Friday, January 12, 2018

ശിയാഇസം: കേരളീയ മുസ് ലിംകള്‍ക്ക് ചില വിപല്‍ സന്ദേശങ്ങള്‍.! -അബ്ദുര്‍റഹ് മാന്‍ ആദൃശ്ശേരി


ശിയാഇസം: 
കേരളീയ മുസ് ലിംകള്‍ക്ക് 
ചില വിപല്‍ സന്ദേശങ്ങള്‍.! 
-അബ്ദുര്‍റഹ് മാന്‍ ആദൃശ്ശേരി 
http://swahabainfo.blogspot.com/2018/01/blog-post38.html?spref=tw

ഭരണകൂടങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കുമെതിരില്‍ പലപ്പോഴും ശത്രുക്കള്‍ കുതന്ത്രങ്ങള്‍ മെനയുക അണിയറകള്‍ക്കുള്ളില്‍ വെച്ചായിരിക്കും. തുടക്കത്തില്‍ നിഗൂഢമായ പ്രവര്‍ത്തനശൈലിയായിരിക്കും ഇത്തരം സംഘടനകള്‍ സ്വീകരിക്കുക. വളരെ കരുതലോടെ ദുര്‍ബല വിശ്വാസികളായ ആളുകളെ തെരഞ്ഞുപിടിച്ച് തങ്ങളുടെ വിഷലിപ്തമായ ആശയങ്ങള്‍ അവരില്‍ കുത്തിവെക്കും. വലിയൊരു വിഭാഗം ജനങ്ങള്‍ അവരുടെ കെണിയില്‍ കുടുങ്ങിയ ശേഷമായിരിക്കും പലപ്പോഴും ഭരണകൂടങ്ങളും സമൂഹവും ഇത്തരം ഗൂഢസംഘങ്ങളുടെ പ്രവര്‍ത്തനം തിരിച്ചറിയുക. എന്നാല്‍ അപ്പോഴേക്കും കാര്യങ്ങള്‍ പിടിവിട്ടിരിക്കും.
മുസ് ലിം സമൂഹത്തിന്‍റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഇത്തരത്തിലുള്ള നൂറു കണക്കിന് സംഭവങ്ങള്‍ കാണുവാന്‍ സാധിക്കും. അതതു കാലത്തെ ഭരണനേതൃത്വത്തിന് അവ മുന്‍കൂട്ടി കാണാനോ ഒരിക്കല്‍ സംഭവിച്ച ചരിത്രം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാനോ സാധിച്ചില്ല എന്നത് നമ്മുടെ വിധിവൈപരീത്യമായിരിക്കാം. എന്നാല്‍ ശത്രുക്കളുടെ കുതന്ത്രങ്ങള്‍ മണത്തറിഞ്ഞ് വളരെ തന്ത്രപരമായി ആസൂത്രിത പദ്ധതികളാവിഷ്കരിച്ച് അവയെല്ലാം പരാജയപ്പെടുത്തിയ ഒരാള്‍ നമ്മുടെ ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്നുണ്ട്, ഫാത്തിമികളില്‍ നിന്ന് ഈജിപ്തിനെയും കുരിശുപടയാളികളില്‍ നിന്ന് ഖുദുസിനെയും മോചിപ്പിച്ച സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയത്രെ അത്.
തീര്‍ത്തും പ്രതികൂലമായ സാഹചര്യത്തില്‍ അതിസമര്‍ത്ഥമായി കരുക്കള്‍ നീക്കി അധികാരത്തിലേറി ഇസ് ലാം വിരുദ്ധ പ്രവണതകളുടെ അടിവേരറുത്ത തുര്‍ക്കിയിലെ ഉര്‍ദുഗാന്‍, സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ ജൈത്രയാത്രയെ അനുസ്മരിപ്പിക്കുന്നു. സാഹചര്യങ്ങള്‍ അനുകൂലമായിട്ടും അധികാരം വിട്ടൊഴിയേണ്ടിവന്ന മുഹമ്മദ് മുര്‍സി നമ്മെ ഓര്‍മ്മിപ്പിക്കുന്നത് പ്രസ്തുത ആസൂത്രണ മികവിന്‍റെ അഭാവത്തെയാണെന്ന് പറയാം.
ഇസ് ലാമിക സമൂഹത്തെ അറ്റമില്ലാത്ത ദുരന്തങ്ങളിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ടത് ശിയാഇസം എന്ന ഗൂഢപ്രസ്ഥാനം രംഗത്തുവന്നതോടു കൂടിയായിരുന്നു.
ശാന്തിയും സമാധാനവും മുഖമുദ്രയാക്കിയ ഒരു മതത്തിന്‍റെ ചരിത്രവും വര്‍ത്തമാനവും കലാപ കലുഷിതവും നിണമണിഞ്ഞതുമാവാന്‍ കാരണമെന്ത്? മുസ് ലിം രാഷ്ട്രങ്ങളില്‍ നിലക്കാത്ത വെടിയൊച്ചകള്‍ക്കും സ്ഫോടനങ്ങള്‍ക്കും രക്തരൂക്ഷിത കലാപങ്ങള്‍ക്കും കാരണക്കാരാരാണ്? ഈ ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താന്‍ തുനിയുകയാണെങ്കില്‍ അതിന്‍റെ പിറകിലെ യഥാര്‍ത്ഥ ശക്തികള്‍ ശിയാഇസമെന്ന ഭീകരപ്രസ്ഥാനമാണെന്ന് കണ്ടെത്താന്‍ സാധിക്കും. സമാധാനത്തിലേക്ക് ക്ഷണിക്കുന്ന മുസ്ലിംകളുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തിയതാരാണെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട ബാധ്യത നമുക്കില്ലേ?
നൂറുകണക്കിന് ജാതി മതങ്ങളും എണ്ണിയാലൊടുങ്ങാത്ത ആദര്‍ശ വിശ്വാസികളും ഒരുമിച്ച് ജീവിക്കുന്ന ഇന്ത്യയില്‍ നടക്കുന്നതിന്‍റെ പതിന്മടങ്ങ് കലാപങ്ങളും സംഘര്‍ഷങ്ങളും ജനസംഖ്യയുടെ സിംഹഭാഗവും മുസ്ലിംകള്‍ മാത്രമുള്ള ഇറാഖിലും പാക്കിസ്ഥാനിലും സിറിയയിലും നടക്കാന്‍ കാരണമെന്ത്? അതിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ സമാധാനത്തിന് നിലകൊള്ളുന്ന ഇസ് ലാമിന്‍റെ ആദര്‍ശ ശരീരത്തില്‍ ആഴ്ന്നിറങ്ങിയ ശിയാഇസം എന്ന ജൂതപദ്ധതിയെക്കുറിച്ച് അന്വേഷിക്കേണ്ടിവരും. യമനീ പിതാവിനും എത്യോപ്യക്കാരിയായ മാതാവിനും ജനിച്ച അബ്ദുല്ലാഹിബ്നു സബഅ് എന്ന ജൂതനാണ് ശിയാഇസത്തിന്‍റെ സൂത്രധാരന്‍. ചരിത്രത്തില്‍ നിഗൂഢത പരത്തിക്കഴിയുന്ന ഈ വ്യക്തിത്വത്തെക്കുറിച്ച് പല അഭിപ്രായഭിന്നതകളുമുണ്ടെങ്കിലും ഹിജ്റ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച അറബി പണ്ഡിതന്‍ അല്‍ ജാഹിള്/ഹി. 255 മൂന്നാം നൂറ്റാണ്ടിലെ പ്രമുഖ ശീഈ പണ്ഡിതന്‍ നൂബഹ്തി ചരിത്രകാരന്മാരായ ത്വബരി, ഇബ്നു ഖല്‍ദൂന്‍, ശഹറസ്ഥാനി, മഖ്രീസി എന്നിവരെല്ലാം പ്രസ്തുത ചരിത്ര വ്യക്തിത്വത്തെക്കുറിച്ച് വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ജൂതപൈതൃകം മറച്ചുവെക്കാനിഷ്ടപ്പെടുന്ന ശിയാക്കള്‍ അബ്ദുല്ലാഹിബ്നു സബഇന്‍റെ അസ്ഥിത്വത്തെ തന്നെ നിരാകരിക്കുവാന്‍ ശ്രമിക്കാറുണ്ട്.

ചരിത്രവും വിശ്വാസാചാരങ്ങളും 
ഹസ്രത്ത് ഉസ്മാന്‍(റ)യുടെ കാലത്താണ് ഇബ്നു സബഅ് ഇസ് ലാമിക വിശ്വാസിയായി പ്രത്യക്ഷപ്പെട്ടത്. മദീനയില്‍ തന്‍റെ പദ്ധതികള്‍ വിജയിപ്പിക്കാനാവില്ലെന്ന് കണ്ട അദ്ദേഹം ഇസ് ലാമിക രാഷ്ട്രത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ചുറ്റിക്കറങ്ങി ജനങ്ങളെ ഖലീഫ ഉസ്മാന്‍(റ)ന്നെതിരില്‍ ഇളക്കിവിടുവാന്‍ തുടങ്ങി. "ഈസാ(അ) തിരിച്ചുവരുമെന്ന് വിശ്വസിക്കുന്ന നിങ്ങള്‍ എന്തുകൊണ്ട് മുഹമ്മദ് നബി(സ) തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നില്ല? നബി കുടുംബം (അലി) നിങ്ങളിലുണ്ടായിട്ടും മറ്റുള്ളവര്‍ നിങ്ങളെ ഭരിക്കുന്നു. അല്ലാഹുവിന് ആയിരം പ്രവാചകന്മാരുണ്ട്. ഓരോ പ്രവാചകനും ഓരോ വസിയ്യു(നിര്‍ദ്ദിഷ്ട പിന്‍ഗാമി)മുണ്ട്. അലിയാണ് നബിയുടെ വസിയ്യ്." സ്വാഭാവികമായും ഇസ് ലാമിനെക്കുറിച്ച് വേണ്ടത്ര മനസ്സിലാക്കാത്തവരും പുതുതായി ഇസ്ലാമിലേക്കു കടന്നുവന്നവരും ഇബ്നു സബഇന്‍റെ ദുര്‍ബോധനത്തില്‍ കുടുങ്ങി. ആദ്യം ബസറ, കൂഫ തുടങ്ങിയ പ്രദേശങ്ങളിലും പിന്നീട് ശാമിലും തന്‍റെ വിഷലിപ്തമായ ആശയങ്ങള്‍ പ്രചരിപ്പിച്ച അദ്ദേഹം പിന്നീട് ഈജിപ്തിലെത്തി. അദ്ദേഹത്തിന്‍റെ ചിന്തകള്‍ക്കു വളക്കൂറുള്ള മണ്ണായിരുന്നു അത്. സാധാരണക്കാരില്‍ പലരും ഇസ്ലാമിനോട് വിരോധം വെച്ചു പുലര്‍ത്തുന്ന മറ്റുചിലരും പ്രസ്തുത ആശയങ്ങളില്‍ ആകൃഷ്ടരായി. "റസൂല്‍ അന്ത്യപ്രവാചകനും അലി അവസാന വസിയ്യുമാണ്. നബിയുടെ വസിയ്യത്ത് പാലിക്കാത്തതും വസിയ്യിനെ ധിക്കരിക്കലുമാണ് ഏറ്റവും വലിയ പാതകം." ഇങ്ങനെ പോയി ഇബ്നു സബഇന്‍റെ ദുര്‍ബോധനങ്ങള്‍. അതു ഫലം കണ്ടു. ഈജിപ്ത്, ബസറ, കൂഫ, ശാം എന്നീ പ്രദേശങ്ങളില്‍ നിന്നും മദീനയിലെത്തിയ തന്‍റെ അനുയായികള്‍ ഉസ്മാന്‍(റ)നെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തി. ശിയാക്കള്‍ അന്നു തുടങ്ങിയ രക്തക്കളികള്‍ ഇന്നും നിര്‍ബാധം തുടരുന്നു. പാക്കിസ്ഥാനിലും, ഇറാഖിലും സിറിയയിലും ലബനാനിലും അതിന്‍റെ തനിയാവര്‍ത്തനങ്ങളാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. വളരെ അടുത്ത ഭാവിയില്‍ തന്നെ യമനിലും ബഹ്റൈനിലും കുവൈത്തിലും സഊദിയിലും പിന്നീട് മറ്റനേകം മുസ് ലിം രാഷ്ട്രങ്ങളിലും നമുക്കത് കാണേണ്ടി വരും.
മറ്റു മതങ്ങളില്‍ നുഴഞ്ഞുകയറി കലാപങ്ങള്‍ സൃഷ്ടിക്കുക ജൂതന്മാരുടെ പ്രധാന ഹോബിയാണ്. ക്രിസ്തു മതത്തിന്‍റെ കടുത്ത വിമര്‍ശകനായിരുന്ന പൗലോസ് യേശുവിന്‍റെ ഉയിര്‍പ്പിന് ശേഷം ക്രിസ്തുമതം സ്വീകരിച്ചതോടെയാണ് ത്രിയേകത്വവാദം അവതരിപ്പിച്ച് ക്രിസ്തുമതത്തില്‍ ബഹുദൈവ സിദ്ധാന്തം നടപ്പിലാക്കിയത്. ഇസ്ലാമില്‍ നുഴഞ്ഞുകയറി ജൂതന്‍ ഇബ്നു സബഅ് ചെയ്തതും അതു തന്നെയായിരുന്നു. ഇസ്ലാമിനെ ശരിയാംവണ്ണം ഗ്രഹിക്കാതെ മതം സ്വീകരിച്ചവരും സ്വോദ്ദേശ്യത്തോടെയല്ലാതെ ഇസ്ലാം സ്വീകരിച്ചവരുമായിരുന്നു ശിയാഇസം സ്വീകരിച്ചവര്‍. പേര്‍ഷ്യന്‍ ദേശീയതയുടെ ഭക്തന്മാരായിരുന്നു അതില്‍ ആകൃഷ്ടരായ വേറെ ചിലര്‍.
ഇസ്ലാം, പേര്‍ഷ്യന്‍ സാമ്രാജ്യത്തെ തകര്‍ത്ത് വെന്നിക്കൊടി നാട്ടിയപ്പോള്‍ അടങ്ങാത്ത അരിശം തീര്‍ക്കാന്‍ അവര്‍ കണ്ടെത്തിയ ഉപാധിയായിരുന്നു ശിയാഇസമെന്ന വിചാരധാര. ഇസ്ലാമിന് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയാത്ത അവതാരസിദ്ധാന്തം, അലിയുടെ ദിവ്യത്വം തിരോധാനവും തിരിച്ചുവരവും (റുജ്അ) തുടങ്ങിയ ഹൈന്ദവ പേര്‍ഷ്യന്‍ വിശ്വാസാചാരങ്ങള്‍ പുലര്‍ത്തുന്ന ഒരു പ്രസ്ഥാനമാണത്. ഖറാമിത, ഇസ്മാഈലിയ്യ, നുസൈരി, ദൂറൂസ് തുടങ്ങിയ തീവ്രവാദികളും താരതമ്യേന മിതവാദികളായ സൈദികള്‍ വരെ പലതരം അവാന്തരവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പ്രസ്ഥാനത്തിന്‍റെ പൊതുബോധം ഇസ്ലാം വിരുദ്ധ പേര്‍ഷ്യന്‍ ജൂത ആശയങ്ങളാണ്.
ഇസ്നാ അശ്രി, റാഫിളീ എന്നീ പേരിലറിയപ്പെടുന്ന പന്ത്രണ്ട് ഇമാമുകളില്‍ വിശ്വസിക്കുന്ന ഭൂരിപക്ഷ വിഭാഗമാണ് ഇറാന്‍, ഇറാഖ്, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ അധിവസിക്കുന്ന പ്രബലവിഭാഗം. തങ്ങളുടെ ഇമാമുകളിലൂടെയല്ലാതെ വിശ്വാസം പ്രാപിക്കാന്‍ സാധിക്കുകയില്ലെന്നവര്‍ വിശ്വസിക്കുന്നു. ഒരു വേള പ്രവാചകന്മാരേക്കാള്‍ തങ്ങളുടെ ഇമാമുകള്‍ക്കാണിവര്‍ പ്രാമുഖ്യം കല്പിക്കുന്നത്. ഇമാമത്ത് ദൈവദത്തമായ പദവിയാണെന്നവര്‍ വാദിക്കുന്നു. ഇമാമുകള്‍ പാപമുക്തരും ദൈവിക വെളിപാടുകള്‍ ലഭിക്കുന്നവരുമാണ് ഇവരുടെ വീക്ഷണത്തില്‍. തങ്ങളുടെ പന്ത്രണ്ടാമത്തെ ഇമാം ഹസന്‍ അല്‍ അസ്കരി മരിച്ചിട്ടില്ലെന്നും അന്ത്യനാളില്‍ അദ്ദേഹം തിരിച്ചുവരുമെന്നും അവര്‍ വിശ്വസിക്കുന്നു.
പ്രതികൂല ചുറ്റുപാടില്‍ തങ്ങളുടെ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് ജീവിക്കുന്നത് ശിയാഇസത്തിന്‍റെ വിശ്വാസപ്രമാണങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതിനവര്‍ തഖിയ്യ എന്നാണ് പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അലി(റ), അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരുടെ ഖിലാഫത്ത് അംഗീകരിച്ചതെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ഫാത്തിമ(റ)യുടെ കൈവശമുണ്ടായിരുന്ന മുസ്ഹഫ് ഫാത്തിമയാണ് യഥാര്‍ത്ഥ മുസ്ഹഫെന്നും അതില്‍ നിങ്ങളുടെ ഖുര്‍ആനിലെ ഒരക്ഷരം പോലുമില്ലെന്നും സുന്നികള്‍ ഇമാം ബുഖാരിക്ക് നല്‍കുന്ന പ്രാധാന്യം ശിയാക്കള്‍ കല്പിക്കുന്ന അവരുടെ ഇമാം കുലൈനി തന്‍റെ (അല്‍കാഫി പേ. 57)യില്‍ പറയുന്നുണ്ട്.
വിശുദ്ധ ഖുര്‍ആനില്‍ തങ്ങളുടെ അടിസ്ഥാനപ്രമാണമായ ഇമാമത്ത് സിദ്ധാന്തത്തെക്കുറിച്ച് പ്രതിപാദിക്കാത്തതും ശിയാക്കള്‍ മതഭൃഷ്ട് ആരോപിക്കുന്ന സഹാബികളെ പുകഴ്ത്തിപ്പറയുന്നതും തങ്ങളുടെ ഇമാമുമാരുടെ സ്തുതി കീര്‍ത്തനങ്ങളോ അവരുടെ അമാനുഷികതകളോ ഒന്നും തന്നെ പരാമര്‍ശിക്കാത്തതുമൊക്കെയാണ് ഖുര്‍ആനിനെ അവര്‍ക്ക് സ്വീകാര്യമല്ലാതാക്കുന്നത്.
അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍(റ) എന്നിവരടക്കം മുഴുവന്‍ സഹാബികളെയും അവര്‍ ശപിക്കുകയും ഭര്‍ത്സിക്കുകയും ചെയ്യുന്നു. അബൂബക്കര്‍(റ) നബിയുടെ പിറകില്‍ നമസ്കരിക്കുമ്പോള്‍ തന്‍റെ കഴുത്തില്‍ തൂക്കിയിട്ടിരുന്ന വിഗ്രഹത്തിന്മേലായിരുന്നു സുജൂദ് ചെയ്തിരുന്നത്. ശിയാ പണ്ഡിതന്‍ നിഅ്മത്തുല്ലാ അല്‍ജസാഉരി തന്‍റെ (അല്‍ അന്‍വാറുന്നുഅ്മാനിയ്യ വാ 1 പേ. 53) എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ഉമര്‍(റ) സത്യനിഷേധം മറച്ചുവെച്ച് ഇസ്ലാമായി അഭിനയിക്കുകയായിരുന്നു. (നഊദുബില്ലാഹ്) അസ്സിറാത്തുല്‍ മുസ്തഖീം 3-129ല്‍ ശൈഖ് സൈനുദ്ദീന്‍ നബാതി പറയുന്നു.
സല്‍മാനുല്‍ ഫാരിസി, അബൂദര്‍റുല്‍ ഗിഫാരി, മിഖ്ദാദുബ്നു അസ്വദ് എന്നിവരല്ലാത്ത മുഴുവന്‍ സഹാബികളും നബി(സ)യുടെ വിയോഗത്തിന് ശേഷം മുര്‍തദ്ദുകളായി (മിര്‍ആത്തുല്‍ ഉഖൂല്‍ 26/213). ശിയാക്കളുടെ ഏറ്റവും പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് ബാഖിര്‍ അല്‍ മജ്ലിസിയുടെതാണ് മേലുദ്ധരിച്ച പരാമര്‍ശം. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, മുആവിയ(റ) എന്നീ നാലു വിഗ്രഹങ്ങളില്‍ നിന്നും ആയിശ, ഹഫ്സ, ഹിന്ദ്, ഉമ്മുല്‍ ഹകം(റ) എന്നീ സ്ത്രീകളില്‍ നിന്നും നാം നമ്മുടെ നിരപരാധിത്വം പ്രഖ്യാപിക്കുന്നു. അവര്‍ ഭൂമുഖത്തെ ഏറ്റവും നികൃഷ്ട ജീവികളാണ്. അവരില്‍ നിന്ന് ഒഴിവായാല്‍ മാത്രമേ അല്ലാഹുവിലും റസൂലിലും ഇമാമുകളിലുമുള്ള വിശ്വാസം പൂര്‍ണമാകൂ. ഹഖുല്‍ യഖീന്‍ പേ. 519, ബാഖിര്‍ അല്‍ മജ്ലിസി.
പ്രവാചകതിരുമേനിയുടെ ആത്മമിത്രങ്ങളും വിശുദ്ധഖുര്‍ആന്‍ പുകഴ്ത്തിപ്പറഞ്ഞ, അല്ലാഹു തൃപ്തിയടഞ്ഞവരും ഇസ്ലാമിന്‍റെ ആദര്‍ശ വ്യക്തിത്വങ്ങളുമായ സഹാബികളോട് അടങ്ങാത്ത പകയും വിദ്വേഷവും വെച്ചു പുലര്‍ത്തുകയും അവര്‍ മതഭൃഷ്ടരാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരെ നമുക്കെങ്ങനെ മുസ്ലിംകളായി അംഗീകരിക്കാനാവും?
ഹസ്രത്ത് ആയിശ(റ)ക്കെതിരില്‍ കപടവിശ്വാസികള്‍ പ്രചരിപ്പിച്ച വ്യാജ ആരോപണത്തെ നിശിതമായി അപലപിക്കുകയും അവരുടെ നിരപരാധിത്വം പ്രഖ്യാപിക്കുകയും ചെയ്ത വിശുദ്ധ ഖുര്‍ആനിനെ ശിയാക്കള്‍ക്ക് എങ്ങനെ അംഗീകരിക്കാന്‍ കഴിയും? എന്നാല്‍ തങ്ങളുടെ യഥാര്‍ത്ഥ ആശയം മറച്ചുവെച്ചുകൊണ്ട് മുസ്ലിംകളുടെ ഖുര്‍ആന്‍ തന്നെയാണ് ശിയാക്കള്‍ ഉപയോഗിക്കുന്നത്. അത് തഖിയ്യയുടെ ഭാഗമാണെന്ന് വിശ്വസിക്കേണ്ടിവരും.
ഇറാന്‍ ഇസ്ലാമിക് റിപബ്ലിക്കിന്‍റെ ബുദ്ധിജീവിയും ശിയാ ചിന്തകനുമായ അലി ശരീഅത്തി എഴുതുന്നത് കാണുക: "പ്രവാചകന്‍ ദിവംഗതനായി അബൂബക്കറും ഉമറും ഭരണചെങ്കോല്‍ തിരിക്കുന്നു, അബ്ദുറഹ്മാനുബിന്‍ ഔഫ്, ഖാലിദ് ബിന്‍ വലീദ്, ഉസ്മാന്‍ സഅദ് ബിന്‍ അബീ വഖാസ് തുടങ്ങിയ ധനാരാധകന്മാരും ധൂര്‍ത്തന്മാരായ ബൂര്‍ഷ്വാസികളും ഗൗരവമില്ലാത്ത തമാശക്കാരും ഭക്തിയില്ലാത്ത ക്രൂരന്മാരും. ജനങ്ങളുടെയും ഇസ്ലാമിന്‍റെയും ഗതിയെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തികള്‍. അപ്പോള്‍, അലി നാളെ നടക്കാന്‍ പോകുന്ന ചതിയുടെയും വഞ്ചനയുടെയും അവസ്ഥകള്‍ മുന്നില്‍ കണ്ട് ആധിയോടുകൂടി വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ ഒഴിഞ്ഞിരുന്നു." (അതാണ് ഫാതിമ പേ. അലി ശരീഅത്തി) വിശുദ്ധ ഖുര്‍ആന്‍ ഹസ്രത്ത് ആയിശ(റ)യുടെ നിരപരാധിത്വം തെളിയിച്ചതിന് ശേഷം അവരെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ മതനിഷേധികളാണെന്ന് പണ്ഡിതന്മാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടതാണ് കാരണം. അവര്‍ വിശുദ്ധ ഖുര്‍ആനിനെയാണ് നിരാകരിക്കുന്നത്. തഫ്സീറുല്‍ ഖുര്‍ആനില്‍ അളീം 3/289, ഇബ്നുകസീര്‍.
എന്നാല്‍ ശിയാക്കള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ആയിശക്കെതിരില്‍ വ്യഭിചാരാരോപണം തുടര്‍ന്നുകൊണ്ടിരിക്കുന്നു. വിശ്വാസത്തിന്‍റെ അവസാനത്തെ തരിമ്പെങ്കിലും ബാക്കിയുള്ള ശിയാ അനുകൂലികള്‍ ഇതെങ്ങനെ ന്യായീകരിക്കും?
ശിയാക്കളുടെ പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് അല്‍മജ്ലിസി തന്‍റെ തഫ്സീറില്‍ 'ആയിശയുടെയും ഹഫ്സയുടെയും അവസ്ഥകള്‍' എന്ന പേരില്‍ ഒരധ്യായം തന്നെ രചിച്ചിട്ടുണ്ട്. അതില്‍ ആയിശ(റ)യെ അപകീര്‍ത്തിപ്പെടുത്തുന്ന പതിനേഴ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ പലതും അവര്‍ക്കെതിരില്‍ വ്യഭിചാരാരോപണം ഉന്നയിക്കുന്നതാണ്. വിശദീകരണത്തിന് ബിഹാറുല്‍ അന്‍വാര്‍ 22/227, 245, 247 പേജുകള്‍ നോക്കുക. സഹാബികളെ അവിശ്വാസികളായി മുദ്ര കുത്തുന്ന ഇവര്‍ക്ക് തങ്ങളുടെ ഇമാമുകളെക്കുറിച്ചുള്ള വിശ്വാസം എന്താണെന്ന് നോക്കാം. "അവര്‍ (ഇമാമുകള്‍) പ്രവാചകന്മാരേക്കാള്‍ ഉന്നതരാണ്" അല്‍ബിഹാര്‍ 26/139, അല്‍മജ്ലിസി.
"പ്രവാചകന്മാരുടെ പ്രാര്‍ത്ഥനകള്‍ അല്ലാഹു സ്വീകരിക്കാന്‍ കാരണം അവരോട് തവസ്സുലാക്കിയതുകൊണ്ടും അവരുടെ ശുപാര്‍ശ തേടിയതുകൊണ്ടുമാണ്." (അല്‍ ബിഹാര്‍ 26/29)
"അവര്‍ക്ക് മരിച്ചവരെ ജീവിപ്പിക്കാനും കുഷ്ഠരോഗം പോലുള്ള മാറാവ്യാധികള്‍ സുഖപ്പെടുത്താനും കഴിയും." (അല്‍ ബിഹാര്‍ 26/29).
