Tuesday, June 30, 2020

വലിയ ഉപകാരിയായ ഒരു കുടുംബം. അതിന്‍റെ നായകന്‍ ഹസ്രത്ത് മൗലാനാ അബുസ്സഊദ് അഹ് മദ് ബാഖവി (റഹ്) -ഹാഫിസ് യഹ് യാ സാഹിബ് മര്‍ഹൂം.


വലിയ ഉപകാരിയായ ഒരു കുടുംബം. 
അതിന്‍റെ നായകന്‍ ഹസ്രത്ത് മൗലാനാ അബുസ്സഊദ് അഹ് മദ് ബാഖവി (റഹ്)
-ഹാഫിസ് യഹ് യാ സാഹിബ് മര്‍ഹൂം. 
(കൊല്ലം പട്ടണത്തിലെ ഓക്സ്ഫോര്‍ഡ് സ്കൂളിനോട് അനുബന്ധിച്ച് ദാറുല്‍ ഖുര്‍ആന്‍ മദ്റസയുടെ ഒരു വാര്‍ഷികത്തില്‍ ആദരണീയ ഉസ്താദ് മൗലാനാ ഹാമിദ് ഹസ്രത്ത്, ബാംഗ്ലൂര്‍ സബീലുര്‍ റഷാദിന്‍റെ സ്ഥാപകന്‍ മൗലാനാ അബുസ്സഊദ് അഹ് മദ് ബാഖവിയുടെ മകന്‍ മൗലാനാ ഇംദാദുല്ലാഹ് ഖാസിമിയെ വിശിഷ്ടാതിഥിയായി ക്ഷണിക്കുകയുണ്ടായി. തദവസരം പ്രിയപ്പെട്ട ജേഷ്ഠ സഹോദരന്‍ ഹാഫിസ് യഹ് യാ സാഹിബ് മര്‍ഹൂം ഒരു പ്രഭാഷണം നടത്തുകയുണ്ടായി. കേരളത്തില്‍ പലര്‍ക്കും അറിയാത്ത, എന്നാല്‍ കേരളത്തിലെ വിവിധ നന്മകളുടെ പ്രധാന കാരണക്കാരനായ മൗലാനാ അബുസ്സഊദ് അഹ് മദ് മര്‍ഹൂമിനെയും കുടുംബത്തെയും അതില്‍ നല്ല നിലയില്‍ പരിചയപ്പെടുത്തുകയുണ്ടായി. മൗലാനായുടെ ഇളയ മകനായ മൗലാനാ ലുത്ഫുല്ലാഹ് റഷാദി ജൂണ്‍ 26 വെള്ളിയാഴ്ച അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്രയായപ്പോള്‍ പ്രസ്തുത പ്രഭാഷണം വിനീതന് ഓര്‍മ്മ വന്നു. ഇതിലെ വാചകങ്ങളെല്ലാം എളിയ ഓര്‍മ്മയനുസരിച്ച് യഹ്യാക്കായുടേത് തന്നെയാണ്. തെറ്റ് വല്ലതും വന്നെങ്കില്‍ വിനീതന്‍റെതുമാണ്. അല്ലാഹു പൊറുക്കട്ടെ.! റഹ്മാനും റഹീമുമായ റബ്ബ് എല്ലാ മര്‍ഹൂമുകള്‍ക്കും മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ കനിഞ്ഞരുളട്ടെ.! നല്ലവരുടെ നല്ല ഗുണങ്ങള്‍ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും ഉതവി നല്‍കട്ടെ.! സമ്പാദകന്‍, അബ്ദുശ്ശകൂര്‍ ഖാസിമി ദാറുല്‍ ഉലൂം ഓച്ചിറ). 
https://swahabainfo.blogspot.com/2020/06/blog-post_29.html?spref=bl 
വലിയ കരുണയുള്ള അല്ലാഹു തആലായുടെ ധാരാളം അനുഗ്രഹങ്ങള്‍ നമ്മുടെ മേല്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും വലിയ അനുഗ്രഹം ദീനിന്‍റെ അനുഗ്രഹമാണ്. ഇതിന് അല്ലാഹു തആലാ ധാരാളം വ്യക്തിത്വങ്ങളെയും കാരണമാക്കി. ഇവരെയെല്ലാം അനുസ്മരിക്കലും എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തലും ഇവര്‍ക്ക് വേണ്ടി കാര്യമായി ദുആ ചെയ്യലും നാമെല്ലാവരുടെയും കടമയാണ്. 
കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹങ്ങള്‍ക്ക് കാരണമായ കേരളത്തിന്‍റെ പുറത്തുള്ള ഒരു കുടുംബമാണ് ബാംഗ്ലൂര്‍ സബീലുര്‍ റഷാദ് മദ്റസയുടെ സ്ഥാപകനായ ബഡേ ഹസ്രത്ത് എന്ന പേരില്‍ അറിയപ്പെടുന്ന മൗലാനാ അബുസ്സഊദ് അഹ് മദ് ബാഖവി മര്‍ഹൂമിന്‍റെ അനുഗ്രഹീത കുടുംബം. മൗലാനാ തമിഴ്നാട്ടിലെ വേലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിന്‍റെ അടുത്തുള്ള വിരിഞ്ചിപുരം എന്ന നാട്ടുകാരനാണ്. ചെറുപ്പത്തില്‍ സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ദീനീ വിജ്ഞാനങ്ങളും കരസ്ഥമാക്കി. ബാഖിയാത്തുസ്വാലിഹാത്തില്‍ പഠിച്ച് പാസാകുകയും ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി (റഹ്) യുടെ ഖലീഫയായ സഈദ് ഹസ്രത്ത് എന്ന മഹാനെ ബൈഅത്ത് ചെയ്യുകയും കൂട്ടത്തില്‍ തബ്ലീഗ് പ്രവര്‍ത്തനവുമായി ബന്ധപ്പെടുകയും ചെയ്തു. വേലൂരിനടുത്തുള്ള മേല്‍വിശാരം എന്ന നാട് കേന്ദ്രീകരിച്ച് തബ്ലീഗിന്‍റെയും ഇല്‍മ്-ദിക്റുകളുടെയും പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അവിടെ അവസ്ഥ കുറച്ച് മോശമായപ്പോള്‍ മൗലാനായെ നാട്ടുകാരും പരിസരത്തുള്ളവരും വളരെയധികം നിര്‍ബന്ധിച്ചെങ്കിലും മൗലാനാ കുടുംബത്തിലെ ഏതാനും സ്ത്രീകളുടെ സഹായം ഏറ്റ് വാങ്ങിക്കൊണ്ട് ബാംഗ്ലൂരിലേക്ക് പോകുകയും അവിടെ സബീലുര്‍ റഷാദ് എന്ന മദ്റസ ആരംഭിക്കുകയും ചെയ്തു. 
ബാംഗ്ലൂര്‍ അന്ന് ദീനിയായ നിലയില്‍ വളരെ പിന്നിലായിരുന്നു. പടച്ചവന്‍റെ അനുഗ്രഹം കൊണ്ട് ഇന്ന് ദീനിയായ അവസ്ഥ മുന്നിലാണ്. മൗലാനായുടെ വരവും പ്രവര്‍ത്തനങ്ങളുമാണ് ഇതിന്‍റെ പ്രധാനപ്പെട്ട കാരണം. മൗലാനാ ബാംഗ്ലൂരില്‍ പരിശ്രമിക്കുന്നതിനോടൊപ്പം കേരളത്തെയും ലക്ഷ്യമിട്ടു. മൗലാനായുടെ ഭാര്യാപിതാവായ അല്ലാമാ അമാനി ഹസ്രത്ത് തെന്നിന്ത്യയിലെ പ്രഗത്ഭ പണ്ഡിതനായിരുന്നു. മഹാനായ മൂസാ മൗലാനാ മര്‍ഹൂം അടക്കമുള്ള കേരളത്തിലെ പഴയ ഉലമാക്കളില്‍ പലരും അമാനി ഹസ്രത്തിന്‍റെ ശിഷ്യന്മാരാണ്. മൂസാ മൗലാനാ, മൗലാനാ അബുസ്സഊദിനെ നിരന്തരം കേരളത്തിലേക്ക് വിളിക്കുമായിരുന്നു. മൗലാനാ അബ്ദുല്‍ കരീം അടക്കമുള്ള പലരെയും മൂസാ മൗലാനാ ഉപരിപഠനത്തിന് സബീലുര്‍റഷാദിലേക്കാണ് അയച്ചിരുന്നത്. അങ്ങിനെ മൗലാനായും ഏതാനും ഉസ്താദുമാരും കേരളത്തിലേക്ക് വന്നു. മൗലാനാ അവര്‍കളുടെ ഖുര്‍ആന്‍ പാരായണം പ്രത്യേക രീതിയിലുള്ളതും വളരെ മനോഹരവുമായിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ നിരന്തരം ഓതിയിരുന്നതിനാല്‍ വലിയ പാഠവുമായിരുന്നു. റമദാനില്‍ മദ്റസയുടെ ആവശ്യത്തിന് വിവിധ സ്ഥലങ്ങളില്‍ പോകുമ്പോള്‍ ഇഷായുടെ സമയത്ത് ഓരോ മസ്ജിദുകളിലെത്തും. അവിടെയുള്ള ഹാഫിസുകള്‍ മൗലാനായോട് ഇമാമത്ത് നില്‍ക്കാന്‍ പറയുമ്പോള്‍ എവിടെ നിന്നുമാണ് ഓതേണ്ടത് എന്ന് ചോദിച്ച് ആ ഭാഗങ്ങള്‍ സുഗമമായി ഓതുമായിരുന്നു. 
