Friday, August 17, 2018

ബലിക്ക് പകരം ദുരിത ബാധിതര്‍ക്ക് സഹായമോ.? - മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി


ബലിക്ക് പകരം
ദുരിത ബാധിതര്‍ക്ക് സഹായമോ.?
- മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി  
http://swahabainfo.blogspot.com/2018/08/blog-post_17.html?spref=tw 

രൂപങ്ങള്‍ വ്യത്യാസമാണെങ്കിലും ഏതാണ്ട് ലോകത്തുള്ള എല്ലാ മതങ്ങളിലും ബലിയുടെ സങ്കല്‍പ്പമുണ്ട്. യഹൂദരുടെ വിവിധ ആഘോഷങ്ങളില്‍ ബലി അഭിവാജ്യ ഘടകമാണ്. ബൈബിളില്‍ ധാരാളം സ്ഥലങ്ങളില്‍ ബലിയെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്തിനേറെ, മൃഗത്തെ അറുക്കുന്നതിനെ എതിര്‍ക്കുന്ന സമുദായങ്ങളിലും ബലി കാണാന്‍ കഴിയും. ഉദാഹരണത്തിന് ഹൈന്ദവ സഹോദരങ്ങളുടെ ചില ചടങ്ങുകളിലും സ്ഥാനങ്ങളിലും മൃഗബലി നടത്തപ്പെടാറുണ്ട്. ഇസ്‌ലാമിന് മുമ്പ് അറബികള്‍ വ്യാജ ദേവീ-ദേവന്മാരുടെ പേരുകളില്‍ ബലി കൊടുത്തിരുന്നു. ഹജ്ജ് സന്ദര്‍ഭത്തിലുള്ള ബലി പഴയ പാരമ്പര്യത്തിന്‍റെ ആവര്‍ത്തനമാണ്. 
ചുരുക്കത്തില്‍, ഇസ്‌ലാമിലെ ബലി പുതിയതോ ഒറ്റപ്പെട്ടതോ അല്ല. ഇസ്‌ലാം ബലിയുടെ തെറ്റായ സങ്കല്‍പ്പ-വിശ്വാസങ്ങളെയും രീതി-ശൈലികളെയും തിരുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. 
അതായത് ഇസ്‌ലാം കല്‍പ്പിക്കുന്നു: ബലി പടച്ചവന് മാത്രം നിര്‍വ്വഹിക്കുക. അതില്‍ ആരെയും പങ്ക് ചേര്‍ക്കരുത്. മൃഗത്തെ അറുക്കുമ്പോള്‍ വളരെയധികം മാന്യതയും മര്യാദയും മുറുകെ പിടിക്കുക.
ഇസ്‌ലാമില്‍ വലിയ പെരുന്നാള്‍ സമയത്തുള്ള ബലി വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഖുര്‍ആനില്‍ ഇതിനെക്കുറിച്ച് വ്യക്തമായി വന്നിട്ടുണ്ട്: താങ്കളുടെ രക്ഷിതാവിനുവേണ്ടി നിസ്‌ക്കരിക്കുകയും ബലി അറുക്കുകയും ചെയ്യുക. (കൗസര്‍ 2). റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
ജനങ്ങളേ, ഓരോ വീട്ടുകാരും എല്ലാ വര്‍ഷവും ബലി അറുക്കേണ്ടതാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
ബലി അറുക്കാന്‍ കഴിവുണ്ടായിട്ടും ബലി അറുക്കാത്തവര്‍ നമ്മുടെ പെരുന്നാള്‍ നമസ്‌ക്കാര സ്ഥലത്തേക്ക് വരേണ്ടതില്ല. (ഇബ്‌നുമാജ 3123). യാത്രികര്‍ക്ക് ധാരാളം നിയമങ്ങളില്‍ ഇളവുണ്ട്. 
പക്ഷേ, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യാത്രയുടെ സന്ദര്‍ഭത്തിലും ബലി അറുക്കുകയുണ്ടായി. ഇബ്‌നു അബ്ബാസ് (റ) വിവരിക്കുന്നു: ഞങ്ങള്‍ ഒരു യാത്രയില്‍ ആയിരിക്കവേ ബലി പെരുന്നാള്‍ വന്നപ്പോള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഏഴ് പേരെ ചേര്‍ത്തുകൊണ്ട് വലിയ മൃഗത്തെ ബലി അറുക്കുകയുണ്ടായി. (തിര്‍മിദി 905). 