"ആകാശഭൂമികളിലും സ്വര്‍ഗനരകങ്ങളിലും സംഭവിക്കുന്ന എല്ലാം അവര്‍ക്കറിയാം. കഴിഞ്ഞതും വരാനിരിക്കുന്നതുമെല്ലാം അവര്‍ അറിയുന്നതാണ്." അല്‍കാഫി 1/316 അല്‍കുലൈനി.
"തങ്ങള്‍ എപ്പോഴാണ് മരിക്കുകയെന്നവര്‍ക്കറിയാം തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് അവര്‍ മരണം വരിക്കുക." അല്‍കാഫി 1/313.
"അലിയ്യുന്‍ മിന്നീവഅനമിന്‍ അലി (ഞാന്‍ അലിയുടെതും അലി തന്‍റെതുമാണ്) എന്ന ഹദീസാണ് അലി നബിയുടെ വസിയ്യു (പിന്‍ഗാമി)ണെന്നതിന് പ്രമാണമായി ഉദ്ധരിക്കുന്നത്. എന്നാല്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ അലിയോടുള്ള തന്‍റെ ബന്ധുത്വവും സ്നേഹവും എടുത്തുപറയുകയുമാണ് പ്രവാചകന്‍ ഈ പ്രയോഗത്തിലൂടെ നിര്‍വ്വഹിച്ചത് എന്ന് കാണാം, കാരണം പലപ്പോഴും പലരോടും ഇതേ പ്രയോഗങ്ങള്‍ പ്രവാചകന്‍ നടത്തിയിട്ടുണ്ട്. ഒരു യുദ്ധത്തില്‍ രക്തസാക്ഷിയായ നിസ്വനായ ജുലൈബീബിനെ കുറിച്ച് ഇവന്‍ എന്‍റെതും ഞാന്‍ ഇവന്‍റേതുമാണ്." (മുസ്ലിം 2472) എന്ന് പ്രവാചകന്‍ പറഞ്ഞതായി കാണാം. ഒരിക്കല്‍ അബൂ മൂസാ അല്‍ അശ്അരിയുടെ കുടുംബങ്ങളെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞു. "അവര്‍ എന്‍റെതും ഞാന്‍ അവരുടെതുമാണ്." (ബുഖാരി, മുസ്ലിം)
'ഞാന്‍ നിങ്ങളില്‍ രണ്ടു കാര്യം ഉപേക്ഷിക്കുന്നു അവ മുറുകെ പിടിച്ചു ജീവിച്ചാല്‍ നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയില്ല. അല്ലാഹുവിന്‍റെ ഗ്രന്ഥവും എന്‍റെ കുടുംബവുമത്രെ അത്' എന്ന ഹദീസാണ് ശിയാക്കള്‍ തങ്ങളുടെ ആശയം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു പിടിവള്ളി. ഈ ഹദീസ് എത്രമാത്രം സ്വീകാര്യവും, പ്രായോഗികവുമാണ് എന്നത് അവഗണിച്ചാലും "ഞാന്‍ രണ്ട് കാര്യങ്ങള്‍ ഉപേക്ഷിക്കുന്നു. അവ മുറുകെ പിടിച്ച് ജീവിച്ചാല്‍ നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയില്ല. അല്ലാഹുവിന്‍റെ ഗ്രന്ഥവും എന്‍റെ ചര്യയും" എന്ന ഹദീസുമായി ഇതെങ്ങനെ യോജിക്കും എന്നിവയെല്ലാം ഹദീസ് പണ്ഡിതന്മാര്‍ക്ക് വിടുന്നു.
കാര്യം ശിയാക്കള്‍ വാദിക്കുന്നതു പോലെയാണെങ്കില്‍ പ്രവാചകന്‍ ദിവംഗതനായപ്പോള്‍ തന്‍റെ പിന്‍ഗാമിയായി പ്രവാചക പിതൃവ്യന്‍ അബ്ബാസിനെ വാഴിക്കാന്‍ ഒരു മുസ്ലിമിനും അദ്ദേഹത്തിന് തന്നെയും തോന്നാതിരുന്നത് എന്തുകൊണ്ട്? പ്രവാചകന് ശേഷം അധികാരം തങ്ങള്‍ക്ക് വേണമെന്ന് അബ്ബാസോ തന്‍റെ മക്കളോ അവകാശപ്പെട്ടിരുന്നോ? അപ്പോള്‍ പ്രശ്നം അതല്ല. ഹുസൈന്‍(റ)ന്‍റെ പേര്‍ഷ്യന്‍ ഭാര്യമാരിലുള്ള (അവസാനത്തെ പേര്‍ഷ്യന്‍ രാജാവായ യസ്ദ്ജുര്‍ദ് മൂന്നാമന്‍റെ മകളായിരുന്നു ഹുസൈന്‍(റ)വിന്‍റെ ഒരു പത്നി) മക്കളിലൂടെ പേര്‍ഷ്യന്‍ ദേശീയതയെ അരക്കിട്ടുറപ്പിക്കുകയാണ് ഇവരുടെ ഗൂഢോദ്ദേശ്യം. പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസിക്ക് അമിത പ്രാധാന്യം നല്‍കുന്നതും അദ്ദേഹത്തിന് വഹ്യ് ലഭിച്ചിരുന്നു എന്നും അവര്‍ വിശ്വസിക്കുന്നു (രിജാലുല്‍കശ്ശി പേ. 21) ചില തീവ്ര ശിയാവിഭാഗങ്ങള്‍ അദ്ദേഹത്തില്‍ ദിവ്യത്വവും ആരോപിക്കുന്നുണ്ട്.
"ഞാന്‍ ആരുടെ മിത്രമാണോ അലിയും അവരുടെ മിത്രമാണ്" എന്ന് ഗദീര്‍ഖം എന്ന സ്ഥലത്തുവെച്ച് നടത്തിയ പ്രഭാഷണത്തിലെ പ്രവാചകവചനമാണ് ശിയാക്കളുടെ ഏറ്റവും വലിയ തുറുപ്പ്ശീട്ട് സുഹൃത്ത്, ആത്മമിത്രം, ഉടമ, രക്ഷിതാവ്, അടിമമോചകന്‍, മരുമകന്‍ എന്നീ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പദമാണ് മൗല. ഇവിടെ എന്നെ 'മൗലയാക്കിവന്ന് അലിയ്യും മൗലയാണ്' എന്ന പ്രസ്താവനക്ക് അസാധാരണമാനങ്ങള്‍ നല്‍കി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ശിയാക്കള്‍. 'നരകം നിങ്ങളുടെ സങ്കേതവും സഹചാരി (മൗല)യുമാണ് എന്ന് വിശുദ്ധ ഖുര്‍ആന്‍ (ഹദീദ് 15)' പറഞ്ഞിട്ടുണ്ട് ഇതില്‍ മൗലാ എന്ന പ്രയോഗത്തിന് എന്ത് മഹത്വമാണുള്ളത്?
ഇനി ചിന്തിക്കേണ്ട മറ്റൊരു കാര്യം. അഹ്ലുബൈത്ത് അഥവാ പ്രവാചക കുടുംബം ആരാണ്? ഒന്നാമതായി പ്രവാചകപത്നിമാര്‍ പിന്നീട് അബ്ബാസ്. അലി, ജഅ്ഫര്‍, ഹുസൈന്‍ എന്നിവരുടെ കുടുംബങ്ങള്‍ (മുസ്ലിം 2408) എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ അഹ്ലുബൈത്ത് എന്ന് പ്രയോഗിച്ചിട്ടുള്ളത് പ്രവാചകപത്നിമാരെക്കുറിച്ച് മാത്രമാണെന്ന് പ്രസ്തുത പദപ്രയോഗം നടത്തിയ സൂക്തത്തിന്‍റെ മുമ്പും ശേഷവുമുള്ള സൂക്തങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും (അല്‍ അഹ്സാബ് 33) സ്വീകാര്യമായ പല ഹദീസുകളിലും അലി(റ)യുടെ മഹത്വത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അപ്രകാരം തന്നെ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, മുആവിയ(റ) എന്നിവരുടെ മഹത്വങ്ങള്‍ ധാരാളം ഹദീസുകളില്‍ പ്രതിപാദിച്ചിട്ടുണ്ട്.
എന്നാല്‍ ശിയാക്കള്‍ കെട്ടിച്ചമച്ച പലതും ഹദീസുകളായി യാതൊരു തത്വദീക്ഷയും കൂടാതെ നമ്മുടെ മതവേദികളില്‍ മുഴങ്ങിക്കേള്‍ക്കാറുണ്ട്. 'ഞാന്‍ വിജ്ഞാനത്തിന്‍റെ പട്ടണമാണ് അലി അതിന്‍റെ കവാടമാണ്.' 'അലി എന്‍റെ സഹോദരനും വസിയ്യും, ഖലീഫയുമാണ്. അദ്ദേഹത്തെ ശ്രവിക്കുകയും അനുസരിക്കുകയും ചെയ്യുക.' 'ദുല്‍ഫുഖാര്‍ അല്ലാതെ വാളില്ല അലി അല്ലാതെ യുവാവില്ല.' 'അലിയോടുള്ള സ്നേഹം നന്മയാണ്. അതോടൊപ്പം തിന്മയില്ല അദ്ദേഹത്തോടുള്ള വെറുപ്പ് നന്മകള്‍ ഉപകരിക്കാത്ത തിന്മയാണ്.' അല്ലാഹു തന്‍റെ മനസ്സില്‍ ചൊരിഞ്ഞതെല്ലാം അലിയുടെ മനസ്സിലും ചൊരിഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള ആയിരക്കണക്കിന് വ്യാജ ഹദീസുകള്‍ നമ്മുടെ ഗ്രന്ഥങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്.
അല്ലാഹുവിന്‍റെയും സൃഷ്ടികളുടെയും ഇടയിലുള്ള മധ്യവര്‍ത്തികളാണ് തങ്ങളുടെ പന്ത്രണ്ട് ഇമാമുകളെന്ന് ശിയാക്കള്‍ വാദിക്കുന്നു. ബിഹാറുല്‍ അന്‍വാര്‍ 23/97 അല്‍മജ്ലിസി. "അവര്‍ അല്ലാഹുവിലെത്താനുള്ള വാതിലുകളും വഴികളുമാണ്. നൂഹിന്‍റെ കപ്പല്‍ പോലെയാണവര്‍. അതില്‍ കയറിയവര്‍ രക്ഷപ്പെട്ടു." ആഖാഇ ദുല്‍ ഇമാമിയ്യ പേ. 98)
അബൂ അബ്ദില്ല (ജഅ്ഫര്‍ സാദിഖ്) പറയുന്നു. ജനങ്ങള്‍ വമ്പിച്ച പരീക്ഷണത്തിലാണ്, ഞങ്ങള്‍ വിളിച്ചാല്‍ അവര്‍ ഉത്തരം നല്‍കില്ല. ഞങ്ങള്‍ അവരെ കൈവിട്ടാല്‍ മറ്റാരെക്കൊണ്ടും അവര്‍ സന്മാര്‍ഗം പ്രാപിക്കില്ല. (അമാലീ അസ്സദൂഖ് പേ. 363)
"ഞങ്ങള്‍ മുഖേന അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചവന്‍ വിജയിച്ചു മറ്റുള്ളവര്‍ മുഖേന പ്രാര്‍ത്ഥിച്ചവന്‍ നശിച്ചു. ഉസൂലുശ്ശീഅ 2/54" മഹാന്മാരെ മധ്യവര്‍ത്തികളാക്കി പ്രാര്‍ത്ഥിച്ചാലേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്ന മൂഢവിശ്വാസം സുന്നി ബഹുജനങ്ങളില്‍ പ്രചരിപ്പിക്കുന്നതില്‍ ശിയാക്കള്‍ എത്രമാത്രം വിജയിച്ചു എന്ന് ആലോചിക്കുക. സുന്നികളുടെ അഖീദ ഗ്രന്ഥങ്ങളിലൊന്നും ഇങ്ങനെ ഒരാദര്‍ശം പഠിപ്പിക്കുന്നില്ല. പിന്നെയെങ്ങനെയാണത് അവരുടെ മുഖ്യചര്‍ച്ചാ വിഷയമായത്? പുണ്യം തേടി മഹാന്മാരുടെ ഖബറുകള്‍ സന്ദര്‍ശിക്കുന്ന പരിപാടിയും ശിയാ സമ്പ്രദായമത്രെ. ഹുസൈന്‍റെ ഖബര്‍ സന്ദര്‍ശിക്കുന്നത് എഴുപത് ഹജ്ജ് ചെയ്യുന്നതിനേക്കാള്‍ പുണ്യകരമാണ് ഫുറൂഉല്‍ കാഫി 1/324 അല്‍കുലൈനി. ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതും പുണ്യം നേടുന്നതും അവരുടെ വിശ്വാസത്തിന്‍റെ അഭിവാജ്യഘടകമാണ്. മുസ്ലിംകള്‍ക്ക് നമസ്കരിക്കുമ്പോള്‍ തിരിഞ്ഞു നില്‍ക്കാനും ഹജ്ജ് കര്‍മം അനുഷ്ഠിക്കാനും ഒരു ഖിബ്ലയാണുള്ളത്. പുണ്യം തേടി യാത്ര പോകാന്‍ മറ്റു രണ്ട് മസ്ജിദുകളും. എന്നാല്‍ ശിയാക്കള്‍ക്ക് ധാരാളം മഖാമുകളും മശ്ഹദുകളും മസാറുകളുമുണ്ട്. പുണ്യം തേടി അവര്‍ അവിടെയെല്ലാം കറങ്ങി നടക്കുന്നു. കേരള മുസ്ലിംകള്‍ ഇത്തരം ശിയാ സമ്പ്രദായങ്ങളില്‍ അകപ്പെട്ടത് കൊണ്ടോട്ടിയിലെ ശിയാ തങ്ങന്മാരുടെ സ്വാധീനഫലമായിരുന്നു. കേരള മുസ്ലിംകളുടെ ഏറ്റവും വലിയ പണ്ഡിതമാതൃകകളായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍റെയും രണ്ടാമന്‍റെയും ഖബറുകള്‍ തന്നെ അതിന് ഏറ്റവും വലിയ തെളിവ്.
ശിയാക്കള്‍ സഹാബികളെക്കുറിച്ച് പുലര്‍ത്തിയ വിശ്വാസങ്ങള്‍
ഇമാം ബാഖിറിന്‍റെ ഒരു ശിഷ്യന്‍ ശൈഖാനി (അബൂബക്കര്‍, ഉമര്‍) എന്നിവരെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞുവത്രെ. നിങ്ങള്‍ എന്നോട് ചോദിച്ച രണ്ട് പേരോടും വെറുപ്പ് പുലര്‍ത്താതെ നമ്മില്‍ ഒരാളും മരിച്ച് പോയിട്ടില്ല. നമ്മിലെ പ്രായമായവര്‍ കുഞ്ഞുങ്ങളോട് അത് കല്‍പിക്കുന്നു. അവര്‍ നമ്മുടെ (നബി കുടുംബത്തിന്‍റെ) അവകാശം കവര്‍ന്നെടുത്തവരാണ്. ആദ്യമായി നമ്മുടെ പിരടിയില്‍ കയറിയവര്‍ അവരാണ്. അല്ലാഹു സത്യം നമുക്കുണ്ടായ പ്രശ്നങ്ങളും പരീക്ഷണങ്ങളും അവര്‍ ഉണ്ടാക്കിയതാണ്. അവര്‍ക്ക് അല്ലാഹുവിന്‍റെയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപം ഉണ്ടാകട്ടെ. (റൗള പേ. 115 അല്‍കുലൈനി)
പ്രവാചകന്‍റെ വിയോഗാനന്തരം ജനങ്ങള്‍ അബൂബക്കര്‍(റ)ന് ബൈഅത്ത് ചെയ്തപ്പോള്‍ അതില്‍ പങ്കെടുക്കാതെ സല്‍മാനുല്‍ ഫാരിസി അലി(റ)യുടെ അടുത്തെത്തിയത്രെ ആരാണ് അബൂബക്കര്‍(റ)ന് ആദ്യം ബൈഅത്ത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ വടി കുത്തിപ്പിടിച്ച് വന്ന ഒരു വൃദ്ധനായിരുന്നു എന്ന് മറുപടി പറഞ്ഞ സല്‍മാന്‍(റ)നോട് അതാണ് ശപിക്കപ്പെട്ട പിശാചെന്ന് അലി(റ) പ്രത്യുത്തരം നല്‍കിയെന്നും പ്രസ്തുത ഗ്രന്ഥത്തില്‍ കുലൈനി തുടര്‍ന്നു പറയുന്നുണ്ട്.
പത്താം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശിയാ പണ്ഡിതനും അവരുടെ മുഹദ്ദിസും മുജ്തഹിദുമായിരുന്ന ബാഖിര്‍ അല്‍ മജ്ലിസി തന്‍റെ 'സാദുല്‍മആദി'ല്‍ ഉമര്‍(റ) പ്രവാചകന്‍റെയും കുടുംബത്തിന്‍റെയും ശത്രുവാണെന്ന് അല്ലാഹു പ്രവാചകനെ അറിയിച്ചുവെന്നും അദ്ദേഹത്തിന് അല്ലാഹുവിന്‍റെ ശാപവും ശിക്ഷയും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇറാന്‍ വിപ്ലവ നേതാവ് ഖുമൈനി ഇദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളെ വാനോളം പുകഴ്ത്തുകയും അവ വായിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നത് കാണാം (കശ്ഫുല്‍ അസ്റാര്‍ പേ. 120 ഖുമൈനി). ശിയാ പണ്ഡിതന്‍ മുല്ലാ അല്‍ മജ്ലിസി പന്ത്രണ്ടാമത്തെ ഇമാം ഹസന്‍ അല്‍ അസ്കരിയില്‍ നിന്ന് ഉദ്ധരിക്കുന്ന സുദീര്‍ഘമായ ഒരു കെട്ടുകഥയില്‍ ഇങ്ങനെ പറയുന്നു: അലി(റ), ഹസന്‍(റ), ഹുസൈന്‍(റ) എന്നിവര്‍ ഇരിക്കുന്ന ഒരു സദസ്സില്‍ വെച്ച ഉമര്‍(റ) എന്‍റെ ശത്രുവാണെന്നും ഇതുപോലൊരു ദിവസം അദ്ദേഹം വധിക്കപ്പെടുമെന്നും പ്രവാചകന്‍ പറഞ്ഞതായി ഉദ്ധരിക്കുന്നു. ഈ അക്രമിയായ ഫിര്‍ഔന്‍ (നഊദുബില്ലാഹ്) നരകത്തിലേക്ക് പോകുന്ന ദിവസം എന്‍റെ കുടുംബത്തിന്‍റെ ആഘോഷദിവസമായിരിക്കും. അന്ന് അല്ലാഹു തന്‍റെ അടിമകളുടെ പ്രവൃത്തികള്‍ എഴുതിവെക്കുന്ന മലക്കുകളോട് പാപങ്ങള്‍ രേഖപ്പെടുത്തരുതെന്ന് കല്പിക്കും ഈ കെട്ടുകഥ? ഉദ്ധരിക്കുന്ന ഹുദൈഫ ഇങ്ങനെ പറയുന്നു: പിന്നീട് ഉമര്‍ ചെയ്തു കൂട്ടിയ കുഴപ്പങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായി. അബൂ ലുഅ്ലുഅത്തിന്‍റെ കരങ്ങളിലൂടെ അല്ലാഹു ആ കപടവിശ്വാസിയെ നശിപ്പിച്ചു. ആ കൃത്യം ചെയ്ത കൊലയാളിയെ അല്ലാഹു അനുഗ്രഹിക്കട്ടെ. (സാദുല്‍മ ആദ് 433 - 436)
കഥയറിയാതെ ശിയാഇസത്തെയും ഇറാന്‍ വിപ്ലവത്തെയും കലവറയില്ലാതെ പിന്തുണച്ച എഴുത്തുകാരും പ്രഭാഷകരും വായ തൊടാതെ അവയൊക്കെ വിഴുങ്ങുന്ന പൊതുജനവും ഇനിയെങ്കിലും ശിയാഇസത്തിന്‍റെ തനിനിറം തിരിച്ചറിഞ്ഞെങ്കില്‍. ഈ കെട്ടുകഥയില്‍ നമുക്കെത്ര പാഠങ്ങളുണ്ട് ഇസ്ലാമിനെ കുഴപ്പങ്ങളില്‍ നിന്ന് സംരക്ഷിച്ചുനിര്‍ത്തുന്ന പര്‍വ്വതമെന്ന് റസൂല്‍ വിശേഷിപ്പിച്ച ഉമര്‍(റ) പ്രവാചകന്‍റെ ശത്രുവും അദ്ദേഹം കൊല്ലപ്പെടുന്ന ദിവസം പുണ്യദിനവും! അക്കാരണം കൊണ്ട് തന്നെ മുഴുവന്‍ അടിമകളുടെയും പാപങ്ങള്‍ പൊറുക്കപ്പെടുന്ന ദിനവും ഫാറൂഖിന്‍റെ കൊലയാളിയായ മജൂസി ഇറാന്‍ ദേശീയതയുടെ വക്താവായതിനാല്‍ അനുഗ്രഹീതനും ഈ കഥ ഉദ്ധരിക്കപ്പെട്ട ഇമാം ഹസന്‍ അസ്കരിയും നിവേദകന്‍ ഹുദൈഫയും ഈ കെട്ടുകഥകള്‍ക്കുത്തരവാദികളല്ലെന്ന് മാന്യ വായനക്കാര്‍ മനസ്സിലാക്കണം. മാത്രമല്ല ശിയാക്കള്‍ തങ്ങളുടെ ഇമാമുകളായി അവരോധിക്കുന്ന പന്ത്രണ്ട് ഇമാമുകളും അഹ്ലുബൈത്തില്‍ പെട്ടവരും സുന്നികളും ശിയാഇസവുമായി ബന്ധമില്ലാത്തവരുമായിരുന്നു എന്ന കാര്യവും നാം ഓര്‍ക്കണം. ശിയാക്കള്‍ അവരുടെ പേരില്‍ ആരോപിക്കുന്ന വ്യാജ കഥകളുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ല. നബി കുടുംബത്തിന്‍റെ ശത്രുവായിരുന്നുവെങ്കില്‍ അലി(റ) എങ്ങനെ ഉമറിന് തന്‍റെ മകളെ വിവാഹം കഴിച്ചുകൊടുക്കും. ഉമര്‍(റ)ന്‍റെ ഭരണകാലത്ത് പ്രശ്നപരിഹാരത്തിന് അദ്ദേഹം സമീപിച്ചിരുന്നത് അലിയെയായിരുന്നുവെന്നത് ചരിത്രം. സിദ്ധീഖിനോടും ഫാറൂഖിനോടുമുള്ള ശിയാ വിരോധം സകല സീമകളും ലംഘിച്ച് മുന്നോട്ട് പോകുന്നത് കാണാം. അവസാന ഇമാം പുനരാഗമനം ചെയ്യുമ്പോള്‍ മദീനയില്‍ ചെന്ന് അവരുടെ ഖബറുകളില്‍ നിന്ന് അവരെ എഴുന്നേല്‍പ്പിച്ച് കഴുമരത്തില്‍ തറച്ച് അവരുടെ ശരീരങ്ങള്‍ ചാരമാക്കി പുഴയിലൊഴുക്കാന്‍ കല്പിക്കുമെന്ന സുദീര്‍ഘമായ ഒരു കെട്ടുകഥ അല്ലാമാ ബാഖിര്‍ അല്‍ മജ്ലിസി ഉദ്ധരിക്കുന്നത് കാണാം. (ഹഖുല്‍ യഖീന്‍ പേ. 125) ആയിശ(റ)യും ഹഫ്സയും പ്രവാചകന് നല്‍കിയ വിഷം തീണ്ടിയാണ് പ്രവാചകന്‍ ദിവംഗതനായതെന്ന് ഇതേ ബാഖിര്‍ അല്‍ മജ്ലിസി തന്‍റെ 'ഹയാതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്. ഖുര്‍ആനിനെക്കുറിച്ചും സഹാബികളെക്കുറിച്ചും പ്രവാചക പത്നിമാരെക്കുറിച്ചും ശിയാക്കളുടെ വിശ്വാസം എന്താണെന്ന് ഏകദേശധാരണ വായനക്കാര്‍ക്ക് ലഭിച്ചിരിക്കുമെന്ന് വിചാരിക്കുന്നു. ഇമാമത്ത്, പന്ത്രണ്ട് ഇമാമുകളിലുള്ള വിശ്വാസം റുജ്അ (അവസാനത്തെ ഇമാം അന്ത്യനാളുകളില്‍ തിരിച്ചുവരുമെന്ന വിശ്വാസം തഖിയ്യ (പ്രതികൂല സാഹചര്യങ്ങളില്‍ യഥാര്‍ത്ഥ വിശ്വാസം മറച്ചുവെച്ച് ജീവിക്കല്‍ മുത്അ നിശ്ചിത തുക നല്‍കി നിശ്ചിത കാലയളവില്‍ പരസ്ത്രീ ബന്ധം ഇവയെല്ലാമാണ് ശിയാഇസത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍.
അലി(റ) അടക്കം ശിയാക്കള്‍ തങ്ങളുടെ ഇമാമുകളായി ഗണിക്കുന്ന പന്ത്രണ്ട് പേരും തങ്ങളുടെ കാലഘട്ടങ്ങളിലെ ഖലീഫമാരെ പിന്തുടരുകയും അവര്‍ക്ക് ബൈഅത്ത് ചെയ്യുകയും അവരെ തുടര്‍ന്നു നമസ്കരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം തങ്ങളുടെ വിശ്വാസത്തിനും മനസാക്ഷിക്കും എതിരായി ചെയ്തതാണെന്നാണ് ശിയാക്കളുടെ വിശ്വാസം. പ്രതികൂല സാഹചര്യത്തില്‍ (സുന്നി സമൂഹത്തില്‍) തങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ മറച്ചുവെച്ച് ജീവിക്കുന്നതിനാണ് തഖിയ്യ എന്ന് പറയുന്നത്. സുന്നി സമൂഹങ്ങളില്‍ ശിയാഇസം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരെ നമുക്ക് ഒരിക്കലും തിരിച്ചറിയാന്‍ സാധിക്കില്ല. കാരണം ശിയാ ആചാരങ്ങള്‍ സുന്നിവല്‍ക്കരിക്കപ്പെട്ട കേരളം പോലുള്ള പ്രദേശങ്ങളില്‍ വിശേഷിച്ചും ഹംസ സാഹിബിനും ഡോ. അബൂബക്കറിനും ഒരു തടസ്സവും കൂടാതെ തങ്ങളുടെ ദൗത്യനിര്‍വ്വഹണത്തിന് ഇത് സഹായകമാകുന്നു. തഖിയ്യ എന്ന കപടമുഖം പ്രതികൂല സാഹചര്യത്തില്‍ എടുത്തണിയേണ്ടതു മാത്രമല്ല. അത് അവരുടെ മതത്തില്‍ അത്യന്താപേക്ഷിതമായ ഒരു പുണ്യകര്‍മം കൂടിയാണെന്ന് മനസ്സിലാക്കണം. അവരുടെ ആധികാരിക ഗ്രന്ഥങ്ങള്‍ ഇതേക്കുറിച്ചു പറയുന്നത് കാണുക.
