Sunday, August 26, 2018

ബലിപെരുന്നാള്‍ സന്ദേശം.! ശൈഖ് അബ്ദുര്‍റഹ് മാന്‍ സുദൈസ്


ബലിപെരുന്നാള്‍ സന്ദേശം.! 
ശൈഖ് അബ്ദുര്‍റഹ് മാന്‍ സുദൈസ് 
(ഇമാം, ഹറമൈനി ശരീഫൈനി) 
http://swahabainfo.blogspot.com/2018/08/blog-post_45.html?spref=tw 

അല്ലാഹു അക്ബര്‍ ... 
അല്ലാഹുവിന്‍റെ പവിത്ര ഭവനത്തില്‍ ഒത്തുചേര്‍ന്ന മുസ് ലിം സമൂഹമേ, ഹാജിമാരേ, നാനാദിക്കുകളില്‍ നിന്നും എത്തിയ ഈമാനിന്‍റെ വക്താക്കളേ. അല്ലാഹുവിനെ തഖ് വ ചെയ്ത്, അവനെ ഭയന്ന് സൂക്ഷിച്ച് ജീവിക്കണമെന്ന് ഞാന്‍ എന്നോടും നിങ്ങളോടും ഉപദേശിക്കുന്നു. ഇക്കാര്യം മുന്‍ഗാമികളോടും പിന്‍ഗാമികളോടുമുളള അല്ലാഹുവിന്‍റെ വസ്വിയ്യത്താണ്. 
അല്ലാഹു അരുളുന്നു: "നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക എന്ന് നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരോടും, നിങ്ങളോടും നാം വസ്വിയ്യത്ത് ചെയ്തിരിക്കുന്നു". (നിസാഅ്: 131) 
വിജയവും അന്തസും ആഗ്രഹിക്കുന്നവര്‍, നന്‍മയും ഗുണങ്ങളും തേടുന്നവര്‍ അല്ലാഹുവിനെ തഖ് വ ചെയ്ത് ജീവിക്കേണ്ടതാണ്. മനുഷ്യന് സൂക്ഷിച്ച് വെക്കാവുന്നതില്‍ ഏറ്റവും നല്ല സൂക്ഷിപ്പ് മുതല്‍, മനുഷ്യന് ആന്തരികമായും ബാഹ്യമായും ഏറ്റവും സൗന്ദര്യം പകരുന്ന വസ്ത്രം, എല്ലാ നന്മകളിലേക്കും അവനെ അടുപ്പിക്കുന്ന, എല്ലാ കുഴപ്പങ്ങളില്‍ നിന്നും അവന് സംരക്ഷണം നല്‍കുന്ന കോട്ട, എല്ലാ വിഷമതകളില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും സുരക്ഷിത സങ്കേതം  ഇതെല്ലാമാണ് തഖ് വതഖ് വയിലൂടെ മനുഷ്യന്‍ ഞെരുക്കങ്ങളില്‍ നിന്നും മോചിതനാകുന്നു. പ്രതിസന്ധികളില്‍ നിന്നും കരകയറുന്നു. എല്ലാ കാര്യങ്ങളും എളുപ്പമാകുന്നു. 
അല്ലാഹു അരുളുന്നു: "ആരെങ്കിലും അല്ലാഹുവിനെ സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവനൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. ആരെങ്കിലും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന് അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്.  ആരെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചാല്‍ അവന്‍റെ തിന്‍മകളെ അവന്‍ മായ്ച്ചുകളയുകയും അവനുള്ള പ്രതിഫലം അവന്‍ വലുതാക്കി കൊടുക്കുകയും ചെയ്യുന്നതാണ്". (ത്വലാഖ്: 2, 3, 4, 5) 
ഹാജിമാരേ, നാം നിലകൊളളുന്ന ദിവസം ഏതാണ്! ഈ മാസം ഏതാണ്! ഈ നാട് ഏതാണ്! അല്ലാഹു ആദരിച്ച് മഹത്തായ സ്ഥാനം നല്‍കിയ, (യവ്മുല്‍ ഹജ്ജുല്‍ അക്ബര്‍) മഹത്തായ ഹജ്ജിന്‍റെ ദിവസമെന്ന് വിശേഷിപ്പിച്ച ദിനമാണിത്. കാരണം, ഈ ദിനത്തിലാണ് ഹാജിമാര്‍ അവരുടെ ഹജ്ജിന്‍റെ അധിക അമലുകളും നിര്‍വ്വഹിക്കുന്നത്. അവര്‍ ജംറയിലെറിയുന്നു. ബലിമൃഗങ്ങളെ അറുക്കുന്നു. തലമുടി വടിക്കുന്നു. ഹജ്ജിന്‍റെ നിര്‍ബന്ധമായ ത്വവാഫും, സ്വഫാ-മര്‍വ്വക്കിടയില്‍ സഅ് യും നിര്‍വ്വഹിക്കുന്നു. എല്ലാം ഈ ദിവസം തന്നെ. ഈ മഹത്തായ  ദിനം ഹാജിമാരുടെ സംഘം മിനയിലാണ്. ഹജ്ജിന്‍റെ ഏറ്റവും മഹത്തായ അമലിന്‍റെ  ഭാഗമായി അറഫയില്‍ നിന്ന് അല്ലാഹുവിലേക്ക് വിനയാന്വിതരായി കൈ ഉയര്‍ത്തി പശ്ചാത്താപ വിവശരായി കണ്ണീരൊലിപ്പിച്ച്, പശ്ചാത്താപം സ്വീകരിക്കുന്ന, ഭാവിയിലേക്ക് ഉയര്‍ന്ന സൗഭാഗ്യങ്ങള്‍ പ്രദാനം ചെയ്യുന്ന അല്ലാഹുവിലേക്ക് പ്രതീക്ഷയോടെ, കണ്ണീരിന്‍റെ അകമ്പടിയോടെ ആവശ്യങ്ങള്‍ അര്‍പ്പിച്ച ശേഷം അവര്‍ മുസ്ദലിഫയിലെത്തി ആകാശത്തെ മേല്‍ക്കൂരയാക്കി രാത്രി കഴിച്ചുകൂട്ടി ഇതെല്ലാം എന്നില്‍ നിന്നും ഹജ്ജ് കര്‍മ്മങ്ങള്‍ പഠിക്കുക എന്ന മുഹമ്മദ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ വാക്കുകളെ പിന്‍പറ്റി മാത്രം.
ഹാജിമാരും നാട്ടിലുളളവരുമായ എല്ലാ മുസ്ലിംകള്‍ക്കും ഐശ്വര്യവുമായി കടന്നുവരുന്ന മഹത്തായ ഈദുല്‍ അള്ഹാ ദിനത്തിലാണ് നാമുളളത്. 