ഈ വചനങ്ങളുടെ വെളിച്ചത്തില്‍ ബലി വളരെ പ്രധാനപ്പെട്ട കര്‍ത്തവ്യമാണെന്നതില്‍ ഫുഖഹാഅ് ഏകോപിച്ചിരിക്കുന്നു. ഹനഫികള്‍ ഇതിന് വാജിബ് എന്നും ശാഫിഇകള്‍ സുന്നത്ത് മുഅക്കദ എന്നും പദപ്രയോഗം നടത്തിയിരിക്കുന്നു.
എന്നാല്‍ അടുത്ത കാലത്തായി സമുദായത്തിലെ ഒരു വിഭാഗത്തില്‍ പ്രത്യേകമായ ഒരു പ്രകൃതി ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു. സമുദായത്തിന്റെ ഇതര ആവശ്യങ്ങളെക്കുറിച്ച് വളരെ ചിന്ത അധികരിച്ച അവര്‍ അതിനുവേണ്ടി സാമ്പത്തിക സ്വരൂപണം നടത്തുന്നതിന് പകരം ആരാധനകള്‍ക്കും പ്രധാന നന്മകള്‍ക്കും ചിലവഴിക്കേണ്ട സമ്പത്ത് പ്രസ്തുത ആവശ്യങ്ങളിലാണ് ചിലവഴിക്കേണ്ടതെന്ന് വാദിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് ബലിയുടെയും ഫിത്ര്‍ സകാത്തിന്റെയും സമ്പത്ത് ഉപയോഗിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതാണ്, 
തൊഴില്‍ ഇല്ലാത്ത യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കേണ്ടതാണ്, 
പ്രബോധന ലക്ഷ്യങ്ങള്‍ക്ക് ടിവി ചാനലുകള്‍ ആരംഭിക്കേണ്ടതാണ്, 
വിവിധ മീഡിയകളില്‍ മുന്നിട്ടിറങ്ങേണ്ടതാണ്, 
ഹോസ്റ്റലുകള്‍ സ്ഥാപിക്കേണ്ടതാണ്, 
കാലവിപത്തുകളില്‍ അകപ്പെട്ടവരെ സേവിക്കേണ്ടതാണ്.... 
അവരുടെ വാദം വിവിധ സമയങ്ങളിലായി ഇങ്ങനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു.
ഈ പറയപ്പെട്ട വിഷയങ്ങള്‍ എല്ലാം തീര്‍ച്ചയായും വലിയ ആവശ്യങ്ങളും ഇസ്‌ലാമിക സേവനങ്ങളുമാണ്. പക്ഷേ, ഇതിനുവേണ്ടി അവര്‍ ഉപയോഗിക്കുന്ന ശൈലി വ്യക്തമാക്കുന്നത് ബലിയും ഫിത്ര്‍ സകാത്തും ഒന്നും ആവശ്യമില്ല, റിലീഫ് പ്രവര്‍ത്തനങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ മാത്രം മതി എന്നാണ്. ഇത് ഒരുതരം പ്രത്യേക മാനസിക രോഗമാണ്. 
ഇപ്രകാരം വാചകങ്ങള്‍ ഉപയോഗിച്ച് ദീനീ കടമകളെ നിന്ദിക്കുന്ന ഇവര്‍ ഒരിക്കലും ഇങ്ങനെ പറയാറില്ല: നമ്മളുടെ കല്ല്യാണങ്ങളുടെ ചിലവുകള്‍ പത്ത് ശതമാനമെങ്കിലും കുറച്ച് ഉപരിസൂചിത കാര്യങ്ങള്‍ക്ക് ചിലവഴിക്കുക.! സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകട്ടെ, പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവനാകട്ടെ, കച്ചവടക്കാരാനോ, കര്‍ഷകനോ, തൊഴിലാളിയോ ആരുമാകട്ടെ ഒരു ദിവസത്തെ വരുമാനം ഉപര്യുക്ത കാര്യങ്ങള്‍ക്ക് നല്‍കുക!! അതെ, ഇങ്ങനെ അവര്‍ പറഞ്ഞിരുന്നുവെങ്കില്‍ ഒരു ഭാഗത്ത് സമുദായത്തിന്റെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടുകയും മറുഭാഗത്ത് നമ്മുടെ വരുമാനത്തിന്റെ ഒരു ഭാഗം സാമുദായിക ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ളതാണ് എന്ന ചിന്ത സമുദായത്തില്‍ ശക്തി പ്രാപിക്കുകയും ചെയ്യുമായിരുന്നു. 