തഖിയ്യ ഇല്ലാത്തവന് മതമില്ല ഉസൂലുല്‍ കാഫി പേ. 482 ഭൂമിയില്‍ തഖിയ്യയെക്കാള്‍ പ്രിയങ്കരമായി എനിക്ക് ഒന്നുമില്ല. ഇമാം ജഅ്ഫര്‍ സാദിഖ് (ഉസൂലുല്‍ കാഫി 483 ഒരു മുനാഫിഖ് (സുന്നി) മരണപ്പെട്ടപ്പോള്‍ ഇമാം ഹുസൈന്‍ ജനാസ നമസ്കാരത്തില്‍ പങ്കെടുക്കുകയും അദ്ദേഹത്തിനെതിരില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഫുറൂഉല്‍ കാഫി 1/99 ഇത്തരം നീചവൃത്തികള്‍ തങ്ങളുടെ ഇമാമുമാര്‍ക്ക് ചാര്‍ത്തി കൊടുക്കുന്നതില്‍ ശിയാക്കള്‍ക്ക് യാതൊരു മടിയുമില്ല എന്നത് ലജ്ജാകരം തന്നെ.
പച്ചയായ ഇസ്ലാം വിരോധം മുഖമുദ്രയാക്കിയ ഈ പ്രസ്ഥാനം, ആശയവൈകല്യങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കലവറ മാത്രമല്ല അങ്ങേ അറ്റത്തെ അശ്ലീലതയും വൃത്തികേടും പ്രചരിപ്പിക്കുന്ന ഒരു പ്രസ്ഥാനവുമാണ്. ബുദ്ധിജീവി വേഷം കെട്ടുന്ന കേരളത്തിലെ ഇസ്ലാമിസറ്റുകള്‍ക്കും ലിബറലുകള്‍ക്കും ഇറാന്‍ ഭക്തരായ പ്രതിരോധ സംഘടനകളുടെ സൂത്രധാരന്മാര്‍ക്കും ഇതെങ്ങനെ ഉള്‍ക്കൊള്ളാനാകും? കുത്തഴിഞ്ഞ ലൈംഗികാഭാസത്തിന്‍റെ വക്താക്കളാണവര്‍. 'മുത്അ' എന്ന ലൈംഗികാഭാസം ശിയാഇസത്തിന്‍റെ അതിപ്രധാനമായ ആചാരമാണ്. നിശ്ചിത തുക നല്‍കി നിശ്ചിത സമയത്തേക്ക് വലിയ്യോ സാക്ഷിയോ കൂടാതെ ഒരു സ്ത്രീയെ കൂടെ പൊറുപ്പിക്കുന്നതിനാണ് ശിയാക്കള്‍ മുത്അ എന്ന് പറയുന്നത്. ഇത് ശിയാ വിശ്വാസപ്രകാരം കേവലം അനുവദനീയം മാത്രമല്ല അങ്ങേയറ്റത്തെ പുണ്യകര്‍മം കൂടിയാണ്. അവരുടെ ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ പറയുന്നത് കാണുക: പ്രവാചകന്‍ പറഞ്ഞു: ഒരിക്കല്‍ മുത്അ ആചരിച്ചവന്‍ ഹസന്‍റെ സ്ഥാനവും രണ്ട് തവണ ആചരിച്ചവന്‍ ഹുസൈന്‍റെ സ്ഥാനവും മൂന്ന് തവണ ആചരിച്ചാല്‍ അലിയുടെ പദവിയും നാല് തവണ ആചരിച്ചവന് എന്‍റെ പദവിയും പ്രാപിക്കുന്നതാണ്. (മിന്‍ഹാജുസ്സ്വാദിഖീന്‍)
ഒരിക്കല്‍ മുത്അ ആചരിച്ചവന്‍ സ്വര്‍ഗാവകാശിയാണെന്നും മുത്അയുടെ ഉദ്ദേശ്യത്തോടെ ഒരു സ്ത്രീയുടെ അരികിലിരിക്കുമ്പോള്‍ അവന്‍ അവളെ പിരിയുന്നത് വരെ ആകാശത്തുനിന്ന് ഒരു മലക്ക് ഇറങ്ങി അവനെ സംരക്ഷിക്കും. അവര്‍ തമ്മിലുള്ള സംസാരം തസ്ബീഹും ഒരാള്‍ മറ്റൊരാളുടെ കരം ഗ്രഹിക്കുന്നതോടെ അവര്‍ പാപമുക്തരാകും. അവന്‍ അവളെ ചുംബിക്കുമ്പോള്‍ ഓരോ ചുംബനത്തിനും ഹജ്ജും ഉംറയും ചെയ്ത പ്രതിഫലം ലഭിക്കും. അവന്‍ അവളെ പ്രാപിക്കുമ്പോള്‍ ഓരോ ആനന്ദത്തിനും പര്‍വതസമാനമായ പ്രതിഫലവും അവന്‍ അതില്‍ നിന്ന് വിരമിക്കുമ്പോള്‍ അല്ലാഹു അവന്‍റെ മലക്കുകളോട് എന്‍റെ ഈ അടിമയെ നോക്കൂ അവന്‍ എഴുന്നേറ്റു കളിച്ചു. എന്നെ ഇലാഹായി അംഗീകരിച്ചിരിക്കുന്നു. ഞാന്‍ അവന്‍റെ പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നതിന് സാക്ഷികളാവുക. അവന്‍റെ ശരീരത്തിലെ രോമങ്ങള്‍ക്ക് തുല്യമായ പ്രതിഫലം ഞാന്‍ അവന് നല്‍കും പതിന്മടങ്ങ് പാപങ്ങള്‍ പൊറുക്കുകയും അത്ര തന്നെ പദവികള്‍ ഉയര്‍ത്തുകയും ചെയ്യും എന്നു പറയുന്നതാണ്. (ഉജാല ഹസന പേ. 14 ബാഖിര്‍ അല്‍മജ്ലിസി).
"ആരെങ്കിലും ഒരു സ്ത്രീയെ മുത്അ നടത്തിയാല്‍ അവന് എഴുപത് ഹജ്ജ് ചെയ്ത പ്രതിഫലമുണ്ട്." ഉജാല പേ. 16
"ഈ പുണ്യകര്‍മം ആരെങ്കിലും വര്‍ധിപ്പിച്ചാല്‍ അല്ലാഹു അവനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തും. അവന്‍ മിന്നല്‍ പിണര്‍ വേഗത്തില്‍ സിറാത്തിലൂടെ സഞ്ചരിക്കുന്നതാണ്. മലക്കുകളുടെ എഴുപത് നിര അവന്‍റെ കൂടെ ഉണ്ടായിരിക്കും. അവരെ കാണുന്നവര്‍ ഇവര്‍ മലക്കുകളോ പ്രവാചകന്മാരോ എന്ന് ചോദിക്കും. അല്ല പ്രവാചകന്‍റെ ചര്യ നടപ്പാക്കിയവരാണ് ഇവര്‍ എന്ന് മറുപടി ലഭിക്കും. വിചാരണ കൂടാതെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും." (ഉജാല 17). "മുത്അ വിവാഹത്തിലുള്ള വിശ്വാസം മതത്തിന്‍റെ അടിസ്ഥാന കാര്യങ്ങളില്‍പെട്ടതാണ്." (കിതാബു മന്‍ ലായഹ് ളുറുഹുല്‍ ഫഖീഹ് 3/366).
ഈ നികൃഷ്ട വൃത്തി ചെയ്യാത്തവരെ അപലപിക്കാനും ശിയാക്കള്‍ ധൈര്യപ്പെടുന്നത് കാണുക: ഇഹലോകത്ത് വെച്ച് മുത്അ ആചരിക്കാത്തവന്‍ അംഗവിഛേദിതനായി അന്ത്യനാളില്‍ ഹാജരാക്കുന്നതാണ്. (മിന്‍ഹാജുസ്സാദിഖീന്‍ 2/495)
ഒരാള്‍ക്ക് എത്ര വേണമെങ്കിലും സ്ത്രീകളുമായി മുത്അ ആചരിക്കാവുന്നതാണ്. ആയിരമോ അതിലധികമോ! (അല്‍ ഇസ്തിബ്സാര്‍ 3/143)
"സാക്ഷികളോ രക്ഷിതാവോ ഇല്ലാതെ കന്യകയുമായി മുത്അ ആചരിക്കാം." ശറാഇഹുല്‍ അഹ്കാം 2/86. മുത്അയില്‍ പിന്‍പ്രവേശവും അനുവദനീയമാണ് (അല്‍ ഇസ്തിബ്സാര്‍ 3/243)
മുത്അക്ക് തിരഞ്ഞെടുക്കുന്ന സ്ത്രീയോട് വിവാഹിതയാണോ വ്യഭിചാരിയാണോ എന്ന് അന്വേഷിക്കേണ്ടതില്ല. (അല്‍ ഇസ്തിബ്സാര്‍ 3/145)
ഒരിക്കല്‍ സഹശയനം നടത്തലാണ് മുത്അയുടെ കുറഞ്ഞ കാലപരിധി. (അല്‍കാഫി 5/460).
ഇസ്ലാമെന്നല്ല ഒരു തരത്തിലുള്ള ധാര്‍മ്മികതക്കും അംഗീകരിക്കാനാകാത്ത തനി ലൈംഗികാഭാസമാണ് ശിയാക്കള്‍ പുണ്യകര്‍മമായി പാടിപ്പുകഴ്ത്തുന്നത് കേരളത്തിലെ ശിയാഇസത്തിന്‍റെ അംബാസിഡര്‍മാര്‍ ഇതൊക്കെ അറിഞ്ഞുതന്നെയാണോ ഈ മൃഗയാ വിനോദത്തെ പ്രമോട്ടു ചെയ്യുന്നത്?
ഇനി കുത്തഴിഞ്ഞ ഈ ലൈംഗിക കേളിയുടെ അനന്തരഫലങ്ങള്‍ എന്താണെന്ന് നോക്കാം:
കുത്തഴിഞ്ഞ ലൈംഗിക സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ പാശ്ചാത്യരാജ്യങ്ങള്‍ അനുഭവിക്കുന്ന അരാജകത്വം ഇറാന്‍ ഇസ്ലാമിക് റിപബ്ലിക്കും അനുഭവിക്കുന്നുണ്ട്! ഇക്കാരണത്താല്‍ അരലക്ഷം അവിഹിത സന്താനങ്ങള്‍ ഇറാനിലുണ്ടെന്ന് മുന്‍ പ്രസിഡണ്ട് റഫ്സഞ്ചാനി പ്രഖ്യാപിക്കുകയുണ്ടായി. മൊസാദ് ഇസ്രായേലിലെ ജാരസന്താനങ്ങളെ ഉപയോഗിച്ച് മറ്റു രാഷ്ട്രങ്ങളില്‍ ചാരപ്രവര്‍ത്തനം നടത്തുന്നത് പോലെ ഇറാനും അവരെ സുന്നി രാഷ്ട്രങ്ങളില്‍ ശിയാഇസം പ്രചരിപ്പിക്കാനും ചാരപ്രവര്‍ത്തനത്തിനും നിയോഗിക്കുന്നു. അപ്രത്യക്ഷനായ തങ്ങളുടെ അവസാനത്തെ ഇമാമിന്‍റെ പ്രതിനിധികളായാണ് മുസ്ലിം ലോകത്ത് ശിയാ പ്രചരണം ലക്ഷ്യം വെച്ച് നടത്തുന്ന നിഗൂഡ പദ്ധതികളില്‍ തങ്ങള്‍ ഭാഗഭാക്കാവുന്നതെന്ന് ജാരസന്തതികളായ ഈ ചാരന്മാരെ ശിയാ മേലാളന്മാര്‍ പറഞ്ഞു വിശ്വസിപ്പിക്കുന്നത്.
ഒരിക്കല്‍ പ്രവാചകന്‍ കിഴക്കുഭാഗത്തേക്ക് ചൂണ്ടിക്കൊണ്ട് "കുഴപ്പം ഇവിടെയാണ് കുഴപ്പം ഇവിടെയാണ്. പിശാചിന്‍റെ കൊമ്പ് പ്രത്യക്ഷപ്പെടുന്ന സ്ഥലം" ഇതാണ് എന്ന് പറഞ്ഞു. (ബുഖാരി 7093 - 3511, മുസ്ലിം 2905) ഈ ഹദീസിന്‍റെ വ്യാഖാനത്തില്‍ ഇമാം നവവിയും (ശറഹ് മുസ്ലിം പേ. 259, വാ. 9) ശാഹ്വലിയ്യുല്ലാഹി ദഹ്ലവിയും ഇത് മദീനയുടെ കിഴക്ക് ദിക്കിലുള്ള ഇറാഖിനെ കുറിച്ചാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. (ഇസാലത്തുല്‍ ഖഫാ അന്‍ ഖിലാഫത്തില്‍ ഖുലഫാ വാ. 1, പേ. 490). ശിയാക്കള്‍ കുഴപ്പങ്ങള്‍ ആസൂത്രണം ചെയ്തത് ഇറാഖില്‍ നിന്നാണല്ലോ. ഇന്നും ശിയാ ഭീകരതയുടെ മുഖ്യതാവളമായി ഇറാഖ് നിലകൊള്ളുന്നു.
ഇസ്ലാമിക ചരിത്രത്തില്‍ അറ്റമില്ലാത്ത രക്തച്ചൊരിച്ചിലുകള്‍ക്ക് തുടക്കമിട്ട ശിയാക്കള്‍ ഹസ്രത്ത് ഉസ്മാന്‍(റ)ന്‍റെ രക്തം ചിന്തിക്കൊണ്ടാണ് അതിന് നാന്ദി കുറിച്ചത്. അദ്ദേഹം സ്വന്തക്കാരെ ഗവര്‍ണര്‍ സ്ഥാനങ്ങളില്‍ വാഴിച്ചുവെന്ന് പ്രചരിപ്പിച്ചാണ് അവര്‍ ഇതിനെ ന്യായീകരിച്ചത്. എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന കാര്യം; തന്‍റെ പന്ത്രണ്ട് ഗവര്‍ണര്‍മാരില്‍ അഞ്ചു പേര്‍ മാത്രമായിരുന്നു തന്‍റെ ഗോത്രമായ ബനൂ ഉമയ്യക്കാര്‍ എന്നാണ്. മുആവിയ(റ), അബ്ദുറഹ്മാന്‍ ബിന്‍ അബീസര്‍അ്, വലീദ് ബ്ന്‍ ഉഖ്ബ, സഈദ് ബിന്‍ ആസ്, അബ്ദുല്ലാഹി ബ്നു ആമിര്‍ എന്നിവരാണവര്‍. ഇവരില്‍ പലരും തന്‍റെ മുന്‍ഗാമിയുടെ കാലത്തെ ആ പദവിയിലിരുന്നവരാണ്. മാത്രമല്ല, ഒരേ സമയം ഇവരെല്ലാവരും പ്രസ്തുത പദവിയില്‍ ഇരുന്നിട്ടുമില്ല. അദ്ദേഹം മരിക്കുമ്പോള്‍ മൂന്ന് പേര്‍ മാത്രമാണ് തന്‍റെ കുടുംബത്തില്‍ പെട്ട ഗവര്‍ണര്‍മാരായി ഉണ്ടായിരുന്നത്. യോഗ്യതയും സാമര്‍ത്ഥ്യവും പരിഗണിച്ച് മറ്റു കുടുംബത്തില്‍ നിന്നുള്ളവരെക്കാള്‍ കൂടുതലായി ബനൂ ഉമയ്യക്കാരെയാണ് പ്രവാചകനും ഗവര്‍ണര്‍മാരായി നിയോഗിച്ചിരുന്നത്. പൗരസ്ത്യ റോമസാമ്രാജ്യം ജയിച്ചടക്കിയ മുആവിയ(റ) ആഫ്രിക്ക ജയിച്ചടക്കിയ അബ്ദുല്ലാഹിബ്നു അബീസര്‍അ്, സഹാബി പ്രമുഖനും ബുദ്ധിമാനുമായ സഈദുബ്നു ആസ്, പേര്‍ഷ്യന്‍ സാമ്രാജ്യവും ഖുറാസാനും സജിസ്താനും ഇസ്ലാമിന് കീഴ്പെടുത്തിയ അബ്ദുല്ലാഹിബ്നു ആമിര്‍. കൂഫയിലെ ഗവര്‍ണറായ ധീരനായ ദിഗ്വിജയി, വലീദ് ബിന്‍ ഉഖ്ബ, അദ്ദേഹത്തിന്‍റെ കൂഫയിലെ ഭവനത്തിന് വാതിലുകളുണ്ടായിരുന്നില്ല പ്രജകള്‍ക്ക് ആരുടെയും അനുമതി കൂടാതെ ഏതു നേരവും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. തന്‍റെ കുടുംബത്തില്‍ പെട്ടുപോയതിന്‍റെ പേരില്‍ പേര്‍ഷ്യയും റോമും ആഫ്രിക്കയും തുര്‍ക്കിസ്ഥാനും ഇസ്ലാമിന് കീഴ്പ്പെടുത്തിയ ഈ മഹാമനീഷികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പദവി തടയേണ്ടതുണ്ടോ?
സ്വന്തക്കാരെ ഗവര്‍ണര്‍മാരായി നിയമിച്ചതിന്‍റെ പേരില്‍ ഉസ്മാന്‍(റ)വിനെതിരില്‍ ജനങ്ങളെ ഇളക്കിവിടുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്ത ശിയാക്കള്‍ ഇന്നും ആ ആരോപണം ആവര്‍ത്തിക്കുന്നു ശിയാവാദങ്ങള്‍ മാത്രം മുഖവിലക്കെടുത്ത് മൗലാനാ മൗദൂദിയെപ്പോലുള്ളവര്‍ പ്രസ്തുത ആരോപണങ്ങള്‍ സുന്നിസമൂഹങ്ങള്‍ക്കിടയിലും പ്രചരിപ്പിച്ചു. അതിന്‍റെ പ്രത്യാഘാതം ഗുരുതരമായി തുടരുന്നു മഹാപണ്ഡിതന്മാരായാ മൗലാനാ മന്‍സൂര്‍ നുഅ്മാനി, അബുല്‍ ഹസന്‍ നദ്വി, ഹുസൈന്‍ അഹ്മദ് മദനി, സുലൈമാന്‍ നദ്വി, തഖീ ഉസ്മാനി, യൂസുഫുല്‍ ഖര്‍ദാവി, വഹീദുദ്ദീന്‍ ഖാന്‍, ശൈഖ് മുഹമ്മദ് യൂസുഫുല്‍ ബിന്നൂരി തുടങ്ങിയവര്‍ മൗദൂദിയുടെ അബദ്ധങ്ങള്‍ തിരുത്തുവാന്‍ ശ്രമിച്ചവരാണ്. എന്നാല്‍ സാധാരണക്കാരായ ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് ഇവരാരും മൗദൂദിയോളം വരില്ലല്ലോ?
യോഗ്യതയുടെ പേരില്‍ മാത്രം ബന്ധുക്കളില്‍ പെട്ട ചിലരെ ഗവര്‍ണറാക്കിയതിന്‍റെ പേരില്‍ ഉസ്മാന്‍(റ) ശിയാക്കളും അവരെ അന്ധമായി പിന്തുടരുന്ന ചില സുന്നികളും അലി(റ) തന്‍റെ ഭരണകാലത്ത് തന്‍റെ സ്വന്തക്കാരായ അഞ്ച് പേരെ ഗവര്‍ണര്‍മാരായി നിയമിച്ചതിന്‍റെ പേരില്‍ അദ്ദേഹത്തോട് യാതൊരു വിരോധവുമില്ല. അബ്ദുല്ലാഹിബ്നു അബ്ബാസ്, ഉബൈദുല്ലാഹിബ്നു അബ്ബാസ്, ഖുസം ഇബ്നു അബ്ബാസ്, തമാം ഇബ്നു അബ്ബാസ് തന്‍റെ വലംകൈ ആയിരുന്ന മുഹമ്മദ് ബിന്‍ അബീബക്കര്‍(റ) എന്നിവരെയാണ് അലി(റ) ഗവര്‍ണര്‍മാരാക്കിയ സ്വന്തക്കാര്‍. ഗവര്‍ണര്‍മാരെന്ന നിലയില്‍ ഇവരുടെ സംഭാവനകളും ഉസ്മാന്‍(റ)ന്‍റെ ഗവര്‍ണര്‍മാര്‍ ഇസ്ലാമിന് ചെയ്ത സംഭാവനകളും ചരിത്രവിദ്യാര്‍ത്ഥികളുടെ പഠനത്തിന് വിടുന്നു.

ശിയാ ഭീകരതയുടെ ചരിത്രം
കഴിഞ്ഞ പതിനാല് നൂറ്റാണ്ടിനിടെ ഇസ്ലാമിക ചരിത്രത്തില്‍ നടന്ന ഭീകരപരീക്ഷണ ഘട്ടത്തിലും ശത്രുക്കളുടെ തേര്‍വാഴ്ചയിലും ശിയാക്കളുടെ നിലപാടുകളെന്തായിരുന്നുവെന്ന് ചിന്തിക്കുന്നത് ആ വിഭാഗത്തിന്‍റെ നിജസ്ഥിതിയറിയാന്‍ വായനക്കാരെ സഹായിക്കുമെന്ന് കരുതുന്നു. ശിയാഇസം തന്നെ ഒരു ജൂത പദ്ധതിയായതിനാല്‍ ജൂതന്മാരുടെ സകല കുടില തന്ത്രങ്ങളും ഇക്കൂട്ടര്‍ എന്നും മുസ്ലിംകള്‍ക്കെതിരില്‍ പയറ്റിയിട്ടുണ്ട്. അവര്‍ ആദ്യമായി വഞ്ചിച്ചത് തങ്ങളുടെ ഇമാമുകളെ തന്നെയായിരുന്നു. "അലി(റ) തന്‍റെ അനുയായികളെ കൂട്ടി ശാമുകാരെ നേരിടാന്‍ ഉദ്യമിച്ചപ്പോള്‍ അദ്ദേഹത്തിന് സര്‍വ്വപിന്തുണയും വാഗ്ദാനം ചെയ്ത അവര്‍ തങ്ങളുടെ ആയുധങ്ങള്‍ കേടായി എന്നു പറഞ്ഞു ഒഴിഞ്ഞുമാറുകയും അദ്ദേഹം അറിയാതെ യുദ്ധക്കളത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. പടയാളികള്‍ ഇല്ലാത്ത ഒഴിഞ്ഞ സൈനികത്താവളമാണ് അദ്ദേഹം കണ്ടത്." (ത്വബരി 3/348). ഇത്തരം വഞ്ചകരെ മുന്നില്‍ നിര്‍ത്തി യുദ്ധം വിജയിക്കാനാവില്ലെന്ന് അലി(റ) തിരിച്ചറിഞ്ഞു. അലി(റ)യെ വഞ്ചിച്ചത് പോലെ ഹുസൈന്‍(റ)നെയും അവര്‍ വഞ്ചിച്ചു. അവരുടെ വഞ്ചനയാണ് പ്രവാചകപൗത്രന്‍റെ രക്തസാക്ഷിത്വത്തില്‍ കലാശിച്ചത്. കൂഫയിലേക്ക് വന്നാല്‍ തങ്ങള്‍ സഹായിക്കാമെന്നവര്‍ അദ്ദേഹത്തിന് വാക്കുകൊടുത്തു. അവരുടെ വാക്ക് വിശ്വസിച്ച് കൂഫയിലെത്തിയ അദ്ദേഹത്തെ അവര്‍ കൈവെടിഞ്ഞു. ഞങ്ങള്‍ തന്നെയാണ് ഹുസൈനെ കൊലക്കു കൊടുത്തതെന്ന് ശിയാപണ്ഡിതന്‍ മുഹ്സിന്‍ അല്‍ അമീന്‍ കുറ്റസമ്മതം നടത്തുന്നത് കാണുക. "ഇറാഖിലെ ഇരുപതിനായിരം പേര്‍ ഹുസൈനോട് യുദ്ധ പ്രതിജ്ഞ ചെയ്തു. അവര്‍ അദ്ദേഹത്തെ വഞ്ചിക്കുകയും അദ്ദേഹത്തോടുള്ള പ്രതിജ്ഞ നിലനില്‍ക്കേ പിന്തിരിഞ്ഞു കളയുകയും ചെയ്തു. അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തി." (അഅ്യാനുശ്ശീഅ, പേ. 134). ഉസ്മാന്‍(റ)വിന്‍റെ വധം, സ്വഹാബികളെ തമ്മിലടിപ്പിച്ച ജമല്‍, സിഫ്ഫിന്‍ യുദ്ധങ്ങള്‍, ഹുസൈന്‍(റ) രക്തസാക്ഷിയായ കര്‍ബലാ ഇങ്ങനെ ഇസ്ലാമിക ചരിത്രത്തില്‍ കഴുകിക്കളയാനാകാത്ത എത്ര രക്തക്കറകള്‍ ശിയാ വഞ്ചനകള്‍ മൂലം സംഭവിച്ചു. എന്നിട്ടും മുസ്ലിംകള്‍ പാഠം പഠിച്ചില്ല. ഫലമോ ഇറാഖിലും, സിറിയയിലും, പാകിസ്ഥാനിലും, ലബനാനിലും രക്തപ്പുഴകള്‍ ഒഴുകുന്നു. തീവ്രശിയാ വിഭാഗമായ ഖറാമിത്തകള്‍ ഹി. 317ല്‍ പരിശുദ്ധ ഹറമില്‍ താണ്ഡവമാടുകയും കഅ്ബയില്‍ നിന്ന് ഹജറുല്‍ അസ്വദ് പിഴുതെടുത്ത് ബഹ്റൈനില്‍ കൊണ്ടുപോയി, പിന്നീട് ഇരുപത്തി രണ്ട് വര്‍ഷം മുസ്ലിംകള്‍ ഹജറുല്‍ അസ്വദിന്‍റെ സാന്നിധ്യമില്ലാതെ ഹജ്ജ് ചെയ്തു. അവര്‍ അതിനെ അഗ്നിക്കിരയാക്കുകയും പൊട്ടിച്ച് കഷ്ണങ്ങളാക്കുകയും ചെയ്തു.
ഹിജ്റ. 413ല്‍ ശിയാ ഭരണാധികാരികളായ അബീദികള്‍ കഅ്ബ തകര്‍ക്കുവാന്‍ ശ്രമിക്കുകയും ഹജ്ജ് ചെയ്യുന്നതില്‍ നിന്ന് മുസ്ലിംകളെ തടയുകയും ചെയ്തു. 10 വര്‍ഷങ്ങളോളം ഇറാഖിന്‍റെ ഭാഗത്തുള്ളവരെ ഹജ്ജ് ചെയ്യാന്‍ അവര്‍ അനുവദിച്ചില്ല. ഹി. 463ല്‍ അവരില്‍ നിന്ന് അല്ലാഹു ഹറമിനെ മോചിപ്പിച്ചു. അവര്‍ ഹറമില്‍ കാട്ടിക്കൂട്ടിയ ഭീകരകൃത്യങ്ങള്‍ ഇതുപോലൊരു ലേഖനത്തില്‍ ഉദ്ധരിക്കുക സാധ്യമല്ല. കഅ്ബയുടെ വാതില്‍ പിഴുതെറിയുകയും കിസ്വ വലിച്ചു കീറുകയും പാത്തി തകര്‍ക്കുകയും ഹറമില്‍ മുസ്ലിംകളെ കൂട്ടക്കുരുതി ചെയ്ത് അവിടെ തന്നെ കുഴിച്ചു മൂടുകയും ചെയ്ത ഭീകരകൃത്യങ്ങള്‍ ഇബ്നു കസീര്‍, ഇബനുല്‍ അസീര്‍ എന്നീ ചരിത്രകാരന്മാര്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്നു സബഇന്‍റെ ശാന്തവും ഗൂഢവുമായ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഉസ്മാന്‍(റ) വധിക്കപ്പെടുമായിരുന്നില്ല. പക്ഷെ മുസ്ലിംകള്‍ പിന്നെയും പാഠം പഠിച്ചില്ല. ഫലമോ ജമലും, സ്വിഫിനും, കര്‍ബലയും പിന്നീട് പലതും ആവര്‍ത്തിച്ചു. കേരളത്തില്‍ ശാന്തമായി നിഗൂഢമായി ഹംസ സാഹിബും പ്രഭുതികളും നിര്‍വഹിക്കുന്നതും അബ്ദുല്ലാഹിബ്നു സബഅ് നിര്‍വഹിച്ചതും എന്തൊരു സാമ്യം! ഇസ്ലാമിക സമൂഹത്തിന്‍റെ ഇന്നലെകള്‍ക്ക് ഇന്നുമായി എന്തൊരു സാമ്യം. പക്ഷെ അത് തിരിച്ചറിയാന്‍ കഴിഞ്ഞ സ്വലാഹുദ്ദീന്‍ അയ്യൂബിമാര്‍ എത്ര പേരുണ്ട്. അല്ലാമാ ഇഖ്ബാല്‍ പറഞ്ഞത് എത്ര ശരി. നംറൂദുമാര്‍ എത്രയുമുണ്ട്. എന്നാല്‍ ഇബ്രാഹീം എവിടെ?
