Saturday, August 18, 2018

ജലപ്രളയം : നാം അറിയേണ്ടത്.!


ജലപ്രളയം : 
നാം അറിയേണ്ടത്.! 
http://swahabainfo.blogspot.com/2018/08/blog-post_18.html?spref=tw 


വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും അഭയം തേടിയവര്‍ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കാരണം, പിന്നീട് ആവശ്യമായി വരുന്ന വീട് പുനര്‍നിര്‍മ്മിക്കല്‍, വീട് റിപ്പയര്‍ ചെയ്യല്‍, നഷ്ടപ്പെട്ട രേഖകള്‍ സൗജന്യമായി പുതിയത് എടുക്കല്‍ തുടങ്ങി ഒട്ടനവധി സഹായങ്ങള്‍ക്ക് ഈ പേര് രജിസ്ട്രേഷന്‍ കൂടുതല്‍ ഉപകാരപ്പെടുന്നതാണ്. 

ഉറപ്പില്ലാത്ത വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുത്.!  
വിവരങ്ങള്‍ മറ്റുള്ളവരെ അറിയിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ 
വാര്‍ത്തയോടൊപ്പം തീയതി, സമയം, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവ നിര്‍ബന്ധമായും എഴുതുക. 
ഇവ രേഖപ്പെടുത്താത്ത അപൂര്‍ണ്ണമായ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യരുത്. 
അത് സഹായിക്കുന്നതിന് മുന്നിട്ടിങ്ങാനുദ്ദേശിക്കുന്ന ധാരാളം പേരെ പുറകോട്ട് വലിക്കാന്‍ കാരണമാകുന്നു. 
ആര്‍ക്കും താങ്ങും തണലുമാകാന്‍ കഴിയില്ലെങ്കില്‍ നാശവും ശല്യവും ആകാതിരിക്കുക. 
സോഷ്യല്‍ മീഡിയകളില്‍ സന്ദേശങ്ങള്‍ അയക്കുന്ന സഹോദരാ, നന്മകള്‍ മാത്രം അപ്ലോഡ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യുക. 

ധാരാളം നന്മകള്‍ക്ക്, അല്ലെങ്കില്‍ തിന്മകള്‍ക്ക് താങ്കളുടെ ഷെയറുകള്‍ കാരണമാകാം എന്ന കാര്യം എപ്പോഴും ഓര്‍മ്മ വെയ്ക്കുക. 


വീട്ടിലേക്ക് മടങ്ങുന്നവര്‍ ഈ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക: 
1. മടങ്ങുന്നത് പകല്‍ സമയത്ത് ആക്കുക. 
2. വഴിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വെള്ളത്താല്‍ മുങ്ങിയ കിണര്‍, കുഴി, മാന്‍ഹോളുകള്‍ പോലുള്ളവ ശ്രദ്ധിച്ചുപൊകുക. 
3. തറ നിരപ്പിനേക്കാളും താഴെ വെള്ളം ഇറങ്ങിയതിന് ശേഷം മാത്രം തിരിച്ചുപോകുക. 
4. കെട്ടിടങ്ങളുടെ ചുമരുകള്‍, മേല്‍ക്കുര പോലുള്ളവകളില്‍ വിള്ളലുകള്‍, ബലക്ഷയം എന്നിവ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക. 
5. വീട്ടിലെ മെയിന്‍ സ്വിച്ച് ഓഫ് ആണെന്ന് ഉറപ്പ് വരുത്തുക. ഇന്‍വര്‍ട്ടര്‍, സോളാര്‍ പോലുള്ളവ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക. 
6. പാമ്പുകളോ മറ്റ് ഇഴ ജന്തുക്കളോ വീടിന് അകത്തോ പുറത്തോ ഉണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കുക. 
7. വൃത്തിയാക്കുന്നതിന് മുമ്പ് തന്നെ, നാശ-നഷ്ടം സംഭവിച്ച വസ്തുക്കളുടെ ഫോട്ടോയും വീഡിയോയും എടുത്ത് സൂക്ഷിക്കുക. 
8. വീട് വൃത്തിയാക്കുമ്പോള്‍ കൈയ്യുറകളും പാദരക്ഷകളും ധരിക്കുക. 

9. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ വീടിന്‍റെ എല്ലാ ഭാഗങ്ങളും വസ്തുക്കളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. 
വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോകാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. അതോടു കൂടി ഏറ്റവും കൂടുതല്‍ ആളുകള്‍ വിളിച്ചു അന്വേഷിച്ചത് വീട് വൃത്തി ആക്കാന്‍ ഡെറ്റോള്‍ കിട്ടുമോ എന്നത് ആണ്. ഡെറ്റോള്‍ എന്നത് മണം കൊണ്ട് നല്ലത് ആണെങ്കിലും ശക്തം ആയ ഒരു അണുനശീകരണ ഉപാധി അല്ല എന്ന് നാം തിരിച്ചറിയണം. അല്‍പം ദുര്‍ഗന്ധം ഉണ്ടെങ്കിലും, വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന്‍ തന്നെ ആണ്. ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് വീടുകളില്‍ തന്നെ എങ്ങിനെ  അണുനശീകരണം നടത്താം എന്ന് ചുവടെ വിവരിക്കുന്നു.
കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി 
1. സാധാരണ വാങ്ങാന്‍ ലഭിക്കുന്ന ബ്ലീച്ചിംഗ് പൌഡറില്‍ 30 മുതല്‍ 40 ശതമാനം വരെ ആണ് ക്ലോറിന്‍റെ അളവ്. 33% ക്ലോറിന്‍ ഉണ്ട് എന്ന നിഗമനത്തില്‍ ആണ് ഇനി പറയുന്ന അളവുകള്‍ നിര്‍ദേശിക്കുന്നത്. 
2. കിണറിലെ വെള്ളത്തിന്‍റെ അളവ് ആദ്യം നമ്മള്‍ കണക്കാക്കണം. 
അതിനു ആദ്യം കിണറിന്‍റെ വ്യാസം മീറ്ററില്‍ കണക്കാക്കുക. 
തുടര്‍ന്ന് ബക്കറ്റ് കിണറിന്‍റെ ഏറ്റവും അടിയില്‍ വരെ ഇറക്കി നിലവില്‍ ഉള്ള വെള്ളത്തിന്‍റെ ആഴം മീറ്ററില്‍ കണക്കാക്കുക.  
വെള്ളത്തിന്‍റെ അളവ് = 3.14 x D x D x H x 250 ലിറ്റര്‍
3. സാധാരണ ക്ലോറിനേഷന്‍ നടത്താന്‍ 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൌഡര്‍ ആണ് ആവശ്യം വരിക. എന്നാല്‍ വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം അതീവ മലിനം ആയിരിക്കും എന്നത് കൊണ്ട് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തേണ്ടതുണ്ട്. ഇതിനായി 1000 ലിറ്ററിന് 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂണ്‍ കൂമ്പാരം ആയി) ബ്ലീച്ചിംഗ് പൌഡര്‍ ആണ് ആവശ്യം.
4. വെള്ളത്തിന്‍റെ അളവ് വച്ച് ആവശ്യം ആയ ബ്ലീച്ചിംഗ് പൌഡര്‍ ഒരു പ്ലാസ്റ്റിക്‌ ബക്കറ്റില്‍ എടുക്കുക. ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കുക. നന്നായി കുഴമ്പ് ആയ ശേഷം ബക്കറിന്‍റെ മുക്കാല്‍ ഭാഗം വെള്ളം ഒഴിച്ച് ഇളക്കുക. ശേഷം ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വെക്കുക
5. 10 മിനിറ്റ് കഴിയുമ്പോള്‍ ലായനിയിലെ ചുണ്ണാമ്പ് അടിയില്‍ അടിയും. മുകളില്‍ ഉള്ള വെള്ളത്തില്‍ ക്ലോറിന്‍ ലയിച്ചു ചേര്‍ന്നിരിക്കും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഈ തെളി ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്‍റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തില്‍ ക്ലോറിന്‍ ലായനി നന്നായി കലര്‍ത്തുക. 
6. 1 മണിക്കൂര്‍ സമയം വെള്ളം അനക്കാതെ വച്ച ശേഷം കിണറിലെ വെള്ളം ഉപയോഗിച്ച് തുടങ്ങാം.