കേരളത്തില്‍ വന്ന മൗലാനായുടെ ഖുര്‍ആന്‍ പാരായണം എല്ലാവര്‍ക്കും താല്‍പ്പര്യമായി. ഹാഫിസുകളെ തന്നെ ആദ്യമായിട്ടാണ് പ്രത്യേകിച്ചും തെക്കന്‍കേരളം കാണുന്നത്. മൗലാനായുടെ പാരായണത്തില്‍ ആകൃഷ്ടനായി മര്‍ഹൂം സുബൈര്‍ ഹാജി മകന്‍ ഉവൈസ് സാഹിബിനെയും എന്‍റെ വാപ്പ എന്നെയും ബാംഗ്ലൂരിലേക്ക് ഹിഫ്സിന് വിടാന്‍ തീരുമാനിച്ചു. മൗലാനാ തിരുവനന്തപുരത്ത് വെച്ച് ഖുര്‍ആന്‍ ഓതുന്നത് കേട്ട പി.എം.എസ് ഹാജി മര്‍ഹൂമിന്‍റെ മകന്‍ ഇസ്മാഈല്‍ സാഹിബ് ബാംഗ്ലൂരില്‍ ഓതാന്‍ പോകണമെന്ന് പറഞ്ഞ് കരയുകയുണ്ടായി. അങ്ങനെ ഞങ്ങള്‍ മൂന്ന് പേരും സബീലുര്‍റഷാദിലെത്തി. അന്ന് അവിടെ സൗകര്യങ്ങള്‍ വളരെ കുറവായിരുന്നു. പക്ഷെ, മൗലാനാ മര്‍ഹൂം മറ്റ് മുതഅല്ലിംകളെ പോലെ ഞങ്ങളെയും സ്വന്തം മക്കളായി കണ്ടു പഠിപ്പിച്ചതിനാല്‍ ഞങ്ങള്‍ക്ക് അവിടെ പഠിക്കാന്‍ കഴിഞ്ഞു. മൗലാനാ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് അടക്കമുള്ള പ്രധാന വേദികളിലെ പ്രമുഖ വ്യക്തിത്വമായിരുന്നു. പക്ഷെ, മൗലാനായുടെ ഏറ്റവും വലിയ പ്രവര്‍ത്തനം സബീലുര്‍ റഷാദ് ആയിരുന്നു. കേരളത്തിലെ ധാരാളം തബ്ലീഗ് സമ്മേളനങ്ങളിലും മദ്റസാ പരിപാടികളിലും മൗലാനാ മര്‍ഹൂം വന്നിട്ടുണ്ട്. മൗലാനാ മര്‍ഹൂമിന്‍റെ വരവ് കാരണം തബ്ലീഗ് പ്രവര്‍ത്തനത്തിനും വിവിധ മദ്റസകള്‍ക്കും വലിയ പിന്തുണ ലഭിക്കുകയുണ്ടായി. കേരളത്തിലെ തബ്ലീഗ് പ്രവര്‍ത്തനത്തിന് മൗലാനാ മര്‍ഹൂമിനെ വിസ്മരിക്കാന്‍ പറ്റില്ല. 
അല്ലാഹു മൗലാനാ മര്‍ഹൂമിന് വളരെ ഉന്നതരായ രണ്ട് സഹോദരങ്ങളെയും കൊടുത്തു. ഒന്ന്, ഇബ്റാഹീം മൗലാനാ. മൗലാനാ കേരളത്തില്‍ ചെയ്ത സേവനങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.? രണ്ട്, ഇസ്മാഈല്‍ ഹസ്രത്ത്. വലിയ പണ്ഡിതനായ ഹസ്രത്ത് സബീലുര്‍റഷാദിലെ അവസാനം വരെയുള്ള ഉസ്താദ് ആയിരുന്നു. വലിയ കിതാബുകള്‍ പഠിപ്പിക്കുകയും മദ്റസയുടെ കാര്യങ്ങള്‍ നല്ല നിലയില്‍ നോക്കുകയും ചെയ്തിരുന്നു. 
