Saturday, June 27, 2020

പക്ഷേ, നിങ്ങള്‍ക്ക് ലജ്ജയില്ലല്ലോ...! -മൗലാനാ സയ്യിദ് അര്‍ഷദ് മദനി


പക്ഷേ, നിങ്ങള്‍ക്ക് ലജ്ജയില്ലല്ലോ...! 
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി 
(ദേശീയ പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്)
ഇന്ത്യാ മഹാ രാജ്യത്തെ സമുന്നത വ്യക്തിത്വമായ ഖാജാ മുഈനുദ്ദീന്‍ ചിശ്തി അജ്മീരിയെ നിന്ദിച്ചുകൊണ്ട് ടി.വി. അവതരണം നടത്തിയ അമേഷ് ദേവ്ഗനും അയാളെ പോലെയുള്ളവര്‍ക്കും ജംഇയ്യത്ത് ഉലമാ ഏഹിന്ദ് ദേശീയ അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി കുറിക്കുകയും വിവിധ പത്രങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്ത തുറന്ന കത്ത്. ചരിത്രത്തെ വികൃതമാക്കുകയും വര്‍ഗ്ഗീയത പരത്തുകയും ചെയ്യുന്ന മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ കത്ത് ബാധകമാണ്. 
https://swahabainfo.blogspot.com/2020/06/blog-post_27.html?spref=bl 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂസ് 18 ടിവി ചാനലിന്‍റെ ആങ്കറായ അമേഷ് ദേവ്ഗന്‍, പടച്ചവന്‍റെ ഇഷ്ട ദാസനും ഭൗതിക സുഖ-സമ്പത്തുകളില്‍ നിന്നും അകന്ന് കഴിഞ്ഞ സാത്വികനും ആത്മീയ മഹത്വങ്ങള്‍ കാരണം നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് ഹൈന്ദവരുടെയും മുസ്ലിംകളുടെയും മനസ്സുകളിലെ വികാരവുമായ സുല്‍ത്താനുല്‍ ഹിന്ദ് ഖാജാ അജ്മീരി (റ) യെക്കുറിച്ച് അത്യന്തം വിവരം കെട്ടതും വിഡ്ഢിത്തം നിറഞ്ഞതുമായ ഒരു വാചകം വിളിച്ച് പറഞ്ഞു. ഇത് ഇന്ത്യ മുഴുവനും വലിയ പ്രതികരണങ്ങള്‍ ഉളവാക്കി. വിനീതന്‍ സുല്‍ത്താനുല്‍ ഹിന്ദ് ഖാജാ അജ്മീരിയുടെ ദര്‍ഗയില്‍ നടക്കുന്ന അനാചാരങ്ങളില്‍ ഒരിക്കലും പങ്കെടുത്തിട്ടില്ല. എന്നാല്‍ വിനീതനും എന്‍റെ മുഴുവന്‍ മഹാത്മാക്കളും അദ്ദേഹത്തിനെ സമുന്നത നായകനായി വിശ്വസിക്കുകയും അദ്ദേഹത്തിന്‍റെ ദര്‍ഗയില്‍ പോകുന്നത് സൗഭാഗ്യമായി കാണുകയും ചെയ്യുന്നു. 
സുല്‍ത്താനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി അജ്മീരി ഞങ്ങളുടെ മഹാത്മാക്കളുടെ പരമ്പരയായ ഖുദ്ദൂസിയ്യാ, ചിശ്തിയ്യാ, സ്വാബിരിയ്യാ സരണിയിലെ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന സമുന്നത ആത്മീയ നായകനാണ്. ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെ സ്ഥാപകന്‍ മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി (റ) സ്വന്തം പരമ്പരയെ വിവരിച്ച് കൊണ്ട് കുറിച്ച സുദീര്‍ഘ ഈരടികളില്‍ മഹാനരെ സ്മരിക്കുന്നത് ഇപ്രകാരമാണ്: പടച്ചവനെ, നിന്‍റെ ഇഷ്ട ദാസന്മാരുടെ രാജാവും മഹാന്മാരെല്ലാം സ്നേഹിച്ച് ആദരിക്കുന്ന വ്യക്തിത്വവുമാണ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി. അദ്ദേഹത്തെപ്പോലെ സമ്പൂര്‍ണ്ണ സമുന്നതനായ ഒരു മഹാത്മാവിനെ ആകാശത്തിന്‍റെ കണ്ണുകള്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ട് എന്‍റെ ഹൃദയത്തെ അസത്യമായ സര്‍വ്വ സ്നേഹങ്ങളില്‍ നിന്നും പരിശുദ്ധമാക്കണേ.! 