ഈ ദിനത്തില്‍ ഹാജിമാരും നാടുകളിലുളളവരും അല്ലാഹുവിന്‍റെ സ്നേഹിതരായ ഇബ്റാഹീം (അ) യുടെയും, മുഹമ്മദ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെയും പരിപാവന ചര്യകളെ പിന്‍പറ്റി ബലിമൃഗങ്ങളെ അറുക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഹജ്ജത്തുല്‍ വദാഇല്‍ തങ്ങളുടെ തൃക്കരങ്ങള്‍ കൊണ്ട് അറുപത്തിമൂന്ന് ഒട്ടകങ്ങളെ ബലി അറുത്തു. ഇബ്റാഹീം (അ) ന്‍റെ സുന്നത്തിനെ പിന്‍പറ്റി കൊമ്പുളള, തടിച്ചു കൊഴുത്ത രണ്ട് ആടുകളെയും ഉള്ഹിയ്യയായി സമര്‍പ്പിച്ചു. ഇബ്റാഹീം (അ) ആകട്ടെ, അല്ലാഹുവിന്‍റെ സാമീപ്യം നേടാനായി അല്ലാഹുവിന്‍റെ കല്‍പനപ്രകാരം സ്വന്തം മകനെയായിരുന്നു ബലി നല്‍കിയത്. കരളിന്‍റെ കഷണമായ, ഹൃദയത്തിന്‍റെ വസന്തമായ മോന്‍റെ കഴുത്തില്‍ കത്തി വെക്കാനുളള രക്ഷിതാവിന്‍റെ കല്‍പനയെ അദ്ദേഹം ശിരസാവഹിച്ചു. എന്നാല്‍ അല്ലാഹു അവന്‍റെ ദയാദാക്ഷിണ്യത്താല്‍ മഹത്തായ ഒരു ബലിമൃഗത്തെ ആ പൊന്നുമോന് പകരമായി അറുക്കാന്‍ നല്‍കി. അനസ് (റ) പറയുന്നു: "റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തടിച്ചു കൊഴുത്ത, കൊമ്പുളള രണ്ട് ആടുകളെ ഉള്ഹിയ്യ അറുത്തു. തങ്ങള്‍ ബിസ്മില്ലാഹിയും തക്ബീറും പറഞ്ഞ് തങ്ങളുടെ തൃക്കരങ്ങള്‍ കൊണ്ടാണവയെ അറുത്തത്". (ബുഖാരി, മുസ്ലിം)
അല്ലാഹു അക്ബര്‍,  അല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.
(അല്ലാഹു അത്യുന്നതന്‍, അല്ലാഹു അത്യുന്നതന്‍, അവനല്ലാതെ ആരാധ്യനില്ല. അല്ലാഹു അത്യുന്നതന്‍, അല്ലാഹു അത്യുന്നതന്‍, അല്ലാഹുവിനാണ് എല്ലാ സ്തുതികളും)
ഉള്ഹിയ്യ എന്ന ദീനിന്‍റെ ചിഹ്നവും കൂടിയായ സുന്നത്ത് നിലനിര്‍ത്തുന്നവര്‍ക്ക് വലിയ ശ്രേഷ്ടതകളും മഹത്തായ പ്രതിഫലങ്ങളും ഹദീസില്‍ വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളിയതായി ആഇഷ(റ) പറയുന്നു: പെരുന്നാള്‍ ദിനത്തില്‍ ബലികര്‍മ്മത്തേക്കാള്‍ മഹത്തായ ഒരു സല്‍കര്‍മ്മവും ഒരാളും അനുഷ്ഠിക്കുന്നില്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ദിനത്തില്‍ ആ മൃഗം അതിന്‍റെ കൊമ്പുകളോടെയും, കുളമ്പുകളോടെയും, രോമങ്ങളോടെയും വരുന്നതാണ്. ഭൂമിയില്‍ അതിന്‍റെ രക്തം പതിക്കുന്നതിനു മുമ്പ് തന്നെ അല്ലാഹുവിന്‍റെയടുക്കല്‍ അത് ലക്ഷ്യസ്ഥാനത്തെത്തിച്ചേരുന്നതാണ്. അതിനാല്‍ നിങ്ങള്‍ സംതൃപ്തിയോടെ ഉള്ഹിയ്യ നല്‍കുക. (തിര്‍മിദി, ഇബ്നുമാജ:) 
ശ്രദ്ധിക്കുക, ഉളുഹിയ്യയില്‍ മൂന്ന് നിബന്ധനകള്‍ പാലിക്കേണ്ടതാണ്. 
ഒന്ന്: ശരീഅത്ത് നിശ്ചയിച്ച പ്രായമുണ്ടാകുക. ഒട്ടകത്തിന് അഞ്ച് വയസ്സും, മാട് വര്‍ഗ്ഗങ്ങള്‍ക്ക് രണ്ട് വയസ്സും, സാധാരണ ആടിന് ഒരു വയസ്സും, ചെമ്മരിയാടിന് ആറുമാസവും. 
രണ്ട്: ന്യൂനതകള്‍ ഇല്ലാത്തതാകുക. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളിയതായി ബറാഉബ്നു ആസിബ്(റ) പറയുന്നു: 
നാല് തരത്തിലുളള മൃഗങ്ങള്‍ ഉള്വുഹിയ്യയായി മതിയാകുന്നതല്ല: വ്യക്തമായ കോങ്കണ്ണുളളത്, പ്രകടമായ രോഗമുളളത്, ശക്തമായി മുടന്തുളളത്,  മജ്ജ പോയി മെലിഞ്ഞൊട്ടിയതോ,  കാലൊടിഞ്ഞതോ ആയത്. (അബൂദാവൂദ്, തിര്‍മിദി, നസാഈ, ഇബ്നുമാജ)  
മൂന്ന്: നിശ്ചിത സമയത്ത് തന്നെ ഉള്വ്ഹിയ്യ നിര്‍വ്വഹിക്കുക. ഉള്വ്ഹിയ്യയുടെ സമയം പെരുന്നാള്‍ നമസ്കാരം കഴിഞ്ഞത് മുതല്‍ ദുല്‍ഹജ്ജ് 13 സൂര്യാസ്തമയം വരെയാണ്. എന്നാല്‍ രാത്രി അറുക്കുന്നതിന് പ്രശ്നമില്ല. ഒരു വീട്ടുകാര്‍ക്കെല്ലാം കൂടി ഒരു ആട് മതിയാകുന്നതാണ്. 
അബൂഅയ്യൂബ്(റ) പറയുന്നു: (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കാലഘട്ടത്തില്‍ ഒരാടിനെ തനിക്കും വീട്ടിലുളളവര്‍ക്കും വേണ്ടി ഉള്വ്ഹിയ്യ അറുത്തിരുന്നു. അതില്‍ നിന്ന് സ്വന്തമായി അവര്‍ കഴിക്കുകയും മറ്റുളളവരെ കഴിപ്പിക്കുകയും ചെയ്തിരുന്നു. (തിര്‍മിദി, ഇബ്നുമാജ) 
(അല്ലാഹു അക്ബര്‍...)
അറുക്കുമ്പോള്‍ നന്നായി മൂര്‍ച്ചയുളള കത്തി വെച്ചറുക്കേണ്ടതാണ്. അറവുമൃഗത്തോട് ക്രൂരത കാട്ടരുത്. ദയ കാട്ടണം. ഇടതു വശം ചെരിച്ച് കിടത്തേണ്ടതാണ്. ഓരോ മുസ്ലിമിനും ഇറച്ചി വിതരണം ചെയ്യലും, തന്‍റെ ഉള്വ്ഹിയ്യയില്‍ നിന്നും കഴിക്കലും സുന്നത്താണ്. സ്വന്തമായി അറുക്കുകയോ അറുക്കുന്ന സ്ഥലത്ത് ഉണ്ടാകുകയോ ചെയ്യണം. അറുക്കുന്നയാള്‍ക്ക് കൂലിയായി ഇറച്ചിയോ തോലോ നല്‍കിയാല്‍ മതിയാകുന്നതല്ല.