വീടിന്‍റെ തറയും പരിസരവും 
വൃത്തിയാക്കുന്ന രീതി 
1. പരിസരം വൃത്തി ആക്കാന്‍ പലരും ബ്ലീച്ചിംഗ് പൌഡര്‍ വിതറുന്നത് കാണാം. ഇത് കൊണ്ട് പരിസരം അനു വിമുക്തം ആക്കാന്‍ സാധികില്ല. 
2. 1% ക്ലോറിന്‍ ലായനി തയ്യാറാകുന്ന വിധം:  6 ടീ സ്പൂണ്‍ ബ്ലീച്ചിംഗ് പൌഡര്‍ എടുത്തു കുഴമ്പ് പരുവത്തില്‍ ആക്കുക. അതിനു ശേഷം അതിലേക്കു 1 ലിറ്റര്‍ വെള്ളം ചേര്‍ക്കുക. മുകളില്‍ പറഞ്ഞ പോലെ കലക്കി 10 മിനിറ്റ് വച്ച ശേഷം, അതിന്‍റെ തെളി എടുത്തു വേണം തറ തുടക്കാനും, പരിസരത്ത് ഒഴിക്കാനും. കൂടുതല്‍ ആവശ്യം എങ്കില്‍ ഒരു ലിറ്ററിന് 6 ടീസ്പൂണ്‍ എന്നാ കണക്കിന് ലായനി തയ്യാറാക്കാം. 
3. നിലം തുടച്ച ശേഷം / വീട്ടു പരിസരത്ത് ക്ലോറിന്‍ ലായനി ഒഴിച്ച ശേഷം ചുരുങ്ങിയത് 20 – 30 മിനിറ്റ് സമ്പര്‍ക്കം ലഭിച്ചാല്‍ മാത്രമേ അണു നശീകരണം കൃത്യമായി നടക്കൂ. അതിനാല്‍ അത്രയും സമയം വരെ തറ തുടക്കുവാനോ വെള്ളം ഒഴിക്കുവാണോ പാടില്ല.
4. അര മണിക്കൂറിനു ശേഷം മണം ഉള്ള മറ്റു ലായനികള്‍ ഉപയോഗിച്ച് തറ വൃത്തി ആക്കി ക്ലോറിന്‍ മണം മാറ്റാം.

