Thursday, January 31, 2019

ചില ഇസ് ലാമിക സന്ദര്‍ശന മര്യാദകള്‍.! -ശൈഖ് അബ്ദുല്‍ ഫത്താഹ് അബൂഗുദ്ദ


ചില ഇസ് ലാമിക സന്ദര്‍ശന മര്യാദകള്‍.! 
-ശൈഖ് അബ്ദുല്‍ ഫത്താഹ് അബൂഗുദ്ദ 
https://swahabainfo.blogspot.com/2019/01/blog-post_31.html?spref=tw 

വീട്ടില്‍ പ്രവേശിക്കുമ്പോഴും വീട്ടില്‍ നിന്നിറങ്ങുമ്പോഴും വാതില്‍ വലിച്ച് അടയ്ക്കുകയോ ശബ്ദത്തില്‍ അടയുന്ന രീതിയില്‍ വിടുകയോ ചെയ്യരുത്. ഇത് ഇസ് ലാം പഠിപ്പിക്കുന്ന മയപ്രകൃതിക്ക് വിരുദ്ധമാണ്. ആകയാല്‍ വളരെ മയമായി മാത്രം വാതില്‍ അടയ്ക്കുക. 
ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയം, അതുളള കാര്യത്തിന് അലങ്കാരം നല്‍കും. ഒരു കാര്യത്തില്‍ മയമില്ലെങ്കില്‍ അത് വിരൂപമാകുന്നതാണ്. (മുസ് ലിം)
വീട്ടില്‍ കയറുമ്പോഴും വീട്ടില്‍ നിന്നിറങ്ങുമ്പോഴും വീട്ടിലുളളവര്‍ക്കെല്ലാം അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹി വ ബറകാതുഹു എന്ന് പൂര്‍ണ്ണമായി സലാം പറയുക. ഇസ് ലാമിക ചിഹ്നമായ സലാമിനെ വിട്ട് ഗുഡ്മോണിംഗ്, ഹലോ മുതലായ വാചകങ്ങള്‍ ഉപയോഗിക്കുന്നത് ഇസ് ലാമിക സലാമിനെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:  നീ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ വീട്ടുകാര്‍ക്ക് സലാം പറയുക. ഇത് നിനക്കും വീട്ടുകാര്‍ക്കും ഐശ്വരമാകുന്നതാണ്. (മുസ്ലിം) 
പ്രഗത്ഭ താബിഈ ആയ ഖതാദ (റ) പ്രസ്താവിക്കുന്നു. വീട്ടില്‍ കയറുമ്പോള്‍ സലാം പറയുക. സലാമിന് ഏറ്റവും അര്‍ഹര്‍ അവരാണ്. 
അബൂഹുറയ്റ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:  നിങ്ങള്‍ ഒരു സദസ്സില്‍ ചെന്നാല്‍ സലാം പറയുക. സദസ്സില്‍ നിന്നും പോകാനുദ്ദേശിച്ചാല്‍ സലാം പറയുക. ആദ്യ സലാം രണ്ടാമത്തെ സലാമിനേക്കാള്‍ പ്രാധാന്യം കൂടിയതല്ല. നിങ്ങള്‍ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ അവിടെയുള്ളവര്‍ക്ക് അറിയിപ്പ് നല്‍കികൊണ്ട് പ്രവേശിക്കുക. പൊടുന്നനെ പ്രവേശിച്ചാല്‍ അവര്‍ ഭയന്ന് പോകും. അല്ലെങ്കില്‍ അവരുടെ കുറ്റങ്ങള്‍ തേടി നടക്കുകയാണ് എന്ന തോന്നലുണ്ടാകും. 
ആമിര്‍(റ) വിവരിക്കുന്നു. എന്‍റെ പിതാവ് വീട്ടില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മനസ്സ് ഇണക്കുമായിരുന്നു. അതായത്, സംസാരിച്ച് കൊണ്ടോ ശബ്ദം ഉയര്‍ത്തിക്കൊണ്ടോ അവര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. 
ഇമാം അഹ്മദിബ്നുഹംബല്‍ (റ) പ്രസ്താവിക്കുന്നു: വീട്ടില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ചെരുപ്പിന്‍റെ ശബ്ദം ഉണ്ടാക്കുകയോ തൊണ്ടയനക്കുകയോ ചെയ്യേണ്ടതാണ്. 