പക്ഷേ, ഇതിന് പകരം ഫിത്ര്‍ സകാത്തിന്‍റെയും ബലിയുടെയും തുച്ഛമായ സംഖ്യകള്‍ കൊണ്ട് വലിയ കാര്യങ്ങള്‍ നടത്തണമെന്നും നിര്‍ബന്ധമായ ഈ ദാനങ്ങള്‍ അല്ലാതെ ഒരു പൈസ പോലും ദാനം കൊടുക്കരുതെന്നുമുള്ള ഒരു ചിന്താഗതി കൂടിയാണ് അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് വളരെ അപകടകരമായ ഒരു മാനസിക അവസ്ഥയാണ്.
ഇസ്‌ലാമിന്‍റെ പ്രധാനപ്പെട്ട ഒരു സന്ദേശം തന്നെ ദാന-ധര്‍മ്മമാണ്. പരിശുദ്ധഖുര്‍ആനില്‍ ആദ്യന്തം ഇതിനെ പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു. 
ഒരിടത്ത് പറയുന്നു: എന്താണ് ദാനം ചെയ്യേണ്ടതെന്ന് അവര്‍ ചോദിക്കുന്നു. പറയുക: മിച്ചം വരുന്നത് ദാനം ചെയ്യുക. (ബഖറ 219). റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഏറ്റവും വലിയ ധര്‍മ്മിഷ്ഠനായിരുന്നു. സമുദായത്തെ ഈ വഴിയില്‍ വളരെയധികം പ്രേരിപ്പിക്കുകയുണ്ടായി. സ്വഹാബത്ത് സ്വന്തം ആവശ്യങ്ങളേക്കാള്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നവരായിരുന്നു എന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. (ഹഷ്ര്‍ 9).
ഇവിടെ ഒരു കാര്യം കൂടി മനസ്സിലാക്കുക: ബലിയുടെ ലക്ഷ്യം കുറേ ആളുകള്‍ക്ക് ആഹാരം കഴിക്കാന്‍ മാംസം ലഭിക്കുക മാത്രമല്ല, 
അല്ലാഹു പറയുന്നു: ബലിയുടെ മാംസവും രക്തവും അല്ലാഹുവിങ്കല്‍ എത്തുന്നില്ല. പക്ഷേ നിങ്ങളുടെ ഭയഭക്തിയാണ് എത്തുന്നത്. (ഹജ്ജ് 37). 
അതെ, ബലി ഒരു മഹത്തായ ചിഹ്നമാണ്. ത്യാഗിവര്യന്മാരായ ഇബ്‌റാഹീം നബി (അ), ഇസ്മാഈല്‍ നബി (അ) മുതലായവരുടെ ആത്മാര്‍പ്പണത്തിലേക്ക് അടുക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. ഇതിലൂടെ അല്ലാഹുവിന്‍റെ എല്ലാ വിധി-വിലക്കുകള്‍ക്കും മുന്നില്‍ സര്‍വ്വാത്മനാ സന്നദ്ധനാകുന്ന ഒരു അവസ്ഥ അടിമയില്‍ സംജാമാകുന്നതാണ്. ഈ ഒരു അവസ്ഥാ വിശേഷം ഉണര്‍ത്തുക എന്നതാണ് ബലിയുടെയും ബലി പെരുന്നാളിന്‍റെയും പരമമായ ലക്ഷ്യം. 