പെരുമഴക്കാലം; 
നാം  ഇപ്പോൾ  ചെയ്യേണ്ടത്.! 
കേരളത്തിൽ ഇപ്പോഴത്തെ തലമുറ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മഴക്കാലം ആണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇടുക്കിയും മുല്ലപ്പെരിയാറും ഉൾപ്പടെ ഉള്ള 33 അണക്കെട്ടുകൾ തുറന്നിരിക്കുന്നു. തിരുവനന്തപുരം മുതൽ വയനാട് വരെ വെള്ളപ്പൊക്കത്തിന്റെയും ഉരുൾ പൊട്ടലിന്റെയും വാർത്തകൾ വരുന്നു. ഏറെ സ്ഥലങ്ങളിലേക്കുള്ള വാഹന ഗതാഗതം താറുമാറായിരിക്കുന്നു, പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാംപിൽ ആണ്, അതിലേറെ പേർ ഇപ്പോൾ വീട്ടിൽ വെള്ളം കയറുമോ എന്ന് പിടിച്ചിരിക്കുന്നു. നാം എന്താണ് ചെയ്യേണ്ടത്.?
1. പേടിക്കാതിരിക്കുക.  ഇതുപോലെ ഉള്ള പ്രശ്നങ്ങളുടെ നടുക്ക് പെടുമ്പോൾ നമുക്ക് പെർസ്‌പെക്ടീവ് നഷ്ടപ്പെടും. ലോകത്തെ ഏറ്റവും വലിയ പ്രശ്നമാണ് ഇത്, ഇനി ഇത് ഏറെക്കാലത്തേക്ക് മാറുകയില്ല എന്നൊക്കെ തോന്നും. അതിൻ്റെ ആവശ്യമില്ല. ലോകമോ, എന്തിന് ഇന്ത്യ തന്നെ കണ്ടിട്ടുള്ള വെള്ളപ്പൊക്കത്തെക്കാൾ ഒക്കെ വളരെ ചെറുതാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത്. കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ചു തന്നെ കുറച്ചു തീരദേശ പ്രദേശങ്ങൾ ഒഴിച്ചാൽ എല്ലായിടവും തന്നെ മഴ മാറിയാൽ രണ്ടുമണിക്കൂർ കൊണ്ട് വെള്ളമിറങ്ങുന്ന രീതിയാണ്. അണക്കെട്ടുകൾ തുറന്നതും കടലിലെ വേലിയേറ്റവും ഒക്കെ ഇതൊരല്പം കൂട്ടി എന്നൊക്കെ വരാം, പക്ഷെ ആഴ്ചകളോളം നീണ്ടു നിൽക്കുന്ന വെള്ളപ്പൊക്കം ഒന്നുമല്ല കേരളത്തിൽ ഉള്ളത്. ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്ത് ഏറെ പരിചയം കേന്ദ്രത്തിലെ ദുരന്ത നിവാരണ സംവിധാനത്തിനും നമ്മുടെ സൈന്യങ്ങൾക്കും ഒക്കെ ഉണ്ട്. അപ്പോൾ നമ്മൾ പേടിക്കേണ്ട ഒരു കാര്യവും ഇല്ല.
2. ആശങ്ക വേണം: അതേ സമയം നമ്മുടെ ചുറ്റുവട്ടത്ത് എന്താണ് നടക്കുന്നത് എന്ന കാര്യത്തിൽ നമ്മൾ ശ്രദ്ധിക്കണം. നമ്മുടെ വീടുകൾ വെള്ളം കയറാൻ സാധ്യത ഉള്ള സ്ഥലം ആണോ, അല്ലെങ്കിൽ വെള്ളക്കെട്ടുണ്ടായി പുറത്തേക്ക് പോകാൻ ബുദ്ധിമുട്ടുണ്ടാകുന്ന സ്ഥലമാണോ, വീട്ടിലെ ഭക്ഷണം, ഗ്യാസ് നില എന്താണ്, മരുന്നുകൾ കയ്യിലുണ്ടോ, അത്യാവശ്യം പണം കയ്യിലുണ്ടോ,   വീട്ടിൽ വെള്ളം വരുന്ന ഒരു സാഹചര്യം ഉണ്ടെങ്കിൽ   വെള്ളം വരുന്നതിന് മുൻപ് എന്ത് തയ്യാറെടുപ്പുകൾ നടത്തണം ?, മാറിപ്പോകേണ്ടി വരികയാണെങ്കിൽ ഏത് ബന്ധുക്കളുടെ അല്ലെങ്കിൽ സുഹൃത്തുക്കളുടെ അടുത്തേക്കാണ് പോകേണ്ടത് ?, സർക്കാരിന്റെ, സർക്കാരിതര സംഘടനകളുടെ  സംവിധാനങ്ങൾ എന്താണ്. ഇക്കാര്യം ഒക്കെ വീട്ടിൽ എല്ലാവരും ഇരുന്ന് ചർച്ച ചെയ്യണം.
3. ഒഴിവാക്കാവുന്ന യാത്രകൾ ഒഴിവാക്കണം. മഴ നിന്ന് വെള്ളം ഇറങ്ങി തുടങ്ങുന്നത് വരെ അനാവശ്യമായ യാത്രകൾ ഒഴിവാക്കണം. ഇത് വീടിനടുത്തുള്ള കടയിൽ പോകുന്നതാണെങ്കിലും ദൂരത്തേക്കുള്ള യാത്രയാണെങ്കിലും ശരിയാണ്. വൈദുത കമ്പികൾ പൊട്ടിക്കിടക്കുന്നത് മുതൽ റോഡുകളിൽ വെള്ളം കയറിയോ മണ്ണിടിഞ്ഞോ ബ്ലോക്ക് ആവുന്നത് വരെ ഉള്ള ഏറെ പ്രശ്നങ്ങൾ ഉണ്ടാകാം. എന്തിനാണ് അനാവശ്യമായ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത് ?
4. കരുത്തില്ലാത്തവരെ കരുതുക: ഏത് ദുരന്തത്തിലും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന ചിലർ ഉണ്ട്. ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ ഉളളവർ, പ്രായമായവർ, മറുനാട്ടുകാർ, ടൂറിസ്റ്റുകൾ എന്നിങ്ങനെ. നിങ്ങളുടെ വീട്ടിലോ  ചുറ്റുവട്ടത്തോ  ഇങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ അവരോട് ഇപ്പോഴേ സംസാരിക്കണം, അവർക്ക് ധൈര്യം കൊടുക്കണം, പ്രശ്നം വഷളായാൽ എങ്ങനെ അവരെ സംരക്ഷിക്കുമെന്ന് ചിന്തിക്കണം, പറഞ്ഞു മനസ്സിലാക്കണം.
5. കുഴപ്പം വിളിച്ചു വരുത്തരുത്. വെള്ളപ്പൊക്ക സമയത്ത് അരവെള്ളത്തിൽ വണ്ടിയോടിക്കുന്നതും, റോഡിൽ നീന്തിനടക്കുന്നതും ഒക്കെ കണ്ടു. വെറുതെ കുഴപ്പം വിളിച്ചു വരുത്തുകയാണ്. ഒഴുക്കുള്ള ഒരടി വെള്ളത്തിൽ നിങ്ങൾക്ക് അടി തെറ്റാം, മുങ്ങി മറിക്കാൻ മൂക്കിന് മുകളിൽ വെള്ളം മതി, റോഡിൽ തലയടിച്ചു കമിഴ്ന്നു വീഴുന്ന ആളുടെ മൂക്ക് മുങ്ങാൻ മൂന്നിഞ്ച് വെള്ളം മതി. മഴക്കാലത്ത് ചുറ്റുമൊഴുകുന്ന വെള്ളം ചുറ്റുമുള്ള സകല കക്കൂസ് കുഴിയിൽ നിന്നും അറവു ശാലകളിൽ നിന്നും മാലിന്യക്കൂമ്പാരത്തിൽ നിന്നും ഒക്കെയുള്ള ബാക്ടീരിയയെ മൊത്തം ആവാഹിച്ച് ആണ് കടന്നു വരുന്നത്. ചോദിച്ച് അസുഖങ്ങൾ വാങ്ങരുത്.
6. വെള്ളപ്പൊക്കക്കാലത്തെ ഏറ്റവും ക്ഷാമം ഉള്ള വസ്തു നല്ല കുടിവെള്ളം ആണെന്നത് ഒരു വിരോധാഭാസം ആണ്. ഒരു കാരണവശാലും ചൂടാക്കാതെ വെള്ളം കുടിക്കരുത്. കേരളത്തിലെ കുപ്പി വെള്ളത്തെ വെള്ളപ്പൊക്കം ഇല്ലാത്ത കാലത്തു പോലും ഞാൻ വിശ്വസിക്കാറില്ല. അതുകൊണ്ട് കുപ്പി വെള്ളം ആണെങ്കിൽ പോലും ഈ കാലത്ത് ചൂടാക്കി കുടിക്കുന്നതാണ് ബുദ്ധി. അതുപോലെ തന്നെ വ്യക്തിശുചിത്വം പ്രധാനം. ക്യാംപുകളിൽ പ്രത്യേകിച്ചും. ടോയിലറ്റിൽ പോയാൽ കൈ സോപ്പിട്ട് നന്നായി കഴുകണം. ദുരിതാശ്വാസ ക്യാംപുകൾ വെള്ളം മൂലമുള്ള രോഗങ്ങൾ പകരാൻ ഏറെ സാധ്യത ഉള്ള സ്ഥലമാണ്.