അല്ലാഹു അരുളുന്നു: "താങ്കളുടെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക". (അല്‍-കൗസര്‍: 2)
അല്ലാഹു അരുളുന്നു: "നബിയേ പറയുക: തീര്‍ച്ചയായും എന്‍റെ നമസ്കാരവും, എന്‍റെ ബലിയും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു". (അന്‍ആം: 162)
അല്ലാഹു അരുളുന്നു:  "ഓരോ സമുദായത്തിനും നാം ഓരോ ബലികര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്. നിങ്ങളുടെ ആരാധ്യന്‍ ഏകനാകുന്നു. അതിനാല്‍ അവനു മാത്രം നിങ്ങള്‍ കീഴ്പെടുക. (നബിയേ,) വിനീതര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക. അല്ലാഹുവിനെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ കിടിലം കൊള്ളുന്നവരും, തങ്ങളെ ബാധിച്ച ആപത്തിനെ ക്ഷമാപൂര്‍വ്വം തരണം ചെയ്യുന്നവരും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നവരും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവ് ചെയ്യുന്നവരുമത്രെ അവര്‍. ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ നന്മയുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ് കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവനും, ആവശ്യപ്പെട്ടു വരുന്നവനും നിങ്ങള്‍ കഴിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു. അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അല്ലാഹുവിങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്വൃത്തര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക". (ഹജ്ജ്: 34 ... 37) 
(അല്ലാഹു അക്ബര്‍...........)
അല്ലാഹുവിന്‍റെ ഭവനത്തില്‍ ഹജ്ജിനായി എത്തിയ സഹോദരങ്ങളേ, അല്ലാഹുവിന്‍റെ അതിഥികളേ, അല്ലാഹു നമ്മോട് കല്‍പിച്ചതില്‍ ഏറ്റവും പ്രധാന കാര്യം അല്ലാഹുവിന്‍റെ ഏകത്വം അംഗീകരിച്ച്, അവനെ ആരാധിക്കലാണ്. തൗഹീദാണ് ഏറ്റവും മുഖ്യപ്രശ്നം. അതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകാനിടയില്ല. അല്ലാഹു അരുളുന്നു: "ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ദാരിയാത്ത്: 56) അല്ലാഹു അരുളുന്നു: തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് ( പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) (നഹ്ല്‍: 36) അല്ലാഹു അരുളുന്നു: നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക". (നിസാഅ്: 36)
അല്ലാഹുവിന്‍റെ കല്‍പനകളില്‍ ഏറ്റവും ഗൗരവമേറിയത് തൗഹീദാണെങ്കില്‍ അതിനെതിരായ ശിര്‍ക്ക് അല്ലാഹുവിന്‍റെ വിലക്കുകളില്‍ ഏറ്റവും ഗൗരവമുളളതുമായിരിക്കണമല്ലോ. അല്ലാഹു അവന്‍റെ കിതാബിലൂടെ അതിനെ തടയുകയും പൊറുക്കപ്പെടാത്ത പാതകമായി അതിനെ നിശ്ചയിക്കുകയും ചെയ്തു. പരിഹരിക്കപ്പെടാനാവാത്ത ഈ വീഴ്ച വരുത്തുന്നവര്‍ക്ക് ഇരുലോക നഷ്ടമാണ് സംഭവിക്കുകയെന്നും അല്ലാഹു ഉണര്‍ത്തി. അല്ലാഹു അരുളുന്നു: "തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്". (നിസാഅ്: 48/116)
അല്ലാഹു അരുളുന്നു: "അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല". (മാഇദ: 72) 
അതിനാല്‍ ആരാധനകള്‍ അല്ലാഹുവിന് മാത്രമേ അര്‍പ്പിക്കാവൂ. നേര്‍ച്ച, ബലി, ദുആ, അഭയം തേടല്‍, സഹായം തേടല്‍, സത്യം ചെയ്യല്‍ എന്നിവയെല്ലാം അല്ലാഹുവിനെ കൊണ്ടും അല്ലാഹുവിന് വേണ്ടിയും മാത്രമേ ആകാവൂ. പ്രയോജനവും നഷ്ടവും വരുത്താന്‍ കഴിയുന്നത് അവന് മാത്രമാണ്.  ജീവിതവും മരണവും അവന്‍റെ കയ്യിലാണ്. അല്ലാഹുവല്ലാതെ മറ്റാരുടേയും അധീനതയില്‍ ഇതൊന്നുമില്ല. അല്ലാഹുവിന്‍റെ സാമീപ്യം നേടിയ ഏതെങ്കിലും മലക്കിനോ, അല്ലാഹു അയച്ച ഏതെങ്കിലും നബിക്കോ, ഒരു സല്‍ക്കര്‍മ്മിയായ വലിയ്യിനോ ഒന്നും ഇതില്‍ യാതൊരു പങ്കുമില്ല. അല്ലാഹു അരുളുന്നു: "അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്ന വരായിത്തീരുകയും ചെയ്യും". (അഹ്ഖാഫ്: 5, 6) ഇതാണ് കൃത്യമായ വിശ്വാസം. "എന്നാല്‍ അധികജനങ്ങളും ഇതില്‍ നിന്നും ദൂരെയാണ്. ലാഹൗല........ എന്നാല്‍ നീ അതിയായി ആഗ്രഹിച്ചാലും മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നവരല്ല". (യൂസുഫ്: 103)
അല്ലാഹുവിന്‍റെ ഇബാദത്തില്‍ വരുത്തുന്ന ശിര്‍ക്ക് വളരെയേറെ അപകടം പിടിച്ചതാണ്. അതിന്‍റെ അപകടം വ്യാപകവുമാണ്. അല്ലാഹുവല്ലാത്ത ആരെയെങ്കിലും,-അതാരുമാകട്ടെ- ഉപദ്രവമി ല്ലാതാക്കാനോ, എന്തെങ്കിലും ഉപകാരം നേടാനോ, രോഗശമനത്തിനോ, ആവശ്യങ്ങള്‍ നേടിയെടുക്കാനോ വിഷമങ്ങളില്ലാതാക്കാനോ വേണ്ടി സമീപിക്കല്‍, അവരോട് ദുആ ചെയ്യല്‍ അതെല്ലാം അമലുകളെ പൊളിച്ചുകളയുന്ന ശിര്‍ക്കാണ്. അല്ലാഹു അരുളുന്നു: അവര്‍ (അല്ലാഹുവിനോട്) പങ്കു ചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്ന തെല്ലാം അവര്‍ക്ക് നിഷ്ഫലമായിപ്പോകുമായിരുന്നു".  (അന്‍ആം: 88) അല്ലാഹു അരുളുന്നു: "തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ അമലുകള്‍ നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും". (സുമര്‍: 65)
അല്ലാഹുവിന്‍റെ ദാസന്‍മാരേ, എന്നാല്‍ ഇന്ന് ശിര്‍ക്ക് ഏതെല്ലാം വഴികളിലൂടെ വരുന്നു. മനുഷ്യ ബുദ്ധിക്ക് എന്ത് സംഭവിച്ചു? ചിന്താശക്തി നഷ്ടമായോ? കുറേ സിമന്‍റ് കെട്ടുകളും, പച്ചപ്പട്ടുകളും എന്ത് നേടിത്തരാനാണ്? കുറേ(പുണ്യ?) സ്ഥലങ്ങളും പാറക്കെട്ടുകളും എന്ത് പ്രയോജനം നല്‍കാനാണ്? കുറേ അടുക്കി വെച്ച ഇഷ്ടികകള്‍ എന്തുപകാരം ചെയ്യും? കുറേ ചരടുകളും തുണിക്കഷണങ്ങളും ഏലസുകളും എന്ത് പ്രശ്നങ്ങളില്ലാതാക്കാനാണ്? അല്ലാഹു അരുളുന്നു: "അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്". (സൂറ: യൂസുഫ്: 106)
നബിതങ്ങള്‍ പിതൃവ്യപുത്രനായ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)ന് നല്‍കിയ ഉപദേശത്തില്‍ സത്യവിശ്വാസിയുടെ കൃത്യമായ വിശ്വാസം എപ്രകാരമായിരിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്: ഇബ്നുഅബ്ബാസ് (റ) വിവരിക്കുന്നു: "ഞാന്‍ ഒരു ദിവസം (വാഹനത്തില്‍) റസൂലുല്ലാഹി (സ) യുടെ പിന്നിലിരിക്കുകയായിരുന്നു". തദവസരം റസൂലുല്ലാഹി (സ) അരുളി: കുട്ടീ! ഞാന്‍ നിനക്ക് ചില (പ്രധാന) കാര്യങ്ങള്‍ പഠിപ്പിച്ച് തരാം. നീ അല്ലാഹുവിനെ (അവന്‍റെ കല്‍പനകളെ) സൂക്ഷിക്കുക. അല്ലാഹു നിന്നെ സംരക്ഷിക്കുന്നതാണ്. അല്ലാഹുവിനോടുള്ള കടമകള്‍ സൂക്ഷിക്കുക. അവനെ നിന്‍റെ കണ്‍മുമ്പില്‍ കണ്ടെത്തുന്നതാണ്. (അവന്‍റെ സഹായം നിന്നോടൊപ്പമുണ്ടാകുന്നതാണ്.) നീ എന്ത് ചോദിക്കുന്നെങ്കിലും അല്ലാഹുവിനോട് മാത്രം ചോദിക്കുക. നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് മാത്രം സഹായം തേടുക. അറിയുക, ജനങ്ങളെല്ലാം നിനക്ക് വല്ല ഗുണവും ചെയ്യാന്‍ ഒത്തുചേര്‍ന്നാലും അല്ലാഹു നിനക്ക് വിധിച്ചിട്ടുള്ള ഗുണം മാത്രമേ ചെയ്യാന്‍ കഴിയൂ. ജനങ്ങളെല്ലാം നിനക്ക് വല്ല ഉപദ്രവവും ചെയ്യാന്‍ ഒത്തു ചേര്‍ന്നാലും അല്ലാഹു നിനക്ക് വിധിച്ചിട്ടുള്ള ഉപദ്രവം മാത്രമെ ചെയ്യാന്‍ കഴിയൂ. (വിധിയുടെ) പേന (എല്ലാം എഴുതപ്പെട്ട ശേഷം) ഉയര്‍ത്തപ്പെട്ടിരിക്കുന്നു. (വിധി രേഖപ്പെടുത്തപ്പെട്ട) ഏടുകളുടെ മഷി ഉണങ്ങികഴിഞ്ഞു. (അതായത്, അല്ലാഹു വിധിച്ച കാര്യങ്ങളില്‍ ചെറിയ ഒരു ഭേദഗതി പോലും ചെയ്യാന്‍ സൃഷ്ടികള്‍ക്ക് സാധ്യമല്ല.) (തിര്‍മിദി : 2516)
കവി പറയുന്നു: ڇഞാന്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങളില്‍ എന്‍റെ പ്രതീക്ഷകള്‍ പൂവണിയിക്കുന്നവനേ, ഞാന്‍ ഭയക്കുന്ന കാര്യങ്ങളില്‍ നിന്നും എനിക്ക് അഭയം നല്‍കുന്നവനേ, നീ പൊട്ടിച്ച എല്ലിന്‍ കഷണങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍  ആരുമില്ല. നീ ചേര്‍ത്തതിനെ പിരിക്കാനും ആരുമില്ലڈ 
ചില ജനങ്ങള്‍ അല്ലാഹു അല്ലാത്തവരോട് സഹായം തേടുന്നവരാണ്. അവര്‍ക്ക് എല്ലാ കാര്യങ്ങളും പറയാനുളളത് ഖബറിടങ്ങളാണ്. നേര്‍ച്ചകളും അര്‍ച്ചനകളും അര്‍പ്പിക്കുന്നതും അവിടെത്തന്നെ, ഇതെല്ലാം മനുഷ്യന്‍റെ സത്യവിശ്വാസത്തിന്‍റെ അടിത്തറ ബലഹീനമാക്കി ശിര്‍ക്കിലേക്ക് തളളിയിടുന്ന കാര്യങ്ങളാണ്. - അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ - ഇക്കാര്യത്തില്‍ ഓരോ മുസ്ലിമും വളരെ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ധാരാളം പേര്‍ ഇതെല്ലാം ചെയ്യുന്നുണ്ടല്ലോ എന്നതിനാല്‍ വഞ്ചിതരാകരുത്. കാരണം, അല്ലാഹുവിന്‍റെ കിത്താബിലും നബി(സ)യുടെ ഹദീസുകളിലും  വന്നത് മാത്രമാണ് സത്യം. 
പലരുടെയും ധാരണ വിഗ്രഹങ്ങളെ ആരാധിക്കുന്നതിന് മാത്രമാണ് ശിര്‍ക്ക് എന്നാണ്. സത്യത്തില്‍ ഓരോ കാലത്ത് ശിര്‍ക്ക് അതിന്‍റെ പുതിയ ഉടയാടകളില്‍ വരും. ഓരോ കാലഘട്ടത്തിലും അതിന്‍റെ പുതിയ പുതിയ രൂപങ്ങളില്‍ പ്രകടമാകും.