ഉദാഹരണത്തിന്, നമ്മുടെ രാജ്യത്ത് ജനുവരി 26, ആഗസ്റ്റ് 15 എന്നീ ദിവസങ്ങള്‍ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളാണ്. ഈ ദിനങ്ങളില്‍ വിവിധ പരിപാടികള്‍ നടത്തപ്പെടുകയും ദേശീയ പതാക ഉയര്‍ത്തപ്പെടുകയും ഇതിനുവേണ്ടി പ്രത്യേക അവധി നല്‍കപ്പെടുകയും ചെയ്യുന്നു. ഇതിന് ധാരാളം സമ്പത്ത് ചിലവാകാറുണ്ട്. ഈ ചിലവാകുന്ന സമ്പത്ത് മുഴുവന്‍ ഇതിന് പകരം ശേഖരിച്ച് പൊതുജന ആവശ്യങ്ങള്‍ക്ക് നിര്‍വ്വഹിക്കാന്‍ നമ്മുടെ രാജ്യം സന്നദ്ധമാകുമോ? ഇത്തരം ദേശീയ പരിപാടികള്‍ മാറ്റിവെച്ച് സാധുക്കള്‍ക്ക് അന്നവും വസ്ത്രവും കൊടുക്കാന്‍ ഏതെങ്കിലും രാജ്യം തയ്യാറാകുമോ.? ഒരിക്കലുമില്ല. കാരണം ഈ പരിപാടികള്‍ രാജ്യസ്‌നേഹത്തിന്‍റെ വികാരം ഉണര്‍ത്തുകയും ദേശഭക്തി പുതുക്കുകയും സാഹോദര്യം വളര്‍ത്തുകയും മുന്‍ഗാമികളുടെ ത്യാഗം ഓര്‍മ്മിപ്പിക്കുകയും അവരുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ്. 
കുറേ ആളുകള്‍ക്ക് ആഹാര-വസ്ത്രങ്ങള്‍ കൊടുക്കുന്നതിനേക്കാള്‍ ഈ ലക്ഷ്യം വളരെ മഹത്തരമാണ്. അതെ, ഈ ലക്ഷ്യങ്ങള്‍ ശരിയായ ഉണര്‍ത്തപ്പെട്ടാല്‍ സാധുക്കള്‍ക്ക് ആഹാര-പാനീയ-വസ്ത്രങ്ങള്‍ നല്‍കാന്‍ പൗരന്മാര്‍ സ്വയം സന്നദ്ധരാകുന്നതാണ്.
ഇസ്‌ലാമില്‍ രണ്ട് പ്രധാന ആഘോഷങ്ങളാണുള്ളത്. 
ഒന്ന്; റദാന്‍ മുബാറക്കിന്‍റെ അന്ത്യത്തിലുള്ള ഈദുല്‍ ഫിത്ര്‍. 
രണ്ട്; ഹജ്ജ് ദിനങ്ങളിലുള്ള ഈദുല്‍ അസ്ഹാ. 
ദാന്‍ മുബാറക്കിന്‍റെ നോമ്പിന് ശേഷമുള്ള പെരുന്നാള്‍ നമസ്‌ക്കാരവും ഫിത്ര്‍ സകാത്തും നിയമമാക്കപ്പെട്ടിരിക്കുന്നു. 
ദാന്‍ ഖുര്‍ആന്‍ അവതരണത്തിന്‍റെ വാര്‍ഷിക അനുസ്മരണം കൂടിയാണ്. ഈ മാസത്തില്‍ സമുദായത്തിലാകെ ഖുര്‍ആനിക വസന്തം വിരിയുന്നു. വിവിധ സമയങ്ങളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ തറാവീഹ് നമസ്‌കാരത്തില്‍ ഖുര്‍ആന്‍ ശ്രവിക്കുന്നു. ഖുര്‍ആനിക സന്ദേശങ്ങള്‍ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ധാരാളം സഹോദരങ്ങള്‍ ദാന്‍ മാസത്തില്‍ ഖുര്‍ആനും ഖുര്‍ആനിക ആശയങ്ങളും അധികമായി വാങ്ങി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നു. അതെ, ദാന്‍ മാസത്തിലെ ഖുര്‍ആനിക ബന്ധം ഒരു ചിഹ്നമാണ്. 
ഇപ്രകാരം ഈദുല്‍ അസ്ഹയില്‍ ബലിയും ഒരു പ്രധാന ചിഹ്നമാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
ബലി വെറും ഒരു മൃഗത്തെ അറുക്കലല്ല. മറിച്ച് നിങ്ങളുടെ പിതാവായ ഇബ്‌റാഹീം നബി (അ) യുടെ ചര്യയാണ്. (മുസ്തദറക് ഹാകിം 3467). 