വിനീതന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ 1951 അല്ലെങ്കില്‍ 1952-ല്‍ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് മുന്‍ അദ്ധ്യക്ഷനും ദാറുല്‍ ഉലൂം ദേവ്ബന്ദിലെ ശൈഖുല്‍ ഹദീസുമായിരുന്ന ആദരണീയ പിതാവ് ശൈഖുല്‍ ഇസ്ലാം മൗലാനാ ഹുസൈന്‍ അഹ് മദ് മദനി അജ്മീറിലേക്ക് പോയി. അവിടുത്തെ പ്രധാന വ്യക്തിത്വങ്ങള്‍ ഹസ്രത്തിനെ വളരെയധികം ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തു. രാത്രി അവിടെ നടന്ന പരിപാടിയില്‍ ഹസ്രത്ത് മദനി ഇപ്രകാരം പ്രസ്താവിച്ചു: ഏകദേശം 1300 വര്‍ഷങ്ങള്‍ക്ക് മുമ്പ് നുബുവ്വത്തിന്‍റെയും ഹിദായത്തിന്‍റെയും സൂര്യന്‍ സയ്യിദുനാ മുഹമ്മദ് റസൂലുല്ലാഹി (സ്വ) ഉദിച്ചുയര്‍ന്നു. അനുഗ്രഹീത നബവി വ്യക്തിത്വം മുഴുവന്‍ ലോകത്തിനും സന്മാര്‍ഗ്ഗം ഒഴുക്കിക്കൊടുത്തു. ലോകാവസാനം വരെ ഈ പ്രവാഹം നിലനില്‍ക്കുന്നതാണ്. റസൂലുല്ലാഹി (സ്വ)യുമായി ബന്ധപ്പെട്ട് ധാരാളം മഹത്തുക്കള്‍ അതേ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച് ലോകം മുഴുവന്‍ നന്മകള്‍ വിതറി. ഈ കൂട്ടത്തില്‍ ഇന്ത്യാ മഹാരാജ്യത്തെ സംബന്ധിച്ചിടത്തോളം നന്മയുടെ പ്രചാരണത്തിന് പടച്ചവന്‍ തെരഞ്ഞെടുത്ത പ്രവാചക പിന്‍ഗാമിയാണ് മഹാനായ ഖാജാ അജ്മീരി (റ). 
മഹാനരുടെ രൂപം മാത്രം കണ്ട് ധാരാളം ആളുകള്‍ സ്നേഹിച്ചാദരിക്കുകയും നിഷേധവും ബഹുദൈവാരാധനയും ഉപേക്ഷിക്കുകയും പടച്ചവന്‍റെ യഥാര്‍ത്ഥ ദാസന്മാരായി മാറുകയും ചെയ്തു. ഇത്ര ഉന്നത സ്ഥാനീയനായിട്ടും ഖാജാ അജ്മീരി ഒരു ഫഖീറായിട്ടാണ് നിലകൊണ്ടത്. ആഹാരവും വസ്ത്രവും എല്ലാം വളരെ താഴ്ന്നതും പലപ്പോഴും പട്ടിണിയുമായിരുന്നു. പക്ഷേ, അല്ലാഹു മഹാനര്‍ക്ക് ജനമനസ്സുകളില്‍ അധികാരം നല്‍കി. ഇന്നുവരെ എല്ലാവരും സുല്‍ത്താനുല്‍ ഹിന്ദ് (ഇന്ത്യയുടെ മഹാരാജാവ്) എന്ന പേരിലാണ് മഹാനരെ അനുസ്മരിക്കുന്നത്. ഇവിടെ ലക്ഷക്കണക്കിന് ഹൈന്ദവരും മുസ്ലിംകളും നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ഇവിടെയുള്ള അമൂല്യ നിധികണ്ട് ധാരാളം മഹത്തുക്കള്‍ ഇവിടെ വന്ന് നിരന്തരം താമസിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ വരുന്നവര്‍ക്കെല്ലാം ആഹാര-പാനിയങ്ങള്‍ അന്നും ഇന്നും സന്തോഷത്തോടെ നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള ഒരു മഹാ പുരുഷനെക്കുറിച്ച് കൊള്ളക്കാരന്‍ എന്ന് പറയുന്ന ആള്‍ വലിയ ഭാഗ്യഹീനന്‍ തന്നെയാണ്. 