അബ്ദുല്ലാഹ് (റ) പറയുന്നു: എന്‍റെ പിതാവ് അഹ് മദ് (റ) മസ്ജിദില്‍ നിന്നും വീട്ടില്‍ പ്രവേശിക്കുമ്പോള്‍ വീട്ടിലുളളവര്‍ കേള്‍ക്കാന്‍ ചെരുപ്പ് ശബ്ദത്തില്‍ അടിക്കുകയോ തൊണ്ട അനക്കി ശബ്ദിക്കുകയോ ചെയ്യുമായിരുന്നു. 
ജാബിര്‍ (റ) പറയുന്നു: ആരെങ്കിലും യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ വീട്ടുകാരെ അറിയിക്കാതെ രാത്രിയില്‍ വീട്ടില്‍ പ്രവേശിക്കുന്നതിനെ റസൂലുല്ലാഹി(സ്വല്ലല്ലാഹു അലൈഹിവസല്ലം) തടയുകയുണ്ടായി. കാരണം, അവരുടെ വഞ്ചനയോ തെറ്റ്-കുറ്റങ്ങളോ തേടിപ്പിടിക്കുന്നുവെന്ന തോന്നല്‍ വീട്ടുകാര്‍ക്ക് ഉണ്ടാകുന്നതാണ്. 
ഒരു വീട്ടില്‍ താമസിക്കുന്നവര്‍ വെവ്വേറെ മുറിയില്‍ തങ്ങുമ്പോള്‍ അവരോട് അനുമതി വാങ്ങാതെ മുറിയ്ക്കുളളില്‍ കടക്കരുത്. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത നിലയില്‍ നിങ്ങള്‍ക്ക് അവരെ കാണേണ്ടി വന്നേക്കാം. ഇത് നിങ്ങളുടെ ഇണയോ മാതാപിതാക്കളോ മക്കളോ ആരുമായിക്കൊളളട്ടെ. അവരോട് നിങ്ങള്‍ അനുവാദം ചോദിക്കേണ്ടതാണ്. 
അതാഉബ്നു യസാര്‍(റ) വിവരിക്കുന്നു: ഒരാള്‍ ചോദിച്ചു; ഞാന്‍ എന്‍റെ മാതാവിനരികില്‍ പ്രവേശിക്കാന്‍ അനുവാദം ചോദിക്കണോ.? റസൂലുല്ലാഹി(സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അതെ.! അദ്ദേഹം ചോദിച്ചു: ഞങ്ങള്‍ ഒരു വീട്ടിലാണ് താമസിക്കുന്നത.്! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അനുവാദം ചോദിച്ചു കയറുക.! നിന്‍റെ മാതാവിനെ നഗ്നയായി കാണാന്‍ നീ ഇഷ്ടപ്പെടുമോ.? അദ്ദേഹം പറഞ്ഞു: ഇല്ല.! (മുവത്വ). 
മാതാവിനോട് അനുവാദം ചോദിക്കണമോ എന്നതിന് മറുപടിയായി ഇബ്നുമസ്ഊദ് (റ) പ്രസ്താവിച്ചു; എല്ലാ അവസ്ഥയിലും അവരെ കാണാന്‍ ഇഷ്ടപ്പെടാറില്ല. അതുകൊണ്ട് അനുവാദം ചോദിക്കുക. 
സൈനബ്(റ) പറയുന്നു. എന്‍റെ ഭര്‍ത്താവ് ഇബ്നുമസ്ഊദ് (റ) ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ തൊണ്ടയനക്കി ശബ്ദിച്ചിരുന്നു. അദ്ദേഹം ഇഷ്ടപ്പെടാത്ത രൂപത്തില്‍ ഞങ്ങളെ കാണാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്. (ഇബ്നുമാജ) 
ഉമ്മയോടും അനുവാദം ചോദിക്കണമോയെന്ന് ചോദിച്ചയാളോട് ഹുദൈഫ(റ) പറഞ്ഞു: ചോദിക്കണ്ട; ചോദിച്ചില്ലെങ്കില്‍ ഇഷ്ടപ്പെടാത്ത രൂപത്തില്‍ കാണേണ്ടിവരും. 
