ്കിലും വിശാലവും സൗകര്യവുമുള്ള മുറിയിലായിരിക്കുമെന്നും കരുതിയ ഉദ്യോഗസ്ഥൻ  മൗലാനാ ഖാസിം എവിടെ എന്ന് ചോദിച്ചു. ഇയാള്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ വന്നതാണെന്ന് ഖാസിം നാനൂത്തവി (റഹ്) ക്ക് മനസ്സിലായി. പിടികൊടുക്കാതെ രക്ഷപ്പെടണമെന്നും എന്നാല്‍ കളവ് പറയാന്‍ പാടില്ലെന്നും ചിന്തിച്ച മഹാനവര്‍കള്‍ തന്ത്രപൂര്‍വ്വം നിന്ന സ്ഥലത്ത് നിന്നും ഒരടി പിന്നോട്ട് നീങ്ങി നിന്നു. എന്നിട്ട് പറഞ്ഞു: ഖാസിം നാനൂത്തവി അല്പം മുമ്പ് ഇവിടെ ഉണ്ടായിരുന്നു. ഇത് കേട്ട ഉദ്യോഗസ്ഥർ പുറത്തേക്ക് പോയി'
അധ്യാപന കാലത്ത് തുച്ഛമായ ജീവിതാവശ്യങ്ങൾക്കുള്ളതിൽ കവിഞ്ഞുള്ള പ്രതിഫലം അദ്ദേഹം പറ്റിയിരുന്നില്ല. പഠന കാലത്ത് അദ്ദേഹം കണ്ട സ്വപ്നം വ്യാഖ്യാനിച്ച് മൗലാന മംലൂക്ക് അലി പറഞ്ഞുവത്രേ " നീ ലോകത്തിന് അബൂ ഹനീഫയുടെ വിജ്ഞാനം കോരിക്കൊടുക്കുന്ന പദവിയിലെത്തും, മഹത്തായ വിജ്ഞാന വിസ്ഫോടനത്തിന് നിന്നെ അല്ലാഹ് കാരണക്കാരനാക്കും"  അത് പിൽക്കാലത്തു സത്യമായി പുലർന്നു, അത് ഇന്ത്യൻ മുസ്ലിംകളുടെ മതവിജ്ഞാനത്തിന ചരിത്രത്തിന്റെ നാഴികക്കല്ല് നാട്ടാൻ നിയോഗിക്കപ്പെട്ട മഹാത്മാവായിരുന്നു എന്ന പിൽക്കാലത്ത് ലോകം തിരിച്ചറിഞ്ഞു..
ദേവ്ബന്ദ് പ്രദേശത്ത്  മൗലാന സയ്യിദ് ആബിദ് ഹുസൈൻ ചെറിയ തോതിൽ നടത്തിയിരുന്ന മദ്രസത്തുൽ ഇസ്ലാമിയ്യയുടെ ചുമതല മൗലാന ഖാസിം നാനൂത്തവിയെ ഏൽപ്പിച്ചു. പ്രാഥമിക വിദ്യാഭ്യാസം നൽകിയിരുന്ന ആ മദ്രസ ഒരു മാതളമരത്തിന്റെ ചുവട്ടിൽ നിന്ന് മൗലാന ഖാസിം നാനൂത്തവി പുനരാരംഭിച്ചു. മരച്ചുവട്ടിൽ നിന്ന് ലോകമാകെ പടർന്ന വിജ്ഞാന വടവൃക്ഷത്തിന്റെ തൈ നട്ട തൃക്കരങ്ങൾ ഈ മഹാമനീഷിയുടേതായിരുന്നു, അവിടുന്ന് തന്നെ അതിന് വെള്ളവും വളവും നൽകി, ഇന്നും ആ ഫലവൃക്ഷത്തിൽ നിന്ന്  ലക്ഷക്കണക്കിന് പഴങ്ങൾ ലോകമാകെ രുചിച്ചു കൊണ്ടിരിക്കുന്നു. മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്‌വി എഴുതുന്നു " ദാറുൽ ഉലൂമിന്റ വളർച്ചയ്ക്ക് മൗലാന ഖാസിം നാനൂത്തവി യുടെ ഭക്തിനിർഭരവും മൂല്യവത്തുമായ ജീവിതമാണ് തുണയായത്. അദ്ദേഹത്തിന്റെ കഠിനാധ്വാനം ഈ  മഹത്തായ സ്ഥാപനത്തിന്റ യശസ്സ് എക്കാലത്തും ഉയർന്ന് നിൽക്കാൻ സഹായകമായി"
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ ഭൂമികയായി മാറിയ ചരിത്രവും ഈ മഹത്തായ സ്ഥാപനത്തിനുണ്ട്. ബ്രിട്ടീഷ് ഗവണ്മെന്റ് ക്രൈസ്തവത പ്രചരിപ്പിച്ചപ്പോൾ മൗലാന നാനൂത്തവി അവരെ ആദർശ സംവാദങ്ങളിൽ എതിർത്ത് തോൽപ്പിച്ചു. ദയൂബന്ദിന്റെ പരിസരങ്ങളിൽ ഇതിനായി വേദികളുയർന്നു. ഇത് ബ്രിട്ടീഷ് അധികാരികൾക്ക് ദാറുൽ ഉലൂം കണ്ണിലെ കരടാവാൻ കാരണമായി. തന്റെ ആത്മീയ ഗുരു ഹാജി ഇമ്ദാടുള്ള മുഹാജിർ മക്കിയുടെ ആഹ്വാനമാനുസരിച്ച് മൗലാന നാനൂത്തവി , അല്ലാമാ റഷീദ് അഹമ്മദ് ഗംഗോഹി അടക്കം നിരവധി സതീർത്യാർക്കൊപ്പം ശംലി