ഇന്ത്യയില്‍ ഭരണം നടത്തി  ഇന്ത്യയുടെ സമ്പത്തുമായി തിരിച്ചുപോയ ധാരാളം ഭരണാധികാരികളെയും രാജാക്കന്മാരെയും കുറിച്ച് കൊള്ളക്കാര്‍ എന്ന് പറയപ്പെട്ടിട്ടുണ്ട്. ഇപ്രകാരം കൊള്ള നടത്തി പോയവര്‍ ആരെല്ലാമാണെന്ന് ശരിയായ ചരിത്രത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തണമെന്നത് വേറെ കാര്യം. എങ്കിലും ഇപ്രകാരം കൊള്ളയടിച്ച് പോയവരെല്ലാം കൊള്ളക്കാര്‍ തന്നെയാണ്. എന്നാല്‍ ഇന്ത്യയിലേക്ക് വരുകയും ഈ രാജ്യത്തെ സ്വദേശമായി സ്വീകരിക്കുകയും  ഇവിടെത്തന്നെ താമസിക്കുകയും രാജ്യത്ത് നല്ലനിലയില്‍ ഭരണം നടത്തി ഇവിടെ തന്നെ മരണപ്പെട്ട് അടങ്ങുകയും ചെയ്ത ഭരണാധികാരികളെക്കുറിച്ച് കൊള്ളക്കാര്‍ എന്ന് പറയുന്നത് ശരിയല്ല. പ്രത്യേകിച്ചും രാജ്യത്ത് നിന്നും ഒന്നും എടുക്കാതെ മുഴുവന്‍ രാജ്യനിവാസികള്‍ക്കും അനുഗ്രഹ-ഐശ്വര്യങ്ങള്‍ക്ക് കാരണമായ ഫഖീറുമാരെയും വലിയ്യുകളെയും കൊള്ളക്കാര്‍ എന്ന് പറയുന്നത്, പറയുന്ന ആളുടെ വിവരക്കേടും ധിക്കാരവും മാത്രമാണ്. 
യഥാര്‍ത്ഥത്തില്‍ കൊള്ളക്കാര്‍ എന്ന് പറയപ്പെടേണ്ട പ്രധാന ആളുകള്‍ ബ്രിട്ടീഷുകാരും വിശിഷ്യാ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആളുകളുമാണ്. അവര്‍ ഇന്ത്യയെ കൊള്ളയടിക്കാന്‍ വേണ്ടി മാത്രമാണ് വന്നത്. അവരുടെ ഭരണകാലത്ത് രാജ്യത്തിന്‍റെ അമൂല്യ സമ്പത്തുകള്‍ കൊള്ളയടിച്ച് അവരുടെ ഖജനാവുകളെ അവര്‍ വീര്‍പ്പിച്ചു. മഈശത്തുല്‍ ഹിന്ദ് എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് എഴുതുന്നു: 1601-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മൂലധനം മൂവായിരം പൗണ്ടായിരുന്നു. എന്നാല്‍ 60 വര്‍ഷത്തിനുള്ളില്‍ ചാള്‍സ് രണ്ടാമന്‍, ഗ്രഹാം ഒന്നാമന്‍ എന്നീ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉപഹാരമായി നല്‍കിയത് മൂന്ന് മുതല്‍ നാല് വരെ ലക്ഷം പൗണ്ടുകളായിരുന്നു.! അവര്‍ ഉപഹാരമായി നല്‍കിയത് നാല് ലക്ഷം പൗണ്ടാണെങ്കില്‍ അവരുടെ മൂലധനം എത്ര പൗണ്ടായിരിക്കും.? അറുപത് വര്‍ഷത്തിനുള്ളില്‍ മാത്രം അവര്‍ ഇന്ത്യയില്‍ നിന്നും എത്ര സമ്പത്ത് കടത്തിക്കാണും.? അറുപത് വര്‍ഷത്തിന്‍റെ കാര്യം ഇതാണെങ്കില്‍ മുന്നൂറ് വര്‍ഷത്തെ കൊള്ളയെക്കുറിച്ച് എന്ത് പറയാനാണ്.? 