7. മഴക്കാലം പനിക്കാലവും  ആണ്. അതുകൊണ്ട് തന്നെ ചെറിയ പനി ഉണ്ടാകുന്നത് സ്വാഭാവികമാണ്. മറ്റു രീതിയിൽ ആരോഗ്യപ്രശ്നം ഒന്നുമില്ലാത്തവർ പനി വന്നാൽ ഉടൻ ആശുപത്രിയിലേക്ക് ഓടരുത്. രണ്ടു ദിവസം വിശ്രമിക്കുക, ഡോക്ടറെ വിളിച്ച് കാര്യം പറയുക, വലിയ വയറിളക്കമോ ഏറിയ പനിയോ വന്നാലോ, പനി രണ്ടു ദിവസത്തിനകം കുറയാതിരുന്നാലോ ആശുപത്രിയിൽ പോവുക. ആശുപത്രിയിലെ ലോഡ് കുറക്കാം എന്ന് മാത്രമല്ല, ചെറിയ രോഗവും ആയി ആശുപത്രിയിൽ പോയി വലിയ രോഗങ്ങളുമായി തിരിച്ചു വരുന്നത് ഒഴിവാക്കാം.
8. വിദേശത്തേക്ക് യാത്ര ഉള്ളവർ അത് മാറ്റിവക്കേണ്ട കാര്യമില്ല. നിങ്ങളുടെ വീട്ടിൽ വെള്ളം കയറിയിരിക്കുകയോ മറ്റ് ഒഴിവാക്കാനാകാത്ത സാഹചര്യമോ ഇല്ലെങ്കിൽ യാത്രകൾ ഒഴിവാക്കേണ്ട കാര്യമില്ല. അതുപോലെ തന്നെ വിദേശത്ത് ഉള്ളവർ നാട്ടിലേക്ക് യാത്ര പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ അതും മാറ്റിവക്കേണ്ട കാര്യമില്ല. കൊച്ചിയിൽ വിമാനത്താവളം അടച്ചതിനാൽ ഒരു ലോഡ് ആളുകൾ തിരുവനന്തപുരത്തേക്ക് സ്വീകരിക്കാൻ വരുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
9. സമാനതകൾ ഇല്ലാത്ത ദുരന്തമാണ്. അതുകൊണ്ട് ഔദ്യോഗിക സംവിധാനങ്ങൾ മാത്രം വിചാരിച്ചാൽ ഇതിനെ കൈകാര്യം ചെയ്യാൻ പറ്റില്ല. അതുകൊണ്ടു നമ്മൾ മൊത്തമായി രംഗത്തിറങ്ങണം. കേരളത്തിൽ റെസിഡന്റ് അസോസിയേഷൻ്റെ ഭാഗമായി ഓരോ ദുരന്ത നിവാരണ ഗ്രൂപ്പ് ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്, കാരണം അവിടെ എല്ലാവരും എല്ലാവരെയും അറിയുമല്ലോ. നിങ്ങളുടെ അസോസിയേഷനിൽ ഇങ്ങനെ ഒരു ഗ്രൂപ്പ് ഇതുവരെ ഇല്ലെങ്കിൽ ഇന്ന് തന്നെ ഉണ്ടാക്കണം. ഇതുപോലെ തന്നെ നിങ്ങൾ മറ്റെന്തെങ്കിലും കൂട്ടായ്മയിൽ ഉണ്ടെങ്കിൽ (ലൈബ്രറി, ക്ലബ്, വാട്ട്സ്ആപ്പ് ഗ്രൂപ്പ്, പള്ളി, അമ്പലം, മോസ്‌ക്ക്, കുടുംബശ്രീ), അവർക്ക് എല്ലാവര്ക്കും ഇത്തരം ഗ്രൂപ്പ് ഉണ്ടാക്കാവുന്നതാണ്. എന്തൊക്കെയാണ് ഗ്രൂപ്പുകൾ ചെയ്യേണ്ടതെന്ന് ഒരു പോസ്റ്റ് ഉടൻ ഇടാം. പക്ഷെ ഏത് ഗ്രൂപ്പിലാണ് നിങ്ങൾക്ക് ചേരാൻ കഴിയുക എന്ന് ഇപ്പോഴേ ചിന്തിക്കുക. കേരളത്തിലെ പെൺകുട്ടികൾ പ്രത്യേകിച്ചും ഇക്കാര്യം ശ്രദ്ധിക്കണം. ദുരന്ത നിവാരണത്തിൽ നിങ്ങൾക്കും ഏറെ ചെയ്യാൻ പറ്റും, പേടിച്ചിട്ടോ, പരിചയം ഇല്ലാത്തതുകൊണ്ടോ മാറി നിൽക്കരുത്.  ഇന്ന് തന്നെ ഏതെങ്കിലും ഗ്രൂപ്പിൽ ചേരുന്നതിനെ പറ്റി ചിന്തിക്കുക, അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെങ്കിൽ ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കുക.
10. വാർത്തകളുടെ വിശകലനം. നമ്മുടെ മാധ്യമങ്ങൾ മുഴുവൻ സമയം ദുരന്തവാർത്തകൾ കാണിക്കുകയാണ്. പക്ഷെ അത് മുഴുവൻ നിങ്ങൾ കാണണം എന്നില്ല. സംഭവിക്കുന്നതിൽ ഏറ്റവും ഗുരുതരവും നാടകീയവും ആയ കാര്യങ്ങൾ ആണ് മാധ്യമങ്ങൾ എടുത്ത് കാണിക്കുന്നത്. അപ്പോൾ അത് മാത്രം കണ്ടുകൊണ്ടിരുന്നാൽ കേരളം മൊത്തം വെള്ളത്തിലാണെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിൽ അല്ല എന്നുമൊക്കെ നിങ്ങൾക്ക് തോന്നും. അതിൻ്റെ ആവശ്യമില്ല. തൽക്കാലം നിങ്ങളുടെ ചുറ്റുവട്ടത്തെ കാര്യം നിയന്ത്രണത്തിൽ ആണോ എന്നുള്ളതാണ് നിങ്ങൾക്ക് പ്രധാനം. അതുപോലെ തന്നെ തെറ്റിദ്ധരണ പരത്തുന്ന ഏറെ വാട്ടസ്ആപ്പ് മെസേജുകൾ നിങ്ങൾക്ക് വരും എന്നത് ഉറപ്പാണ്. വെള്ളപ്പൊക്കം നിങ്ങളുടെ രണ്ടു കിലോമീറ്റർ അടുത്തെത്തി, കോളേജ് മുങ്ങി എന്നൊക്കെ പറഞ്ഞായിരിക്കും മെസ്സേജ്. ഇതൊന്നും വിശ്വസിക്കരുത്, ഫോർവേഡ് ചെയ്യുകയും അരുത്.
11. സർക്കാർ തീരുമാനങ്ങൾ അനുസരിക്കണം: അസാധാരണമായ സാഹചര്യം ആണ് നാം കടന്നു പോകുന്നത്. സർക്കാരിന് തന്നെ ഇത്ര വലിയ ഒരു പ്രശ്നം നേരിട്ട് പരിചയം ഇല്ല. കൂടുതൽ കുഴപ്പം ഒഴിവാക്കാൻ അല്പം കൂടുതൽ കരുതലോടെ ആയിരിക്കും അവർ നിർദേശങ്ങൾ തരുന്നത്. അത് കൊണ്ട് വീട്ടിൽ നിന്ന് മാറി താമസിക്കണം എന്നൊക്കെ സർക്കാർ നിർദ്ദേശം വന്നാൽ അത് അനുസരിക്കണം. ആളുകൾ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്തു തുടങ്ങിയാൽ ഒരു സർക്കാരിനും ഒരു ദുരന്തവും കൈകാര്യം ചെയ്യാൻ പറ്റില്ല. അതേ സമയം പല തീരുമാനങ്ങളും നിങ്ങൾക്ക് എടുക്കുകയും ചെയ്യാം. കളക്ടർ അവധി പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും നിങ്ങൾക്ക് കുട്ടിയെ സ്ക്കൂളിൽ വിടാതിരിക്കാം. നിങ്ങൾ ഒരു അത്യാവശ്യ സർവീസ് ജീവനക്കാരൻ അല്ലെങ്കിൽ രണ്ടു ദിവസം അവധി എടുത്ത് വീടിനും ചുറ്റുമുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ ഒരു തെറ്റുമില്ല.


