Friday, April 27, 2018

പ്രവാചക പരിസമാപ്തി : ഒരു ലഘുപരിചയം.! -മുഹമ്മദ് ശരീഫ് കൗസരി


പ്രവാചക പരിസമാപ്തി : 
ഒരു ലഘുപരിചയം.! 
-മുഹമ്മദ് ശരീഫ് കൗസരി
http://swahabainfo.blogspot.com/2018/04/blog-post_27.html?spref=tw
അല്ലാഹുവിന്‍റെ കോടാനുകോടി സൃഷ്ടികളില്‍ ഏറ്റവും ഉല്‍കൃഷ്ടനായ സൃഷ്ടി മനുഷ്യന്‍ തന്നെ.! ലോകത്തുള്ള മുഴുവന്‍ സൃഷ്ടികളും ഒരു നിലയിലല്ലെങ്കില്‍ മറ്റൊരു നിലയില്‍ മനുഷ്യന് വേണ്ടിയുള്ളതാണ്. ഉത്തമ സൃഷ്ടിയായ മനുഷ്യനോ, അല്ലാഹുവിന് വേണ്ടിയും.
മനുഷ്യന്‍ പ്രധാനമായും രണ്ട് ഘടകങ്ങളുടെ സമ്മിശ്രമാണ്. ഒന്ന്, പ്രപഞ്ച വസ്തുക്കളാല്‍ കൂട്ടിയിണക്കപ്പെട്ട ഭൗതിക ശരീരം. രണ്ട്, അല്ലാഹുവിന്‍റെ അത്ഭുത സൃഷ്ടിയായ അഭൗതികമായ ആത്മാവ്. ഇതില്‍ പ്രധാനം ആത്മാവ് തന്നെയാണ്. ശരീരത്തിനും അതിന്‍റെതായ സ്ഥാനമുണ്ട്. പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയും ഉപയോഗിച്ചാല്‍ ശരീരത്തിന്‍റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാം. എന്നാല്‍ ആത്മാവിന്‍റെ വളര്‍ച്ചയും ശക്തിയും ഭൗതിക വസ്തുക്കളുമായി ബന്ധപ്പെട്ടതല്ല. അത് അല്ലാഹുവില്‍ നിന്നും വന്നത് കൊണ്ട് തന്നെ അതിന്‍റെ വളര്‍ച്ചയ്ക്കാവശ്യമായ വസ്തുക്കള്‍ അല്ലാഹുവില്‍ നിന്ന് മാത്രം വരേണ്ടതാണ്. അത് എന്തൊക്കെയാണെന്ന് നമ്മെ ഓരോരുത്തരെയും ഓരോ സന്ദര്‍ഭത്തില്‍ പ്രത്യേകം പ്രത്യേകം അറിയിക്കല്‍ പ്രായോഗികമല്ല. അതിനായി കാലാകാലങ്ങളില്‍ പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചുകൊണ്ടിരുന്നു. അവര്‍ക്ക് അല്ലാഹു ദിവ്യസന്ദേശങ്ങളും നല്‍കിക്കൊണ്ടിരുന്നു.
ആ പ്രവാചക പരമ്പരയുടെ തുടക്കം ആദം നബി (അലൈഹിസ്സലാം) യില്‍ നിന്നുമാണ്. അതിന്‍റെ പര്യവസാനം മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളിലൂടെയുമാണ്. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ ഒരു റസൂലായി അംഗീകരിച്ചാല്‍ മാത്രം ഒരാള്‍ മുസ്ലിം ആകുകയില്ല. മറിച്ച് റസൂലാണെന്ന് അംഗീകരിക്കുന്നതിനോടൊപ്പം അവസാനത്തെ നബിയാണെന്ന് കൂടി ഉറപ്പിച്ചും തറപ്പിച്ചും വിശ്വസിക്കണം.