1757-ല്‍ രചിക്കപ്പെട്ട ഖാനൂന്‍ തമദ്ദുന്‍ വ തനസ്സുല്‍ എന്ന ഗ്രന്ഥത്തില്‍ ബ്രോക്സ് കുറിക്കുന്നു: ബംഗാളില്‍ നവാബ് സിറാജുദ്ദൗലയുടെ ഭരണകൂടത്തെ വീഴ്ത്തിയതിന് ശേഷം കോടിക്കണക്കിന് ജനങ്ങളുടെ സമ്പാദ്യം ബ്രിട്ടീഷുകാര്‍ ലണ്ടനിലേക്ക് കടത്തി. ഇന്ത്യയിലെ വിവിധ ഖജനാവുകള്‍ തന്നെ അതേപടി അവര്‍ കടത്തിക്കൊണ്ട് പോയി. മുഴുവന്‍ യൂറോപ്പിലും ഉണ്ടായിരുന്ന സമ്പത്തിനേക്കാള്‍ കൂടുതല്‍ സമ്പത്താണ് അവര്‍ കടത്തിക്കൊണ്ട് പോയത്. അദ്ദേഹം തുടര്‍ന്ന് എഴുതുന്നു: 1757-ല്‍ പ്ലാസി യുദ്ധത്തിന് ശേഷം ബംഗാളിലെ സമ്പത്ത് മുഴുവനും കൊള്ളയടിക്കപ്പെട്ട് ലണ്ടനില്‍ എത്തിച്ചേരുകയുണ്ടായി. 1757-ന്‍റെയും 1815-ന്‍റെയും ഇടയില്‍ ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് എത്തിയ പണത്തിന് യാതൊരു കണക്കുമില്ല. (ഉദ്ധരണി നഖ്ശെ ഹയാത്ത്). 
1799-ല്‍ മൈസൂറിലെ ശ്രീരംഗ പട്ടണത്തില്‍ ടിപ്പുസുല്‍ത്താന്‍ (റ) ശഹീദാക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ രക്ത സാക്ഷിത്വത്തിന് ശേഷം ബ്രിട്ടീഷുകാര്‍ ഹൈന്ദവ-മുസ്ലിം സ്ത്രീകളെ കൂട്ടമായി ബലാല്‍സംഗം ചെയ്യുകയും ഖജനാവുകള്‍ മുഴുവന്‍ കൊള്ളയടിക്കുകയും ചെയ്തു. സല്‍ത്തനത്തെ ഖുദാദാദ് എന്ന ഗ്രന്ഥത്തിന്‍റെ 323 മുതല്‍ 330 പേജ് വരെയും ഇതിന്‍റെ വിശദീകരണം വന്നിട്ടുണ്ട്. ഇംഗ്ലീഷുകാരായ പണ്ഡിതരില്‍ നിന്നുള്ള ഉദ്ധരണികളാണ് അതില്‍ കൊടുത്തിട്ടുള്ളതെന്ന് ശ്രദ്ധേയമാണ്. 
പടച്ചവനെ ഭയക്കുകയും പടപ്പുകളെ സ്നേഹിക്കുകയും ഭൗതിക വസ്തുക്കളോട് വിരക്തി പുലര്‍ത്തുകയും ഹൈന്ദവരുടെയും മുസ്ലിംകളുടെയും മനസ്സുകളില്‍ ഭരണം നടത്തുകയും ചെയ്ത പടച്ചവന്‍റെ ആത്മമിത്രത്തെ കൊള്ളക്കാരനായി കാണുന്ന ടി.വി. അവതാരകന്‍ സുവര്‍ണ്ണ പക്ഷിയായ ഇന്ത്യയുടെ സമ്പത്തിന്‍റെ ഖജനാവുകള്‍ കൊള്ളയടിച്ച് ഇംഗ്ലണ്ടിലേക്ക് കടന്നുകളയുകയും ഇന്ത്യയെ ദാരിദ്ര്യത്തിലേക്കും ഇന്ത്യക്കാരെ അടിമത്വത്തിലേക്കും തള്ളിയിടുകയും ചെയ്ത കൊള്ളക്കാരെ കാണാന്‍ കഴിയാത്തത് അത്ഭുതം തന്നെ.! മാത്രമല്ല, ഇന്ത്യയെയും ഇന്ത്യക്കാരെയും അടിമയാക്കിയ ആളുകളുടെ ശൈലിയില്‍ സംസാരിക്കുകയും എഴുപത് വര്‍ഷം കഴിഞ്ഞിട്ടും അവരുടെ ഭാഷയും സംസ്കാരവും അഭിമാനകരമായി കാണുകയും ചെയ്യുന്ന