സ്നേഹത്തില്‍ ശിര്‍ക്ക് വരും, ആരാധനകളിലും ദുആയിലും എന്നല്ല മനുഷ്യന്‍റെ നിയ്യത്തുകളില്‍ പോലും ശിര്‍ക്ക് വരും. ആകയാല്‍ അല്ലാഹുവിന്‍റെ ദാസന്‍മാരേ, അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവിനെ ആരാധിക്കുന്നതിലും, അവനെ ഭയക്കുന്നതിലും, അവനെ സൂക്ഷിച്ച് ജീവിക്കുന്നതിലും അവനോടുള്ള ബാധ്യത നിറവേറ്റുക. നബി (സ)യെ യഥാര്‍ത്ഥമായ നിലയില്‍ സ്നേഹിക്കുന്നതിലും നബി(സ)യെ പിന്‍പറ്റുന്നതിലും, അനുസരി ക്കുന്നതിലും, നബി (സ) തടഞ്ഞ കാര്യങ്ങള്‍ ഉപേക്ഷിക്കുന്നതിലും, നബി (സ) വിവരിച്ച് തന്ന നിലയില്‍ അല്ലാഹുവിനെ ആരാധിക്കുന്നതിലും നബി (സ) യോടുള്ള കടമ നിറവേറ്റുക.
(അല്ലാഹു അക്ബര്‍...)
ചിലര്‍ നബി (സ) യോട് സ്നേഹമുണ്ടെന്ന് വാദിക്കാറുണ്ട്. എന്നാല്‍ നബി (സ) യെ പിന്‍പറ്റാറുമില്ല. അല്ലാഹു അരുളുന്നു: (നബിയേ,) 
"പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുകയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ". (ആലു ഇംറാന്‍: 31) കവി പറയുന്നു: നീ സ്നേഹിക്കുന്നത് നബി (സ) യുടെ ശത്രുക്കളെയാണ്. എന്നിട്ട് നീ നബി (സ) യോട് സ്നേഹമുണ്ടെന്ന് വാദിക്കുകയും ചെയ്യുന്നു. അതൊരിക്കലും സാധ്യമല്ല. നബി (സ) യുടെ സ്നേഹിതന്‍മാരോട് ശത്രുത പുലര്‍ത്താന്‍ നീ കഠിന ശ്രമം ചെയ്യുന്നു. പിശാചിനോടാണ് ഇതു മൂലം നിനക്ക് സ്നേഹബന്ധമുണ്ടായിത്തീരുക.സ്നേഹത്തിന്‍റെ നിബന്ധന തന്നെ ആരെ സ്നേഹിക്കുന്നോ അവരോട് എതിര് ചെയ്യാതിരിക്കലാണ്. സ്നേഹിതനോട് എതിര് ചെയ്ത് കൊണ്ട് തന്നെ അവനെ സ്നേഹിക്കുന്നു എന്ന് വാദിക്കുന്നത് തന്നെ വ്യാജവാദമാണ്
ചില മനുഷ്യരുടെ കാര്യം കഷ്ടം തന്നെ. അല്ലാഹു നിശ്ചയിക്കാത്ത കാര്യങ്ങള്‍ അവര്‍ ദീനില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവര്‍ പ്രത്യേകമായ ആരാധനകളെ മെനഞ്ഞുണ്ടാക്കുന്നു. അല്ലാഹുവിലേക്കടുപ്പിക്കാനുള്ള ദീനിയ്യായ കാര്യങ്ങളായി അവരതിനെ കണക്കാക്കുകയും ചെയ്യുന്നു. അവരുടെ വാദം അതവരെ റസൂലുല്ലാഹി(സ) യുടെ സ്നേഹവുമായി അടുപ്പിക്കുമെന്നാണ്. അവരെ തിരുത്താന്‍ പോകുന്നവരെ അല്ലാഹുവിനോടും റസൂല്‍ (സ) യോടും സ്നേഹമില്ലാത്തവരാണ് എന്ന് പറഞ്ഞ് അവര്‍ ആക്ഷേപിക്കുന്നു എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. അല്ലാഹുവിന്‍റെ ഔലിയാക്കള്‍ക്കും, സച്ചരിതരായ മുന്‍ഗാമികള്‍ക്കും പുറം തിരിഞ്ഞ് നില്‍ക്കുന്നവരാണിവരെന്നും പ്രചരിപ്പിക്കുന്നു. ഈ പ്രവണതയാകട്ടെ അല്ലാഹുവിന്‍റെ ദീനിനെ പരിഹസിക്കലും ദീനിനെ വിനോദ മാക്കിത്തീര്‍ക്കലുമാണ്. കാരണം, ഷാരിആ(ശരിഅത്തിന്‍റെ ഉടമസ്ഥനായ) അല്ലാഹുവും അവന്‍റെ റസൂല്‍ (സ)യും നിശ്ചയിച്ച് തരുന്നത് മാത്രമാണ് ദീന്‍. അല്ലാഹുവിന്‍റെ കിതാബിനും റസൂല്‍ (സ)യുടെ ചര്യക്കും അനുസൃതമായി ഓരോ മുസ്ലിമും ജീവിക്കല്‍ നിര്‍ബന്ധമാണ്. ദീനെന്നാല്‍ സ്വന്തം ഇച്ഛയും താല്‍പര്യവുമല്ല. 
അല്ലാഹുവിന്‍റെ ദാസന്‍മാരേ, അവനെ ഭയക്കുക. തൗഹീദില്‍ മായം ചേര്‍ക്കരുത്. അല്ലാഹുവിന് മാത്രമായി ഇബാദത്തുകളര്‍പ്പിക്കുക. അത്യുത്തമ നാമങ്ങള്‍അല്ലാഹുവിന് മാത്രമുള്ളതാണ്. അവയെ സൃഷ്ടികള്‍ക്കും കൂടി നല്‍കരുത്. റസൂലുല്ലാഹി (സ) ആ ഗുണങ്ങള്‍ അല്ലാഹുവിന് മാത്രമായി സ്ഥിരപ്പടുത്തി. അതില്‍ യാതൊരു മാറ്റത്തിരുത്തലും വ്യാഖ്യാനവും നല്‍കിയില്ല. അല്ലാഹു അരുളുന്നു: "അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു". (ശൂറാ: 11)
നബി ചര്യയെ മുറുകെപ്പിടിക്കുക. ബിദ്അത്തുകളെ വര്‍ജ്ജിക്കുക. ബുദ്ധി നല്ലതായി മനസ്സിലാക്കുന്നതെല്ലാം ദീനല്ല. എല്ലാ നവീന വാദങ്ങളെയും കയ്യൊഴിയുക. അതെല്ലാം വഴികേടാണ്.
ആയിഷ(റ) റസൂലുല്ലാഹി(സ) അരുളിയതായി പറയുന്നു: "ഈ ദീനിലില്ലാത്ത ഒരു കാര്യം ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്". (ബുഖാരി: 2697) റസൂലുല്ലാഹി (സ) അരുളുന്നു: നമ്മുടെ കല്‍പനയില്ലാത്ത ഒരു കാര്യം ആരെങ്കിലും ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം: 1718)
അല്ലാഹുവും അവന്‍റെ ദൂതരും നിയമമാക്കാത്ത എല്ലാപ്രവൃത്തികളും അത് നിര്‍മ്മിച്ചയാളിലേക്ക് തന്നെ മടക്കപ്പെടേണ്ടതാണ്. അല്ലാഹുവിലേക്കെത്തി ച്ചേരാനുള്ള ഒന്നൊഴികെയുളള എല്ലാ വഴികളും അടയ്ക്കപ്പട്ടതാണ്. അതിനായി തുറന്നിട്ടിരിക്കുന്ന ഏക വഴി മറ്റിതര മാര്‍ഗ്ഗങ്ങളെയെല്ലാം കൈവെടിഞ്ഞ് റസൂലുല്ലാഹി(സ)യുടെ ചര്യയായ വക്രതയില്ലാത്തതും ഋജുവായതുമായ രാജ പാത മാത്രമാണ്. അല്ലാഹു അരുളുന്നു: "ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അതിനെ പിന്തുടരുക. മറ്റുമാര്‍ഗ്ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്". (അന്‍ആം: 153) 
അല്ലാഹു അക്ബര്‍ ... 