ആദം നബി (അ) മുതല്‍ ഈസാ നബി (അ) വരെയുള്ള പ്രവാചകന്മാര്‍ ഓരോ കാലഘട്ടത്തിനും ദേശത്തിനും വേണ്ടിയായിരുന്നു. എന്നാല്‍ മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പ്രവാചകത്വം ഏതെങ്കിലും കാലത്തിനോ ദേശത്തിനോ മാത്രം പ്രത്യേകമായതല്ല. തങ്ങളുടെ ധാരാളം പ്രത്യേകതകളില്‍ പെട്ട ഒരു വലിയ പ്രത്യേകതയാണ് ലോകത്തിലുള്ള എല്ലാ മനുഷ്യര്‍ക്ക് വേണ്ടിയും എന്നെന്നേക്കുമായും നിയോഗിക്കപ്പെട്ടു എന്നുള്ളത്.
ഇനിയും പുതുതായി പ്രവാചകന്മാര്‍ വന്നുകൊണ്ടേയിരിക്കുമെങ്കില്‍ - ഇന്നേ ദിവസം നിങ്ങളുടെ മതത്തെ നിങ്ങള്‍ക്ക് ഞാന്‍ സമ്പൂര്‍ണമാക്കി - എന്ന അല്ലാഹുവിന്‍റെ പ്രഖ്യാപനത്തിന് ഒരു അര്‍ത്ഥവും ഉണ്ടാകുകയില്ല. അതേ പോലെ - നിങ്ങള്‍ ഉത്തമ സമുദായമാണ് (3-110), നിങ്ങളെ നാം മധ്യമ സമുദായമാക്കിയിരിക്കുന്നു (2- 143), തുടങ്ങിയ പ്രസ്താവനകളെല്ലാം അസ്ഥാനത്തായി പോകുന്നതാണ്. മാത്രവുമല്ല, വളരെ കൃത്യമായി അളന്നുതൂക്കി വിശ്വാസ കാര്യങ്ങള്‍ പറയുന്ന ഖുര്‍ആന്‍, ശേഷം വരുന്ന പ്രവാചകനെ സംബന്ധിച്ച് വ്യക്തമായോ പരോക്ഷമായോ സൂചിപ്പിക്കുക പോലും ചെയ്യാത്തത് ഖുര്‍ആനിന്‍റെ ഏറ്റവും വലിയ ന്യൂനതയായി (നഊദു ബില്ലാഹ്) കണക്കാക്കപ്പെടുകയും ചെയ്യും.
താങ്കള്‍ക്കും താങ്കളുടെ മുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രേ അവര്‍. (ബഖറ-3) മുഹമ്മദ് നബി ഒരു പ്രവാചകനാണ്. തങ്ങള്‍ക്ക് മുമ്പ് ദൂതന്മാര്‍ കഴിഞ്ഞുകടന്നിട്ടുണ്ട്. (3-144) എന്നീ ആയത്തുകളിലൂടെയൊക്കെ അല്ലാഹു കഴിഞ്ഞു പോയ നബിമാരെക്കുറിച്ച് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുമ്പോള്‍ ശേഷം ആരെങ്കിലും വരാനുണ്ടായിരുന്നുവെങ്കില്‍ അവരെ കുറിച്ച് എന്ത് കൊണ്ട് പ്രസ്താവിച്ചില്ല.? മുന്‍കാല വേദഗ്രന്ഥങ്ങളിലൊക്കെ ശേഷമുള്ള പ്രവാചകന്മാരെ കുറിച്ച് പരാമര്‍ശമുണ്ടെന്ന് മനസ്സിലാക്കുമ്പോള്‍ ഖുര്‍ആനിലും ആ പരാമര്‍ശം ഒഴിവാക്കപ്പെടാന്‍ പറ്റാത്തതാണെന്ന കണ്ടെത്തല്‍ പുതിയ കണ്ടുപിടിത്തമാകുന്നതെങ്ങനെ.?
മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളിലൂടെ പ്രവാചകത്വ പരിസമാപ്തി കുറിക്കപ്പെട്ടു എന്നറിയിക്കുന്ന ധാരാളം ആയത്തുകളും ഹദീസുകളും തെളിവായിട്ടുണ്ട്.
1. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിങ്ങളില്‍ പെട്ട ഒരു പുരുഷന്‍റെയും പിതാവല്ല. മറിച്ച് അല്ലാഹുവിന്‍റെ റസൂലും അന്ത്യപ്രവാചകനുമാകുന്നു. (അല്‍ അഹ്സാബ്-40)
2. അല്ലാഹു നബിമാരില്‍ നിന്നും ഇപ്രകാരം കരാര്‍ വാങ്ങിയ സന്ദര്‍ഭം: ഞാന്‍ നിങ്ങള്‍ക്ക് വേദവും തത്വജ്ഞാനവും നല്‍കുകയും ശേഷം നിങ്ങളോടൊപ്പമുള്ളതിനെ ശരിവയ്ക്കുന്ന ഒരു ദൂതന്‍ നിങ്ങളിലേക്ക് വരികയും ചെയ്താല്‍ നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും വേണം. അല്ലാഹു ചോദിച്ചു: ഈ വിഷയത്തില്‍ എന്‍റെ കരാറിനെ നിങ്ങള്‍ സ്വീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നുണ്ടോ.? അവര്‍ പറഞ്ഞു: ഞങ്ങള്‍ സമ്മതിക്കുന്നു. അല്ലാഹു പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ സാക്ഷിയായിക്കൊള്ളുക. ഞാനും നിങ്ങളോടൊപ്പം സാക്ഷ്യം വഹിക്കുന്നവരില്‍ പെട്ടവനാകുന്നു. (ആലുഇംറാന്‍-81)
3. ഇന്നേ ദിവസം നിങ്ങളുടെ മതത്തെ നിങ്ങള്‍ക്ക് ഞാന്‍ സമ്പൂര്‍ണമാക്കി, നിങ്ങളുടെമേല്‍ എന്‍റെ അനുഗ്രഹത്തെ പൂര്‍ത്തീകരിച്ചു. ഇസ്ലാമിനെ മതമായി നിങ്ങള്‍ക്ക് ഞാന്‍   തൃപ്തിപ്പെട്ടു നല്‍കി. (മാഇദ-3)
മുന്‍പുള്ള നബിമാരെല്ലാം അവരുടെ സമുദായങ്ങള്‍ക്ക് ഇനിയും പ്രവാചകന്മാര്‍ വരുമെന്ന് അറിയിച്ചിരുന്നു. ആ        വിഷയത്തില്‍ ഖുര്‍ആനിന്‍റെ പ്രയോഗം തന്നെ റുസുല്‍ (പ്രവാചകന്മാര്‍) എന്നാണ്. സൂറത്തുല്‍ ഹദീദില്‍ ഇപ്രകാരം കാണാം: ശേഷം അവരുടെ (നൂഹ് നബിക്കും ഇബ്റാഹീം നബിക്കും) പിന്നില്‍ നമ്മുടെ ദൂതന്മാരെ തുടരെ അയച്ചു (ഹദീദ് 27). എന്നാല്‍ ഈസാ നബി (അ) തനിക്ക് ശേഷം വരാനുള്ള ഒരൊറ്റ റസൂലിനെ കുറിച്ചാണ് വാര്‍ത്ത അറിയിച്ചത്. നോക്കുക: ബനൂഇസ്റാഈലെ, ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്‍റെ ദൂതനാണ്. എനിക്ക് മുമ്പുള്ള തൗറാത്തിനെ ശരിവെയ്ക്കുന്നവനാണ്. എനിക്ക് ശേഷം വരാനുള്ള അഹ്മദ് എന്ന് പേരായ ഒരു ദൂതനെ കുറിച്ച് സന്തോഷവാര്‍ത്ത നല്‍കുന്നവനുമാണ് (സ്വഫ്ഫ്-6) ഈ ഒരു വ്യത്യാസം തന്നെ വ്യക്തമായ തെളിവാണ്.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പുണ്യ ഹദീസുകള്‍ കൂടി പരിശോധിക്കാം.