ഇവിടെയാണ് സലാഹുദ്ദീന്‍ അയ്യൂബി തങ്കശോഭയോടെ പ്രശോഭിച്ചു നില്‍ക്കുന്നത്. എന്നാല്‍ കുരിശുപടയാളികളെ തോല്‍പിച്ച് ഖുദ്സിനെ മോചിപ്പിക്കുകയും ഫാതിമികളെ ഉന്മൂലനം ചെയ്ത് അസ്ഹറിനെ രക്ഷിക്കുകയും ചെയ്ത സലാഹുദ്ദീന്‍ അയ്യൂബിയെക്കുറിച്ച് നമ്മില്‍ എത്ര പേര്‍ക്കറിയാം.
ഇസ്ലാമിക ചരിത്രത്തില്‍ നേരിട്ട ഏറ്റവും ഭീകരമായ പരീക്ഷണങ്ങളത്രെ, കുരിശുയുദ്ധങ്ങള്‍, താര്‍ത്താരികളുടെ ബഗ്ദാദ് ആക്രമണം, പോര്‍ച്ചുഗീസ് ആക്രമണം, സ്പെയിനിന്‍റെ പതനം എന്നിവ. ഇതില്‍ മുസ്ലിംകളുടെ അനൈക്യവും തമ്മിലടിയുമാണ് സ്പെയിനിന്‍റെ തകര്‍ച്ചക്ക് വഴിവെച്ചത്. ദശലക്ഷക്കണക്കിന് മുസ്ലിംകള്‍ ഇയ്യാം പാറ്റകളെ പോലെ മരിച്ചുവീണ ഈ മൂന്ന് ദുരന്തങ്ങളിലും ശിയാക്കളുടെ നിലപാടെന്തായിരുന്നുവെന്ന് അന്വേഷിക്കുന്നത് ഇറാന്‍ ഇസ്ലാമിക് റിപബ്ലിക്കിനെ സാമ്രാജ്യത്വ വിരോധത്തിന്‍റെ ബ്രാന്‍റ് അംബാസിഡര്‍മാരായി കൊണ്ട് നടക്കുന്ന ഇസ്ലാമിസ്റ്റുകളുടെ കണ്ണു തുറപ്പിക്കാനാകുമെങ്കില്‍ എന്നാശിക്കുന്നു. ഈ മൂന്നു ദുരന്തങ്ങളിലും ശത്രുക്കളോടൊപ്പം നിന്ന് മുസ്ലിംകളെ ഒറ്റുകൊടുത്ത ചരിത്രമാണ് ശിയാക്കള്‍ക്കുള്ളതെന്ന് ചരിത്രബോധമുള്ളവരില്‍ തന്നെ എത്ര പേര്‍ക്കറിയാം?
ഹിജ്റ 656ല്‍ മംഗോളിയര്‍ ബഗ്ദാദിലേക്ക് ഇരമ്പിക്കയറി. കൊള്ളയും കൊള്ളിവെപ്പും കൂട്ടക്കുരുതിയും നിമിത്തം ബഗ്ദാദ് ശ്മശാന തുല്യമായി. ലക്ഷക്കണക്കിന് മനുഷ്യജീവന്‍ കവര്‍ന്നെടുത്ത ആ ദുരന്തത്തിന് പിറകില്‍ പ്രവര്‍ത്തിച്ച ദുഃശ്ശക്തിയാരായിരുന്നു? അവസാനത്തെ അബ്ബാസി ഖലീഫ മുഅ്തസിമിന്‍റെ മന്ത്രിയും ശിയാ വിശ്വാസിയുമായിരുന്ന ഇബ്നുല്‍ അല്‍ഖമിയുടെ കറുത്ത കരങ്ങളായിരുന്നു ചരിത്രത്തില്‍ തുല്യതയില്ലാത്ത ആ ദാരുണസംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സുന്നി പള്ളികളും പാഠശാലകളും തകര്‍ത്ത് ശിയാ ദേവാലയങ്ങളും കലാലയങ്ങളും നിര്‍മിക്കാന്‍ ഉദ്യമിച്ച അദ്ദേഹം മംഗോളിയന്‍ രാജാവായ ഹൂലാകുഖാന് കത്തെഴുതി ബഗ്ദാദ് ആക്രമിക്കാന്‍ പ്രേരിപ്പിച്ചു. അതേസമയം ഖലീഫ മുഅ്തസിമിനോടു സൈനികരുടെ എണ്ണം വെട്ടിക്കുറക്കാനും അവരുടെ ആനുകൂല്യങ്ങള്‍ എടുത്തു കളയാനും പ്രേരിപ്പിച്ചു. അല്ലാഹുവിന്‍റെ കോപത്തിന് പാത്രമാകുന്ന ദുര്‍വൃത്തികളില്‍ രമിക്കുവാന്‍ ഖലീഫക്ക് സൗകര്യം ചെയ്തു കൊടുക്കാനും അദ്ദേഹം മറന്നില്ല. നാട്ടില്‍ തൊഴിലില്ലായ്മയും അക്രമവും അരാജകത്വവും നടമാടി. പട്ടാളക്കാര്‍ സൈനികസേവനം ഉപേക്ഷിച്ചു യുദ്ധവൈഭവം തീരെയില്ലാത്ത അല്‍പം പേര്‍ മാത്രം സൈന്യത്തില്‍ അവശേഷിച്ചു. അങ്ങനെ താര്‍ത്താരികള്‍ക്ക് നിഷ്പ്രയാസം ബഗ്ദാദ് കീഴടക്കാനുള്ള സകല സംവിധാനവും ഒരുങ്ങി.
ഹിജ്റ 656ല്‍ അവര്‍ എല്ലാ ഒരുക്കങ്ങളോടും കൂടി ബഗ്ദാദിന്‍റെ അതിര്‍ത്തിയിലെത്തിയപ്പോള്‍ ഖലീഫ അവരെ നേരിടാനൊരുങ്ങി. എന്നാല്‍ സൈനിക ശക്തിയില്ലാത്ത ഒരു ഭരണാധികാരിക്ക് എങ്ങനെ കുലം കുത്തിവരുന്ന മഹാവ്യൂഹത്തെ ചെറുക്കാനാകും? അപ്പോള്‍ വഞ്ചകനായ ഇബ്നുല്‍ അല്‍ഖമി ഖലീഫയോടൊപ്പം മന്ത്രിമാര്‍, രാജകുടുംബങ്ങള്‍, പണ്ഡിതന്മാര്‍, ഇമാമുമാര്‍ എന്നിവരടങ്ങുന്ന എഴുന്നൂറ് പേരുള്ള ഒരു സംഘത്തോട് താര്‍ത്താരികളെ നേരിടാന്‍ പറഞ്ഞയച്ചു. സംഘം ഹൂലാകുവിന്‍റെ അടുത്തെത്തിയപ്പോള്‍ തന്ത്രപരമായി ആ സംഘത്തില്‍ നിന്ന് ആ ദുഷ്ടന്‍ പിന്മാറി. അവരെയെല്ലാം താര്‍ത്താരിപ്പട ആട്ടിന്‍കുട്ടികളെ പോലെ കഴുത്തറുത്തു കൊലപ്പെടുത്തി. പിന്നീട് അതിനീചമായി ഖലീഫയെയും കൊലപ്പെടുത്തി. പണ്ഡിതരും ഇമാമുകളും ഭരണകുടുംബവും ആസൂത്രിതമായി ഉന്മൂലനം ചെയ്യപ്പെട്ടു. നീചനായ ശിയാ ഭീകരന്‍റെ കൊടുംചതി നിമിത്തം ഇറാഖിലെ സുന്നി മേധാവിത്വം നഷ്ടമായി.
ഉടയനില്ലാത്ത ഇറാഖില്‍ പ്രവേശിച്ച് കാടന്മാരായ മംഗോളിയര്‍ കണ്ണില്‍ കണ്ടവരെയെല്ലാം വകവരുത്തി. ആളുകള്‍ ഭീതി കാരണം കിണറ്റിലും പുരപ്പുറത്തും ഒളിച്ചിരുന്നുവെങ്കിലും ആരും ആ കിങ്കരന്മാരുടെ വാള്‍ത്തലപ്പുകളില്‍ നിന്ന് രക്ഷപ്പെട്ടില്ല. മുസ്ലിംകളുടെ അന്നേവരെയുള്ള വൈജ്ഞാനിക ശേഷിപ്പികള്‍ ദശലക്ഷക്കണക്കിന് ഗ്രന്ഥങ്ങള്‍ അടങ്ങിയ ഗ്രന്ഥശേഖരം ചാരമായി. ഇബ്നുല്‍ അല്‍ഖമി എന്ന ശിയാ തന്‍റെ കൊടുംചതി നിമിത്തം മാനവചരിത്രത്തിലെ മഹാനാഗരികത തകര്‍ന്നടിഞ്ഞു. പത്ത് ലക്ഷമോ പതിനെട്ടു ലക്ഷമോ, വിശ്വാസികള്‍ക്ക് ജീവഹാനി സംഭവിച്ചു. (അല്‍ബിദായ വന്നിഹായ. വാ. 12, ഇബ്നു കസീര്‍). മരിച്ചവരുടെ എണ്ണം ഇതിലും എത്രയോ വരുമെന്നാണ് മറ്റു ചില ചരിത്രകാരന്മാര്‍ പറയുന്നത്. സുന്നികള്‍ വീണ്ടും വഞ്ചിക്കപ്പെട്ടു പക്ഷെ ചരിത്രത്തില്‍ നിന്ന് അവര്‍ ഒരു പാഠവും പഠിച്ചില്ല. വഞ്ചന രക്തത്തിലലിഞ്ഞു ചേര്‍ന്ന ശിയാക്കള്‍ ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഇസ്ലാമിന്‍റെ ആദ്യ ഖിബ്ലയും മൂന്നാമത്തെ വിശുദ്ധ മസ്ജിദുമായ ബൈത്തുല്‍ മുഖദ്ദിസ് നഷ്ടപ്പെടുത്തിയത് അന്നത്തെ ശിയാ ഭരണാധികാരികളായിരുന്ന ഫാതിമികളുടെ കൊള്ളരുതായ്മ കൊണ്ടായിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ ധീരനും യുക്തിമാനും ഭക്തനുമായിരുന്ന സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബി ഈജിപ്തിന്‍റെ അധികാരം കൈവശപ്പെടുത്തിയ ഉടനെ ശിയാ പാരമ്പര്യം പേറുന്ന ഫാതിമികളുടെ പൈതൃകത്തില്‍ നിന്ന് ഈജിപ്തിനെ മോചിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാരംഭിച്ചു.
അധികാരമാറ്റത്തിലൂടെ മാത്രം ഒരു വ്യവസ്ഥയെ മാറ്റിപ്പണിയാനാകില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഫാതിമികള്‍ ദിവ്യത്വം ആരോപിച്ചിരുന്ന അവരുടെ ഭരണാധികാരിയെ അവമതിക്കുകയും അനുയായികള്‍ക്കിടയില്‍ അദ്ദേഹത്തിന്‍റെ ദിവ്യത്വ പരിവേഷം തകര്‍ക്കുകയും ചെയ്തു. അല്‍ അസ്ഹറില്‍ നിന്ന് ശിയാ പ്രഭാഷണങ്ങളും ക്ലാസുകളും നിരോധിക്കുകയും ഈജിപ്തില്‍ പ്രചരിപ്പിച്ച ശീഈ ഗ്രന്ഥങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ശിയാക്കളുടെ എല്ലാ ആഘോഷങ്ങളും അദ്ദേഹം നിരോധിച്ചു. അവരുടെ നാണയങ്ങളും മുദ്രകളും തുടച്ചുനീക്കി. പ്രവാചക പുത്രി ഫാത്തിമയുമായി ഫാതിമികള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അവര്‍ ജൂത മജൂസി പാരമ്പര്യം പേറുന്നവരാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി. മജൂസിയായ ഉബൈദുല്ലാഹിബ്നു മയ്മൂനാണ് അവരുടെ പൂര്‍വ്വ പിതാവെന്നും അദ്ദേഹം തെളിയിച്ചു.
അധികാരം നഷ്ടപ്പെട്ട ഫാതിമികള്‍ സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ ഭരണം തകര്‍ക്കാന്‍ ഗൂഢപദ്ധതികള്‍ മെനഞ്ഞു. അവര്‍ രഹസ്യയോഗം ചേര്‍ന്നു തങ്ങളുടെ രഹസ്യ മന്ത്രിസഭ രൂപീകരിച്ചു. കുരിശു പടയാളികള്‍ക്ക് കത്തെഴുതി ഈജിപ്ത് ആക്രമിക്കാന്‍ ആവശ്യപ്പെട്ടു ഫാതിമികളോട് അങ്ങേ അറ്റത്തെ കൂറ് പുലര്‍ത്തിയിരുന്ന ഇമാറത്തു യമനിയെന്ന ശാഫിഈ പണ്ഡിതനെ അവര്‍ ആ രഹസ്യ ദൗത്യം ഏല്‍പിച്ചു. എന്നാല്‍ തന്ത്രശാലിയായിരുന്ന സുല്‍ത്താന്‍റെ രഹസ്യകാമറകള്‍ അവരെ നിരീക്ഷിക്കുന്നത് അവര്‍ മനസ്സിലാക്കിയില്ല.
സ്വലാഹുദ്ദീന്‍ ഫലസ്തീനിലേക്ക് പുറപ്പെട്ട തഞ്ചം നോക്കി അവര്‍ വീണ്ടും കുരിശു സൈനികത്തലവന് കത്തയച്ചു. സലാഹുദ്ദീന്‍ അകലെയാണ് അവസരം ഉപയോഗപ്പെടുത്തണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടത്. അദ്ദേഹം ഈജിപ്തിലേക്ക് മടങ്ങിവരുന്നത് തടയാനും ഈജിപ്തിലെ ഫാത്തിമി ഭരണകൂടത്തിന്‍റെ അവശിഷ്ടങ്ങളും അര്‍മീനിയന്‍ പടയാളികളും ഇസ്രായീലികളും ഒന്നിച്ച് ഈജിപ്തിനെ തിരിച്ചുപിടിക്കാനായിരുന്നു അവരുടെ പരിപാടി. എന്നാല്‍ ബുദ്ധിമാനായസുല്‍ത്താന്‍ അപകടം മണത്തറിഞ്ഞതിനാല്‍ സമര്‍ത്ഥമായി അവരുടെ ഗൂഢപദ്ധതിയെ തകര്‍ത്തു കളഞ്ഞു. യാതൊരു ആസൂത്രണവുമില്ലാതെ തന്‍റെ ശത്രുമുഖ്യന്‍ സീസിയെ തന്നെ ആഭ്യന്തരമന്ത്രിയായി വാഴിച്ച് ജനങ്ങള്‍ നല്‍കിയ അധികാരം നഷ്ടപ്പെടുത്തിയ മുഹമ്മദ് മുര്‍സിയെയും സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബിയെയും താരതമ്യം ചെയ്യുന്നത് സംഗതമായിരിക്കും.
എന്നാല്‍ ശിയാ ഗൂഡാലോചകര്‍ ഇതുകൊണ്ടൊന്നും അടങ്ങിയിരുന്നില്ല. ഫലസ്തീനിലെ ക്രൈസ്തവ ഭരണാധിക്കവര്‍ കത്തയച്ചു. അദ്ദേഹം തന്‍റെ ദൂതന്‍ ജോര്‍ജിനെ സലാഹുദ്ദീന്‍റെ അടുത്തേക്ക് ഒരു കത്തുമായി നിയോഗിച്ചു. രഹസ്യമായി മറ്റൊരു കത്ത് ഫാത്തിമി ഗൂഢസംഘത്തിനും ഇതേ ദൂതന്‍റെ പക്കല്‍ കൊടുത്തയച്ചിരുന്നു. സുല്‍ത്താന്‍ സലാഹുദ്ദീന്‍റെ രഹസ്യാന്വേഷകര്‍ അത് കണ്ടുപിടിച്ചു. ഗൂഢസംഘങ്ങളെയെല്ലാം സുല്‍ത്താന്‍ കൈകാര്യം  ചെയ്തു ഈജിപ്തില്‍ അധികാരമുപയോഗിച്ച് പ്രചരിപ്പിച്ച ശീഈ ചിന്തകള്‍ തുടച്ചു നീക്കാന്‍ സുല്‍ത്താന്‍ പണ്ഡിതന്മാരുടെയും ഫുഖഹാക്കളുടെയും സഹായം തേടി. ശിയാ വഞ്ചകരെ തൂക്കിലേറ്റാന്‍ പണ്ഡിതന്മാര്‍ ഫത്വ നല്‍കി വഞ്ചകനായ സുന്നി പണ്ഡിതന്‍ ഇമാറയെയും തൂക്കിലേറ്റി. ഇസ്ലാം വിരുദ്ധനായ ശിയാ ഭീകരന്‍ ബശ്ശാറിനെ വാനോളം പുകഴ്ത്തി അദ്ദേഹത്തെ പിന്തുണക്കാന്‍ ആഹ്വാനം ചെയ്ത സുന്നി പണ്ഡിതന്‍ സഈദ് റമദാന്‍ ബൂത്തിയുടെ ദുരന്തപര്യവസാനം ഇതോട് കൂട്ടി വായിക്കാവുന്നതാണ്.
ഫാത്തിമികളുടെ അധികാരം നഷ്ടപ്പെട്ടതിലുള്ള പക തീരാതെ സുല്‍ത്താന്‍ സലാഹുദ്ദീനെ ചതിച്ചു കൊല്ലാന്‍ തീവ്രശിയാവിഭാഗം ഹശ്ശാശുകള്‍ പദ്ധതിയിട്ടു. പദ്ധതി നടപ്പാക്കാന്‍ റാഷിദുദ്ദീന്‍ എന്ന ഇസ്മായിലീ ശീഈ പ്രമുഖന്‍ കുരിശു സൈന്യവുമായി ധാരണയായി. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടും സൈനിക വേഷത്തില്‍ തന്‍റെ അനുയായികളെ പറഞ്ഞയച്ചു അവര്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ കൂടെ യുദ്ധ മുന്നണിയില്‍ പ്രവര്‍ത്തിച്ചു അദ്ദേഹത്തെ വധിക്കാന്‍ തക്കം പാര്‍ത്തുകഴിഞ്ഞു. സലാഹുദ്ദീന്‍ തന്‍റെ സൈനികരില്‍ നിന്ന് ഒറ്റപ്പെട്ട വേളയില്‍ അവരില്‍ ഒരാള്‍ അദ്ദേഹത്തിന്‍റെ നേരെ ചാടിവീണു. പടയങ്കി ധരിച്ചിരുന്നതിനാല്‍ അദ്ദേഹം പോറലേല്‍ക്കാതെ രക്ഷപ്പെട്ടു. പിന്നീട് തന്‍റെ സൈനികരായി അഭിനയിച്ചു ശത്രുക്കളില്‍ നാല് പേര് അദ്ദേഹത്തിനെതിരില്‍ ചാടിവീണു. എന്നാല്‍ തന്‍റെ അംഗരക്ഷകര്‍ അവസരോചിതമായി ഇടപെട്ടതിനാല്‍ അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷപ്പെട്ടു. ശിയാ വഞ്ചന തിരിച്ചറിഞ്ഞ സമൂഹത്തെ രക്ഷപ്പെടുത്തിയ സലാഹുദ്ദീന്‍ അയ്യൂബിയോടു ശിയാക്കളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
പാരമ്പര്യ ഇസ്ലാമിക ലോകത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കുരിശുയുദ്ധത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച ഇസ്ലാമിനോടുള്ള ഒടുങ്ങാത്ത പകയുമായി യാത്ര തിരിച്ച പോര്‍ച്ചുഗീസുകാര്‍ക്ക് സ്വന്തം ജനതയെ ഒറ്റുകൊടുത്ത പാരമ്പര്യം ഇറാനി സഫവിശീഇകള്‍ക്ക് സ്വന്തം. ഇറാനിലെ ഗാഹ് ഇസ്മായില്‍, ഉസ്മാനി ഖിലാഫത്തിനെ തകര്‍ക്കാന്‍ പോര്‍ച്ചുഗീസുകാരെ സഹായിക്കുക മാത്രമല്ല, അല്‍ഫോന്‍സോ അല്‍ ബുക്കര്‍ക്കുമായി അദ്ദേഹം ഒപ്പുവെച്ച രഹസ്യധാരണയുടെ പൂര്‍ണചരിത്രം അല്‍ഫോണ്‍സോ അല്‍ ബുക്കര്‍ക്കിന്‍റെ ഓര്‍മ്മക്കുറിപ്പുകളില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്.
പോര്‍ച്ചുഗല്‍ ഭരണാധികാരി മാനുവല്‍ രാജാവുമായി ചേര്‍ന്ന് മക്ക പിടിച്ചടക്കാനുള്ള പദ്ധതിയും സഫവി ഭരണാധികാരി ഗാഹ് ഇസ്മായില്‍ പദ്ധതിയിട്ടിരുന്നു. പോര്‍ച്ചുഗല്‍ ഭരണാധികാരിക്ക് അദ്ദേഹം അയച്ച കത്തില്‍ നിന്നും സൈനികരുമായി നമുക്ക് ഒന്നിച്ച് മക്കയെ ആക്രമിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത് സമ്മതിച്ച പോര്‍ച്ചുഗല്‍ രാജാവ് ജിദ്ധയിലെത്തിയെങ്കിലും തന്‍റെ നാട്ടിലെ ആഭ്യന്തരലഹള കാരണം അദ്ദേഹത്തിന് തിരിച്ചുപോകേണ്ടി വന്നു. ശിയാ മോഹം പൂവണിയാതെ അല്ലാഹു മക്കയെ രക്ഷിച്ചു. ഗാഹ് ഇസ്മായില്‍ അന്ന് മാനുവല്‍ രാജാവിന് അയച്ച കത്തിന്‍റെ കോപ്പി ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിലും അബൂദാബിയിലെ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ലൈബ്രറിയിലും സൂക്ഷിച്ചിട്ടുണ്ട്.
ചരിത്രത്തില്‍ പിന്നെയും ശിയാ വഞ്ചനകള്‍ തകര്‍ത്താടി സുന്നിലോകം ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കാതെ ആലസ്യത്തില്‍ മുഴുകിക്കഴിഞ്ഞു.
ശാഹ് ഇസ്മായില്‍ 1501ല്‍ ഇറാനില്‍ സ്ഥാപിച്ച സഫവി ഭരണകൂടം ജനങ്ങള്‍ക്കുമേല്‍ ശിയാഇസം അടിച്ചേല്‍പിച്ചു. ശിയാഇസത്തെ ഇറാന്‍റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും ചെയ്തു. ഹിജ്റ പത്താം നൂറ്റാണ്ടുവരെ സുന്നി രാഷ്ട്രമായിരുന്നു ഇറാന്‍ എന്നോര്‍ക്കണം. പരേതരായ ശിയാ ഇമാമുമാരുടെ ആജ്ഞകള്‍ക്കനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം തട്ടിവിട്ടു. ഇറാനികളുടെ വിശ്വാസദാര്‍ഢ്യം പരീക്ഷിക്കാന്‍ സഹാബികളെ അദ്ദേഹം തെറിവിളിച്ചു. മസ്ജിദുകളിലും അങ്ങാടികളിലും വെച്ച് സ്വഹാബികളെ ഭര്‍ത്സിക്കാന്‍ കുഞ്ഞാടുകളെ ശട്ടം കെട്ടി. അധികാരദണ്ഡ് ഉപയോഗിച്ച് പാവം പൗരന്മാരുടെ മേല്‍ ശിയാ ചിന്തകള്‍ അടിച്ചേല്‍പിച്ചു.
ഉസ്മാനി ഖിലാഫത്തിനോട് യുദ്ധം ചെയ്ത ശിയാക്കള്‍ ഇസ്ലാമിന്‍റെ ശത്രുക്കളായ പോര്‍ച്ചുഗീസുകാരുമായും പിന്നീട് ബ്രീട്ടീഷുകാരുമായും കൈകോര്‍ത്തു സുന്നികളെ തകര്‍ക്കാന്‍ ക്രൈസ്തവ പുരോഹിതന്മാരുമായും സുവിശേഷ പ്രവര്‍ത്തകന്മാരുമായും അവര്‍ സഖ്യം സ്ഥാപിച്ചു.