മൂസാ താബിഈ (റ) വിവരിക്കുന്നു. എന്‍റെ പിതാവ് തല്‍ഹാ (റ) മുറിയിലേക്ക് കടന്നപ്പോള്‍ ഞാനും പിന്നാലെ കടക്കാന്‍ ഉദ്ദേശിച്ചു. തദവസരം അനുവാദമില്ലാതെ കടക്കുകയാണോ എന്ന ചോദ്യം എന്‍റെ നെഞ്ചില്‍ കൊളളുകയും ഞാന്‍ വീഴുകയും ചെയ്തു. 
നാഫിഅ് (റ) പറയുന്നു. മക്കളാരെങ്കിലും പ്രായപൂര്‍ത്തിയായാല്‍ ഇബ്നു ഉമര്‍(റ) അവരെ വേറെ മുറിയില്‍ മാറ്റിക്കിടത്തുമായിരുന്നു. അനുവാദം ചോദിക്കാതെ അവരുടെ അരികില്‍ പ്രവേശിച്ചിരുന്നില്ല. 
ഇബ്നു അബ്ബാസ് (റ) പ്രസ്താവിക്കുന്നു. നമ്മുടെ കീഴില്‍ കഴിയുന്ന സഹോദരിമാരുടെ അരികില്‍ പ്രവേശിക്കാനും അനുവാദം ചോദിക്കേണ്ടതാണ്. 
ഇബ്നുമസ്ഊദ് (റ) പറയുന്നു: മാതാപിതാക്കളോടും സഹോദരി-സഹോദരന്മാരോടും അനുവാദം ചോദിക്കേണ്ടതാണ്. 
ജാബിര്‍(റ)പറയുന്നു: സ്വന്തം മക്കളോടും വൃദ്ധമാതാവിനോടും അനുവാദം ചോദിക്കേണ്ടതാണ്. (അദബുല്‍ മുഫ്റദ്).
നിങ്ങള്‍ ആരെയെങ്കിലും കാണാന്‍ പോകുമ്പോള്‍, വാതിലില്‍ ഒരാള്‍ വന്നിട്ടുണ്ട് എന്ന് അറിയുന്ന നിലയില്‍ പതുക്കെ മുട്ടുക. വീട്ടുകാര്‍ ഭയന്ന് പോകുന്ന നിലയില്‍ അക്രമികളായ നിയമപാലകര്‍ കാട്ടുന്നത് പോലെ ശക്തിയായി തട്ടരുത്. ഇത് മര്യാദയ്ക്ക് വിരുദ്ധമാണ്. ഇമാം അഹ് മദ് ബിന്‍ ഹംബല്‍ (റ) ന്‍റെ അടുക്കല്‍ ഒരു മസ്അല ചോദിക്കുവാന്‍ വന്ന സ്ത്രീ കുറച്ച് കടുപ്പത്തില്‍ വാതില്‍ തട്ടിയപ്പോള്‍ ഇമാം അവരോട് പറഞ്ഞു. ഇത് പോലീസുകാരുടെ തട്ടലാണ്. സ്വഹാബാക്കള്‍ നഖം ഉപയോഗിച്ചായിരുന്നു വാതില്‍ തട്ടിയിരുന്നത്. (അല്‍ അദബുല്‍ മുഫ്റദ്) വീട്ടുകാര്‍ വാതിലിനരികില്‍ ഇരിക്കാറുണ്ടെങ്കിലാണ് ഇങ്ങനെ പതുക്കെ മുട്ടണമെന്ന് പറഞ്ഞത്. ഇനി വീട്ടുകാര്‍ ദൂരത്താണെങ്കില്‍ അവര്‍ കേള്‍ക്കുന്ന തരത്തില്‍ ശബ്ദത്തില്‍ മുട്ടേണ്ടതാണ്. എന്നാല്‍ ഇതിലും കടുത്ത ശൈലി വര്‍ജ്ജിക്കേണ്ടതാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയം നഷ്ടപ്പെട്ടവന്‍ എല്ലാ നന്മകളും നഷ്ടപ്പെട്ടവനാണ്. (മുസ്ലിം)
ഇപ്രകാരം ഒരു പ്രാവശ്യം മുട്ടിയിട്ടും വാതില്‍ തുറന്നില്ലെങ്കില്‍ രണ്ടാമത് മുട്ടുന്നതിന് മുന്‍പ് വുദൂ, നമസ്കാരം, ആഹാരം എന്നീ കര്‍മ്മങ്ങള്‍ തീര്‍ന്നിട്ട് വരാനുളള സമയം ആകുന്നത് വരെ രണ്ടാമത് മുട്ടരുത്. ചില ഉലമാഅ് ഇതിന് നാല് റക്അത്തിന്‍റെ സമയം എന്ന് അളവ് നിശ്ചയിച്ചിരിക്കുന്നു. അത് പോലെ മൂന്നു പ്രാവശ്യം മുട്ടിയിട്ടും വീട്ടുകാരന്‍ വന്ന് വാതില്‍ തുറന്നില്ലെങ്കില്‍ നിങ്ങള്‍ മടങ്ങിപ്പോകേണ്ടതാണ്. കാരണം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിങ്ങള്‍ മൂന്ന് പ്രാവശ്യം അനുമതി ചോദിച്ചിട്ടും അനുമതി നല്‍കപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ മടങ്ങിപ്പോകേണ്ടതാണ്. (ബുഖാരി).