ലോകത്തിന്‍റെ സര്‍വ്വ ദിക്കുകളില്‍ നിന്നും എത്തിച്ചേര്‍ന്ന മുസ്ലിം സഹോദരങ്ങളേ, അല്ലാഹു നമുക്ക് നല്‍കിയ ഏറ്റവും മഹത്തായ അനുഗ്രഹം അവന്‍ നമ്മെ മുസ്ലിമാക്കിയെന്നതാണ്. ഇസ്ലാമിന് മുമ്പ് ജനങ്ങള്‍ ജീവിച്ചിരുന്നത്  കണ്ണ് കാണാത്ത വഴികേടിലും, അജ്ഞതയുടെയും വിവരക്കേടിന്‍റെയും നടു മുറ്റത്തുമായിരുന്നു. ഒരു സത്യവും, സന്‍മാര്‍ഗ്ഗവും അവര്‍ക്ക് പരിചയമില്ലായിരുന്നു. അളവ് കോലുകളെല്ലാം വ്യത്യസ്തം. ആകെ താളം തെറ്റിയ അവസ്ഥ.. മുഴുവനും തല തിരിഞ്ഞ ബുദ്ധി. കാര്യങ്ങളാകെ കുഴഞ്ഞ് മറിഞ്ഞ അവസ്ഥ. എവിടെയും ഭിന്നത. സ്വന്തം താല്‍പര്യങ്ങളെ പൂജിക്കുന്ന അവസ്ഥ. എവിടെ നോക്കിയാലും അക്രമങ്ങളും അധിനിവേശങ്ങളും വിവരക്കേടും അജ്ഞതയും, അസത്യവും മാത്രം. ശിര്‍ക്കിലും വിഗ്രഹാരാധനയിലും കൂപ്പു കുത്തിയ ജനത. ആ സമയത്ത് ദാസന്‍മാരോട് വലിയ കരുണയുള്ളവനായ അല്ലാഹു നബി (സ) യെ യാത്രയാക്കി. അതോടെ സത്യത്തിന്‍റെ പുലരി വിരിഞ്ഞു. സന്‍മാര്‍ഗ്ഗ ജ്യോതി തെളിഞ്ഞു. നമ്മുടെ ഹബീബായ മുഹമ്മദ് നബി (സ) യുടെ പവിത്ര കരങ്ങളിലൂടെ നിന്ദ്യതയ്ക്ക് ശേഷം മനുഷ്യര്‍ അന്തസ്സിലായി. വഴികേടിന് ശേഷം സന്‍മാര്‍ഗ്ഗത്തിലും, ഭിന്നതയ്ക്ക് ശേഷം ഐക്യത്തിലും. അതെല്ലാം അന്തസ്സിന്‍റെയും ആദരവിന്‍റെയും സഹായത്തിന്‍റെയും ശക്തിയുടെയും കേന്ദ്രമായ ഇസ്ലാമിന്‍റെ സംഭാവന മാത്രമായിരുന്നു. അല്ലാഹു അരുളുന്നു:  "വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു". (റൂം: 47)
മുസ്ലിം സമൂഹമേ,  കാലഘട്ടങ്ങള്‍ കഴിഞ്ഞ് കടക്കുന്തോറും, വര്‍ഷങ്ങള്‍ കൊഴിയുന്തോറും മുസ്ലിംകള്‍ ഇസ്ലാമിനെ കയ്യൊഴിയുന്നു. അവര്‍ക്കിടയില്‍ വഴികേടുകളും, തിന്‍മകളും കുഴപ്പങ്ങളും, ദൈവനിഷേധവും ഉടലെടുക്കുന്നു. ഭിന്നത വ്യാപകമാകുന്നു, ഈ സമുദായം വ്യത്യസ്ത ധ്രുവങ്ങളിലും മാര്‍ഗ്ഗങ്ങളിലുമായി ചിന്നിച്ചിതറുന്നു. നിന്ദ്യതയും നിസ്സാരതയും വ്യാപകമാകുന്നു. നമ്മുടെ സഹോദരിമാരെ തട്ടിയെടുക്കുന്നു. നമ്മുടെ നാടുകള്‍ പലതും പലരും സ്വന്തമാക്കുന്നു. നിരപരാധികള്‍ വേട്ടയാടപ്പെടുന്നു. പരിശുദ്ധ സ്ഥലങ്ങള്‍ കളങ്കപ്പെടുത്തുന്നു. പരീക്ഷണങ്ങളാല്‍ സമൂഹം വീര്‍പ്പുമുട്ടുന്നു. പ്രശ്നങ്ങളും കുഴപ്പങ്ങളും ഒന്നൊന്നായി തുടരെത്തുടരെ വരുന്നു.
ഇസ്ലാമിനോട് യഥാര്‍ത്ഥ താല്‍പര്യമുളള ഏതൊരു മുസ്ലിമിന്‍റെയും ഹൃദയത്തില്‍ ഇവിടെ ഒരു ചോദ്യം ഉത്ഭവിക്കാം. മുസല്‍മാന്‍ നേരിടുന്ന ഈ പ്രശ്നങ്ങളുടെയെല്ലാം കാരണമെന്താണ്?. ഇന്ന് മുസല്‍മാന്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടാനുളള വഴിയെന്താണ്? മുസ്ലിം സമുദായത്തിന് പ്രശ്നക്കടലുകളില്‍ നിന്ന് കര കയറാനുളള മാര്‍ഗ്ഗമേതാണ്? മുസല്‍മാന്‍റെ പൂര്‍വ്വകാല മഹത്വങ്ങളിലേക്ക് മടങ്ങിയെത്താന്‍ എന്താണൊരു വഴി? ഇതിന്‍റെയെല്ലാം മറുപടി പറയുമ്പോള്‍ പ്രഥമമായി മനസ്സിലാക്കേണ്ടത്: അതൊരു വാക്കായി തീര്‍ന്ന് പോകരുത്. മറിച്ച് പ്രാവര്‍ത്തിക മാക്കേണ്ടതാണ് എന്നതാണ്. മാത്രമല്ല, ആ കാര്യം നാമോരോരുത്തരുടെയും ജീവിതത്തിന്‍റെ ചെറുതും വലുതുമായ എല്ലാ മേഖലകളിലും കൃതൃമായി ദൃശ്യമാകേണ്ടതാണ്. അത് അല്ലാഹുവിന്‍റെ കിതാബായ ഖുര്‍ആനും വിശുദ്ധ നബിചര്യയും നാം സമ്പൂര്‍ണ്ണമായി പിന്‍പറ്റി ജീവിക്കുക എന്നതാണ്. അതിനാണ് ഇസ്ലാം എന്ന് പറയുക. മനുഷ്യന് നന്മ പകര്‍ന്ന് നല്‍കാന്‍ ഭൂമിയിലെ മറ്റേതെങ്കിലും നിയമങ്ങള്‍ക്കോ ജാഹിലീ ഏര്‍പ്പാടുകള്‍ക്കോ സാധ്യമല്ല എന്ന് വ്യക്തമായിരിക്കെ ഇസ്ലാമിലൂടെയല്ലാതെ അത് അസാധ്യമാണ് എന്ന്  വ്യക്തമായി. അല്ലാഹുവില്‍ സത്യം! സത്യം! സത്യം! മുസ്ലിം സമുദായത്തിന്‍റെ വേദനകള്‍ക്ക് അറുതി വരാന്‍, അഭിലാഷങ്ങള്‍ പൂവണിയാന്‍ ഖുര്‍ആനും ഹദീസും പിന്‍പറ്റിയുളള ജീവിതം മാത്രമാണ് വഴി അവന്‍ അല്ലാഹു അരുളുന്നു: "(അല്ലാഹു) പറഞ്ഞു: നിങ്ങള്‍ രണ്ട് പേരും ഒന്നിച്ച് ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. എന്നാല്‍, എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല. എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞു കളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്". (ത്വാഹാ: 123,124)
മുസ്ലിം സമുദായം നേരിടാന്‍ പോകുന്ന ഈ പ്രശ്നങ്ങളെ മുന്‍കൂട്ടി മുന്നില്‍ കണ്ട മുഹമ്മദ്(സ) മുന്‍കൂട്ടിത്തന്നെ അതിനുളള പരിഹാരമാര്‍ഗ്ഗവും നമുക്ക് വ്യക്തമാക്കിത്തന്നു. 