12.  അപമാനകരമായ കാര്യങ്ങൾ ചെയ്യരുത്. ഒരു ദുരന്തത്തെ സമൂഹത്തിലെ എല്ലാ ആളുകളും എങ്ങനെ കൂട്ടായും വ്യക്തിപരമായും നേരിടുന്നു എന്നത് ആ സമൂഹത്തിന്റെ സംസ്കാരത്തിന്റെ അളവുകോലാണ്. ഒരു ദുരന്തം വരുമ്പോൾ അതിനെ വ്യക്തിപരമായി പണമുണ്ടാക്കാനായിട്ടുള്ള അവസരമായി കാണാം. കച്ചവട സാധനങ്ങളുടെ വില കൂട്ടാം, ചെന്നൈയിൽ വെള്ളപ്പൊക്ക കാലത്ത് ഒരു കിലോമീറ്റെർ ദൂരം കടത്തി വിടാൻ ആയിരം രൂപ വാങ്ങിയ കഴുത്തറപ്പന്മാർ ഉണ്ട്, കൊച്ചി വിമാനത്താവളത്തിലെ വിമാനങ്ങൾ തിരുവനന്തപുരത്ത് എത്തുമ്പോൾ ഈ യാത്രക്കാരെ കുത്തിപ്പിഴിയുന്ന സാഹചര്യം ഉണ്ടാകരുത്. വെള്ളപ്പൊക്കം കൊണ്ട് വീട്ടുകാർ വിട്ടുപോയ വീടുകളിൽ കവർച്ച, ദുരിതാശ്വാസ കമ്പുകളിൽ വേണ്ടത്ര അടച്ചുറപ്പില്ലാത്ത സാഹചര്യത്തിൽ സ്ത്രീകളോട് മോശമായി പെരുമാറുകയോ ശുചിമുറികളിൽ ഒളികാമറ വക്കുകയോ ചെയ്യുന്ന പ്രവർത്തി, ദുരിതത്തിൽ അകപ്പെട്ടവരെ ജാതി, മത, രാഷ്ട്രീയ രീതികളിലോ നാട്ടുകാരും മറുനാട്ടുകാരും ആയി വേർതിരിച്ച് സഹായിക്കുന്ന രീതി ഇതെല്ലം സംസ്കാരം ഇല്ലാത്ത ഒരു സമൂഹത്തെ ആണ് കാണിക്കുന്നത്. ജപ്പാനിൽ ഭൂകമ്പം ഉണ്ടായി ട്രെയിനുകൾ നിർത്തിയിട്ട ദിവസം എല്ലാ ആളുകളും സ്വന്തം വീടുകൾ എല്ലാവര്ക്കും വേണ്ടി തുറന്നിട്ട കാര്യവും, കച്ചവട സ്ഥാപനങ്ങൾ ഭക്ഷ്യവസ്തുക്കൾ ആർക്കും സൗജന്യമായി എടുത്തുകൊണ്ടു പോകാൻ അവസരം നൽകിയതും ഒക്കെയായിരിക്കണം നമ്മുടെ മാതൃകകൾ. 
വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ 
പൊതുജനങ്ങളുടെ അടിയന്തിര ശ്രദ്ധക്ക്, 
കെ.എസ്.ഇ.ബി. യുടെ പ്രധാനപ്പെട്ട 15 നിര്‍ദ്ദേശങ്ങള്‍ .! 
വെള്ളം കയറിയ പ്രദേശങ്ങളില്‍ വൈദ്യുത ഉപകരണങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ കേട് വന്നിരിക്കാന്‍ സാധ്യതയുണ്ട്. വീടുകളിലെ/സ്ഥാപനങ്ങളിലെ വയറിംഗ്, എനര്‍ജി മീറ്റര്‍, ഇ.എല്‍.സി.ബി, എം.സി.ബി, എം.സി.സി.ബി, സ്വിച്ചുകള്‍, പ്ലഗ്ഗുകള്‍ പോലുള്ളവകളില്‍ വെള്ളവും ചെളിയും കയറാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വീടുകളിലേക്ക്/സ്ഥാപനങ്ങളിലേക്ക് വൈദ്യുതി പ്രവഹിക്കുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ട്/അപകടത്തിന് കാരണമായേക്കാം. ആയതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു: 
1. വൈദ്യുതി ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലൈനുകളും അനുബന്ധ ഉപകരണങ്ങളും ഏത് സമയത്തും ചാര്‍ജ്ജ് ചെയ്യാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ വീടിന്‍റെ/സ്ഥാപനത്തിന്‍റെ പരിസരത്ത് സര്‍വ്വീസ് വയര്‍/ലൈന്‍ കമ്പി, എര്‍ത്ത് കമ്പി ഇവ പൊട്ടിക്കിടക്കുന്നതോ, താഴ്ന്ന് കിടക്കുന്നതോ കണ്ടാല്‍ അതില്‍ സ്പര്‍ശിക്കരുത്. ഇക്കാര്യം ഉടന്‍ തന്നെ കെ.എസ്.ഇ.ബി ഓഫീസിലോ 9496 061 061 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്. 
2. മീറ്റര്‍ ബോക്സില്‍ എനര്‍ജി മീറ്ററിനോട് ചേര്‍ന്നുള്ള ഫ്യൂസുകള്‍ ഊരിമാറ്റി മെയിന്‍ സ്വിച്ച്/ഇ.എല്‍.സി.ബി ഓഫ് ചെയ്ത ശേഷം മാത്രമേ വീട് ശുചീകരണം ആരംഭിക്കാവൂ. അതോടൊപ്പം ഇന്‍വെര്‍ട്ടര്‍/സോളാര്‍സിസ്റ്റം ഉള്ള വീടുകളില്‍/സ്ഥാപനങ്ങളില്‍ അവ ഓഫ് ചെയ്ത് ബാറ്ററി കണക്ഷന്‍ വിഛേദിക്കേണ്ടതാണ്. 
3. സുരക്ഷാ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ജെ.സി.ബി പോലുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴോ, മഴവെള്ളപ്പാച്ചിലിലോ എര്‍ത്തിംഗ് സംവിധാനത്തിന് കേട്പാട് സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും എര്‍ത്ത് ഇലക്ടോഡിന്‍റെ സ്ഥിതി പരിശോധിച്ച് എര്‍ത്ത് കമ്പി അതിലേക്ക് കൃത്യമായി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ എര്‍ത്ത് കമ്പിയില്‍ എവിടെയും പൊട്ടലുകള്‍ ഇല്ല എന്നും ഉറപ്പ് വരുത്തേണ്ടതാണ്. 
4. വീടുകളില്‍/സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുത പാനലുകളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ ചെളിയോ നനവോ ഇല്ലാത്ത നിലയില്‍ പാനലുകള്‍ വൃത്തിയാക്കി ഇന്‍സുലേഷന്‍ റസിസ്റ്റന്‍സ് പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നെങ്കില്‍ വയറിംഗിന്‍റെ ഇന്‍സുലേഷന്‍ റസിസ്റ്റന്‍സ് പരിശോധിക്കേണ്ടതാണ്. ഇന്‍സുലേഷന്‍ റസിസ്റ്റന്‍സ് പരിശോധിക്കുന്നതിന് വയര്‍മാന്‍റെ സേവനം ഉപയോഗിക്കേണ്ടതാണ്. വെള്ളം ഇറങ്ങിയാലും ചിലപ്പോള്‍ കണ്‍സീല്‍ഡ്/അല്ലാതെയുള്ള പൈപ്പിനുള്ളില്‍ വെള്ളം/ഈര്‍പ്പം നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അത് വയറിംഗിലെ ജോയിന്‍റ് വഴി ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാന്‍ സാധ്യത ഏറെയാണ്. 
5. പാനലുകളിലെ എനര്‍ജി മീറ്റര്‍, എം.സി.ബി, എം.സി.സി.ബി എന്നിവയില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താന്‍ സാധിക്കാത്ത പക്ഷം അവ മാറ്റി സ്ഥാപിക്കേണ്ടതാണ്. 
6. എച്ച്.റ്റി, എല്‍.ബി കേബിളുകള്‍ വഴി വൈദ്യുതി എത്തുന്ന വീടുകളില്‍/സ്ഥാപനങ്ങളില്‍ കേബിളുകളില്‍ എവിടെയെങ്കിലും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക. എല്‍.ടി കേബിളുകള്‍ 500 വോള്‍ട്ട് ഇന്‍സുലേഷന്‍ ടെസ്റ്റര്‍ ഉപയോഗിച്ചും എല്‍.ടി കേബിളുകള്‍ 5000 വോള്‍ട്ട് ഇന്‍സുലേഷന്‍ ടെസ്റ്റര്‍ ഉപയോഗിച്ചും ഇന്‍സുലേഷന്‍ വാല്യു പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തേണ്ടതാണ്. 
7. സ്ഥാപനങ്ങളില്‍/വീടുകളില്‍ താല്ക്കാലിക വയറിംഗ്, അതുപോലെ പ്ലഗ്ഗില്‍ ഘടിപ്പിച്ചിട്ടുള്ള മിക്സി, റ്റി.വി, ഫ്രിഡ്ജ്, അയണ്‍ ബോക്സ് പോലുള്ളവ ഉണ്ടെങ്കില്‍ വൈദ്യുതി പൂര്‍ണ്ണമായും വിഛേദിച്ചതിന് ശേഷം മാത്രമേ അവ പ്രതിഷ്ഠാപനം ഊര്‍ജ്ജീകരിക്കാനുള്ള നടപടികളിലേക്ക് കടക്കുവാന്‍ പാടുള്ളൂ. 
8. സബ് പാനല്‍, ഡി.ബി എന്നിവ ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ മെയിന്‍ സ്വിച്ച് ഓണ്‍ ചെയ്യാന്‍ പാടുള്ളൂ. 
9. ഇതിന് ശേഷം ഡി.ബി.യിലെ ഇ.എല്‍.സി.ബി. ഓണ്‍ ചെയ്ത് ടെസ്റ്റ് ബട്ടണ്‍ അമര്‍ത്തി അതിന്‍റെ പ്രവര്‍ത്തന ക്ഷമത ഉറപ്പ് വരുത്തേണ്ടതാണ്. 
10. ചാര്‍ജ്ജ് ചെയ്യുന്നതിന് മുമ്പായി കൃത്യമായ റേറ്റിങ്ങിലുള്ള ഫ്യൂസ് തന്നെയാണ് നല്‍കിയിട്ടുള്ളതെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. 
11. ഇ.എല്‍.സി.ബി. പ്രവര്‍ത്തക്ഷമമാണെങ്കില്‍ ഓരോരോ എം.സി.ബി.കളായി ഓള്‍ ചെയ്യാവുന്നതാണ്. 
12. വെള്ളത്തില്‍ മുങ്ങിയ വൈദ്യുത ഉപകരണങ്ങള്‍ പ്രഗ്ഗില്‍ ഘടിപ്പിക്കുന്നതിന് മുമ്പ് അവയുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പ് വരുത്തേണ്ടതാണ്. 
13. ഇ.എല്‍.സി.ബി. പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ അത് ബൈപാസ് ചെയ്ത് വൈദ്യുതി കടത്തി വിടാന്‍ ശ്രമിക്കരുത്. അപ്രകാരം ചെയ്യുന്നത് വൈദ്യുത അപകടങ്ങള്‍ കാരണമാകുന്നതാണ്. 
14. ഇ.എല്‍.സി.ബി. പ്രവര്‍ത്തനക്ഷമമല്ലെങ്കിലോ പുതിയവ വാങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലോ പ്രളയത്താല്‍ ദുരിതം അനുഭവിച്ച ജനങ്ങള്‍ക്ക് അത്യാവശ്യം വെളിച്ചം നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെ സമീപിക്കാവുന്നതാണ്. 