ഇറാന്‍ ഭീകരതയുടെ വര്‍ത്തമാനം 

ഖുമൈനിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ഇറാന്‍ ഇസ്ലാമിക് റിപബ്ലിക്കിനെ ഇന്ത്യയിലെ ചില ഇസ്ലാമിസ്റ്റുകളടക്കം പലരും കലവറയില്ലാതെ പിന്തുണച്ചു. ഖുമൈനിയുടെ ആശയാദര്‍ശങ്ങള്‍ എത്രമാത്രം ഇസ്ലാമിനോടു ചേര്‍ന്നു പോകുമെന്നത് അവര്‍ക്ക് പ്രശ്നമായിരുന്നില്ല. ഖുമൈനിയുടെ പ്രഖ്യാതമായ 'ഇസ്ലാമിക് ഗവണ്‍മെന്‍റ്' എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഉദ്ധരണി മാത്രം ഇവിടെ കുറിക്കട്ടെ. "ഈ പ്രപഞ്ചത്തിലെ ഓരോ അണുവും നമ്മുടെ ഇമാമുമാരുടെ ആധിപത്യത്തിനും അധികാരത്തിനും കീഴടങ്ങുന്നതാണ്. അവര്‍ക്ക് സ്തുത്യര്‍ഹമായ പദവിയും ഉന്നതസ്ഥാനവും പ്രാപഞ്ചിക അധികാരവ്യവസ്ഥയുമുണ്ട്. അല്ലാഹുവിന്‍റെ സമീപസ്ഥരായ മലക്കുകളോ അല്ലാഹുവിനാല്‍ അയക്കപ്പെട്ട പ്രവാചകരോ നമ്മുടെ ഇമാമുമാരുടെ സ്ഥാനത്തെത്തുകയില്ലെന്നത് നമ്മുടെ മദ്ഹബിന്‍റെ അനിവാര്യ ആദര്‍ശങ്ങളില്‍പെട്ടതാണ്." (ഇസ്ലാമിക് ഗവണ്‍മെന്‍റ്. പേ. 52.) നീചമായ പദങ്ങള്‍ ഉപയോഗിച്ച് ഖുമൈനി തന്‍റെ 'കശ്പുല്‍ അസ്റാര്‍' പേ. 112-114 എന്ന ഗ്രന്ഥത്തില്‍ സഹാബികളെ അസഭ്യം പറയുന്നത് കാണാം. ഇറാന്‍ ഭക്തിയുടെയും അമേരിക്കന്‍ വിരോധത്തിന്‍റെയും പേരില്‍ ഇതെല്ലാം നിസാരമാക്കി തള്ളുന്ന ഇസ്ലാമിസ്റ്റുകള്‍ അല്ലാഹുവിനോട് എന്ത് സമാധാനം പറയും? എന്നാല്‍ കണ്ടറിഞ്ഞില്ലെങ്കിലും കൊണ്ടറിഞ്ഞ അറബ് ലോകത്തെ ഇഖ്വാനികള്‍ തങ്ങളുടെ നിലപാടുകള്‍ മാറ്റുകയും ഇറാനും ശിയാഇസത്തിനുമെതിരില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ തുടങ്ങുകുയം ചെയ്തിട്ടുണ്ട്. ഹിജ്റ 358ല്‍ ഫാതിമി ഖലീഫ തന്‍റെ സേനാനായകന്‍ ജൗഹറുസ്സഖലി മുഖേന ഈജിപ്തുകാരോട് നടത്തിയ സഖ്യ ഉടമ്പടിയില്‍ ഈജിപ്തുകാരെ അവരുടെ സുന്നി മദ്ഹബ് പ്രകാരം ജീവിക്കാന്‍ അനുവദിക്കുമെന്നും ശിയാഇസം സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കില്ലെന്നും ആരാധനാകര്‍മ്മങ്ങള്‍ സുന്നി ആശയപ്രകാരം നിര്‍വഹിക്കാന്‍ അനുവദിക്കുമെന്നുമൊക്കെ വാക്ക് നല്‍കിയിരുന്നുവെങ്കിലും ഹി. 362ല്‍ ഫാത്തിമി ഖലീഫ കൈറോയിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് ശിയാഇസം അടിച്ചേല്‍പിക്കുകയായിരുന്നു. മസ്ജിദുകളും മദ്രസകളും ശിയാ സമ്പ്രദായമനുസരിച്ച് പരിവര്‍ത്തിക്കുകയും ശിയാ ആഘോഷങ്ങളില്‍ സംബന്ധിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അഥവാ സുന്നികള്‍ ചരിത്രത്തില്‍ ഒരിക്കല്‍ കൂടി വഞ്ചിക്കപ്പെട്ടുവെന്നര്‍ത്ഥം.
വിപ്ലവത്തിന് സുന്നി പണ്ഡിതന്മാരുടെ പിന്തുണ തേടുകയും വിപ്ലവാനന്തരം സുന്നികള്‍ക്ക് സുരക്ഷയും ഭരണപങ്കാളിത്തവും വാഗ്ദാനം ചെയ്യുകയും ചെയ്ത ഖുമൈനിയുടെ വാക്ക് വിശ്വസിച്ച സുന്നി പണ്ഡിതന്മാരുടെ ഗതിയെന്തായിരുന്നു? വിപ്ലവം ജയിച്ച ഉടനെ അഴികള്‍ക്കുള്ളിലായ അവര്‍ പിന്നീട് കശാപ്പ് ചെയ്യപ്പെടുകയുണ്ടായി. അഥവാ സുന്നികള്‍ വീണ്ടും കൊടിയ വഞ്ചനക്കിരയായെന്ന് ചരിത്രം. ബഹ്റൈനിലും കുവൈത്തിലും ഇറാനില്‍ നിന്ന് കുടിയേറ്റക്കാര്‍ക്ക് യാതൊരു തത്വദീക്ഷയുമില്ലാതെ പൗരത്വം പതിച്ചുനല്‍കി. കുറഞ്ഞകാലം കൊണ്ട് പെറ്റ് പെരുകിയ അവര്‍ ജനസംഖ്യയില്‍ ഭൂരിപക്ഷം നേടി. ഫലമോ എന്നെന്നേക്കുമായി ആ രാഷ്ട്രങ്ങളുടെ സമാധാനം നഷ്ടമായി. ജനസംഖ്യയുടെ മുപ്പത് ശതമാനത്തോളം വരുന്ന ഇറാനിലെ സുന്നികള്‍ക്ക് തലസ്ഥാനമായ തെഹ്റാനിലും ഉസ്ഫഹാനിലും കിര്‍മാനിലും യെസ്ദിലും ആരാധന നടത്താന്‍ ഒരു പള്ളി പോലും സ്വന്തമായി അനുവദിക്കാത്ത കാര്യം ഇറാന്‍റെ കുഴലൂത്തുകാരായ കേരളത്തിലെ ഇസ്ലാമിസ്റ്റുകള്‍ക്കറിയുമോ?
ഈയടുത്ത കാലം വരെ ടെഹ്റാനിലെ പാകിസ്ഥാന്‍ എമ്പസിയുടെ കീഴില്‍ നടത്തപ്പെടുന്ന സ്കൂളില്‍ വെച്ച് ജുമുഅയും പെരുന്നാളും നടത്തിയിരുന്ന സുന്നികള്‍ക്ക് ഇപ്പോള്‍ അതിനും സ്വാതന്ത്ര്യമില്ല. ഇമാം റാസിയെപ്പോലുള്ള പരശ്ശതം സുന്നി പണ്ഡിതന്മാരുടെ ജന്മനാടായ ടെഹ്റാന്‍റെയും ബുഖാരിയുടെ വ്യാഖ്യാതാവായ കിര്‍മാനിയുടെ ജന്മനാടായ കിര്‍മാന്‍റെയും സഹാബിവര്യന്‍ സല്‍മാനുല്‍ ഫാരിസിയുടെ ജന്മനാടായ ഇസ്ഫഹാന്‍റെയും ഇന്നത്തെ അവസ്ഥയോര്‍ത്ത് നെഞ്ചുപിടക്കുക നാം. ഡോ. യൂസുഫ് അല്‍ ഖര്‍ദാവി നേതൃത്വം ലോക ഇസ്ലാമിക സമിതി അംഗവും ഇറാനിലെ സുന്നി പണ്ഡിതനുമായ ശൈഖ് അബ്ദുല്‍ ഹമീദ് ഇസ്മായിലിനെ ഹജ്ജ് കര്‍മം അനുഷ്ഠിക്കുവാന്‍ പോലും ഇറാന്‍ ഗവണ്‍മെന്‍റ് അനുവദിച്ചില്ല. ഇറാനിലെ സുന്നികള്‍ അനുഭവിക്കുന്ന പീഡനങ്ങളും പാര്‍ശ്വവല്‍ക്കരണവും അവരുടെ ഔദ്യോഗിക വെബ്സൈറ്റായ സുന്നി ഓണ്‍ലൈനില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ദര്‍ശിക്കാവുന്നതാണ്.
വിശുദ്ധ ഖുര്‍ആനിന്‍റെയും തിരുസുന്നത്തിന്‍റെയും ഭാഷയായ അറബി ഭാഷയോട് കടുത്ത വിരോധമാണ് ശിയാക്കള്‍ക്ക്. പേര്‍ഷ്യന്‍ ദേശീയതയിലും മജൂസി ചിന്താധാരയിലും ഊറ്റം കൊള്ളുന്ന അവര്‍ അറബ് വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന അഹ്വാസ് മേഖലയോട് കടുത്ത അവഗണനയും വിരോധവും വെച്ച് പുലര്‍ത്തുകയാണ്. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ബംഗാളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ അനുഭവിച്ചതിനു സമാനമായ അവഗണനയാണവര്‍ നേരിടുന്നത്. അവരുടെ അറബി സ്വത്വത്തെ തകര്‍ക്കാനുള്ള ആസൂത്രിത പദ്ധതികളാണ് ശിയാ രാഷ്ട്രം നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ മക്കള്‍ക്ക് അറബി പേരുകള്‍ വിളിക്കാനോ അറബി വേഷം ധരിക്കാനോ അവര്‍ക്ക് സ്വാതന്ത്ര്യമില്ല. രാജ്യത്തെ പെട്രോള്‍ സമ്പത്തിന്‍റെ വലിയൊരു ഭാഗം ലഭിക്കുന്ന ഈ പ്രദേശം വികസനം നിഷേധിക്കപ്പെട്ടു കഴിയുകയാണ്. അറബികളോടുള്ള സ്നേഹം പ്രവാചകസ്നേഹത്തിന്‍റെ ഭാഗമാണെന്ന് പ്രവാചകന്‍ പറഞ്ഞതാണല്ലോ? എന്നാല്‍ അറബികളെ പഴിക്കുന്ന പേര്‍ഷ്യന്‍ ഇതിഹാസം ഷാനാമയുടെ വക്താക്കള്‍ക്ക് അറബികളെ സ്നേഹിക്കാന്‍ കഴിയില്ലല്ലോ? സല്‍മാന്‍, നീ അറബികളെ ദേഷ്യം പിടിപ്പിക്കരുതെന്ന പ്രവാചക ശാസനക്ക് എന്തെല്ലാം മാനങ്ങള്‍ കാണും. ഇസ്ലാമിന്‍റെ കലണ്ടറിന് ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഇറാനില്‍ പിന്തുടരുന്നത് മജൂസികളുടെ കലണ്ടറാണ്. മുഹര്‍റവും റമളാനുമുള്ള ഹിജ്രി കലണ്ടറല്ല. ഇസ്ലാമിക് റിപബ്ലിക്കിന്‍റെ കേരളീയ സാമന്തന്മാര്‍ക്ക് ഇക്കാര്യമറിയുമോ?
സഫവികള്‍ അധികാരത്തിലേറിയ ശേഷം ഇറാന്‍ അതിന്‍റെ മജൂസി പൈതൃകത്തിലേക്കുള്ള പ്രചാരണത്തിന് ഗതിവേഗം നല്‍കി. നൈറൂസ് എന്ന അഗ്നിയാരാധകരുടെ വര്‍ഷാരംഭ ദിനമാണ് ഇറാനിലെ ഏറ്റവും വലിയ ആഘോഷദിനം! ഈ ദിനത്തിലാണത്രെ അവരുടെ അദൃശ്യനായ മഹ്ദി തിരിച്ചുവരിക. ഇനി ഇറാന്‍ മുസ്ലിംലോകത്ത് നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്നു നോക്കാം. ലോകത്ത് ആദര്‍ശപ്രചരണത്തിന് ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ച പ്രസ്ഥാനം കമ്മ്യൂണിസമാകാനിടയുണ്ട്. എന്നാല്‍ തങ്ങളുടെ വികലചിന്തകള്‍ പ്രചരിപ്പിക്കാന്‍ ഒരു പക്ഷേ ഇറാന്‍ അതിലധികം തുക ചിലവഴിച്ചിരിക്കണം. അറബി ഭാഷയോടു വിരോധം പുലര്‍ത്തുമ്പോള്‍ തന്നെ ആ ഭാഷയില്‍ ധാരാളം പ്രസിദ്ധീകരണങ്ങള്‍ ഇറാനില്‍ നിന്ന് ലോകമെമ്പാടും സൗജന്യമായെത്തുന്നു.
കുവൈത്തിലെ ഉഖ്വാനികള്‍ പ്രസിദ്ധീകരിക്കുന്ന 'അല്‍ മുജ്തമഅ്' വാരിക ഏതാനും വര്‍ഷങ്ങളായി അതിന്‍റെ ഓരോ ലക്കത്തിലും ഇറാന്‍ സുന്നി രാഷ്ട്രങ്ങളില്‍ നടത്തുന്ന കുഴപ്പങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. അതത് രാഷ്ട്രങ്ങളിലെ ലേഖകര്‍ തന്നെയാണ് ഇറാന്‍ തങ്ങളുടെ രാഷ്ട്രങ്ങളില്‍ നടത്തുന്ന ശിയാവല്‍ക്കരണ ശ്രമങ്ങള്‍ അനാവരണം ചെയ്തുകൊണ്ടെഴുതുന്നത്.
ആഫ്രിക്കയിലെ മിക്ക മുസ്ലിം രാഷ്ട്രങ്ങളിലും ദാരിദ്ര്യം മുതലെടുത്ത് ഇറാന്‍ ശിയാവല്‍ക്കരണ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ദരിദ്രരാണെങ്കിലും സമാധാനത്തോടെ കഴിഞ്ഞുകൂടിയിരുന്ന ആ നാട്ടുകാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് വരാന്‍ പോകുന്നതെന്ന് അവിടെ നിന്നുള്ള വാര്‍ത്തകള്‍ വിളിച്ച് പറയുന്നു. ദുര്‍ബ്ബല വിശ്വാസികളും അന്ധവിശ്വാസികളുമായ നല്ലൊരു വിഭാഗം മുസ്ലിംകള്‍ ശിയാഇസത്തിലേക്കൊഴുകി കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് ഘാനയില്‍ ഇറാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശിയാവല്‍ക്കരണ പദ്ധതികള്‍ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ഇറാന്‍ സഹായ പദ്ധതിയില്‍ ആകൃഷ്ടരായി ശിയാഇസം സ്വീകരിക്കുന്ന സുന്നി ബഹുജനങ്ങളെ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് ആ നാട്ടിലെ ഒരു സുന്നി പണ്ഡിതന്‍ പ്രസ്തുത വാരികയുടെ മൂന്ന് ലക്കങ്ങളില്‍ എഴുതുകയുണ്ടായി. സര്‍ക്കാര്‍ അംഗീകാരമുള്ള മുസ്ലിം വേദികളുമായി സൗഹൃദം സ്ഥാപിക്കുകയും ദിനപത്രങ്ങളെ സ്വാധീനിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിയുമാണ് ഇറാന്‍ അവിടെ ശിയാഇസം പ്രചരിപ്പിക്കുന്നത്. നഴ്സിങ്ങ് സ്കൂള്‍, ടെക്നിക്കല്‍ സ്കൂള്‍, ഭാഷാപഠനകേന്ദ്രം, കമ്മ്യൂണിക്കേഷന്‍ പഠനകേന്ദ്രം, ശാസ്ത്രഗവേഷണ സ്ഥാപനം, തൊഴില്‍ പരിശീലന കേന്ദ്രം, അഹ്ലുബൈത്ത് ഇസ്ലാമിക് ഹയര്‍ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൂടാതെ പ്രാദേശിക ചാനല്‍ സ്വന്തമാക്കി ശിയാപ്രചരണത്തിനുള്ള ശ്രമവും ഘാനയിലെ ഏറ്റവും വലിയ സര്‍വകലാശാലയില്‍ പേര്‍ഷ്യന്‍ പഠനകേന്ദ്രം സ്ഥാപിച്ച് സാംസ്കാരികവിനിമയ പദ്ധതിയിലൂടെ ശിയാഇസം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയൊക്കെ നടക്കുന്നു. ഇതിനു പുറമെ സാധാരണക്കാരെ ആകര്‍ഷിക്കാന്‍ ഖുര്‍ആന്‍ മത്സരങ്ങള്‍, സമ്മാനാര്‍ഹര്‍ക്ക് സൗജന്യ ടെഹ്റാന്‍ യാത്ര! തയ്യല്‍ മെഷീന്‍ വിതരണം, ഇമാം ഖതീബ് പരിശീലനം, കാര്‍ഷിക യന്ത്രങ്ങളുടെ വിതരണം, റേഡിയോ പരിപാടികള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആംബുലന്‍സ് വിതരണം, സാഹിത്യ, സെമിനാറുകള്‍, വൈദ്യുതവല്‍ക്കരണം, നോമ്പുതുറ പരിപാടികള്‍, സ്കോളര്‍ഷിപ്പ് വിതരണം, ഓരോ പ്രദേശങ്ങളിലും തങ്ങളുടെ രഹസ്യാന്വേഷകരെ നിയോഗിച്ചാണ് പദ്ധതികളാവിഷ്ക്കരിക്കുക. ഇതിനെല്ലാം പുറമെ ഘാനയിലെ പാവങ്ങളെ ലക്ഷ്യം വെച്ച് ഇസ്ലാമിക വിഷയങ്ങളും ഭൗതിക ശാസ്ത്രപഠനങ്ങളും ഉള്‍ക്കൊള്ളുന്ന വലിയ സര്‍വകലാശാലയും നിലവില്‍ വന്നു. ഇതിന്‍റെയൊക്കെ ഫലങ്ങളും കണ്ടുതുടങ്ങി. ഹുസൈനിയ്യകളും ശിയാ ആഘോഷങ്ങളും തെരുവില്‍ സജീവമായി കൊണ്ടിരിക്കുന്നു. ഘാനയില്‍ നിന്ന് മാത്രമല്ല ടാന്‍സാനിയ, സുഡാന്‍, ഈജിപ്ത്, ഐത്യോപ്യ, ഐവറി കോസ്റ്റ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇറാന്‍ നടത്തുന്ന ശിയാ പദ്ധതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസ്തുത പത്രത്തില്‍ വന്നത് ഈ ലേഖകന്‍ വായിക്കുകയുണ്ടായി.
ചെമ്മാട്ടെ ദാറുല്‍ ഹുദാ ഇറാന്‍ യൂണിവേഴ്സിറ്റിയുമായ ധാരണപത്രം ഒപ്പുവെച്ചതും ഇറാന്‍ എംബസിയിലെ സംസ്കാരിക വക്താവ് സി.എച്ച് ചെയറിലടക്കം പ്രഭാഷണം നടത്തിയതും ഇറാന്‍ ശീഈ സാഹിത്യങ്ങള്‍ എന്‍.ഡി.എഫ് സമ്മേളനങ്ങളിലും അദര്‍ബുക്സിലും വില്പനക്കെത്തുന്നതും ദരിദ്രനായ ഹംസ സാഹിബ് ഇസ്ലാമിക് ഫൗണ്ടേഷന്‍ സ്ഥാപിച്ച് എണ്ണമറ്റ ശീഈ ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തിയതും മുജാഹിദുകളടക്കം ഇറാനിലേക്ക് സാംസ്കാരിക വിനിമയ യാത്ര നടത്തിയതും. ദില്ലിയിലെ അതിവിശാലമായ ഇറാന്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെ ശിയാ പദ്ധതിയുടെ ഭാഗമല്ലാതെ മറ്റെന്താണ്? ഇനി മലപ്പുറത്ത് ഭാഷാ സര്‍വ്വകലാശാല തുടങ്ങുമ്പോള്‍ നല്ലൊരു പേര്‍ഷ്യന്‍ ഭാഷാപഠന വകുപ്പും നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.
ക്രിസ്ത്യന്‍ മുസ്ലിം വിശുദ്ധന്മാരുടെ ശവകുടീരങ്ങളില്‍ ആരാധന നടത്തുന്ന മജൂസി ചിന്താപൈതൃകം വെച്ചു പുലര്‍ത്തുന്ന അത്യന്തം അപകടകാരിയായ ഒരു വിഭാഗമാണ് എത്യോപ്യയിലെ 'അഹ്ബാശു'കള്‍. ഇവര്‍ക്ക് ഇറാനില്‍ നിന്നും പടിഞ്ഞാറുനിന്നും സഹായങ്ങള്‍ ഒഴുകുന്നു. ഇവര്‍ മുസ്ലിംകളല്ലെന്ന് അല്‍ അസ്ഹറും ഈജിപ്തിലെ പരമോന്നത മത സമിതിയും പ്രഖ്യാപിച്ചിട്ടുണ്ട്. സുന്നി ലോകത്ത് ബഹുദൈവാരാധനാ സമ്പ്രദായങ്ങള്‍ പ്രചരിപ്പിക്കാനാണ് ഇറാന്‍ ഇവരെ സഹായിക്കുന്നത്. അടുത്തകാലം വരെ സുന്നി വിശ്വാസവും മാലികി മദ്ഹബും അനുസരിച്ച് ജീവിച്ചിരുന്ന സുഡാനില്‍ എട്ട് മില്ല്യന്‍ ശിയാ പ്രസിദ്ധീകരണങ്ങളാണ് ഇറാന്‍ വിതരണം ചെയ്തത്. ജിദ്ദയിലെ ഫിഖ്ഹ് അക്കാദമി തലവന്‍ സുഡാനി പണ്ഡിതനായ ഇസാം ബഷീറാണ് ഇത് പറയുന്നത്. ഈ ഗ്രന്ഥങ്ങളെല്ലാം സഹാബികളെ തെറി പറയുന്നതായിരുന്നു. സുന്നി സര്‍ക്കാര്‍ ഇതിനെതിരില്‍ യാതൊരു നടപടിയുമെടുത്തില്ല. അധികാരികളുടെ അശ്രദ്ധ ഒരു രാഷ്ട്രത്തെ എങ്ങനെ അപകടപ്പെടുത്തുമെന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് സുഡാന്‍. ഇന്നിപ്പോള്‍ സുഡാനിലെ എല്ലാ നഗരങ്ങളിലും ശിയാഇസത്തിന് പാഠശാലകളുണ്ട്. എല്ലാം ഇറാന്‍റെ ചിലവില്‍. സുന്നി ഭരണകൂടവും മഹാപണ്ഡിതന്മാരും എത്രയുണ്ടെങ്കിലും ജാഗ്രതയില്ലെങ്കില്‍ ഇതാണവസ്ഥ. കഴിഞ്ഞവര്‍ഷം കേരളം സന്ദര്‍ശിച്ച് മലേഷ്യന്‍ സുഹൃത്ത് ആ നാട്ടിലെ ശിയാഇസം പ്രചരിക്കുന്നതിനെക്കുറിച്ച് ഈ ലേഖകനുമായി ഉല്‍ക്കണ്ഠ പങ്കുവെക്കുകയുണ്ടായി. കേരളീയ മുസ്ലിംകളുടെ സാമൂഹിക ജീവിതത്തോടു വളരെ സാമ്യത പുലര്‍ത്തുന്ന ഒരു ജനവിഭാഗമാണ് മലേഷ്യന്‍ മുസ്ലിംകളെന്നത് ഓര്‍ക്കുക.
ഇനി മധ്യ പൗരസ്ത്യ ദേശത്തും അറബി രാഷ്ട്രങ്ങളിലും നടക്കുന്ന രക്തച്ചൊരിച്ചിലില്‍ ഇറാനും ശിയാഇസവും നിര്‍വ്വഹിക്കുന്ന പങ്കിനെക്കുറിച്ച് അല്പം വിശദീകരിക്കാം. അമേരിക്കക്കും ഇസ്രായേലിനുമെതിരില്‍ രായക്കുരാമാനം ആക്രോശിക്കുന്ന ഇറാന്‍ അമേരിക്കയുടെയും ഇസ്രായീലിന്‍റെയും അടുത്ത സുഹൃത്തും സഹകാരിയുമാണ്. മേഖലയിലെ സുന്നി ഭരണാധികാരികളെ പുറത്താക്കുന്നതില്‍ ഇറാന്‍ എന്നും അമേരിക്കയെ കൈയ്യഴിഞ്ഞു സഹായിച്ചിട്ടുണ്ട്. സദ്ദാം ഹുസൈനെ നശിപ്പിക്കാന്‍ ഇറാന്‍ അതിന്‍റെ ആകാശവും ഭൂമിയും അമേരിക്കക്ക് തുറന്നുകൊടുത്തു. താലിബാന്‍ സുന്നി ഭരണകൂടത്തെ തകര്‍ക്കാന്‍ ഇറാനാണ് അമേരിക്കയെ സഹായിച്ചത്. ഇറാന്‍റെ ഇസ്രായീല്‍ വിരോധം വെറും വിടുവായത്തമാണെന്ന് അറബ് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ നിരീക്ഷകനായ ഡോ. അബ്ദുല്ലാ നഫീസി, ഇസ്രായേലിലെ സയണിസ്റ്റ് വിരുദ്ധ ആക്ടിവിസ്റ്റ് സൂസന്‍ നഥാന്‍ തുടങ്ങിയ ബുദ്ധീജീവികള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇസ്ലാമിസ്റ്റുകള്‍ നെറ്റി ചുളിക്കാനിടയുണ്ട്. ചില്ലറക്കാരനല്ല. ഡോ. നഫീസി 1975 മുതല്‍ ഇരുപത് വര്‍ഷങ്ങളായി ഇറാനില്‍ നയതന്ത്ര പ്രഭാഷണം നടത്തിയ ഇറാന്‍റെ അകവും പുറവും തിരിയുന്ന രാഷ്ട്രീയ വിശാരദനാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം മേഖലയിലെ ഇറാന്‍ പദ്ധതിയെക്കുറിച്ച് ഈജിപ്തില്‍ സ്ട്രാറ്റജിക് സ്റ്റഡി സെന്‍റര്‍ നടത്തിയ സെമിനാറില്‍ അറബ് മേഖലയില്‍ ഇറാന്‍ നടത്തുന്ന ശിയാ പദ്ധതികളെ എങ്ങനെ ചെറുക്കാമെന്നതായിരുന്നു ചര്‍ച്ചാ വിഷയം. ഇസ്രായീലിന് സമാനമായ ഭീഷണിയാണ് അറബികള്‍ക്ക് ഇറാന്‍ എന്നായിരുന്നു ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ഇറാന്‍ നയത്തിന്‍റെ ഇരകളായ ഇറാഖ്, യമന്‍, സിറിയ, ലബനാന്‍ തുടങ്ങിയ രാഷ്ട്രങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച സെമിനാര്‍ ഇറാന്‍ പദ്ധതികളെക്കുറിച്ച് പഠിക്കാന്‍ ഇറാന്‍ റിസര്‍ച്ച് സെന്‍റര്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയുണ്ടായി. ഈജിപ്തിലെ പട്ടാള ഭരണകൂടത്തിന്‍റെ അതിക്രമങ്ങളെ അപലപിച്ച കേരള മുസ്ലിംകള്‍ രണ്ട് ലക്ഷത്തോളം നിരപരാധികളെ കൊന്നൊടുക്കിയ, മുക്കാല്‍ കോടിയോളം വരുന്ന അഭയാര്‍ത്ഥികളെ സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയ ബശ്ശാറിന്‍റെ നരനായാട്ടിനെതിരില്‍ ഒരു കോണില്‍ നിന്നും ഒരു പ്രസ്താവനയും ഉയര്‍ന്നില്ല. മുസ്ലിംകളുടെതാണോ അമുസ്ലിംകളുടെതാണോ എന്നുപോലും നിശ്ചയമില്ലാത്ത സകല ജാറങ്ങളുടെയും വക്താക്കളായ അവര്‍ അല്ലാഹുവിന്‍റെ ഘഡ്ഖം എന്ന് പ്രവാചകതിരുമേനി വിശേഷിപ്പിച്ച ഖാലിദ് ബ്നു വലീദിന്‍റെ അന്ത്യവിശ്രമ സ്ഥലം തകര്‍ത്തതറിഞ്ഞില്ല! രണ്ടായിരത്തോളം സുന്നി പള്ളികള്‍ ബോംബ് വെച്ച് തകര്‍ത്തതില്‍ അവര്‍ക്ക് യാതൊരു പ്രതിഷേധവുമില്ല!
ഈജിപ്തില്‍ മുര്‍സി തന്നെ വാഴിച്ച ഏകാധിപതിയുടെ പട്ടാളക്കാര്‍ കൊലപ്പെടുത്തിയത് പ്രതിഷേധ സമരക്കാരെയാണെങ്കില്‍ ബശ്ശാറിന്‍റെ ശിയാ കിങ്കരന്മാര്‍ കൊന്നൊടുക്കിയത് സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങിയ സാധാരണക്കാരെയായിരുന്നു. ബശ്ശാറിന്‍റെ നരനായാട്ട് ഒന്നൊഴിയാതെ അല്‍ജസീറ പ്രക്ഷേപണം ചെയ്തിട്ടും ഉല്‍ബുദ്ധരെന്ന് മേനി നടിക്കുന്ന കേരള മുസ്ലിംകള്‍ അതൊന്നും കണ്ടമട്ടില്ല. കേരളത്തിലെ മുസ്ലിം മാധ്യമങ്ങളിലെ ഇറാന്‍ സ്വാധീനത്തെയാണിത് കുറിക്കുന്നത്. ഇതൊക്കെയായിട്ടും അമേരിക്കയെ പഴിച്ച് സമയം കളയാനും ജാറസംരക്ഷകനെന്ന പേരില്‍ ബശ്ശാറിന്‍റെ അതിക്രമങ്ങളെ ന്യായീകരിക്കാനും കേരളത്തില്‍ ആളുകളുണ്ടായി എന്നത് എത്രമാത്രം നടുക്കമുളവാക്കുന്ന കാര്യമാണ്.