അവതാരകനും അദ്ദേഹത്തെ പോലെയുള്ളവരും ഇന്നും കൊള്ളക്കാരുടെ അടിമത്വം പേറുകയാണെന്നാണ് മനസ്സിലാകുന്നത്. പക്ഷെ, ഈ അടിമത്വത്തിന്‍റെ നിന്ദ്യത മനസ്സിലാക്കാന്‍ പോലും സാധിക്കാത്ത നിലയില്‍ ഇവര്‍ക്ക് അന്ധത ബാധിച്ചിരിക്കുന്നു. മാത്രമല്ല, രാജ്യത്തെ ഒരു വരേണ്യ വര്‍ഗ്ഗം ബ്രിട്ടീഷുകാരോട് വലിയ സ്നേഹവും ആദരവും പുലര്‍ത്തിക്കൊണ്ട് വീണ്ടും ഒരിക്കല്‍ കൂടി രാജ്യത്തെ കൊള്ളയടിക്കുകയും ഇന്ത്യയിലെ സാധു ജനങ്ങളുടെ ആയിരമായിരം കോടികളും കൊണ്ട് അഭയ സ്ഥാനമായ ഇംഗ്ലണ്ടിലേക്കും മറ്റും ചെന്ന് ചേര്‍ന്നതും ഇവര്‍ക്ക് ഒരു പ്രശ്നമേയല്ല. രാജ്യത്തെ കൊള്ളയടിച്ച് യൂറോപ്പിലേക്ക് ഓടിയ പുതിയ കള്ളന്മാരുടെയും കൊള്ളക്കാരുടെയും പേര് വിവരങ്ങള്‍ അടുത്ത ദിവസം പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കപ്പെട്ടു. അതില്‍ ഖാജാ അജ്മീരിയോ അനുയായികളോ ആരുമില്ല എന്നറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ടി.വി. ആങ്കറിനെയും അയാളെ പോലെ വര്‍ഗ്ഗീയത പുറപ്പെടുവിച്ച് രാജ്യത്തെ മലീമസമാക്കുന്ന ആളുകളെയും ഒരു കാര്യം വ്യക്തമമായി അറിയിക്കാന്‍ ആഗ്രഹിക്കുന്നു. സുല്‍ത്വാനുല്‍ ഹിന്ദ് ഖാജാ ഗരീബ് നവാസ് അജ്മീരിയുടെയും മഹാനരെ പോലുള്ളവരുടെയും ജീവിതം അങ്ങേയറ്റം പരിശുദ്ധവും സമുന്നതവുമാണ്. അവരുടെ അനുയായികളായ ഒരാളെ പോലും രാജ്യത്തെ കൊള്ളയടിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്നവരായി നിങ്ങള്‍ക്ക് ഒരിക്കലും കാണാന്‍ സാധിക്കുന്നതല്ല. 
അവസാനമായി, പൈശാചിക മനസ്സ് പുലര്‍ത്തുന്ന ആങ്കറോട് ആത്മാര്‍ത്ഥമായി ഒരു ഉപദേശം കൂടി നടത്തുന്നു: ഇത്തരം നീചവൃത്തികളില്‍ നിന്നും പശ്ചാത്തപിച്ച് മടങ്ങുക. നല്ല കാര്യങ്ങള്‍ പറഞ്ഞ് രാജ്യത്തെ നന്മയിലേക്ക് നയിക്കുക. മഹാനായ ഖാജാ അജ്മീരിയോട് പുലര്‍ത്തിയ നിന്ദ്യമായ സമീപനത്തിന്‍റെ പേരില്‍ പടച്ചവന്‍റെ ഭയാനക ശിക്ഷ നിങ്ങള്‍ക്കുണ്ടാകുമോ എന്ന് ഭയമുണ്ട്. ആകയാല്‍ ഇത്തരം പരിപാടികള്‍ നിര്‍ത്തുക. അനുവദനീയമായ വഴിയിലൂടെ സമ്പത്ത് സമ്പാദിച്ച് സ്വയം സന്തോഷത്തില്‍ ജീവിക്കുകയും ഭാര്യ-മക്കളെ വളര്‍ത്തുകയും അന്തസ്സുള്ള ജീവിതം നയിക്കുകയും ചെയ്യുക.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...