15. വയറിംഗും അനുബന്ധ ഉപകരണങ്ങളും പരിശോധിക്കുന്നതിന് പ്രാദേശിക ഭരണകൂടത്തിന്‍റെ/സന്നദ്ധ സംഘടനകളുടെ/പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളുടെ/സ്ഥാപനത്തിന്‍റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അവരോടൊപ്പം വയറിംഗില്‍ പരിചയമുള്ളവരെ/കെ.എസ്.ഇ.ബി. പെന്‍ഷന്‍കാരെ കൂടി ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.
വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ 
പൊതുജനങ്ങളുടെ അടിയന്തിര ശ്രദ്ധക്ക്...
ഏതാനും നിര്‍ദ്ദേശങ്ങള്‍ കൂടി വായിക്കുക: 
1. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ, Postകൾ, ലൈനുകൾ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ, പ്രതിഷ്ഠാപനങ്ങൾ എന്നിവയുടെ സമീപത്ത് പോകാതിരിക്കുക.
2. ഇലക്ട്രിക് ലൈനുകളിലും ട്രാൻസ്ഫോർമറുകളിലും മറ്റ് പ്രതിഷ്ഠാപനങ്ങളിലും അപകടകരമായതോ,  അസാധാരണമായതോ ആയ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള സെക്ഷൻ ആപ്പീസിൽ അറിയിക്കണം. 1912 എന്ന toll free നമ്പരിലും 9496001912  എന്ന whats app നമ്പരിലും ഇത് അറിയിക്കാവുന്നതാണ്.
3. ലൈനുകളിൽ മുട്ടി നിൽക്കുന്നതും, വളരെ സമീപമുള്ള മരങ്ങളിലും, ശിഖരങ്ങളിലും സ്പർശിച്ചാൽ അപകടസാധ്യത ഉണ്ട്. അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയിൽ വന്നാൽ ഉടൻ വൈദ്യുതി ബോർഡിനെ അറിയിക്കുക.
4. പൊതു നിരത്തുകളിലും മറ്റും യാത്ര ചെയ്യുമ്പോൾ വളരെയേറെ ശ്രദ്ധിച്ച് മാത്രം നടക്കുക. ശിഖരങ്ങളും മരങ്ങളും വീണ് വൈദ്യുതി കമ്പി പൊട്ടിവീണിരിക്കുവാൻ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുകയും, ലൈനുകൾ താഴ്ന്ന് സുരക്ഷിതമായ അകലം ഇല്ലാത്ത പ്രദേശങ്ങളും ഉണ്ടാവാം. പരിചിതമല്ലാത്ത route കളിലും റോഡിലും കൂടിയുള്ള യാത്ര കഴിവതും ഒഴിവാക്കുക.
5. താത്ക്കാലികമായി കെട്ടിടത്തിനകത്തും പുറത്തും നൽകിയിരിക്കുന്ന മുഴുവൻ താത്ക്കാലിക വൈദ്യുതി കണക്ഷനുകളും വിച്ഛേദിക്കുക. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതും, വെള്ളം കയറിയതുമായ സ്ഥലങ്ങളിലെ മോട്ടോറുകൾ, ലൈറ്റുകൾ, മറ്റുപകരണങ്ങൾ എന്നിവയിലേക്കുള്ള വൈദ്യുതി ബന്ധം ഉടൻ തന്നെ വിച്ഛേദിക്കണം. 
6. ജനറേറ്ററുകൾ, ഇൻവർട്ടറുകൾ, UPS എന്നിവ അടിയന്തിര ആവശ്യങ്ങൾക്ക് മാത്രം പ്രവർത്തിപ്പിക്കുക. ആവശ്യമെങ്കിൽ പ്രവർത്തിക്കുമ്പോൾ സുരക്ഷിതമായി പ്രവർത്തിപ്പിക്കുവാനും, ഉപയോഗിക്കുവാനും വളരെയേറെ ശ്രദ്ധിക്കുക. 
7. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തറനിരപ്പിൽ വെള്ളം കയറുന്നതിനു മുൻപായി തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. വൈദ്യുതി ബോർഡിനോട് ആവശ്യപ്പെട്ട് കണക്ഷൻ വിച്ഛേദിക്കുക.
8. മൊബൈലും, charging ലൈറ്റും ഉൾപ്പടെ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. കുറച്ചു ദിവസങ്ങൾ വൈദ്യുതി തടസ്സപ്പെടാനാണ് സാധ്യത.
9. ഓർക്കുക, കുറച്ച് ദിവസങ്ങൾ വൈദ്യുതി ഇല്ലെങ്കിലും നമുക്ക് തുടർന്ന് ജീവിക്കാൻ സാധിക്കും. പക്ഷേ ഒരൊറ്റ അശ്രദ്ധ മതി, നമ്മുടെ ജീവൻ പോകാൻ.  സ്വയം കരുതിയിരിക്കുക. 
വീട് വൃത്തിയാക്കുന്നവർ ശ്രദ്ധിക്കുക.! 
വീടുകളിൽ നിന്നും
വെള്ളം ഇറങ്ങിയതിന് ശേഷം വീട് വൃത്തിയാക്കുന്നവർ ശ്രദ്ധിക്കുക.
വീട്ടിലെ മെയിൻ സ്വിച്ച് ഓൺ ആണെങ്കിൽ ആദ്യം  മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. 
അതിനു ശേഷം വീട് വൃത്തിയാക്കുക.
വീട്ടിലെ വയറിംഗ് സംവിധാനം, സ്വിച്ചുകൾ, പ്ലഗ് പോയിൻറുകൾ , വയറിംഗ് തുടങ്ങിയവ എല്ലാം നിരീക്ഷിക്കുക.
എന്തെങ്കിലും കേടുപാട് കണ്ടെത്തിയാൽ സ്വയം നന്നാക്കാൻ ശ്രമിക്കാതെ ഇലക്ട്രീഷ്യൻമാരെ  വിളിച്ചു കുഴപ്പമില്ല എന്ന് ഉറപ്പാക്കണം. 
മീറ്റർ ബോർഡ് നോക്കി അവിടെ വെള്ളം കയറിയതായി ബോധ്യപ്പെട്ടാൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ അറിയിക്കുക. 
വീട്ടിൽ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ ഇല്ലാത്ത വീടുകളിൽ അവ സ്ഥാപിക്കുന്നത് വൈദ്യുതി സുരക്ഷ വർദ്ധിപ്പിക്കും. 