ഇപ്പോള്‍ സിറിയയില്‍ ഭരണം നിയന്ത്രിക്കുന്നത് ഖാംനഇ നേരിട്ടയച്ച ഇറാന്‍ ഉപദേഷ്ടാക്കളാണ്. ബശ്ശാറിന്‍റെ സിറിയ ഇസ്രായീലിന് ഒരു ഭീഷണിയേയല്ല. ബശ്ശാറിന്‍റെ പതനത്തിന് ശേഷം അധികാരമേല്‍ക്കുന്ന ഇസ്ലാമിസ്റ്റുകളാണ് ഇസ്രായീലിന്‍റെ യഥാര്‍ത്ഥ ഭീഷണി. ഇത് ഏറ്റവും നന്നായി അറിയുന്നത് ഇസ്രായീലിന് തന്നെയാണ്. അതുകൊണ്ട് തന്നെ അവര്‍ ബശ്ശാറിനെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കില്ല. ഇറാന്‍റെ പിന്‍വാതില്‍ ഭരണമില്ലെങ്കില്‍ ബശ്ശാര്‍ എന്നോ നിലം പതിക്കേണ്ടതായിരുന്നു. ബശ്ശാറിനെ നിലനിര്‍ത്തുന്നത് തങ്ങളുടെ ആദര്‍ശബാധ്യതയായാണ് ഇറാന്‍ മനസ്സിലാക്കുന്നത്. സിറിയയിലെ സുന്നി ഭൂരിപക്ഷ പ്രദേശങ്ങള്‍ പ്രേതഭൂമിയായി മാറിയിരിക്കുന്നു. അടുത്തു തന്നെ അഭയാര്‍ത്ഥികളുടെ എണ്ണം മുക്കാല്‍ കോടിയായി ഉയരുമെന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അയല്‍ നാട്ടില്‍ നിന്നുള്ള ഭീഷണി ചെറുക്കാന്‍ സിറിയക്കുള്ളില്‍ തുര്‍ക്കി വിമതരായ കുര്‍ദുകളെ ആയുധം നല്‍കി പരിശീലിപ്പിക്കുകയാണ് ബശ്ശാര്‍. തുര്‍ക്കിയെ അസ്ഥിരപ്പെടുത്തുകയാണ് ഇതിന്‍റെ പിന്നിലെ ലക്ഷ്യം.
ആരാണീ ബശ്ശാര്‍ എന്തൊക്കെ വിശ്വാസാദര്‍ശങ്ങളാണ് അയാള്‍ വെച്ചുപുലര്‍ത്തുന്നത്.? കേവലം ശിയ/അലവി എന്ന് പറഞ്ഞ് തള്ളിക്കളയാവുന്നതാണോ അയാളുടെ ആദര്‍ശം? തീവ്രശിയാ വിഭാഗമായ നുസൈരിയ്യ കക്ഷിയാണദ്ദേഹം. ഇസ്ലാമിന് ഒരു നിലക്കും അംഗീകരിക്കാനാവാത്ത വിശ്വാസാദര്‍ശങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണവര്‍. പേര്‍ഷ്യന്‍, ക്രൈസ്തവ വിശുദ്ധന്മാരുടെ ജന്മദിനങ്ങള്‍ അവര്‍ക്ക് പുണ്യദിനങ്ങളാണ് അലിയെ അല്ലാഹുവിന്‍റെ അവതാരമായി കാണുന്ന ഇവര്‍ അലിയെ വധിച്ച അബ്ദുറഹ്മാന്‍ ഇബ്നു അലിയെ അവര്‍ ഇഷ്ടപ്പെടുന്നു കാരണം. മനുഷ്യശരീരത്തില്‍ അവതരിച്ച ദൈവത്തെ അതിന്‍റെ ദൈവീകഭാവത്തിലേക്ക് തിരിച്ചയച്ചത് അദ്ദേഹമാണ്! അലിയാണ് നബിയെ സൃഷ്ടിച്ചത്. നബി സല്‍മാന്‍ ഫാരിസിയെ സൃഷ്ടിച്ചു. സല്‍മാന്‍ മറ്റ് അഞ്ച് പേരെ സൃഷ്ടിച്ചു. ജനങ്ങളുടെ സൃഷ്ടാവ് മിഖ്ദാദ്, ആകാശഗോളങ്ങളെ നിയന്ത്രിക്കുന്ന അബൂദര്‍റ്, മനുഷ്യരുടെ ആത്മാവുകളുടെ ചുമതലയുള്ള അബ്ദുല്ലാഹിബ്നു റവാഹ, രോഗങ്ങളുടെ കാരണക്കാരനായ ഉസ്മാന്‍ ബിന്‍ മള്ഊന്‍. ശരീരത്തില്‍ ആത്മാവിനെ ഊതുന്ന ഖന്‍ബര്‍ എന്നിവരാണവര്‍. വ്യഭിചാരവും സ്വവര്‍ഗഭോഗവും അനുവദനീയ കര്‍മ്മങ്ങളാണിവര്‍ക്ക്. മദ്യസേവ പുണ്യകര്‍മവും താര്‍ത്താരികളെ മുസ്ലിം ലോകത്ത് തേര്‍വാഴ്ച നടത്താന്‍ സഹായിച്ചവരാണവര്‍. കുരിശുദിനം, ക്രിസ്തുമസ് എന്നിവയൊക്കെ അവര്‍ ആഘോഷിക്കുന്നു. ജൂത ക്രൈസ്തവരേക്കാളും ബഹുദൈവവിശ്വാസികളേക്കാളും ഇസ്ലാമിന്‍റെ ശത്രുക്കളാണിവരെന്ന് ശൈഖുല്‍ ഇസ്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് സുന്നികളെ കൊന്നൊടുക്കിയ ഇവരെ ജാറം സംരക്ഷകരെന്ന പേരില്‍ പിന്തുണക്കുന്നവര്‍ അല്ലാഹുവിന്‍റെ മുമ്പില്‍ എന്ത് സമാധാനം പറയുമെന്നോര്‍ക്കുക? കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ സഹായത്തോടെ അധികാരത്തിലേറിയ ഹാഫിസുല്‍ അസദ്, നിരപരാധികളായ പതിനായിരക്കണക്കിന് സുന്നികളെ കൊന്നൊടുക്കിയത് ഓര്‍ക്കുക. ചരിത്രത്തില്‍ തുല്യതയില്ലാത്ത രക്തപ്പുഴ ഒഴുക്കിയ 'നുസൈരി'യാണ്. ഹി. 722ല്‍ ബഗ്ദാദും ഹലബും ശാമും തരിപ്പണമാക്കിയ തിമോര്‍ ലിങ്ക്. സുന്നികളുടെ തലയോടുകള്‍ മല കണക്കെ കുന്നുകൂട്ടിയ നുസൈരി ദ്രോഹിയാണദ്ദേഹം. 1970ല്‍ സിറിയയിലെ നുസൈരി സേന ക്രൈസ്തവമാറൂണിയേറ്റ് മിലിഷ്യകളുമായി കൈകോര്‍ത്ത് ഫലസ്തീനിലെ തല്ലുസഅ്തറിലെ പതിനേഴായിരം വരുന്ന നിരപരാധികളെ ടാങ്കുപയോഗിച്ച് ചതച്ചരച്ചു. 1970 തദമ്മുറിലെ ജയില്‍വാസികളായ എഴുന്നൂറ് മുസ്ലിം ചെറുപ്പക്കാരെ കെട്ടിടത്തിന് ബോംബിട്ടു ചാരമാക്കി. 1982ല്‍ ഹുമാ പട്ടണത്തെ നാലു ഭാഗത്തു നിന്നും ഉപരോധിച്ചു ഗതാഗതവും വൈദ്യുതിയും വിഛേദിച്ചു പൂര്‍ണമായും തകര്‍ത്തു തരിപ്പണമാക്കി. നാല്‍പ്പതിനായിരം നിസ്സഹായരായ മനുഷ്യജീവനാണ് ഹോമിക്കപ്പെട്ടത്. ഇന്നിപ്പോള്‍ ഇറാനും ഹിസ്ബുല്ലയും വംശീയതയുടെ പേരിലും, ചൈനയും റഷ്യയും കമ്മ്യൂണിസത്തിന്‍റെ പേരിലും നിരപരാധികളായ ജനലക്ഷങ്ങളെ കശാപ്പു ചെയ്യാന്‍ ബശ്ശാറിനെ തുണക്കുന്നു. നിസ്സഹായരായ സ്ത്രീകള്‍ക്കും ദുര്‍ബ്ബലരായ കുഞ്ഞുങ്ങള്‍ക്കും വേണ്ടി ശബ്ദിക്കാനും സഹായിക്കുവാനും ആരുമില്ല. തെരുവില്‍ വെച്ച് സ്ത്രീകളുടെ ഹിജാബ് പിച്ചിച്ചീന്തി മാനഭംഗപ്പെടുത്തുന്ന കിരാത സംഭവങ്ങള്‍ ദിനേന അവിടെ ആവര്‍ത്തിക്കുന്നു. അമേരിക്കന്‍ ഭരണത്തെ നിയന്ത്രിക്കുന്ന സിയോണിസ്റ്റ് ലോബിക്ക് ഇന്ന് ബശ്ശാര്‍ ഏറെ പ്രിയങ്കരനാണ്. ബശ്ശാറിന്‍റെ എതിരാളികളെ ഇസ്രായീല്‍ ഭയക്കുന്നുവെന്ന് മുന്‍ ഇസ്രായീല്‍ പ്രസിഡണ്ട് തുറന്നുപറഞ്ഞതാണ്. സിറിയയിലെ ജനകീയ വിപ്ലവം ആരംഭിച്ച് രണ്ടാഴ്ചക്കകം വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഇസ്രായീല്‍ റിപ്പോര്‍ട്ടര്‍ എഴുതിയ ലേഖനത്തിലും ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. തെല്‍ അവീവിലെ പലരും സിറിയന്‍ സര്‍ക്കാരിനെ സംരക്ഷിച്ചുനിര്‍ത്താന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയാണെന്ന് ഇസ്രായീല്‍ പത്രം 'ഹാരെറ്റ്സ്' തുറന്നെഴുതുകയുണ്ടായി. 1973 മുതല്‍ ഇസ്രായീലിനോടു യുദ്ധത്തിന് വരാത്ത രാഷ്ട്രമാണതെന്നാണ് കാരണം. ആത്മരക്ഷാര്‍ത്ഥം ലബനാനിലേക്ക് ഓടിപ്പോയ നിരപരാധികളെ ലബനാനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഭീകരമുദ്ര ചാര്‍ത്തി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് 'അല്‍ മുജ്തമഅ്' റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദമാരോപിച്ച് ലബനാനിലെ ചില ചാനലുകള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞു. ലബനാനിലെ സുന്നി ഭൂരിപക്ഷ മേഖലയായ ട്രിപോളിയില്‍ ലബനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് സിറിയ സംഘര്‍ഷത്തിന് ശ്രമിക്കുന്നതായി വാര്‍ത്തയുണ്ട്. ഇതിന്‍റെ ഭാഗമായി 168 സുന്നി യുവാക്കളെ വിചാരണ കൂടാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സിറിയന്‍ വിധേയത്വമുള്ള മാധ്യമങ്ങള്‍ ഇതിനായി കള്ളക്കഥകള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നു.
തുനീഷ്യയിലെ ജനകീയ വിപ്ലവത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച ബശ്ശാര്‍ ഈജിപ്തിലെ സര്‍ക്കാര്‍ വിരുദ്ധ വിപ്ലവത്തില്‍ ഏകാധിപതിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ലിബിയന്‍ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ ഖദ്ദാഫിക്ക് രണ്ട് യുദ്ധവിമാനങ്ങളും ആയുധങ്ങളും സൈനികരുമായി ഒരു കപ്പലും ബശ്ശാര്‍ പറഞ്ഞയച്ചു. സൈനിക സഹായത്തിന് പുറമെ മാധ്യമപ്രചരണവും തരപ്പെടുത്തി. യമന്‍ ഏകാധിപതി അലി അബ്ദുല്ലാ സാലിഹിനെയും ആയുധങ്ങളും യുദ്ധവിമാനങ്ങളും നല്‍കി സഹായിച്ചു.
സദ്ദാമിനെ നശിപ്പിക്കാന്‍ അമേരിക്കയെ കലവറയില്ലാതെ സഹായിച്ച ഇറാന്‍ സദ്ദാമിന്‍റെ തിരോധാനത്തോടെ അസ്ഥിരമായ ഇറാഖില്‍ അധികാരത്തിലേറിയ നൂരി മാലികിയെന്ന ശിയാ പക്ഷപാതിയെ ഉപയോഗിച്ച് സുന്നികളെ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇറാഖിലെ സുന്നികളെ നശിപ്പിക്കാന്‍ സൈനികവും തന്ത്രപരവുമായ നീക്കങ്ങള്‍ക്ക് ഇറാന്‍ ചരടുവലിക്കുന്നു. കിര്‍കുകില്‍ സുന്നികള്‍ നടത്തിയ പ്രതിഷേധ ധര്‍ണയെ അടിച്ചമര്‍ത്താന്‍ ഇറാന്‍ സൈന്യം ഇടപെട്ടതായി അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇറാന്‍ ഇറാഖ് സൈനിക സഹകരണത്തിന്‍റെ ഭാഗമാണിതെന്നായിരുന്നു ഇറാന്‍ പട്ടാളമേധാവി ഇതിനെ വിശേഷിപ്പിച്ചത്. ഇറാന്‍ മുതല്‍ ലബനാന്‍ വരെ നീണ്ടുകിടക്കുന്ന പ്രവിശാല ശിയാ സാമ്രാജ്യം (അല്‍ ഹിലാലുശ്ശീഈ) നേരിടുന്ന ഭീഷണിയെ ചെറുക്കാന്‍ ഇനിയും ഇത്തരം നീക്കങ്ങള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. (അല്‍മുജ്തമഅ് ഏപ്രില്‍ 2013).
ലബനാനിലെ സുന്നി മേഖലകളില്‍ സ്ഫോടനപരമ്പരകള്‍ നടത്തി മേഖലയെ അസ്ഥിരപ്പെടുത്താന്‍ ബശ്ശാര്‍ ഹിസ്ബുല്ലയെ ഉപയോഗപ്പെടുത്തുകയാണ്. ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ട്രിപോളിയില്‍ നടന്ന സ്ഫോടന പരമ്പരകള്‍.
ഹിസ്ബുല്ലയുടെ നേതൃത്വത്തില്‍ സിറിയയിലെ അല്‍ ഖസീറിലെ കൂട്ടക്കുരുതി നടക്കുകയുണ്ടായി. അഹ്ലുബൈത്തിന്‍റെ മഖാമുകള്‍ സംരക്ഷിക്കുന്നതിനാണ് ബശ്ശാറിനൊപ്പം കൂട്ടക്കുരുതിയില്‍ പങ്കെടുക്കുന്നതെന്നാണ് ഹസന്‍ നസ്റുല്ല നിരത്തുന്ന ന്യായം. കൊച്ചുകുഞ്ഞുങ്ങളെയടക്കം കൂട്ടക്കുരുതി നടത്താന്‍ "അല്ലാഹുവിന്‍റെ കക്ഷിക്ക്" യാതൊരു മടിയുമില്ല.
രാജ്യത്തിന്‍റെ മുഴുവന്‍ വിഭാഗങ്ങളും സൈനികശക്തിയും പിടിച്ചടക്കി നിസ്സഹായരായ ഭൂരിപക്ഷ ജനതയെ കൂട്ടക്കുരുതി നടത്തുന്ന നൂരി മാലികിയുടെ കിരാത ഭരണത്തില്‍ നിന്ന് മോചനം നേടാന്‍ സഹായാഭ്യര്‍ത്ഥന നടത്തുന്ന ഇറാഖിലെ സുന്നി സമൂഹത്തിന്‍റെ നിലവിളികള്‍ക്ക് അടുത്തൊന്നും പരിഹാരമുണ്ടാവാനിടയില്ല.
കിര്‍കൂകില്‍ പ്രതിഷേധ ധര്‍ണ നടത്തിയ നിരായുധരായ സുന്നികളെ നാലുപാടും ഉപരോധിച്ചു ബോംബെറിഞ്ഞാണ് ശിയാ ഭരണകൂടം കൊന്നൊടുക്കിയത്. സുന്നി മേഖലകളായ അന്‍ബാറിലും നീന്‍വായിലും പ്രതിഷേധ കൊടുങ്കാറ്റുകള്‍ അലയടിച്ചു. പ്രതിഷേധകര്‍ പിടികൂടിയ മാലികിയുടെ ചോറ്റുപട്ടാളക്കാര്‍ക്കിടയില്‍ ഇറാന്‍ പോരാളികള്‍ ധാരാളമുണ്ടായിരുന്നു! ഇറാഖ് മുഫ്തി ശൈഖ് റാഫിഇ രിഫാഇ മാലികിയുടെ ശിയാ ഭീകരതക്കെതിരെ പൊരുതാന്‍ ഇറാഖികളെ ആഹ്വാനം ചെയ്യുകയുണ്ടായി.
ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വലിയുകയാണെന്ന ഉബാമയുടെ പ്രസ്താവന വന്നയുടനെ ഇറാന്‍ കളത്തിലിറങ്ങി കളിക്കുമെന്ന ഭീതി സുന്നികള്‍ക്കുണ്ടായിരുന്നു. അത് സത്യമായി പുലര്‍ന്നിരിക്കുകയാണ്. അമേരിക്കന്‍ പിന്‍മാറ്റത്തിന് ശേഷം ഇറാഖിലെ രാഷ്ട്രീയ നേതൃത്വം നിരന്തരമായി ഇറാന്‍ സന്ദര്‍ശിച്ചു പദ്ധതികളാവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. തീവ്ര ഇറാന്‍ ചാവേര്‍ സംഘങ്ങളായ 'ജൈശുല്‍ ഹുദാ'യുടെ 350 അംഗങ്ങളെ ഇറാഖീ സൈനിക നേതൃത്വത്തില്‍ രഹസ്യമായി പ്രതിഷ്ഠിച്ചിരിക്കുകയാണ് മാലികി ഭരണകൂടം. ഇറാഖ് സൈനികര്‍ക്കിടയില്‍ ചാരന്മാരെ നിയോഗിക്കുക, സൈനികരെ ഭീകരകൃത്യത്തിന് പരിശീലിപ്പിക്കുക എന്നീ കൃത്യങ്ങളില്‍ നിരതരാണിപ്പോള്‍ ഇറാന്‍ സൈനിക പരിശീലകര്‍. 2001 മുതല്‍ 2011 വരെ ഒന്നര മില്ല്യന്‍ ഇറാന്‍ പോരാളികള്‍ ഇറാഖില്‍ നുഴഞ്ഞു കയറിയതായി രഹസ്യാന്വേഷകരെ ഉദ്ധരിച്ചു ഇറാഖി പത്രപ്രവര്‍ത്തക 'അല്‍മുജ്തമഇല്‍' എഴുതുകയുണ്ടായി. ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തെ ചെറുത്തു തോല്‍പിച്ച സുന്നികള്‍ ഇപ്പോള്‍ ഇറാന്‍ കടന്നുകയറ്റത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ഇറാഖി പണ്ഡിത സമിതി ഉപാധ്യക്ഷന്‍ മുഹമ്മദ് അയ്യാശ് അല്‍കബിശി പ്രസ്താവിക്കുകയുണ്ടായി. കഴിഞ്ഞ പന്ത്രണ്ട് മാസങ്ങള്‍ക്കിടയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേരെ തൂക്കിക്കൊന്നത് വിചാരണ കൂടാതെ ഭീകരതയാരോപിച്ച് നിരപരാധികളായ സുന്നികളെ (ഇതില്‍ നല്ലൊരു ശതമാനം സ്ത്രീകളാണ്) അവിടെ തൂക്കിലേറ്റി കൊണ്ടിരിക്കുകയാണ്. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ നിരപരാധികളെ രഹസ്യമായി തൂക്കിലേറ്റുന്ന രാജ്യം ഇറാനാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാലികി അധികാരമേറ്റതിന് ശേഷം ഒരു ശിയാ പൗരനും തൂക്കിലേറ്റപ്പെട്ടിട്ടില്ലെന്ന് അല്‍മുജ്തമഇല്‍ ഇറാഖി ലേഖിക എഴുതുകയുണ്ടായി.
സിറിയയിലെ ജനകീയ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ ഇറാന്‍ നിര്‍ദ്ദേശപ്രകാരം മില്ല്യന്‍ കണക്കിന് ഡോളറുകളാണ് ഇറാഖ് ഒഴുക്കുന്നത്. സൈനിക, സായുധസഹായവും ഇറാഖില്‍ നിന്ന് സിറിയയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. രാത്രി രണ്ട് മണിക്കും നാലു മണിക്കുമിടയില്‍ ഇറാനില്‍ നിന്നും ഇറാഖിന്‍റെ വ്യോമപാതയിലൂടെ സിറിയയിലേക്ക് സൈനികരുമായി പോകുന്ന ഇറാന്‍ യുദ്ധവിമാനങ്ങള്‍ ഇറാഖികളുടെ നിത്യകാഴ്ചയാണ്. ഇതിനുപുറമെ ബശ്ശാറിനെ സഹായിക്കാന്‍ ശീഈ ചാവേറുകളും സിറിയയിലേക്ക് നുഴഞ്ഞുകയറുന്നു. സിറിയയില്‍ സുന്നി പ്രതിപക്ഷം അധികാരത്തിലേറിയാല്‍ തങ്ങളുടെ നിര്‍ദിഷ്ട സ്വപ്ന പദ്ധതികള്‍ നടക്കില്ലെന്ന ഇറാന്‍റെ ഭീതിയാണ് എന്തു വിലകൊടുത്തും ബശ്ശാറിനെ താങ്ങിനിര്‍ത്തുന്ന അവരുടെ നയത്തിനു പ്രചോദനം. ഇറാഖിലെ സുന്നി പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്താന്‍ സൈനികവും തന്ത്രപരവുമായ എല്ലാവിധ സഹായവും ഇറാന്‍ ഇറാഖിന് നല്‍കുന്നുണ്ട്. ലബനാനിലും അഫ്ഘാനിലും സിറിയയിലും ഇറാന്‍ അജണ്ടകള്‍ നടപ്പാക്കുന്ന ഖാസി സുലൈമാനിയാണ് ഇറാഖിലെ അദൃശ്യ ഭരണാധികാരി.
അലി ഖാംനഇ നേരിട്ടു നിയമിച്ച അല്‍ ബദ്റ് എന്ന ശിയാപോരാളി ഗ്രൂപ്പിന്‍റെ തലവനായ ഇദ്ദേഹം സിറിയയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശിയാ ചാവേര്‍ ഗ്രൂപ്പുകളായ ഹിസ്ബുല്ല, അല്‍ ബദ്റ്, ജൈശുല്‍ മഹ്ദി, ഹിസ്ബുദ്ദഹ്വ, ഹിസ്ബുല്‍ ഫദീല എന്നീ ശിയാ മിലിട്ടന്‍റുകളെ ഏകോപിപ്പിക്കുകയും ഇറാഖി എംബസിയില്‍ നിന്ന് ഇവര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കുകയും ചെയ്യുന്നു. ഇറാഖിലെ ശിയാഭരണം മേഖലയിലും ലോകത്തും ശിയാ സ്വാധീനമുറപ്പിക്കാന്‍ സഹായിച്ചുവെന്ന ഇറാന്‍ മന്ത്രി ഹൈദര്‍ മുസ്ലിഹിയുടെ പ്രസ്താവന ഇതോട് ചേര്‍ത്തു വായിക്കാവുന്നതാണ്. സുലൈമാനിയുടെ നേതൃത്വത്തിലുള്ള 'ഖുദ്സ് സേന' ഇറാഖിലെ സുന്നി പള്ളികളിലും പ്രതിഷേധ സമരവേദികളിലും ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതും വെളിച്ചത്തായി. ഈയിടെ ബഗ്ദാദിലെ ഗസാലിയ, ആമിറിയ പ്രദേശങ്ങളില്‍ പള്ളികള്‍ക്കടുത്ത് നടന്ന ഉഗ്രസ്ഫോടനങ്ങള്‍ ഇതു ശരിവെക്കുന്നു. അമ്പത് ലോറികളിലായി സ്ഫോടന വസ്തുക്കളുമായി ഇറാനില്‍ നിന്ന് വന്ന പോരാളി സംഘങ്ങള്‍ക്ക് മാലികി ഇറാഖിലേക്ക് പ്രവേശനം നല്‍കിയത് അടുത്തകാലത്താണ്. ഇറാനിലെ വിപ്ലവ ഗാര്‍ഡുകളുമൊന്നിച്ച് ബസറ, ബാബില്‍, ഇമാറ എന്നിവിടങ്ങളില്‍ നിന്നായി ബഗ്ദാദിലെ സുന്നി ഭൂരിപക്ഷ പ്രദേശമായ പടിഞ്ഞാറന്‍ പ്രവിശ്യയിലെത്തി ഭീകര സ്ഫോടന പരമ്പരകള്‍ ലക്ഷ്യം വെച്ചാണ് ഇവര്‍ അവിടെ തമ്പടിച്ചിരിക്കുന്നത്.
ഇറാഖിലെ നിരായുധരായ സുന്നി സമൂഹത്തെ രക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇറാഖ് വൈസ് പ്രസിഡണ്ട് താരിഖുല്‍ ഹാശിമിക്കുവരെ ആത്മ രക്ഷാര്‍ത്ഥം നാടുവിടേണ്ടി വന്നിരിക്കുകയാണ്. സുന്നികളെ കൊന്നൊടുക്കുന്നതില്‍ നിന്ന് മാലികീ ഗവണ്‍മെന്‍റ് വിരമിച്ചില്ലെങ്കില്‍ ലോക മുസ്ലിം സമൂഹത്തിന്‍റെ തൊണ്ണൂറ് ശതമാനം വരുന്ന അവര്‍ അടങ്ങിയിരിക്കില്ലെന്ന് ഡോ. യൂസുഫുല്‍ ഖര്‍ദാവി ഇറാഖ് ഗവണ്‍മെന്‍റിന് മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
നൂരി മാലികിയുടെ ചോറ്റുപട്ടാളമായ 'അസാഇബു അഹ്ലില്‍ ഹഖ്', 'ജയ്ശുല്‍ മുഖ്താര്‍', 'കതാഇബു ഹിസ്ബുല്ലാ' തുടങ്ങിയ ഭീകരസംഘങ്ങളാണ് അക്രമപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. പൗരാണിക സുന്നി മസ്ജിദുകള്‍ തകര്‍ക്കുന്നതിലാണിവര്‍ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പള്ളിയില്‍ അതിക്രമിച്ചു കയറി നമസ്കരിക്കുന്നവരെ ചതിപ്രയോഗത്തിലൂടെ കൊന്നു കളയുകയാണ് ഇവരുടെ പ്രധാന ഹോബി.