റസൂലുല്ലാഹി(സ) അരുളിയതായി ജാബിര്‍ (റ) പറയുന്നു: "എനിക്കു ശേഷം നിങ്ങള്‍ വഴികെടാതിരിക്കാനായി മുറുകെ പിടിക്കാന്‍ ഞാന്‍ വിട്ടിട്ട് പോകുന്നത് അല്ലാഹുവിന്‍റെ കിതാബ് (ഖുര്‍ആന്‍) ആണ്". (മുസ് ലിം(1218),  അബൂദാവൂദ്(1905),  ഇബ്നുമാജ(3074))
അതിനാല്‍ ഇത് നായകര്‍ക്കും, നേതാക്കള്‍ക്കും, ഭരണാധികാരികള്‍ക്കും, പണ്ഡിതന്‍മാര്‍ക്കും, പ്രബോധകര്‍ക്കും, ചിന്തകന്‍മാര്‍ക്കും, സാംസ്കാരികനായകന്‍മാര്‍ക്കും, വിദ്യാഭ്യാസ വിചക്ഷണര്‍ക്കും, മീഡിയ കയ്യിലുളളവര്‍ക്കും, സാഹിത്യകാരന്‍മാര്‍ക്കും, എഴുത്തുകാര്‍ക്കുമൊക്കെ സത്യമായ ഇസ്ലാമിനെ ലോകത്ത് പ്രചരിപ്പിക്കാനും പുതുതലമുറകളെ യഥാര്‍ത്ഥ ഇസ്ലാമിലായി വാര്‍ത്തെടുക്കാനും ഇസ്ലാമിനെ മോശമാക്കാനോ, ഇസ്ലാമിനെതിരെ ആക്രമണങ്ങള്‍ അഴിച്ചു വിടാനോ ശ്രമിക്കുന്നവര്‍ക്കെതിരേ നിലകൊളളാനുമുളള  അവരുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തിനുളള സമയമാണ്. 
മുസ്ലിം ഭരണാധികാരികളേ, മുസ്ലിം നായകന്‍മാരേ, നിങ്ങളുടെ ഉത്തരവാദിത്വം വളരെ വലുതാണ്. നിങ്ങളുടെ സമൂഹത്തെ ഖുര്‍ആന്‍ കൊണ്ട് നയിക്കുക. അല്ലാഹുവിന്‍റെ റസൂല്‍(സ)യുടെ സുന്നത്ത് കൊണ്ട് അവരില്‍ വിധി നടപ്പാക്കുക. ദീനിനെ നിലനിര്‍ത്താനുളള പരിശ്രമങ്ങള്‍ ചെയ്യുക. ദീന്‍ കാര്യങ്ങളില്‍ ഭിന്നിക്കരുത്. നിങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ഈ ഉത്തരവാദിത്വം വിശ്വസ്തതയോടെ നിര്‍വ്വഹിക്കുക. ജനങ്ങളില്‍ നീതിയോടെ വിധി നടത്തുക. ബാധ്യതകള്‍ കൃത്യമായി നിറവേറ്റുക. ദാഇകള്‍ക്കും അല്ലാഹുവിന്‍റെ തൃപ്തിക്കുവേണ്ടി മാത്രം പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും, നന്മയുടെ വാഹകര്‍ക്കും നിങ്ങള്‍ എന്നും സഹായികളും ആശ്രയവുമാകുക. അല്ലാഹുവിന്‍റെ ഭൂമിയില്‍ അല്ലാഹുവിന്‍റെ ദാസന്‍മാരുടെ മേല്‍ അല്ലാഹുവിന്‍റെ നിയമമായ ശരീഅത്ത് സമ്പൂര്‍ണ്ണമായി നടപ്പാക്കുക. അല്ലാഹുവുമായി അടുത്ത ഉലമാഇനെ ഉപദേശകരാക്കുക. നന്മയുടെ ആള്‍ക്കാരില്‍ നിന്നും നിങ്ങളെ ഉപദേശിക്കാന്‍ കരുത്തുളളവരുമായി കാര്യങ്ങളെല്ലാം കൂടിയാലോചിക്കുക. അതിലൂടെ നിങ്ങളുടെയും നിങ്ങളുടെ സമൂഹത്തിന്‍റെയും അവസ്ഥകള്‍ നന്നാകും. നിങ്ങള്‍ക്ക് ജനങ്ങളുടെ അടുക്കലും അല്ലാഹുവിന്‍റെയടുക്കലും മഹത്വം വര്‍ദ്ധിക്കും. നാട്ടില്‍ നിര്‍ഭയത്വവും ശാന്തിയും വ്യാപിക്കും. 
മുസ്ലിം പണ്ഡിതരേ, പരിശുദ്ധദീനിന്‍റെ പ്രബോധനത്തിലുളള നിങ്ങളുടെ ഉത്തരവാദിത്വം വളരെ വലുതാണ്. നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ബാധ്യത ഗൗരവമേറിയതാണ്. ജനങ്ങളെ നന്മയിലേക്ക് തിരിച്ചു വിടുന്ന, അവരെ നന്മയില്‍ സജീവമാക്കുന്ന രംഗത്ത് നിങ്ങള്‍ സജീവമാകേണ്ടതുണ്ട്. പ്രബോധനമാണ് നിങ്ങള്‍ കൈയിലേന്തേണ്ട ആയുധം. അതിപ്രധാനമായ ഒരു ഉത്തരവാദിത്വമേല്‍പ്പിക്കപ്പെട്ട നിങ്ങള്‍ അത് നിര്‍വ്വഹിക്കുന്നതില്‍ തെല്ലും വീഴ്ച്ച വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ലഭിച്ച ദീനീവിജ്ഞാനം അല്‍പവും സമുദായത്തിന് ലഭിക്കാതെ പോകരുത്. അത് വലിയ നഷ്ടത്തിനും നാശത്തിനും കാരണമാകും. ഇന്ന് പൊതുജനങ്ങളില്‍ കാണപ്പെടുന്ന വിശ്വാസ വൈകല്യങ്ങളുടെയും ദീനീയ്യായ ബലഹീനതകളുടെയും പ്രധാനകാരണവും അവരില്‍ അജ്ഞത പരക്കാനുളള പ്രധാന ഹേതുവും നിങ്ങള്‍ രംഗത്തിറങ്ങാത്തതും മൈതാനത്തു നിന്ന് പിന്‍മാറിയതുമാണ്.