വെള്ളം കയറിയ വൈദ്യുതി ഉപകരണങ്ങൾ ആവശ്യമായ പരിശോധന നടത്തി മാത്രമേ വീണ്ടും ഉപയോഗിക്കാവൂ.  
ജലപ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.! 
1. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം.? 
റേഷന്‍കാര്‍ഡ് നഷ്ടപ്പെട്ടാല്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷിച്ചാല്‍ താത്കാലിക റേഷന്‍ കാര്‍ഡ് ലഭിക്കുന്നതാണ്. ഒറിജിനല്‍ കാര്‍ഡിന്‍റെ പകര്‍പ്പ് കൈവശമുണ്ടെങ്കില്‍ റേഷന്‍ വാങ്ങുന്നതിന് അത് മതിയാകുന്നതാണ്. തുടര്‍ന്ന് പുതിയ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. 
2. ആധാരം നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം.? 
ആധാരം നഷ്ടപ്പെട്ടാല്‍ അതിന്‍റെ സര്‍ട്ടിഫൈഡ് കോപ്പി സബ് റജിസ്ട്രാര്‍ ഓഫീസില്‍ നിന്നും എടുക്കാവുന്നതാണ്. ആധാരം രജിസ്റ്റര്‍ ചെയ്ത തീയതിയും നമ്പരും ലഭിച്ചാല്‍ കാര്യം വളരെ എളുപ്പമാകുന്നതാണ്. അത് ഇല്ലെങ്കില്‍ തന്നെ ചില ജില്ലകളില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 1992 ജനുവരി ഒന്ന് മുതലുള്ള ആധാരങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് കമ്പ്യൂട്ടറില്‍ ഉണ്ട്. പഴയ ആധാരമാണെങ്കില്‍ പേരിന്‍റെ ആദ്യാക്ഷരം വെച്ചും, വില്ലേജ്, അംശം,ദേശം എന്നിവ വെച്ചും പരിശോധിക്കാവുന്നതാണ്. നഷ്ടപ്പെട്ട ആധാരം ആരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ പത്രത്തില്‍ പരസ്യം കൊടുക്കാവുന്നതാണ്. 
3. വോട്ടര്‍ ഐ.ഡി. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം.? 
വോട്ടര്‍ ഐ.ഡി. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ് സൈറ്റ് (ംംം.രലീ.സലൃമഹമ.ഴീ്.ശി) സന്ദര്‍ശിച്ചാല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതാണ്. അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതിന് ശേഷം നഷ്ടപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, വിവരങ്ങള്‍ എന്നിവയും 25 രൂപ ഫീസും സഹിതം ഇലക്ടറല്‍ ഓഫീസര്‍ അഥവാ, തഹസീല്‍ദാറിന് അപേക്ഷ നല്‍കേണ്ടതാണ്. 
തിരിച്ചറിയല്‍ കാര്‍ഡിന്‍റെ നമ്പര്‍ അറിയില്ലെങ്കില്‍ ഈ വെബ്സൈറ്റില്‍ കയറി സെര്‍ച്ച് ചെയ്ത് കണ്ട് പിടിക്കാവുന്നതാണ്. ജില്ല, അസംബ്ലി നിയോജകമണ്ഡലം, അപേക്ഷകന്‍റെ പേര്, പിതാവ്/മാതാവ്/രക്ഷകര്‍ത്താവിന്‍റെ പേര്, വീട്ട് പേര് എന്നിവ നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ അപേക്ഷകന്‍റെ വിവരം ലഭിക്കുന്നതാണ്. 
അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഇത് ചെയ്യാവുന്നതാണ്. 
4. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം.? 
ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍, ആധാര്‍ എന്‍റോള്‍മെന്‍റ് നടത്താവുന്ന അക്ഷയ കേന്ദ്രത്തില്‍ എത്തിയിട്ട് നിങ്ങളുടെ പേര്, വിലാസം, ജനന തീയതി എന്നിവ കൃത്യമായി പറയുകയും നിങ്ങളുടെ വിരലടയാളം നല്‍കുകയും ചെയ്താല്‍ ഇ-ആധാര്‍ ലഭിക്കുന്നതാണ്. അവയുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാവുന്നതാണ്. 
5. പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം.? 
കുട്ടികളുടെ പാഠപുസ്തകങ്ങള്‍ മഴയില്‍ കുതിര്‍ന്ന് നഷ്ടപ്പെട്ടാല്‍ സ്കൂളിലെ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവുമായി ഡി.ഡി. ഓഫീസില്‍ എത്തുകയും എത്ര പുസ്തകം വേണമെന്ന് അറിയിക്കുകയും ചെയ്താല്‍ പകരം പുസ്തകങ്ങള്‍ ലഭിക്കുന്നതാണ്. 
6. ആര്‍.സി. ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം.? 
ആര്‍.സി. ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ വെള്ളം കയറി കേട്പാട് സംഭവിച്ചാല്‍ അവയുമായി ആര്‍.ടി.ഒ. ഓഫീസില്‍ എത്തിയാല്‍ പുതിയ ആര്‍.സി. ബുക്ക് ലഭിക്കുന്നതാണ്. വാഹനത്തിന് സാമ്പത്തിക ബാധ്യതയുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്‍റെ നിരാക്ഷേപ പത്രവും (എന്‍.ഓ.സി) നല്‍കേണ്ടതാണ്. 
ആര്‍.സി. ബുക്ക്, ലൈസന്‍സ് എന്നിവ നഷ്ടപ്പെട്ടതാണെങ്കില്‍ പത്രത്തില്‍ പരസ്യം കൊടുത്ത ശേഷം അപേക്ഷ നല്‍കുകയും നിശ്ചിത ഫീസ് അടക്കുകയും ചെയ്താല്‍ 14 ദിവസത്തിനുള്ളില്‍ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതാണ്. 
ജലപ്രളയത്തില്‍ അകപ്പെട്ട വാഹനങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: 
വെള്ളം കയറി ഓഫായ വാഹനങ്ങള്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് എന്‍ജിന്‍ തകരാറിലാക്കുന്നതാണ്. അത്തരം സാഹചര്യങ്ങളില്‍ വാഹനത്തിന്‍റെ ഇന്‍ഷുറന്‍സ് നഷ്ടപ്പെടാന്‍ ഇടയാകുന്നതാണ്. 
വെള്ളം ഇറങ്ങിയാലും സ്റ്റാര്‍ട്ട് ചെയ്യരുത്. വാഹനം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മെക്കാനിക്കിനെ കൊണ്ട് വരലാണ് ഉചിതം. 
വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെങ്കില്‍ എത്രയും വേഗം വാഹനത്തിന്‍റെ ബാറ്ററി ടെര്‍മിനല്‍ നീക്കം ചെയ്യുക. 
വാഹനത്തിന്‍റെ ബോണറ്റിന് മുകള്‍ ഭാഗം വരെ വെള്ളമെത്തുന്ന സാഹചര്യമുണ്ടായാല്‍ വാഹനം ഓടിക്കരുത്. 
വാഹനത്തിന് ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കുന്നതിന് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക: 
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വാഹനത്തിന് കേട്പാട് സംഭവിക്കുകയോ, വാഹനം ഒഴുകിപ്പോകുകയോ ചെയ്താല്‍ വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഫ്ളഡ് കവറേഡ് ക്ലെയിമില്‍ ഉള്‍ക്കൊള്ളിച്ച് നഷ്ടപരിഹാരം നല്‍കാറുണ്ട്. 
വെള്ളത്തില്‍ മുങ്ങിയ വാഹനത്തിന്‍റെ വീഡിയോ, ഫോട്ടോ എന്നിവ പകര്‍ത്തി സൂക്ഷിക്കേണ്ടതാണ്. 