പോർക്കളത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നേരിട്ടു. ഇതിനെ ശേഷം ദാറുൽ ഉലൂമിനെതിരെ ശക്തമായ നീക്കങ്ങൾ ബ്രിട്ടീഷ് അധികാരികളിൽ നിന്നുണ്ടായി. അനേകം പണ്ഡിതർ ഒളിവിൽ പോവേണ്ടി വന്നു. പള്ളിയിലേക്ക് വെടിവെപ്പുണ്ടായി. പിൽക്കാലത്ത് അനേകം പണ്ഡിതർ നാട് കടത്തപ്പെട്ടു. ഇതിനയെല്ലാം അതിജീവിച്ച് ഇന്ത്യൻ മുസ്ലികളുടെ അഭിമാന സ്തംഭമായി ദാറുൽ ഉലൂം ഉയർന്നു നിന്നു. അവിടെ നിന്ന് കൊടുക്കപ്പെടുന്ന 'അൽ ഖാസിമി' പട്ടം മൗലാന ഖാസിം നാനൂത്തവി യിലേക്ക് ചേർത്തപ്പെടുന്നതാണ്.ഇന്ത്യയിലെ അൽ അസ്ഹർ എന്നാണ് വെല്ലൂർ ബാഖിയാത്തിന്റെ  100 വാർഷിക സുവനീറിൽ ദയൂബന്ദിനെ കുറിച്ച് എഴുതിയത്.(1974)
മുസ്ലിം പണ്ഡിതർക്കും യുവതക്കും ദിശാബോധം നൽകിയ ബ്രഹത്തായ ഗ്രന്ഥങ്ങളുടെ രചയിതാവാണ് മൗലാനാ നാനൂത്തവി. ഗഹനവും ദുർഗ്രാഹ്യവുമായിരുന്നു അദേഹത്തിന്റ് പല ഗ്രന്ഥങ്ങളും. ഹദീസ്, തസവുഫ്, ചരിത്രം തുടങ്ങി നിരവധി മേഖലകളിലായി ഇവ പരന്നു കിടക്കുന്നു. മഹാനരുടെ സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനം ലോകപ്രസിദ്ധമാണ്.
ആത്മീയ മേഖലയിൽ അനേകർക്ക് വെളിച്ചം നല്കിയ മഹാനർ അധികവും ബഹളങ്ങളിൽ നിന്ന് ഒഴിഞ്ഞു കഴിഞ്ഞു. തന്നെ തേടിയെത്തുന്നവർക്ക് അദ്ദേഹം മറ്റുള്ളവരെ ചൂണ്ടിക്കാട്ടിക്കൊടുത്തു. എല്ലാവരിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന പ്രകൃതകാരനായിരുന്നു മഹാനർ . പ്രസിദ്ധ സൂഫിവര്യനായിരുന്ന ശൈഖ് സാബിർ കല്ലേരി (റ) യുടെ ഖബറിങ്കൽ മുറഖബയിൽ കഴിയൽ മൗലനയുടെ പതിവായിരുന്നത്രെ. എന്നാൽ സാധാരണക്കാരിൽ നിന്ന് ഇത്തരം സമ്പ്രദായങ്ങൾ അദ്ദേഹം മറച്ചു വെച്ചിരുന്നു. പിന്നീട് ഹാജി ഇമ്ദാദുള്ള അവറുകളെ ബൈഅത്ത് ചെയ്യുകയും അവിടുത്തെ പ്രിയ മുരീദ് ആവുകയും ചെയ്തു. ഹാജി ഇമ്ദാദുള്ള മൗലാന നാനൂത്തവിയ് കുറിച്ച് എഴുതിയ കത്ത് പ്രസിദ്ധമാണ്.
കേരളക്കരയിൽ നിന്നും ദാറുൽ ഉലൂമിൽ പോയി വിദ്യ നുകർന്നവർ അനവധിയാണ് , മർഹൂം മുസ്തഫ ആലിം സാഹിബ്, ശൈഖ് ഹസൻ ഹസ്രത്ത്, കെ.കെ അബൂബക്കർ ഹസ്രത്ത്, അസ്ഹരി തങ്ങൾ, ഇപ്പോഴത്തെ ഇരു സമസ്തയിലേയും അധ്യക്ഷന്മാർ,  തുടങ്ങി നൂറ് കണക്കിന് പ്രഗത്ഭർ മൗലാനയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ദാറുൽ ഉലൂം ഉൾപ്പെടെ 4 കലാലയങ്ങൾ മൗലാന സ്ഥാപിച്ചു. ശൈഖുൽ ഹിന്ദ് എന്നറിയപ്പെട്ട മഹാ ജ്ഞാനിയും പോരാളിയുമായിരുന്ന മൗലാന മഹ്മൂദുൽ ഹസൻ ദയൂബന്ദി ആണ് ശിഷ്യ ഗണങ്ങളിൽ പ്രമുഖൻ.ഇമാം ഷാഹ് വലിയല്ലാഹിക്ക് ശേഷം ഇന്ത്യൻ മുസ്‌ലിംകളിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ മഹാമനീഷി 1879 മാണ്ടിൽ ഒരു ളുഹർ നമസ്കാര ശേഷം ഇഹലോകം വെടിഞ്ഞു. കലിമ ഉച്ചരിക്കുന്നത് ശിഷ്യ ഗണങ്ങൾ അനുഭവിച്ചറിഞ്ഞു. ഇന്ത്യൻ മുസ്ലിംകളുടെ നവജാഗരണത്തിന്റെ നായകൻ ദയൂബന്ദി ലെ മസാറെ ഖാസിമിയ്യ യിൽ അന്ത്യവിശ്രമം കൊള്ളുന്നു . 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...