1. എന്‍റെയും മുന്‍കാല പ്രവാചകന്മാരുടെയും ഉപമ ഇപ്രകാരമാണ്. ഒരാള്‍ ഒരു വീട് പണിയുകയും അതിന്‍റെ ഒരു ഭാഗത്ത് ഒരു ഇഷ്ടിക ഒഴിച്ച് ബാക്കിയെല്ലാം വളരെ സുന്ദരവും സമ്പൂര്‍ണ്ണവുമാക്കി. ജനങ്ങള്‍ ചുറ്റിനടന്ന് അതിന്‍റെ ഭംഗി    ആസ്വദിച്ചുകൊണ്ട് പറഞ്ഞു: ഈ ഒരു ഇഷ്ടിക കൂടി വെക്കപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. (ഞാനാണ് ആ ഇഷ്ടിക) ശേഷം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) സംശയത്തിന് അവകാശമില്ലാത്തവിധം പറഞ്ഞു: ഞാനാണ് അന്ത്യ പ്രവാചകന്‍. (ബുഖാരി)
2. ഇസ്റാഈല്‍ ജനതയിലെ നേതൃത്വം പ്രവാചകന്‍മാര്‍ക്ക് തന്നെയായിരുന്നു. ഒരു നബി ദുന്‍യാവില്‍ നിന്നും വിട പറയുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ സ്ഥാനത്ത് പിന്‍ഗാമിയായി മറ്റൊരു നബി ആഗതനാകുമായിരുന്നു. എന്നാല്‍ എനിക്ക് ശേഷം ഒരു നബിയും ഇല്ല, മറിച്ച് ഖലീഫമാര്‍ ധാരാളമുണ്ടാകും.
3. സൗബാന്‍ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി : എന്‍റെ സമുദായത്തില്‍ 30 കള്ളവാദികള്‍ ഉടലെടുക്കുന്നതാണ്. അവരില്‍ എല്ലാവരും നബിയാണെന്ന് വാദിക്കും. എന്നാല്‍ ഞാന്‍ അന്ത്യപ്രവാചകനാണ്. എനിക്ക് ശേഷം ഒരു നബിയും ഇല്ല.
ചുരുക്കത്തില്‍, മുന്‍കാല സമൂഹങ്ങളെ പോലെ പ്രവാചകന്മാരെ കാത്തിരിക്കേണ്ട ആവശ്യം നമുക്കില്ല. ആയതിനാല്‍ പ്രവാചകത്വം വാദിക്കാന്‍ നാം ആരെയും അനുവദിക്കുകയുമില്ല. അത്തരം വാദികള്‍ക്കെതിരില്‍ നാം സകല ശക്തിയുമുപയോഗിച്ച് നിലകൊള്ളുകയും ചെയ്യും. പ്രവാചകത്വ പരിസമാപ്തി വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ.!
(ലേഖകന്‍: തൊടുപുഴ, മുഹമ്മദ് ശരീഫ് മൗലവി കൗസരി കാഷിഫി ബിന്‍ ഫരീദ്. കായംകുളം അല്‍ ജാമിഅത്തുല്‍ ഹസനിയ്യയിലെ പ്രധാന ഉസ്താദ്, തഹഫ്ഫുസെ ഖത്മുന്നുബുവ്വത്ത് കേരള ഘടകം പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കേരള ഘടകം വൈസ് പ്രസിഡന്‍റ്, തൊടുപുഴ ജാമിഅ ഇബ്നു മസ്ഊദ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനങ്ങള്‍ അനുഷ്ഠിക്കുന്നു.)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...