ബലി പെരുന്നാള്‍ ദിവസം ബലിയേക്കാള്‍ ശ്രേഷ്ഠമായ ഒരു കര്‍മ്മവുമില്ല. (മുഅ്ജം 10948). 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മദീന ജീവിതത്തിലെ പത്ത് വര്‍ഷവും ബലി കൊടുത്തു. (തിര്‍മിദി 1507). 
ബലിയുടെ ഓരോ തുള്ളി രക്തത്തിനും പകരം പാപങ്ങള്‍ മാപ്പ് ചെയ്യപ്പെടുന്നതാണ്. (മുസ്തദറക് 7535). 
ബലിയുടെ ഈ ഉന്നത ലക്ഷ്യം ഇതര ദാന-ധര്‍മ്മങ്ങളും ജനസേവനങ്ങള്‍ കൊണ്ടും കരസ്ഥമാകുന്നതല്ല.
എന്നാല്‍ ഈ ബലിയില്‍ തന്നെ സാധുക്കള്‍ക്ക് സേവനത്തിന്‍റെ വലിയ ഒരു സാധ്യത അടങ്ങിയിരിക്കുന്നു എന്ന കാര്യം നാം വിസ്മരിക്കരുത്. ബലിക്കുവേണ്ടി ധാരാളം മൃഗങ്ങള്‍ ആവശ്യമായി വരും. അപ്പോള്‍ സാധുക്കളും ജോലിക്കാരുമായ ജനങ്ങള്‍ നേരത്തെ തന്നെ ഈ മൃഗങ്ങളെ തയ്യാറാക്കി നിര്‍ത്തുകയും അതിന്‍റെ കച്ചവടത്തിലൂടെ സമ്പാദിക്കുകയും ചെയ്യും. കൂടാതെ, ഇതിന്‍റെ മാംസം സാധുക്കള്‍ക്ക് സമര്‍ത്ഥമായി ലഭിക്കുകയും മൃഗത്തിന്‍റെ തോലുകള്‍ മദ്‌റസകളിലെ സാധുക്കള്‍ക്ക് വരുമാനമായി മാറുകയും ചെയ്യുന്നു. 
ചുരുക്കത്തില്‍, ഒരു ഭാഗത്ത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യും സ്വഹാബത്തും ഫുഖഹാഉം പഠിപ്പിച്ച ആരാധനകളും പുണ്യകര്‍മ്മങ്ങളും അര്‍ഹിക്കുന്ന നിലയില്‍ പ്രേരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. 
മറുഭാഗത്ത്, സമുദായത്തിന്‍റെയും സാധുക്കളുടെയും ആവശ്യങ്ങള്‍ കണ്ടെത്തി സഹായിക്കുന്ന അവസ്ഥകളും സംജാതമാക്കുക. 
രണ്ടും വേറെ വേറെ വളരെ നല്ല നിലയില്‍ നടത്തപ്പെടേണ്ട കാര്യങ്ങളാണ്. ഇവകള്‍ കൂട്ടിക്കെട്ടി ഒന്നിനെ നിന്ദിക്കുന്ന പ്രവണത അവസാനിപ്പിക്കുക. കാരണം ഇത് ഒരു രോഗ ലക്ഷണമാണ്. ഇതിനെ നിയന്ത്രിച്ചില്ലെങ്കില്‍ നാളെ ഇങ്ങനെയും വാദം ഉയരാന്‍ സാധ്യതയുണ്ട്: 
ഹജ്ജിന് ധാരാളം പൈസ ചിലവാകുന്നു, 
നിസ്‌ക്കാരത്തിന് കുറേ സമയം പാഴാകുന്നു, 
ഇതിന് പകരം ഈ സമ്പത്ത് സാധുക്കളുടെ സേവനത്തിന് ഉപയോഗിക്കേണ്ടതാണ്, 
ഈ സമയം ആവശ്യക്കാരുടെ ആവശ്യനിര്‍വ്വഹണത്തിന് വിനിയോഗിക്കേണ്ടതാണ്.! 
ഇത് ഇസ്‌ലാമിന്റെ അടിത്തറ തന്നെ ഇളക്കുന്നതാണ് എന്നതില്‍ എന്ത് സംശയമാണുള്ളത്.? 
അല്ലാഹു നാം എല്ലാവരെയും ഇത്തരം തെറ്റായ ശൈലികളില്‍ നിന്ന് കാത്ത് രക്ഷിക്കട്ടെ.! 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!


👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...