അറ്റകുറ്റപ്പണിക്ക് മുമ്പ് ഇന്‍ഷൂറന്‍സ് ഏജന്‍റുമായോ ഓഫീസുമാടോ ക്ലെയിം സംബന്ധിച്ച് ധാരണയിലെത്തേണ്ടതാണ്. 


ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 
നാം ഒരുമിച്ച് കൂട്ടേണ്ട സാധനങ്ങള്‍.! 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. എങ്കില്‍ ആകാശത്തുള്ളവന്‍ (അല്ലാഹു) നിങ്ങളോടും കരുണ കാണിക്കുന്നതാണ്. 

അരി 
കുടിവെള്ളം 
ചെറുപയര്‍ 
കടല 
പരിപ്പ് 
ഉപ്പ് 
വെളിച്ചെണ്ണ 
സാമ്പാര്‍പൊടി 
മഞ്ഞപ്പൊടി 
മുളക് പൊടി 
മല്ലിപ്പൊടി 
പഞ്ചസാര 
ചായപ്പൊടി 
ബിസ്കറ്റ് 
റസ്ക് 
തേങ്ങ 
മൈദ 
അരിപ്പൊടി 
റവ 
ബെഡ്ഷീറ്റ് 
കമ്പിളിപ്പുതപ്പ് 
തോര്‍ത്ത് 
സാരി 
കൈലി/മുണ്ട്  
ഷര്‍ട്ട്/ടീഷര്‍ട്ട് 
നൈറ്റി 
അടിവസ്ത്രങ്ങള്‍ 
പാഡ് 
വിക്സ്/അമൃതാഞ്ചന്‍ 
കുട/റെയിന്‍കോട്ട് 
ചെരിപ്പ് 
കൈയ്യുറ 
ഫൈസ് മാസ്ക് 
അലുമിനിയം പാത്രങ്ങള്‍ 
സ്റ്റീല്‍ പ്ലൈറ്റ് 
സ്പൂണ്‍ 
ബെഡ്/കട്ടില്‍ 
പേസ്റ്റ് 
ബ്രഷ് 
ബക്കറ്റ് 
കപ്പ് 
സോപ്പ്/അലക്ക് സോപ്പ് 
സോപ്പ് പൊടി 
തറ തുടക്കുന്ന ലോഷന്‍ 
ഡെറ്റോള്‍ 
ടോര്‍ച്ച് 
എല്‍ ഇ ഡി ബള്‍ബ് 
മെഴുക് തിരി 
പായ 
ലൈറ്റര്‍ 
തീപ്പെട്ടി 
കൊതുക് തിരി 
ചൂല് 
ഗ്യാസ് സ്റ്റൗ 
കുട്ടികള്‍ക്കുള്ള ആഹാരം 
കുട്ടികളുടെ വസ്ത്രം 
പാദരക്ഷ 
പാമ്പേഴ്സ് 
ചവിട്ടി 
സ്കൂള്‍ ബാഗ് 
ടിഫിന്‍ബോക്സ് 
വെള്ളക്കുപ്പി 
നോട്ട്ബുക്ക് 
ഇന്‍സ്റ്റ്ട്രമെന്‍റ് ബോക്സ് 
പേന 
പെന്‍സില്‍ 
ഫ്ളാസ്ക്/കെറ്റില്‍ 
തലയിണ 
ഗ്ലാസ്സ് 
പിഞ്ഞാണം 
കണ്ണാടി 

സ്റ്റീല്‍ ഉപകരണങ്ങള്‍ 
..................... 
മുമ്പും ശേഷവുമുള്ള സന്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക: 

http://swahabainfo.blogspot.com/2018/08/blog-post_18.html?spref=tw 
തന്‍റെ സഹോദരനെ സഹായിക്കുന്ന സമയമെല്ലാം പടച്ചവന്‍ അവനെ സഹായിച്ചുകൊണ്ടിരിക്കുന്നതാണ്. (ഹദീസ്)
ദുആ ഇരന്നുകൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...