കൂടാതെ, അനുവാദം ചോദിക്കുന്ന സമയത്ത് വാതിലിന്‍റെ നേരെ നില്‍ക്കരുത്. വലത് ഭാഗത്തേക്കോ ഇടത് ഭാഗത്തേക്കോ നീങ്ങി നില്‍ക്കുക. കാരണം, റസൂലുല്ലാഹി(സ്വല്ലല്ലാഹു അലൈഹിവസല്ലം) ആരുടെയെങ്കിലും വാതിലിനടുത്ത് ചെന്നാല്‍ നേര്‍ക്ക് നില്‍ക്കാതെ ഇടത് ഭാഗത്തേക്കോ വലത് ഭാഗത്തേക്കോ നീങ്ങി നില്‍ക്കുമായിരുന്നു. (അബൂ ദാവൂദ്).
ആരുടെയെങ്കിലും വാതില്‍ മുട്ടുമ്പോള്‍ ആരാണ്.? എന്ന് അകത്ത് നിന്ന് ചോദ്യമുണ്ടായാല്‍ നിങ്ങളെ വിളിയ്ക്കപ്പെടുന്ന പൂര്‍ണ്ണമായ നാമം പറയേണ്ടതാണ്. ഒരാളാണ്, ഞാനാണ്, ആരെങ്കിലുമാണ് എന്നിങ്ങനെ പറയരുത്. കാരണം, ഇതിലൂടെ അകത്തുള്ളവര്‍ക്ക് നിങ്ങളെ മനസ്സിലാക്കാന്‍ കഴിയില്ല. നിങ്ങളുടെ ശബ്ദം കേട്ട് തിരിച്ചറിയും എന്ന് വിചാരിക്കരുത്. കാരണം, ശബ്ദവും ശൈലിയും പരസ്പരം സാദൃശ്യമാകാറുണ്ട്. വീട്ടുകാര്‍ നിങ്ങളുടെ ശബ്ദം തിരിച്ചറിയണമെന്ന് നിര്‍ബന്ധമില്ല. കാതിന് തെറ്റ് സംഭവിക്കാറുണ്ട്. 
ഒരു സ്വഹാബി പറയുന്നു; ഞാന്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സന്നിധിയിലെത്തി വാതിലില്‍ മുട്ടിയപ്പോള്‍ ആരാണ്.? എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു: ഞാനാണ്. തദവസരം ഇഷ്ടപ്പെട്ടിട്ടില്ലാത്തത് പോലെ തങ്ങള്‍ പറഞ്ഞു: ഞാന്‍, ഞാന്‍.! (ബുഖാരി, മുസ്ലിം). 
ആരാണെന്ന് സ്വഹാബത്തിനോട് ചോദിക്കപ്പെട്ടാല്‍ അവര്‍ പൂര്‍ണ്ണമായ പേര് പറയുമായിരുന്നു. അബൂദര്‍ (റ) പറയുന്നു. ഒരു രാത്രിയില്‍ ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒറ്റയ്ക്ക് നടക്കുന്നതായി കണ്ടു. ഞാന്‍ പിന്നാലെ നടന്നു. അപ്പോള്‍ തങ്ങള്‍ ചോദിച്ചു: ആരാണിത്.? ഞാന്‍ പറഞ്ഞു: അബൂദര്‍. (ബുഖാരി) 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരു മറയില്‍ കുളിച്ച് കൊണ്ടിരിക്കവേ, ഉമ്മുഹാനിഅ് (റ) അടുത്തെത്തി. തങ്ങള്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. ഉമ്മുഹാനിഅ് (ബുഖാരി). 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...