മൗലാനാ മര്‍ഹൂമിന് അല്ലാഹു നല്‍കിയ മറ്റൊരു അനുഗ്രഹമാണ് മഹത്വം നിറഞ്ഞ സന്താനങ്ങള്‍. അതില്‍ മൂത്ത മകന്‍ ഹസ്രത്ത് മൗലാനാ അഷ്റഫ് അലി സാഹിബ് ഞങ്ങളുടെയും കേരളത്തിലുള്ള ധാരാളം ഉസ്താദുമാരുടെയും ഉസ്താദാണ്. സബീലുര്‍റഷാദിലും ഇതര പ്രവര്‍ത്തനങ്ങളിലും മൗലാനാ മര്‍ഹൂമിന്‍റെ വലംകൈയ്യായി നിലകൊണ്ടത് ഹസ്രത്താണ്. മൗലാനാ മര്‍ഹൂമിന് ശേഷം ആ കാര്യങ്ങളെല്ലാം ഹസ്രത്ത് വളരെ നല്ല നിലയില്‍ ചെയ്തുകൊണ്ടിരിക്കുന്നു. കേരളത്തിലും ധാരാളം പ്രാവശ്യം മൗലാനാ മര്‍ഹൂമിന്‍റെ കൂട്ടത്തിലും ഒറ്റയ്ക്കും വന്നിട്ടുണ്ട്. മറ്റൊരു മകന്‍ മൗലാനാ വലിയുല്ലാഹ് ഖാസിമി തമിഴ്നാട്ടിലെ വാനമ്പാടിയില്‍ മമ്പഉല്‍ ഉലൂം എന്ന മദ്റസ സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നു. മൗലാനാ മര്‍ഹൂമിന്‍റെ തമിഴ്നാട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നോക്കുന്നത് മൗലാനാ വലിയുല്ലാഹ് ഖാസിമിയാണ്. മൂന്നാമത്തെ മകന്‍ മൗലാനാ ഇംദാദുല്ലാഹ് മൗലാനാ മര്‍ഹൂമിന്‍റെ പ്രധാന വിഷയമായ ഖുര്‍ആന്‍ പാരായണത്തില്‍ വളരെ മുന്നേറുകയും അന്താരാഷ്ട്രാ ഖാരിയായി മാറുകയും ചെയ്തു. മൗലാനായുടെ മധുരമായ ഖുര്‍ആന്‍ പാരായണം കേട്ടാല്‍ സദസ്സിലുള്ളവര്‍ കണ്ണീര്‍ വാര്‍ത്തിരുന്നു. നാലാമത്തെ മകന്‍, മൗലാനാ ലുത്ഫുല്ലാഹ് സാഹിബ് റഷാദി. ഞങ്ങളുടെ അടുത്ത സുഹൃത്താണ്. ബാംഗ്ലൂരിലെ പ്രധാന മസ്ജിദായ ഈദ് ഗാഹ് മസ്ജിദിലെ ഖത്വീബും വലിയ പ്രഭാഷകനും കവിയുമാണ്. കൂട്ടുകാരുടെ കൂട്ടത്തിലിരിക്കുമ്പോള്‍ തമാശകള്‍ പറഞ്ഞ് എല്ലാവരും പൊട്ടിച്ചിരിക്കുന്നതും പ്രഭാഷണം കേള്‍ക്കുമ്പോള്‍ എല്ലാവരും പൊട്ടിക്കരയുന്നതുമാണ്. (ആദരണീയ ജേഷ്ഠന്‍ യഹ്യാ സാഹിബ് മര്‍ഹൂം, മൗലാനാ അബുസ്സഊദ് അഹ്മദ് മര്‍ഹൂം ഒഴിച്ച് ഈ മഹാന്മാരെല്ലാവരും ജീവിച്ചിരുന്ന സമയത്താണ് കൊല്ലം ഓക്സ്ഫോര്‍ഡ് ദാറുല്‍ ഖുര്‍ആന്‍ മദ്റസയില്‍ വെച്ച് ഈ പ്രധാന പ്രഭാഷണം നടത്തിയത്. അല്ലാഹുവിന്‍റെ തീരുമാനം പ്രിയപ്പെട്ട ജേഷ്ഠനും ഇതില്‍ പറയപ്പെട്ട എല്ലാ മഹാത്മാക്കളും റഹ്മാനായ റബ്ബിന്‍റെ റഹ്മത്തിലേക്ക് യാത്രയായിരിക്കുന്നു. അവസാന വ്യക്തിത്വം മൗലാനാ ലുത്ഫുല്ലാഹ് റഷാദി അടുത്ത ദിവസമാണ് അല്ലാഹുവിലേക്ക് യാത്രയായത്. അവസാനം വരെ ദീനീ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു. റമദാനുല്‍ മുബാറകിന് മുമ്പ് മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ്വിയുടെ നേതൃത്വത്തില്‍ മൗലാനാ മര്‍ഹൂം ഖത്വാബായ മസ്ജിദിലാണ് പയാമെ ഇന്‍സാനിയത്തിന്‍റെ ദക്ഷിണേന്ത്യാ മുഷാവറത്തീ മജ്ലിസ് നടന്നത്. റമദാന്‍ മാസം ഈ മസ്ജിദില്‍ മൗലാനാ നടത്തുന്ന പ്രഭാഷണങ്ങളിലും ദുആയിലും പങ്കെടുക്കാന്‍ ധാരാലം അളുകള്‍ വരുമായിരുന്നു. ഈ വര്‍ഷം ലോക്ഡൗണ്‍ കാരണം അത് മസ്ജിദില്‍ വെച്ച് നടന്നില്ലെങ്കിലും മൗലാനാ മര്‍ഹൂം സോഷ്യല്‍ മീഡിയ വഴി അതേ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുകയുണ്ടായി. അല്ലാഹു പരിപൂര്‍ണ്ണ മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ നല്‍കട്ടെ.! -അബ്ദുശ്ശകൂര്‍ ഖാസിമി) 
ചുരുക്കത്തില്‍, ദീനിന് വേണ്ടി നാട് വിടുകയും നാട്ടിലും പരിസരത്തും പ്രത്യേകിച്ചും കേരളത്തിലും ധാരാളം നന്മകള്‍ക്ക് കാരണമായ ഒരു കുടുംബമാണിത്. ഇവരുടെ സേവനങ്ങള്‍ നാം എപ്പോഴും ഓര്‍ക്കുകയും ഇവര്‍ക്ക് വേണ്ടി ദുആ ഇരക്കുകയും ചെയ്യേണ്ടതാണ്. അല്ലാഹു മൗലാനാ മര്‍ഹൂമിന് ഉന്നത ദറജകള്‍ നല്‍കുമാറാകട്ടെ.! അല്ലാഹു ഈ കുടുംബത്തെ മുഴുവനും അനുഗ്രഹിക്കട്ടെ.! പ്രത്യേകിച്ചും മദ്റസ സബീലുര്‍ റഷാദിനെ സംരക്ഷിക്കുകയും വളര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യട്ടെ.! (മൗലാനാ മുഫ്തി അഷ്റഫ് അലി ഹസ്രത്തിന് ശേഷം മൂത്ത മകന്‍ മൗലാനാ മുഹമ്മദ് മുആദ് റഷാദി മദ്റസയെ നയിച്ചു. അല്ലാഹുവിന്‍റെ തീരുമാനം, യുവ പണ്ഡിതനും വളരെ നല്ല സ്വഭാവിയുമായിരുന്ന അല്ലാഹുവിന്‍റെ ദാസനും അല്ലാഹുലേക്ക് യാത്രയായി. അല്ലാഹു അനുഗ്രഹിക്കട്ടെ.! മദ്റസയുടെ കാര്യങ്ങള്‍ നല്ല നിലയില്‍ നോക്കിക്കൊണ്ടിരിക്കുന്ന അമീറെ ശരീഅത്ത് മൗലാനാ സ്വഗീര്‍ അഹ്മദ് റഷാദിയ്ക്കും സഹ പ്രവര്‍ത്തകര്‍ക്കും ദീര്‍ഘായുസ്സും സൗഖ്യവും നല്‍കട്ടെ. അല്ലാഹു വിദേശങ്ങളില്‍ പോലും നന്മകള്‍ക്ക് കാരണമായ സബീലുര്‍ റഷാദിനെയും ഇതര മദ്റസകളെയും അനുഗ്രഹിക്കുകയും സ്ഥാപകര്‍ക്കും സഹായികള്‍ക്കും സമുന്നത പ്രതിഫലങ്ങള്‍ നല്‍കുകയും ജാരിയായ സ്വദഖയായി നിലനിര്‍ത്തുകയും ചെയ്യട്ടെ.! ആമീന്‍ യാറബ്ബല്‍ ആലമീന്‍) 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...