സിറിയന്‍ ജനതയെ കൊന്നൊടുക്കാന്‍ ബശ്ശാറിനൊപ്പം കൂടിയ ഹിസ്ബുല്ലയെ നിയന്ത്രിച്ചില്ലെങ്കില്‍ അതിന്‍റെ ഉത്തരവാദിത്ത്വത്തില്‍ നിന്നും കൈ കഴുകുവാന്‍ ലബനാനിന് കഴിയില്ലെന്ന് സിറിയയിലെ ഇഖ്വാനുല്‍ മുസ്ലിമൂന്‍ പ്രസ്താവിക്കുകയുണ്ടായി. ഖാംനഇയും ബശ്ശാറുല്‍ അസദും നൂരി മാലികിയും ഹസന്‍ നസ്റുല്ലയും ഒന്നിച്ച് സുന്നി നരമേധത്തിന് മുതിര്‍ന്നാല്‍ അത് ലോക തലത്തില്‍ വംശീയ കലാപത്തിന് തുടക്കം കുറിക്കുമെന്നവര്‍ മുന്നറിയിപ്പ് നല്‍കി. ഈ തെമ്മാടിക്കൂട്ടം സിറിയന്‍ ജനതയെ കൊന്നൊടുക്കുന്നത് നോക്കി നില്‍ക്കുന്ന അന്താരാഷ്ട്ര സമൂഹവും വംശീയ ഉന്മൂലനത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് ഇഖ്വാന്‍ അഭിപ്രായപ്പെട്ടു.
മറുഭാഗത്ത് യമനിലെ ശിയാ വിപ്ലവകാരികളായ ഹൂസികളെ ഉപയോഗപ്പെടുത്തി മേഖലയില്‍ ഇറാന്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുകയാണ്. ഇറാന്‍ വിപ്ലവം വിജയം വരിച്ചതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഈ ശിയാ പോരാളി വിഭാഗം രൂപം കൊണ്ടത് തന്നെ. രണ്ടായിരമാണ്ടോടെ ഇതൊരു സായുധ ഭീകരസംഘടനയായി പരിണമിച്ചു. ആദ്യം ജനാധിപത്യത്തില്‍ വിശ്വസിച്ചിരുന്ന ഈ വിഭാഗം ഇപ്പോള്‍ ശീഈ ചിന്താധാരയുടെ അടിസ്ഥാനമായ 'വിലായത്തുല്‍ ഫഖീഹ്' എന്ന സിദ്ധാന്തത്തിലേക്കാണ് പ്രബോധനം ചെയ്യുന്നത്. മുസ്ലിംകളുടെ രക്ഷക്ക് ഇമാമിയാ മാര്‍ഗം മാത്രമേ വഴിയുള്ളൂവെന്നാണ് സംഘടനയുടെ തലവന്‍ അബ്ദുല്ലാ അല്‍ ഹൂസി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇമാമുകളുടെ വിലായത്ത് ദൈവദത്തമാണെന്നും അതില്‍ മാറ്റം വരുത്താന്‍ മനുഷ്യര്‍ക്കവകാശമില്ലെന്നും അബൂബക്കര്‍(റ) തിരഞ്ഞെടുക്കപ്പെട്ട ഇസ്ലാമിക സമൂഹം നേര്‍മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുകയും അതോടെ അധഃപതനം ആരംഭിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഹൂസികള്‍ ധാരാളം സായുധ പോരാളികളെ ബശ്ശാറിനെ സഹായിക്കാന്‍ സിറിയയിലേക്കയച്ചു കഴിഞ്ഞു. ഇറാന്‍ സൈനികര്‍ എരിത്രിയക്കടുത്ത ദെഹ്ലക്ക് ദീപുകളില്‍ വെച്ചാണ് ഹൂസികള്‍ക്ക് സായുധ പരിശീലനം നല്‍കുന്നത്. ഹൂസികളുടെ പ്രധാന കേന്ദ്രമായ യമനിലെ സഅ്ദയില്‍ നിന്ന് മേദീ തുറമുഖം വഴിയാണ് ഇവര്‍ പ്രസ്തുത ദീപുകളിലെത്തുന്നത്.
ഇല്ലാത്ത മഖാമുകള്‍ സ്ഥാപിച്ചും അവക്കടുത്ത് ശിയാ വിജ്ഞാനകേന്ദ്രങ്ങളായ ഹൗസകള്‍ സ്ഥാപിച്ചുമാണ് ഇറാന്‍ സിറിയയിലെ സുന്നികളുടെ അജ്ഞത മുതലെടുക്കുന്നത്. 2005ന് മുമ്പില്ലാത്ത പല ശീഈ ഹൗസകളും സിറിയയില്‍ തഴച്ചുവളര്‍ന്നു. അലി(റ) പുത്രി സൈനബിന്‍റെതെന്ന് പറഞ്ഞ് ഇറാന്‍ വലിയ ജാറ സമുച്ചയങ്ങള്‍ നിര്‍മിച്ചു പുണ്യകേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്തു. ഇതിന്‍റെ പരിസരമാകെ ശിയാ ഹൗസകളും (മതപഠന കേന്ദ്രം) മഠങ്ങളും മാളുകളും നിര്‍മ്മിച്ചിട്ടുണ്ട്. കുറഞ്ഞ വര്‍ഷം കൊണ്ട് ഇത് ഇറാനിലെ ഖുമ്മിന് സമാനമായി വികസിച്ചിരിക്കുന്നു. മദീനയിലെ ബഖീഇല്‍ അന്ത്യവിശ്രമം കൊള്ളുന്ന സൈനബി(റ)ന് ഈജിപ്തിലും ഇതിനെക്കാള്‍ വലിയൊരു മഖാമുണ്ടെന്നതാണ് രസകരമായ വസ്തുത. ദാരിയായിലെ ഒരു പുരാതന കല്ലറ ഇമാം അലി(റ)യുടെ പുത്രി സുകൈന(റ)യുടെതാണെന്ന് പ്രചരിപ്പിച്ച് 1999ല്‍ ഇറാന്‍ വലിയ മഖാം സമുച്ചയം സ്ഥാപിച്ചു. അതിന്‍റെ പരിസരമാകെ ശിയാ മതപഠന കേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് ഈ മേഖലയാകെ ശിയാ തീര്‍ത്ഥാടനകേന്ദ്രമാക്കിയിരിക്കുകയാണ്.
മദീനയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇമാം ഹുസൈന്‍(റ)ന്‍റെ പുത്രി സുകൈനക്കും ഇറാന്‍ ദമസ്കസിന്‍ ജാറസമുച്ചയം സ്ഥാപിച്ചിരിക്കുന്നു. അമ്മാറുബ്നു യാസിര്‍, ഉവൈസുല്‍ ഖര്‍നി തുടങ്ങിയവരുടെതെന്ന് പ്രചരിപ്പിക്കപ്പെടുന്ന കുടീരങ്ങള്‍ നിര്‍മ്മിച്ച് ഇറാന്‍ ശിയാ വംശീയ പദ്ധതികള്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. എല്ലായിടത്തുമെന്ന പോലെ ചിന്താശേഷി മാറ്റിവെച്ച് ഇവിടെയും സുന്നി ബഹുജനം ശിയാ വഞ്ചനയില്‍ അകപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇസ്ലാമിക ലോകത്ത് ശക്തമായ സാന്നിധ്യമറിയിച്ച് രംഗത്തുവന്ന തുര്‍ക്കിയിലെ ഉര്‍ദുഗാനെ നശിപ്പിക്കാന്‍ ഇറാന്‍ ബശ്ശാര്‍ ലോബി സിയോണിസ്റ്റുകളുമായി സഹകരിച്ച് പദ്ധതികളാവിഷ്ക്കരിച്ചു കൊണ്ടിരിക്കുകയാണ് തുര്‍ക്കി വിമതരായ കുര്‍ദിസ്ഥാന്‍ ലേബര്‍ പാര്‍ട്ടിയെ ആയുധമണിയിച്ച് തുര്‍ക്കിയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് അവര്‍ തുടക്കമിട്ടുകഴിഞ്ഞു.
1943 മുതല്‍ സിയോണിസ്റ്റു ശക്തികള്‍ കുര്‍ദുകളുമായി ചങ്ങാത്തത്തിലാണ്. "മൊസാദ് ഇറാഖിലും അയല്‍രാഷ്ട്രങ്ങളിലും" എന്ന കൃതിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തുര്‍ക്കിയില്‍ ഉര്‍ദുഗാന്‍ അധികാരമേറ്റതോടെ പൊതുശത്രുവിനെതിരില്‍ ബശ്ശാറും ഇസ്രായീലും കൈകോര്‍ ത്തിരിക്കുകയാണ്. ഉര്‍ദുഗാന്‍ അറബിരാഷ്ട്രങ്ങളുമായി ചങ്ങാത്തമാരംഭിച്ചതോടെ തുര്‍ക്കിയെ ശിഥിലമാക്കാന്‍ ഇസ്രായീല്‍ കുര്‍ദിസ്ഥാന്‍ വിമതരെ ഉപയോഗപ്പെടുത്തുകയാണ്.
സിറിയയില്‍ ബശ്ശാര്‍ വിരുദ്ധവിപ്ലവം പൊട്ടിപുറപ്പെട്ടതോടെ ബശ്ശാര്‍ ഇറാന്‍ ലോബി സിറിയന്‍ ജനതക്കെതിരെ കടുത്ത ദുഷ്പ്രചരണമാരംഭിച്ചിരിക്കുകയാണ്. പ്രസ്തുത ലോബി മാധ്യമങ്ങളെ വലിയ ഫണ്ട് നല്‍കി തങ്ങളുടെ മെഗാഫോണുകളാക്കി മാറ്റിയിരിക്കുകയാണ്. (നരേന്ദ്രമോഡി ബാധ മലയാള മാധ്യമങ്ങളെ പോലും പിടികൂടിയതുപോലെ) ദല്‍ഹിയിലെ ഇറാന്‍ എംബസി സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സിറിയയിലേക്കയക്കുകയും സിറിയന്‍ സര്‍ക്കാരിന്‍റെ ആതിഥ്യം സ്വീകരിച്ച് തിരിച്ച് വരുന്ന ഇവര്‍ ബശ്ശാറിന് സ്തുതി പാടുന്നു. ലോകത്തിലെ ഏതെങ്കിലും കോണില്‍ ഒരു ചെറിയ കാറ്റടിക്കുമ്പോള്‍ പ്രസ്താവനകളിറക്കുന്ന ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമി ജനലക്ഷങ്ങളെ ക്രൂരമായി കൊന്നൊടുക്കുന്ന ബശ്ശാറനെതിരില്‍ നാലാള്‍ കാണുന്ന തരത്തില്‍ ഒരു പ്രസ്താവന ഇറക്കിയതായി അറിവില്ല? ഇപ്പോഴും എല്ലാം അമേരിക്കയുടെ തലയില്‍ കെട്ടിവെക്കുന്നവര്‍ സിറിയയിലെ ഇഖ്വാന്‍ നേതൃത്വം അമേരിക്കന്‍ ഇടപെടല്‍ വൈകുന്നതിനെതിരില്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച കാര്യം അറിയുമോ?
സിറിയയിലെ മനുഷ്യക്കുരുതി ചര്‍ച്ച ചെയ്യാന്‍ കൈറോയില്‍ ചേര്‍ന്ന ലോക മുസ്ലിം പണ്ഡിത സമ്മേളനത്തില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി എഴുപത് മുസ്ലിം പണ്ഡിത സംഘടനകളെ പ്രതിനിധീകരിച്ച് നൂറ്റി എഴുപത് പണ്ഡിതന്മാര്‍ പങ്കെടുത്തു. വംശീയ ഉന്മൂലനത്തിന് വിധേയമാകുന്ന സിറിയന്‍ ജനതക്ക് വേണ്ടി ജീവനും സമ്പത്തും ഉപയോഗിച്ച് ജിഹാദ് ചെയ്യാന്‍ മുസ്ലിം ലോകത്തെ ആഹ്വാനം ചെയ്ത പ്രസ്തുത സമ്മേളനം ഉദ്ഘാടനം ചെയ്തത് ഡോ. യൂസുഫുല്‍ ഖര്‍ദാവിയായിരുന്നു. സിയോണിസ്റ്റുകള്‍ പോലും ചെയ്യാന്‍ മടിച്ച രാസായുധ പ്രയോഗം സ്വന്തം ജനതക്കെതിരെ നടത്തിയ ബശ്ശാറിന് അല്ലാഹു മാപ്പു നല്‍കില്ലെന്നദ്ദേഹം പ്രസ്താവിച്ചു. സിറിയന്‍ മുസ്ലിംകളെ ശിയാമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിന്‍റെ നഖഛിത്രങ്ങളാണ് സിറിയന്‍ പണ്ഡിതസമിതി ഉപാധ്യക്ഷന്‍ ഉസാമ രിഫാഇ പങ്കുവെച്ചത്.
ശിയാഇസം സ്വീകരിക്കാത്തവരെ കൊന്നൊടുക്കുകയും അവരുടെ മൃതശരീരങ്ങളില്‍ 'യാഹുസൈന്‍' എന്നെഴുതി വെക്കുകയും ചെയ്യുന്ന ക്രൂരകൃത്യങ്ങള്‍ അദ്ദേഹം ഉദ്ധരിച്ചു. അല്‍ അസ്ഹറും ഈജിപ്തിലെ ഉന്നത മതകാര്യസമിതിയും സിറിയന്‍ പണ്ഡിതസമിതിയധ്യക്ഷന്‍ മുഹമ്മദലി സ്വാബൂനിയും ശിയാക്കള്‍ക്കെതിരില്‍ ജിഹാദിന്നാഹ്വാനം ചെയ്തവരാണ്. നമ്മുടെ ശത്രുക്കളായ ശിയാക്കള്‍ക്ക് അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ എമ്പാടും മാധ്യമങ്ങളുണ്ടെങ്കിലും സുന്നി സമൂഹത്തിന്‍റെ മാധ്യമങ്ങളെല്ലാം മതവിരുദ്ധരുടെ കൈകളിലാണ്. ശിയാക്കള്‍ക്ക് അടുത്ത അമ്പത് വര്‍ഷത്തേക്ക് മുസ്ലിം ലോകത്തെ ശിയാവല്‍ക്കരിക്കാനുള്ള അമ്പതു വര്‍ഷ പദ്ധതിയും (ഖുത്തഖംസീനിയ്യ) ഉമ്മുല്‍ ഖുറാ പ്രൊജക്ടുമുണ്ട് മക്കയല്ല അവരുടെ ഉമ്മുല്‍ ഖുറാ. ഇറാനിലെ ശിയാപുണ്യനഗരിയായ ഖും പട്ടണമാണ്. ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രപഠന സ്ഥാപനമായ അമേരിക്കയിലെ ങമമെരവൗൗലെേ കിശെേൗലേേ ീള ഠലരവിീഹീഴ്യ യില്‍ പഠിച്ചിറങ്ങിയ മുന്‍ വിദേശകാര്യമന്ത്രി അലിലാറി ജാനിയുടെ സഹോദരന്‍ ജവാദ് ലാറിജാനിയെയാണ് പദ്ധതിയുടെ ചുമതല ആത്മീയനേതാവ് ഖാംനഉ ഏല്‍പ്പിച്ചിരിക്കുന്നത്. സുന്നിലോകം എന്നിട്ടും അടുത്തൊന്നും അവരുടെ ആലസ്യത്തില്‍ നിന്നുണരുന്ന ഭാവമില്ല.

കേരളവും ശിയാ ഭീഷണിയും 

മലയാളക്കരയില്‍ ശിയാസാന്നിധ്യം എന്നാണ് ആരംഭിച്ചതെന്നതിനെക്കുറിച്ച് പഠനങ്ങളൊന്നും നടന്നതായി അറിവില്ല. ഇവിടെ വന്ന പല സൂഫികളും ശിയാക്കളാകാന്‍ സാധ്യതയുണ്ട്. മുസ്ലിം ലോകത്താകമാനം ശിയാഇസം പ്രചരിപ്പിക്കുന്നതില്‍ ഇറാന്‍ സൂഫികള്‍ക്ക് അനല്പമായ പങ്കുണ്ട്. ഇബ്നു ബത്തൂത്ത കേരളം സന്ദര്‍ശിച്ച വേളയില്‍ കോഴിക്കോട്ടെ മതാധ്യക്ഷന്‍ ശിഹാബുദ്ധീന്‍ കാസറൂനി എന്നൊരാളെ പരിചയപ്പെടുത്തുന്നുണ്ട്. ഇത്തരം അജ്ഞാതവ്യക്തിത്വങ്ങളുടെ മത വീക്ഷണത്തെക്കുറിച്ച് നമുക്കൊന്നുമറിയില്ല.
പതിനെട്ടാം നൂറ്റാണ്ടില്‍ ബോംബെക്കടുത്ത കല്ല്യാണില്‍ നിന്ന് വന്ന മുഹമ്മദ് ശാഹ് തങ്ങളാണ് കേരള ചരിത്രത്തില്‍ അറിയപ്പെട്ട ശിയാ വ്യക്തിത്വം. അദ്ദേഹത്തിന് ധാരാളം അനുയായികളെയും ലഭിക്കുകയുണ്ടായി. ടിപ്പു സുല്‍ത്താന് ഇദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മോയിന്‍കുട്ടി വൈദ്യരുടെ ചില ആദ്യകാല രചനകളില്‍ ശിയാ സ്വാധീനം പ്രകടമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ പല മാപ്പിളപ്പാട്ടുകളിലും ശിയാ സ്വാധീനം നന്നായി പ്രകടമാണ്. ശിയാ അനുകൂലികളും സുന്നി അനുകൂലികളും തമ്മില്‍ രചനകളിലൂടെ സംവാദങ്ങള്‍ വരെ നടക്കുകയുണ്ടായി. അലി(റ)നെ കുറിച്ച് മാന്ത്രിക കഥകള്‍ നിര്‍മ്മിച്ച സഖൂം പടപ്പാട്ട് പോലുള്ള മാലപ്പാട്ടുകള്‍ ഇക്കാലത്ത് വിരചിതമായതാണ്. ഒരു പ്രമാണിക നബിചരിത്ര ഗ്രന്ഥത്തിലും കാണാത്ത കെട്ടുകഥകള്‍ പ്രവാചകന്‍റെ പേരില്‍ ചുമത്തുന്ന മന്‍ഖൂസ് മൗലീദ് പോലുള്ള രചനകളുടെ കര്‍ത്താക്കള്‍ അജ്ഞാതരായതിന്‍റെ യുക്തിയെ കുറിച്ചന്വേഷിക്കേണ്ടതുണ്ട്. ഖുതുബിയ്യത്ത്, മുഹ്യുദ്ധീന്‍ മാല തുടങ്ങിയ അജ്ഞാത കൃതികള്‍ യഥാര്‍ത്ഥത്തില്‍ ആരുടെ സൃഷ്ടികളാണ്? കേരളത്തില്‍ നേര്‍ച്ചകളും ജാറങ്ങളും പ്രചരിപ്പിച്ചത് ശിയാക്കളാണ്. കുറത്തിപ്പാട്ട്, പക്ഷിപ്പാട്ട്, സഖൂം പടപ്പാട്ട് എന്നീ ശിയാ സ്വാധീനമുള്ള കൃതികളെ പൊന്നാനിയിലെ സുന്നിപണ്ഡിതന്‍ തുന്നംവീട്ടില്‍ മുഹമ്മദ് മുസ്ല്യാര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.
കേരളത്തില്‍ ഇസ്ലാം പ്രചരിപ്പിക്കുന്നതില്‍ ഹളറമി സാദാത്തുക്കള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ബാ അലവി പരമ്പരയിലെ അഹ്മദ് മുഹാജിര്‍ ഫഖീഹുല്‍ മുഖദ്ദം, സയ്യിദ് അബ്ദുല്ലാഹില്‍ ഹദ്ദാദ്, സാഹിബുല്‍ മിര്‍ബാഥ് എന്നിവര്‍ യമനിലെ ശിയാ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മഹാന്മാരായിരുന്നു. അവരുടെ പിന്‍മുറക്കാരായി കേരളത്തിലെത്തിയ ഹള്റമി സാദാത്തുക്കള്‍ക്ക് കേരളക്കരയെ തുറിച്ച് നോക്കുന്ന ശിയാ ഭീഷണിയില്‍ നിന്ന് മലയാളി മുസ്ലിംകളെ രക്ഷിക്കേണ്ട ബാധ്യതയുണ്ട്. ശൈഖ് മുഹമ്മദ് ജിഫ്രി കൊണ്ടോട്ടി തങ്ങന്മാരുടെ ശിയാ സിദ്ധാന്തങ്ങളെ പ്രതിരോധിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പൊന്നാനി മഖ്ദൂമുമാര്‍ കൊണ്ടോട്ടി തങ്ങന്മാര്‍ക്കെതിരില്‍ നടത്തിയ ഫത്വയുടെ കോപ്പി ഇന്നും ലഭ്യമാണ്. വെളിയങ്കോട് ഉമര്‍ ഖാസി കൊണ്ടോട്ടി തങ്ങന്മാര്‍ നടപ്പാക്കിയ അനിസ്ലാമിക ശിയാ ആചാരങ്ങള്‍ക്കെതിരെ അതിശക്തമായി തൂലിക ചലിപ്പിച്ച വ്യക്തിത്വമാണ്. എന്നാല്‍ പിന്നീട് കേരളത്തിലെ പ്രമുഖ മതസംഘടന കൊണ്ടോട്ടി തങ്ങന്മാരുടെ ശിയാ ആചാരങ്ങളെ സുന്നിസത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുകയായിരുന്നു. പല സൂഫി ത്വരീഖത്തുകളും ശിയാ അനിസ്ലാമിക ധാരകളുടെ വക്താക്കളായിരുന്നു. അതൊന്നും തിരിച്ചറിയാനും പ്രതിരോധിക്കുന്നതിലും ശക്തമായ നിലപാടുകള്‍ ആരും സ്വീകരിച്ചതുമില്ല. ഫലമോ വലിയ തോതില്‍ ശിയാ ആചാരങ്ങള്‍ വെച്ച് പുലര്‍ത്തുന്ന ഒരു സുന്നി സമൂഹം ഇവിടെ നിലവില്‍ വന്നു. അതുകൊണ്ട് തന്നെ ഹംസ അബൂബക്കര്‍ പ്രഭൃതികള്‍ക്ക് തങ്ങളുടെ ദൗത്യ നിര്‍വ്വഹണം നിഷ്പ്രയാസം വിജയിപ്പിക്കാന്‍ സാധിക്കുന്ന ഭൂമികയാണ് ഇവിടെയുള്ളത്. ശിയാക്കളുടെ പഴയ സ്വാധീനകേന്ദ്രങ്ങള്‍ കണ്ടെത്തി ശിയാ പ്രദേശങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ഇറാന്‍ ആഗോളതലത്തില്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ഈജിപ്തില്‍ മുര്‍സി അധികാരമേറ്റയുടെനെ തന്നെ സന്ദര്‍ശിച്ച ഇറാന്‍ മന്ത്രി ദശലക്ഷക്കണക്കിന് ഡോളറുകളുടെ സഹായം വാഗ്ദാനം ചെയ്യുകയുണ്ടായി. പകരം ഫാത്തിമി കാലഘട്ടത്തിലെ പള്ളികളും സ്ഥാപനങ്ങളും തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നായിരുന്നു അദ്ദേഹം ഉന്നയിച്ച ഏക ആവശ്യം. വര്‍ഷം പ്രതി രണ്ട് മില്ല്യന്‍ ഇറാന്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരു ടൂറിസം പദ്ധതിയില്‍ മുര്‍സി ഇറാനുമായി ഒപ്പുവെച്ചിരുന്നു. ഭരണകൂടത്തിന്‍റെ കണ്ണുവെട്ടിച്ച് ശിയാപ്രചരണത്തിന് ഇതവര്‍ ഉപയോഗപ്പെടുത്തുമെന്നത് കൊണ്ടായിരുന്നു ശൈഖുല്‍ അസ്ഹര്‍ അടക്കം വിവരമുള്ളവര്‍ ആ പദ്ധതിയെ എതിര്‍ത്തത്. തെക്കേ ഇന്ത്യയില്‍ ശിയാക്കള്‍ നോട്ടമിടുന്ന പ്രദേശങ്ങളാണ് അവര്‍ ഭരിച്ചിരുന്ന ബീജാപൂരും ശിയാസ്വാധീനമുണ്ടായിരുന്ന മലബാറും. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടാന്‍ സാമൂതിരിയെ സഹായിക്കണമെന്ന് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ അഭ്യര്‍ത്ഥന എന്നും സാമ്രാജ്യത്വ ശക്തികളെ സഹായിച്ച പാരമ്പര്യമുള്ള ശിയാ ഭരണാധികാരി ആദില്‍ ശാഹ് എങ്ങനെ ചെവികൊള്ളും? അത് തിരിച്ചറിയാന്‍ കഴിയാതിരുന്ന നിഷ്കളങ്കനായ ശൈഖ് സൈനുദ്ധീന്‍ ആ ശിയാരാജാവിനാണ് തന്‍റെ "തുഹ്ഫത്തുല്‍ മുജാഹിദീന്‍" എന്ന സാമ്രാജ്യത്വ വിരുദ്ധ ഗ്രന്ഥം സമര്‍പ്പിച്ചത്!