ഇസ്ലാമിക പ്രബോധകരേ, നിങ്ങള്‍ വളരെയേറെ പ്രധാനപ്പെട്ട ഒരു മേഖലയിലാണ് നിലകൊളളുന്നത്.  ദഅ്വത്തിന്‍റെ മഹത്തായ സ്ഥാനം വഹിക്കുന്നതിലൂടെ പ്രവാചകന്‍റെ അനന്തരാവകാശമാണ് നിങ്ങളുടെ കയ്യിലുളളത്. ആകയാല്‍ പ്രബോധകരില്‍ ഏറ്റവും ശ്രേഷ്ടരായ മുഹമ്മദ്(സ)യുടെ കാലടികളെ നിങ്ങള്‍ ഇക്കാര്യത്തില്‍ പിന്തുടരുക. ശരിയായ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനുളള ശ്രമം ആദ്യമായി ചെയ്യുക. അക്കാര്യത്തില്‍ എണ്ണത്തിലേറെ വണ്ണത്തിനും ഗണത്തിലേറെ ഗുണത്തിനും പ്രാധാന്യം നല്‍കുക. നിങ്ങള്‍  ഒറ്റക്കെട്ടാകുക.നിങ്ങളില്‍ ഭിന്നതക്കിടം നല്‍കരുത്. കാരണം, അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിനായി വ്യത്യസ്ത പാര്‍ട്ടികളോ കക്ഷികളോ ആകേണ്ടതില്ല. കാരണം, ദഅ്വത്ത് മനുഷ്യര്‍ക്കാകമാനമുളള നന്മയുടെ സന്ദേശമാണ്.  ആകയാല്‍, പിശാച് നിങ്ങള്‍ക്കിടയില്‍ കടന്നുകൂടി  നിങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥ ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്കുക.ഇത് ശത്രുക്കള്‍ക്ക് നിങ്ങള്‍ക്കിടയില്‍ കടന്നുവരാന്‍ വഴിയുണ്ടാക്കും. പ്രബോധകര്‍ വിജ്ഞാനസമ്പാദനത്തില്‍ വളരെയേറെ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. അല്ലെങ്കില്‍, ലോകത്ത് അജ്ഞതയാകും പ്രചരിക്കുക. ഫലം കാണാന്‍ നിങ്ങള്‍ ധൃതി കൂട്ടരുത്.
എന്നാല്‍ പ്രബോധനം കടുപ്പത്തിന് വഴി മാറിയാല്‍, അത് അക്രമത്തിന്‍റെയോ, പ്രതിരോധത്തിന്‍റെ യെങ്കിലുമോ പാത സ്വീകരിച്ചാല്‍ ആകെ തകരുന്നതാണ്. പ്രബോധനം വിഷമകരമാവുകയും, ജനങ്ങള്‍ പ്രബോധകരില്‍ നിന്നകലുകയും ചെയ്യുന്നതാണ്. അല്ലാഹു അരുളിയത് എത്ര കൃത്യം: "(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് താങ്കള്‍ അവരോട് സൗമ്യമായി പെരുമാറിയത്. താങ്കള്‍ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ താങ്കളുടെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ താങ്കള്‍ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ താങ്കള്‍ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ താങ്കള്‍ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്". (ആലുഇംറാന്‍: 159)
മുഅ്മിനുകളായ സഹോദരങ്ങളേ, മനുഷ്യ സമൂഹത്തിന്‍റെ അന്തസ്സിന്‍റെ ഹേതു, നന്മയുടെ കാരണം ജീവിതത്തില്‍ സമ്പൂര്‍ണ്ണമായി ഇസ്ലാം വരുന്നതിലാണ്. ഇസ്ലാം എന്നതിലൂടെ വിവക്ഷിക്കപ്പെടുന്നത് സമ്പൂര്‍ണ്ണ ഇസ്ലാമാണ്.  ജീവിതം സമ്പൂര്‍ണ്ണമായി അല്ലാഹുവിനര്‍പ്പിച്ച്, അവന്‍റെ നിയമങ്ങളെ പരിപൂര്‍ണ്ണമായി  ജീവിതത്തില്‍ പകര്‍ത്തി വിശ്വാസപരമായ കാര്യങ്ങളില്‍ വളരേയേറെ കൃത്യത പുലര്‍ത്തി, ഹബീബായ നബി (സ)യെ സമ്പൂര്‍ണ്ണമായി അനുകരിച്ച് സച്ചരിതരായ മുന്‍ഗാമികളെ കൃത്യമായി അനുധാവനം ചെയ്ത് കൊണ്ടുള്ള ഒരു ജീവിതം. ഇന്ന് പലരും ഞങ്ങള്‍ സമ്പൂര്‍ണ്ണ മുസ്ലിമാണെന്ന് വാദിക്കാറുണ്ട്. എന്നാല്‍, അവരുടെ ഇസ്ലാമിനെ ഖുര്‍ആനിന്‍റെയും, ഹദീസിന്‍റെയും വെളിച്ചത്തില്‍ പരിശോധിച്ചാല്‍ നാമമാത്രമായ ഇസ്ലാം മാത്രമാണ് അവരുടേതെന്ന് മനസ്സിലാകും. കാരണം, കലിമ ലാ ഇലാഹ ഇല്ലല്ലാഹ് ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകുന്നതിന്‍റെ പേരാണ് ഇസ്ലാം. അതിനായി നാം ഒന്നിക്കണം. മുസ്ലിം ഐക്യം ഇക്കാലത്ത് ഏറ്റവും അനിവാര്യമായ ഒന്നാണ്. മുസ്ലിമിന് ശക്തിയും അന്തസും നേടാന്‍ ശത്രുക്കള്‍ക്കെതിരെ സഹായം നേടാന്‍ ഈ ഐക്യം കൂടിയേ തീരൂ. അതിന്നപവാദമായ ഭിന്നതകളും 
അഭിപ്രായ വ്യത്യാസങ്ങളുമെല്ലാം ഈ സമുദായത്തെ ഛിന്നഭിന്നമാക്കുന്ന, കഷണം കഷണമായി മുറിക്കുന്ന മാരകമായ രോഗങ്ങളാണ്. ആകയാല്‍ ഭിന്നതയരുത് നാം ഛിദ്രതകള്‍ കൈ വെടിഞ്ഞ് ഒറ്റക്കെട്ടാകേണ്ടതാണ്. 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...