ദല്‍ഹിയിലെ ഇറാന്‍ കള്‍ച്ചറല്‍ സെന്‍റര്‍ കേന്ദ്രീകരിച്ച് ഇന്ത്യയില്‍ ശിയാ പ്രചരണങ്ങള്‍ കൊഴുക്കുന്നുണ്ട്. സുന്നി പണ്ഡിതന്മാര്‍ ഇറാനിലേക്ക് പറന്നു കൊണ്ടിരിക്കുന്നു തിരിച്ചുവന്നു അവര്‍ ഇറാന് സ്തുതി പാടുകയാണ്. അവസാനമായി ദാറുല്‍ ഹുദയുടെ തലവന്‍ ഇറാനില്‍ അന്താരാഷ്ട്ര ശിയാ സമ്മേളനത്തില്‍ ഗദീര്‍ഖം പ്രഭാഷണത്തിന്‍റെ മാനങ്ങള്‍ വിശദീകരിക്കാന്‍ പോയത് ഓര്‍ക്കുക. തിരുചര്യയെ പരിഹസിച്ചിരുന്ന ഗദ്ദാഫിയുടെ രക്ഷാകര്‍തൃത്വത്തില്‍ ലിബിയയില്‍ അരങ്ങേറിയ സൂഫീ മേളയില്‍ കേരളത്തില്‍ നിന്ന് ചില പണ്ഡിതന്മാരും തങ്ങന്മാരും പങ്കെടുക്കുകയുണ്ടായി. ആഗോള ശിയാ പ്രചാരകന്‍ ഇറാഖിലെ മുഹമ്മദ് സഈദ് തുറൈഹിയെ പോലുള്ളവരായിരുന്നു ഇതിന്‍റെ മുഖ്യ സൂത്രധാരന്മാര്‍. ഇയാള്‍ ഇന്ത്യയിലും കുറെകാലം ശിയാ പ്രചരണത്തിനായി കഴിച്ചുകൂട്ടിയ ദേഹമാണ്. ഇറാനില്‍ പോയി തിരിച്ചെത്തിയ പാറ്റ്നയിലെ ഒരു സുന്നി പണ്ഡിതനെ സന്ദര്‍ശിച്ചപ്പോള്‍ ഇറാന്‍റെ ഗുണഗണങ്ങള്‍ വര്‍ണിക്കാന്‍ അദ്ദേഹത്തിന് നൂറ് നാക്കായിരുന്നു. പതിനഞ്ച് ദിവസമായി അദ്ദേഹം തുടര്‍ച്ചയായി ഒരു ഉര്‍ദുപത്രത്തില്‍ എഴുതിയിരുന്ന ഇറാന്‍ യാത്രാവിവരണവും കാണുകയുണ്ടായി. ശിയാ ബുദ്ധിജീവി സി. ഹംസയാണ് ഇന്ന് കേരളത്തിലെ മുസ്ലിം ലീഗിനും ഇരുവിഭാഗം സുന്നികള്‍ക്കും എന്‍.ഡി.എഫിനും തന്ത്രങ്ങള്‍ മെനഞ്ഞുകൊടുക്കുന്നത്. യൂത്ത് ലീഗ് നേതാക്കളുടെ അനൗപചാരിക ഉപദേഷ്ടാവാണദ്ദേഹം. സഹാബികളെ അപഹസിച്ചും ഇസ്ലാമിക മൂല്യങ്ങളെ നിരാകരിച്ചും ഖുമൈനി, അലി ശരീഅത്തി, മുര്‍തസാമുതഹ്വരി, ബാഖിര്‍ സദര്‍ തുടങ്ങിയവരുടെ എണ്ണമറ്റ ഗ്രന്ഥങ്ങള്‍ അരീക്കോട് ഇസ്ലാമിക് ഫൗണ്ടേഷന് വേണ്ടി ഹംസ സാഹിബ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത് പാവം യൂത്ത് ലീഗുകാരും ലീഗ് നേതാക്കളും വായിക്കാനിടയില്ലല്ലോ? സഹാബികളെ ഹീനമായി അപഹസിക്കുന്ന ശിയാ സാഹിത്യം ഡോക്ടറേറ്റ് വിഷയമാക്കാന്‍ നിര്‍ദ്ദേശിച്ചതും ഹംസയുടെ ബുദ്ധിയാവാനാണ് സാധ്യത. ബാംഗ്ലൂരില്‍ മുഹര്‍റം ആഘോഷത്തില്‍ പങ്കെടുത്തിരുന്ന, ഇറാനില്‍ ഉന്നതബന്ധമുള്ള നദ്വയിലെ ഒരു മലയാളി വിദ്യാര്‍ത്ഥിയോട് കല്‍ബെ സാദിഖിനെ കാണാന്‍ ഉപദേശിച്ച, സഹാബികളുടെ കഥയറിഞ്ഞാല്‍ നിങ്ങള്‍ അവരെ തള്ളിക്കളയുമെന്ന് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ ഹംസയെ ലീഗുകാര്‍ക്കും യൂത്ത് ലീഗുകാര്‍ക്കുമറിയില്ലല്ലോ? നേതാക്കള്‍ക്ക് സമയമില്ലെങ്കില്‍ ഹംസ സാഹിബ് പരിഭാഷപ്പെടുത്തിയ ഖുമൈനിയുടെ ഇസ്ലാമിക് ഗവണ്‍മെന്‍റും ശരീഅത്തിയുടെ രക്തസാക്ഷ്യവുമെങ്കിലും ഒന്നു വായിക്കുന്നത് നന്നായിരിക്കും. അവക്ക് ഹംസ ചമച്ച സ്വന്തം അടിക്കുറിപ്പുകളും.
ജമാഅത്തിനെ വിമര്‍ശിക്കുന്നതു കൊണ്ട് മാത്രം ഹംസ സാഹിബ് ലീഗിന് സ്വീകാര്യമാവുകയാണ് സൂഫിശൈഖായും ഇപ്പോള്‍ അദ്ദേഹം അണിയറയിലുണ്ട്.
കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ബൗദ്ധിക വൈകല്യം ബാധിച്ച ഒരു വൈദ്യനാണ് ശിയാഇസം പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള മറ്റൊരു ദേഹം. സുന്നി ആനുകാലികങ്ങളില്‍ നുഴഞ്ഞുകയറി ഇയാള്‍ തന്‍റെ ലക്ഷ്യം നേടുന്നതില്‍ വിജയം വരിച്ചിരിക്കുന്നു. സുന്നി പ്രസിദ്ധീകരണങ്ങളില്‍ വഹാബി വിരുദ്ധനായും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ ശിയാ ചേകനൂര്‍ അനുകൂല ലേഖനങ്ങളെഴുതിയും സുന്നികള്‍ക്ക് കേരള മുസ്ലിം നവോത്ഥാനത്തെ പൊളിച്ചെഴുതിക്കൊടുത്തും വിലസുകയാണ് കക്ഷി. ഏറ്റവും അവസാനമെഴുതിയ ലേഖനത്തില്‍ അബൂഹുറൈറ(റ)യെ തെറി പറയുന്ന വിഷയത്തില്‍ ശിയാഇസത്തിനും ചേകനൂരിസത്തിനും യോജിക്കാനാവുമെന്നും നിരീക്ഷിച്ചിട്ടുണ്ട്. ഇതൊന്നും 'വഹാബി വിരുദ്ധ'നായ ഇദ്ദേഹത്തെ ഉള്‍കൊള്ളുന്നതില്‍ സുന്നികള്‍ക്ക് തടസ്സമാകുന്നില്ല! ഇറാന്‍ ഭക്തനായിരുന്ന കോയ സാഹിബ് നേതൃത്വം നല്‍കുന്ന എന്‍.ഡി.എഫിന്‍റെ സമ്മേളനങ്ങളില്‍ ശിയാ പ്രസിദ്ധീകരണങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകശാലകള്‍ സ്വാഭാവികമാണല്ലോ? ഇതിനെതിരെ പ്രസ്തുത കക്ഷിയിലെ സാധാരണക്കാരായ സുന്നികള്‍ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും. സിമിയുടെ അവസാനഘട്ടത്തില്‍ ശക്തമായ ഒരു ശിയാ ചേരി രൂപപ്പെട്ടിരുന്നു. അതിനെതിരെ ദുര്‍ബലരായ ഒരു വിഭാഗം അന്നുതന്നെ അതിനെ ചെറുക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് അഖിലേന്ത്യാ നേതാവായിരുന്ന മലയാളി ഡോക്ടര്‍ ഇന്നും ഇറാന്‍ കള്‍ച്ചറല്‍ സെന്‍ററുമായി സഹകരിച്ച് സാഹിത്യപ്രചരണവും ദുര്‍ബല വിശ്വാസികള്‍ക്ക് സാംസ്കാരിക വിനിമയ പദ്ധതിയുടെ ഭാഗമായി ഇറാന്‍ സന്ദര്‍ശനവുമൊക്കെ തരപ്പെടുത്തി കൊടുക്കുന്നു. ബഹ്റൈനിലെ ഭരണം അട്ടിമറിക്കാന്‍ ശിയാ തീവ്രവാദികള്‍ ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അറബി പത്രം വരെ കേരളത്തിലെ ചില ഓഫീസുകളില്‍ മുടങ്ങാതെ വരുന്നുണ്ട്! അന്നത്തെ ശിയാവല്‍കൃതമനസ്കരായ സിമി പ്രവര്‍ത്തകര്‍ ഇന്ന് കേരളത്തിലെ എല്ലാ വിഭാഗം മുസ്ലിം സംഘടനകളിലും നുഴഞ്ഞുകയറി തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. എഴുത്തുകാരുടെ ദാരിദ്യം അനുഭവിക്കുന്ന മുസ്ലിം ലീഗിനാണ് ഇവര്‍ ഏറ്റവും വലിയ 'സഹായ'മാകുന്നത്?
ഖുമൈനിയെ ഇസ്ലാമിന്‍റെ ധീര മുജാഹിദാക്കി ചിത്രീകരിച്ച് എത്ര പ്രഭാഷണങ്ങള്‍ ഇവിടെ അരങ്ങേറി. മുജാഹിദുകളുടെതടക്കം കേരളത്തിലെ എല്ലാ വിഭാഗവും നടത്തുന്ന മദ്രസകളില്‍ ശിയാ സ്വാധീനമുള്ള ചരിത്രമാണ് പഠിപ്പിക്കപ്പെടുന്നത്. അഥവാ ശിയാഇസത്തിന് എളുപ്പത്തില്‍ വളരാനുള്ള മണ്ണ് പാകപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നര്‍ത്ഥം. ഇവിടെയുള്ള ജാമിഅകളിലും ഉന്നത കലാലയങ്ങളിലും ഇസ്ലാമിക് യൂണിവേഴ്സിറ്റികളിലും പലതും പഠിപ്പിക്കുന്നുണ്ടെങ്കിലും ശിയാഇസത്തെ കുറിച്ച് എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചെങ്കില്‍. നമ്മുടെ മദ്രസാ തലത്തില്‍ തന്നെ ശിയാഇസത്തെ കുറിച്ച് ബോധവല്‍ക്കരിക്കുന്ന സഹാബികളുടെ മഹത്വം ഊട്ടിയുറപ്പിക്കുന്ന പാഠങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇസ്ലാമിക ചരിത്രത്തിലെ സൂര്യതേജസ്സ് സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബി ഇസ്ലാമിക ശരീരത്തില്‍ അന്യായമായി വളര്‍ന്നുവന്ന ഈ മഹാമാരിയെ എങ്ങനെ നീക്കം ചെയ്തുവെന്ന കാര്യം നമ്മുടെ കുട്ടികളറിയണം. കേരളീയ മുസ്ലിം സമൂഹത്തില്‍ ധൂര്‍ത്തും അനാചാരങ്ങളും തകര്‍ത്താടിയതിന്‍റെ ശിക്ഷയായിരിക്കാം അല്ലാഹു പോര്‍ച്ചുഗീസുകാരെ നിയോഗിച്ച് അവരെ പരീക്ഷിച്ചത് എന്ന് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം നിരീക്ഷിച്ചിട്ടുണ്ട്. ആധുനിക മുസ്ലിം നേതൃത്വത്തെയും മുസ്ലിം പൊതുജീവിതത്തെയും വിലയിരുത്തുമ്പോള്‍ ഒരു പരീക്ഷണത്തിന്‍റെ സകല സാധ്യതകളും തെളിഞ്ഞു കാണുന്നുണ്ട്. ശിയാഇസത്തിലൂടെയാണ് അല്ലാഹു നമ്മെ പരീക്ഷിക്കുന്നതെങ്കില്‍ അതിന്‍റെ പ്രത്യാഘാതം നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തായിരിക്കും. ഇപ്പോള്‍ ജിന്നും സിഹ്റും മുടിയുമെല്ലാം മുഖ്യവിഷയമായി ഉയര്‍ത്തിക്കാട്ടി ക്ലിപ്പിംഗ് വാറിലേര്‍പ്പെട്ടിരിക്കുന്ന മുസ്ലിം സംഘടനകള്‍ നമ്മുടെ ഇരുണ്ട ഭാവിയെയാണ് അടയാളപ്പെടുത്തുന്നത്. ശിയാഇസം ഒരിക്കലും പുസ്തകത്തിലും ക്ലിപ്പിങ്ങിലും വിശ്വസിക്കുന്നില്ല അതവരുടെ പ്രചരണ തന്ത്രത്തിന്‍റെ പ്രഥമഘട്ടം മാത്രമായിരിക്കും. രക്തദാഹികളായ അവരുടെ മുന്‍കാല ചെയ്തികള്‍ ഈ ലേഖനത്തിന്‍റെ തുടക്കത്തില്‍ ഉദ്ധരിച്ചത് വായനക്കാര്‍ ഓര്‍ക്കുമല്ലോ? ശിയാഇസം ഫണമുയര്‍ത്തിയാല്‍ നമുക്ക് അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി ആഭ്യന്തര സംഘര്‍ഷത്തിലേര്‍പ്പെടാന്‍ സമയമുണ്ടാകില്ല!
ഹംസ സാഹിബിന്‍റെ രക്ഷാകര്‍തൃത്വത്തില്‍ പലയിടത്തും ചെറിയ ശിയാഗ്രൂപ്പുകള്‍ രൂപപ്പെടുന്നുണ്ട് കൊച്ചിയിലെ സഖലൈന്‍ ഫൗണ്ടേഷനും പൊന്നാനിയിലെ അവരുടെ ചെറിയ കൂട്ടായമകളും കോഴിക്കോട് ജില്ലയില്‍ വലിയ ശിയാ കുടുംബവും രൂപപ്പെടുന്നത് നാം ഭീതിയോടെ കാണേണ്ടിയിരിക്കുന്നു. നമ്മെ നയിക്കുന്ന നേതാക്കളിലധികവും എത്ര നിസ്സാരമായ താല്‍പര്യങ്ങളുടെ തടവറയിലാണ് കഴിയുന്നത്. ഇതോര്‍ക്കുമ്പോള്‍ ഈ സമുദായത്തിന്‍റെ ഭാവിയില്‍ കടുത്ത ആശങ്ക തോന്നുന്നു. കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാര്‍ കമ്മിറ്റികളില്‍ കയറിപ്പറ്റുക. ലോകം ചുറ്റുക. വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുക, തുടങ്ങി തങ്ങളുടെ സ്വന്തം അഹന്തകളെ താലോലിച്ച് കഴിയുന്നതിനപ്പുറം അവര്‍ക്ക് മറ്റെന്തെങ്കിലും ഗൗരവതരമായ അജണ്ടകളുള്ളതായി തോന്നിയിട്ടില്ല. മുസ്ലിം സമുദായത്തെ വിശുദ്ധ ഖുര്‍ആനില്‍ നിന്നകറ്റി പകരം കെട്ടുകഥകളിലേക്കും മാലപ്പാട്ടുകളിലേക്കും തിരുദൂതരില്‍ നിന്നും സ്വഹാബികളില്‍ നിന്നുമകറ്റി ദിവ്യന്മാരിലേക്കും പുണ്യാത്മാക്കളിലേക്കും, കഅ്ബയില്‍ നിന്നകറ്റി ജാറങ്ങളിലേക്കും മഖാമുകളിലേക്കും വഴി നടത്തിയത് ആരായിരിക്കണം? അവരുടെ ഹിഡന്‍ അജണ്ടയെന്തായിരിക്കണം? സമുദായം ഇതേക്കുറിച്ച് ഗൗരവമായി ചിന്തിക്കുമോ? ഇസ്ലാമിക ചരിത്രത്തില്‍ തുല്യതയില്ലാത്ത ദുരിതങ്ങള്‍ വിതക്കുകയും മുസ്ലിം ഉമ്മത്തിനെ ദുരന്തങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്ത ശിയാഇസത്തെ കുറിച്ച വ്യത്യസ്ത കാലങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയ രണ്ട് മഹാപുരുഷന്മാരുടെ താക്കീതുകള്‍ ഇവിടെ ഉദ്ധരിക്കുന്നത് സംഗതമായിരിക്കുമെന്ന് കരുതുന്നു. "ചിന്താശേഷിയുള്ള എല്ലാവരും തങ്ങളുടെ കാലത്ത് ഇസ്ലാമിനെ ബാധിക്കുന്ന കുഴപ്പങ്ങളും കലാപങ്ങളും സംഭവവികാസങ്ങളും എന്താണെന്ന് ചിന്തിക്കട്ടെ. അതിനെല്ലാം റാഫിളി/ശീഇകളാണ് കാരണക്കാരെന്ന് കാണാന്‍ കഴിയും. ഏറ്റവും വലിയ കുഴപ്പക്കാരും കലാപകാരികളും അവരാണെന്ന് കാണാം. സമൂഹത്തില്‍ കുഴപ്പവും കലാപവും സൃഷ്ടിക്കാനുള്ള ഒരവസരവും അവര്‍ പാഴാക്കില്ല. ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത കുഴപ്പങ്ങളും കലാപങ്ങളും സൃഷ്ടിച്ചത് അവരാണെന്നത് നാം നേരിട്ട് അനുഭവിച്ചതും പൂര്‍വ്വകാല സംഭവങ്ങളില്‍ നിന്ന് നിസ്സംശയം ബോധ്യപ്പെട്ടതുമാണ്." (മിന്‍ഹാജുസ്സുന്ന 3/243, 245. ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ).
"മുസ്ലിം സമുദായത്തെ ദീര്‍ഘകാലമായി ബാധിച്ച മുരടിപ്പില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ യത്നിക്കുന്ന സകല സഹോദരങ്ങളും ഇസ്ലാമിനെതിരിലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആവേശത്തോടെ പരിശ്രമിക്കുന്നവരാണെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇസ്ലാമിനോടുള്ള അവരുടെ താല്‍പര്യവും അതിന്‍റെ പതാക ദിക്കുകളില്‍ ഉയര്‍ന്നു കാണാനുള്ള മോഹവും കാരണം അവര്‍ ഖുമൈനിയുടെ ഇറാന്‍ വിപ്ലവത്തെ പിന്തുണച്ചു. ഈ സഹോദരങ്ങള്‍ സത്യസന്ധരായ വിശ്വാസികളെന്ന നിലയില്‍ തങ്ങളുടെ നിലപാടുകള്‍ പുനഃപരിശോധിക്കുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല." (അസ്സൗറത്തുല്‍ ഇറാനിയ്യ, പേ. 223, മൗലാനാ മന്‍സൂര്‍ നുഅ്മാനി).

ശിയാ സുന്നി സൗഹൃദം സാധ്യമാണോ?

സുന്നികളെയും ശിയാക്കളെയും അടുപ്പിക്കുവാന്‍ (തഖ്രീബുല്‍ മദാഹിബ്) പല ശ്രമങ്ങളും ആത്മാര്‍ത്ഥമായി കഴിഞ്ഞ കാലങ്ങളില്‍ നടക്കുകയുണ്ടായി. എന്നാല്‍ അതിന്‍റെയെല്ലാം പരിണതി എന്തായിരുന്നു എന്ന് സൗഹൃദത്തിന് ഒരുങ്ങുന്നവര്‍ പഠിക്കുന്നത് നന്നായിരിക്കും. അതിന് മുമ്പായി, ആരോടാണ് നാം സൗഹൃദത്തിന് ശ്രമിക്കുന്നതെന്ന് കൂടി ഓര്‍ക്കുക. ഖുര്‍ആനിന്‍റെ വിശ്വാസ്യതയില്‍ സംശയം ഉന്നയിച്ചവരോടോ അബൂബക്കര്‍(റ) ഉമര്‍ അടക്കമുള്ള സഹാബികളെ മത പരിത്യാഗികളായി മുദ്രകുത്തിയവരോടോ? വിശ്വാസികളുടെ മാതാവിന്‍റെ പേരില്‍ വ്യഭിചാരാരോപണം നടത്തിയവരോടോ?
പരേതനായ സിറിയന്‍ പണ്ഡിതനും ഇഖ്വാന്‍ തലവനുമായിരുന്ന ഡോ. മുസ്തഫ സ്സിബാഈ സുന്നി ശീഈ സൗഹൃദത്തിന് ആത്മാര്‍ത്ഥമായി രംഗത്തിറങ്ങിയ ദേഹമായിരുന്നു. ഇരുവിഭാഗം പണ്ഡിതന്മാരും പരസ്പരം സൗഹൃദം പാലിക്കുക. പരസ്പരം ആക്ഷേപിച്ചുകൊണ്ടുള്ള ഗ്രന്ഥരചന ഉപേക്ഷിക്കുക എന്നീ നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചു. അന്നത്തെ പ്രമുഖ ശിയാ പണ്ഡിതന്‍ അബ്ദുല്‍ ഹുസൈന്‍ ശറഫുദ്ദീന്‍ മൂസവിയുമായി സുന്നി ശീഈ സൗഹൃദസമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ധാരണയായി. എന്നാല്‍ സൗഹൃദത്തിന് മുന്നോട്ടുവന്ന മൂസവി എഴുതിയ ഗ്രന്ഥത്തില്‍ അബൂഹുറൈറ(റ)യെ കാഫിറാക്കുകയും തെറി പറയുകയും അദ്ദേഹം നരകാവകാശിയാണെന്ന് മുദ്ര കുത്തുകയും ചെയ്തിട്ടുണ്ടെന്ന വിവരം അറിഞ്ഞപ്പോള്‍  സിബാഇ ഞെട്ടിപ്പോയി. പിന്നീട് ശിയാഇസത്തിന്‍റെ തനിനിറം അദ്ദേഹം തുറന്നെഴുതുകയുണ്ടായി. എന്നാല്‍ സിബാഇയെ സൗഹൃദ വിരോധിയായി മുദ്ര കുത്താനാണ് ശിയാ നേതൃത്വം തുനിഞ്ഞത്.
സാര്‍ ചക്രവര്‍ത്തിയുടെ പതനകാലത്ത് റഷ്യയിലെ പ്രമുഖ പണ്ഡിതന്‍ ശൈഖ് മൂസാ ജാദുല്ല ശിയാ സുന്നി സൗഹൃദത്തിന് യത്നിച്ച മറ്റൊരു പ്രമുഖനാണ്. അതിന് വേണ്ടി ശിയാക്കളുടെ ആധികാരിക മതഗ്രന്ഥങ്ങള്‍ വരുത്തി വായിക്കുകയും അവരുടെ പുണ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുകയുണ്ടായി. മുഹര്‍റം മാസത്തില്‍ നജഫില്‍ കഴിഞ്ഞ അദ്ദേഹം അവരുടെ ആശുറാ ആഘോഷം നേരിട്ടു ദര്‍ശിച്ചപ്പോള്‍, അവരുടെ ഗുരുതരമായ വിശ്വാസ വ്യതിയാനങ്ങള്‍ തിരുത്തുകയാണ് അവരുമായി സൗഹൃദത്തിനിറങ്ങുന്നതിനേക്കാള്‍ പരമപ്രധാനമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയായിരുന്നു.
പിന്നീടദ്ദേഹം ശിയാക്കളുടെ ഗുരുതരമായ വിശ്വാസവ്യതിയാനങ്ങളെ അക്കമിട്ടുനിരത്തി നജഫിലെയും കാളിമിയയിലെയും പണ്ഡിതന്മാര്‍ക്ക് നല്‍കി. ഗുരുതരമായ പ്രസ്തുത വിശ്വാസ വൈകല്യങ്ങളും ആരോപണങ്ങളും തിരുത്താതെ അവരുമായി സൗഹൃദം സാധ്യമല്ലെന്നദ്ദേഹം അവരെ അറിയിച്ചു. ഒരു വര്‍ഷം മറുപടിക്കായി കാത്തിരുന്ന അദ്ദേഹത്തിന് അവരുടെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചതിനേക്കാള്‍ ഗൗരവമായ ആക്ഷേപങ്ങള്‍ സഹാബികള്‍ക്കെതിരെ ഉന്നയിച്ച മറുപടിയാണ് ലഭിച്ചത്. പിന്നീട് വര്‍ത്തമാന കാലത്ത് ഡോ. യൂസുഫുല്‍ ഖര്‍ദാവിയുടെ സൗഹൃദ ശ്രമങ്ങള്‍ നമുക്കറിയാം ഇന്ന് മുസ്ലിം ലോകത്ത് ശിയാഇസത്തിനെതിരില്‍ ഏറ്റവും ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ സമകാലിക സംഭവങ്ങള്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയിരിക്കുന്നു. ചുരുക്കത്തില്‍ ശിയാ സുന്നി സൗഹൃദമല്ല ഇസ്ലാമില്‍ നിന്ന് പിഴച്ചുപോയ ആ വിഭാഗത്തെ തിരിച്ചുകൊണ്ടു വരാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. അല്ലാത്തപക്ഷം അവരുടെ നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കുകയെങ്കിലും ചെയ്യുക. നാമതിന് ശ്രമിച്ചില്ലെങ്കില്‍ അര്‍ബുദം കണക്കെ ഇസ്ലാമിക ശരീരത്തില്‍ ആമഹാമാരിനാശം വിതക്കും രോഗം കൂടുതല്‍ പടര്‍ന്നു പിടിക്കുന്നതിന് മുമ്പ് ചികിത്സിച്ചില്ലെങ്കില്‍ പിന്നീട് ഒരിക്കലും ചികിത്സ ഫലിക്കുകയില്ലെന്നാണ് നാളിതുവരെയുള്ള അനുഭവം. ശിയാ കുടുംബത്തില്‍ ജനിച്ചത് കൊണ്ട് ഒരാള്‍ ഇസ്ലാം വിരോധിയായിത്തീരണമെന്നില്ല. കര്‍മ്മവും വിശ്വാസവുമാണയാളെ ശിയയാക്കുന്നത്. ഇസ്ലാമിക ചരിത്രത്തിലെ ചില നവോത്ഥാന പുരുഷന്മാരെ ചൂണ്ടിക്കാട്ടി അവരൊക്കെ ശിയാ വംശജരല്ലേയെന്ന് ചിലര്‍ ചോദിച്ചേക്കാം. അവര്‍ ശിയാഇസം ആദര്‍ശമായി സ്വീകരിക്കാത്തവരോ അതിനെ എതിര്‍ത്തവരോ ആണെന്ന് കാണാം. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദലി ശൗകാനി, ശക്കിബ് അര്‍സലാന്‍, നവാബ് മുഹ്സിനുല്‍ മുല്‍ക്, അമീര്‍ അലി, അബ്ബാസ് അല്‍കാളിമി, സയ്യിദ് ഹുസൈന്‍ മൂസവി എന്നിവര്‍ ഈ ഗണത്തില്‍ പെടുന്നു.
നമ്മുടെയെല്ലാം ജീവിതം സൃഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടം വീട്ടലുകളാണല്ലോ. ഇവിടെ അല്ലാഹുവിനോടും ചരിത്രത്തോടും കേരള മുസ്ലിംകളോടുമുള്ള ചില കടങ്ങള്‍ വീട്ടുകയാണ്. തെളിവുകള്‍ അംഗീകരിക്കുന്നവര്‍ക്ക് അതനുസരിച്ച് ജീവിക്കാനും. അവ തള്ളിക്കളയുന്നവര്‍ക്ക് ബോധ്യത്തോടെ നാശത്തിന്‍റെ വഴി തെരഞ്ഞെടുക്കാനും. മുസ്ലിം സ്പെയിനിന്‍റെ തകര്‍ച്ചയുടെ ഘട്ടത്തില്‍ അന്നത്തെ മുസ്ലിംകളുടെ അവസ്ഥയെക്കുറിച്ച് ഒരു കവി നടത്തിയ ആത്മഗതം ഇന്നത്തെ കേരള മുസ്ലിംകള്‍ക്ക് നന്നായി യോജിക്കുന്നതാണ്. "അവര്‍ ഛിന്നഭിന്നരായി ഓരോ ഗോത്രത്തിനും അമീറുല്‍ മുഅ്മിനീനും പ്രസംഗപീഠവും ഉണ്ടായിരിക്കുന്നു", ഇവിടെ നാം കേരള മുസ്ലിംകള്‍ക്ക് ഓരോ ഗ്രൂപ്പുകള്‍ക്കുമെന്ന് തിരുത്തി വായിച്ചാല്‍ മതിയാകും. സ്പെയിനിന്‍റെ തകര്‍ച്ചക്ക് സാക്ഷ്യം വഹിച്ച മറ്റൊരു കവിഹൃദയം ഇങ്ങനെ വിലപിച്ചു. "ഇതുപോലുള്ള രംഗങ്ങള്‍ കാണുമ്പോള്‍ ഈമാനും ഇസ്ലാമുമുള്ള മനസ്സുകള്‍ ഉരുകിപ്പോകുന്നു" ചരിത്രത്തില്‍ നിന്ന് നാം ഒന്നും പഠിക്കുന്നില്ല എന്നതാണല്ലോ നാം ചരിത്രത്തില്‍ നിന്ന് പഠിക്കുന്ന ഏറ്റവും വലിയ പാഠം.
"ഞങ്ങളുടെ നാഥാ മാര്‍ഗദര്‍ശനം നല്‍കിയതിനു ശേഷം നീ ഞങ്ങളുടെ മനസ്സുകളെ അതില്‍ നിന്നും തെറ്റിക്കരുതേ നിന്‍റെ പക്കലുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യണേ. നീ അത്യധികം ഔദാര്യവാനാകുന്നു."
🔚🔚🔚🔚🔚🔚🔚🔚
ദുആ ഇരന്നുകൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...